താൾ:Keralolpatti The origin of Malabar 1868.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാഴുന്ന മനുഷ്യർ സ്വർഗവാസികൾക്കു തുല്യം പോൽ എന്നു കേട്ടു, പല ദിക്കിൽ നിന്നും പല പരിഷയിലുള്ള ബ്രാഹ്മണരും കേരളത്തിൽ പോന്നു വന്നതിന്റെ ശേഷം, ശ്രീ പരശുരാമൻ അവരെ പല ദിക്കിലും കല്പിച്ചിരുത്തി, പല ദേശത്തും പല സ്ഥാനങ്ങളും കൽ‌പ്പിച്ചു കൊടുത്തു. വേദബ്രാഹ്മണർ അർദ്ധബ്രാഹ്മണരെക്കൊണ്ടു ഭൂമിദാനം വാങ്ങി, അവരുടെ പേർക്ക് ഓരൊ ദേശമാക്കി ദേശത്തിൽ ഓരോരു ക്ഷേത്രം ചമച്ചു, പ്രതിഷ്ഠ കഴിച്ചു, ബിംബത്തിങ്കൽ പൂജയും ശിവവേലിയും കഴിച്ചു, നിറമാലയും ചാർത്തി, തങ്ങൾക്ക് ഗ്രാമത്തിൽ സ്ഥാനദൈവത്തേയും സ്ഥലപരദേവതമാരെയും കുടിവെച്ചു, ഊർപ്പള്ളിദൈവത്തെ കുടിവെച്ചു. അവിടവിടെ ചെയ്യിപ്പിക്കേണ്ടും വേലയും വിളക്കും ഊട്ടും തിറയും കൊടുപ്പിച്ചു, പലദിക്കിൽ നിന്നും ശൂദ്രരെ വരുത്തി ഇരുത്തി, അവർക്ക് പല മര്യാദയും കൽ‌പ്പിച്ചു കൊടുത്തു; ദേശത്തെ അടിമയും കുടിമയും ഉണ്ടാക്കി, അടിയാരെയും കുടിയാരെയും രക്ഷിച്ചു, തറയും സങ്കേതവും ഉറപ്പിച്ചു, തറയകത്ത് നായന്മാരെ കല്പിച്ചു, അവരെ കൊണ്ട ഓരൊ കണ്ണും കൈയും കല്പനയും കല്പിച്ചു, അവകാശത്തിന്നു താഴ്ചയും വീഴ്ചയും വരാതെ പരിപാലിച്ചു, കുടിയാർക്ക് കീഴായ്ക്കൂറും തങ്ങൾക്ക് മേലായ്ക്കൂറും മേലാഴിയും കുടിയാർക്ക് കാണവും തങ്ങൾക്ക് ജന്മവും കല്പിച്ചു, കാണജന്മമര്യാദയും നടത്തി, ബ്രാഹ്മണാചാരവും ശൂദ്രമര്യാദയും കല്പിച്ചു, ഊരിൽ ഗ്രാമങ്ങളിലുള്ള ബ്രാഹ്മണരുടെ ഇല്ലവും തീർപ്പിച്ചു, തങ്ങൾക്കുള്ള ദേവപൂജയും പിതൃപൂജയും കല്പിച്ചു, നേരും ന്യായവും നടത്തി, ൬൪ ഗ്രാമത്തിലുള്ള

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/12&oldid=162238" എന്ന താളിൽനിന്ന് ശേഖരിച്ചത്