താൾ:ഉമാകേരളം.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രവിപോയ് വിധുവെ പ്രതീക്ഷചെയ്ത-
ദ്ദിവി മേവീടിന സന്ധ്യപോൽ വിളങ്ങി       6

ധരണീഭരണശ്രമത്തെ നീക്കി
നരനാഥയ്ക്കു തനുജലാളനങ്ങൾ
ജ്വരമെങ്ങു സവിത്രിമാർക്കടുക്കൽ-
ത്തരമൊത്താത്മജരാം മരുന്നിരിക്കെ?       7

അവർതൻ ശരിയാം വളർച്ച കണ്ട-
ന്നവനീനാഥ നിതാന്തമാശ്വസിച്ചാൾ
നവമാം ജലദത്തെ വർഷകാല-
ത്തവലോകിപ്പൊരു ചാതകിക്കു നേരായ്       8

കനലിൻപടി വൈരികൾക്കുമോമൽ-
ക്കനകക്കട്ടകണക്കു ബാന്ധവർക്കും
ജനനായകർതൻ തനുക്കളെന്നാ-
ളനവദ്യാഭയോടേറ്റവും വിളങ്ങി       9

ഛവിയാർന്ന കുമാരരാറിൽവച്ചും
രവിവർമ്മാഭിധപൂണ്ട മൂത്ത ബാലൻ
സവിശേഷമശേഷഹൃദ്യഭാവം
ഭുവി പൂണ്ടാൻ, മധുരം രസങ്ങളിൽപോൽ       10

മുഴുനന്മ കലർന്ന ബാലരച്ചൊ-
ല്ലെഴുമൂഴിക്കു ലഘൂകരിച്ചു താപം
പഴുതറ്റ ഗുണത്തൊടാറു പങ്കാ-
യൊഴുകും പഞ്ചനദോദകങ്ങൾപോലേ       11

കുളിർപുഞ്ചിരിവെണ്ണിലാവിനാല-
ത്തളിരൊക്കും തനു പൂണ്ട ബാലചന്ദ്രർ
വെളിവിൽജ്ജനമാനസേന്ദുകാന്ത-
ങ്ങളിലാർദ്രത്വമനുക്ഷണം കലർത്തി.       12

മതി, ശീല, മഭിഖ്യ മൂന്നുമന്നാൾ
മതിയിൽ സ്പർദ്ധ പരസ്പരം പെറുംപോൽ
സതിതൻ സുതരെ സ്വയം ഭജിച്ചു
കൊതി സദ്വസ്തുവിലാർക്കുദിക്കയില്ല?       13

കളിവിട്ടു പഠിപ്പതിന്നു പിന്നീ-
ടൊളിപൂണ്ടുള്ള കുമാരരുദ്യമിച്ചാർ
വിളിയേന്തിന ശാസ്ത്രമാറിനേയും
വെളിവിൽ ഗാത്രസമേതമാക്കുവാൻപോൽ       14

ഉരുവാം ധിഷണാവിലാസമുള്ളിൽ-
പ്പെരുകും ബാലകർതൻ നവാനുയോഗം
ഗുരുവിന്നൊരു ശിക്ഷയായ്ഭവിച്ചോ
വിരുതിൽ ശിക്ഷയതെന്നുരച്ചു വാദ്ധ്യാർ?       15

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/68&oldid=211510" എന്ന താളിൽനിന്ന് ശേഖരിച്ചത്