ഖാണ്ഡവത്തിൽ തീയെരിഞ്ഞുകണ്ടിട്ടവിടെയുള്ളവർ
അത്യന്ത്യയത്നംചെയ്താരാക്കത്തും തീയു കെടുത്തുവാൻ. 79
തുമ്പിക്കയ്യിൽ ജലം കോരിക്കുംഭീന്ദ്രർ ജവമോടുടൻ
പത്തുമായിരവും ചേർന്നാക്കത്തും തീയിലൊഴിച്ചുതേ. 80
അനേകം ഫണമുള്ളോരു ഫണീന്ദ്രരുമതേവിധം
ചൊടിച്ചു തീയിൽ വെള്ളംകൊണ്ടൊഴിച്ചൂ ബഹുസത്വരം. 81
അമ്മട്ടു മറ്റു ജന്തുക്കളൊക്കയൊത്തുദ്യമിച്ചുടൻ
കത്തും വഹ്നിക്കു ശമനം വരുത്തീ ഭരതർഷഭ ! 82
ഏവം വീണ്ടുംവീണ്ടുമായിക്കത്തിക്കാളുന്ന വഹ്നിയെ
ഏഴു വട്ടം ശമിപ്പിച്ചൂ ഖാണ്ഡവാരണ്യഭൂമിയിൽ. 83
236. അർജ്ജുനാഗ്നിസംവാദം
നല്ല വില്ലും അമ്പുകളും തേരും കുതിരകളും കിട്ടിയാൽ ഖാണ്ഡവവനം ദഹിപ്പിക്കുന്നതിനു വേണ്ട സൗകര്യം താൻ ഉണ്ടാക്കിത്തരാമെന്ന് അർജ്ജുനൻ ബ്രാഹ്മണവേഷധാരിയായ അഗ്നിയോടു പറയുന്നു.
വൈശമ്പായനൻ പറഞ്ഞു
പിന്നെ നൈരാശ്യമുൾക്കൊണ്ടു വാട്ടം തട്ടിയ പാവകൻ
ചൊടിയോടും പത്മജന്റെ സവിധത്തിങ്കലെത്തിനാൻ. 1
നടന്നമട്ടതൊക്കേയും ബ്രഹ്മാവിനോടു ചൊല്ലിനാൻ
മുഹൂർത്തനേരം ചിന്തിച്ചു ഭഗവാനോതിയുത്തരം: 2
“ഭവാനീക്കാടെരിച്ചീടാനുപായം കണ്ടു ഞാനെടോ
ഒട്ടുകാലം പൊറുത്താലും ചൊല്ലാം നിന്നോടു പിന്നെ ഞാൻ. 3
നരനാരായണന്മാർ നിൻ തുണയായ്‌വരുമപ്പൊഴേ
അവരൊത്തു ഭവാൻ കാടു ചുട്ടീടും ഹവ്യവാഹന !” 4
എന്നാലങ്ങനെയെന്നോതീ ബ്രഹ്മാവോടു ഹുതാശനൻ
നരനാരയണമുനിവരോല്പത്തിയറിഞ്ഞൂടൻ 5
ഏറെക്കാലം കഴിഞ്ഞിട്ടു വിധിവാക്കോർത്തു പാവകൻ
വീണ്ടും വിരിഞ്ചദേവന്റെയരികിൽപ്പുക്കു ഭൂപതേ ! 6
അവനോടോതിനാൻ ബ്രഹ്മാ"വാ വനം ഖാണ്ഡവം ഭവാൻ
ശക്രദേവൻ കണ്ടുനില്ക്കെച്ചുട്ടെരിക്കുമസംശയം. 7
നരനാരായണന്മാരാമാദിദേവർ വിഭാവസോ !
ദേവകാര്യത്തിനായിട്ടു പിറന്നിട്ടുണ്ടു ഭൂനിയിൽ. 8
കൃഷ്ണാർജ്ജുനന്മാരെന്നേവമവരെച്ചൊൽവു ലോകമരും
ഖാണ്ഡവോപാന്തമമരുമവരെച്ചെന്നു കാണെടോ. 9
തുണ ഖാണ്ഡവദാഹത്തിൽ ചെയ്‌വാനർത്ഥിച്ചുകൊള്ളുക
വാനോർ കാത്തീടിലും പിന്നെച്ചുടുമാക്കാടുടൻ ഭവാൻ. 10