താൾ:സൗന്ദര്യനിരീക്ഷണം.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യനിരീക്ഷണം


മുണ്ടായിരിക്കാമെങ്കിലും ആ നോട്ടത്തിന്റെ മനോജ്ഞത ഭൗതികഗുണജാതമാണെന്നു പറയുക വയ്യ. 'നിന്റെ ആവശ്യം എന്റേതിനേക്കാൾ വലിയതാണ് എന്നുള്ള സർ ഫിലിപ്പ് സിഡ്നിയുടെ പ്രഖ്യാതമായ ചരമവാക്യത്തിന്റെ സൗന്ദര്യം ഏതു ഭൗതികഗുണത്തിലാണു കണ്ടെത്തുക? 'രാജ്യസ്നേഹം മാത്രം പോരാ' എന്ന് ഈഡിത്ത് കാവെലിന്റെ വാക്യത്തിലും, ജ്ഞാനവൃദ്ധനായ ഗീഥേ അന്ത്യശ്വാസത്തോടുകൂടി 'വെളിച്ചം! കൂടുതൽ വെളിച്ചം എന്ന് ആക്രോശിക്കുന്നതിലും സഹൃദയന്മാർ സൗന്ദര്യം കാണുന്നു. തുല്യ സാധുത്വമുള്ള രണ്ടു ഗണിതമാർഗ്ഗങ്ങളിൽ ഒന്ന് സുന്ദരവും മറ്റത് അസുന്ദരവും എന്നു ഗണിതശാസ്ത്രജ്ഞന്മാർ വിധിക്കുന്നു. ഇവയിലൊന്നിലും ഭൗതികഗുണത്തെന്റെ പ്രസക്തിയില്ല.

എന്നാലിനി അഭൗതികമണ്ഡലത്തിൽ കടന്നാലോ? പ്ലേറ്റോ തുടങ്ങിയുള്ള ചിന്തകന്മാർ ഭൗതികമായ എല്ലാ ഗുണങ്ങൾക്കും ആധാരമായും, അവയേക്കാൾ ഉപരിഷ്ഠവും വാസ്തവികവുമായും ഒരു അഭൗതികസത്തയെ സങ്കല്പിക്കുന്നു. ഈ ചിന്താഗതി ഭാരതീയർക്കു സുപരിചിതമാണല്ലോ. പ്രപഞ്ചത്തിൽ കാണുന്ന സൗന്ദര്യമെല്ലാം പരമമായ സൗന്ദര്യ(Ablolute Beauty)ത്തിന്റെ നിഴൽ മാത്രമാണെന്നാണ് പ്ലേറ്റോ സങ്കല്പിക്കുന്നത്. പ്ലേറ്റോവിന്റെ സിദ്ധാന്തത്തിൽ, സ്ഥൂലവസ്തുവിനേക്കാൾ പരമാർത്ഥമായി സ്ഥിതി ചെയ്യുന്നത് അതിന്റെ ചിദ്രൂപമാണ്. നാം വാസ്തവികമെന്നു വിചാരിക്കുന്നതെല്ലാം വെറും നിഴലാണ്. മനുഷ്യാത്മാവ് ഒരു ഗുഹയിൽ ബന്ധനസ്ഥനായിൽ നിലകൊള്ളുന്നു. പിന്നിൽ ഒരു അഗ്നികുണ്ഡവും അഭിമുഖമായി ഒരു ചുമരുമുണ്ട്. പിന്തിരിഞ്ഞു നോക്കുവാൻ മനുഷ്യാത്മാവിനു കഴിവില്ല. മുന്നിൽ കാണുന്ന ചുമരിലെ ചലിച്ചുകൊണ്ടിരിക്കുന്ന നിഴലാട്ടമാണ് ഇക്കാണുന്ന പ്രപഞ്ചം. പ്രപഞ്ചത്തിൽ വല്ലതും സുന്ദരമായി നമുക്കു തോന്നുന്നുണ്ടെങ്കിൽ അതു പരമസൗന്ദര്യത്തിന്റെ ലഘു മാത്രമായ ഒരു പ്രതിബിംബമല്ലാതെ മറ്റൊന്നുമല്ല. സൗന്ദര്യത്തിന്റെ അധിഷ്ഠാനം പാരലൗകികവും അതീന്ദ്രിയവുമാണ്.

പ്ലേറ്റോവിന്റെ ഈ സിദ്ധാന്തം കലാകുശലന്മാരും മതിമാന്മാരുമായ പലരേയും ആകർഷിച്ചിട്ടുണ്ട്. മാനസികസൗന്ദര്യത്തെക്കുറിച്ചുള്ള ഷെല്ലിയുടെ ഗീതം ഒരു ദൃഷ്ടാന്തമാണ്. ഈ ഗീതം ടാഗോറിനെ വളരെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരമമായ സൗന്ദര്യത്തിന്റെ പ്രതീതി എപ്പോൾ, എവിടെവച്ച്, എങ്ങനെ ഉണ്ടാകുമെന്ന് ആർക്കും നിർണ്ണയിക്കുക വയ്യാ. ടാഗോറിന്റെ നവയൗവനത്തിൽ കൽക്കത്തായില്വെച്ചാണ് അദ്ദേഹത്തിന് ഈ പ്രതീതി ആദ്യം ഉണ്ടായതെന്ന് അദ്ദേഹത്തിന്റെ ജീവിതസ്മരനകളിൽ കാണുന്ന്. ഹിമാലയത്തിലെ പ്രകൃതിവിലാസത്തിന്റെ സാന്നിദ്ധ്യത്തിൽ ഈ പ്രതീതി ഒന്നുകൂടി ദൃഢതരമാകുമെന്ന് അദ്ദേഹം

16