താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്രങ്ങളുമായി ഏർപ്പാടു ചെയ്യാൻ ശ്രമിക്കണം. ഇങ്ങനെ വാരം പ്രതിയോ രണ്ടാഴ്ചയിലൊരിക്കലോ, ലേഖനങ്ങളയച്ചുകൊടുക്കുന്നതിന് ഒരു മാസത്തേക്കോ, മൂന്നു മാസത്തേക്കോ, ആറു മാസം കൂടുമ്പോഴോ, ഒരു കൊല്ലത്തേക്കോ ഇത്രയിത്ര പ്രതിഫലം നൽകുമെന്നു വ്യവസ്ഥയുണ്ടായിരിക്കും. എന്നാൽ, അയക്കുന്ന വകയിൽ സ്വീകരിച്ചവയ്ക്കു വരിയെണ്ണി പ്രതിഫലം കൊടുക്കുന്ന വ്യവസ്ഥ ഭാഗ്യാധീനമെന്നേ പറവാനുള്ളു. ഈ വിഷയത്തിൽ ലേഖകൻ കുറെയേറെ മുൻകരുതലുള്ളവനായിരിക്കണം. താൻ അയക്കുന്ന വാർത്തകൾ ഒരു പത്രം സ്വീകരിക്കത്തക്കതായിരിപ്പാൻ കരുതീട്ടില്ലെങ്കിൽ അവന്നു തപ്പാൽക്കൂലിയോ, ചിലപ്പോൾ കമ്പിച്ചെലവോ നഷ്ടമായിത്തീരുന്നതിന്നും പുറമെ, ആദായം ഒന്നും ലഭിച്ചില്ലെന്നും വരാം. ഒരേ വാർത്തകൾ തന്നെ ഒന്നിലധികം പത്രങ്ങൾക്കു കൊടുത്താൽ, അവയിൽ ഒന്നോ അധികമോ പത്രങ്ങൾ സ്വീകരിച്ചുവെന്നു വരും. ഈ സംഗതിയിൽ അവന്നു നഷ്ടമുണ്ടായിരിക്കയില്ല. എന്നാൽ, ചില പത്രങ്ങൾക്ക് അതതുസ്ഥലങ്ങളിൽ പ്രത്യേകമായി സ്വന്തം ലേഖകന്മാരുള്ളതിനാലും, വർത്തമാനങ്ങൾ ശേഖരിച്ച് എത്തിപ്പാൻ പ്രത്യേകം സംഘങ്ങൾ ഏർപ്പെട്ടിട്ടുള്ളതിനാലും, ഇതിലൊന്നിലും ബന്ധമില്ലാത്ത ലേഖകന്നു ഭാഗ്യം പരീക്ഷിപ്പാൻ സൗകര്യം ചുരുങ്ങും. റൂട്ടരുടെ കമ്പി എന്നിങ്ങനെ ചില സംഘക്കാർ പ്രത്യേക വ്യവസ്ഥയിൽ കമ്പിവഴി വാർത്തയയക്കുന്നത് വായനക്കാർ അറിഞ്ഞിരിപ്പനിടയുണ്ട്. ഇത്തരം സംഘക്കാർക്കു ലോകത്തിൽ പലേ ദിക്കുകളിലും പ്രതിനിധികൾ ഉണ്ട്. അതതു ദിക്കിൽ നടക്കുന്ന വിശേഷ വാർത്തകളെ പ്രതിനിധികൾ ഉടനുടൻ അറിയിച്ചുകൊടുക്കുന്നതുകൊണ്ട് അവരുടെ കയ്ക്കൽ എത്താത്തതോ, അവർ വിട്ടുപോയതോ ആയ വാർത്തകൾ മാത്രം യഥോചിതം അയച്ചുകൊടുക്കുവാൻ ശ്രദ്ധവെയ്ക്കുകയാണ് മറ്റു ലേഖകന്മാർ ചെയ്യേണ്ടിയിരിക്കുന്നത്. വാർത്തകൾ എഴുതി തപാലിൽ അയയ്ക്കുന്നതിലുമധികം പണച്ചെലവു കമ്പിവഴി അയയ്ക്കുന്നതിനാകയാൽ, ഇതിൽ കുറെക്കൂടി ശ്രദ്ധവേണ്ടതാണ്. ഒരേകമ്പി വാർത്തയെ ഒന്നിലധികം പത്രങ്ങൾക്കയപ്പാൻ പ്രത്യേകം സൗജന്യമായ കൂലിനിരക്കുണ്ട്: ഒന്നാമത്തേതിന്നു മുഴുക്കൂലി കൊടുത്താൽ പിന്നെ ഓരോ ഇരട്ടിക്കും ചുരുങ്ങിയ തുക പകർത്തുകൂലിയേ വേണ്ടിയിരിക്കൂ. ആകയാൽ,