താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 128 —


“പാട്ടുസെലക്ഷനൊക്കെ കഴിഞ്ഞോ? ഞാൻ വീണ്ടും സംശയമുന്നയിച്ചു.”

“അതു നേരത്തേ കഴിഞ്ഞു”

“പോൎഷനും കിട്ടിയോ?”

“മിക്കവരുടേം കൊടുത്തു.”

വളരെനേരം സംസാരിച്ചിരുന്നതിനുശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി. ചില അത്യാവശ്യസാധനങ്ങൾ എനിക്കു വാങ്ങേണ്ടിയിരുന്നു....

ഞാൻ വീണ്ടും ഒരു നടനായി; നാടകക്കാരൻ, വിശക്കുന്ന വയറും, അന്ത്യമില്ലാത്ത സ്വപ്നങ്ങളുമായിക്കഴിയുന്ന കലാകാരൻ കൈപ്പു മുറ്റുന്ന അനുഭവങ്ങളുടെ കറപുരണ്ട് നൂൽപാലത്തിലേക്ക് ഞാൻ വീണ്ടും എന്റെ ഹൃദയസ്പന്ദനത്തെ കടത്തിവിടുവാൻ സാഹസികമായി തുനിയുകയാണു്.

രാത്രി എട്ടു മണിയായപ്പോൾ ക്യാമ്പിൽ നിന്നുതന്നെ ഊണു കഴിച്ചതിനുശേഷം എല്ലാ നടന്മാരും നടികളും റിഹേഴ്സൽ ഹാളിൽ സന്നിഹിതരായി. ഞങ്ങൾ എല്ലാവരും തന്നെ പരസ്പരം അപരിചിതരായിരുന്നു. ഒന്നു പരിചയപ്പെടുവാനുള്ള തിടുക്കം എല്ലാവരിലും തെളിഞ്ഞു കണ്ടു.

പ്രേംരാജിനേയും, പാലായ്ക്കാക്കുഴിയേയും ഞാൻ നേരത്തെ പരിചയപ്പെട്ടിരുന്നു.

സി. ആർ. ഒരു ചെറുപ്പക്കാരനാണു്. സൗന്ദര്യവും, സ്തുത്യർഹമായ കലാവൈഭവവും അദ്ദേഹത്തിനൊത്തിണങ്ങിയിട്ടുണ്ടെന്നു തന്നെ സംസാരമദ്ധ്യേ വെളിപ്പെടുത്തിക്കാണിച്ചു. ഗായികയുടെ യാഥാസ്ഥിതികനായ അച്ഛന്റെ ഭാഗമാണദ്ദേഹമഭിനയിക്കുന്നതു്.