താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നിത്യരോദനം



നന്ദ,മാനന്ദ,മല്ലും പകലുമെൻ
മാനസപ്പൈങ്കിളി പാടും മന്ത്രം.
ആതങ്ക,മാതങ്ക,മേതു വഴിക്കുമാ-
ച്ചാതകം നിത്യം ചെന്നെത്തും കേന്ദ്രം!
ഈവിധമെത്രനാൾ മുന്നോട്ടു പോയാലെൻ
ജീവിതപ്പാത തെളിഞ്ഞുകാണം?
അത്തൽക്കടൽത്തിരയെണ്ണുവാനാണെങ്കിൽ
മർത്ത്യതയെന്തിനെനിക്കു കിട്ടി?

ആകാശസൂനങ്ങളായിരം ചേർത്തു ഞാ-
നാകാമ്യമാമൊരു മാല കോർക്കും.
തീരനിരാശയാം പാഴ്_മരുഭുവില-
ത്താരുകളെല്ലാം കൊഴിഞ്ഞുവീഴും!
ആയതാണിയുവാനർഹനാമെൻ നാഥ-
നായില്ലിനിയും സമയമെത്താൻ!
നാളുകളോരോന്നുമീവിധം പാഞ്ഞുപോം
'നാളെ'യെന്നുള്ളൊരാപ്പാട്ടു പാടീ.
നീളുമിത്തന്തുവിൻ ശൂന്യത നീക്കുവാൻ
നീടെഴും പൂക്കളോരെണ്ണമില്ലേ?

നിർദ്ദയം യാത്രയും ചൊല്ലാതെ യാമിനി
നിദ്രയുമായിത്തിരിച്ചുപോകും.