താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 69 —


എങ്ങിനെയെന്നറിഞ്ഞുകൂടാ, വേണുവിന്റെ കൈതട്ടി നെല്ലു നിറച്ച കുട്ട താഴെ വീണു. നെല്ലു നാലുചുറ്റും ചിതറി വീണു. കുഞ്ഞനോടിവന്നു.

“ഏൻ മാരട്ടെ തമ്പ്രാ” അവൻ ചോദിച്ചു.

“വേണ്ടാ” എന്നു നടത്തുകാരൻ കണ്ണുകാണിച്ചു.

“ഇന്നെന്താ കുഞ്ചുക്കുറുപ്പേ ഉച്ചയായിട്ടും ഇവരാരും പ്രാതലിന്നു പോകാത്തെ” ഒരന്വേഷണംപോലെ വേണു നടത്തുകാരനോടു ചോദിച്ചു.

“നേരായോ തമ്പ്‌റാ” പലരും ചോദിച്ചു.

“പരമാൎത്ഥത്തിൽ പതിനൊന്നുമണി കഴിഞ്ഞിട്ടില്ല. ഇതിലെന്തോ കൃത്രിമമുണ്ടെന്നു എനിക്കു തോന്നി. ഇത്തരത്തിൽ കനിവോടുകൂടി ഒരക്ഷരം ആ വായിൽനിന്നും ആരും കേട്ടിട്ടില്ല... ഞാൻ വേഗം നടന്നു. ആരും കാണാതെ മാടത്തിന്റെ പിറകിൽ എത്തി. ഓരോരുത്തരും തങ്ങളുടെ മാടങ്ങളിലേക്കു നീങ്ങിത്തുടങ്ങി.

“തേവിങ്ങു വന്നേ” കുഞ്ഞൻ വിളിച്ചു.

തേവിയൊഴികെ എല്ലാവരും കളത്തിനു വെളിയിലായി. അവൾ തിരികെ മാടത്തിനടുത്തേക്കു വന്നു.

“ക്ടാത്തി യീ നെല്ലു തടുത്തു വാരാൻ തമ്പ്റാൻ പറഞ്ഞു.”

“യ്യോ എനക്കു നേരല്ല തമ്പ്രാ. അവങ്ക് കഞ്ഞീം പുളുക്കം കൊടുക്കാനാരൂല്ല അറേൽ”.

“ഇതിനെന്നാ നേരം വേണം” വേണു അഭിപ്രായപ്പെട്ടു.