“ഇന്നീമുറിയിൽനിന്നു മാറണം” പരിസരത്തെ ശ്രദ്ധിച്ചുകൊണ്ടവൾ പറഞ്ഞു.
“കാലുകൂടി ഭേദമായാൽ മതി നാലുവശത്തും രോഗികളാണിവിടെ. സൗകര്യമായി വേറൊരു മുറിയുണ്ടു്. അങ്ങോട്ടുപോകാം.”
ഞാനൊന്നും മിണ്ടിയില്ല. എല്ലാം എന്റെ രക്ഷക്കുവേണ്ടി. അവൾ വേഗം എഴുന്നേറ്റു് എങ്ങോട്ടോ പോയി. അവളുടെ ഒരാശ്വാസവാക്കിനുവേണ്ടി ചുറ്റും കിടക്കുന്ന എത്ര രോഗികൾ ദാഹിക്കുന്നുണ്ടാകും. അവരെയൊന്നും അവൾ കണ്ടതായി പോലും നടിക്കുന്നില്ല.
സന്ധ്യയോടടുത്തപ്പോൾ അവർ എന്നെ വേറൊരു മുറിയിൽകൊണ്ടാക്കി. ആസ്പത്രിയിലതിനേക്കാൾ സുഖദപ്രമായ സ്ഥാനമാണു്. ഞാനാച്ചുറ്റുപാടു മുഴുവനും ഒന്നു കണ്ണോടിച്ചു. പ്രശാന്തതയിലമർന്നിരിക്കുന്ന ചുറ്റുപാടുകൾ. ഒരു വീടല്ല. കുഞ്ഞുങ്ങളോ, പുരുഷന്മാരോ ഒന്നുമില്ല. മിന്നൽപോലെ ഒരു സ്ത്രീ മറയുന്നതു കണ്ടു. അവൾ വേലക്കാരിയായിരിക്കണം.
ധാരാളം ജാലകങ്ങളുണ്ടു് ആ മുറിക്ക്. നല്ല കാറ്റു കിട്ടും. മുറിക്കകം കമനീയമായി അലങ്കരിച്ചിട്ടുണ്ട്. ജാലകങ്ങളെല്ലാം കർട്ടനിട്ടു് കമനീയമാക്കിയിരിക്കുന്നു. മേശപ്പുറത്തു സുഗന്ധവാഹികളായ വാസന്തിപുഷ്പങ്ങൾ വഹിക്കുന്നു ഒരു മലർചഷകം. ചുവരുകളിൽ തൂങ്ങുന്ന നാട്യറാണിമാരുടെ വൎണ്ണചിത്രം മനോഹാരിതക്കു മാറ്റുകൂട്ടുന്നു. റേഡിയോയിൽനിന്നും ശ്രുതിമധുരമായ ഗാനധാരണിയാണു് നിൎഗ്ഗളിക്കുന്നത്. സുഭിക്ഷതയുടെ ഒരു നവലോകം.
കയ്യിൽ ഒരു തെർമ്മോഫ്ളാസ്ക്കുമായി അവൾ എന്റെ അടുത്തു വന്നിരുന്നു. ഒരു ബട്ടണമർത്തിയപ്പോൾ ആലക്തിക