താൾ:മൗനഗാനം.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



നേരം വെളുത്താൽ നിശയാവതോളം
നാലമ്പലക്കെട്ടിൽ നമസ്ക്കരിക്കേ,
കാലക്രമംകൊണ്ടൊരു മാംസപിണ്ഡം
നെറ്റിത്തടം നേടുകമാത്രമുണ്ടായ്.

4



പ്രസാദ മേന്തുന്ന മദീയവക്ത്രം
പ്രസാദമില്ലാതെ വിവർണ്ണമായി
തീരെക്കഴിഞ്ഞീലയെനിക്കു കഷ്ടം
തീർത്ഥത്തിനാൽ തഞ്ഞഷ്ണയടക്കി നിർത്താൻ!

5




ദേവാലയഭ്രാന്തർ പുകഴ്ത്തിടുന്ന
സമ്പൂതമാധുര്യമെഴും 'നിവേദ്യം'
എന്മാനസത്തിന്റെ വിശപ്പടക്കാ-
നെള്ളോളവും ശക്തി വഹിച്ചതില്ല.

6




ഞാനേകിടും ദക്ഷിണ നോക്കി നോക്കി
കൺമങ്ങവേ കൈകളുയർത്തി മോദാൽ
പുരോഹിതൻ തന്ന വരങ്ങളെന്റെ
പുരോഗതിക്കാസ്പദമായതില്ല.

7




"കല്ലിന്റെ മുമ്പാകെ, കഴുത്തൊടിഞ്ഞു
കൈകൂപ്പിനിന്നങ്ങനെ കേണിരുന്നാൽ
കണ്ടെത്തുമോ, ഹാ, കമനീയമാകും
കല്യാണകന്ദം വിടുവിഡ്ഢിയാം നീ ?"

8




ഒരിക്കലിമ്മട്ടു കുറച്ചു വാക്യം
നിശ്ശബ്ദമായോതി മദീയചിത്തം
അതേ, മനസ്സാണിരുളിങ്കൽനിന്നും
വിമുക്തമാക്കുന്നതു നമ്മെയെന്നും!

9




ആനന്ദരത്നം വിളയുന്ന ദിക്കേ-
താണെന്നതെന്നോടു പറഞ്ഞു മന്ദം
എന്നാലതിൻ ചാരെയണഞ്ഞിടാനെൻ-
കാൽച്ചങ്ങലക്കെട്ടഴിയുന്നതില്ല

10




സ്വാതന്ത്ര്യമെന്നുള്ളൊരനർഘശബ്ദ-
മാനന്ദമാണായതു നേടുവാനായ്
ഇപ്പാരതന്ത്ര്യക്കടൽ നീന്തി നീന്തി-
ച്ചെല്ലേണമങ്ങേക്കരെ നമ്മളെല്ലാം.

11



"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/25&oldid=174164" എന്ന താളിൽനിന്ന് ശേഖരിച്ചത്