താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 146 —


ആരോ എന്നെയും സ്റ്റേജിനരികെ നിറുത്തി. ഭാഗവതർ പശ്ചാത്തല സംഗീതമാരംഭിച്ചു. തൊണ്ട ശരിയാകുവാൻ ഞാനുമദ്ദേഹത്തോടൊത്തു പാടി. ഒരു തെരുവിന്റെ കർട്ടനിട്ടുകൊണ്ടു് മുൻകർട്ടനുയൎത്തി. ശൂന്യമായ രംഗം.

“ആങ് കയറു്” അടുത്തുനിന്ന ആൾ പറഞ്ഞു.

“എന്നെ രക്ഷിക്കണേ എന്ന അർത്ഥത്തിൽ ഭാഗവതർസാറിനെ ഒന്നു നോക്കി. അദ്ദേഹമൊന്നു മന്ദഹസിച്ചു....

അങ്ങു ദിഗന്തത്തേയും ഭേദിക്കുമാറ് ഉച്ചത്തിൽ പാടി കൊണ്ടു് ഞാൻ രംഗത്തു കയറി. വേദനയുടെ തീക്കട്ടകൾ വായുവിൽ പരത്തിവിടുന്നതുപോലെ ഞാൻ പാടി. മൎമ്മഭേദകമായ ഗാനം. വേർപാടിന്റെ വേദനയെ വിളിച്ചറിയിക്കുന്ന ഹൃദയസ്പൃക്കായ സുന്ദരഗാനം പാടിക്കൊണ്ടു ഞാൻ നീങ്ങി. കാഴ്ചക്കാരെല്ലാം സ്തംഭിച്ചിരിക്കുന്നതു ഞാൻ കണ്ടു.

തെരുവു കർട്ടൻ മാറി ഒരു പുഴയുടെ തീരത്തിന്റെ കർട്ടൻ വീണു. ഞാനാ തീരത്തിലിരുന്നു. അനന്തതയിലേക്കു നോക്കി പാടി. വീണ്ടുമെണീറ്റു കദനഭാരത്തിന്റെ കയ്പു നിറച്ച കുപ്പികൾ നീക്കിവെക്കുന്നതുപോലെ ഞാൻ ഓരോ പാദവും എടുത്തുവച്ചു. പ്രാണസഖിയെ തേടിത്തിരിയുന്ന കാമുകൻ! ഞാനെന്റെ ഭാഗമോർമ്മിച്ചു.... ഗാനപീയുഷം പരിപാകത വിട്ടു നീളുകയാണു്.

ഒരു ഭവനത്തിന്റെ കർട്ടൻ വീണു. കാലുകൾ വേച്ചും, വിയർപ്പുകൾ തുടച്ചുനീക്കിയും നീങ്ങുന്നതായി ഞാനഭിനയിച്ചു..... പെട്ടന്നെന്റെ മുന്നിലൊരു കർട്ടൻ വീണു. ഒരു തെരുവിന്റെ കർട്ടൻ.... ഞാൻ പാടിയ ഈരടികൾതന്നെ അവൾ പാടുന്നു. സുകുവിന്റെ കാമുകിയായ ലളിത പ്രവേശിക്കുന്നു എന്നു പിറകിൽ നിന്നും പ്രോംപ്റ്റർ പറഞ്ഞത് ഞാൻ കേട്ടു..... ഏററം ഹൃദയാവർജ്ജകമായി ഏതു കഠിനചിത്തവും അലിയിപ്പിക്കുന്ന രീതിയിൽ ഏങ്ങലടിച്ചുകൊണ്ടാണവൾ പാടുന്നതു്..... ഞാനും പാടി..... ഞാൻ വീണ്ടും