താൾ:Ghoshayatra.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുടിയന്മാരവരൊന്നിനുമാകാ
ചോറുകൊടുക്കും യജമാനങ്കൽ
കൂറുള്ളവരിഹ പാരം കുറയും.
മാറുകയില്ല പറഞ്ഞാലെന്ന-
ല്ലേറുകയേവരു ദിവസംതോറും
ഏറുകൊടുപ്പാൻ തോന്നുമെനിക്കി-
പ്പോറകളുടെ ധിക്കാരംകണ്ടാൽ
നൂറുജനത്തിലൊരുത്തനു നേരി-
ല്ലീറവരുന്നതു പെരുതോ കർണ്ണാ!
തോണി കടന്നാൽ തുഴകൊണ്ടെന്നൊരു
നാണിയമുണ്ടതു ഭോഷ്ക്കല്ലേതും.
ഊണുകഴിച്ചു തിരിച്ചാലവരെ-
കാണുകയില്ലൊരു ദിക്കിൽപോലും.
കാണുകയില്ലെന്നല്ല തിരഞ്ഞാ-
ല്ലേണാക്ഷികളുടെ വീട്ടിൽ കാണാം.
അത്താഴത്തിന്നിലവെക്കുമ്പോൾ
എത്താത്തവരുടെ പുലകൊണ്ടീടാം.
ചത്താലും വരുമഷ്ടിയടുത്താൽ
ഓർത്താലിങ്ങു വെറുപ്പാകുന്നു.
കൂറില്ലാത്തവരൊങ്കിലുമിവരുടെ
ചോറുമുടക്കാൻ മടിയാകുന്നു.
നീറും ക്ഷൂത്തുവളർന്നീടുമ്പോൾ
ആരും ഭേദമതില്ലെന്നറിയുക.
ഈവിധമോരോന്നുരചെയ്തെന്നാൽ
കേവലമിതിനേ നേരവുമുള്ളു.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/20&oldid=160295" എന്ന താളിൽനിന്ന് ശേഖരിച്ചത്