താൾ:പ്രപഞ്ചവും മനുഷ്യനും.djvu/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രോത്സാഹിപ്പിക്കുന്ന എല്ലാത്തരം വിഭാഗീയ വീക്ഷണങ്ങളുടെയും അടിസ്ഥാനം, അനുഭവിക മാത്രമായ ഇത്തരം ദർശനങ്ങളാണ്. ഈ ബൂർഷ്വാ ലോക വീക്ഷണത്തിൽ നിന്ന് അടർത്തിയെടുത്തുകൊണ്ട് ആധുനിക ശാസ്ത്രത്തെ വിലയിരുത്താൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല.

'വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ' എന്ന കൃതിയിൽ, കാൾപോപ്പറുടെയും കൂട്ടരുടെയും ഈ നിലപാടിന്റെ ദൗർബല്യം ഈ ലേഖകൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. അനുഭവിക ശാസ്ത്രങ്ങളെ സംബന്ധിച്ചിടത്തോളം, നിരീക്ഷണ പരീക്ഷണങ്ങളുടെ കർക്കശത്വം ആവശ്യമാണ്. പക്ഷേ, മനുഷ്യന്റെ വിജ്ഞാന മണ്ഡലം ഈ അനുഭവിക ശാസ്ത്രങ്ങളുടെ തലത്തിൽ മാത്രമായി ഒതുക്കി നിറുത്തണം എന്നു പറയുന്നിടത്താണ് പിശക്. പ്രകൃതിയുടെ അപരിമിതമേഖലകളെക്കുറിച്ചന്വേഷിക്കാൻ കഴിയുന്ന ഒരു മാനസികതലം മനുഷ്യനുണ്ട്. ദാർശനികമായ അന്വേഷണങ്ങളുടെ തലം ഇവിടെയാണ്. പ്രകൃതി യാഥാർത്ഥ്യത്തിന്റെ രണ്ടു മുഖങ്ങളായ പരിമിതത്വവും അപരിമിതത്വവുമാണ് ഈ വൈരുദ്ധ്യത്തിൽ പ്രതിഫലിപ്പിക്കപ്പെടുന്നത്. എന്നാൽ അരിസ്റ്റോട്ടിലിയൻ വിചിന്തന ശാസ്ത്രത്തിന്റെ വൃത്തത്തിൽനിന്ന് മുക്തവാവാൻ കഴിഞ്ഞിട്ടില്ലാത്ത ബൂർഷ്വാശാസ്ത്ര ദാർശനികന്മാർക്ക് ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല. അതുകൊണ്ടാണ് അവർ ദാർശനിക തലത്തെ തള്ളിക്കളയാൻ ശ്രമിക്കുന്നത്.

മാർക്സിയൻ ലോകവീക്ഷണത്തിന്റെ സമഗ്ര പദ്ധതിയിൽ ഈ രണ്ടു വശവും വൈരുദ്ധ്യാത്മകമായി സമ്മേളിച്ചിരിക്കുന്നു. ദർശനത്തിന്റെയും അനുഭവിക ശാസ്ത്രങ്ങളുടെയും രണ്ടു തലങ്ങൾ അതിൽ ഉൾച്ചേർന്നിരിക്കുന്നു. മാർക്സിയൻ വൈരുദ്ധ്യശാസ്ത്രത്തെ വെറും രീതി ശാസ്ത്രം മാത്രമായി പരിഗണിക്കാൻ പലരും ശ്രമം നടത്തുന്നുണ്ടെങ്കിലും, സമൂഹത്തിന്റെയും പ്രകൃതിയുടെയും സാർവ്വത്രിക ചലനനിയമങ്ങൾ അനാവരണം ചെയ്യുന്ന അത് ദാർശനികതലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതേസമയം, സാമ്പത്തികശാസ്ത്രം, ചരിത്രം തുടങ്ങിയ മേഖലകളിൽ മാർക്സിയൻ സമീപനം അനുഭവ ശാസ്ത്രപരമാണ്. ഈ സാമൂഹ്യശാസ്ത്രമേഖലകൾ മറ്റു അനുഭവിക ശാസ്ത്രങ്ങളെപ്പോലെ കർക്കശമായ നിരീക്ഷണ പരീക്ഷണ മാനദണ്ഡങ്ങൾക്ക് വിധേയമല്ലെങ്കിലും പൊതുവിൽ അവ പരിമിതമേഖലകളായതുകൊണ്ട് അനുഭവിക ശാസ്ത്രതലത്തിൽ തന്നെയാണ് പെടുന്നത്. ഈ അനുഭവിക ശാസ്ത്രരീതിയും വൈരുദ്ധ്യശാസ്ത്രത്തിന്റെ ദാർശനിക രീതിയും പരസ്പര പൂരകമായി സമ്മേളിക്കുന്നതോടെയാണ് മാർക്സിയൻ ലോകവീക്ഷണത്തിന് സമഗ്രത കൈവരുന്നത്. അതുകൊണ്ടു തന്നെ മാർ