താൾ:അമൃതവീചി.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

മൽസ്വപ്നം തീർന്നു; ഞെട്ടിയുണർന്നു;- മുന്നെപ്പോലെ
വിശ്വത്തിലേക്കു വീണ്ടുമെന്മിഴി തുറന്നു ഞാൻ!
വിരഹം, ഹാ ഹാ, പൊള്ളും വിരഹം!-ഹൃദയത്തി-
ലൊരു വേദന പെട്ടെന്നുത്ഭവിച്ചാളിക്കത്തി.
എന്മിഴി നിറഞ്ഞു;- മൽസ്വപ്നകാമുകരൂപ-
മെങ്ങുപോ,യെൻ മുന്നിലെന്തൊക്കെയുമേകാന്തത്വം!
എങ്കിലുമെൻ സ്വപ്നചുംബനമനശ്വര-
മെൻ കൊച്ചുസിരകളിൽക്കൂടിയും കലർന്നല്ലോ!
അതിന്റെ ചൈതന്യത്തിലതിന്റെ നൈർമ്മല്യത്തി-
ലതിന്റെ കൈവല്യത്തിൽ കാണ്മു ഞാനെൻ സർവ്വസ്വം!
അസ്സുഖസ്മൃതിയുടെ വാടാത്ത വെളിച്ചത്തി-
ലപ്രേമസ്വരൂപത്തെദ്ധ്യാനിച്ചും മോഹിച്ചും ഞാൻ,
അദ്ദേവനായിക്കൊണ്ടൊരോമന മലർമാല്യം
സദ്രസം രചിക്കട്ടേ പുതുപൂക്കളാൽ വീണ്ടും!

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/9&oldid=216594" എന്ന താളിൽനിന്ന് ശേഖരിച്ചത്