താബിഈ കേരളത്തിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
താബിഈ കേരളത്തിൽ

രചന:വി.വി. അബ്ദുല്ല സാഹിബ് (2006)
വി.വി. അബ്ദുല്ല സാഹിബ് രചിച്ച താബിഈ കേരളത്തിൽ

ആമുഖം[തിരുത്തുക]

മുസ്ലിം സമുദായത്തിൽ ജനിച്ചു, വളർന്നു, ബാല്യത്തിൽ കണ്ടുംകേട്ടും അനുഭവിച്ചും പഠിച്ചും ഇസ്ലാമിന്റെ ബാഹ്യ രൂപം മനസ്സിലാക്കി. മുതിർന്നു ബോധപൂർവ്വം-ഇസ്ലാമിനെ ആധാരികമായി പഠിച്ചു, ഉൾക്കണ്ണുതുറന്നു. അപ്പോഴാണ്‌ ഇസ്ലാമിന്റെ യാഥാർത്ഥ്യവും നാം ഏറ്റിക്കൊണ്ടു നടക്കുന്ന ഇസ്ലാമുമായുള്ള ബന്ധവും മനസ്സിലാകുന്നത്‌. എന്റെ മനോ വേദന ഈ ആഖ്യായികയിലൂടെ വ്യക്തമാക്കാനല്ലാതെ ഒരു മുജദ്ദിദിന്റെ ഭാരം വഹിക്കാൻ യോഗ്യതയും പ്രാപ്തിയും എനിക്കില്ല. എന്നെപ്പോലെ വേദനിക്കുന്നവരുടെ കൂട്ടായ പരി ശ്രമം സമുദായത്തിൽ എന്തെങ്കിലും ഗുണകരമായചലനം ഉണ്ടാക്കാൻ കഴിഞ്ഞേക്കും. അത്തരം ഒരു ചലനം അതിവേഗം സംഭവിക്കാൻ അല്ലാഹുത്തആലാ അനുഗ്രഹിക്കട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.

ഗ്രന്ഥകാരൻ

വി.വി.അബ്ദുല്ല സാഹിബ്

താബിഈ കേരളത്തിൽ[തിരുത്തുക]

സംഭവിച്ചതോ സംഭവിക്കാൻ സാധ്യതയുള്ളതോആയ ഒരു കാര്യമല്ല. നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ മൃതിയടഞ്ഞ ഒരു താബിഈ കേരളത്തിൽ വരികയെ ന്നത്‌. അസാദ്ധ്യങ്ങളും അസംഭവ്യങ്ങളും ഭാവിക്കുന്നതിനുള്ള കഴിവും സ്വാതന്ത്യവും നമുക്കുള്ളതിനാൽ അങ്ങിനെയൊന്ന്‌ ഭാവനയിൽ കാണുന്നതിന്‌ തടസ്സമൊന്നുമില്ല. എത്രയോ അത്തരം അസാദ്ധ്യങ്ങളും അസംഭവ്യങ്ങളും നാം ഇതിനിടയിൽ കേൾക്കാൻ നിർബന്ധിതരായിട്ടുണ്ടാകും. സംശയ ഗ്രസ്തമായ അസാധാരണത്വങ്ങളുമുണ്ട്‌. അത്തരത്തിൽപെട്ട ഒരു കഥയാണ്‌ കുഞ്ഞാലിഹാജി കോയമ്മു തങ്ങളുടെ കൂടെ ജുമുഅക്ക്‌ പോയത്‌. ആ കഥ കേട്ടവരെല്ലാം അത്‌ സംഭവിച്ചതായി വിശ്വസിക്കുകയുണ്ടായോ എന്ന്‌ എനിക്ക്‌ നിശ്ചയമില്ല. ഞാനേതായാലും അത്‌ വിശ്വസിച്ചിട്ടില്ല. എന്നാൽ ഉബൈദുല്ലാ മുസ്ലിയാർ ആ കഥ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം ആ കഥ പറഞ്ഞു എന്നത്‌ നേരാണ്‌. ആ നേര്‌ ഞാൻ ആവർത്തിക്കുന്നതിൽ തെറ്റില്ല എന്നകാര്യം ഉറപ്പാണ്‌. ആ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ആകഥ ഞാനിവിടെ ആവർത്തിക്കുന്നു. കേട്ടിട്ടില്ലാത്തവർക്ക്‌ കേൾക്കാൻ വിശ്വസിക്കാനല്ല.

കുഞ്ഞാലിഹാജി മഹല്ല്‌ പ്രസിഡന്റാണ്‌. മുടങ്ങാതെ ജുമുഅക്ക്‌ ഹാജരാവാറുമുണ്ട്‌. എല്ലാ വെള്ളിയാഴ്ചയും പള്ളിക്ക്‌ വരുമ്പോൾ വഴിക്ക് വെച്ച്‌ സുഹൃത്തായ കോയമ്മത്തങ്ങളെ വീട്ടിൽകേറി സന്ദർശിച്ചു അൽപനേരം നാട്ടുവർത്തമാനം പറയാൻ ചെലവാക്കുന്ന ഒരു സമ്പ്രദായം മുടക്കംകൂടാതെ നിർവഹിക്കാറുമുണ്ട്‌. ഹാജ്യാർ പള്ളിയിലേക്ക്‌ പോകും. തങ്ങൾ പള്ളിയിൽ വരാറുമില്ല.

ഒരു വെള്ളിയാഴ്ച പള്ളിയിലിരുന്ന്‌ പ്രസിഡന്റ്‌ മറ്റുപലരുമായി സംസാരിക്കുന്നതിനിടയിൽ ഒരു ചങ്ങാതി ചോദിച്ചു.

അല്ലഹാജ്യാരേ നിങ്ങടെ ചങ്ങാതിയല്ലേ കോയമ്മത്തങ്ങൾ. അദ്ദേഹം പള്ളിക്ക്‌ വരാത്തത്‌ നിങ്ങൾക്ക്‌ ഞളെപ്പോലെതന്നെ അറിയാലോ. നിങ്ങൾ നിത്യവും അവിടെ കേറിയിരുന്ന്‌ സൊള്ളാറില്ലേ? എന്താ നിങ്ങൾക്ക്‌ തങ്ങളെയൊന്നു ക്ഷണിച്ച്‌ പള്ളിയിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നുകൂടെ?

ഹാജ്യാർ തന്റെ വീഴ്ച സമ്മതിച്ചു. മാത്രമല്ല അടുത്ത വെള്ളിയാഴ്ച തങ്ങളെ പള്ളിയിലേക്ക്‌ കൊണ്ടുവരാമെന്നേൽക്കുകയും ചെയ്തു.

അടുത്ത വെള്ളിയാഴ്ച പതിവുപോലെ കുഞ്ഞാലിഹാജി തങ്ങളെ വീട്ടിൽ കയറി കോയമ്മത്തങ്ങളുമായി സൊള്ളിക്കൊണ്ടിരിക്കുന്നതിനിടയിൽ ഹാജ്യാർ പറഞ്ഞു.

“തങ്ങളേ ഒരപേക്ഷ. ഇന്ന്‌ നിങ്ങൾ എന്റെകൂടെ പള്ളിയിലേക്ക്‌ വരണം.ആളുകൾ എന്നെ ആക്ഷേപിക്കുന്നു. തങ്ങളെ കൂടെകൂട്ടാത്തതിന്‌”. തങ്ങൾ സമ്മതിച്ചു. “അതിനെന്ത്‌ നമുക്കൊരുമിച്ച്‌ പോകാം” ഞാൻ വസ്ത്രം ധരിച്ച്‌ വരാം.

തങ്ങൾ അകത്തുപോയി വസ്ത്രധാരണം നടത്തി. നീളൻ ജുബ്ബയും തലപ്പാവും ധരിച്ച്‌ പുറത്തുവന്നു. കുഞ്ഞാലിഹാജ്യാരെയും കൂട്ടി പള്ളിയിലേക്ക്‌ നടന്നു. അധികം ദൂരവുമില്ല. തങ്ങളുടെ പിന്നാലെ ഹാജ്യാരും പള്ളിയിലെത്തി. ഹാജ്യാർ പരി(ഭമത്തിലായി. ഏതോ പരിചയമില്ലാത്ത പള്ളി. അവിടത്തെ ആളുകളെ ആരെയും ഹാജ്യാർ അറിയില്ല. ഹാജ്യാരെ അവരും അറിയില്ല.അപരിചതമായ ആ ചുറ്റുപാടിൽ ഹാജ്യാർ പള്ളിക്കകത്തുകയറി ജനമദ്ധ്യേയിരുന്നു. കോയമ്മത്തങ്ങളാണ്‌ ഖുത്തുബയും ഇമാമത്തും നടത്തിയത്‌.

ജുമുഅ നമസ്‌കാരം കഴിഞ്ഞ്‌ തങ്ങളെ നോക്കിയപ്പോൾ തങ്ങളെ കാണാനില്ല. എവിടേക്ക്‌ പോയെന്നും അറിയില്ല. ആളുകളോട്‌ തിരക്കിയപ്പോൾ കിട്ടിയവിവരം കേട്ട്‌ കുഞ്ഞാലിഹാജി അത്ഭുതസ്തബ്ധനായി. ഖത്തീബ്‌ പോയിക്കഴിഞ്ഞെന്നും ഇനി അടുത്തതിന്റെ പിന്നത്തെ വെള്ളിയാഴ്ച ജുമുഅക്ക്‌ അവിടെ ഹാജരാകുമെന്നും മനസ്സിലാക്കി, ഖത്തീബിന്റെ സുഹൃത്തെന്ന നിലയിൽ നാട്ടുകാരുടെ അതിഥിയായി കുഞ്ഞാലിഹാജി രണ്ടാഴ്ച ആ വിദേശത്ത്‌ കഴിഞ്ഞു കൂടി.

വെള്ളിയാഴ്ച കുഞ്ഞാലിഹാജി ജുമുഅക്ക്‌ നേരത്തെ പള്ളിയിൽ കയറി മുൻവരിയിൽത്തന്നെ സ്ഥാനമുറപ്പിച്ചു. ഖത്തീബിനെക്കാണാനുള്ള ആകാംക്ഷയോടെ നാലുപാടും സശ്രദ്ധം നോക്കിക്കൊണ്ടാണ്‌ ഹാജ്യാര്‌ നിമിഷങ്ങൾ കഴിച്ച്‌ കൂട്ടിയത്‌. കൃത്യസമയം കോയമ്മുത്തങ്ങൾ മിമ്പറിൽകയറുന്നതാണ്‌ ഹാജ്യാർകണ്ടത്‌. സമാധാനമായി.

നിസ്‌കാരം കഴിഞ്ഞ്‌ ഖത്തീബ്‌ (ഇമാമ്‌) എഴുന്നേറ്റ ഉടനെ കുഞ്ഞാലിഹാജി പൊടുന്നനെ മുമ്പിൽചെന്ന്‌ തങ്ങളുടെ കൈപിടിച്ചു.

"വരീൻ പോകാം” എന്ന്‌ പറഞ്ഞ്‌ തങ്ങൾ നടന്നു. പിന്നാലെ ഹാജ്യാരും. കുറച്ച്‌ നടന്നപ്പോൾ ഹാജ്യാർക്ക്‌ പരിസര ബോധമുണ്ടായി. സാധാരണ നടക്കാറുള്ള വഴിതന്നെ അങ്ങനെ രണ്ടുപേരും തങ്ങളുടെ വീട്ടിലെത്തി.കുഞ്ഞാലിഹാജി സലാംചൊല്ലി സ്വന്തം വീട്ടിലേക്കും പോയി.

ഈ കഥ പറയാറും കേൾക്കാറുമുള്ള നമുക്ക്‌ തത്തുല്യമായ മറ്റൊരത്ഭുതം മനോദൃഷ്ടി കൊണ്ടു കാണാൻ പ്രയാസമുണ്ടാവില്ല. ഇതാ ഒരു താബിഈ കേരളത്തിൽ വന്നുചേരുന്നു എന്നിരിക്കട്ടെ.(നോട്ട്‌: റസൂലിനെ കണ്ടിട്ടില്ലാത്ത സ്വഹാബിയെ കണ്ടിട്ടുള്ള മുസ്ലിം വൃക്തിയാണ്‌ താബിഈ)

അപരിചിതമായ നമ്മുടെ നാട്ടിൽ താബിഈയെ ഒറ്റക്ക്‌ പര്യടനത്തിന്‌ വിടുന്നത്‌ ആതിഥ്യ മര്യാദക്ക്‌ ചേർന്നതല്ല. അദ്ദേഹത്തിന്‌ സഹായത്തിനും തുണക്കുമായി ഒരു വഴികാട്ടിയേയും കൂടെ സങ്കൽപിക്കണം. അങ്ങനെ നാട്ടുകാരനായ ഒരു വഴികാട്ടിയുടെ സഹായത്തോടെ താബിഈ നമ്മുടെ നാട്‌ചുറ്റിക്കാണുകയാണ്‌. അദ്ദേഹം കാണുന്നതും അദ്ദേഹത്തിന്റെ പ്രതികരണവും നമുക്ക്‌ പ്രയോജനപ്പെടുത്താം.

നാട്ടിൻപുറത്തെ തിരക്കൊഴിഞ്ഞ അങ്ങാടിയിൽ പ്രവേശിച്ച താബിഈ ആദ്യമായി സമീപത്തുള്ള പള്ളിയിലേക്കാണ്‌ വഴികാട്ടിയുടെകൂടെ പോയത്‌. പള്ളി ചെറുതാണെങ്കിലും വിലപിടിപ്പുള്ള മേത്തരം സാമഗ്രികളാൽ നിർമ്മിതമായതിനാൽ കാണാൻ കൗതുകവും പെരുമാറാൻ സൗഖ്യവുമുണ്ടായിരുന്നു. മാർബിൾ വിരിച്ച തറയിലിരുന്നു താബിഈ പള്ളിയിലെ അലങ്കാരങ്ങളും ഇലക്ട്രിക് ഫേനും, വിളക്കുകളും, മോട്ടോറും, പൈപ്പ്‌ ഫിറ്റിങ്ങുകളും ചുറ്റുമുള്ള ഏർപ്പാടുകളും നോക്കിക്കണ്ടു. അദ്ദേഹം സുസ്‌മേരവദനനായി വഴികാട്ടിയോട്‌ പറഞ്ഞു.

“ഇവിടുത്തെ മുസ്ലിംകൾ നല്ല ഈമാനുള്ളവരാണ്‌. അല്ലാഹുവുമായി അടുപ്പമുള്ള ദുആബർക്കത്തുള്ളവരുമാണ്‌. അവൻ എന്ത്മാത്രം നിഅമത്ത്‌ ഇവർക്ക്‌ ചെയ്തിരിക്കുന്നു. പത്തുപന്ത്രണ്ട് ‌നൂറ്റാണ്ടുകൾക്കുമുമ്പ്‌ ഞങ്ങൾ എത്ര കഷ്ടപ്പെട്ടാണ്‌ ജീവിച്ചിരുന്നത്‌. ജീവിതസുഖസൗകര്യങ്ങളൊന്നുമില്ലാതെ ശാരീരികമായി കഷ്ടപ്പെട്ടും മാനസികമായി ക്ലേശിച്ചുമാണ്‌ ഞങ്ങൾ കഴിഞ്ഞിരുന്നത്‌. അതൊക്കെ സഹിച്ചും ക്ഷമിച്ചും തൗഹീദിൽ പതറാതെ ഞങ്ങൾ കഴിഞ്ഞുകൂടുകയായിരുന്നു. അക്കാലത്തെ ഞങ്ങളുടെ പള്ളിവളരെ വിലകുറഞ്ഞ വസ്തുക്കളാൽ നിർമ്മിതമായ കൊച്ചുകുടിലുകളായിരുന്നു. കാലത്തിനനുസരിച്ചുള്ള ചെറിയ ചുരുങ്ങിയ സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. റസൂലിന്റെയും സഹാബത്തിന്റെയും കാലത്ത്‌ പള്ളിക്ക്‌ മേൽപ്പുരതന്നെ പൂർണ്ണമായി ഉണ്ടായിരുന്നില്ല. മഴപെയ്താൽ നനഞ്ഞു ചെളികെട്ടും. അറിവില്ലായ്മ മൂലം പള്ളിയിൽ മൂത്രിക്കുകപോലും ചെയ്തിട്ടുണ്ട്‌. തറപൂഴിമണ്ണായിരുന്നു. അങ്ങനെ കഷ്ടപ്പെട്ടാണ്‌ ഞങ്ങളും മുൻഗാമികളും ഈമാൻ തെറ്റാതെ എല്ലാ കഷ്ടതകളും സഹിച്ച്‌ ഇസ്ലാമിൽ അടിയുറച്ച്‌ ജീവിച്ച്‌ പോന്നത്‌. അല്ലാഹുതാആലാ നിങ്ങൾക്ക്‌ വളരെ അനുഗ്രഹം ചെയ്തിരിക്കുന്നു. നോക്കൂ നിങ്ങൾ മുത്തഖികളാണെന്നതിൽ സംശയമില്ല. സന്തോഷം ഈമാനിൽ ശക്തിയും ഇസ്ലാമിൽ നിഷ്ഠയും ഉണ്ടായാൽ സൽഫലം തീർച്ചയാണ്‌.

ഇത്രയും പറഞ്ഞശേഷം പുഞ്ചിരിയോടുകൂടി താബിഈ ചോദിച്ചു. “പള്ളി ചെറുതാണല്ലോ. ഈ പ്രദേശത്ത്‌ മുസ്ലിംങ്ങൾ കുറവാണോ”?

“മുസ്ലിംകൾ ധാരാളമുണ്ട്‌”. വഴികാട്ടി പറഞ്ഞു.

“ഇത്‌ ഈഭാഗത്തെ നിസ്ക്കാരപള്ളിയാണ്‌. ജുമുഅക്ക്‌ വേറെ പള്ളിയുണ്ട്‌”.

“അത്ശരി” താബിഈയുടെ പ്രതികരണം. “ഇത്രസുഖസൗകര്യങ്ങൾ മനുഷ്യനെ അലസനാക്കുകയില്ലേ”. ഭാതികാഡംബരത്തിൽ മുഴുകുന്നത്‌ മനസ്സ്‌ മതിമറന്ന്‌ മയങ്ങാനിടവരും അല്ലാഹുവിനെ വിളിക്കാനുള്ള പ്രചോദനം കുറയും. പ്രവാചകൻ പറഞ്ഞിട്ടുണ്ടല്ലോ ദുൻയാവുമായി അടുക്കുന്തോറും ആഖിറവുമായി അകലുമെന്ന്‌. അതിനാൽ എനിക്കൊരാശങ്ക ഇവിടുത്തെ മുസ്ലിംകൾക്ക്‌ ഇസ്ലാമിനോടുള്ള കൂറ്‌ എത്രമാത്രമായിരിക്കുമെന്ന്‌. പുറം വെളുപ്പും അകം കറുപ്പും സംഭവ്യമാണ്‌. അത്‌ ചിന്തിക്കുമ്പോൾ എന്റെ സന്തോഷം മങ്ങുന്നു. ഇനി നമുക്ക്‌ ജുമാഅത്ത്‌ പള്ളിയിലേക്ക്‌ പോകാം”.

അങ്ങനെ വഴികാട്ടി താബിഈയെ ആ മഹല്ലിലെ വലിയ പള്ളിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ആ പള്ളിമുറ്റത്തെത്തിയപ്പോൾ താബിഈ പെട്ടെന്ന്‌ നിന്നു. വഴികാട്ടിയെ കൈപിടിച്ചു നിർത്തി ചോദിച്ചു. “ഇതെന്താ സ്നേഹിതാ പള്ളിയുടെ മുമ്പിൽത്തന്നെ ഒരു ചെറിയ കെട്ടിടം. പള്ളിയുടെ വസ്തുക്കൾ സൂക്ഷിക്കാനുള്ള അറയായിരിക്കും അതൊക്കെ. പിൻഭാഗത്തല്ലാതെ മുൻഭാഗത്ത്‌ അതിന്‌ ഏർപ്പാടുചെയ്യുന്നത്‌ ഭംഗികേടല്ലേ?

“ഇത്‌ സാമാനങ്ങൾ സൂക്ഷിക്കുന്ന ചെറുപുരയല്ല. ഇത്‌ ജാറമാണ്‌" വഴികാട്ടി പറഞ്ഞു.

താബിഈ : ജാറമോ? എന്താജാറമെന്ന്‌ പറഞ്ഞാൽ? പള്ളിമുറ്റത്ത്‌ അങ്ങിനെയൊന്നുണ്ടോ?

വഴികാട്ടി : ജാറം എന്നാൽ മഖ്ബറ. തിരിഞ്ഞോ?

താബിഈ : മഖ്ബറ എന്നാൽ ഖബർ എന്നല്ലേ?

വഴികാട്ടി : അതെ

താബിഈ : ഖബറിന്‌ പുരയെന്തിനാ?

വഴികാട്ടി : ഇത്‌ മുസ്ലിയാരുടെ ഖബറാ

താബിഈ : എനിക്ക്‌ മനസ്സിലാവുന്നില്ല. ഇതാനോക്കു, പറമ്പ്‌ നിറയെ ഖബറുകൾ. മീസാൻ കല്ലുകൾ നിരന്ന്‌ ഉയർന്നു നിൽക്കുന്നു. എങ്ങും പുരയില്ല. ഇവിടെ മാത്രം ഒരു പുര. എന്താകാര്യം?

വഴികാട്ടി : ഇത്‌ മുസ്ലിയാരുടെ ഖബറാണ്‌. അത്‌ സാധാരണഖബറല്ല. ആ ഖബറിന്മേലാണ്‌ പുരയുള്ളത്‌.

താബിഈ : അപ്പോൾ ഖബറിന്റെ മേലെയാണോ പുര നിൽക്കുന്നത്‌.

വഴികാട്ടി : അതെ

താബിഈ : സുബ്ഹാനല്ലാ....... ഖബറിന്റെ മേൽ കെട്ടിടം പണിയരുത്‌, മിനുക്കരുത്‌, അലങ്കരിക്കരുത്‌ എന്നൊക്കെ പ്രവാചകൻ നമ്മോട്‌ ഉപദേശിച്ചിട്ടുണ്ടല്ലോ. ഖബറിന്മേലുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചുകളയാൻ നബി കൽപിച്ചിട്ടുമുണ്ട്‌. അതിനെതിരായി നിങ്ങൾ ഇങ്ങനെ ചെയ്തത്‌ ശരിയായില്ലല്ലോ. ശരി, നമുക്ക്‌ അടുത്ത്‌ പോയി അതിന്റെ സ്ഥിതി മനസ്സിലാക്കാം.

രണ്ടുപേരും മുന്നോട്ടു നീങ്ങി ജാറത്തിനടുത്തെത്തി.

താബിഈ : എന്താ സ്നേഹിതാ വാതിലടച്ചു പൂട്ടിയിരിക്കുന്നല്ലോ. ഖബർ വല്ലവരും കട്ടുകൊണ്ട്‌ പോകുമോ? ശരി, ജനൽതുറന്ന്‌ കിടപ്പുണ്ട്‌ അതിലൂടെ നോക്കാം. രണ്ടുപേരും ജനലിലൂടെ ജാറത്തിന്റെ ഉൾഭാഗം പരിശോധിക്കുന്നു. താബിഈ അത്ഭുതഭാവത്തിൽ വഴികാട്ടിയുടെ മുഖത്ത്‌ തുറിച്ചുനോക്കിക്കൊണ്ട്‌ നിശബ്ദനായിനിന്നു.

താബിഈ ; ഇതെന്താ സ്നേഹിതാ എനിക്കൊരു പിടിയും കിട്ടുന്നില്ലല്ലോ. ഖബറിന്റെ മുകളിൽ മരത്തിന്റെ അഴികൊണ്ട്‌ ഒരു പെട്ടി നീളത്തിൽ ഉണ്ടാക്കിയിട്ടുണ്ട്‌. അതിന്റെ മുകളിൽ ഒരു പച്ച നിറത്തിലുള്ള മുണ്ട്‌ വിരിച്ചിട്ടുണ്ട്‌. അതിന്മേൽ അറബി ഭാഷയിൽ എന്തൊക്കെയോ എഴുതിയിട്ടുമുണ്ട്‌. മറ്റൊരു പച്ചത്തുണി മടക്ക്‌ നീർത്താതെ പെട്ടിയുടെ പുറത്ത്‌ കിടപ്പുണ്ട്‌. ഒരു ചെറിയ കൊടി മൂലയിൽ ചാരിവെച്ചിട്ടുണ്ട്‌. ഇതെല്ലാം എന്തുദ്ദേശത്തിലാ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. ഇത്തരം സജ്ജീകരണങ്ങൾ എനിക്ക്കണ്ട്‌ പരിചയമില്ല. നിങ്ങളൊന്നു വിസ്തരിച്ച്‌ പറഞ്ഞ്‌ തന്നാൽ ഉപകാരം.

വഴികാട്ടി : എല്ലാ ഖബറാളികളെപ്പോലെയുള്ള ആളല്ല ഈ ഖബറിൽ മറമാടിയിട്ടുള്ളത്‌. ഇദ്ദേഹം ഒരു മുസ്ലിയാരാണ്‌. വെറും മുസ്ലിയാരല്ല.

താബിഈ : അതിനിടയിൽ ഒന്നു ചോദിച്ചോട്ടെ, മുസ്ലിയാരെന്നു പറയുന്നതെന്താ? മനുഷ്യനോ അതോ വേറെവല്ലതോ?

വഴികാട്ടി : അല്ലാഹു അക്ബർ, മുസ്ലിയാർ എന്താണെന്നറിയില്ലേ? മതപരമായ നല്ല അറിവുള്ളയാളാണ്‌ മുസ്ലിയാർ.

താബിഈ : എന്റെ ജീവിതകാലത്ത്‌ അങ്ങനെ ഒരു വകക്കാർ ഉണ്ടായിരുന്നില്ല. ഇസ്ലാംമതം പഠിക്കാതെ ആർക്കും മുസ്ലിമായി ജീവിക്കാൻ പറ്റില്ല. അപ്പോ എല്ലാ മുസ്ലിംങ്ങളും മുസ്ലിയാരാണല്ലോ. പിന്നെ ഈ ഖബറിനുള്ള വിശേഷമെന്താണ്‌?

വഴികാട്ടി : എല്ലാവരും ഇസ്ലാംമതം അത്യാവശ്യം കുറച്ച്‌ കാര്യങ്ങളൊക്കെ പഠിക്കും. അവർ മുസ്ലിയാരാവൂല. കുറെ അധികം പഠിച്ച്‌ ഖുർആനും ഹദീസും അറബി ഭാഷയും പഠിച്ച്‌ ജനങ്ങളെ ഉപദേശിക്കാനുള്ള കഴിവുനേടിയ ആളാണ്‌ മുസ്ലിയാർ. അങ്ങനെ ധാരാളം മുസ്ലിയാക്കൾ ഉണ്ട്‌. അവർക്കൊന്നും ഇതേമാതിരി ജാറം കെട്ടിയുണ്ടാക്കൂല ഇത്‌ സാധാരണ മുസ്ലിയാരല്ല. ഇദ്ദേഹം........

താബിഈ : ക്ഷമിക്കണം, അപ്പോൾ മുസ്ലിയാർ രണ്ടുതരമുണ്ടോ?

വഴികാട്ടി : അങ്ങനെയല്ല, പഠിച്ച ആലിമീങ്ങളൊക്കെ മുസ്ലിയാരാണ്‌. എല്ലാവരേയും ഒരുപോലെ മുസ്ലിയാരെന്നു പറയും.

താബിഈ : കൂട്ടത്തിൽ ചോദിക്കട്ടെ, എന്താണ്‌ മുസ്ലിയാർ എന്നവാക്ക്‌?

വഴികാട്ടി : മതവിജ്ഞാനമുള്ളയാൾ എന്നാണ്‌ പൊതുവെ മനസ്സിലാക്കുന്ന അർത്ഥം ഞാൻ കേട്ടിട്ടുള്ളത്‌ “മുസല്ലി" എന്നാണ്‌. നിസ്‌കരിക്കുന്ന ആൾ. അതിനെബഹുമാനിക്കുന്ന രൂപം, മുസല്ലിയോടുകൂടെ 'ആർ' ചേർത്തു മുസല്ലിയാരായി.

താബിഈ : എല്ലാ മുസ്ലിംകളും നിസ്‌കരിക്കുന്നവരല്ലേ അവരെ മുസ്ലിയാർ എന്നു പറയാത്തതെന്തേ?

വഴികാട്ടി : അതിന്റെ ശരിയായ ചരിത്രം എനിക്കറിയില്ല. ഞാൻ ഉദ്ദേശിക്കുന്നത്‌ ഇങ്ങനെയാണ്‌. പണ്ട്‌ നല്ല അറിവുള്ള മുസ്ലിംകൾ മാത്രമേ നിസ്‌കരിച്ചിരുന്നുള്ളു എന്നു തോന്നുന്നു. അപ്പോൾ ആരെങ്കിലും നിസ്കരിക്കുന്നുണ്ടെങ്കിൽ അയാൾ അറിവുള്ള ആൾ എന്നു മനസ്സിലാക്കും. അപ്പോൾ അറിവുള്ള ആൾ എന്നാൽ നിസ്കരിക്കുന്ന ആൾ നിസ്കരിക്കുന്ന ആൾ മുസ്ലിയാർ.

താബിഈ : സുബ്ഹാനല്ലാ, ഈ മുസ്ലിയാരുടെ കഥമുഴുവൻ കേൾക്കട്ടെ.

വഴികാട്ടി : പറഞ്ഞാൽ അതേപോലെതന്നെ നടക്കുന്ന അമാനുഷിക ശക്തിയുള്ള ആളാണ്‌ ഈ മുസ്ലിയാർ. ജീവിച്ചിരിക്കുമ്പോൾ പല അത്ഭുതങ്ങളും ചെയ്തിട്ടുണ്ടെന്ന്‌ ജനം പറയുന്നു. അദ്ദേഹം അല്ലാഹുവിന്റെ ഔലിയാ ആണെന്ന്‌ ജനങ്ങൾ വിശ്വസിച്ചു. അതിനാൽ ഖബറിനെ കെട്ടിപ്പൊക്കി ഇങ്ങനെ ജാറമാക്കി.

താബിഈ : ഇങ്ങനെ ചെയ്തതിൽ നിങ്ങൾക്കുള്ള കാര്യലാഭമെന്താ?

വഴികാട്ടി ; അദ്ദേഹത്തിന്‌ ആത്മീയശക്തിയുണ്ടെന്ന്‌ വിശ്വസിക്കുന്ന ജനങ്ങൾ അവരുടെ കാര്യങ്ങൾ സാധിക്കാൻ ഈ ജാറത്തിൽ വന്നു പ്രാർത്ഥി ക്കും. ഹുണ്ടിപ്പെട്ടിയിൽ പണം നിക്ഷേപിക്കും. പിന്നെ ചിലർ ജാറം മൂടാൻ നിയ്യത്താക്കും. രോഗം മാറാൻ ആ മരപ്പെട്ടിമേൽ വിരിച്ച പച്ചത്തുണികൊണ്ട്‌ രോഗിയെ പുതപ്പിക്കും. അതിന്‌ പണം കൊടുക്കണം. കൊടികൊണ്ട്‌ രോഗിയെ ഉഴിയും. അങ്ങനെ ചെയ്താൽ രോഗം മാറും. കൂടാതെ ഉദ്ദേശം നിറവേറും, ദൗർഭാഗ്യത്താലുള്ള തടസ്സങ്ങൾ നീങ്ങും എന്നൊക്കെ ജനങ്ങൾ വിശ്വസിക്കുന്നു. പക്ഷേ ആദ്യം പണം കൊടുക്കണം.

താബിഈ : അല്ലാഹു അക്ബർ, അങ്ങിനെയാണെങ്കിൽ ഇവിടെ ഭയങ്കര ആൾക്കൂട്ടവും ബഹളവുമുണ്ടാവണ്ടേ. അതൊന്നും കാണുന്നില്ലല്ലോ?

വഴികാട്ടി : എല്ലാവർക്കും ആ വിശ്വാസമില്ല. പൊതുവെ എല്ലാവരും അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുന്നവരാണ്‌. ചിലർ ഔലിയാക്കളിൽ വിശ്വസിച്ച്‌ പണം കൊടുത്ത്‌ ദുആ ചെയ്ത്‌ സമാധാനിക്കും. പലപള്ളികളിലും ഇങ്ങനെ ജാറമുണ്ട്‌. അവിടെയൊക്കെ വിശ്വാസമുള്ളവർ വന്ന്‌ ജാറംമൂടലും, ദുആ ചെയ്യലും, കൊടിഉഴിയലും, ഹുണ്ടിയിൽ നേർച്ചപ്പണമിടലുമൊക്കെ ചെയ്യും.

താബിഈ : സുബ്ഹാനല്ലാ, നമുക്ക്‌ മറ്റൊരു ജാറത്തിലേക്ക്‌ പോകാം. അങ്ങനെ രണ്ടുപേരുംകൂടെ കുറെ യാത്ര ചെയ്ത്‌ മുറ്റത്ത്‌ തന്നെ ജാറ മുള്ള മറ്റൊരു ജുമാഅത്ത്‌ പള്ളിയിലെത്തി. ദൂരെ നിന്ന്തന്നെ താബിഈ പറഞ്ഞു. “ഈ ജാറം കുറച്ചുകൂടിവലുതാണല്ലോ? ഈ മുസ്ല്യാർ കൂടുതൽ ശക്തിയും കഴിവുമുള്ളയാളായിരിക്കുമല്ലേ ചങ്ങാതീ"!

വഴികാട്ടി : ഇവിടെ രണ്ട്‌ ജാറമുണ്ട്‌.

താബിഈ : രണ്ട്‌ മുസ്ല്യാര്‌ ഒരു ജാറത്തിലോ?

വഴികാട്ടി : അതെങ്ങനെയെന്നോ ഒറിജിനൽ മുസ്ല്യാരുടെ മകനാണ്‌ രണ്ടാമത്തെ മുസ്ല്യാര്‌. അപ്പോൾ വാപ്പാടെ ജാറത്തിനടുത്ത്‌ തന്നെ മകനേയും ചേർത്തി രണ്ടാൾക്കും ഒരു വലിയ ജാറമാക്കി.

താബിഈ : ആത്മീയ ശക്തി കാണിക്കുന്ന മുസ്ല്യാർക്കാണ്‌ ജാറം കെട്ടുന്നതെന്നല്ലേ നിങ്ങൾ നേരത്തേ പറഞ്ഞത്‌. ആ മുസ്ല്യാരുടെ മക്കൾക്കും ജാറം പണിയണോ? അവർക്കും ദൈവീകശക്തി താവഴിയായി കിട്ടുമോ? എന്താ ചങ്ങാതീ?

വഴികാട്ടി : ജനങ്ങളുടെ വിശ്വാസം അങ്ങനെയാണ്‌, മുസ്ല്യാരുടെ മക്കളെ മുസ്ല്യാരെന്ന്‌ വിളിക്കും. പഠിപ്പുണ്ടായാലും ഇല്ലെങ്കിലും. ജാറം കെട്ടിയാൽ നാട്ടുകാർ വന്നുകൂടും. കേട്ടറിഞ്ഞ്‌ ദൂരത്ത്‌ നിന്നും ആളുകൾ വരും. ഇവിടെ പണം കൊടുത്ത്‌ ദുആ ചെയ്താൽ അവരുടെ മുറാദ്‌ നിറവേറുമെന്ന്‌ അവർ വിശ്വസിക്കുന്നു. നമ്മളെന്തു ചെയ്യും?

താബിഈ : ഈ ജനങ്ങൾ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുകയില്ലേ? (സഷ്ടാവോ സൃഷ്ടിയോ ആരാണ്‌ കാര്യം നിറവേറ്റുന്നത്‌? അല്ലാഹുവിനെ കൊണ്ട്‌ നിറവേറാത്ത കാര്യങ്ങൾ ഈ ജാറത്തിലെ മുസ്ല്യാർ നടത്തുമെന്നാണോ വിശ്വാസം?

വഴികാട്ടി : ജനങ്ങളെ തടഞ്ഞു നിർത്താൻ ആർക്ക്‌ കഴിയും? വാപ്പയും മകനും ഔലിയാക്കളാകുമ്പോ അവിടെ ആൾതിരക്ക്‌ കൂടുതലാണ്‌. ചിലയിടത്ത്‌ ഭാര്യയും ഔലിയാത്തിയാണ്‌.

താബിഈ : സുബ്ഹാനല്ലാ, കുടുംബത്ത്‌ ജനിക്കുന്നവരൊക്കെ ഓലിയാക്കളെന്ന്‌ വിശ്വസിക്കാൻ മുസ്ലിംകൾക്ക്‌ കഴിയുന്നത്‌ ആശ്ചര്യകരം തന്നെ. ഇന്ത്യയിൽ ഹിന്ദുക്കൾക്ക്‌ ദൈവകുടുംബങ്ങളുണ്ടെന്ന്‌ കേട്ടിട്ടുണ്ട്‌. ശിവൻ ദൈവവും, പാർവ്വതീ ദേവി ഭാരൃയുമാണ്‌. അവരുടെ മക്കൾ ഗണപതിയും സുഹ്ബ്ര്യഹ്മണ്യനും ദൈവങ്ങൾ, മഹാവിഷ്ണു ദൈവം ഭാര്യ മഹാലക്ഷ്മീ ദേവി,ബ്രഹ്മാവ്‌ സരസ്വതീ ദമ്പതികളാണ്‌. അതുപോലെ കേരളത്തിൽ ഔലിയാ എല്ലാവർക്കും ജാറം. എല്ലാരും ദുആക്ക്‌ ഉത്തരം ചെയ്യുന്നവർ എല്ലാടത്തും ആൾക്കൂട്ടം. ഈ ശിർക്ക്‌ നിങ്ങളെ ആര്‌ പഠിപ്പിച്ചു? സഹാബികളുടെ കാലത്തോ ഞങ്ങളുടെ കാലത്തോ ഇതൊന്നും ഉണ്ടായില്ലല്ലോ? അല്ലാഹുത്തആലാ പൊറുത്തുതരാത്ത ഈ ശിർക്ക്‌ പള്ളിമിറ്റത്താണല്ലോ ഇവിടെയെത്തിയപ്പോൾ ആദ്യം കണ്ടത്‌. നല്ല അനുഗ്രഹീതരായ മുസ്ലിംകളെയാണ്‌ പള്ളിയും അതിന്റെ ഗമയും ഭംഗിയും അല്ലാഹുവിന്റെ അനുഗ്രഹം കണ്ടപ്പോൾ ഞങ്ങളെക്കാൾ ഉന്നതരും ഉത്തമരും തഹീദിൽ അടിയുറച്ച യഥാർത്ഥ മുഅ്മിനുകളാണ്‌ ഈ നാട്ടുകാർ എന്ന്‌ ഞാൻ കരുതി. ഇപ്പോൾ മനസ്സിലായി ധാരാളം മുശ്‌രിക്കുകൾ പള്ളിക്കുചുറ്റും നാടുനിറയെ ജീവിക്കുന്നുണ്ടെന്ന്‌.ഇവിടെ നിന്ന്‌ പോകാം നമുക്ക്‌ അല്ലാഹുവിന്റെ ക്രോധം ഇവിടെ ഇരട്ടിയുണ്ടാകും.

രണ്ടുപേരും അടുത്ത മഹല്ലിലേക്ക്‌ പോയി. അവിടെയും ഉണ്ടൊരു ജാറം.അവിടെ നിന്ന്‌ വഴികാട്ടിയുടെ കൈപിടിച്ചു ഇങ്ങനെ പറഞ്ഞു. സ്നേഹിതാ ഒരുകാര്യം ചോദിക്കാൻ വിട്ടുപോയി. ഇവിടെ ഔലിയാക്കൾക്ക്‌ ജനം പണം കൊടുത്താണല്ലോ കാരൃസാധ്യം നേടുന്നത്. അങ്ങിനെ എല്ലാ ജാറത്തിലും പണം ധാരാളം കുന്നുകൂടുന്നുണ്ടാകുമല്ലോ. ഈ പണംകൊണ്ട്‌ എന്തുചെയ്യുന്നു എന്നറിഞ്ഞില്ലല്ലോ. അതിന്റെ വിവരം പറഞ്ഞു തരാമോ?

വഴികാട്ടി : പല പള്ളികളിലും അവിടത്തെ പിരിവെല്ലാം പള്ളികമ്മിറ്റിക്കാർ സ്വീകരിച്ച്‌ പൊതുധനത്തിൽ ചേർത്ത്‌ ആ മഹല്ലിലെ ആവശ്യങ്ങൾ നിറവേറ്റുന്നു. മറ്റുചില മഹല്ലുകളിൽ മരിച്ചുപോയ ഔലിയാക്ക്‌ താവഴിക്കാരായ കുടുംബക്കാരുണ്ട്‌. ജാറത്തിന്റെ മേൽനോട്ടം അവർക്കാണ്‌. അവിടത്തെ പിരിവെല്ലാം ആ താവഴിക്കാർ കൊണ്ടുപോകും. ഭാഗിച്ചെടുക്കുകയും ചെയ്യും. ഇത്‌ ചില കുഴപ്പത്തിന്‌ കാരണമായിട്ടുണ്ട്‌. പൊതുവഖഫ്‌ സ്ഥലത്ത്‌ നിലനിൽക്കുന്ന ജാറങ്ങളിൽ നിന്നുള്ള പിരിവ്‌ പൊതുസ്വത്താവേണ്ടതാണെന്നും അത്‌ കുടുംബാദികൾ ഭാഗിച്ചെടുക്കാൻ പാടില്ലെന്നും മഹല്ലക്കാരിൽ നിന്നും ആക്ഷേപം പൊന്തി. അപ്പോൾ കുടുംബക്കാരും മഹല്ലക്കാരും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കി. ആകെ വരുമാനത്തിന്റെ 60% കുടുംബക്കാരും 40% പൊതുസ്വത്തിലേക്കും നീക്കിവെക്കാൻ ഇരുകൂട്ടരും സമ്മതിച്ചു. ഇത്തരം ഒത്തുതീർപ്പുകൾ ഇടക്കിടെ പരിഷ്ക്കരിക്കുകയും പൊതുജനങ്ങളുടെ നിർബന്ധത്തിന്‌ വഴങ്ങി കുടുംബാവകാശികൾ കൂടുതൽ ഓഹരി പൊതുഫണ്ടിലേക്ക്‌ നൽകാമെന്ന്‌ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്‌. ഒരു പളളിയിൽ ഇത്തരം കുഴപ്പമുണ്ടാവുകയും പിരിവ്‌ മുഴുവൻ പള്ളിക്ക്‌ കിട്ടണമെന്ന് ജനങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. ഇത്‌ മഹല്ലിൽ ഒരു ബഹളത്തിന്‌ കാരണമായിത്തീർന്നു. ഒടുവിൽ ഇക്കാര്യത്തിൽ മതപണ്ഡിതന്മാരുടെ ഫത്വ(മതവിധി) ആവശ്യപ്പെടാൻ തീരുമാനിച്ചു. അങ്ങിനെ അക്കാലത്ത്‌ ജീവിച്ചിരുന്ന അറിയപ്പെടുന്ന മഹാപണ്ഡിതന്മാരിൽ ഒരാളോട്‌ ഫത്വ ആവശ്യപ്പെട്ടു. അദ്ദേഹം ജനങ്ങളുടെ ആവശ്യം ശരിയാണെന്നും പൊതുസ്ഥലത്തെ ജാറങ്ങളിലുള്ള പിരിവ്‌ ശൈഖിന്റെ കുടുംബാദികൾക്ക്‌ അവകാശപ്പെട്ടതല്ലെന്നും വിധി പ്രസ്താവിച്ചു. ഫത്വ പള്ളിയിലേക്ക്‌ എഴുതി അയച്ചു. ഈ വിധി ശൈഖിന്റെ കുടുംബാദികളിൽ അമ്പരപ്പുണ്ടാ ക്കി. കാലാകാലങ്ങളിൽ അവർക്ക്‌ ഉപജീവനമാർഗ്ഗമായിരുന്ന ഒരുവഴി പെട്ടെന്ന്‌ അടഞ്ഞു പോകുന്നതിൽ വിഷമം തോന്നുക സ്വാഭാവികമാണല്ലേോ. അപ്പോൾ ശൈഖിന്റെ കുടുംബാദികളും ബന്ധുജനങ്ങളും ഉന്നതപദവിലുള്ള മറ്റൊരു പണ്ഡിതനെ സന്ദർശിച്ചു. ഈ വിഷയത്തിൽ വീണ്ടും മതവിധി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വിധി ആശ്ചര്യകരമായിരുന്നു. പൊതുസ്ഥലത്തെ പിരിവ്‌ പൊതുജനങ്ങളുടെതാണെന്ന്‌ ഔലിയായുടെ കുടുംബാദികൾക്ക്‌ അവകാശപ്പെട്ടതല്ലെന്നും ഉള്ള വസ്തുത ശരിയാണെന്നും അതേസമയം പഴയ പാര മ്പര്യ നടപടികൾ നിലവിലുണ്ടെങ്കിൽ അതിനുമാറ്റം വരുത്തരുതെന്നുമായിരുന്നു ഈ പുതിയ മതവിധി. ഇത്‌ ബഹുജന (ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. മതപണ്ഡിതന്മാരുടെ കള്ളക്കളികളെക്കുറിച്ച്‌ ജനങ്ങൾ ബോധവാന്മാരാവാൻ ഇത്‌ കാരണമായി. ശരിയായ നടപടി നിയമാനുസൃതം നടപ്പാക്കുന്നതിന്‌ പകരം പഴക്കംചെന്ന തെറ്റായ നടപടി തുടർന്നു പോകാനനുവദിക്കുന്ന ഈ മതവിധിയുടെ കർത്താവിനെക്കുറിച്ച്‌ ജനങ്ങൾക്ക്‌ വെറുപ്പ്‌ തോന്നാതിരിക്കയില്ലല്ലോ? അങ്ങിനെ കുഴപ്പങ്ങൾ കേസും, കൂട്ടവുമായി തുടർന്നു പോകുന്ന മഹല്ലുകളുണ്ട്‌. ഇരുകൂട്ടരും ഒത്തുതീർപ്പായി ഒരു പ്രവർത്തനശൈലി സ്വീകരിച്ച മഹല്ലുകളുമുണ്ട്‌.

താബിഈ : സുബ്ഹാനല്ലാ, നിങ്ങളുടെ ശൈഖും ശിർക്കിലൂടെയുള്ളവരുമാനവും ഹറാമായ പണംകൊണ്ടുള്ള ഉപയോഗവും അതിനെ പിൻതാ ങ്ങുകയും എതിർക്കുകയും ചെയ്യുന്ന മഹാപണ്ഡിതന്മാരും ഇതൊക്കെ റസൂൽതിരുമേനി പ്രവചിച്ചപോലെ അവസാനകാലത്തെ ഈമാന്റെ ബലഹീനതയും ഇസ്ലാമിന്റെ അധപതനവുമാണ്‌.

വഴികാട്ടി : ഈ മതവിധി നൽകിയ പണ്ഡിതന്മാർ അത്രമോശക്കാരൊന്നുമല്ല. വലിയ മതവിജ്ഞാനികളാണ്‌. അവർ നിലവിലുള്ള ഫിഖ്ഹ്‌ (കർമ്മശാസ്‌ത്രം) ഗ്രന്ഥങ്ങളെല്ലാം അരിച്ചുപെറുക്കി പഠനം നടത്തിയിട്ടാണ്‌ ചോദ്യത്തിന്‌ മറുപടിയായി വിധി നൽകിയത്‌. വലിയ ഗ്രന്ഥങ്ങളുടെ നീണ്ട പേരുകളും ആ ഗ്രന്ഥങ്ങളെഴുതിയ ആലിമുൽ അല്ലാമ, ശൈഖുൽ അക്ബർമാരായ ഫുക്വഹാക്കളുടെ പേരുകളും ഉദ്ധരിച്ചുകൊണ്ടാണ്‌ മതവിധി നൽകീട്ടുള്ളത്‌. ആ മഹാഗ്രന്ഥങ്ങളുടെ നിർദ്ദേശപ്രകാരമുള്ള നടപടികൾ ഈമാന്റെ ബലഹീനതയായി താങ്കൾ ചിത്രീകരിച്ചത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു.അങ്ങനെ വരാൻ പാടില്ലാത്തതല്ലേ?

താബിഈ : സഹാബത്തിന്റെ പൂർണ്ണ ഇസ്ലാമിക ജീവിതരീതി, വിശ്വാസം, കർമ്മനിഷ്ഠ, ജീവിത വീക്ഷണം, തൗഹീദ്‌, ഇതെല്ലാം നേരിൽകണ്ടു പഠിച്ച താബിഈ ആണ്‌ ഞാൻ. ആ ഇസ്ലാമിക അന്തരീക്ഷത്തോട്‌ അൽപം പോലും യോജിപ്പില്ലാത്ത ഇന്നത്തെ രീതി എങ്ങനെ ഇസ്ലാമികമാവും? കാലം പോകപ്പോകെ മുസ്ലിമുകൾ ദുഷിക്കുമെന്നും ഈമാൻ ക്ഷയിക്കുമെന്നും തൗഹീദിൽ നിന്നും അകന്നു പോകുമെന്നും നബിതിരുമേനി പറഞ്ഞിട്ടുണ്ട്‌. ഇപ്പോഴത്തെ സ്ഥിതി എന്താണ്‌? താഹീദിന്റെ ബലഹീനത നിക്കട്ടെ അല്ലാഹുവിലുള്ള വിശ്വാസം തന്നെ ഒഴിഞ്ഞു പോവുകയും തൽസ്ഥാനത്ത്‌ മുസ്ലിയാർ, ശൈഖ്‌, ഖോജ, ലിയ എന്നിവരിലുള്ള വിശ്വാസം കൊടികുത്തിവാഴുകയും ചെയ്യുകയല്ലേ? ഇത്തരം ശിർക്കിന്റെ അന്തരീക്ഷത്തിൽ ജനിച്ച്‌ പഠിച്ച്‌ വളർന്നുവന്ന പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ ശിർക്കിന്റെ അംശം ധാരാളം കലർന്നിരിക്കാൻ സാധ്യതയുണ്ട്‌. കാരണം അതവരുടെ ഹൃദയത്തിലുണ്ട്‌. ഈ വസ്തുത ഫത്വ സംഭവം തെളിയിക്കുന്നു. നൂറ്റാണ്ടുകളായി പഴക്കമുള്ള ഗ്രന്ഥങ്ങളല്ല നമ്മുടെ പ്രമാണം. നമുക്ക്‌ ഖുർആനും സുന്നത്തും മതി. ഇത്‌ രണ്ടിനോടും യോജിക്കാത്ത കാര്യങ്ങൾ ഏത്‌ വമ്പൻ, കൊമ്പൻ പറഞ്ഞാലും നാം സ്വീകരിക്കരുത്‌. സ്നേഹിതാ ഒരു യുക്തി ഞാൻ പറഞ്ഞു തരട്ടെ. ഒരാൾ ഒരു കേസ്‌ ജയിക്കാൻവേണ്ടി ശൈഖിനോട്‌ ദുആചെയ്ത്‌ 100 ഉറുപ്പിക ശൈഖിന്റെ ജാറത്തിലിട്ടുവെന്ന്‌ വിചാരിക്കുക. ആ കേസിലെ എതിരാളി അതേ ജാറത്തിൽ തന്നെ ആ കേസ്‌ ജയിക്കാൻ വേണ്ടി 100 ഉറുപ്പിക ദാനം ചെയ്തു എന്ന്‌ വെക്കുക. ഈ കേസിൽ ആരാണ്‌ ജയിക്കുക. ഈ ശൈഖ്‌ കുടുങ്ങിയില്ലേ?. കേസ്‌ അതിന്റെ സത്യാവസ്ഥക്കനുസരിച്ച്‌ അല്ലാഹുവിന്റെ നീതിന്യായ വ്യവസ്ഥയിൽ ഒരു കക്ഷി ജയിക്കുമെന്നല്ലാതെ ആ ശൈഖിന്‌ ആ കേസുമായി വല്ല സ്വാധീനവുമുണ്ടോ? ഈ വിശ്വാസമെല്ലാം യുക്തിരഹിതവും ബുദ്ധിഹീനവുമാണ്‌. ഇനി ഒരാൾ 150ക. കൊടുത്താലും അയാൾ ജയിക്കില്ല. കാരണം കേസ്‌ തീരുമാനത്തിൽ ശൈഖിന്‌ ഒരു പങ്കുമില്ല.

ഇത്രയും പറഞ്ഞ്‌ രണ്ടുപേരുംകൂടി പള്ളിയെ സമീപിച്ചു. അപ്പോൾ ജാറത്തിന്റെ വരാന്തയിൽ ഒരു യുവാവും യുവതിയും നിൽക്കുന്നുണ്ടായിരുന്നു.സമീപത്തുതന്നെ താടിയും തലേക്കെട്ടുമുള്ള ഒരു മധ്യവയസ്കനും നിൽപുണ്ടായിരുന്നു. താബിഈയും വഴികാട്ടിയും അവരെ ശ്രദ്ധിക്കാത്തപോലെ പള്ളിയുടെ വരാന്തയിൽ ഇരുന്നു. താബിഈ അശ്രദ്ധ ഭാവിച്ചുകൊണ്ട്‌ നാലുപാടും നോക്കുന്നതുപോലെ അഭിനയിക്കുകയും ജാറത്തിൽ നടക്കുന്ന കാര്യങ്ങൽ സശ്രദ്ധം വീക്ഷിക്കുകയുമായിരുന്നു.

താടിക്കാരൻ ജാറത്തിന്റെ വരാന്തയിൽ നിന്നുകൊണ്ട്‌ അൽപം ഉയർന്ന സ്വരത്തിൽ ദുആ ചെയ്യുകയും യുവാവും യുവതിയും ദുആക്ക്‌ ആമീൻ പറയുകയുമായിരുന്നു. ദുആക്ക്‌ ശേഷം ആ യുവാവ്‌ ജാറത്തിലെ നേർച്ചപ്പെട്ടിയിലെ ദ്വാരത്തിലേക്ക്‌ എന്തോ ഒന്ന്‌ (പണം തന്നെ) തള്ളിവിട്ടു. അനന്തരം താടിക്കാരന്റെ കയ്യിലേക്ക്‌ ഒരു സംഭാവന നൽകുകയും ചെയ്തു. അദ്ദേഹം അത് വാങ്ങി പോക്കറ്റിലിട്ടു. യുവാവ്‌ സലാംചൊല്ലി യുവതിയുമായി പിരിഞ്ഞു പോയി.

താടിക്കാരൻ അവിടെ എത്തിച്ചേർന്ന രണ്ടുപേരെ നേരിട്ടു. അപരിചിതരായ അവർ ജാറം സന്ദർശിക്കാൻ വന്നവരാണെന്ന്‌ സാധാരണഗതിയിൽ കരുതിക്കൊണ്ട്‌ അവരോട്‌ ചോദിച്ചു “നിങ്ങൾക്കെന്തു വേണം?”

താബിഈ : ഞങ്ങൾക്കൊന്നും വേണ്ട, ഈ പ്രദേശം സന്ദർശിക്കാൻ വന്ന വഴിയാത്രക്കാരാണ്‌ ഞങ്ങൾ.

താടിക്കാരൻ : ജാറത്തിൽ വല്ല ആവശ്യവുമുണ്ടോ എന്നറിയാൻ ചോദിച്ചതാണ്‌.

താബിഈ : നമുക്കൊന്ന്‌ പരിചയപ്പെടാം, താങ്കൾ ഈ ജാറത്തിലെ ആരാണ്‌?

താടിക്കാരൻ : ഞാൻ ജാറത്തിന്റെ കാര്യാദികളും മേൽനോട്ടവും ചെയ്യുന്ന ഉത്തരവാദിത്വമുള്ള ആളാണ്‌.

താബിഈ : താങ്കൾ ജാറത്തിലെ ഉദ്യോഗസ്ഥനാണോ?

താടിക്കാരൻ ; ഞാൻ ഇവിടത്തെ ഖത്വീബാണ്‌. ജാറത്തിലെ കാര്യം കൂടി കമ്മിറ്റി എന്നെ ഏൽപ്പിച്ചിരിക്കയാണ്‌.

താബിഈ : ഖത്തീബെന്ന നിലയിൽ താങ്കൾക്ക്‌ സ്ഥിരമായ ഒരു ശമ്പളം കിട്ടുമെന്ന കാരൃത്തിൽ സംശയമില്ല. എന്നാൽ ജാറം മേൽനോട്ടം നടത്തുന്ന വകയിൽ വല്ല പ്രത്യേക ആനുകൂല്യങ്ങളുമുണ്ടോ?

താടിക്കാരൻ : അതിന്‌ പ്രത്യേകമായ നിശ്ചിതമായ ആനുകൂല്യങ്ങളൊന്നുമില്ല. എന്നാൽ എനിക്ക്‌ ഒരു അനുവാദമുണ്ട്‌. ജാറം സന്ദർശിക്കുന്നവർ എനിക്ക്‌ നൽകുന്ന പാരിതോഷികം എനിക്ക്‌ സ്വന്തം അനുഭവിക്കാം. ജാറക്കണക്കിൽ പെടുത്തണ്ട.

താബിഈ : നിങ്ങൾ എന്നെ സംശയിക്കരുത്‌, ഞാൻ അന്യദേശക്കാരനായതുകൊണ്ട്‌ ഇവിടുത്തെ സമ്പ്രദായം പഠിക്കാൻവേണ്ടി ചോദിക്കുന്നതാ ണ്‌. താങ്കൾക്ക്‌ ഈ ജാറത്തിൽ ചെയ്യേണ്ടി വരുന്ന പലതരം ജോലികൾ എന്തൊക്കെയാണ്‌?

താടിക്കാരൻ : ബഹുഭൂരിപക്ഷം സന്ദർശകന്മാരും അവരുടെ ആഗ്രഹസാഫല്യത്തിന്‌ വേണ്ടിവരുന്നവരാണ്‌. എന്നുവെച്ചാൽ ചെറുതരം രോഗങ്ങൾ, മാനസീകമായ അസ്വസ്ഥത, കുടുംബവഴക്ക്‌ തുടങ്ങി സാധാരണ ഗതിയിൽ വീട്ടുകാർക്ക്‌ ഉണ്ടാകാവുന്ന വൈഷമ്യങ്ങളിൽ നിന്ന്‌ മോചനം നേടുവാൻ ശൈഖിന്റെ ജാറം സിയാറത്ത്‌ ചെയ്യാൻ ഉദ്ദേശിച്ച്‌കൊണ്ട്‌ വരുന്നവരാണ്‌. അവരുടെ സന്ദർശനോദ്ദേശ്യം വിശദമായി എന്നോട്‌ പറയും. അതിനനുസരിച്ച്‌ അവരുടെ ആഗ്രഹ നിവൃത്തിക്കായി ഞാൻ ദുആ ചെയ്യും. അവർ നേർച്ചപ്പെട്ടിയിൽ പണം നിക്ഷേപിക്കുകയും എന്റെ സേവനത്തിന്‌ എനിക്കെന്തെങ്കിലും തരികയും ചെയ്യും. വേറെചില സന്ദർശകന്മാർ കൂടുതൽ ഗൗരവപ്പെട്ട പ്രശ്നങ്ങളുമായാണ്‌ വരിക. വിവാഹം നടക്കാൻ, വിവാഹമോചനം നടക്കാൻ, ഭാര്യാ ഭർത്തൃ ബന്ധം നന്നാവാൻ, വിദേശത്ത്‌ പോയവർക്ക്‌ ജോലികിട്ടാൻ, മക്കളും കുടുംബവുമായി ബന്ധം നന്നാവാൻ, കഠിന രോഗങ്ങൾ മാറിക്കിട്ടാൻ, കച്ചവടം നന്നാവാൻ, ശത്രുക്കളുടെ പിണക്കം തീരാൻ തുടങ്ങിയ ഗൗരവപ്പെട്ട പ്രശ്നങ്ങളാണ്‌ അവർക്കുണ്ടാവുക. അത്തരക്കാർ ജാറം തുറന്ന്‌ കാണാൻ ആഗ്രഹിക്കും, ജാറം മൂടിക്കും, കൊടിഉഴിയും ഇതിനെല്ലാം സ്പെഷ്യൽ നിരക്കുണ്ട്‌. ആ സംഖ്യ കൈപ്പറ്റി രശീത്‌ കൊടുക്കും. കൂടാതെ ചിലർ ഒരു സംഖ്യ നേർച്ചപ്പെട്ടിയിലിടും. പൊതു ദുആ നടത്തും. ഫാത്തിഹ ഓതി ദുആചെയ്തതിന്‌ എനിക്ക്‌ സംഭാവന കാര്യമായിത്തന്നെ കിട്ടും.

താബിഈ : സന്ദർശകന്റെ ആവശ്യത്തിന്റെ ഗൗരവം അനുസരിച്ചാണ്‌ അയാൾക്കുള്ള പണച്ചെലവ്‌ എന്ന്‌ മനസ്സിലായി. മുറാദ്‌ ഗൗരവപ്പെട്ടതാണെങ്കിൽ ഔലിയാക്കുള്ള നേർച്ചത്തുക വലുതായിരിക്കും. താങ്കൾക്കുള്ള സംഭാവനയും അതുപോലെ അൽപം ഘനപ്പെട്ടിരിക്കും. അപ്പോൾ ഒരു സംശയം നേർച്ചയായി പണം ഒന്നും നൽകാതെ വെറുതെ കയ്യും വീശിവന്ന്‌ ദുആ ചെയ്താൽ ഔലിയ പ്രസാദിക്കുമോ? അതായത്‌ സന്ദർശകന്റെ മുറാദ്‌ ഹാസിലാക്കിക്കൊടുക്കോ? ഫീസ്‌ നിർബന്ധമാണോ? മരിച്ചവർക്ക്‌ എന്തിനാകാശ്? എന്ത്‌ പറേണു?

ഖത്വീബ്‌ : ഞാനെന്തു പറയാൻ? ഇതൊക്കെ സദഖയാണല്ലോ. അസ്സദഖത്തുറദ്ദുൽബലാ ധർമ്മം അപകടങ്ങളെ കാക്കും എന്നുണ്ടല്ലോ അപ്പോ അവർ ചെയ്യുന്ന സദഖയുടെ ഫലമായി അല്ലാഹുത്തആലാ ആ ഇടങ്ങേറിൽ നിന്ന്‌ അവരെ രക്ഷിക്കുമെന്ന്‌ കരുതാം.

താബിഈ : അല്ലാഹുത്തആലാ രക്ഷിക്കുമെങ്കിൽ പിന്നെ ഔലിയാന്റടുത്ത്‌ വരേണ്ടല്ലോ. ആ സദഖ ഏതെങ്കിലും ദരിദ്രർക്കോ, അനാഥകൾക്കോ വിധവകൾക്കോ കൊടുത്താൽ മതിയല്ലോ

ഖത്വീബ്‌ : ഇതൊക്കെ നാട്ടിൽ നടപ്പായ കാര്യങ്ങളല്ലേ. നൂറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസം ജനങ്ങൾ കൊണ്ടു നടക്കുന്നു.

താബിഈ : അവർ കൊണ്ടുനടക്കുന്നതെല്ലാം നിങ്ങൾ ശരിവെക്കുകയും ചെയ്യുന്നില്ലേ?

ഖത്വീബ്‌ : എന്താചെയ്യാ? ഇതൊക്കെ നമ്മുടെ തൊഴിലും പതിവുമാണ്‌. ഇവിടേയും എവിടേയും.

താബിഈ : താങ്കൾ ആലിമാണെന്ന നിലക്ക്‌ ഒന്നു ചോദിച്ചോട്ടെ, മുഷിയരുത്‌.

താടിക്കാരൻ : മുഷിയാനെന്താണുള്ളത്‌?

താബിഈ : സന്ദർശകന്മാർ എന്തിനാണ്‌ ഈ ജാറം സന്ദർശിക്കുന്നത്‌?

താടിക്കാരൻ : ഇവിടെ മറപെട്ടിരിക്കുന്ന ശൈഖിന്റെ കറാമത്ത്‌കൊണ്ട്‌ അവരുടെ ആഗ്രഹങ്ങൾ സഫലമാകാൻ.

താബിഈ : ഇവിടെവന്ന്‌ ജാറംകണ്ട്‌ താങ്കൾ ഫാത്തിഹ ഓതി ദുആ ചെയ്താൽ അവരുടെ ആഗ്രഹങ്ങൾ നിറവേറുമെന്ന്‌ താങ്കൾ വിശ്വസിക്കു ന്നുണ്ടോ?

താടിക്കാരൻ : എന്റെ വിശ്വാസമല്ല കാര്യം, വരുന്നവരുടെ വിശ്വാസമാണത്‌.

താബിഈ : താങ്കൾ വിശ്വസിക്കുന്നുണ്ടോ?

താടിക്കാരൻ : എന്റെ വിശ്വാസം ഇവിടെ പരിഗണിക്കേണ്ടതില്ല.

താബിഈ : അത്‌ പറയാൻ മടിക്കുന്നതിൽ അർത്ഥമുണ്ട്‌. താങ്കൾ അൽപം ബോധമുള്ള ആളാണെന്നു മനസ്സിലാവുന്നു. സന്ദർശകന്മാരുടെ ആ വിശ്വാസം ശരിയാണെന്ന്‌ താങ്കൾ വിശ്വസിക്കുന്നുണ്ടോ?

താടിക്കാരൻ : ആ ചോദ്യത്തിന്‌ ഉത്തരം പറയാൻ പ്രയാസമുണ്ട്‌. ഇവിടെ ഈ ജോലി ചെയ്ത്കൊണ്ട്‌ എന്റെ മനസ്സിലിരിപ്പ്‌ പരസ്യമാക്കിക്കൂടാ.

താബിഈ : എനിക്ക്‌ കാര്യം മനസ്സിലാകുന്നുണ്ട്‌. സന്ദർശകന്മാർ താങ്കൾക്ക്‌ സദഖതന്നു എന്നു പറഞ്ഞുവല്ലോ. ആ വരുമാനം താങ്കൾക്ക്‌ സ്വീകരിക്കാമോ?

താടിക്കാരൻ : അവർ പൊരുത്തപ്പെട്ടു തരുന്നത്‌ സ്വീകരിക്കുന്നു എന്നേയുള്ളൂ. ഞാൻ നിർബന്ധിക്കുന്നില്ല. ചോദിച്ചു വാങ്ങുന്നുമില്ല.

താബിഈ : നിങ്ങൾ ആലിമാണ്‌. പറഞ്ഞാൽ മനസ്സിലാകും. അല്ലാഹുവിനോടു സഹായം ആവശ്യപ്പെടുന്ന സ്ഥാനത്ത്‌ ഈ ജനങ്ങൾ മരിച്ചുപോയ മുസ്ല്യാക്കളേയും ശൈഖന്മാരേയുമാണ്‌ സഹായത്തിന്‌ വിളിക്കുന്നത്‌. അല്ലാഹുവിന്റെ ഉലൂഹിയത്തിൽ അവരെ പങ്കാളിയാക്കുന്ന ഈ കാര്യം ശുദ്ധശിർക്കാണ്‌. അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കാത്ത കൊടും പാപമാണ്‌. ആലിമായ നിങ്ങൾ അറിഞ്ഞുകൊണ്ട്‌ ഈപാപകർമ്മത്തിൽ സഹകരിക്കുകയും ഒരു നിലക്ക്‌ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ആ ശിർക്കിനെ തടുക്കുകയോ മുടക്കുകയോ ചെയ്യുന്നില്ല. എന്നല്ല പിന്താങ്ങുന്നു. ഇരട്ടക്കുറ്റം. ആ കുറ്റകർമ്മത്തിൽ കൂടി നിങ്ങൾ ദുനിയാവിനെ തേടുന്നു. ആഖിറത്തിനെ വിറ്റ്‌ ദുൻയാവിനെ വാങ്ങുന്നു. ഇന്നല്ലദീന യക്തമൂന മാഅൻസലല്ലാഹു മിനൽകിതാബി വയശ്തറൂനബിഹീ ഫമനൻ ക്വലീലൻ. ഗ്രന്ഥത്തിലുള്ളത്‌ മറച്ച്‌ വെച്ച് അത്‌ വിറ്റ്‌ തുച്ഛവില വാങ്ങുന്നവർ എന്നുണ്ടല്ലോ. മറ്റൊരു കുറ്റം. ഇത്‌ സ്വയം ചെയ്യുന്ന കുറ്റം. നിങ്ങൾ ആ പാപം വഹിക്കേണ്ടിവരും. അവിടെ അവസാനിച്ചില്ല. “വലയഹ്മിലൂനഅലഹും വ അഥ്ക്വാലൻ മഅഅഫ്ക്വാലിഹിം” എന്ന്‌ ഖുർആനിൽ സൂചിപ്പിച്ച പ്രകാരം അവർ ചെയ്യുന്ന പാപവും കൂടി താങ്കൾ വഹിക്കേണ്ടിവരുമല്ലോ. എന്നുമാത്രമല്ല ഹറാമായ കാര്യത്തിൽ കൂടി സമ്പാദിക്കുന്ന ഹറാമായ മുതൽ ഭക്ഷിച്ച്‌ താങ്കളും കുടുംബവും ഉപജീവിക്കുന്നതും ഓർക്കുമ്പോൾ, നിങ്ങൾ സമ്പാദിച്ച ഇസ്ലാമിക വിജ്ഞാനം നിങ്ങൾക്ക്‌ ഫലം ചെയ്യുന്നില്ല എന്ന്‌ വൃക്തമാകുന്നു. ചെയ്യുന്നത്‌ ഹറാമ്‌, തിന്നുന്നത്‌ ഹറാമ്‌ നിങ്ങളുടെ ഇമാമത്തിൽ നമസ്കരിക്കുന്നവരുടെ സ്ഥിതി എന്താണെന്ന്‌ എനിക്കറിയില്ല. എല്ലാ ജാറത്തിലും ഇതുതന്നെയായിരിക്കും സ്ഥിതിയെങ്കിൽ സുബ്ഹാനല്ലാഹി ഞാനെന്തുപറയാൻ! ഈ നാട്‌ മുഴുവൻ കൊടിയ ശിർക്കിൽ മുഴുകിയിരിക്കയാണ്‌. അതിനെതിരിൽ വിരലനക്കാത്ത ആലിമീങ്ങളും അതിനേക്കാൾ കഠിന മുശ്രിക്കീങ്ങളാണ്‌. അല്ലാഹുവിന്റെ ലഅ്നത്തല്ലാതെ റഹ്മത്തും, ബർക്കത്തും ഈ നാട്ടിലിറങ്ങുമോ?

ഇത്രയും പറഞ്ഞ്‌ താബിഈ വഴികാട്ടിയേയും പിടിച്ച്‌ തിരിഞ്ഞു നടന്നു. താടിക്കാരൻ നിശ്ശബ്ദനായി തുറിച്ചുനോക്കി നിൽക്കയാണ്‌.

ഒരുദിവസം ഒരു പള്ളിയിൽ ചെന്നു. യാത്രക്കിടയിൽ ആ പള്ളിയിൽക്കയറി മഗ്‌രിബ് നിസ്കരിച്ച്‌ പോകാമെന്ന്‌ നിശ്ചയിച്ചു. താബിഈയുടെ ഭാഗ്യത്തിനോ ദൗർഭാഗ്യത്തിനോ അവിടെയും ഒരു ജാറമുണ്ടായിരുന്നു. അത്കണ്ട്‌ പല്ലിറുമ്മിക്കൊണ്ട്‌ അദ്ദേഹം പള്ളിയിൽ പ്രവേശിച്ചു. സന്ധ്യാ പ്രാർത്ഥനയിൽ പങ്കുകൊണ്ടശേഷം താബിഈ പുറത്തുവന്നപ്പോൾ അവിടെയുള്ള ജാറത്തിന്റെ കോലായിലും മുറ്റത്തും രണ്ടുവരിയായി മുസ്ലിംകൾ നിരന്ന്നിന്ന്‌ സലാത്തും ബൈത്തും ചൊല്ലുന്നു. താബിഈ ആത്ഭുതത്തോടുകൂടി വഴികാട്ടിയെ പിടിച്ച്‌ അവിടെ ഇരുന്നു. മുക്കാൽ മണിക്കൂർ സമയം അവിടെ സലാത്തും ചില തസ്ബീഹും ഒടുവിൽ കുറെ ബെയ്ത്തുകളും ചൊല്ലുകയുണ്ടായി. കോലായിൽ നിന്നവരാണ്‌ ഈ കർമ്മങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. ബെയ്ത്തിന്റെ അർത്ഥം ചുരുക്കത്തിൽ ഇങ്ങനെയാണ്‌. ദുനിയാവിൽ മനുഷ്യർക്കാവശൃമായ എല്ലാ നന്മകളും സംരക്ഷണങ്ങളും ആ ശൈഖിന്റെ ആത്മശക്തികൊണ്ട്‌ നിറവേറ്റിത്തരണം പുറമേ പരലോകത്തിലും രക്ഷ നൽകണം.

ഇതെല്ലാം ചൊല്ലിക്കഴിഞ്ഞപ്പോൾ രണ്ട്‌ വരിയിൽ നിന്നിരുന്ന ആളുകളുംഎല്ലാം കൂടിക്കുഴഞ്ഞ്‌ കോലായിൽ സൂക്ഷിച്ചിട്ടുളള സഞ്ചികൾ എടുത്ത്‌ അതിനകത്തുള്ള മധുരപലഹാരങ്ങളും പഴങ്ങളും കായ്കനികളും ജനങ്ങളുടെയിടയിൽ വിതരണം ചെയ്തു.

ഇതെല്ലാംകണ്ട്‌ അത്ഭുതപ്പെട്ട താബിഈ കൂട്ടുകാരനോട്‌ ഈ സംഭവത്തിന്റെ വ്യാഖ്യാനം ആവശ്യപ്പെട്ടു. അയാൾ തനിക്കൊന്നുമറിയില്ലെന്നും ഇതാദൃമായ്‌ കാണുന്നതാണെന്നും പറഞ്ഞ്‌ കൈമലർത്തി. അപ്പോൾ താബിഈ ജനക്കൂട്ടത്തിൽ നിന്ന്‌ ഒരാളെ വിളിച്ച്‌ സമീപത്തിരുത്തി സ്വകാര്യമായി സംഭവങ്ങളുടെ വിശദീകരണം ആവശ്യപ്പെട്ടു. അയാൾ പറഞ്ഞമറുപടി ഇപ്രകാരമാണ്. ഈ പരിപാടി എല്ലാ വ്യാഴാഴ്ചയും മഗ്‌രിബിന്‌ ശേഷം ഇവിടെ നടക്കാറുണ്ട്‌. സ്വലാത്തിൽ പങ്കെടുക്കാൻ വരുന്നവർ മിക്കവരും എന്തെങ്കിലും ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരും. അതുമൂലം സ്വലാത്തിൽ പങ്കെടുക്കാൻ മുടങ്ങാതെ ആളുകൾ എല്ലാ വ്യാഴാഴ്ചയുമുണ്ടാകും. പുരുഷന്മാർ മാത്രമല്ല. ജാറത്തിന്റെ പിൻഭാഗത്ത്‌ അധികം (പകാശമില്ലാത്ത മങ്ങിയ അന്ധകാരത്തിൽ സ്ത്രീകളും കൂടിയിട്ടുണ്ട്‌. അവർ കൊണ്ടുവരുന്ന ഭക്ഷണ സഞ്ചികളും കൂട്ടത്തിൽ കോലായിൽ വെച്ചിട്ടുണ്ടാകും. സ്വലാത്തിന്‌ ശേഷം ചെറിയ കുട്ടികൾ ഈ സഞ്ചികൾ കുറെയെണ്ണം സ്ത്രീകളുടെ ഇടയിൽ വിതരണം ചെയ്യും.

താബിഈ : ഇവിടെ ഈ ചൊല്ലിപ്പറഞ്ഞത്‌ എന്തൊക്കെയാണെന്ന്‌ നിങ്ങൾക്ക്‌ മനസ്സിലായോ?

അയാൾ : ഞങ്ങൾക്കൊന്നുമറിയില്ല, അറബിഭാഷയിലല്ലേ.

താബിഈ : ഇതൊന്നും അറിയാതെ നിങ്ങളെന്തിനാണ്‌ ഇതൊക്കെ ചെയ്യുന്നത്‌?

അയാൾ : കാലാകാലങ്ങളായി ഇതിവിടെ നടന്ന്‌ വരുന്നുണ്ട്‌. എന്റെ ചെറുപ്പം മുതൽ ഞാനിതിൽ പങ്കെടുക്കുകയും പലഹാരങ്ങൾ ഭക്ഷിക്കുകയും പതിവുണ്ട്‌. തിപ്പലിബാബ എന്നുപേരുള്ള ഔലിയആണ്‌ ഇവിടെ മറപെട്ടിട്ടുള്ളത്‌. അദ്ദേഹത്തിന്റെ ആത്മശക്തികൊണ്ട്‌ നാട്ടിൽ നന്മയുണ്ടാകും എന്ന്‌ ഞങ്ങൾ വിശ്വസിക്കുന്നു. ഇസ്ലാമികമായ ഭക്തിപ്രകടനവും പുണൃകരമായ ആചാരവും ഇബാദത്തും ആണെന്ന നിലക്ക്‌ ഞങ്ങൾ ഇത്‌ മുടങ്ങാതെ തുടർന്ന്‌ പോകുകയാണ്‌.

താബിഈ : ഇതിന്‌ നേതൃത്വം കൊടുത്ത വ്യക്തികൾ ബാബയുടെ ആരാണ്‌?

അയാൾ : ബന്ധമെന്തെന്നറിയില്ല. ബാബയുടെ കുടുംബ താവഴിയിൽപെട്ട ആളുകളാണ്‌. ഇവിടുത്തെ പിരിവിന്റെ അവകാശികളുമാണ്‌.

താബിഈ : ഇത്‌ അല്ലാഹുവിൽ നിന്ന്‌ പ്രതിഫലം കിട്ടുന്ന ഒരു പുണ്യകർമ്മം ആണെന്ന്‌ ഈ നാട്ടുകാർ വിശ്വസിക്കുന്നു എന്നല്ലേ നിങ്ങൾ പറഞ്ഞത്‌. അല്ലാഹു പൊറുത്തുതരാത്ത ശുദ്ധമായ ശിർക്ക്‌ എന്ന മഹാപാപമാണ്‌ നിങ്ങൾ ചെയ്യുന്നത്‌ എന്ന്‌ ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

അയാൾ : നിങ്ങളത്‌ ഉറക്കെ പറഞ്ഞാൽ ഈ നാട്ടുകാർ നിങ്ങളെ കാഫിറാക്കി കല്ലെറിഞ്ഞ്‌ ഓടിക്കും.

താബിഈ : നിങ്ങളുടെ ഖത്വീബ്‌ ഇത്‌ സംബന്ധിച്ച്‌ നിങ്ങളോട്‌ വല്ലതും പറഞ്ഞിട്ടുണ്ടോ?

അയാൾ : ഖത്വീബ്‌ ഇക്കാര്യത്തിൽ മൗനിയാണ്‌ എന്നു തോന്നുന്നു. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം എന്താണെന്ന്‌ ഞങ്ങൾക്കറിയില്ല പിന്നെ ഞങ്ങളുടെ പഴക്കംചെന്ന വിശ്വാസം ആയതുകൊണ്ട്‌ അതിനെപ്പറ്റി അദ്ദേഹത്തോടോ അദ്ദേഹത്തിന്റെ മുൻഗാമികളോടോ മറ്റാരോടെങ്കിലുമോ അന്വേഷിക്കുന്ന ആവശ്യം നേരിടുന്നില്ല. നിസ്‌കാരത്തെപ്പറ്റി അഭിപ്രായം അന്വേഷിക്കാറില്ലല്ലോ.

താബിഈ: അത്രയും ഉറച്ച വിശ്വാസമാണ്‌ നിങ്ങൾക്ക്‌ ഈ ബാബയിലും ബാബയുടെ മഖ്ബറയിലും അഷ്റഫുൽ ഖൽക്വായ നബിയുടെ മഖ്ബ റയായ മദീനമുനവ്വറയിൽപ്പോലും ഇങ്ങനെ മഖ്ബറയെ ബഹുമാനിച്ച്‌ ആളുകൾ അണിനിരക്കാറില്ല. എന്നിട്ടാണ്‌ നിങ്ങളീകാട്ടിക്കൂട്ടുന്നത്‌. ഇത്‌ കലർപ്പില്ലാത്ത ശിർക്കാണ്‌ കേട്ടോ.

ഈ വിശദീകരണവും കൊടുത്ത്‌ താബിഈയും വഴികാട്ടിയും ഇറങ്ങിപ്പോയി. അവർയാത്ര തുടർന്നുകൊണ്ടിരിക്കെ ഒരു ദിവസം വഴികാട്ടി പറ ഞ്ഞു. “പെരുന്നാളിന്‌ ഇനി മൂന്നുദിവസംകൂടിയുള്ളൂ. അന്ന്‌ നമുക്ക്‌ എന്റെ നാട്ടിലെത്തണം. എന്തുപറേണു? താബിഈ സമ്മതം മൂളി. എന്നിട്ട്‌ പറഞ്ഞു. നമുക്ക്‌ നിങ്ങളുടെ നാട്ടിൽ പെരുന്നാൾ കഴിക്കാം. ഇൻശാ അള്ളാ പെരുന്നാളാണല്ലോ നമുക്കുള്ള ആഘോഷം നിങ്ങളെങ്ങനെ ആഘോഷിക്കുന്നു എന്നു കാണാൻ സന്ദർഭം ഏർപ്പെട്ടത്‌ ഭാഗ്യമായി.

അങ്ങിനെ അവർ പെരുന്നാളിന്റെ തലേദിവസം വഴികാട്ടിയുടെ നാട്ടിലെത്തി. അന്നത്തെ രാത്രി ഈ വഴികാട്ടിയുടെ അതിഥിയായി അദ്ദേഹത്തിന്റെ വീട്ടിൽ താബിഈ താമസിച്ചു.

രാവിലെ രണ്ടുപേരും പെരുന്നാൾ നമസ്കാരത്തിനായി പുറപ്പെട്ടു. നിശ്ശബ്ദമായ അന്തരീക്ഷം, താബിഈ ചോദിച്ചു. “എന്താ സ്നേഹിതാ ഒരു ശബ്ദവും കേൾക്കുന്നില്ലല്ലോ? ഇവിടെ ജനങ്ങളില്ലേ?

വഴികാട്ടി : ജനങ്ങൾ ധാരാളമുണ്ട്‌ എന്ത്‌ ശബ്ദമാണ്‌ അതുകൊണ്ടുണ്ടാവേണ്ടത്‌?

താബിഈ : പെരുന്നാൾ ദിവസം തക്ബീറിന്റെ മുഴക്കം കേൾക്കണമല്ലോ. നിങ്ങൾ പെരുന്നാൾ ദിവസം തക്ബീർ ചൊല്ലുകയില്ലേ?

വഴികാട്ടി : പള്ളിയിൽ പോയി എല്ലാവരും അവിടെയിരുന്ന്‌ തക്ബീർ ചൊല്ലും.

താബിഈ : ഞങ്ങൾ അങ്ങിനെയല്ലായിരുന്നു പള്ളിയിൽ മാത്രമല്ല വീട്ടിലും നടക്കുന്ന വഴിയിലും തക്ബീർ ചൊല്ലുമായിരുന്നു. അതും അത്യുച്ച ത്തിൽ നബിചര്യ അതാണ്‌. നിങ്ങളത്‌ കളഞ്ഞു.

വഴികാട്ടി : ഇവിടെ ഒരു ദിക്കിലും ആ പതിവില്ല.

താബിഈ : ഈദ്ഗാഹ്‌ എവിടെയാണ്‌.

വഴികാട്ടി : എന്ത്‌ ഈഗാഹോ?

താബിഈ : ഈഗാഹല്ല, ഈദ്ഗാഹ്‌

വഴികാട്ടി : എന്ത്‌? ഈദ്ഗാഹോ അതെന്താ സാധനം?

താബിഈ : സുബ്ഹാനള്ളാ, ഈദ്ഗാഹെന്നു കേട്ടിട്ടില്ലേ? നിങ്ങൾ എന്തു മുസ്ലിംകളാ നിങ്ങൾ പെരുന്നാൾ നിസ്കരിക്കുന്നത്‌ എവിടെയാണ്‌?

വഴികാട്ടി : ജുമാഅത്ത്‌ പള്ളിയിൽ

താബിഈ ; നിങ്ങൾ ആ സുന്നത്തും കളഞ്ഞോ ചങ്ങാതീ. പെരുന്നാൾ നമസ്‌കാരം പള്ളിയിൽവെച്ചല്ല നടത്തേണ്ടത്‌ പുറത്ത്‌ മൈതാനിയിൽ അതിന്‌ വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത്‌. ആ സ്ഥലത്തിനാണ്‌ ഈദ്ഗാഹെന്നു പറയുന്നത്‌. റസൂലും സഹാബത്തും മുതൽ ഞങ്ങളും മൈതാനിയിലാണ്‌ പെരുന്നാൾ നിസ്‌കാരവും പ്രസംഗവും നിർവ്വഹിച്ചിരുന്നത്‌. റസുൽതിരുമേനി പത്തോ, പതിനൊന്നോ വർഷം പെരുന്നാൾ നിസ്കരിച്ചിട്ടുണ്ട്‌. എല്ലാം മൈതാനിയിലായിരുന്നു. നിങ്ങൾ ആ സുന്നത്തും വേണ്ടെന്ന്‌ വെച്ചത്‌ കഷ്ടം.

അങ്ങിനെ അവർ പള്ളിപ്പറമ്പിലെത്തി. ധാരാളം പുരുഷൻമാർ വരുന്നുണ്ട്‌. വുളു എടുക്കുന്നുണ്ട്‌ പള്ളിയിൽ കുറെപ്പേർ ഇരിപ്പുണ്ട്‌. താബിഈ ചുറ്റും നോക്കി. പള്ളിയുടെ ഉൾഭാഗവും നിരീക്ഷിച്ചു. താബിഈ ചോദിച്ചു. സഹോദരാ സ്ത്രീകളെ കാണുന്നില്ലല്ലോ? ഈരാജ്യത്ത്‌ സ്ത്രീകളില്ലാതിരിക്കില്ല. അവരൊക്കെ എവിടെയാണ്‌ സമ്മേളിക്കുക?

വഴികാട്ടി : അവരെന്തിന്‌ സമ്മേളിക്കണം?

താബിഈ .: അവർക്ക്‌ പെരുന്നാൾ നിസ്‌കാരവും തക്ബീറും ഒന്നും ഇല്ലേ? ഒന്നും വേണ്ടേ?

വഴികാട്ടി : ഇവിടെ സ്ത്രീകൾ പെരുന്നാൾ തക്ബീർ ചൊല്ലലും ഒന്നും പതിവില്ല. ഒരു രാജ്യത്തും അങ്ങിനെയില്ല.

താബിഈ : സുബ്ഹാനല്ലാ, എന്താണീ കേൾക്കുന്നത്‌. സ്ത്രീകൾ പെരുന്നാൾ നിസ്‌കാരത്തിൽ പങ്കെടുക്കേണമെന്നുള്ളത്‌ ഉപേക്ഷിക്കാൻ പാടില്ലാത്ത നിർബന്ധമായ സുന്നത്തല്ലേ. അക്കാര്യത്തിൽ തിരുമേനി നിർബന്ധം കാണിച്ചിരുന്നു. തീണ്ടാരിയിരിക്കുന്ന സ്ത്രീകളാണെങ്കിലും പെരുന്നാൾ ഖുതുബയിലും തക്ബീറിലും മറ്റു സ്ത്രീ പുരുഷന്മാരോടൊപ്പം പങ്കെടുത്തു പുണ്യം കരസ്ഥമാക്കണമെന്ന്‌ തിരുമേനി ഉപദേശിച്ചിട്ടുണ്ട്‌. അവർ നമസ്‌കാരത്തിൽ വിട്ട്‌ നിൽക്കണം, അത്രമാത്രം. വേണ്ടത്ര വസ്ത്രമില്ലാത്ത സ്ത്രീകൾ കടംവാങ്ങിയെങ്കിലും ആ ചടങ്ങിൽ പങ്കെടുക്കണമെന്ന്‌ നിർബന്ധിച്ചിട്ടുണ്ട്‌. ഇതിന്റെ ഗൗരവം കേൾക്കണോ? സ്ത്രീകൾ രാത്രിയിലും മറ്റു പുരുഷന്മാരോടൊപ്പം പള്ളിയിൽ തക്ബീർ ചൊല്ലിയിരുന്നു. അത്രയും പ്രാധാന്യമുള്ള തക്ബീർ ബലിപെരുന്നാൾ 4 ദിവസം നിർബന്ധമായും ചൊല്ലണമെന്ന്‌ നിബന്ധനയുള്ള തക്ബീർ റസൂലും, സഹാബത്തും തലമുറതലമുറയായി നിറവേറ്റിയിരുന്ന തക്ബീർ നിങ്ങൾ പറ്റെ ഉപേക്ഷിച്ചത്‌ വലിയ വീഴ്ചയാണ്‌. പണ്ഡിതന്മാർ അക്കാരൃത്തിൽ ജനങ്ങളെ ബോധവാന്മാരാക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ മനസ്സിലാകുന്നില്ല. മുസ്ലിയാക്കൾക്ക്‌ ജാറം പണിത്‌ ദുആ ചെയ്യുന്ന ശിർക്ക്‌ നടപ്പാക്കി പണം സമ്പാദിക്കുന്ന ഈ ദുനിയാവിൽ സുന്നത്ത്‌ കൈവിടുന്നതിലെന്തത്ഭുതം!

പെരുന്നാൾ നമസ്കാരം പുരുഷന്മാർക്ക്‌ മാത്രം നാട്ടുനടപ്പുപോലെ നടന്നു. അനന്തരം രണ്ടുപേരും ഭക്ഷണം കഴിച്ചശേഷം പര്യടനത്തിനായി പുറ പ്പെട്ടു.

അങ്ങനെ യാത്രചെയ്തുകൊണ്ടിരിക്കെ ഒരുദിവസം ഒരുവീട്ടിൽ കുറേപേർ കൂടിയിരുന്നു ഖുർആൻ ഓതുന്നത്‌ താബിഈ കേട്ടു. പതിവില്ലാത്ത ഒരുസമയത്തും, സ്ഥലത്തും അങ്ങനെ ഒരോത്തു ശ്രദ്ധയിൽപെട്ടപ്പോൾ അദ്ദേഹം പതിവ്പോലെ അന്വേഷണം തുടങ്ങി.

താബിഈ : എന്താ ചങ്ങാതീ ആ വീട്ടിൽ ഖുർആനോത്ത്‌ കേൾക്കുന്നു? ഒരാളല്ല പലരുംകൂടിയാണല്ലൊ ഓതുന്നത്‌! നമ്മൾ ഇത്‌വരെ പല മദ്രസ്സകളും കണ്ടു. ഒരിടത്തും ഇങ്ങനെ കൂട്ടംകൂടി ഒന്നിച്ചു ഓതിപ്പഠിക്കുന്നത്‌ കണ്ടില്ലല്ലോ. ഇതെന്ത്‌ മദ്രസ്സയാ?

വഴികാട്ടി : ഇത്‌ മദ്രസ്സയല്ല, ഓത്ത്‌ പഠിക്കയുമല്ല. പഠിച്ചവർ ഓതുന്നതാണ്‌ അവിടെ.

താബിഈ : എല്ലാവരും കൂട്ടംകൂടി കുഴഞ്ഞു മറിഞ്ഞു ബഹളംകൂട്ടി ഖുർആൻ ഓതുന്നതെന്തിനാണ്‌? ഖുർആൻ ഓതുമ്പോൾ ഓതുന്നആൾക്കും, കേൾക്കുന്നആൾക്കും അർത്ഥം മനസ്സിലാവുന്ന രീതിയിൽ ഓതണ്ടേ?

വഴികാട്ടി : ഇവിടെ ഓതുന്നത്‌ കേൾക്കാനും അർത്ഥം പഠിക്കാനുമൊന്നുമല്ല, ഇവിടെ......

താബിഈ : എന്ത്‌? പ്രയോജനമില്ലാത്ത ഓത്തോ? ഇത്‌ അള്ളാന്റെ കലാമാണെന്നറിയാമോ?

വഴികാട്ടി : ഇവിടെ ഓതുന്നത്‌ മരിച്ചആൾക്ക്‌ വേണ്ടിയാണ്‌.

താബിഈ : എന്താണിപ്പറയുന്നത്‌?

ഭാഗം  രണ്ട് [തിരുത്തുക]

വഴികാട്ടി ; ഈ വീട്ടിൽ ഒരാൾ മരണപ്പെട്ടിട്ടുണ്ട്. അയാൾക്ക്‌ വേണ്ടിയാണ്‌ ഓതുന്നത്‌.

താബിഈ ; നിങ്ങൾ പറയുന്നത്‌ എനിക്ക്‌ മനസ്സിലാവുന്നില്ലല്ലോ സ്നേഹിതാ. മരിച്ച ആൾക്ക്‌വേണ്ടി ഓതുകയെന്നാൽ...... അതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ലല്ലൊ.

വഴികാട്ടി : ഒരാൾ മരണപ്പെട്ടാൽ അയാളുടെ പരലോക നന്മക്ക്‌ വേണ്ടിയുള്ള ഓത്താണിത്‌.

താബിഈ ;: ഇവിടെ ഇവർ ഓതിയാൽ അവിടെ പരലോകത്ത്‌ മരിച്ച ആൾക്ക്‌ എന്തുണ്ടാകുമെന്നാണ്‌ നിങ്ങൾ പറേണത്‌? നിങ്ങളുടെ ധാരണ ഒന്നുവിശദമായിപ്പറഞ്ഞു മനസ്സിലാക്കിത്തരു.

വഴികാട്ടി : ഒരാൾ മരണപ്പെട്ടാൽ അയാൾക്ക്‌ പരലോകത്തിൽ പുണ്യം കിട്ടാൻവേണ്ടി ഇവിടെ ആരെങ്കിലും ഖുർആൻ ഓതി ആ ഓത്തിന്റെ പുണ്യം മരിച്ച ആൾക്ക്‌ ഹദ്‌യ ചെയ്യും. അങ്ങനെ ചെയ്താൽ മരിച്ച ആളുടെ ആത്മീയജീവിതത്തിൽ അത്ഫലം ചെയ്യും. അതിന്റെ പുണ്യം അയാൾക്ക്‌ കിട്ടും.

താബിഈ ; ഇതാര്‌ പറഞ്ഞു?

വഴികാട്ടി : അതാണ്‌ ഞങ്ങളുടെ വിശ്വാസം. ആര്‌ പറഞ്ഞൂന്ന്‌ ചോദിച്ചാൽ എനിക്ക്‌ പറയാൻ കഴിയൂല. മുസ്ലിംകളുടെ നടപടി അതാണ്‌. അത്‌ പണ്ട്മുതൽക്കേ ഉള്ളതാണ്‌.

താബിഈ : ഒരു മരണമുണ്ടായാൽ ആ പരേതന്‌ ഓത്ത്‌ നിറവേറ്റുന്നത്‌ എങ്ങനെയെന്ന്‌ ഒന്നു വിസ്തരിച്ചു പറയൂ.

വഴികാട്ടി : മരിച്ച വീട്ടിൽ കുറച്ചാളുകൾ ഇരുന്ന്‌ ഓതും. ആ കുടുംബത്തിന്റെ ധനശക്തിക്കനുസരിച്ചു മുന്നോ അധികമോ ആളുകൾ. ഇസ്ലാമിക മായ പഠിപ്പും നടപടിയും ഉള്ള നല്ലവരായ ആളുകൾ. ആ വീട്ടുകാരുടെ ക്ഷണമനുസരിച്ചു വന്നിരുന്നു ഓതും. കാലത്ത്‌ ഇന്നസമയം മുതൽ വൈകീട്ട്‌ ഇന്നസമയം വരെ എന്ന്‌ നിർണ്ണയിച്ചിരിക്കും. കാലത്ത്‌ മുതൽ ചായ, കഞ്ഞി,സാപ്പാട്‌ എല്ലാം അവിടന്ന്‌ തന്നെ. അങ്ങനെ അഞ്ചോ ഏഴോ ദിവസം ഓത്ത്‌ നടക്കും. ഈ ദിവസങ്ങളിൽ ബന്ധുജനങ്ങളും വീട്ടിലുണ്ടാകും. വലിയ ആൾക്കൂട്ടം, സദ്യയും, കല്യാണം പോലെ വെക്കലും വെളമ്പലും ബഹളം.കൂട്ടത്തിൽ സന്ദർശകരുടെ സാന്നിദ്ധ്യവും കൂടിയായാൽ പൂർത്തിയായി. ഒടുവിലെ ദിവസം അന്നാണ്‌ അടിയന്തിരം ഓത്തുവഴങ്ങും. എന്ന്‌ വെച്ചാൽ ഫാത്തിഹയോ യാസീനോ ഓതി ഒരു ദുആനടത്തും. ഓതിയതിന്റെ പുണ്യം പരേതന്ന്‌ നൽകുന്നു എന്നാണ്‌ സങ്കൽപ്പവും, വിശ്വാസവും. ഓതിയവർക്ക്‌ അവരുടെ അദ്ധ്വാനത്തിന്റെ പ്രതിഫലമായി വീട്ടുകാരൻ ഒരു സംഖ്യ കൊടുക്കും. ഇതാണ്‌ മരണഓ ത്തിന്റെ നാടൻ ചടങ്ങ്‌.

താബിഈ : സുബ്ഹാനല്ലാ, ഖുർആൻഓതി വിറ്റുകാശാക്കുകയോ! ഖുർആൻ ഓതിയാൽ ഓതിയ ആൾക്ക്‌ അതിന്റെ പുണ്യം കിട്ടുകയല്ലാതെ മരിച്ച ആൾക്ക്‌ എങ്ങനെയാ കിട്ടുക? അങ്ങനെ കിട്ടുമെങ്കിൽ ഒരു വലിയ സംഘം ആളുകളെയിരുത്തി കുറേ അധികദിവസം ഓതിച്ചാൽ മരിച്ച ആൾക്ക്‌ ലാഭമാകുമല്ലോ. ഖുർആൻകൊണ്ട്‌ ഇങ്ങനെ ഒരു പ്രയോജനമുണ്ടെങ്കിൽ റസൂൽ(സ) അത്‌ സ്വഹാബികളെ പഠിപ്പിക്കാതിരിക്ക്വോ? സ്വഹാബികളോ ഞങ്ങളോ ഇങ്ങനെ ചെയ്തിട്ടില്ല. അജ്ഞരായ ജനങ്ങളെ ചൂഷണം ചെയ്യാൻ വേണ്ടി ഓത്തുപഠിച്ച മുല്ലാക്കമാർ കെട്ടിയുണ്ടാക്കിയ കള്ളപ്പണിയാണിത്‌. ഈ അന്ധവിശ്വാസം തലമുറതലമുറയായി നിലനിന്നു പോന്നു. അതാണ്‌ വസ്തുത.

വഴികാട്ടി : അപ്പോൾ ഈ ഓത്ത്‌കൊണ്ടു ഒരു പ്രയോജനവും ഇല്ലെന്നാണോ പറേണത്‌?

താബിഈ : ഓതിയ ആൾക്ക്‌ അതിന്‌ പടച്ചോന്റെവക്കന്ന്‌ പുണ്യംകിട്ടും. പക്ഷെ ഇവിടെ വിറ്റുകാശാക്കാൻ വേണ്ടി ഓതിയത്കൊണ്ട്‌ അല്ലാഹു അതൊരു ഇബാദത്തായി പരിഗണിക്കാനിടയില്ല. കാരണം ഓതുന്നവരുടെ നിയ്യത്ത്‌ പിശകിപ്പോയി. പിന്നെ ആ പണം ഹലാലാകുമോ എന്നാണ്‌ ചിന്തിക്കാനുള്ളത്‌. കട്ടതും തട്ടിപ്പറിച്ചതുമല്ല. തിരിച്ചുകൊടുക്കേണ്ടതുമില്ല. അതിനാൽ അന്യന്റെ ഹക്ക്‌ എന്നു പറഞ്ഞുകൂടാ.

വഴികാട്ടി : പിന്നെന്താകും?

താബിഈ : ഹലാലോ, ജാഇസോ? എനിക്ക്‌ സംശയം. തരുന്ന ആളെ തെറ്റിദ്ധരിപ്പിച്ച്‌ അയാളെ നിർബന്ധിപ്പിച്ച്‌ അയാളെക്കൊണ്ട്‌ ചെയ്യിക്കുന്ന ദാനമായി വ്യാഖ്യാനിക്കുമ്പോൾ ആ തുക ഹലാലായ മുതലായി കരുതാൻ പ്രയാസമുണ്ട്‌. സംഗതി പോക്ക്‌ തന്നെ. പിന്നെ പണംകൊടുത്ത ആളുണ്ടല്ലൊ പരേതന്റെ മകനോ മറ്റു അനന്തരവകാശി ആരെങ്കിലും, അയാൾക്ക്‌ അതിന്‌ സദഖയുടെ കൂലിയായി കിട്ടുമെങ്കിൽ പുണ്യമാണ്‌.സദഖയുടെ പുണ്യം പരേതന്ന്‌ നിയ്യത്ത്‌ ചെയ്താൽ കിട്ടുമെന്ന്‌ റസൂൽ പഠിപ്പിച്ചിട്ടുണ്ട്‌. പക്ഷെ ഇവിടെ ഇങ്ങനെ കൊടുക്കുന്നസംഖ്യ സദഖയാകുമോ? കൊടുക്കുന്ന ആൾ സദഖയായിട്ടല്ലല്ലോ കൊടുക്കുന്നത്‌. ഓതിയതിന്‌ കൊടുത്തതല്ലേ? ഒരു പണിക്കൂലിയല്ലേ? വെറുതേ കൊടുത്താലല്ലേ സദഖയാകൂ. അപ്പോൾ അയാൾക്കും ഫലമില്ല. ചുരുക്കിപ്പറഞ്ഞാൽ ഈ ബിദ്‌ അത്തിന്‌ എല്ലാവർക്കും ശിക്ഷകിട്ടാനാണ്‌ സാദ്ധ്യതയെന്ന്‌ ഉറപ്പായും പറയാം.

വഴികാട്ടി : എന്താണീ കേൾക്കുന്നത്‌? നൂറ്റാണ്ടുകളായി ഇവിടെ ഇതിലും വലിയ നിലയിലാണ്‌ ഈ ബിദ്‌അത്ത്‌ നിലനിന്നിരുന്നത്‌. നിങ്ങൾക്ക്‌ കേൾക്കണോ? പണ്ട്‌, എന്ന് വെച്ചാൽ എന്റെ ഓർമ്മയിൽത്തന്നെ ഖത്തപ്പുരകെട്ടി ഓതിയിരുന്നു.

താബിഈ : എന്താണ്‌ ഖത്തപ്പുര?

വഴികാട്ടി : ഖത്തം ഓതാനുള്ള പുര, ഖത്തം അറിയാലോ? ഖുർആൻ മുപ്പത്‌ ജുസ്‌ഉം ഒരുവട്ടം ഓതിയാൽ ഒരുഖത്തം ആയി. അക്കാലത്ത്‌ മയ്യിത്ത്‌ മറചെയ്തു കഴിഞ്ഞാൽ കബറിന്‌ മുകളിൽ ഒരു പുരവെച്ചുകെട്ടും. ആ പുരയിലിരുന്നാണ്‌ ഓതുക.

താബിഈ : പള്ളിപ്പറമ്പിലോ?

വഴികാട്ടി : അതേ, പള്ളിപറമ്പിൽത്തന്നെ. ആ പുരക്കകത്ത്‌ പായവിരിച്ച്‌ ഓത്തുകാർ കബറിന്റെ ഇരുവശത്തും വരിയായി ഇരുന്നു കബറിന്മേൽ മുസ്ഹഫും വെച്ചു രാവും, പകലും യാമം മുറിയാതെ, ശബ്ദം മുറിയാതെഅഖണ്ഡപാരായണം നടത്തും. അഞ്ചും, ഏഴും ദിവസം അങ്ങനെ ഓതിക്കൊണ്ടിരിക്കും.

താബിഈ : അപ്പൊ, അവർ ഉറങ്ങൂലെ?

വഴികാട്ടി : പകുതി ആളുകൾ പാതിരാവരെ ഓതും. പിന്നെ അവർ ഉറങ്ങും മറ്റെപകുതി എഴുന്നേറ്റിരുന്നു ഓതും. ഭക്ഷണം കഴിക്കുന്നതും അങ്ങനെത്തന്നെ പകുതികൾ വീതം. കുളി, നിസ്‌കാരം, ദിനചര്യകളൊക്കെ അങ്ങനെ പകുതിവീതം. ഒരുസമയത്തും ഓത്തിന്റെ ആരവം നിൽക്കരുത്‌. യാമം മുറിയാതെ ഓതുകയെന്നാണ്‌ അതിന്‌ പറയുക. അതിനിടയിൽ ജുമുഅ വന്നാൽ നിസ്‌കരിക്കാൻ മാത്രം എല്ലാവരും ഒന്നിച്ച്‌ പള്ളിയിൽ പ്രവേശിക്കും. സലാം വീട്ടിയാൽ ഉടനെ ഖത്തപുരയിൽ പാഞ്ഞെത്തും.

താബിഈ : ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിളൻ, മുസ്ലിംകളിൽ ഇത്തരം അന്ധവിശ്വാസം കടന്നുകൂടിയല്ലോ? അത്ഭുതം!

വഴികാട്ടി : ഇപ്പൊകുറേകൊല്ലങ്ങളായിട്ടു ഖത്തപ്പുരയുടെ പണിയില്ല. യാമം മുറിയാത്ത ഓത്തുമില്ല.

താബിഈ : എന്തേ അത്‌ പൂർണ്ണമായും നിലക്കാൻ?

വഴികാട്ടി . എന്തുകൊണ്ടെന്നറിയില്ല. ആരും മുടക്കിയതായി അറിയില്ല. മുടക്കിയാൽ മുടങ്ങുന്നതല്ല. മുടക്കാൻ ആരും ധൈര്യപ്പെടുകയുമില്ല. ജനങ്ങൾക്ക്‌ ബോധംവന്നുകാണും. ക്രമേണ ഈ ഓത്തും ഇല്ലാതാകും. ഇപ്പൊ ഓത്ത്‌ വളരെ കുറഞ്ഞിട്ടുണ്ട്‌.

താബിഈ : ഓത്ത്‌ ഇല്ലാതായാൽ ഒരു ബിദ്‌അത്ത്‌ ഇല്ലാതായി. ഖുർആൻതന്നെ പറയുന്നു. “ലൈസ ലിൽ ഇൻസാനി ഇല്ലാ മാ സആ (സ്വയം അദ്ധ്വാനിച്ചതല്ലാതെ മനുഷ്യന് മറ്റൊന്നും ഇല്ല) എന്ന്‌

വഴികാട്ടി : ഓതുന്ന ഞങ്ങൾക്ക്‌ അതിന്റെ അർത്ഥം അറീലല്ലോ. അറിയുന്ന മുസ്ലിയാക്കൾ ഞങ്ങളെ പറഞ്ഞു പഠിപ്പിക്ക്യേം ഇല്ല.

താബിഈ : നിങ്ങളുടെ മുസ്ലിയാക്കൾ നിങ്ങളുടെ കൂട്ടത്തിൽ ജനിച്ച്‌ ഇതൊക്കെ കണ്ടും കേട്ടും അറിഞ്ഞും വളർന്നവരല്ലേ? നാട്ടുനടപ്പും എല്ലാ അന്ധവിശ്വാസങ്ങളും അവരിലും കടന്നുകൂടും അവിടെ ഉറയ്ക്കും. അത്‌ തേയുകയും, മായുകയും, ചായുകയും, ചെരിയുകയും ഇല്ല. കുറച്ചു വലുതായപ്പോൾ തൊഴിലിന്‌ പോകാതെ മതം പഠിച്ചു മുസ്ല്യാരായി എന്ന്‌ മാത്രം. അത്‌ പഴയത്‌ തന്നെ. ആ പഴയ മനസ്സും അതിലെ ധാരണകളും അത്‌പോലെത്തന്നെ അവസാനകാലത്തെ ഉലമാക്കളെപ്പറ്റി റസൂൽ (സ) പ്രവചിച്ചിട്ടുണ്ട്‌. ഉലമാഉഹും ശർറുൻ മിൻ തഹ്ത്തി അദീമിസ്സമാ (അക്കാലത്തെ പണ്ഡിതന്മാർ ആകാശത്തിൻ കീഴിൽ ഏറ്റവും ദുഷിച്ചവരായിരിക്കും. നാശങ്ങൾ അവരിൽ നിന്നും പുറപ്പെടും അവരിലേക്ക്‌ തന്നെ മടങ്ങുകയും ചെയ്യും.)ആ പ്രവചനം പുലരുകയാണ്‌.

ഒരു ദിവസം ഒരു പള്ളിയിൽ അസറ്‌ നമസ്‌കാരം കഴിഞ്ഞപ്പോൾ ആളുകളെല്ലാവരും പള്ളിവരാന്തയിൽ വളഞ്ഞിരുന്നു എന്തോ ചൊല്ലിപ്പറയാൻ തുടങ്ങി. താബിഈക്ക്‌ ഇതൊരു പുതിയ അനുഭവമായിരുന്നു.

താബിഈ വഴികാട്ടിയോട്‌, “ഇതെന്താണീ കേൾക്കുന്നത്‌

വഴികാട്ടി : റബീഉൽ അവ്വൽ മാസം പിറന്നിരിക്കയാണ്‌ നബിയുടെ മൗലീദ്‌ ഓതുകയാണ്‌. എല്ലാ പള്ളികളിലും ഇതുണ്ടാകും.

താബിഈ : എന്താണ്‌ മൗലീദ്‌ എന്നു പറയുന്നത്‌?

വഴികാട്ടി : നബിയുടെ പിറവിയെ സംബന്ധിച്ച ചരിത്രമാണ്‌. ജനങ്ങൾക്ക്‌ അനുഗ്രഹമായി നബി പിറന്ന സന്തോഷം. നബി പിറന്ന മാസമായ റബിഉൽഅവ്വലിൽ എല്ലാ ദിവസവും ജനങ്ങൾ കൂട്ടമായിരുന്ന്‌ നബിയുടെ ചരിത്രം പാരായണം ചെയ്യും. അതാണ്‌ മൗലീദ്‌.

താബിഈ : ഞാനതൊന്നു കേൾക്കട്ടെ, അതിനു ശേഷം നമുക്ക്‌ സംസാരിക്കാം.

താബിഈ : ജനക്കൂട്ടത്തിന്റെ സമീപത്തുപോയിരുന്നു. അവർ വായിക്കുന്നതും ആലപിക്കുന്നതും എല്ലാം ശ്രദ്ധിച്ചു. അതെല്ലാം തീർന്ന ശേഷം ജന ങ്ങളോടൊപ്പം അദ്ദേഹവും എഴുന്നേറ്റ്‌ വഴികാട്ടിയുമായി ഇറങ്ങി നടന്നു.

താബിഈ (വഴികാട്ടിയോട്) മൗലീദിന്റെ ഉള്ളടക്കം എന്താണെന്ന് താങ്കൾക്ക് മനസ്സിലായോ?

വഴികാട്ടി : ഇല്ല, നബിയുടെ മദ്ഹ്‌ എന്ന്‌ ഞങ്ങൾ മനസ്സിലാക്കി മൗലീദിൽ പങ്കുകൊള്ളും. ഒരു പുണ്യകർമ്മമെന്ന നിലക്ക്‌ അല്ലാഹുവിന്റെ പ്രതിഫലം മോഹിച്ച്‌കൊണ്ടാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.

താബിഈ : അല്ലാഹുവിൽ നിന്ന്‌ പ്രതിഫലം കിട്ടുമെന്ന്‌ വിശ്വസിക്കാൻ കാരണമെന്ത്‌?

വഴികാട്ടി : നബിയുടെ മദ്ഹ്‌ ആയത്കൊണ്ട്‌.

താബിഈ . എല്ലാ പള്ളികളിലും ഇത് തന്നെയാണോ വായിക്കുന്നത്‌?

വഴികാട്ടി : പലരും എഴുതിയ പല മൗലീദുകളുമുണ്ട്‌. ഏതെങ്കിലും ഒന്ന്‌ പള്ളികളിൽ വായിക്കാറുണ്ട്‌. ആരെഴുതിയതായാലും ഒന്ന്‌ വായിച്ചാൽ മതി. എല്ലാത്തിനും പേര്‌ മൗലീദ്‌ എന്നാണ്‌.

താബിഈ : ഇങ്ങനെ ഒരു മൗലീദ്‌ എല്ലാവരും കൂടി പള്ളിയിൽ ഇരുന്ന്‌ വായിക്കണമെന്ന്‌ വല്ല ഇസ്ലാമിക നിർദ്ദേശവുമുണ്ടോ?

വഴികാട്ടി : അത്‌ എനിക്കറിയില്ല, കാലാകാലങ്ങളായി നടന്നുവരുന്ന ഒരു മതചടങ്ങാണത്‌.

താബിഈ : ഇങ്ങനെ ഒരു മദ്ഹ്‌ മൗലിദ്‌ എന്നപേരിൽ റസൂലിന്റെ കാലത്തോ സഹാബത്തിന്റെ കാലത്തോ താബിഇകളായ ഞങ്ങളുടെ കാലത്തോ നടപ്പുണ്ടായിരുന്നില്ല. ഇതൊരു പുണ്യകർമ്മമായിരുന്നെങ്കിൽ റസൂൽ തിരുമേനി അത്‌ ജനങ്ങളെ പറഞ്ഞ്‌ പഠിപ്പിക്കുമായിരുന്നു. റസൂൽ തിരുമേനിക്ക്‌ മുമ്പ്‌ ലക്ഷത്തിലധികം അമ്പിയാക്കൾ ദുനിയാവിൽ അല്ലാഹുവിന്റെ ദൂതന്മാരായി ജനങ്ങളുടെ മാർഗ്ഗദർശികളായി പിറന്നു ജീവിച്ചു മൺമറഞ്ഞുപോയി. അവരിൽ ഇരുപത്തഞ്ച്‌ പേരുകൾ ഖുർആനിൽ എടുത്തു പറഞ്ഞിട്ടുമുണ്ട്‌. ഖുർആനിൽ പറഞ്ഞതും പറയാത്തതുമായ ആ പുണ്യാത്മാക്കളിൽ ആരുടെയെങ്കിലും ജന്മദിനം ആഘോഷിക്കാനോ അവരുടെ ജീവിതകഥകൾ ഉരുവിട്ട്‌ മൗലീദ്‌ കഴിക്കാനോ നബി ആരെയും പഠിപ്പിച്ചിട്ടില്ല. അഷ്റഫുൽ ഖൽഖ്‌ എന്ന്‌ വർണ്ണിക്കപ്പെടുന്ന സ്വന്തത്തെപ്പോലും ബഹുമാനിച്ചുകൊണ്ട്‌ അങ്ങനെയൊരു ജന്മദിനാഘോഷം നബിയുടെ ജീവിതകാലത്ത്‌ നടത്തിയില്ല. നബിയെ ജീവനെക്കാളുപരി സ്‌നേഹിച്ചിരുന്ന സ്വഹാബത്ത്‌ ഒരു മൗലീദ്‌ പാരായണവും ജന്മദിനാഘോഷവും മറ്റുനിലക്കുള്ള ഒരു ആഘോഷവും നടത്തിയില്ല. താബിഈകളായ ഞങ്ങളും അത്‌ നടത്തിയിട്ടില്ല. ഇത്‌ എടക്കാലത്ത്‌ ഏതോ ജൂതനോ ക്രിസ്ത്യാനിയോ സൃഷ്ടിച്ച നടപടിയായിരിക്കും.

വഴികാട്ടി : സുബ്ഹാനല്ലാ, റസൂലിന്റെ മദ്ഹ്‌ ജൂതനും ക്രിസ്ത്യാനിയും ഉണ്ടാക്കിയെന്നോ? എന്താണങ്ങനെ പറയാൻ?


താബിഈ : അങ്ങനെ പറയാൻ കാരണമുണ്ട്‌. ഈ മൗലീദിൽ സത്യവും അസത്യവും കലർന്ന പ്രസ്താവനകളുണ്ട്‌. ഞാനൊന്നുകൂടി വ്യക്തമാക്കിപ്പറയാം. മുസ്ലിം അവന്റെ പ്രാർത്ഥനകളെല്ലാം അല്ലാഹുവോടാണ്‌ നടത്തുന്നത്‌. അല്ലാഹു അല്ലാത്ത ഒരു ശക്തിയേയും ആരെയും വിളിച്ച്‌ പ്രാർത്ഥിക്കൽ ശിർക്കാണ്‌. റസൂലിനോട്‌ പോലും (പാർത്ഥിക്കാൻ-പാടില്ല. തിരുമേനിയുടെ ജീവിതകാലത്ത്‌ സഹാബികൾ നബിയോട്‌ പ്രാർത്ഥിച്ചിട്ടില്ല. അവർ നബിയോട്‌ ആവശ്യപ്പെട്ടത്‌ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കാനാണ്‌. എന്നാൽ ഈ മൗലീദിൽ നബിയോട്‌ പ്രാർത്ഥിക്കുന്ന പലഭാഗങ്ങളുമുണ്ട്‌. അത്‌ ശിർക്കാണ്‌. മൗലീദ്‌ മുസ്ലിം കൃതിയാണെങ്കിൽ ശിർക്ക്‌ കലരാൻ സാധ്യതയില്ല. അതുകൊണ്ടാണ്‌ അത്‌ ജൂതനോ ക്രിസ്ത്യാനിയോ ഉണ്ടാക്കിയതാണെന്ന്‌ ഞാൻ പറഞ്ഞത്‌. ഈ കർമ്മം ഇസ്ലാമിന്റെ ചടങ്ങിൽപെട്ടതല്ല. നേരെമറിച്ച്‌ റസൂൽ പണ്ടേ പറഞ്ഞ്‌ താക്കീത്‌ ചെയ്തിട്ടുളള ബിദ്‌അത്താണ്‌. ബിദ്‌അത്ത്‌ ഉലാലത്ത്‌ (ദുർമാർഗം)ആണ്‌. ദുർമാർഗ്ഗം നരകത്തിലാണ്‌ എന്നും നബി പറഞ്ഞിട്ടുണ്ട്‌. അപ്പോൾ നാം മനസ്സിലാക്കണം ഖിയാമം നാള്‌ വരെയുള്ള മുസ്ലിമീങ്ങൾ മുശ്രിക്കീങ്ങളായി ജീവിക്കണമെന്നുള്ള ലക്ഷ്യം വെച്ച്‌കൊണ്ട്‌ മുസ്ലിം വേഷധാരിയായ ഒരു മുസ്ലിം ശത്രുവാണ്‌ ഈ കൃതി ഉണ്ടാക്കി അജ്ഞരായ ബഹുജനങ്ങളുടെ ഇടയിൽ പ്രചരിപ്പിച്ചത്‌. പിന്നെ, ഇതിന്റെ ഗുണദോഷം മനസ്സിലാക്കേണ്ടത്‌ മതണ്ഡിതന്മാരാണ്‌. അവരാകട്ടെ സകലബിദ്അത്തുകളും ശിർക്കുകളും അനുവദിച്ചും, അനുകൂലിച്ചും, അനുവർത്തിച്ചും, പിന്തുണച്ചും വളർത്തിയെടുത്ത് ദുനിയാവിൽ ലാഭമുണ്ടാക്കുകയല്ലാതെ അറിവും ബുദ്ധിയും ഒട്ടും ഉപയോഗിക്കാറില്ല എന്ന്‌ കുറച്ച്‌ ദിവസത്തെ അനുഭവംകൊണ്ട്‌ എനിക്ക്‌ മനസ്സിലായി. കാക്കകാരണവന്മാർ ചെയ്തതെല്ലാം അതേപടി പിൻപറ്റിക്കൊണ്ട്‌ അണുമണി അളവ്‌ വഴിമാറാൻ അവർ തയ്യാറല്ല. നിങ്ങളുടെ ഈ നാട്ടിൽ ജാറങ്ങളുടെ ആധിക്യം കാണുമ്പോൾ മതപണ്ഡിതന്മാരെക്കുറിച്ച്‌ നല്ലതായ ഒരു കാര്യം പോലും എടുത്ത്‌ പറയാൻ കാണുന്നില്ല. നിങ്ങളുടെ നാട്ടിൽ ഇസ്ലാമുണ്ടോ?

താബിഈ തന്റെ പര്യടനം തുടർന്നുകൊണ്ട്‌ പലപള്ളികളും സന്ദർശിച്ചു. ചിലപള്ളികളിൽ അസറിന്‌ ശേഷവും ചിലപള്ളികളിൽ ഇശാനമസ്കാ രത്തിന്‌ ശേഷവും ഈ മൗലീദ്‌ ഓതുന്നത്‌ താബിഈ ശ്രദ്ധിക്കുകയും വഴികാട്ടിയോട്‌ അദ്ദേഹത്തിന്റെ പ്രതിഷേധപ്രതികരണം രേഖപ്പെടുത്തുകയും ചെയ്തു.

താബിഈയെ കൂടുതൽ അത്ഭുതപ്പെടുത്തിയ ഒരു സംഭവം ഉണ്ടായി. ഒരു ദിവസം അദ്ദേഹം കിടന്നുറങ്ങിയ പള്ളിയിൽ ഒരു വലിയ ശബ്ദം കേട്ട്‌ അദ്ദേഹം ഉണർന്നു. കുറെ ആളുകൾകുടി മൗലീദ്‌ ഓതുന്നശബ്ദമാണ്‌ കേട്ടത്‌. സമയം നോക്കിയപ്പോൾ സുബ്ഹി ആയിട്ടില്ല. ഈ പതിവില്ലാത്ത നടപടി അദ്ദേഹത്തിന്‌ മനസ്സിലാക്കാൻ കഴിഞ്ഞില്ല. മുക്കാൽ മണിക്കൂർ നേരത്തെ ദൈർഘ്യമുള്ള മൗലീദ്‌ ഓതി തീരുന്നവരെ അദ്ദേഹം ക്ഷമാപൂർവ്വം കാത്തിരുന്നു. ഓത്തുകഴിഞ്ഞപ്പോൾ താബിഈ കൂട്ടത്തിൽ നിന്നൊരാളെ വിളിച്ച്‌ വിശദീകരണം ആവശ്യപ്പെട്ടു.

അയാൾ : ഇന്ന്‌ റബീഉൽ അവ്വൽ പന്ത്രണ്ടാണ്‌. നബിയെ പ്രസവിച്ച സമയത്താണ്‌ ഈ മൗലീദ്‌ ഓതിയത്‌.

താബിഈ : എല്ലാ പള്ളികളിലും ഈ സമയത്ത്‌ മൗലീദ്‌ ഓതുമോ?

അയാൾ : അതെനിക്കറിയില്ല, ഇവിടെ അഞ്ചെട്ട്‌ കൊല്ലമായി ഇങ്ങനെ ഓതാറുണ്ട്‌.

താബിഈ : മൗലീദ്‌ വളരെകാലപ്പഴക്കമുള്ള കർമ്മമാണല്ലോ. മാസംപന്ത്രണ്ടിന്‌ രാവിലെയുള്ള മൗലീദും പണ്ടേഉള്ളതല്ലേ? ഇതിന്‌ 8 കൊല്ലമോ? ഈ മൗലൂദിന്‌ പഴക്കമില്ല. എന്താകാരണം?

അയാൾ : ഞങ്ങളുടെ പണ്ഡിതന്മാർ ഇപ്പോൾ നൽകിയ നിർദ്ദേശമനുസരിച്ചാണ്‌ ഈ പുതിയ സമ്പ്രദായം. മുൻകാലത്ത്‌ സുബ്ഹിക്ക്‌ മുമ്പുള്ള ഈ മൗലീദ്‌ പാരായണം ഉണ്ടായിരുന്നില്ല. എനിക്ക്‌ 58 വയസ്സായി.

താബിഈ ; പണ്ഡിതന്മാർ പുതിയ ബിദ്‌അത്തുകൾ സൃഷ്ടിക്കുമ്പോൾ നിങ്ങളൊക്കെ അവ ഏറ്റ്‌ നടത്തുകയാണോ?

അയാൾ : മതപണ്ഡിതന്മാർ ഞങ്ങളെ നിയ്യന്ത്രിക്കുന്നവരാണ്‌. മതം പഠിപ്പിക്കുന്നവരാണ്‌ പ്രചരിപ്പിക്കുന്നവരാണ്‌ ഞങ്ങളവരെ വിശ്വസിക്കുന്നു. അവർ കൽപ്പിക്കുന്നത്‌ സ്വീകരിക്കുകയും നിരോധിക്കുന്നതിൽ നിന്ന്‌ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു. അവർ നൽകുന്ന ഉപദേശങ്ങളുടെ ഇസ്ലാമികമാനം ശരിയോ തെറ്റോ എന്ന്‌ നിശ്ചയിക്കാനുള്ള അറിവ്‌ ഞങ്ങൾക്കില്ലല്ലോ.

താബിഈ : ഇത്തരം കൗമിനെപ്പറ്റി റസൂൽ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്‌. ഖുർആനും സുന്നത്തും പഠിക്കാതെ പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും കാലടി പിൻപറ്റി ജീവിക്കുന്നവരാണ്‌ അവർ.

പണ്ഡിതന്മാർ ഹലാലാക്കിയത്‌ ഹലാലെന്ന്‌ സ്വീകരിക്കയും അവർ ഹറാമാക്കിയത്‌ ഹറാമായി അംഗീകരിക്കുകയും ചെയ്യുന്നവൻ പണ്ഡിതന്മാർക്ക്‌ ഇബാദത്ത്‌ ചെയ്യുകയാണെന്ന്‌ നബിതിരുമേനി ഒരിക്കൽ പറയുകയുണ്ടായി. നിങ്ങൾ മുസ്ലിമാണെന്നും പറഞ്ഞ്‌ ഖുർആനും സുന്നത്തും പഠിക്കാതെ പണ്ഡിതന്മാരുടെ വാക്കും കേട്ട്‌ ബിദ്‌അത്തും ശിർക്കും ചെയ്ത്‌ നടന്നാൽ അല്ലാഹു അക്ബർ നിങ്ങളുടെ കാര്യം കഷ്ടം തന്നെ. അറിവില്ലാത്ത ബഹുജനങ്ങളുടെ സ്ഥിതി പരിതാപകരം. ദുൻയാവിനെ മോഹിച്ചു ജീവിക്കുന്ന ഈ പണ്ഡിതന്മാർ പൊതു മുസ്ലിംകളെ വെള്ളത്തിലാക്കി എന്നല്ലാതെ എന്തുപറയാൻ! ശരിയായ ഇസ്ലാമിയത്തിനെ പ്രചരിപ്പിക്കാൻ ദുൻയാവിൽ ആരുമില്ലാത്ത അവസ്ഥ വന്നുചേർന്നു എന്നുകരുതേണ്ടിയിരിക്കുന്നു.

അയാൾ : ഞങ്ങൾക്ക്‌ പള്ളിയിൽ പോയി മതംപഠിക്കാൻ സാധിക്കാതെ വന്നു. ജീവിതം കഴിക്കുന്നത്‌ തൊഴിലുകൾ ചെയ്തുകൊണ്ടാണ്‌. അതിനാൽ പണ്ഡിതന്മാരെ അനുസരിക്കുന്നു. വേറെ മാർഗ്ഗമില്ല.

താബിഈ : നിങ്ങളുടെ നന്മതിന്മകൾക്ക്‌ നിങ്ങൾതന്നെയാണ്‌ ഉത്തരവാദി. അല്ലാഹുവിന്റെ മുമ്പിൽ നിങ്ങൾ ഉത്തരം പറയേണ്ടിവരും. ഇസ്ലാമിന്റെ പേരുംപറഞ്ഞ്‌ ആരെങ്കിലും ഉണ്ടാക്കിയ ബിദ്‌അത്ത്‌ നിങ്ങൾ ആചരിച്ചാൽ അതിന്‌ തക്കതായ ശിക്ഷ നിങ്ങൾക്ക്‌ അനുഭവിക്കേണ്ടി വരും. അതിനാൽ ജാഗ്രതപാലിക്കുക. ഇപ്പോൾ നബിയെ പ്രസവിച്ച സമയത്ത്‌ മൗലീദ്‌ ഓതുന്ന ഒരു പുതിയ ബിദ്‌അത്ത്‌ തുടങ്ങിയെന്ന്‌ നിങ്ങൾ പറഞ്ഞു. ആ നിലക്ക്‌ ചിന്തിക്കുമ്പോൾ മറ്റൊരു ബിദ്‌അത്ത്‌ അടുത്ത ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുണ്ട്‌. ആമിനാബി റസൂലിനെ ഗർഭം ധരിച്ച സമയത്ത്‌ ഒരു മൗലിദ്‌ തുടങ്ങും. അത്‌ പണ്ഡിതന്മാർ കണക്ക്‌ കൂട്ടും. ജമാദുൽ ആഖിർ പന്ത്രണ്ടിന്‌ രാത്രി 12 മണിക്ക്‌ ഒരു മൗലീദ്‌ ഓതണമെന്ന്‌ മതപണ്ഡിതന്മാർ ഒരു കൽപനപുറപ്പെടുവിച്ചാൽ അതും മടികൂടാതെ നിങ്ങൾ സ്വീകരിക്കും. അങ്ങിനെ എന്തെല്ലാം ഇനി വരാനിരിക്കുന്നു.

വഴികാട്ടി : ഇന്ന്‌ റബീഉൽ അവ്വൽ 12 നബി ജനിച്ച ദിവസമാണല്ലോ. ഇന്ന്‌ നമുക്ക്‌ പലകാഴ്ചകളും കാണാനുണ്ട്‌. നേരം പുലർന്നാൽ നമുക്ക്‌ പുറത്തിറങ്ങി ഒരോട്ട പ്രദക്ഷിണം നടത്താം. അപ്പോൾ ഈ നബിദിനം ആഘോഷിക്കുന്നത്‌ എങ്ങിനെയെന്ന്‌ നിങ്ങൾക്ക്‌ കാണാം.

അന്ന്‌ പതിവിന്‌ വിപരീതമായി അവർ പള്ളിയിൽ ഇരുന്നു. ഏതാണ്ട്‌ ഒരു ഒമ്പതുമണി ആയപ്പോൾ ഒരു പാടുന്നശബ്ദം മൈക്കിലൂടെ കേട്ടു. അപ്പോൾ താബിഉം വഴികാട്ടിയും പുറത്തിറങ്ങി അടുത്ത മദ്‌റസയുടെ സമീപമെത്തി. അവിടെ കുറെകുട്ടികളും അദ്ധ്യാപകരും കൊടിയും തോരണങ്ങളും മൈക്കും ഉപയോഗിച്ച്‌ രണ്ടു വരിയായി നിരന്ന്‌ നിന്ന്‌ ഘോഷയാത്രക്കുള്ള ഒരുക്കമായിരുന്നു. താബിഈ അൽപനേരം അവിടെ നിന്നു. അപ്പോൾ ചിലർ മൈക്കിലൂടെ പാട്ടുംപാടി കൊടി വഹിക്കുന്ന കുട്ടികൾ ഘോഷയാത്രയായി പൊതുനിരത്തിലേക്ക്‌ നീങ്ങുകയായി. താബിഉം വഴികാട്ടിയും അതിവേഗം മുന്നോട്ടുപോയി. കാഴ്ചകൾ കാണാൻ ഒരു വാഹനത്തിൽ കേറി നിരത്തിൽക്കൂടി അതിവേഗം യാത്രചെയ്തു. നിരത്തിൽ പലദിക്കുകളിലും ഇത്പോലെയുള്ള ഘോഷയാത്രകൾ ധാരാളമായി കാണുകയുണ്ടായി. ചില ഘോഷയാത്രയിൽ കോൽക്കളിയും അറവനമുട്ടുമുണ്ട്‌. ചിലയിടത്ത്‌ കുറെ ആളുകൾ സംഘടിതമായി ചന്ദ്രക്കലയുള്ള പച്ചക്കൊടിയും പിടിച്ച്‌ സൈക്കിൾ റാലി നടത്തുന്നതും കണ്ടു. ഇതെല്ലാം കണ്ട്‌ അത്ഭുതപ്പെട്ട താബിഈ വഴികാട്ടിയോട്‌ ഇതിന്റെ ആവശ്യവും ഉദ്ദേശ്യവും എന്താണെന്ന്‌ അന്വേഷിച്ചു.

വഴികാട്ടി : നബിയോടുള്ള സ്നേഹവും ബഹുമാനവും ആദരവും (പകടിപ്പിക്കുകയാണ്‌.

താബിഈ : നിങ്ങളേക്കാൾ കൂടുതലായി നബിയോട്‌ അടുപ്പവും ആദരവും ഉള്ളവർ സഹാബത്തും ഞങ്ങളുമൊക്കെയാണ്‌. അവരും ഞങ്ങളും ഇങ്ങനെയൊരു സ്‌നേഹപ്രകടനം നടത്തിയിട്ടില്ല. നബിയുടെ ജനനത്തെ ഉദ്ദേശിച്ചുകൊണ്ട്‌ പ്രത്യേകമായ യാതൊരു മതചടങ്ങുകളും റസൂൽ കൽപ്പിച്ചിട്ടില്ല. നിങ്ങളീ ചെയ്യുന്നതെല്ലാം ബിദ്‌അത്താണ്‌. കുറ്റകരമായ ദുഷ്കർമ്മങ്ങളാണ്‌. ഇത്‌ മുസ്ലിം വിരോധികൾ നിർമ്മിച്ചുണ്ടാക്കി (പചരിപ്പിച്ചതാണ്‌. റസൂലിനെ മറ്റ്‌ സാധാരണ നേതാക്കൾക്ക്‌ സമമായി താഴ്തിക്കാട്ടുകയാണ്‌.

വഴികാട്ടി : നിങ്ങൾ പറയുന്നത്‌ ശരിയാവാം. പക്ഷെ, ഞങ്ങൾ കാലാകാലങ്ങളായി ആചരിക്കുന്ന ഈ നടപടി തെറ്റാണെന്ന്‌ സമ്മതിക്കാൻ ഞങ്ങൾക്ക്‌ പ്രയാസമുണ്ട്‌. ഞാൻ ചെറുപ്രായം മുതൽ കാണുന്ന കാഴ്ചയാണിത്‌. ഈ മാസം മുഴുവൻ നബിയുടെ പേരിൽ ഞങ്ങൾ വീടുതോറും മൗലിദ്‌ ഓതുകയും സാമ്പത്തിക ശേഷിയുണ്ടെങ്കിൽ ഏതെങ്കിലും ഒരു ദിവസം ജനങ്ങൾക്ക്‌ ഭക്ഷണം നൽകുകയും അതിനായി അയൽക്കാരെ ക്ഷണിക്കുകയും ചെയ്യാറുണ്ട്‌. അഞ്ച്‌ ദിവസം കഴിഞ്ഞാൽ റബീഉൽ അവ്വൽ 17ന്‌ താനത്തുപറമ്പിൽ മൗലീദുണ്ട്‌, അത്‌ പ്രസിദ്ധമാണ്‌. ക്ഷണം കൂടാതെ ആർക്കും അതിൽ പങ്കുകൊള്ളുകയും ഭക്ഷണം കഴിക്കുകയും ചെയ്യാം. “ഇൻശാഅല്ലാ” നമുക്കൊരുമിച്ച്‌ അതിൽ പങ്കെടുക്കാം. അതൊക്കെ കാണാലോ.

താബിഈ : ശരി, അതൊരു അനുഭവമാണല്ലോ. അങ്ങിനെ അവർ രണ്ടുപേരും യാത്ര തുടർന്നു. ചില മദ്‌റസകളിൽ കുട്ടികൾക്ക്‌ മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നത്‌ കണ്ടു. ചില മദ്‌റസകളിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടായിരുന്നു. മറ്റ്‌ ചില മദ്‌റസകളിൽ സദ്യ നടക്കുന്നുണ്ടായിരുന്നു. ഇതെല്ലാം നബിദിനത്തിന്റെ പേരിലാണെന്ന്‌ വഴികാട്ടി താബിഈയെ അറിയിച്ചു. പതിനേഴിന്‌ അവർ മുമ്പേ നിശ്ചയിച്ച പ്രകാരം രണ്ട്പേരും താനത്ത്‌ പറമ്പിൽ പത്ത്‌ മണിക്ക്‌ എത്തിച്ചേർന്നു. അവിടെ നൂറുകണക്കിന്‌ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ഒരു ഭാഗത്ത്‌ കുറെ കാരണവന്മാർ ഒരുമിച്ച്‌ ഇരുന്ന്‌ മൗലീദ്‌ പാരായണം ചെയ്യുന്നുണ്ടായിരുന്നു. മറ്റൊരുഭാഗത്ത്‌ ചോറും ഇറച്ചിയും തയ്യാറാക്കി കുന്നുകൂട്ടുന്നുണ്ടായിരുന്നു. മറ്റൊരു ഭാഗത്ത്‌ ജനങ്ങൾക്ക്‌ അവരുടെ വട്ടിയിലും, തൊട്ടിയിലും ചോറും ഇറച്ചിയും വിളമ്പിക്കൊടുക്കുന്നുണ്ടായി രുന്നു. മറ്റൊരു ഭാഗത്ത്‌ ജനങ്ങൾ ഊണുകഴിക്കുന്നുണ്ടായിരുന്നു. താബിഈ ഇതെല്ലാം ചുറ്റിക്കണ്ട്‌ സന്തോഷിക്കുകയും സന്തപിക്കുകയും ചെയ്തു. ഈ നടക്കുന്ന സംഭവങ്ങൾ അന്ന്‌ നാലര മണിവരെ തുടരുമെന്ന്‌ വഴികാട്ടി പറഞ്ഞു.

താബിഈ : നബിയുടെ പേരിൽ ഇങ്ങനെയൊക്കെ കാണിച്ചുകൂട്ടുന്നത്‌ ഇസ്‌ലാമികമായ ഒരു ചടങ്ങല്ല. അതിനാലിത്‌ ബിദ്‌അത്താണ്‌. പക്ഷെ, ജനങ്ങൾക്ക്‌ അന്നദാനം നടത്തുന്നത്‌ സന്തോഷകരമായ കാര്യമാണ്‌. അത്‌ എപ്പോഴും ചെയ്യാം. ഈ മാസംതന്നെ തെരഞ്ഞെടുക്കുന്നതാണ്‌ അതിലെ ദോഷാംശം. പിന്നെ ശിർക്ക്‌ കലർന്ന ഈ പാരായണവും ആലാപനവും നന്നല്ല.

വഴികാട്ടി : ഇനി നമുക്ക്‌ പന്തലിൽ കയറിയിരുന്ന്‌ ഭക്ഷണം കഴിക്കാം. അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു. ആളുകൾ പ്രവേശന ദ്വാരത്തിൽ തടിച്ചുകൂടി നിൽക്കുന്നത്‌ കണ്ടുകൊണ്ട്‌ അവർ സ്ഥലം വിട്ടു.

താബിഈ : ഇത്‌ എനിക്കൊരു അനുഭവമാണ്‌. ഇസ്ലാമിൽ ഇല്ലാത്ത എന്തെല്ലാം കാര്യങ്ങൾ മതചടങ്ങായി ഇപ്പോൾ ആചരിക്കുന്നു. ഇത്‌ ആരം ഭിച്ച ആൾക്കാണ്‌ കാര്യമായ ഉത്തരവാദിത്വം. നന്മയായാലും തിന്മയായാലും ആരംഭകന് ഗുണത്തിലും ദോഷത്തിലും വലിയ പങ്കുണ്ട്‌.

വഴികാട്ടി : ഇപ്പോളിത്‌ വളരെ കുറഞ്ഞിരിക്കയാണ്‌. എന്റെ ചെറുപ്രായത്തിൽ ഇത്തരം മൗലീദുകളും പന്തിഭോജനങ്ങളും പരക്കെ പതിവുണ്ടായിരുന്നു. ആ പണക്കാരുടെ താവഴിയിൽ അത്രയും കഴിവുള്ളവർ ഇപ്പോഴില്ല. ഇപ്പോഴുള്ളവർ അത്‌ നടത്താറില്ല. കഴിവില്ലാഞ്ഞിട്ടാകാം. അല്ലെങ്കിൽ ഇസ്‌ലാമികച്ചടങ്ങല്ലെന്ന് ബോധ്യമായിട്ടുമാകാം.

താബിഈ : തിന്മകലരുന്ന നന്മകൾ ഉപേക്ഷിക്കണമെന്നാണ്‌ ഇസ്ലാമിക വിധി.

വഴികാട്ടി : നാല്‌ ദിവസം കഴിഞ്ഞാൽ നമുക്ക്‌ ഇതുപോലൊരു മൗലീദ്‌ സദ്യയിൽ പങ്കെടുക്കാൻ പോണം. മുളംപറമ്പിൽ എന്നൊരു കുടുംബമുണ്ട്‌. അവിടെയും പണ്ട്കാലം മുതൽക്കേ നടപ്പുള്ളതാണ്‌. ഇതുവരെ മുടങ്ങിയിട്ടില്ല. അത് മാസം 21ന്‌ ആണ്‌. എല്ലാവർഷവും പിന്നെ 27ന്‌ ഞാറക്കാട്ടിലും പോണം.

താബിഈ : ഇൻശാ അല്ലാ, അന്നും നമുക്കതിൽ പങ്കുകൊള്ളാം.

വഴികാട്ടി : അത്‌ ഇ്രതവലിയതായിരിക്കില്ല. പണ്ടത്തെ പ്രതാപം ഇപ്പോഴില്ല. മുടങ്ങാതെ നടത്തിപ്പോരാൻ അവർ സന്നദ്ധത കാണിക്കുന്നുണ്ട്‌. എത്രയോ മൗലീദുകൾ നടന്നിരുന്ന ഈ നാട്ടിൽ ഇതുമൂന്നും മാത്രമേ ഇപ്പോൾ നിലവിലുള്ളൂ. എത്ര കാലമോ അല്ലാഹുവിന്നറിയാം.

താബിഈ : കൊള്ളാം, ഇനി എന്തൊക്കെ കേരളത്തിൽ നടക്കുന്നു. പുതിയ ഇസ്ലാംമതം കാണാമല്ലോ. നാല് ദിവസം ചുറ്റിക്കറങ്ങിയ ശേഷം മാസം 21ന്‌ മുളംപറമ്പിൽ പോയി കൂട്ടമൗലീദും സദ്യയും കണ്ടു. പിന്നെ രണ്ടുദിവസം കഴിഞ്ഞ്‌ ഞാറക്കാട്ടിലെ സദ്യയുംകണ്ട്‌ അവർ യാത്രതുടർന്നു.

ഒരുദിവസം ഒരുപള്ളിയിൽ ഇശാ നിസ്‌കാരം കഴിഞ്ഞശേഷം എല്ലാവരും ഒരു കൂട്ടംകൂടൽ താബിഈ ശ്രദ്ധിച്ചു. നബിയുടെ മൗലീദുപോലെ ഒരു മൗലീദാണെന്നു മനസ്സിലായി. പതിവുപോലെ വഴികാട്ടിയോട്‌ അതിനെപ്പറ്റി അന്വേഷിച്ചു.

താബിഈ : അല്ല ചങ്ങാതീ, റബീഉൽഅവ്വൽ കഴിഞ്ഞല്ലോ. ഇപ്പോ എന്താ പിന്നേം ഒരു മൗലീദ്‌.

വഴികാട്ടി : അത്‌ മുഹ്‌യിദ്ദീൻ ശൈഖിന്റെ മൗലീദാണ്‌. റബീഉൽ ആഖിർ മാസത്തിൽ അത്‌ ഓതാറുണ്ട്‌.

താബിഈ : ഇതുവരെ ഒരു പള്ളീലും കേട്ടിട്ടില്ലല്ലോ? എന്താ ഇവിടെ മാത്രം?

വഴികാട്ടി : എല്ലാവരും അത്‌ ഓതാറില്ല. ചില മഹല്ലുകളിൽ അതിപ്പോഴും തുടരുകയാണ്‌.

താബിഈ : ശരി, ഞാനൊന്നു ശ്രദ്ധിക്കട്ടെ എന്നിട്ട്‌ സംസാരിക്കാം.

താബിഈ ആൾക്കൂട്ടത്തിൽ ഒരാളായി കൂടിയിരുന്നു. അറബി ഭാഷയിലുള്ള മുഹ്‌യിദ്ദീൻ മൗലീദ്‌ ശ്രദ്ധിച്ചു. ഇടക്ക്‌ ഒരുവരി ബൈത്ത്‌ (പദ്യം) എല്ലാവരും ആവർത്തിച്ച്‌ ചൊല്ലുകയുണ്ടായി. അത്‌കേട്ടപ്പോൾ താബിഈ വേഗം കൂട്ടത്തിൽ നിന്ന്‌ എഴുന്നേറ്റു പോന്നു. ആവർത്തന പദ്യം ഇതാണ്‌.

മുറാദീയാ മുറാദീയാ മുറാദീ മുറാദീശൈഖ്‌ മുഹ്യിദ്ദീൻ മുറാദീ

താബിഈ വഴികാട്ടിയുമായി പള്ളിയുടെ ഒരു മൂലയിലിരുന്നു. സംഭാഷണം ആരംഭിച്ചു.

താബിഈ : നിങ്ങളുടെ മുറാദുകൾ (ആഗ്രഹങ്ങളെല്ലാം) മുഹ്‌യിദ്ദീൻ ശൈഖിനെ ഭാരപ്പെടുത്തുന്നുണ്ടല്ലോ. താങ്കൾ പറഞ്ഞത്‌ അതൊക്കെ ജാറ ത്തിൽപോയി മുസ്ലിയാക്കളോടാണ്‌ പറയാറ്‌ എന്നല്ലേ. അപ്പോൾ നിങ്ങളുടെ ആഗ്രഹം നിറവേറ്റാൻ വേറെയും ആളുണ്ടെന്ന്‌ കാണുന്നുണ്ടല്ലോ എന്താത്‌?

വഴികാട്ടി : ഞാനെന്ത്‌ പറയാനാണ്‌. ഈ രാജ്യങ്ങളിൽ പൂർവ്വികമായി! നടക്കുന്ന കാര്യങ്ങളിൽപെട്ടതാണിത്‌. അങ്ങിനെ പലതുമുണ്ട്‌. ചിലതെല്ലാം ഇല്ലാതായിതുടങ്ങി. ഈ മുഹ്‌യിദ്ദീൻ മൗലീദ്‌ ഇപ്പോഴും ചിലേടത്ത്‌ നിലനിൽക്കുന്നു. ഞങ്ങടെ നാട്ടിൽ ഇപ്പോമുറാദി ചൊല്ലാറില്ല. അതിന്‌ പകരം സലാത്തുള്ള അലൽഹാദിൽ അമീന.

ഇമാമിൽ അമ്പിയാവൽ മുർസലീന എന്ന പല്ലവിയാണ്‌ ചൊല്ലാറ്‌. പൊതുജനങ്ങൾക്ക്‌ മനസ്സിലാവും മുറാദീശൈഖ്‌ എന്നു പറഞ്ഞാൽ. ശൈഖിനെ വിളിച്ച്‌ മുറാദ്‌ പറയുകയാണെന്ന്‌. മുസ്ല്യാക്കന്മാർക്ക്‌ ഒരു നാണക്കേട്‌. കള്ളി ജനങ്ങളറിയുമല്ലോഎന്നഭയം. അപ്പോ മുറാദി എടുത്തു കളഞ്ഞു. ഇനി അജ്ഞരായ ബഹുജനങ്ങൾ വളഞ്ഞിരുന്ന്‌ മുറാദ്‌ ഓതിക്കൊള്ളും. ഇവിടെ ഇപ്പോഴും മുറാദീ നിലനിൽക്കുന്നു.

താബിഈ : ആരാണീ മുഹ്‌യിദ്ദീൻ.

വഴികാട്ടി : അല്ലാഹു അക്ബർ, മുഹ്‌യിദ്ദീൻ ശൈഖിനെ അറിയില്ലേ? അങ്ങനെ ഒരു ശൈഖിനെപ്പറ്റി കേട്ടിട്ടില്ലേ?

താബിഈ : ഞാനെങ്ങനെ കേൾക്കാനും അറിയാനുമാണ്‌. നിങ്ങൾ ഉണ്ടാക്കിയ അനാചാരത്തിൽപെട്ടതല്ലേ ഈ ഭൂമിയിലെ കുട്ടി ഇലാഹുകൾ. ഞങ്ങൾ അല്ലാഹുവിനെയല്ലാതെ മറ്റൊരാരാധ്യനേയും സ്വീകരിച്ചിട്ടില്ല. ഞങ്ങളുടെ എല്ലാ മുറാദുകളും സർവ്വശക്തനായ അല്ലാഹുവിനെ ഏൽപിക്കുന്നു. നിങ്ങടെ ഈ കുട്ടി ദൈവം ആരാണ്‌? എവിടെയാണ്‌? എന്താണ്‌ സ്ഥിതി?

വഴികാട്ടി : നിങ്ങൾ പരിഹസിച്ചാണ്‌ പറയുന്നത്‌. ഞങ്ങൾക്ക്‌ ഈ കുട്ടി ദൈവങ്ങൾ കൂടാതെ മനസ്സ്‌ അടങ്ങൂല. കുറച്ചൊന്നുമല്ല എല്ലാർക്കുമുണ്ട്‌ മാലയും, മൗലീദും, പാട്ടും, ദിക്റും. ചിലർക്ക്‌ റാത്തീബും, ബൈത്തും എന്തെല്ലാം കറാമത്തും പോരിശയുമാണ്‌. അവയൊക്കെ വർണ്ണിക്കുന്ന മാലയും മൗലീദും പണ്ഡിതന്മാർ ഉണ്ടാക്കി ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതാണ്‌, കുറ്റം പറയരുത്‌.

താബിഈ : ശരിയപ്പാ, ഈ മുഹ്‌യിദ്ദീൻ ശൈഖിനെപ്പറ്റി കേൾക്കട്ടെ.

വഴികാട്ടി : മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി വലിയ ആത്മീയ ശക്തിയുള്ള ശൈഖാണ്‌. ബാഗ്ദാദിലാണ്‌ അദ്ദേഹത്തിന്റെ മഖ്ബറ. വിളി ച്ചാൽ വിളിച്ചേടത്തെത്തും.

താബിഈ : വേണ്ടാത്തത്‌ പറഞ്ഞ്‌ നിങ്ങൾ മുർഅദ്ദാവണ്ട കേട്ടോ. ആരായാലും അല്ലാഹുവിന്റെ ഒരു സൃഷ്ടിയാണ്‌. അതിന്‌ അല്ലാഹുവിന്റെ ഗുണവിശേഷങ്ങളുണ്ടെന്ന്‌ ആരോപിക്കാൻ പാടില്ല. അദ്ദേഹം വിളിച്ചേടത്ത്‌ വരുമെന്ന്‌ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

വഴികാട്ടി : എനിക്ക്‌ ആ വിശ്വാസമില്ല. ഞാനീ മൗലീദിൽ പങ്കെടുക്കാറുമില്ല. ഈ ശൈഖിനെ വിളിക്കാറുമില്ല.

താബിഈ : വളരെ ജാഗ്രതയായിരിക്കണം. അങ്ങിനെ വിശ്വസിക്കുന്നതും അതിനനുസരിച്ച്‌ എന്തെങ്കിലും ചെയ്യുന്നതും അപകടകരമാണ്‌. കാഫിറായിപ്പോകും. ശിർക്കാണത്‌. അല്ലാഹു പൊറുക്കാത്ത മഹാപാപം!

വഴികാട്ടി : അല്ലാഹു അക്ബർ, അങ്ങനെയാണെങ്കിൽ എന്തുമാത്രം മുസ്ലിംകൾ മുശ്രിക്കായി മാറിയിട്ടുണ്ടാകും!

താബിഈ : എന്താ അങ്ങനെ പറയാൻ?

വഴികാട്ടി : ഭയങ്കര അപകടമാണ്‌ പണ്ട്‌ മുതൽക്കേ ചെയ്തിട്ടുള്ളത്‌. മുസ്ലിംകൾക്ക്‌ സംഘമായി “യാഖുത്തുബ്‌” എന്നൊരു നേർച്ചപ്പാട്ട്‌ അറബി ഭാഷയിൽ ചൊല്ലാറുണ്ട്‌. മുഹ്‌യിദ്ദീൻ ശൈഖിനെപ്പറ്റിയാണ്‌. രാത്രി അത്‌ ചൊല്ലുമ്പോൾ ശൈഖ്‌ അവിടെ ഹാജരാകും. ശൈഖിന്റെ........

താബിഈ : പച്ചനുണ പറയല്ലേ

വഴികാട്ടി : നുണയല്ല, ശൈഖിന്റെ കാലടി കാണാം.

താബിഈ : നിങ്ങൾ കണ്ടിട്ടുണ്ടോ?

വഴികാട്ടി : ഞാൻ കണ്ടിട്ടില്ല, മുമ്പുള്ളവർ കണ്ടിട്ടുണ്ടെന്ന്‌ പറഞ്ഞ കേട്ടറിവാണ്‌. അതെങ്ങനെയെന്ന്‌ പറയാം. ആ ബൈത്ത്‌ കുറെചൊല്ലിക്ക ഴിഞ്ഞാൽ എല്ലാവരും പന്ത്രണ്ട്‌ റക്‌അത്ത്‌ നമസ്കരിക്കും. പിന്നെ ഒരു ഘട്ടമെത്തിയാൽ വിളക്ക്‌ അണക്കും. ആ ഇരുട്ടത്താണ്‌ ശൈഖ്‌ വരിക.

താബിഈ : നിക്കട്ടെ ഒരു കാര്യം ചോദിക്കട്ടെ എന്നിട്ട്‌ ശൈഖിനെപ്പറ്റി പറയാം. എന്താണ്‌ നിസ്‌കാരത്തിനെപ്പറ്റി പറഞ്ഞത്‌?

വഴികാട്ടി : യാഖുത്ത്ബാ ചൊല്ലുമ്പോ പന്ത്രണ്ട്‌ റകഅത്ത്‌ നിസ്കരിച്ച ശേഷമാണ്‌ ശൈഖിനെ വിളിച്ച്‌ ഹാജരാക്കവ.

താബിഈ : ആ നിസ്കാരം സുന്നത്തോ ഫർളോ?

വഴികാട്ടി : അതെനിക്കറിയില്ല.

താബിഈ : ഇസ്ലാമിലെ ഫർള്‌ നിസ്‌കാരങ്ങളും സുന്നത്തു നിസ്‌കാരങ്ങളും ഏതൊക്കെയാണെന്ന്‌ നിങ്ങൾക്ക്‌ അറിയോ?

വഴികാട്ടി : ഫർള്‌ അഞ്ച്‌ വക്ത് മയ്യിത്ത്‌ നിസ്‌കാരം, ജുമുഅ പിന്നെ കുറെ സുന്നത്ത്‌ നിസ്‌കാരം കേട്ടിട്ടുണ്ട്‌.

താബിഈ : ആ കേട്ടതിൽ യാഖുത്ത്ബാ നിസ്‌കാരം എന്നൊന്ന്‌ കേട്ടിട്ടുണ്ടോ?

വഴികാട്ടി : ഇല്ല.

താബിഈ : അങ്ങനെ ഒരു നിസ്‌കാരം അള്ളേം റസൂലും കൽപിച്ചിട്ടില്ല.

വഴികാട്ടി : എനിക്ക്‌ അതറീല.

താബിഈ ; ആ നിസ്‌കാരം ആർക്ക്‌ വേണ്ടിയാണ്‌? അല്ലാഹുവിന്നല്ല.അല്ലാഹു കൽപ്പിച്ചിട്ടില്ല. പിന്നെ മുഹ്‌യിദ്ദീൻ ശൈഖിന്‌ വേണ്ടിയോ? അദ്ദേഹം അങ്ങിനെ തനിക്ക്‌വേണ്ടി നിസ്‌കരിക്കാൻ കൽപിക്ക്വോ? മുഅ്മിനെങ്കിൽ ജീലാനി അങ്ങനെ കൽപിക്കൂല. പിന്നെ ആർ കൽപിച്ചതാ? ആ ബൈത്ത്‌ ഉണ്ടാക്കിയ മനുഷ്യൻ കൽപിച്ചതാവണം. അയാൾ ഒരു ശിർക്കിന്റെ കവിത ഉണ്ടാക്കിയിട്ട്‌ അത്‌ ചൊല്ലാനും ഇടയിൽ നമസ്കരിക്കാനും കൽപിച്ചാൽനിങ്ങൾ അയാളുടെ കൽപനക്ക്‌ കീഴടങ്ങി നിസ്‌കരിക്കാൻ പാടുണ്ടോ? നിങ്ങളൊക്കെ മുസ്ലിമാണെന്നും പറഞ്ഞ്‌ നടന്നാൽ മതിയോ? ഇത്തരം നീചമായ വേണ്ടാത്തരങ്ങൾ വിശ്വസിച്ചും പ്രവർത്തിച്ചും ജീവിക്കുന്ന നിങ്ങൾ എങ്ങനെയാണ്‌ മുസ്ലിമാവുന്നത്‌? ഏതെല്ലാം വകുപ്പനുസരിച്ചാണ്‌ അല്ലാന്റെ ശിക്ഷ നിങ്ങൾക്ക്‌ വന്നുചേരുക. സുബ്ഹാനല്ലാ......

വഴികാട്ടി ; ഇതൊക്കെ ഞങ്ങടെ മുസ്ലിയാരോട്‌ ചോദിക്കണം. അദ്ദേഹമാണ്‌ ഇതൊക്കെ ചെയ്യിക്കുന്നത്‌.

താബിഈ ; അദ്ദേഹത്തെ ഉമർ ഫാറൂക്കിന്റെ മുമ്പിൽ ഹാജരാക്കണം. വെട്ടിക്കൊല്ലും. ഇരിക്കട്ടെ, നിസ്‌കരിച്ച്‌ കഴിഞ്ഞിട്ട്‌ എന്തുണ്ടാകും. കേൾക്കട്ടെ?

വഴികാട്ടി : ശൈഖിനെ വിളിക്കും. ആയിരം വിളി ശൈഖ്‌ വരും. ഇരുട്ടത്താണ്‌ ഈ വിളിയും വരവും.

താബിഈ : ഇരുട്ടത്ത്‌ വന്നാൽ കാണുന്നതെങ്ങനെ?

വഴികാട്ടി : അവിടെ ഒരു പലകയിൽ അരിപ്പൊടി വിതറിയിട്ടുണ്ടാകും. ആ പലകമേൽ കാലടികാണാം. ശൈഖ്‌ വന്നു എന്നതിന്‌ തെളിവാണത്‌.

താബിഈ : ഇതൊക്കെ വിശ്വസിക്കുന്ന വിഡ്ഢികൾ മുസ്ലിം എന്നപേരിൽ ശിർക്കും ചെയ്ത്‌ നടക്കുന്നല്ലോ സുബ്ഹാനല്ലാ. ഇരുട്ടത്ത്‌ ആരെങ്കിലും ആ പലകമേൽ ചവിട്ടിയിട്ട്‌ ശൈഖ്‌ വന്നതാണെന്നു പറയും.

വഴികാട്ടി : ആ വീട്ടുകാർക്ക്‌ വലിയ ആശ്വാസമാണ്‌. ശൈഖ്‌ വന്ന വീട്ടിൽ റഹ്മത്തും ബർക്കത്തും ഉണ്ടാകും ആ വിശ്വാസമില്ലെങ്കിൽ ഈ പണമൊക്കെ അയാൾ ചിലവാക്ക്വോ?

താബിഈ : ഇത്ര പണച്ചെലവുണ്ടോ?

വഴികാട്ടി : പിന്നെ, ഒരു സംഘം ആളുകൾ കൂടി ബൈത്ത്‌ ചൊല്ലണം.യാശൈഖ്‌ മുഹ്‌യിദ്ദീൻ എന്ന്‌ 1000 പ്രാവശ്യം പറയണം. അവർക്ക്‌ ഉറക്കൊഴിച്ചിരുന്ന്‌ ഇതൊക്കെ ചെയ്യുന്നതിന്‌ കൈമടക്ക്‌ (കൂലി, ഫീസ്‌) കൊടുക്കണം, ഭക്ഷണം കൊടുക്കണം. കുടുംബക്കാരന്റെ ബന്ധുക്കളും അയൽക്കാരും ഉണ്ടാകും. നല്ലൊരു തുക ചെലവാകും. അത്‌ വെറുതെയല്ല. ശൈഖ്‌ വന്നാൽ ചിലവാക്കിയത്‌ മുതലായി.

താബിഈ : ഇത്രയും ശക്തിയും മാഹാത്മൃവും റസൂലിന്റെ ഉമ്മത്തിൽപെട്ട മുഹ്‌യിദ്ദീൻ ശൈഖിനുണ്ടെന്ന്‌ നിങ്ങൾ കരുതുന്നു. എന്നാൽ അതിലും കൂടുതൽ ശ്രേഷ്ഠരായിട്ടുള്ളവർ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടവരാണ്‌. “അശറത്തുൽ മുബശ്ശറ” എന്നു പറയപ്പെടുന്ന സ്വഹാബികൾ. അബൂബക്കർ മൗലീദും, ഉമർ മാലയും, ഉസ്മാൻബൈത്തും, അലീറാത്തീബും ഞങ്ങളാരും ഉണ്ടാക്കിയില്ല, പാടിയില്ല നേർച്ചയാക്കിയില്ല. ഞങ്ങൾക്ക്‌ അല്ലാഹുത്തആലാ മാത്രം. നിങ്ങൾക്ക്‌ എത്ര കാവൽക്കാരാണ്‌. മുഹിയദ്ദീൻ ശൈഖും, സകല പള്ളിപ്പറമ്പിലും ജാറവും,മുസ്ല്യാരും ആഹാ നിങ്ങൾ സുരക്ഷിതർ.

വഴികാട്ടി : തീർന്നില്ല ഞങ്ങൾക്ക്‌ രിഫായീശൈഖുണ്ട്‌, ബദ്‌രീങ്ങളുണ്ട്‌ പിന്നെ പറഞ്ഞാതീരാത്ത ഔലിയാക്കളും.

താബിഈ : സുബ്ഹാനല്ലാ, താഹീദിന്റെ മതം ഇങ്ങനെ ബഹുദൈവവിശ്വാസത്തിലെത്തിയല്ലോ! റസൂൽ പറഞ്ഞിട്ടുണ്ട്‌. അതഖവ്വഫു അലാ ഉമ്മത്തിയശ്ശിർക്ക്‌. എന്റെ ഉമ്മത്തിൽ ഞാൻ ശിർക്കിനെ ഭയപ്പെടുന്നു എന്ന്‌ അത്‌ പുലരുകയാണ്‌.

വഴികാട്ടി ; നിങ്ങൾ പറഞ്ഞത്‌ വളരെ ശരിയാണെന്ന്‌ എനിക്ക്‌ ബോധ്യമാകുന്നുണ്ട്‌. ഇവിടെ മുഹിയിദ്ദീൻ ശൈഖിനേയും രിഫായി ശൈഖിനേയും കൂടാതെ ബദ്‌രീങ്ങളെയും വിളിക്കാറുണ്ട്‌. എല്ലാവരും പാടും. മുറാദീ അഹ്‌ലബദ്റിൻ യാമുറാദീ പിന്നെ അനേകം മാലകളുണ്ട്‌. പലശൈഖന്മാർക്കും റാത്തീബുകളുണ്ട്‌. ഇങ്ങനെ മാലീദുകളും മാലപ്പാട്ടുകളും റാത്തീബുകളും മാത്രമല്ല ഔലിയാത്തികൾക്കും മാലകളുണ്ട്‌. എല്ലാംകൂടി ഞങ്ങളെ മുസ്ലിയാക്കന്മാർക്ക്‌ ഖുശിയാണ്‌. ഇതൊക്കെ നടത്താനും നേതൃത്വം കൊടുക്കാനും മഹല്ലുകളിലെ മുസ്ലിയാക്കന്മാർ വേണം. വെറുതെയല്ല അതിനൊക്കെ കൈമടക്ക്‌ കാര്യമായി കൊടുക്കണം. കാശ്‌ ചെലവാക്കിയാൽ ഈ ഖോജാക്കളുടെയും, ശൈഖന്മാരുടെയും ശക്തികൊണ്ടോ പുണ്യംകൊണ്ടോ ഗുണം കിട്ടുമെന്ന്‌ വിശ്വസിക്കുന്ന ജനങ്ങൾ ഉള്ളപ്പോൾ ഇതൊക്കെ നടക്കും.

താബിഈ : വിശ്വാസക്കുറവിനും ആചാര ദോഷത്തിനും ഉത്തരവാദികൾ നിങ്ങളാണെങ്കിലും നിങ്ങളുടെ പിഴവുകൾ ചൂണ്ടിക്കാണിക്കാതെയും സന്മാർഗ്ഗം ഉപദേശിക്കാതെയും നിങ്ങളെ പിഴവിൽ ജീവിക്കാൻ അനുവദിക്കുന്ന നിങ്ങടെ മതപണ്ഡിതന്മാർക്ക്‌ ഇതിലുത്തരവാദിത്വമുണ്ട്‌. ഒരു നിലക്ക്‌ അവരും പിഴവിലാണെന്ന്‌ പറയേണ്ടിയിരിക്കുന്നു.

വഴികാട്ടി : സംശയമില്ല, നിങ്ങൾ പറയന്നതനുസരിച്ച്‌ നോക്കുമ്പോൾ ഞങ്ങൾ ഭയങ്കര പിഴവിൽതന്നെയാണ്‌ മുഹിയിദ്ദീൻ ശൈഖ്‌ ഹാജരാകുമെന്ന്‌ വിശ്വസിക്കണമെങ്കിൽ എവിടെയെത്തണം.

താബിഈ : സംശയമില്ല, എന്തൊരു പിഴവാണ്‌ പറ്റിയിരിക്കുന്നത്‌. ഏകദൈവത്തിൽ വിശ്വസിക്കാൻ കൽപിക്കപ്പെട്ട മുസ്ലിംകൾ സൃഷ്ടികൾക്ക്‌ ദൈവശക്തി ആരോപിച്ച്‌ അവരെ ആരാധിക്കുന്നു. അമുസ്ലിംകൾ ബിംബങ്ങളുണ്ടാക്കി അവയിൽ ദൈവശക്തി ആവാഹിച്ച്‌ ദൈവമെന്ന്‌ കരുതി ആരാധിക്കുന്നത്‌ പോലെയാണിത്‌. പക്ഷെ, മുസ്ലിംകൾ ആരാധിക്കുന്നു എന്നു പറയാതെ അവരോടു പ്രാർത്ഥിക്കുന്നു എന്ന്‌ ലഘുവാക്കിപ്പറയും. എന്നാലും ലഘു ആകുകയില്ല. അദ്ദുആഉ ഹുവൽ ഇബാദ: (പ്രാർത്ഥന ആരാധനയാകുന്നു) എന്ന്‌ നബി (സ്വ) പറഞ്ഞിട്ടുണ്ട്‌. അതും എത്രയെത്ര? അനേകം മുസ്ല്യാക്കൾ അനേകം ഖോജാക്കൾ,ഔലിയാക്കൾ വായകൊണ്ട്‌ എന്ത്‌ ന്യായവും വ്യാഖ്യാനവും നൽകിയാലും ഹൃദയ വികാരവിചാരങ്ങൾ അല്ലാഹു അറിയുമല്ലോ. ഞങ്ങടെ കാലംവരെ ഇങ്ങനെ ഒരു മുഹിയിദ്ദീൻ ശൈഖിനെപ്പറ്റി കേട്ടിട്ടില്ല. പിന്നീട്‌ ജനിച്ച്‌ വളർന്ന്‌ നല്ല സ്വാലിഹായ്‌ ഒരു മുഅ്മിനായിരിക്കും എല്ലാവരും കൂടി അവരെ ഇലാഹാക്കി. നിങ്ങൾക്ക്‌ അങ്ങനെ അനേകം ശൈഖന്മാർ ദൈവം എന്ന്‌ പറയുന്നില്ലെന്ന്‌ മാത്രം. അവരുടെ പ്രതിമയുണ്ടാക്കി മുമ്പിൽവെച്ച്‌ പൂജിക്കാൻ തുടങ്ങിയാൽ പൂർണ്ണമായി. ജാഹിലിയ്യാകാലത്തെ പോലെയാകും. എനിക്ക്‌ മുഹിയിദ്ദീൻ ശൈഖിന്റെ കാലടിയൊന്ന്‌ കാണണം. അതിനെന്താവഴി?

വഴികാട്ടി ; ഇപ്പോൾ അമ്മാതിരിയാഖുത്ത്വ് ആരും നടത്താറില്ല. ചില പള്ളികളിൽ മുസ്ല്യാക്കന്മാർ ആളുകളെ വിളിച്ച്കൂട്ടി മാസത്തിൽ ഒരു ദിവസം ചൊല്ലാറുണ്ടെന്ന്‌ മാത്രം അവിടെ വിളക്കുകെടുത്തി കാലടിനോക്കുന്ന ഏർപ്പാടുള്ളതായി അറിയില്ല. കള്ളത്തരം എല്ലാവർക്കും അറിയാം.

താബിഈ : വല്ലനല്ല മനുഷ്യന്മാരും ഇടയിലുണ്ടായിരിക്കും, അവർ ഈ അന്ധവിശ്വാസത്തിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിച്ചിട്ടുണ്ടാകും.

വഴികാട്ടി ; അത്‌ ശരിയാ, അടുത്ത്‌ തന്നെ ഈ വകകളൊക്കെ ഇല്ലാതാകും.

അങ്ങനെ അവർ പര്യടനം തുടർന്നുകൊണ്ടിരിക്കെ ഒരു ദിവസം ഒരു പള്ളിയിൽ മഗ്‌രിബ് നിസ്കരിച്ച ശേഷം അഞ്ചെട്ട്‌പേർ അവിടെയിരുന്ന്‌ ദിക്റ്‌ ചൊല്ലുന്നതായി താബിഈ കണ്ടു. പതിവില്ലാത്ത ഈ കാഴ്ച അദ്ദേഹത്തെ ജിജ്ഞാസുവാക്കി. വഴികാട്ടിയെ വിളിച്ചന്വേഷിച്ചു. അയാൾക്ക്‌ ഇതൊക്കെ അനുഭവമുള്ളതാണല്ലോ. താബിഈനെ തൃപ്തിപ്പെടുത്താൻ അദ്ദേഹത്തിന്‌കഴിഞ്ഞു. ആരോടുംചോദിക്കേണ്ടതില്ലായിരുന്നു “ഇത്‌ മരിച്ച ആൾക്ക്‌ വേണ്ടിചൊല്ലുന്ന ദിക്റാണ്‌”.

താബിഈ : നിങ്ങളെന്താണീ പറയുന്നത്‌ മരിച്ച ആൾക്ക്‌ വേണ്ടി ഖുർആൻ ഓതുന്നുന്നല്ലേ പറഞ്ഞത്‌ ഇപ്പോൾ പറയുന്നു മരിച്ച ആൾക്ക്‌ വേണ്ടി ദിക്റ് ചൊല്ലുന്നു എന്ന്‌. എനിക്കൊന്നു തിരിയിണില്ലല്ലോ.

വഴികാട്ടി : തിരിയിച്ച്‌ തരാം. ഒരാൾ 70,000 ദിക്റ് ചൊല്ലിയാൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്നാണ്‌ മുസ്ല്യാക്കന്മാർ പറേണത്‌ അത്കൊണ്ട്‌ ഒരാൾ മരിച്ചാൽ കുറച്ചാളുകൾ കൂടി 70,000 ദിക്റ്‌ ചൊല്ലി അതിന്റെ പുണ്യം മരിച്ചയാൾക്ക്‌ ഹദ്‌യ ചെയ്യും. അപ്പോൾ അയാൾക്ക്‌ സ്വർഗ്ഗം ഉറപ്പായി. ഇവിടെ ദിക്റ്‌ ചൊല്ലിയവർക്ക്‌ അതിന്റെ കൂലി പണമായി പരേതന്റെ കുടുംബക്കാരൻ കൊടുക്കും.

താബിഈ : സുബ്ഹാനല്ലാ, ഇനി എന്തൊക്കെ കേൾക്കണം. ഖുർആൻ ഓതിവിൽക്കുന്ന പോലെ ദിക്റ്‌ ചൊല്ലി വിൽക്കുകയോ? അങ്ങനെ ദിക്റ്‌ ചൊല്ലി സ്വർഗ്നത്തിൽ പോകുന്ന കുറുക്ക്‌ വഴിയുണ്ടെങ്കിൽ റസൂൽ ഞങ്ങളെ പഠിപ്പിക്കും. ഞങ്ങളത്‌ ചെയ്യും. സഹാബികളോ ഞങ്ങൾ താബിഈങ്ങളോ അങ്ങനെ ഒരു സൂത്രപ്പണി പഠിച്ചിട്ടില്ല, ചെയ്തിട്ടില്ല. ഇതിന്‌ പ്രമാണവുമില്ല. നിങ്ങൾക്കെവിടുന്ന്‌ കിട്ടി ഈ വിദ്യ?

വഴികാട്ടി : ഞങ്ങൾക്ക്‌ മുസല്യാരല്ലാതെ ആരാണ്‌ പഠിപ്പിക്കാനുള്ളത്‌?

താബിഈ : വല്ലപണക്കൊതിയന്മാരായ മുസല്യാക്കളോ അല്ലെങ്കിൽ വല്ല മുനാഫിക്കീങ്ങളോ പറഞ്ഞുണ്ടാക്കിയതാവും.

വഴികാട്ടി : അവനവൻതന്നെ 70,000 ദിക്‌റ് ചൊല്ലി ജീവിത കാലത്ത്‌ സ്വയം ചെയ്താൽ പിന്നെ മരിച്ചശേഷം കൂലിക്കാരെകൊണ്ട്‌ അത്‌ ചെയ്യിക്കേണ്ട. ഇപ്പോൾ കണ്ടോ ഏഴുപേർ പളളിയിലിരുന്ന്‌ എല്ലാവരുംകൂടി 5 ദിവസം അല്ലെങ്കിൽ ഏഴുദിവസം കൊണ്ട്‌ 70,000 ദിക്റ്‌ ചൊല്ലി മരിച്ച ആൾക്ക്‌ കൊടുക്കുകയാണ്‌. ഉത്തമം ജീവിതകാലത്ത്‌ അവനവൻ തന്നെ 70,000 ചൊല്ലിവെക്കലാണ്‌.

താബിഈ : നിങ്ങൾ ചരിത്രം കേട്ടിട്ടുണ്ടോ ഉമർഖത്താബ്‌ അബൂഹുറൈറയെ അടിക്കയുണ്ടായി. എന്തിനാണ്‌ അടിച്ചതെന്നറിയാമോ ലാഇലാഹ ഇല്ലല്ലാഹ്‌ എന്ന്‌ ചൊല്ലിയവൻ സ്വർഗ്ഗത്തിൽ പോകുമെന്ന്‌ നബി പഠഞ്ഞുവെന്ന്‌ ഹദീസ്‌ പറഞ്ഞതിന്‌. മനുഷ്യൻ ദിക്റ്‌ മാത്രം ചൊല്ലി സൽക്കർമ്മങ്ങളൊന്നും ചെയ്യാതെ ജീവിക്കാൻ തുടങ്ങിയാലോ? ആ തഹ്‌ലീലിന്‌ ചില വ്യാഖ്യാനങ്ങളുണ്ട്‌. അത്‌ മനസ്സിലാക്കാതെ കണ്ണടച്ച്‌ ദിക്റ്‌ ചൊല്ലിയാൽ പ്രയോജനമില്ല.

വഴികാട്ടി : ജാഹിലീങ്ങളായ ഞങ്ങൾക്ക്‌ വല്ല അറിവുമുണ്ടോ?

താബിഈ : ലാഇലാഹ ഇല്ലല്ലാഹ്‌ എന്നത്‌ സ്വർഗ്ഗത്തിന്റെ താക്കോൽ ആണ്‌. താക്കോലിന്‌ പല്ലുകളുള്ളത്‌ പോലെ സ്വർഗ്ഗത്താക്കോലിനും പല്ലുക ളുണ്ട്‌. അത്‌ വിശ്വാസവും കർമ്മവുമാണ്‌. സൽക്കർമ്മമുണ്ടെങ്കിൽ സ്വർഗ്ഗലബ്ധിക്ക്‌ സാധ്യതയുണ്ട്‌. അതില്ലാതെ വല്ലവരും കൂലിക്ക്‌ ദിക്റ്‌ ചൊല്ലിക്കൊടുത്തത്‌ കൊണ്ടൊന്നും ഒരു കാര്യവുമില്ല. മരിച്ചവനില്ല, ചൊല്ലിയവനില്ല, കൂലി കൊടുത്തവനുമില്ല. ഓത്ത്‌ പോലെ എല്ലാം പാഴ്‌വേല.

വഴികാട്ടി : എങ്ങനെയായാലും അഞ്ചാം ദിവസം ഓതിയോർക്കും ദിക്റ്‌ ചൊല്ലിയോർക്കും കുശാലാണ്‌. വയർ നിറയെ അടിയന്തിരത്തിന്റെ സദ്യയും കീശനിറയെ പൈസയും.

താബിഈ . എന്താ അടിയന്തിരം എന്ന്‌ പറേണത്‌?

വഴികാട്ടി : മരണച്ചടങ്ങുകളുടെ അവസാന ദിവസം അന്നാണ്‌ ഓത്തോ, ദിക്റോ വഴങ്ങുക എന്ന്‌ വെച്ചാൽ മരിച്ച്‌ മറമാടിയ ദിവസംതന്നെ നിശ്ചയിക്കും അടിയന്തിരം അഞ്ചിനോ ഏഴിനോ എന്ന്‌ അതുവരെ വീട്ടിലിരുന്ന്‌ ഓതും അല്ലെങ്കിൽ വീട്ടിലിരുന്ന്‌ ദിക്റ്‌ ചൊല്ലും. കുടുംബാദികളും അതിൽ പങ്കുകൊണ്ടെന്നു വരും. നിശ്ചയപ്രകാരം മൂന്നിനോ അഞ്ചിനോ ഏഴിനോ അടിയന്തിരം. അന്ന്‌ മരിച്ച ആളുടെ കുടുംബാദികളും ബന്ധുക്കളും അയൽവാസികളും എല്ലാവരും ആ വീട്ടിൽവന്നുചേരും. ഒരു കല്യാണംപോലെ അടിയന്തിരത്തിനായി അവരെ ക്ഷണിക്കണം. ആൾക്കൂട്ടത്തിൽ മൗലീദ്‌ ഓതും, യാസീൻ ഓതും, ഖുർആനോ, ദിക്റോ എന്താണ്‌ നടന്നിട്ടുള്ളത്‌ എന്ന്‌ വെച്ചാൽ അതിന്റെ പുണ്യം മരിച്ച ആൾക്ക്‌ കൊടുത്തു എന്ന്‌ അർത്ഥംവരുന്ന വിധം വഴങ്ങും” എന്ന്‌ വെച്ചാൽ മൊല്യാരുടെ സാധാരണ ദുആതന്നെ. ഇതൊക്കെ അറിവില്ലാത്ത ഞങ്ങളുടെ വ്യാഖ്യാനമാണ്‌. ഓതിയോർക്കും ദിക്റ്‌ ചൊല്ലിയോർക്കും വീട്ടുകാരൻ കൈമടക്ക്‌ കൊടുക്കും. എന്ന്‌ വെച്ചാൽ ചെയ്ത ജോലിക്ക്‌ കൂലികൊടുക്കും. സദ്യഉണ്ട്‌ കഴിഞ്ഞ്‌ എല്ലാവരും പിരിഞ്ഞ്‌ പോകും ഇതാണ്‌ അടിയന്തിരം. ഓത്തും, ദിക്റും ഇല്ലെങ്കിലും അടിയന്തിരം കഴിക്കാം, എന്ന്‌ വെച്ചാൽ മരണക്കല്യാണം നടത്തും.

താബിഈ ; താങ്കൾ പറഞ്ഞതൊക്കെ ഞാൻ ശ്വാസമടക്കിപ്പിടിച്ച്‌ കേൾക്കയായിരുന്നു. മരിച്ച വീട്ടിൽ കല്യാണം. മരിച്ചാൽ മൂന്നു ദിവസത്തെ ദു:ഖാചരണം മാത്രമേ ഇസ്ലാം കൽപിക്കുന്നുള്ളൂ. മൂന്നു ദിവസം ആഡംബര കോലാഹങ്ങളില്ലാതെ അച്ചടക്കത്തിൽ ദു.ഖിച്ച്‌ കഴിയണം അതോടെ കഴിഞ്ഞു. മനസ്സിൽ ദു:ഖമുണ്ടാകും. അത്‌ വിഷയം വേറെ, ആചാരം ഇല്ല.

വഴികാട്ടി : നാടൻ സമ്പ്രദായം പലതുമുണ്ട്‌. ബന്ധുജനങ്ങളുടെ വക ദിവസവും ആളുകളെകൂട്ടി അടിയന്തിരം കഴിക്കും. അടിയന്തിരമെന്നു പറയില്ല. ജോറായ സദ്യനടക്കും. ധനശക്തിപോലെ ബന്ധുക്കളുടെ എണ്ണം പോലെ എന്തെല്ലാം? ഇപ്പോ ഇതൊക്കെ കുറെചുരുങ്ങി. ആളുകൾക്ക്‌ ബോധം വന്നു തുടങ്ങി. ഇസ്ലാം എന്താണെന്ന്‌ ആളുകൾ പഠിച്ചു തുടങ്ങി. മുസ്ല്യാക്കന്മാരുടെ കള്ളപ്പണികളെല്ലാം ജനങ്ങളിൽ ഏശാതായി.

താബിഈ : ജനങ്ങൾ അങ്ങിനെ യഥാർത്ഥ ഇസ്ലാമിലേക്ക്‌ വരട്ടെ. വിജ്ഞാനമില്ലാത്തതുകൊണ്ടാണ്‌ ബിദ്‌അത്തും, ശിർക്കും, കുഫ്രിയത്തും സംഭവിക്കുന്നത്‌. ഉപ്പാപ്പമാരെ നോക്കിപഠിക്കാതെ ഖുർആനും ഹദീസും നോക്കിപഠിക്കട്ടെ. എന്നാൽ ഇസ്ലാമിക ശരീഅത്ത്‌ നടപ്പിലാകും.

വഴികാട്ടി : ഞങ്ങളെകൊണ്ടു നടക്കുന്നത്‌ ഞങ്ങളുടെ മതപണ്ഡിതന്മാരാണ്‌. അവരെ ഞങ്ങൾ മുസ്ലിയാരെന്നു പറയും. മൊല്യാക്കമാരുടെ ഉപദേ ശനിർദ്ദേശങ്ങൾ ഞങ്ങൾ ശിരസാവഹിക്കും. ചോദ്യം ചെയ്യൂല. കാരണം ഒന്നാമത്‌ ഞങ്ങൾക്കതിനുള്ള അറിവില്ല. രണ്ടാമത്‌ അവർ ഇസ്ലാമിൽ ഇല്ലാത്തതും ഇസ്ലാമിന്‌ വിരുദ്ധമായതും ഞങ്ങളെപറഞ്ഞ്‌ പഠിപ്പിക്കൂല എന്നും ഞങ്ങൾ ബലമായി വിശ്വസിക്കുന്നു. അതിനാൽ ഞങ്ങൾ വല്ല അനിസ്ലാമികതകളും ആചരിക്കുന്നുണ്ടെങ്കിൽ അതിന്‌ ഉത്തരം പറയേണ്ടത്‌ മൊയില്യാക്കളാണ്‌.

താബിഈ : രക്ഷയില്ല സ്നേഹിതാ, നിങ്ങൾ ചെയ്ത കുറ്റത്തിന്റെ ശിക്ഷ നിങ്ങൾതന്നെ അനുഭവിച്ചേ തീരു. നിങ്ങൾ പഠിക്കാത്തത്‌ നിങ്ങളുടെ കുറ്റം.നിങ്ങൾ ചെയ്യുന്നത്‌ ഇസ്ലാമികമാണോ എന്ന്‌ പരിശോധിച്ച്‌ ബോധ്യപ്പെടുത്താത്തതും നിങ്ങടെ കുറ്റം.(“ലാതഖും മാലയ്സലക്ക ബിഹീ ഇൽമുൻ”. (നിനക്കറിയാത്തത്‌ നീ ചെയ്യരുത്‌) എന്നാണ്‌ ഖുർആൻ കൽപിക്കുന്നത്‌. എന്താണ്‌ ചെയ്യുന്നത്‌? എന്തിനാണ്‌ ചെയ്യുന്നത്‌ എന്നൊക്കെ ഓരോരുത്തരും അവന വന്റെ കർമ്മങ്ങളെക്കുറിച്ച്‌ ചിന്തിച്ച്‌ ബോധ്യപ്പെടണം. മൊയ്‌ലിയാര്‌ പറഞ്ഞുന്നും പറഞ്ഞ്‌ രക്ഷപ്പെടാൻ കഴിയില്ല. ഓർമ്മവെച്ചോളു, കിത്താബും സുന്നത്തും പഠിക്കാതെ ജനക്കൂട്ടത്തിൽ തോന്നിവാസം ചെയ്തു നടന്നാൽ പരലോകംവട്ടപൂജ്യം. പരലോകത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഇങ്ങനെ ചെയ്യണം. മുസ്ലീം പേരുള്ള മാതാപിതാക്കൾക്ക്‌ ജനിച്ചത്‌ കൊണ്ടോ വല്ലവരും കൂലിക്ക്‌ ദിക്റ്‌ ചൊല്ലിത്തന്നത്‌ കൊണ്ടോ നിങ്ങൾക്ക്‌ രക്ഷപ്പെടാൻ കഴിയില്ല.

രണ്ടുപേരും യാത്ര തുടർന്നു. അതാ ഒരു ഭയങ്കര രംഗവുമായി അവർ നേരിട്ടു. അവർ ചെന്നുപെട്ടത്‌ ഒരു പള്ളിയിലെ ചന്ദനക്കുടത്തിലാണ്‌.

റോഡരികിൽ വലിയ ജനക്കൂട്ടവും കൊട്ടും വാദ്യവും ആനയും എഴുന്നള്ളിപ്പും എല്ലാം നടക്കുന്നു. എന്തെന്നറിയാനുള്ള ആഗ്രഹം താബിഈ പ്രകടിപ്പിച്ചു. വഴികാട്ടി വിഷമത്തിലായി. പറയാൻ ലജ്ജയുണ്ട്‌. കാര്യം ഒളിപ്പിച്ച്‌ വെക്കാനും വയ്യ അങ്ങിനെയുള്ള വിഷമാവസ്ഥയിൽ.

വഴികാട്ടി : ഇത്‌ ഈ കാണുന്നത്‌ തന്നെ എന്നല്ലാതെന്തു പറയാൻ

താബിഈ : നിങ്ങൾ കാണുന്നു ഞാനും കാണുന്നു ഇതെന്താണെന്ന്‌ നിങ്ങൾക്കറിയാം എനിക്കറീല മടിക്കണ്ട പറഞ്ഞോളൂ.

വഴികാട്ടി : ഇത്‌ നമ്മുടെ പള്ളിയാണ്‌, ഈ നടക്കുന്ന ആഘോഷത്തിന്‌ ചന്ദനക്കുടം എന്നു പറയും.

താബിഈ : എന്താണ്‌ ചന്ദനക്കുടം?

വഴികാട്ടി :; ഈ പളളിയിൽ പള്ളിപ്പറമ്പിൽ ഒരു ഓലിയായുടെ മഖ്ബറയുണ്ട്‌. കൊല്ലത്തിൽ ആണ്ട്‌ എത്തുന്ന ദിവസം ആഘോഷിക്കും. ചിലേടത്ത്‌ രണ്ടും മൂന്നും ദിവസം ഈ ആഘോഷം ഉണ്ടാകും.

താബിഈ : ആന, കൊട്ടും വാദ്യങ്ങൾ ഇതൊക്കെ എന്തിനാണ്‌? ഒരിടത്തും നമ്മൾ കണ്ടില്ലല്ലോ.

വഴികാട്ടി : ആണ്ടിനേ ഇതുണ്ടാകു, അതും ചന്ദനക്കുടം കഴിക്കുന്നിടത്ത്‌ മാത്രം. ആനയും മേളങ്ങളും ഉണ്ടായാലേ ജനങ്ങൾ കൂടുകയുള്ളൂ. സ്ത്രീകളും കുട്ടികളും കച്ചവടക്കാരും കോലാഹലമാണ്‌.

താബിഈ : നമുക്ക്‌ ചുറ്റും നടന്നൊന്ന്‌ കാണാം.

അങ്ങനെ രണ്ടുപേരും പള്ളിപ്പറമ്പിലും പരിസരത്തും ഉള്ള ആൾക്കാരേയും കച്ചവടക്കാരേയും കളിമേളക്കാരെയും കളിപ്പാട്ടക്കച്ചവടക്കാരെയും എല്ലാം ചുറ്റിക്കറങ്ങിക്കണ്ടു. എല്ലാം നല്ല ബഹളം നല്ലൊരു ഉത്സവം.

താബിഈ : പള്ളിഖബർസ്ഥാൻ ആന പിണ്ടിയിടുന്നതും, മൂത്രം പൊഴിക്കുന്നതും ചവിട്ടിനടക്കുന്നതും ഖബറുകളിന്മേലാണല്ലോ. വാദ്യ ഘോഷങ്ങ ളുണ്ടാവുമ്പോൾ പള്ളിയിൽ നിസ്കരിക്കാൻ കഴിയോ? മുസ്ലിംകൾ തന്നെയാണോ ഇതൊക്കെ നടത്തുന്നത്‌?

വഴികാട്ടി : അതെയതെ മുസ്ലിംകൾ തന്നെ. ചന്ദനക്കുടം നടത്താൻ പ്രത്യേക കമ്മറ്റിയുണ്ടാകും. ധാരാളം നേർച്ചപ്പണം പിരിയും കച്ചവടക്കാരിൽ നിന്ന്‌ സ്ഥലക്കൂലിയെന്നും പറഞ്ഞ്‌ ഒരു തുകവാങ്ങും ചിലവും കഴിച്ച്‌ കമ്മറ്റിക്ക്‌ മിച്ചമുണ്ടാകും.

ഇങ്ങനെ സംസാരിക്കുന്നതിനിടയിൽ അവർ ഒരു കതിനപൊട്ടുന്ന ശബ്ദംകേട്ടു. താബിഈ ഞെട്ടിത്തെറിച്ചു വഴികാട്ടിയോട്‌ കാര്യമന്വേഷിച്ചു.

വഴികാട്ടി : കതിന പൊട്ടിയ ശബ്ദമാണത്‌. കുറച്ചുകഴിഞ്ഞാൽ വെടിക്കെട്ടുണ്ടാകും. അതായത്‌ കരിമരുന്ന്‌ പ്രയോഗം. അത്‌ വളരെ ഭംഗിയുള്ള കാഴ്ചയായതിനാൽ അതുകാണാൻ ആളുകൾ കാത്ത്‌ നിൽക്കും.

താബിഈ : ചന്ദനക്കുടം നേർച്ചയുടെ ഒരു ഭാഗമാണോ അത്‌?

വഴികാട്ടി : അതുണ്ടെങ്കിൽ ജനംകൂടും. കച്ചവടം കൂടും, വരുമാനം കൂടും. അവർ കാത്ത്നിന്ന്‌ വെടിക്കെട്ട്കണ്ടു.

താബിഈ : ഈ വെടിക്കെട്ടെല്ലാം മുസ്ലിംകൾക്ക്‌ പാടുണ്ടോ?

വഴികാട്ടി. : അതിനെന്താ? കരിമരുന്നല്ലേ? അതുകൊണ്ടുള്ള വേലത്തരങ്ങൾ ഭംഗിയുള്ള കാഴ്ചയല്ലേ. അതിന്‌ ഇസ്ലാമിൽ വല്ല നിരോധനവുമുണ്ടോ?

താബിഈ : ഭംഗിയുള്ള കാഴ്‌ചയെന്ന നിലക്ക്‌ ദോഷമില്ല. പക്ഷെ, ദുർവ്യയം എന്ന നിലക്ക്‌ അളവിൽക്കവിഞ്ഞാൽ ഹറാമാകും. പള്ളിയിലും ഔലിയാഖബറിങ്ങലുമൊക്കെ അത്‌ ഹറാമെന്നുപറയേണ്ടിവരും. കാരണം അമുസ്ലികൾക്ക്‌ വെടിവെക്കൽ ദൈവപ്രീതിക്കുള്ള അർച്ചനയാണ്‌. അവർ ദേവന്റെ മുമ്പിൽ വെടിവെക്കാൻ നേർച്ചയാക്കും. അതായത്‌ വെടിക്കെട്ട്‌ അമുസ്ലിംകളുടെ ആരാധനാ രീതിയെന്നർത്ഥം. അപ്പോൾ നമുക്ക്‌ അവരെ അനുകരിച്ച്‌ അത്‌ ചെയ്യാൻ പാടില്ല.

വഴികാട്ടി : ഇതൊക്കെ പറയാനും ഉപദേശിക്കാനും വേണ്ടാത്തത്‌ തടയാനും ആരും ഇല്ലാത്തത്കൊണ്ട്‌ വർഷങ്ങളായി ഇത്‌ തുടർന്നു നടക്കയാണ്‌.

താബിഈ : ഇസ്ലാമിൽ ഇതൊക്കെ അനുവദിക്കാമോ? ഈ നാട്ടിൽ ഖാളിയും, ഖത്വീബും ഒന്നുമില്ലേ? എന്ത്‌ ഇസ്ലാമാണ്‌ ഇവിടെ നിലനിൽക്കുന്നത്‌?

വഴികാട്ടി ; ആരെന്തുപറഞ്ഞാലും ഇവിടെ അതൊന്നും നടക്കില്ല. പണം കിട്ടുന്ന കാര്യമാണ്‌. ഇസ്ലാം പറഞ്ഞാൽ പണം പിരിയില്ല. പലസ്ഥലത്തും പല നടപടികളുണ്ടുമുണ്ട്‌. ഖോജാക്കന്മാരുടെ വലിപ്പംപോലെ. അഞ്ചുകൊല്ലം കൂടുമ്പോ ചന്ദനക്കുടം കഴിക്കുന്ന സ്ഥലമുണ്ട്‌. എല്ലാം പണത്തിന്‌ വേണ്ടി.

താബിഈ : എന്റെ മനം നീറുന്നു. എനിക്ക്‌ ഈ നാട്ടിൽ ഇനി നടക്കണമെന്ന്‌ ആഗ്രഹമില്ല. ആന അമുസ്ലിംകളുടെ ദൈവമാണെന്നു കേട്ടിട്ടുണ്ട്‌. അവരുടെ ദൈവങ്ങളെയാണ്‌ പള്ളികളിൽ എഴുന്നള്ളിക്കുന്നത്‌. ഇതിനപ്പുറം ഇനിയെന്താണ്‌ കാണേണ്ടത്‌! ഇസ്ലാം ഈ നാട്ടിൽ നിന്ന്‌ പറ്റെ എടുക്കപ്പെട്ടുകഴിഞ്ഞു എന്നുതോന്നുന്നു.

വഴികാട്ടി : നമുക്ക്‌ നമ്മുടെ നാട്ടിലേക്ക്‌ പോകാം. എന്ന്‌ വെച്ചാൽ എന്റെ നാട്ടിലേക്ക്‌ അവിടന്നാണല്ലോ നമ്മൾ പുറപ്പെട്ടത്‌. താങ്കളെ അവിടെകൊണ്ടാക്കിത്തരാം. താബിഈയും വഴികാട്ടിയുംകൂടി മടക്കയാത്രയിൽ ഒരു വീട്ടിൽ ആൾക്കൂട്ടം കണ്ടു. ഗവേഷകനായ താബിഈ അതിനെപ്പറ്റി അന്വേഷിച്ചു. ഒരു മരണം നടന്ന വീടാണെന്നു മനസ്സിലായി. രണ്ടുപേരുംകൂടി ആ വീട്‌ സന്ദർശിച്ചു.

ഭാഗം  മൂന്ന്  [തിരുത്തുക]

ജനങ്ങൾ വരുന്നു, മൃതദേഹം വന്നുകാണുന്നു, മടങ്ങിപ്പോകുന്നു. സ്ത്രീപുരുഷ വ്യത്യാസം കൂടാതെ എല്ലാവരും കയറി ജനാസ കാണുന്നുണ്ട്‌. താബിഈ അന്വേഷിച്ചു. മരണപ്പെട്ടത്‌ സ്ത്രീയോ പുരുഷനോ എന്ന്‌. അത്‌ ഒരു സ്ത്രീയാണെന്നു മനസ്സിലായി.

താബിഈ : (വഴികാട്ടിയോട്‌) എല്ലാവരും വന്ന്‌ മയ്യിത്ത്‌ കാണുന്നുണ്ടല്ലോ. അവരൊക്കെ ഈ വീട്ടുകാരുടെ അടുത്ത ബന്ധുക്കളാണോ?

വഴികാട്ടി : എല്ലാവരും ബന്ധുക്കളാവില്ല. അയൽവാസികളും അറിയുന്നവരും ധാരാളം വന്ന്‌ മയ്യിത്തിന്റെ സംസ്‌കരണത്തിൽ പങ്കുകൊള്ളും. ചിലർ മയ്യിത്ത്‌ കണ്ട്‌ മടങ്ങിപ്പോകും.

താബിഈ : ഈ ജഡം ദർശിക്കുന്നതിൽ വല്ല നിയന്ത്രണവുമുണ്ടോ?

വഴികാട്ടി : എന്ത്‌ നിയന്ത്രണം. മരണം നടന്ന ദു:ഖം കുടുംബക്കാരുമായി പങ്കിടാനും അവരെ ആശ്വസിപ്പിക്കാനും മറമാടുന്നകർമ്മത്തിൽ സഹ കരിക്കാനുമാണ്‌ അവർ വരുന്നത്‌. വന്നയുടൻ മയ്യിത്തിനെ ഒന്ന്‌ കാണുകയെന്ന മര്യാദയുണ്ട്‌. അത്രമാത്രം.

താബിഈ : ആര് മരിച്ചാലും എല്ലാ സ്ത്രീ പുരുഷന്മാരും ഇങ്ങനെ മയ്യത്ത്‌ കാണുമോ?

വഴികാട്ടി : എല്ലാവരും വന്ന്കാണും. ഞാൻ പറഞ്ഞില്ലേ അതൊരു മര്യാദയാണ്‌. ചിലർ യാസീൻഓതി പോകുകയും ചെയ്യും.

താബിഈ : അന്യ സ്ത്രീപുരുഷന്മാർ അങ്ങിനെ വന്നുകാണാൻ പാടില്ലല്ലോ?

വഴികാട്ടി : മരിച്ച ആളെയല്ലേ കാണുന്നത്‌. അത്‌ ആർക്കും കാണാമല്ലോ.

താബിഈ : പാടില്ല, ജീവനുള്ളകാലത്ത്‌ അന്യോന്യം കാണാൻ പാടില്ലാത്ത സ്ത്രീപുരുഷന്മാർ മരണപ്പെട്ടാലും കാണാൻ പാടില്ല.

വഴികാട്ടി : മരണപ്പെട്ടാലും അങ്ങിനെയാണോ?

താബിഈ : പാടില്ല, അത്‌ ഹറാമാണ്‌. ഈ ഹറാമിയത്ത്‌ എല്ലാവരും പരസ്യമായി ചെയ്കയാണ്‌.

വഴികാട്ടി : അതൊരു നിർബന്ധ ചടങ്ങായിട്ടാണ് ഞങ്ങൾ കരുതുന്നത്‌.എവിടെ ആര്‌ മരണപ്പെട്ടാലും സ്ത്രീ പുരുഷ വ്യത്യാസം കൂടാതെ എല്ലാ വരും മൃതദേഹം സന്ദർശിക്കും.

താബിഈ : അത്‌ ഇസ്ലാം അനുവദിക്കുന്നതല്ല.

വഴികാട്ടി : മുസ്ല്യാർ അതിനൊരു മുടക്കവും പറഞ്ഞിട്ടില്ല. പണ്ടുമുൽക്കേ നടക്കുന്ന ഈ നടപടി തടസ്സംകൂടാതെ നടന്നു വരുന്നു.

താബിഈ : പല വേണ്ടാത്തരങ്ങളുടെ കൂട്ടത്തിൽ ഇങ്ങനെയൊന്നും ഇരിക്കട്ടെ, നിങ്ങൾ യാസീൻ ഓതുമെന്ന്‌ പറഞ്ഞല്ലോ അതെന്താ സംഗതി?

വഴികാട്ടി : മരിച്ചവീട്‌ സന്ദർശിക്കുന്നവർ മയ്യിത്തിന്റെ പരലോകനന്മക്ക്‌ വേണ്ടി ഒരു യാസീൻ ഓതും. അത്‌ പണ്ടേനടപ്പുള്ള ഒരു മര്യാദയാണ്‌. അങ്ങനെ കുറെ ആളുകളുടെ യാസീൻ പരേതന്‌ കിട്ടുന്നു.

താബിഈ : മരിച്ചവർക്ക്‌ വേണ്ടി ഖുർആൻ ഓതിക്കൊടുത്ത്‌ അതിന്റെ കൂലിവാങ്ങുന്ന ഒരു സമ്പ്രദായമുള്ളതായി നിങ്ങൾ മുമ്പേ പറഞ്ഞിട്ടുണ്ട്‌. ഇത്‌ കൂലികൂടാതെ സൗജന്യമായി ഓതിക്കൊടുക്കുന്നു എന്നർത്ഥം. ഫലം ഒന്നുതന്നെ.

വഴികാട്ടി : എന്ന്‌ വെച്ചാൽ

താബിഈ : എന്ന്‌ വെച്ചാൽ ആരെങ്കിലും ഖുർആൻ ഓതിയാൽ മരിച്ച ആൾക്ക്‌ ഒന്നും കിട്ടൂല എന്ന്‌ തന്നെ.

വഴികാട്ടി : മയ്യത്ത്‌ കഫൻ ചെയ്യുമ്പോൾ എല്ലാവരുംകൂടി യാസീൻ ഓതി ദുആ ചെയ്യുന്നുണ്ടല്ലോ.

താബിഈ : നിങ്ങൾ എന്തെല്ലാം ചെയ്യുന്നുണ്ട്‌ അതിനൊക്കെ വല്ല പ്രമാണവുമുണ്ടോ? ഇസ്ലാമിക അടിസ്ഥാനമുണ്ടോ? കാക്കകാരണവന്മാരുടെ നട പടികൾ കണ്ടുപഠിച്ചു തലമുറകൾ താവഴിയായി അതൊക്കെ ചെയ്യുന്നു. ഒരാൾ മരണപ്പെടുമ്പോൾ യാസീൻ ഓതുന്നത്‌ കേട്ടുകൊണ്ട്‌ മരണപ്പെടുന്നത്‌ നല്ലതാണ്‌. റൂഹ്‌ പിരിയാറായി എന്നു തോന്നുന്ന ഘട്ടത്തിൽ അവിടെ ഹാജരുള്ളവൻ യാസീൻ ഓതുന്നത്‌ അക്കാരണത്താൽ നല്ലതാണ്‌. മരണശേഷം ചെയ്യുന്നതെല്ലാം മുമ്പേ പറഞ്ഞപോലെ ഒക്കെ പാഴ്‌വേലയാണ്‌.

വഴികാട്ടി : അപ്പോൾ ഞങ്ങൾ ചെയ്യുന്നതൊക്കെ തെറ്റുകുറ്റങ്ങൾ ആണല്ലോ ബിദ്‌അത്ത്‌, ശിർക്ക്‌, കുഫ്രിയത്ത്‌ എന്നിങ്ങനെ തള്ളപ്പെടുന്നല്ലോ ഞങ്ങളിനി എന്തുവേണം? മുസ്ലിമായി ജീവിക്കുന്നതെങ്ങനെ?

താബിഈ ; നിങ്ങളുടെ കാര്യത്തിൽ ഞാൻ വളരെ പരിതപിക്കുന്നു.നിങ്ങൾ മുഅമിനീങ്ങളുമല്ല, മുസ്ലിമീങ്ങളുമല്ല അങ്ങനെയൊരവസ്ഥയാണു ളളത്‌. അതിന്‌............. വഴികാട്ടി ഇടയിൽക്കേറി പറഞ്ഞു.

"ഇതാ മയ്യിത്ത്‌ എടുക്കാറായി നമുക്ക്‌ അതിൽ പങ്കുചേരാം. എന്നിട്ട്‌ സംസാരിക്കാം". മയ്യിത്ത്‌കുളിപ്പിച്ച്‌ കൊണ്ടുവന്നു കിടത്തി. കാണാത്തവ രെല്ലാം വന്നുകാണാമെന്ന്‌ ആരോ വിളിച്ചുപറഞ്ഞു. കുറെ ആളുകൾ വരിവരിയായി അകത്തുകടന്നു. മയ്യിത്ത്‌ കണ്ടു പുറത്തുപോയി. അതുപോലെ കുറെ സ്ത്രീകളും ക്യൂനിന്ന്‌ ഓരോരുത്തരായി മയ്യിത്ത്കണ്ട്‌ പോയി.

എല്ലാവരും ചുറ്റും നിന്ന്‌ യാസീൻ ഓതി. മയ്യിത്ത്‌ കഫൻചെയ്തു. (തുണിയിൽ പൊതിഞ്ഞു) മയ്യിത്ത്‌ കട്ടിലിൽകിടത്തി പള്ളിയിലേക്കെടുത്തു. എല്ലാവരും മയ്യിത്തിന്റെ പിന്നാലെ ദിക്റ്‌ ചൊല്ലിയുംകൊണ്ട്‌ പിന്തുടർന്നു.

പള്ളിക്കകത്ത്‌ മയ്യിത്ത്‌ കയറ്റി നമസ്കരിച്ച്‌ മറമാടി. അനന്തരം മുസ്ല്യാർ ഖബറിന്നരികെ തലഭാഗത്തിരുന്നു. അറബിഭാഷയിൽ “തൽഖീൻ ' എന്നുപറയുന്ന ഒരുപദേശം ഉറക്കെപറഞ്ഞു. ഖബറിലുണ്ടാകുന്ന ചോദ്യങ്ങളും അവയുടെ ശരിയായ ഉത്തരങ്ങളും അടങ്ങിയതാണ്‌ ഈ ഉപദേശ പ്രസംഗം.അതോടെ ആളുകൾ ദുആചെയ്ത്‌ പിരിഞ്ഞുപോയി.

താബിഈ ആളുകൾ പിരിയുന്നതുവരെ അവരുടെ കൂട്ടത്തിൽ ഇതിലൊക്കെ പങ്ക്‌കൊണ്ട്‌ എല്ലാം മനസ്സിലാക്കി. ആളുകൾ പിരിഞ്ഞുപോകാൻ തുടങ്ങിയപ്പോൾ താബിഈ വഴികാട്ടിയെ വിളിച്ചു പള്ളിയിൽ ഒരു ഭാഗത്തിരുന്ന്‌ സംസാരിച്ചു. താബിഈ ഏതാണ്ട്‌ ഇങ്ങനെ പറഞ്ഞു.

എന്റെ പ്രിയമുസ്ലിം സഹോദരാ, നിങ്ങൾ അടിമുടി പിഴച്ചിരിക്കയാണ്‌. ചെയ്യുന്നതെല്ലാം കീഴ്‌മേൽ മറിഞ്ഞു. സഹതാപത്തോടും ദു;ഖത്തോടും കൂടിയാണ്‌ പറേണത്‌. ആണുങ്ങളും പെണ്ണുങ്ങളും ക്യൂനിന്ന്‌ മയ്യിത്ത്‌ കാണുന്നത്‌ തെറ്റാണെന്ന്‌ ഞാൻ നേരത്തെ പറഞ്ഞുവല്ലോ. പിന്നെ മയ്യിത്ത്‌ കൊണ്ടുപോകുമ്പോൾ ആളുകൾ മുമ്പിലും മയ്യിത്ത്‌ പിന്നിലും വേഗം കൊണ്ടുപോകണം.അപ്പോൾ ശബ്ദമുണ്ടാക്കാതെ മൗനിയായി മയ്യിത്തിന് വേണ്ടി (പാർത്ഥിച്ചും മരണത്തെപ്പറ്റി ചിന്തിച്ചും കൊണ്ടിരിക്കണം. ആ പോക്ക്‌ ദിക്റോടുകൂടിയുള്ള ഘോഷയാത്രയാക്കാൻ പാടില്ല. മൗനം പാലിക്കണമെന്ന്‌ റസൂൽ നിഷ്ക്കർഷിച്ചിട്ടുണ്ട്‌. പിന്നെ മറമാടിയശേഷമുള്ള ഉപദേശപ്രസംഗം അതൊരു ബിദ്അത്താണ്‌. ഇടക്കാലത്തുണ്ടാക്കിയതാണ്‌. ആ ഉപദേശം മറമാടപ്പെട്ട ആൾ കേൾക്കുമെന്നും അയാൾക്ക്‌ അത്‌ ഉപകാരപ്പെടുമെന്നും വിശ്വസിക്കാൻ ന്യായം കാണുന്നില്ല. ജീവിതകാലത്ത്‌ മുസ്ലിം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മരിച്ചുകുഴിയിലാക്കി മണ്ണിട്ടശേഷം പറഞ്ഞു കൊടുക്കുന്നതിൽ എന്ത്‌ യുക്തിയാണുള്ളത്‌. വേണ്ടാത്തതൊക്കെ ചെയ്ത്‌ വേണ്ടുന്ന ഒരുകാര്യം അത്‌ നിങ്ങൾ ചെയ്തില്ല. നിങ്ങൾ അക്രമികളാണ്‌. അല്ലെങ്കിൽ നിങ്ങളെ ഇസ്ലാംമാർഗ്ഗം പഠിപ്പിച്ച മുസ്ല്യാക്കൾ അക്രമികളാണ്‌. ഖബറിങ്ങൽ “തസ്ബീത്ത്‌' ചൊല്ലുക എന്ന സുന്നത്തായ ഒരു നടപടിയുണ്ട്‌. അത്‌ നിങ്ങൾ ഉപേക്ഷിച്ചു. ഗൗരവമേറിയ വീഴ്ചയാണത്‌. ഖബറിന്റെ സമീപം നിന്ന്‌ കുറെനേരം ആ ഖബറാളിക്ക്‌ വേണ്ടി പ്രാർത്ഥിക്കണം. റസൂൽ നടപ്പാക്കിയ സുന്നത്താണിത്‌. ഒരൊട്ടകത്തിനെ അറുത്ത്‌ അതിന്റെ മാംസം വിതരണം ചെയ്യാൻ ആവശ്യമായ അത്രയും സമയം അവിടെനിന്ന്‌ പ്രാർത്ഥന നിർവ്വഹിക്കണമെന്നാണ്‌ സ്വഹാബികൾ പറഞ്ഞിട്ടുള്ളത്‌.

കുറേനേരം താബിഈ ആകാശത്തേക്ക്‌ നോക്കി അന്തിരിച്ചുനിന്നു. എന്നിട്ട്‌ വഴികാട്ടിയുടെ കൈപിടിച്ചു പറഞ്ഞു. സ്നേ ഹിതാ നമ്മുടെ പരൃടനം മതിയാക്കാം. എനിക്ക്‌ വയർ നിറഞ്ഞു. ഇനിയൊന്നും കാണാനോ കേൾക്കാനോ താൽപര്യമില്ല. നമുക്ക്‌ മടങ്ങാം. അങ്ങനെ രണ്ടുപേരും വഴികാട്ടിയുടെ നാട്ടിലേക്ക്‌ തിരിച്ച്‌പോകാൻ തീരുമാനിച്ചു. യാത്രക്കിടയിൽ മറ്റൊന്നു സംഭവിച്ചു.

പ്രധാന നിരത്ത്‌ വക്കത്ത്‌ സ്ഥിതിചെയ്യുന്ന ഒരു ജുമുഅത്ത്‌ പള്ളിക്കൽ കുറെ ആളുകൾ കൂടിയിട്ടുണ്ട്‌. അതെന്തെന്നറിയാനുള്ള താൽപര്യത്തോടെ അവർ പളളിയിലേക്ക്‌ ചെന്നു. അവിടെ ഒരു ജാറമുണ്ട്‌. താബിഈ ഉത്സുകനായി.

ചുറ്റിനടന്നു നോക്കിയപ്പോൾ അവിടെ ജനങ്ങൾക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്നതായി കണ്ടു. തൊട്ടിയിലും, സഞ്ചിയിലും, വലിയ അലൂമിനിയം കലത്തിലും നെയ്ച്ചോറും മാംസവും വാങ്ങി ജനങ്ങൾ പിരിഞ്ഞ്‌ പോകുന്നു.ഇത്കണ്ട്‌ താബിഈ അവിടെകണ്ട ഒരാളെ വിളിച്ച്‌ സംഗതി അന്വേഷിച്ചു.അദ്ദേഹം ഇപ്രകാരം പറഞ്ഞു.

ഈ ജാറത്തിലെ മുസ്ല്യാരുടെ ആണ്ടാണ്‌ ഇന്ന്‌. അദ്ദേഹം മരണപ്പെട്ട ദിവസമാണിന്ന്‌. എല്ലാക്കൊല്ലവും ഈ ദിവസം ആണ്ട്‌ കഴിക്കും. മുസ്ലിയാ രുടെ അനന്തരാവകാശികളായ കുടുംബക്കാർ എല്ലാവരും കൂടിയാണ്‌ ഇത്‌ നടത്തുന്നത്‌. ധാരാളം പണം ഒരുകൊല്ലംകൊണ്ട് ഈ കുടുംബാദികൾക്ക്‌ ജാറത്തിൽ നിന്ന്‌ കിട്ടുന്നുണ്ടല്ലോ. അതിൽ ഒരംശം ഈ ആണ്ടിനായി ചിലവഴിക്കുന്നു. ഈ മഹല്ല്‌ നിവാസികളും അയൽ മഹല്ലുകാരും വന്ന്‌ ഭക്ഷണം പുണ്യത്തിന്‌ വേണ്ടി വാങ്ങിക്കൊണ്ടുപോകും. ക്ഷണിക്കപ്പെടുന്ന മറ്റു മുസ്ല്യാക്കളും ഇതിൽ പങ്കുചേരും. ഇന്നലെ രാത്രി മൗലീദും മറ്റും ഉണ്ടായിരുന്നു. പണ്ഡിതന്മാർക്ക്‌ കൈമടക്കും സദ്യയും ഉണ്ടായിരുന്നു. നല്ലൊരു സംഖ്യ ഇതിന്‌ ചിലവുണ്ട്‌. എന്നാലും കച്ചവടം ലാഭകരം തന്നെ.

താബിഈ ; ജാറത്തിൽ ദുആ, ജാറം മൂടൽ, കൊടിഉഴിച്ചിൽ എന്നൊക്കെയാണ്‌ ഞാൻ കേട്ടത്‌ ആണ്ട്‌ കഴിക്കുന്നത്‌ കേട്ടിട്ടില്ല.

വഴികാട്ടി : എല്ലാ ജാറത്തിലും ഇതേമാതിരി ആണ്ടുകഴിക്കില്ല. ചിലർ അങ്ങിനെ ചെയ്യുന്നു.

താബിഈ : റസൂലിന്റെ ജന്മദിനത്തിന്‌ മൗലീദും അന്നദാനവും മറ്റും നടത്തുകവഴി റസൂലിനെ ബഹുമാനിക്കുകയും ഭക്ത്യാദരവുകൾ കാണിക്കുകയും ചെയ്യുന്നു എന്നല്ലേ നിങ്ങൾ പറഞ്ഞത്‌. ഇപ്പൊ അതൊക്കെ നിങ്ങടെ മുസ്ല്യാർക്കും ചെയ്യുന്നുണ്ടെന്നു മനസ്സിലായി.

വഴികാട്ടി : ചിലർ അങ്ങിനെ ചെയ്യുന്നുണ്ട്‌. ആണ്ടിന്‌ പണം പിരിയും.

താബിഈ : അപ്പോൾ റസൂലിനും മുസ്ല്യാർക്കും തുല്യമായ സ്ഥാനവും പദവിയും ആണ്‌ നിങ്ങൾ നിശ്ചയിച്ചിരിക്കുന്നത്‌ എന്നല്ലേ അതിനർത്ഥം. ഇനി ഒരു കാഴ്ചയും കാണാൻ നിൽക്കണ്ട.

അങ്ങനെ രണ്ടുപേരും യാത്രതുടർന്നു. അപ്പോൾ അതാ മറ്റൊരു കാഴ്ച. നിരത്തുവക്കത്തുള്ള ഒരുപള്ളി, അസർ സമയം കുറെ സ്ത്രീകൾ പള്ളിപ്പരിസരത്ത്‌. പുരുഷന്മാർ ആരും കൂട്ടത്തിലില്ല. ദൂരെനിന്ന്‌ അവർ അവിടെ നടക്കുന്നതെന്തെന്ന്‌ ശ്രദ്ധിച്ചു. സ്ത്രീകൾ പള്ളിയിലേക്ക്‌ കയറുന്നുണ്ട്‌. സ്ത്രീകൾ പള്ളിയിൽ നിന്നും ഇറങ്ങുന്നുമുണ്ട്‌. നോക്കിയപ്പോൾ ക്രമമായി വന്നുകൊണ്ടിരിക്കുന്നു. പൊയ്ക്കൊണ്ടിരിക്കുന്നു.

പതിവില്ലാത്ത ഈ കാഴചകണ്ട്‌ താബിഇ വഴികാട്ടിയോട്‌ അതിന്റെ വിശദീകരണം ആവശ്യപ്പെട്ടു. വഴികാട്ടിക്കും കാര്യം മനസ്സിലായില്ല. അയാൾ തന്റെ അജ്ഞത വ്യക്തമാക്കി. തുടർന്ന്‌ രണ്ടുപേരും നടന്ന്‌ കുറച്ചകലെകണ്ട ഒരു മാന്യനോട്‌ പള്ളിയിൽ നടക്കുന്നതെന്താണെന്ന്‌ അന്വേഷിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു.

ഇതൊരു ജുമുഅത്ത്‌ പള്ളിയാണ്‌. അതിപ്പോൾ പുതുക്കിപണിതിരിക്കയാണ്‌. പണി പൂർത്തിയായിക്കഴിഞ്ഞു. ഉദ്ഘാടനം അടുത്ത വെള്ളിയാഴ്ച നടക്കുന്നതാണ്‌. അതിനുമുമ്പായി സ്ത്രീകൾക്ക്‌ പള്ളിയിൽ കേറിക്കാണാൻ അവസരം നൽകിയിരിക്കയാണ്‌. ഉൽഘാടനം കഴിഞ്ഞ്‌ പതിവ്‌ നമസ്‌കാരം തുടങ്ങിയാൽ പിന്നെ അവർക്ക്‌ കയറാൻ പറ്റില്ലല്ലോ. അതിനാൽ മൂന്നാലു ദിവസം ഉച്ചതിരിഞ്ഞ്‌ സന്ധ്യവരെ എല്ലാമുസ്ലിം സ്ത്രീകൾക്കും പള്ളിയിൽക്കയറി അതിന്റെ അകവും തട്ടുംപുറവും ഒക്കെ കാണാം. മിമ്പറും മിഹ്റാബും അവർ കേട്ടതല്ലാതെ കണ്ടിരിക്കയില്ലല്ലോ. അതോടൊപ്പം മറ്റൊരു ലക്ഷ്യംകൂടി ഇതിലുണ്ട്‌. പള്ളിപണിക്ക്‌ വലിയസംഖ്യ ചെലവായിട്ടുണ്ട്‌. അതിലേക്ക്‌ സ്ത്രീക ളുടെ ഒരു സംഭാവന പിരിവും ഉദ്ദേശിച്ച്‌കൊണ്ടാണ്‌ പ്രവേശന പരിപാടി. പള്ളിയിൽ ഒരു ഹുണ്ടിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്‌. പള്ളികാണാൻ വരുന്ന സ്ത്രീകൾ എന്തെങ്കിലും സംഭാവനയായി നൽകണമെന്ന്‌ നേരത്തെ പ്രചരണം നടത്തിയിട്ടുണ്ട്‌. പ്രതികരണം മോശമല്ല. കഴിഞ്ഞ രണ്ടുദിവസം നല്ലതുക പിരിഞ്ഞുകിട്ടി. ഇനി ഇന്നും നാളെയും ഉണ്ട്‌. മോശമാവില്ല. സ്ത്രീകൾ ധാരാളമായി വരുന്നുണ്ട്‌. അതാണ്‌ സംഗതി.

ഇത്കേട്ട്‌ താബിഈ അന്തംവിട്ട്‌ നിൽക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു. “അല്ലാഹുവിന്റെ പള്ളി സ്ത്രീപുരുഷന്മാർക്ക്‌ തുല്യാവകാശ മുള്ളതാണ്‌. റസൂലിന്റെയും, സഹാബത്തിന്റെയും, താബിഈകളായ ഞങ്ങളുടേയും കാലത്ത്‌ സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിന്‌ ഒരു തടസ്സവുമുണ്ടായിരുന്നില്ല. ദിനംപ്രതി നിസ്‌കാരത്തിനോ ജുമുഅക്കോ സ്ത്രീകൾ പളളിയിൽ വരുമായിരുന്നു. രാത്രി സ്ത്രീകൾ മറ്റുപുരുഷന്മാരോടൊപ്പം പള്ളിയിലിരുന്ന്‌ തക്ബീർ ചൊല്ലിയിരുന്നു. ഇപ്പോൾ പള്ളി സ്ത്രീകൾക്ക്‌ ഹറാമായിരിക്കയാണ്‌. പക്ഷെ, പണവുമായി വന്നാൽ അവർക്ക്‌ പ്രവേശനം ജാഇസായി. ഇസ്ലാമിന്റെ പേരുംപറഞ്ഞ്‌ നിങ്ങൾ കളിക്കുന്നകളി. സുബ്ഹാനല്ലാ, കാലാവസാനം എന്നല്ലാതെ എന്തുപറയാൻ. ഇക്കാലത്തെ മതപണ്ഡിതന്മാർ ഇങ്ങനെയാവുമെന്ന്‌ പ്രവചനമുണ്ടല്ലോ.

മറ്റൊരു സംഗതി എന്റെ ശ്രദ്ധയിൽപ്പെട്ടതുകൂടി പറയട്ടെ. ഇപ്പോൾ കാണുന്ന പള്ളികളെല്ലാം വല്ലരാജകൊട്ടാരംപോലെ പ്രൗഡങ്ങളായ കെട്ടിട ങ്ങളാണ്‌. ഭക്തിയും, വിനയവും, താഴ്മയും കാണിച്ചുകൊണ്ട്‌ ആരാധിക്കാനുള്ള ആ ദൈവഭവനം ഭൗതിക സുഖലോലുപരായ ധനാഡ്യന്മാരുടെ ആനന്ദത്തിനുള്ള ആഡംബര ക്രേന്ദങ്ങൾ പോലെയാണ്‌. യാതൊരു കേടുപാടുമില്ലാത്ത പഴയപള്ളികൾ പോലും പൊളിച്ചുമാറ്റി. ഇന്നത്തെ സാമ്പത്തിക ശ്രേയസ്സിന്‌ അനുയോജ്യമായി വലുതാക്കിപ്പണിയുന്ന പ്രവണത നാടുനീളെ കാണുന്നു. സമൂഹത്തിൽ ദാരിദ്ര്യവും പലവിധ ദുരന്തങ്ങളും നിലനിൽക്കുമ്പോൾ പൊതുജനങ്ങളുടെ ധനശേഷി സമുദായ സേവനത്തിനു വേണ്ടി ചിലവഴിക്കേണ്ടതാണ്‌. അതിനുപകരം പണം മുഴുവൻ കല്ലും, മണ്ണും, ഇരുമ്പുമാക്കി മാറ്റി ആർഭാടപൂർവ്വം കെട്ടിടം നിർമ്മിക്കുന്നു. ഏതിനാണ്‌ മുൻഗണന കൊടുക്കേണ്ടതെന്ന്‌ ബുദ്ധിപൂർവ്വം ഇസ്ലാമിക ദൃഷ്ട്യാ നിർണ്ണയിക്കുന്ന നേതാക്കളും, പണ്ഡിതന്മാരും പരാജയപ്പെട്ടിരിക്കുന്നു.

മറ്റൊന്നു നമസ്‌കാരത്തിന്റെ വക്ത്‌ ആയാൽ പളളികളിൽ നിന്ന്‌ ബാങ്ക് വിളി കേൾക്കാം ഒരു സ്ഥലത്ത്‌ നിന്നാൽ എട്ടോ പത്തോ ബാങ്കുകൾ കേൾക്കാം. ജുമുഅത്ത്‌ പള്ളികളിൽ മാത്രമല്ല എല്ലാ നമസ്ക്കാര സ്ഥലത്തും മൈക്ക്‌ സ്ഥാപിച്ചിട്ടുണ്ട്‌. ഇതിന്റെ ആവശ്യമെന്ത്‌? ഒരു മഹല്ലിൽ ഒരു മൈക്ക്‌ ബാങ്ക് മതിയാകും. മൈക്കിന്റെ മറ്റൊരു ദുരുപയോഗം ശബ്ദമലിനീകരണം ദിക്റും, തസ്ബീഹും മറ്റും ആളുകൾ കൂടിയിരുന്ന്‌ മൈക്കിലൂടെ ശബ്ദം ഉയർത്തരുതെന്ന്‌ ഖുർആൻ ഉപദേശിക്കുന്നു. നമ്മുടെ വിചാരങ്ങൾ പോലും അറിയുമെന്ന്‌ നാം വിശ്വസിക്കുന്ന അല്ലാഹുവിന്നുള്ള തസ്ബീഹ്‌ മൈക്കിലൂടെ ആവുന്നതിൽ വല്ലയുക്തിയുമുണ്ടോ? ഭൂമുഖത്തുള്ള മനുഷ്യരടക്കം സകലജീവികളും കേൾക്കണോ? ഈ ദുഷ്പ്രവണതയിൽ നിന്ന്‌ നിങ്ങൾ ഒഴിഞ്ഞുമാറുന്നത്‌ ഗുണകരമാണെന്ന്‌ ഞാൻ ഉപദേശിക്കുന്നു.

മടക്കയാത്രയിൽ ഒരു പള്ളിയിൽ അവർ കിടന്നുറങ്ങുകയായിരുന്നു.അപ്പോൾ സമീപത്തു നിന്ന്‌ മൈക്കിലൂടെ നടക്കുന്ന ഒരു മതപ്രസംഗം അവർ കേട്ടു. താബിഈ ശ്രദ്ധിച്ചു. അദ്ദേഹത്തിന്‌ ആ പ്രസംഗം കേൾക്കണമെന്ന്‌ ആഗ്രഹം തോന്നി. വഴികാട്ടിയേയും വിളിച്ച്‌ ആ പ്രസംഗ സ്ഥലത്തേക്കവർ പോയി. വളരെ ജനങ്ങൾ പ്രസംഗം കേൾക്കാൻ അവിടെ കൂടിയുണ്ട്‌. സാധാരണ പള്ളികളിലാണല്ലോ പണ്ഡിതന്മാർ മതപ്രസംഗം നടത്താറ്‌. ഇത്‌ പള്ളിയിലല്ല. അത്‌ താബിഈക്ക്‌ ആശ്ചര്യകരമായിതോന്നി. അദ്ദേഹം പ്രസംഗം ശ്രദ്ധിച്ചു. അത്‌ ഔലിയാക്കളുടെ കശ്ഫ്‌ കറാമത്തുകളെപറ്റിയുള്ളതായിരുന്നു. ഔലിയാക്കൾക്ക്‌ അല്ലാഹു നൽകിയ പദവി അല്ലാഹു മാനിച്ചവരെ ജനങ്ങൾ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയും ബാധ്യതയും, അങ്ങനെ ചെയ്യുന്നത്കൊണ്ട്‌ ജനങ്ങൾക്ക്‌ ലഭിക്കുന്ന അനുഗ്രഹം. ഇത്തരം കാര്യങ്ങളാണ്‌ മതപണ്ഡിതൻ വിശദീകരിച്ചിരുന്നത്‌.

താബിഈയുടെ ജിജഞാസ വർദ്ധിച്ചു. ആ ജനക്കൂട്ടത്തിലെ ഒരാളെ വിളിച്ച്‌ അദ്ദേഹം കാര്യം അന്വേഷിച്ചു. ആ വൃക്തിപറഞ്ഞത്‌.

ഇവിടെ ഒരു ജാറമുണ്ട്‌. കൊല്ലംതോറും ആണ്ട്‌ കഴിക്കാറുണ്ട്‌. ആണ്ടിനോടനുബന്ധിച്ച്‌ പലചടങ്ങുകളുമുണ്ട്‌. മുന്നുനാലു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ്‌. മദ്ഹ്‌ പാരായണം, മതപ്രസംഗം, അന്ന വിതരണം, സ്വലാത്ത്‌,ദുആ എന്നിങ്ങനെ പലതും ഉണ്ടാകും. ആണ്ടിന്റെ ഭാഗമായി നടക്കുന്ന മതപ്രസംഗമാണിത്‌.

താബിഈ ; സാധാരണ ജാറം പള്ളിയോട്‌ ചേർന്നാണല്ലോ ഉണ്ടാവാറ്‌ ഇവിടെ പള്ളിയുണ്ടോ?

വ്യക്തി : ഇവിടെ പള്ളിയില്ല, മുസ്ല്യാരുടെ സ്വന്തം സ്ഥലത്താണ്‌ മഖ്ബറ

താബിഈ : അതെന്താ അങ്ങനെ? ഖബർസ്ഥാനം ഉള്ളപ്പോൾ സ്വന്തം സ്ഥലത്ത്‌ മറമാടാൻ കാരണം?

വ്യക്തി ; പള്ളിപ്പറമ്പിലെ പൊതുസ്ഥലത്ത്‌ മറവുചെയ്താൽ ജാറത്തിലെ പിരിവ്‌ പള്ളിയിലേക്ക്‌ പോകും. മുസ്ല്യാരുടെ കുടുംബാദികൾ ബുദ്ധിപൂർവ്വം ഭവനത്തിന്‌ സമീപംതന്നെ അദ്ദേഹത്തെ മറമാടി. ജീവിതകാലത്തുതന്നെ മുസ്ല്യാരുടെ പുണ്യപദവി ജനങ്ങൾക്ക്‌ അറിവുള്ളതിനാൽ ജാറമാക്കിയാൽ അത്‌ കുടുംബത്തിന്‌ നല്ലവരുമാനമാകുമെന്ന്‌ അവർ മുൻകൂട്ടികണ്ടു. അങ്ങനെ ജാറം പണിതുയർത്തി. പണപ്പിരിവുമായി ആണ്ടുമായി. മരിച്ചവരുടെ ആത്മീയ ശക്തി വർണ്ണിക്കുന്നതാണ്‌ മതപ്രസംഗം അപ്പോൾ പ്രസംഗിക്കുന്ന മുസ്ലിയാർക്ക്‌ നല്ല പ്രതിഫലവും കിട്ടും. ജനങ്ങൾക്ക്‌ വിശ്വാസം വർദ്ധിക്കും. ജാറത്തിലെ വരുമാനവും വർദ്ധിക്കും. അതാണ്‌ സംഗതി.

താബിഈ : സുബ്ഹാനല്ലാ, പണത്തിന്‌ വേണ്ടി നമ്മുടെ ആലിമീങ്ങൾ ചെയ്യുന്ന പണി. ആള്ളാനെയും റസൂലിനെയും വഴിപ്പെടാൻ ജനങ്ങളെ ഉൽബോധിപ്പിക്കുന്നതിന്‌ പകരം സൃഷ്ടികളുടെ മാഹാത്മ്യം വർണ്ണിച്ച്‌ കുട്ടി ദൈവങ്ങളെ സൃഷ്ടിച്ച്‌ അജ്ഞരായ പൊതുജനങ്ങളെ മുശ്രിക്കീങ്ങളാ ക്കുകയാണ്‌. കഷ്ടം! വഴികാട്ടിയേയും കൂട്ടി താബിഈ സ്ഥലം വിട്ടു.

യാത്രയിൽ ഒരു ബാങ്ക്‌, കേട്ടു. പതിവില്ലാത്ത സമയത്തെ ബാങ്ക്കേട്ട്‌ താബിഈ ആശ്ചര്യപ്പെട്ടു.

താബിഈ : എന്താ സ്നേഹിതാ ഈ സമയത്തൊരു ബാങ്ക്?

വഴികാട്ടി : അത്‌ അസർ ബാങ്കാണ്‌

താബിഈ : അസർ ബാങ്കിന്റെ ആദ്യ സമയം ഒരു മണിക്കൂർ മുമ്പേ കഴിഞ്ഞില്ലേ. നമ്മൾ ബാങ്ക്‌,കേട്ടു. അസർ നിസ്‌കരിച്ചു. ഇപ്പോ ഇവിടെ ഒരു ബാങ്ക്‌.

വഴികാട്ടി : ഇത്‌ ഹനഫി ബാങ്കാണ്‌. അത്‌ ഹനഫിപള്ളിയാണ്‌.

താബിഈ : ഹനഫി ബാങ്ക്‌, ഹനഫിപള്ളി എന്നത്‌ മനസ്സിലായില്ലല്ലോ. മുസ്ലിംകൾ തന്നെയല്ലേ.

വഴികാട്ടി ; ഇതെന്താ! നിങ്ങൾക്ക്‌ മദ്ഹബ്‌ അറിയില്ലേ. ഹനഫി, മാലികി, ശാഫി, ഹംബലി ഇങ്ങനെ മദ്ഹബ്‌ ഉള്ളത്‌ ഇസ്ലാമിന്റെ അടിസ്ഥാന അറിവല്ല അത്‌?

താബിഈ : അതെങ്ങനെ ബുദ്ധിക്ക്‌ സ്വീകാര്യമാകും? റസൂൽ പഠിപ്പിച്ച ഇസ്ലാം ഒന്ന്‌. അതാണ്‌ ഖിയാമംനാൾ വരെ നിലനിൽക്കുന്ന ഇസ്ലാം. നിങ്ങളെങ്ങനെ അതിനെ നാലാക്കി? റസൂൽ പഠിപ്പിക്കാത്തത്‌ ഇമാം എങ്ങനെ പഠിപ്പിക്കും? ഇമാം തെറ്റായി പഠിപ്പിച്ചോ? അതോ നിങ്ങൾ പഠിച്ചത്‌ തെറ്റിയോ?

വഴികാട്ടി : എനിക്കൊന്നും അറീല, ഞാൻ ശാഫിയാണ്‌. ഹനഫീ പള്ളിയിൽ പോവാറില്ല. പോയാൽ അവരൊപ്പം തുടർന്ന്‌ നിസ്‌കരിക്കില്ല. പല വ്യത്യാസങ്ങളും നിസ്കാരത്തിലുണ്ട്‌.

താബിഈ : സുബ്ഹാനല്ലാ, എന്താ ഞാൻ കേൾക്കുന്നത്‌? ശരി, നിസ്‌കാരത്തിലുള്ള വ്യത്യാസം എന്തൊക്കെയാണ്‌.

വഴികാട്ടി : ചിലർക്ക്‌ ഫാതിഹ ഓതണം. ചിലർക്ക്‌ ഓതണ്ട. ഇമാമ്‌ ഓതണത്‌ കേട്ടാമതി. ചിലർക്ക്‌ കൈപൊക്കണം, ചിലർക്കത്‌ പാടില്ല. ചിലർക്ക്‌ ഖുർആൻ ഓതണം. ചിലർക്കത്‌ വേണ്ട. അങ്ങനെ നിസ്‌കാരത്തിൽ നൂറ്കൂട്ടം. മറ്റെല്ലാത്തിലും വ്യത്യാസങ്ങളുണ്ട്‌. അത്‌ കാരണം പട്ടണങ്ങളിലും നാട്ടിൻപുറത്തും ശാഫികൾക്ക്‌ പള്ളി, ഹനഫികൾക്ക്‌ വേറെപള്ളി ഇതെല്ലാം ശരിയെന്ന്‌ പണ്ഡിതന്മാർ പറയുന്നു.

താബിഈ : റസൂൽ ഒന്നേ പഠിപ്പിച്ചിട്ടുള്ളൂ. പിന്നെങ്ങനെ ഈ മാറ്റങ്ങളുണ്ടായി.

വഴികാട്ടി : അതെനിക്കറീല, മദ്ഹബിന്റെ ഇമാം പറഞ്ഞതാണ്‌ ഞങ്ങൾ ചെയ്യുന്നത്‌.

താബിഈ : സുന്നത്തിന്നെതിരായി ഇമാം ഒന്നും പറയില്ലല്ലോ.

വഴികാട്ടി : സുന്നത്ത്‌ അറിവിൽ പെടാത്തപ്പോൾ ഇമാം ആ വിഷയത്തിൽ ഇജ്തിഹാദ്‌ ചെയ്യും. ഇജ്തിഹാദ്‌ സുന്നത്തിന്നെതിരാവും.

താബിഈ : ആ ഇജ്തിഹാദ്‌ എല്ലാവരും സ്വീകരിക്കണം. പിന്നെ വ്യത്യാസം ഉണ്ടായതെങ്ങനെ?

വഴികാട്ടി : വേറെ ഇമാം സുന്നത്ത്‌ അറിഞ്ഞിട്ടുണ്ടാവും, അത്‌ അദ്ദേഹം പഠിപ്പിക്കും. അപ്പോൾ ഒരാളുടെ സുന്നത്തും ഒരാളുടെ ഇജ്തിഹാദും വിരുദ്ധമായി.

താബിഈ : എല്ലാവരും സുന്നത്ത്‌ അംഗീകരിക്കണം. അതിനോട്‌ യോജിക്കാത്ത ഇജ്തിഹാദ്‌ ഉപേക്ഷിക്കണം. അപ്പോ എല്ലാവരും ഒന്നായി.

വഴികാട്ടി : അതിന്‌ നമ്മുടെ മതപണ്ഡിതന്മാർ സമ്മതിക്കില്ല. സുന്നത്തിന്നെതിരാണെന്നറിഞ്ഞിട്ടും ഇമാമിന്റെ അഭിപ്രായം മുറുകെപ്പിടിക്കയാണ്‌ അവർ.

താബിഈ ; അവർ ഖുർആനും സുന്നത്തും പഠിക്കുന്നില്ല?

വഴികാട്ടി : പേരിന്‌ കുറച്ച്‌ ഖുർആനും സുന്നത്തും പഠിക്കും. പിന്നെ അവരുടെ പഠനം മുഴുവൻ മുൻകാല പണ്ഡിതന്മാർ എഴുതിയ ഗ്രന്ഥങ്ങളാ ണ്‌. ഗ്രന്ഥങ്ങളൊക്കെ മദ്ഹബിന്റെ ആചാരനുഷ്ഠാനങ്ങളാണ്‌. തലമുറ തലമുറയായി ഈ മദ്ഹബ്‌ ഗ്രന്ഥങ്ങൾ പഠിക്കലാണ്‌ നടപടി. സുന്നത്ത്‌ ശ്രദ്ധിക്കാതെ മദ്ഹബിലെ നിയമങ്ങൾമാത്രം പഠിച്ച്‌ അത് മാത്രം പഠിപ്പിക്കയാണ്‌ പണ്ഡിതന്മാർ. സുന്നത്തിനെ അവർ വിലവെക്കുന്നില്ല. റസൂൽ പറഞ്ഞത്‌ അംഗീകരിക്കാതെ മദ്ഹബിന്റെ ഇമാംപറഞ്ഞത്‌ അംഗീകരിക്ഷുന്നു. അങ്ങനെ പണ്ഡിതന്മാരുടെ മേൽനോട്ടത്തിലും സംരക്ഷണത്തിലും മുസ്ലിംകൾ നാല് വിഭാഗമായി ഭിന്നിച്ചുകഴിയുന്നു. എല്ലാം ശരിയാണെന്നു പണ്ഡിതന്മാർ പറയുന്നു.

താബിഈ : മതി, ഇനിഒന്നും കേക്കണ്ട. ഒന്നിനെ വ്യത്യസ്ഥമായ നാലാക്കി എന്നിട്ടും നാലും ഒന്നാണെന്നു പറയുക. എന്ത്‌ രോഗമാണിത്‌. കൃസ്ത്യാനികൾ ദൈവത്തെ മൂന്നാക്കി. എന്നിട്ട്‌ ഒന്നാണെന്ന്‌ പറയുമ്പോലെയാണിത്‌.

ഖുർആൻപറയുന്നു: ഇന്നല്ലാഹലായുഗയ്യിറുമാബികയമിൻ ഹത്താ യുഗയ്യിറുമാബിഅൻഫുസിഹിം. സമുദായം സ്വയം നന്നാവാതെ അല്ലാഹു നന്നാക്കൂല. താബിഈ പറഞ്ഞു:

എനിക്ക്‌ ഇതൊക്കെകണ്ടു മതിയായി. കേരളത്തിൽ ഇസ്ലാമുണ്ടോ എന്ന്‌ ചോദിക്കാൻ തോന്നുന്നു. നിസ്‌കാരം, ജുമുഅ ഇതുമാത്രമേ ഇസ്ലാമിക ആചാരമായി കാണുന്നുള്ളു. പിന്നെ ചെയ്യുന്നതെല്ലാം ഏതെങ്കിലും തരത്തിൽ വികലമായതാണ്‌.

നിങ്ങൾക്ക്‌ ഞാനൊരു ഉപദേശം തരാം. നിങ്ങൾ ഇസ്ലാം മാർഗ്ലം ശരിക്കും പഠിക്കണം. ഖുർആനും, സുന്നത്തും നിർദ്ദേശിക്കുന്നതനുസരിച്ച്‌ എല്ലാമതകാര്യങ്ങളും അനുഷ്ഠിക്കാൻ ശീലിക്കണം. നിങ്ങടെ മുസ്ല്യാക്കൾ നിങ്ങളെ ദീൻ ശരിയായ ക്രമത്തിൽ പഠിപ്പിച്ചിട്ടില്ല. വിശ്വസ്തരായ പണ്ഡിതന്മാരോടു ചോദിച്ച്‌ ദീനിയ്യാത്തും അമലിയ്യാത്തും പഠിക്കുക. അല്ലാഹുവിനെമാത്രം വിളിച്ചാരാധിക്കുന്ന തൗഹീദിന്റെ വക്താക്കളായി മാറുക. ദുൻയാവിന്‌ വേണ്ടി ആഖിറത്തിനെ നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടത്തിൽ പെടാതിരിക്കുക. ഒരു വസ്തുത എപ്പോഴും നിങ്ങളുടെ ഓർമ്മയിലുണ്ടായിരിക്കണം. റസൂൽ തിരുമേനി നമ്മോടു ഉണർത്തിയിട്ടുള്ള ഒരു സംഗതിയും നമുക്ക്‌ നൽകിയിട്ടുള്ള താക്കീതും "നിങ്ങൾ അനുഷ്ഠിക്കേണ്ടതായ എല്ലാ കർമ്മങ്ങളും ഞാൻ നിങ്ങളെ ഉപദേശിച്ചിരിക്കുന്നു. ഒരു സംഗതിയും ഞാൻ വിട്ടുകളഞ്ഞിട്ടില്ല.ഞാൻ പഠിപ്പിച്ച ദീനിൽ പെടാത്ത എന്തെങ്കിലും പുതുതായി കൊണ്ടുവരികയാണെങ്കിൽ അത്‌ നിഷ്ഫലമാണ്‌”. അതുപോലെ തന്നെ ഖുർആന്റെ കൽപനയും നബിചര്യയും ഉപേക്ഷിക്കുന്നതോ, അവക്കെതിര്‌ പ്രവർത്തിക്കുന്നതോ കുറ്റകരമാണ്‌. നബിപറഞ്ഞു. ഇസ്ലാം ഒരു ദരിദ്രമായ നിലയിലാണ്‌ ആവിർഭവിച്ചത്‌. ആ ദരിദ്രാവസ്ഥയിലേക്ക്‌ അത്‌ മടങ്ങുകയും ചെയ്യും. ആ ദരിദ്രാവസ്ഥയിൽ നിലനിൽക്കുന്നവർക്ക്‌ സ്വാഗതം".

സ്നേഹിതാ, നിങ്ങളെ ഗൗരവത്തോടെ ഒരുകാര്യം ഞാൻ ഉണർത്തുന്നു. നിങ്ങൾ യഥാർത്ഥ ഇസ്ലാമിക വിജ്ഞാനം നേടണം. ഖുർആനും സുന്നത്തും (പകാരം എങ്ങനെ ജീവിക്കണം എന്നു മനസ്സിലാക്കണം. ഇന്നുള്ള മുസ്ലിം പണ്ഡിതന്മാർ പറയുന്നതിനെ കണ്ണടച്ച്‌ വിശ്വസിക്കരുത്‌. അവർ പറയുന്നതിനെല്ലാം ഖുർആനും സുന്നത്തും അടിസ്ഥാനമുണ്ടോ എന്നറിയണം. ദീനിയ്യായ കുറെകാര്യങ്ങൾ അറബിഭാഷയിൽക്കൂടി പഠിച്ചത്കൊണ്ടാണ്‌ അവർ നമ്മുടെ നേതാക്കളായത്‌. സാധാരണക്കാരേക്കാൾ കൂടുതൽ മതവിജ്ഞാനം അറബി ഭാഷയിൽക്കൂടി പഠിച്ചു. ഖുർആൻ സൂക്തങ്ങളും നബിവചനങ്ങളും ധാരാളം ഉദ്ധരിക്കാൻ അവർക്ക്‌ കഴിയും. എന്നിരുന്നാലും അവർ സാധാരണ മനുഷ്യരാണ്‌. നോക്കുക, ഒരാൾ വൈദ്യം പഠിച്ചു. രോഗംചികിത്സ തുടങ്ങി ബന്ധപ്പെട്ടകുറെ അറിവുകൾ നേടി. അങ്ങനെ ജനമദ്ധ്യേ ആദരണീയനായ ഒരു വൈദ്യനായി ബഹുമാനിക്കപ്പെടുന്നു. പക്ഷെ അയാൾ സാധാരണ മനുഷ്യനാണ്‌. അയാൾക്കും രോഗം ബാധിക്കും. അയാൾക്കും ചികിത്സ ആവശ്യമാകും. അതുപോലെ ഒരാൾ നിയമം പഠിച്ച്‌ വൈദഗ്ധ്യംനേടി അയാൾ വക്കീലായി, അല്ലെങ്കിൽ ജഡ്ജിയായി സാധാരണക്കാരേക്കാൾ കൂടുതൽ നിയമം പഠിച്ചത്കൊണ്ട്‌ അയാളുടെ മനുഷ്യത്വത്തിന്‌ മാറ്റമില്ല. അയാൾ സാധാരണ മനുഷ്യനാണ്‌. നിയമലംഘനം ചെയ്തേക്കും. കുറ്റക്കാരനായേക്കും. ശിക്ഷിക്കപ്പെട്ടേക്കും. അതുപോലെയാണ്‌ നമ്മുടെ മതപണ്ഡിതന്മാരും. അറബിഭാഷയിൽക്കൂടി കുറെ മതവിജ്ഞാനം നേടിയെന്നവിശേഷമല്ലാതെ ആദ്ധ്യാത്മികമായി അവർ സാധാരണക്കാരിൽ നിന്ന്‌ ഒട്ടും ഉയർന്നവരോ, ഉന്നതരോ ആണെന്ന്‌ ധരിക്കരുത്‌. മറ്റുള്ളവരെപ്പോലെ അവരും പാപം ചെയ്തേക്കും.സാധാരണക്കാരിലുള്ള വൈകല്യങ്ങൾ പലഅളവിലായി അവരിലും കണ്ടേക്കാം. അവർ മഅസുമീങ്ങളല്ല, നബിമാരല്ല എന്നർത്ഥം. മുൻ സമുദായങ്ങളിലെ മതപണ്ഡിതന്മാർ ജനങ്ങളെ ചൂഷണംചെയ്ത്‌ മതത്തെ വികലമാക്കി ഭൗതികനേട്ടം ഉണ്ടാക്കിയതും സമുദായങ്ങൾ അല്ലാഹുവിന്റെ ശിക്ഷക്ക്‌ വിധേയമായതുമായ പലസംഭവങ്ങളും ഖുർആനിൽ വിവരിച്ചിട്ടുണ്ട്‌. അത്‌ നമുക്ക്‌ താക്കീതാണ്‌. ആ മതപണ്ഡിതന്മാരെപ്പോലെ ഇക്കാലത്തും മതപണ്ഡിതന്മാർ ദുഷിക്കുമെന്നും മുസ്ലിം സമുദായം ദുർമാർഗത്തിൽ ജീവിക്കുമെന്നും നബി(സ) തിരുമേനി മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. അതൊക്കെ നാം ഇപ്പോൾ കാണുന്നു, അനുഭവിക്കുന്നു. നിങ്ങളിൽ പല അനി സ്ലാമികതകളും നടമാടുന്നുണ്ട്‌. മതപണ്ഡിതന്മാർ അതൊക്കെ കാണുന്നുണ്ട്‌. അതിൽ പങ്കെടുക്കുന്നുണ്ട്‌. ശ്രദ്ധിക്കുക, നിങ്ങൾ മുസ്ലിമായി ജീവിക്കാൻ ശ്രമിക്കണം. മുഅ്മിനായി ജീവിക്കാനും മരിക്കാനും ആത്മാർത്ഥമായി ആശിക്കണം. അല്ലാഹുനിങ്ങളെ അനുഗ്രഹിക്കട്ടെ.

നിങ്ങടെ നാട്‌ ഞാൻ കണ്ടു, വേദനിച്ചു. ഇനി കൂടുതൽ വേദനിക്കണമെന്ന്‌ ആശയില്ല. നമുക്ക്‌ ഇവിടെവെച്ച്‌ പിരിയാം. ഇത്രയും ദിവസം എന്റെ കൂടെവന്ന്‌ ഇതൊക്കെ കാണിച്ച്‌ തന്നതിനും പറഞ്ഞ് തന്നതിനും എന്റെ നന്ദി.ബാറക്കള്ളാഹുലക അല്ലാഹുനമ്മെ ഹിദായത്തിലാക്കട്ടെ. അസ്സലാമു അലൈക്കും.

കലക്കികൾ[തിരുത്തുക]

നേരിയ അസുഖം ബാധിച്ചു കിടപ്പിലായ സ്നേഹിതനെ സന്ദർശിക്കാൻ മുഹിബ്ബുദ്ധീൻ രാവിലെ പുറപ്പെട്ടു. ഒരു കിലോമീറ്റർ അകലെയാണ്‌ അമീറിന്റെ വസതി. അരമണിക്കൂർ നേരം മെല്ലെ നടന്നു. പ്രായാധിക്യം മൂലം അൽപം കിതപ്പും ഉണ്ട്‌. കിതപ്പോടുകൂടി പ്രയാസപ്പെട്ടു ശ്വാസോച്ഛാസം ചെയ്തുകൊണ്ടു മുഹിബ്ബുദ്ദീൻ അമീറിന്റെ വീട്ടിലെത്തി. അമീറിന്റെ മുറിയിലേക്ക്‌ പ്രവേശനം കിട്ടി.

അമീർ കട്ടൻചായയിൽ ബ്രഡ്ഡ് മുക്കിക്കഴിച്ചുകൊണ്ടിരിക്കയാണ്‌.

മുഹിബ്ബുദ്ദീൻ : എന്താ കട്ടൻചായ, പാല്‌ ഉപയോഗിക്കാറില്ലേ?

അമീർ : നാലഞ്ചുദിവസം പനിയായിരുന്നു. അത്‌ നല്ലോണം മാറിയിട്ടില്ല. അതാണ്‌ കട്ടനും ബ്രഡ്ഡും

മുഹിബ്ബുദ്ദീൻ : സുഖമില്ലെന്ന്‌ കേട്ടു. അതാണ്‌ അന്വേഷിച്ചുവന്നത്‌. എന്ത്‌ പറ്റി?

അമീർ : ഖുത്ബിയ്യത്ത്‌ ചൊല്ലാൻ പോയി. അസമയത്ത്‌ ഭക്ഷണം കഴിച്ചു. അത്‌ വയറിന്‌ പറ്റിയില്ല. പിറ്റേന്ന്‌ വയറ്റിളക്കമായി. കൂടെ പനിയും.

മുഹിബ്ബുദ്ദീൻ : മുഹിബ്ബുദ്ദീൻ പനീന്നാ ഈ പനീടെ പേര്‌. കുത്ബെളക്കം ചിലർക്കുണ്ടാകും. ഇപ്പൊ എങ്ങനെയുണ്ട്‌?

അമീർ : എല്ലാം മാറി, സുഖം പൂർണ്ണമായിട്ടില്ലെന്ന്‌ മാത്രം. പുതിയ പനിയും എളക്കോം എവിടുന്ന്‌ കിട്ടി?

മുഹിബ്ബുദ്ദീൻ : നിങ്ങൾക്കിത്‌ രണ്ടും പള്ളീന്ന്‌ കിട്ടി. അതിന്റെ പേര്‌ എനിക്ക്‌ നിങ്ങടേന്ന്‌ കിട്ടി.

അമീർ : ഞാൻ നല്ലത്‌ ചെയ്തപ്പോ രോഗം കിട്ടി. നിങ്ങളതിനെ പരിഹസിച്ചപ്പൊ പേരും കിട്ടി.

മുഹിബ്ബുദ്ദീൻ : ഇതിനെ പരിഹസിക്കാതെ പുകഴ്ത്തി പറയണോ? നിങ്ങൾക്കും ഇങ്ങനെയൊക്കെ പറ്റോ?

അമീർ : എങ്ങനെയൊക്കെ?

മൂഹിബ്ബുദ്ദീൻ : മുഹ്‌യിദ്ധീൻ ശൈഖിന്‌ വേണ്ടി നിസ്‌ക്കരിക്കാൻ പോക്ക്‌.

അമീർ : മനസ്സിലായില്ല.

മുഹിബ്ബുദ്ദീൻ : മനസ്സിലാകൂല നിങ്ങൾക്ക്‌, നിങ്ങൾക്ക്‌ അൽപസ്വൽപം ബുദ്ധീo അറിവും ഉണ്ടെന്നാണ്‌ ഞാൻ കരുതിയത്‌.

അമീർ : എന്നിട്ട്‌ ഇപ്പൊ കരുതിയതിനെന്ത്‌ പറ്റി?

മുഹിബ്ബുദ്ദീൻ : കരുതൽ തെറ്റാണെന്ന്‌ മനസ്സിലായി. അതുണ്ടെങ്കിപ്പിന്നെ നിങ്ങൾ മുഹ്‌യിദ്ദീൻ ശൈഖിന്‌ നിസ്ക്കരിക്ക്വോ?

അമീർ : ശൈഖിനല്ലല്ലോ നിസ്കരിച്ചത്‌.

മുഹിബ്ബുദ്ദീൻ : പിന്നാർക്കാ നിസ്ക്കരിച്ചത്‌.

അമീർ : അല്ലാഹുത്തആലാക്ക്‌

മുഹിബ്ബുദ്ദീൻ : അല്ലാഹുത്തആലാ ഇങ്ങനെ ഒരു പന്ത്രണ്ട് റക്അത്ത് ഫർളാക്കി കൽപ്പിച്ചിട്ടുണ്ടോ?

അമീർ : ഫർളല്ലെങ്കി സുന്നത്തോ

മൂഹിബ്ബുദ്ദീൻ : നിങ്ങൾ പറ, അല്ലാഹുവും റസൂലും ഇങ്ങനെ ഒരു ഫർളോ സുന്നത്തോ നിസ്‌ക്കാരം വിധിച്ചിട്ടുണ്ടോ

അമീർ : നിങ്ങൾതന്നെ പറ. എന്നേക്കാൾ അറിവ്‌ നിങ്ങക്കാ.

മുഹിബ്ബുദ്ദീൻ : എന്നെക്കാളും അറിവ്‌ നമമുടെ മുസ്ല്യാർക്കാ.

അമീർ മുസ്ല്യാരും ഞങ്ങളെല്ലാരും കൂടിയാണ്‌ നിസ്‌ക്കരിച്ചത്‌. ഒന്നും കാണാതെ മുസ്തിയാർ നിസ്ക്കരിക്കില്ല. ഞങ്ങളെക്കൊണ്ടു നിസ്‌കരിപ്പിക്യേം ഇല്ല.

മുഹിബ്ബുദ്ദീൻ : അപ്പൊ മുസ്ലിം ശരീഅത്തിൽ ഇങ്ങനെയൊന്നുണ്ടെന്നാണോ നിങ്ങൾ പറേണത്‌?

അമീർ : ഇല്ലാതിരിക്കില്ല.

മുഹിബ്ബുദ്ദീൻ : നിങ്ങളെന്തൊരു വിഡ്ഡ്യാംപറമ്പനാണപ്പാ, ഇത്രയും വയസ്സ് വരെ ജീവിച്ചിട്ടും ഇസ്ലാം മാർഗ്ഗത്തിൽ എന്തെല്ലാം നിസ്ക്കാരമാണുള്ളതെന്നറിയില്ല. അത്ഭുതപ്പെ ടാനില്ല നാട്ടിൽ അധികം ആളുകളും അങ്ങനെ തന്നെ. അൽപം അറിവ്‌ വേണം. അല്ലെങ്കിൽ ഖുത്ബിയ്യത്ത്‌ ചൊല്ലാനും ശൈഖിന്‌ നിസ്കരിക്കാനും നാട്ടുകാർ പള്ളിയിൽ കൂടില്ലല്ലോ.

അമീർ : നാട്ടിലുള്ളവരെപ്പോലെ ഒരാളല്ലേ നിങ്ങളും?

മുഹിബ്ബുദ്ദീൻ : അല്ല, ആണെങ്കിൽ ഞാനും ശൈഖിന്‌ ഉബാദത്ത്‌ ചെയ്യാൻ വന്നേനെ.

അമീർ : ഞാൻ നിങ്ങളോടെന്താ പറയാ?

മുഹിബ്ബുദ്ദീൻ : പറയേണ്ടത്‌ ഞാൻ പഠിപ്പിച്ചുതരാം. അതിന്‌ പറ്റിയ ആളെ കാണിച്ചുതരാം, തരട്ടെ.

അമീർ : ആവാം, അയാൾ പഠിപ്പിക്കാൻ പറ്റിയ ആളാണെന്ന്‌ നിങ്ങൾ പറേണത്‌ ഞാൻ സമ്മതിക്കുന്നു.

മുഹിബ്ബുദ്ദീൻ : നാരങ്ങാ ഹമീദിനെ കണ്ടാമതി. എല്ലാ വിവരവും കിട്ടും.

അമീർ : ആളെ കളിയാക്ക്‌ണതെന്തിനാ? ഹമീദേ, അയാർ മഹാപാവം.

മുഹിബ്ബുദ്ദീൻ : എന്നാപോട്ടെ, അതിലും നല്ലആളെത്തരാം. അൽപംകൂടി വിവരണ്ട്. കാറ്കാരൻ സെയ്താലി.

അമീർ : നിങ്ങളെന്താ തമാശയാക്ക്ണ്? അയാൾക്ക്‌ വല്ലതും അറിയോ? പള്ളീലെ സിക്രട്ടേരി ആയാൽ മതിയോ?

മൂഹിബ്ബുദ്ദീൻ : അയാൾക്ക്‌ അറിവ്കുറവാണെങ്കിൽ സൈക്കൾ ജബ്ബാറിനെ സമീപിച്ചോ. കുലച്ചു പഠിച്ചിട്ടുണ്ട്, വായിച്ചിട്ടുണ്ട്, മദ്രസപ്രസിഡണ്ട്.

അമീർ : ഇവരൊക്കെ സാധാരണക്കാരെന്നല്ലാതെ ഗൗരവപ്പെട്ടകാര്യങ്ങൾ അറിയാനും പറയാനും കഴിവുള്ളവരല്ലല്ലോ.

മുഹിബ്ബുദ്ദീൻ : നമ്മുടെ അഹ്മദ് മുല്ലാക്ക എങ്ങനെ? പറ്റുവോ?

അമീർ : അദ്ദേഹം കുറച്ചറിവുള്ളാളാ. എന്തെങ്കിലും ചോദിക്കേം പറയം ചെയ്യാൻ പറ്റും. കൊള്ളാം.

മൂഹിബ്ദുദ്ദീൻ : എന്നാലേ, കൈമലത്താൻ മുഹമ്മദ്‌ മുസ്ല്യാരാണ്‌ ഒക്കേത്തിലും നല്ലത്‌.

അമീർ : ശരിയാണ്‌, എനിക്കറിയാം അദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ട്‌ കൊള്ളാം.

മുഹിബ്ബുദ്ദീൻ : ഇപ്പൊ ഓർമ്മ വന്നു. ഹാജിജുഹൈല്‌ ജാന്യരി. നല്ല പണ്ഡിതനാണ്‌.

അമീർ : ഞാൻ കേട്ടുട്ടുണ്ട്‌, പ്രസിദ്ധനാണ്‌, എന്തിനുംപറ്റും, എല്ലാത്തിനും പറ്റും.

മുഹിബ്ബുദ്ദീൻ : എല്ലാം വിട്ടു, ഏറ്റവും യോഗ്യനായ ഒരാളുണ്ട്‌. ആലിമുൽ അല്ലാമശൈഖ്‌ ജലാലുദ്ദീൻ ജൗഹരി.

അമീർ : അതിന്റപ്രം ഇനി ആരൂല്ല. ആരേം തേടണ്ട ലോകപ്രസിദ്ധനായ അദ്ദേഹത്തെ കവച്ചുവെക്കാൻ ആരുണ്ട്.

മുഹിബ്ബുദ്ദീൻ : അദ്ദേഹം പറഞ്ഞാൽ അമീറിന്‌ സ്വീകരിക്കാൻ പറ്റുവോ?

അമീർ : അതിലെന്ത്‌ സംശയം? അദ്ദേഹം പറഞ്ഞാൽ നൂറ്‌ ശതമാനം നമുക്ക്‌ സ്വീകരിക്കാം. വിശിഷ്ടമായി.

മുഹിബ്ബുദ്ദീൻ : അപ്പൊ അമീറെ ഒന്നു ചോദിക്കട്ടെ. ഞാൻ അഞ്ചാറാളുകളെ പറഞ്ഞു. ആദ്യം ഒക്കെത്തള്ളി. പിന്നെ പറ്റുമെന്നായി, പിന്നെക്കൊള്ളാമെന്നായി. പിന്നെ സമ്മതമായി. വിശിഷ്ടമായി. ഇങ്ങനെ ആളുകൾ പലനിലവാരത്തിലായല്ലോ. എന്താത്‌?

അമീർ : അവരുടെ പഠിപ്പും യോഗ്യതയും ജനസമ്മതിയും ഒക്കെ കണക്കിലെടുക്കുമ്പോ അങ്ങനെയല്ലെ.

മുഹിബ്ബുദ്ദീൻ : ജനസമ്മതിയും യോഗ്യതയും എല്ലാവർക്കുമുണ്ട്‌.

അമീർ : അല്ല, ഇസ്ലാമിനെക്കുറിച്ചുള്ള അവരുടെ അറിവാണ്‌ മുഖ്യം. നല്ല മതപണ്ഡിതന്റെ പ്രസ്താവനകർ നമുക്ക്‌ അംഗീകരിക്കാം.

മുഹിബ്ബുദ്ദീൻ : ചോദിക്കട്ടെ, പഠിപ്പുള്ളവർ പറയുന്നത്‌ സ്വീകരിക്കും, പഠിപ്പില്ലാത്തവരുടേത്‌ സ്വീകരിക്കില്ല, അതല്ലേ അമീറിന്റെ നിലവാരം.

അമീർ : അത്‌ ശരിയാണ്‌. നിങ്ങളുടേതും മറ്റെല്ലാരുടേതും അങ്ങനെത്തന്നെ ആയിരിക്കൂമല്ലോ

മുഹിബ്ബുദ്ദീൻ : ഒരു പച്ചച്ചോദ്യം. അല്ലാഹുവും റസൂലും പറഞ്ഞത്‌ എടുക്ക്വോ അതല്ല നാരങ്ങാ ഹമീദ്‌ പറേണത്‌ എടുക്ക്വോ? ഏതാണെടുക്ക്വ?

അമീർ : ഇതെന്ത്‌ ചോദ്യാ? കാര്യം സംസാരിക്കുന്നതിനിടയിൽ എന്തിനാകളിതമാശ?

മുഹിബ്ബുദ്ദീൻ : കാര്യമുണ്ട്‌, വെറുതെയല്ലാ ചോദിക്കുന്നത്‌. ഗൗവത്തിലാണ്‌ ചോദ്യം, ഗൗരവത്തിൽ ഉത്തരം പറയണം.

അമീർ : ചോദ്യം കേട്ടാൽ കളിയാണെന്നാണ്‌ തോന്നുക. നിങ്ങൾ കട്ടിയുള്ളകാര്യം ചോദിക്ക്‌

മുഹിബ്ബുദ്ദീൻ : അമീറിന്‌ കനം കുറഞ്ഞാലും കനം വരുന്നുണ്ട്‌. എന്റെ ചോദ്യത്തിന്‌ മറുപടി പറഞ്ഞില്ലെങ്കിൽ സംസാരം ഇവിടെ നിർത്തും.

അമീർ : അത്‌ വേണ്ട, ചോദിച്ചോ പറയാം.

മുഹിബ്ബുദ്ദീൻ : അല്ലാഹുവും റസൂലും പറഞ്ഞതോ അതല്ലാ നാരങ്ങാ ഹമീദോ കാറ്‌ സെയ്താലിയോ, സൈക്കിൾ ജബ്ബാറോ പറഞ്ഞതോ ആര്‌ പറഞ്ഞതാ സ്വീകരിക്ക്യാ.

അമീർ : അല്ലാഹുവും റസുലും പറഞ്ഞത്‌

മുഹിബ്ദുദ്ദീൻ : അഹമദ്‌ മുല്ലാക്ക പറഞ്ഞതോ കൈമലത്താൻ മുഹമ്മദ്‌ മുസ്ല്യാർ പറഞ്ഞതോ ഏതാ സ്വീകരിക്ക്യാ?

അമീർ : മുസ്ല്യാർ പറഞ്ഞത്‌

മുഹിബ്ബുദ്ദീൻ : ഹാജി ജൂഹൈൽ ജാന്വരി പറഞ്ഞതോ ആലിമുൽ അല്ലാമ ശൈഖ്‌ ജലാലുദ്ദീൻ ജൗഹരീ പറഞ്ഞതോ എതാണ്‌ സ്വീകരിക്ക്യാ?

അമീർ : രണ്ടും സ്വീകരിക്കും.

മുഹിബ്ബുദ്ദീൻ : അല്ലാഹുവും റസൂലും പറഞ്ഞതോ ശൈഖ്‌ ജമാലുദ്ദീൻ പറഞ്ഞതോ ഏതാണ്‌ സ്വീകരിഭ്യാ?

അമീർ : രണ്ടും സ്വീകരിക്കും, രണ്ടും ഒന്നുതന്നെ ആയിരിക്കുമല്ലൊ.

മുഹിബ്ബുദ്ദീൻ : കിതാബിനും സുന്നത്തിനും യോജിക്കാത്ത കാര്യമാണ്‌ ശൈഖ്‌ ജമാലുദ്ദീൻ പറഞ്ഞതെങ്കിലോ?

അമീർ : അങ്ങനെ സംഭവിക്കില്ല. അഥവാ അങ്ങനെ പറഞ്ഞാൽ ശൈഖിനെത്തള്ളി ഖുർആനും സുന്നത്തും അനുസരിച്ചുള്ളത്‌ എടുക്കും.

മുഹിബ്ബുദ്ദീൻ : അപ്പോൾ പഠിപ്പുള്ള ആലിമുൽ അല്ലാമയെ അമീർ തള്ളി. നേരത്തേ ഹമീദിനേയും, സൈദാലിയേയും, ജബ്ബാറിനേയും തള്ളി ശൈഖിനെ സ്വീകരിച്ചതാ. ആ ശൈഖിനെ ഇപ്പൊതള്ളി. എന്താ ഇതിനുള്ള അടിസ്ഥാനം?

അമീർ : അല്ലാഹുവും റസൂലും കൽപ്പിച്ചത്‌ ഖുർആനും സുന്നത്തും അനുസരിച്ചുള്ളത്‌ മാത്രം സ്വീകരിക്കുക; അതിന്‌ എതിരായുള്ളത്‌ ആർ പറഞ്ഞാലും തള്ളിക്കളയുക. നമ്മൾ അതല്ലേ ചെയ്യേണ്ടത്‌! അതാണ്‌ അടിസ്ഥാനം.

മുഹിബ്ബുദ്ദീൻ : വളരെ സത്യമായ വസ്തുതയാണ്‌ അമീർ പറഞ്ഞത്‌. പറഞ്ഞ ആളെയല്ല നോക്കേണ്ടത്‌; പറഞ്ഞകാര്യമാണ്‌. ആര്‌ പറഞ്ഞാലും പറയുന്നത്‌ കിതാബും സുന്നത്തും അനുസരിച്ചായിരിക്കണം. അതല്ലേ തത്ത്വം?

അമീർ : അതാണ്‌ ശരി.

മുഹിബ്ബുദ്ദീൻ : അപ്പൊ മുസ്ലിയാർ പറഞ്ഞാൽ സ്വീകരിക്കും, മുസ്ലിയാർ അല്ലാത്തവർ പറഞ്ഞാൽ സ്വീകരിക്കില്ല എന്ന നയം ശരിയാണോ? ഖുർആനും സുന്നത്തും അനുസരിച്ചുള്ള കാര്യങ്ങൾ സ്വീകരിക്കും. അല്ലാത്തവ തള്ളിക്കളയും. ഇതായിരിക്കണ്ടേ നയം?

അമീർ : അതാണ്‌ ശരിയായനയം

മുഹിബ്ബുദ്ദീൻ : ഇനി ചോദ്യം ആവർത്തിക്കട്ടേ. നാരങ്ങാ ഹമീദും കാറ്‌ സെയ്താലിയും സൈക്കിൾ ജബ്ബാറും പറഞ്ഞാൽ താങ്കൾ അംഗീകരിക്കുമോ?

അമീർ : ഖുർആനും സുന്നത്തും അനുസരിച്ചാണ്‌ അവർ പറയുന്നതെങ്കിൽ തീർച്ചയായും സമതിക്കാതെ നിവൃത്തിയില്ല. ഞാൻ ആ ന്യായത്തിൽ തോൽവി സമ്മതിച്ചിരി ക്കുന്നു.

മുഹിബ്ബുദ്ദീൻ : നിങ്ങൾ കാര്യം മനസ്സിലാക്കുന്നുണ്ട് എന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഹാജി ജൂഹൈല് ജാന്വരിയും ആലിമുൽ അല്ലാമ ശൈഖ്‌ ജമാലുദ്ദീനും പറയുന്നതോ?

അമീർ : അതും ഖുർആനും സുന്നത്തും അനുസരിച്ചാണെങ്കിൽ കൊള്ളും അല്ലെങ്കിൽ തള്ളും.

മുഹിബ്ബുദ്ദീൻ : ഭേഷ്‌, ഇനി കാര്യത്തിലേക്ക്‌ കടക്കാം. ഇസ്ലാം മാർഗ്ഗം നമുക്കറിയാം അല്ലാഹുവും റസുലും കൽപിച്ചത്‌. ജീവിത പദ്ധതി. വിധിവിലക്കുകൾ ഖുർആനും സുന്നത്തും അനുസരിച്ച്‌ കൽപിക്കാനും അനുവദിക്കാനും നിർദ്ദേശിക്കാനും നിരോധിക്കാനും വിരോധിക്കാനും ആർക്കാണ്‌ അധികാരം?

അമീർ : അല്ലാഹുവും റസൂലും തന്നെ/

മുഹിബ്ബുദ്ദീൻ : വേറെ ആർക്കും അതിന്‌ അധികാരമില്ല, ആരേയും അനുസരിക്കാൻ മുസ്ലിംകൾ ബാദ്ധ്യസ്ഥരുമല്ല. അതല്ലേ ശരിയായ കാഴ്ച്ചപ്പാട്.

അമീർ : അത്‌ ശരിയാണ്‌, സമ്മതിച്ചു.

മുഹിബ്ബുദ്ദീൻ : അപ്പോൾ ഒരു ചോദ്യം. ഖുത്ബിയ്യത്ത്‌ നിസ്‌കാരം ആര്‌ കൽപിച്ചതാ?

അമീർ : അവിടെയാണല്ലോ നമമുടെ തുടക്കം. നിങ്ങൾതന്നെ പറഞ്ഞോളൂ.

മുഹിബ്ബുദ്ദീൻ : ഇങ്ങനെ ഒരു നിസ്ക്കാരത്തെപ്പറ്റി നമ്മൾ ചെറുപ്പകാലത്ത്‌ ഓതിപഠിച്ചിട്ടില്ല. അതിന്‌ ശേഷം പറഞ്ഞും കേട്ടിട്ടില്ല. ഫർളും സുന്നത്തും നമസ്ക്കാരങ്ങൾ നമുക്കറിയാം. അതിലൊന്നും ഈ ഖുത്ബിയ്യത്ത്‌ നിസ്ക്കാരം എന്നൊന്നില്ല. അല്ലാഹുവും റസൂലും അങ്ങനെ ഒരു നിസ്ക്കാരം നമുക്ക്‌ നിർദ്ദേശിച്ചിട്ടില്ല. ശരിയല്ലേ?

അമീർ : ശരിയാണ്‌.

മുഹിബ്ബുദ്ദീൻ : പിന്നെ ആര്‌ കൽപ്പിച്ചു എന്നതാണ്‌ പ്രശ്നം, അല്ലേ?

അമീർ : അതെ

മുഹിബ്ബുദ്ദീൻ : ആ പദ്യം ഉണ്ടാക്കിയ ആൾ. ആ പദ്യത്തിൽ അദ്ദേഹം എഴുതിയിട്ടുണ്ട് ബഅദസ്സ്വലാത്തിത്നതൈ

അശ്റത്തമിൻ റകഅ: മഅൽഫവാത്തിഹിവൽ

ഇഖ് ലാസി ബിൽഖള്അ:

എന്നിങ്ങനെ പന്ത്രണ്ട്‌ റകഅത്ത്‌ നിസ്ക്കരിച്ച്‌ മുഹ്യിദ്ധീൻ ശൈഖിനെ വിളിച്ചാൽ അവിടെ ഹാജരാകുമെന്ന്‌. ഇത്‌ നിങ്ങൾ വിര്യസിക്കുന്നുണ്ടോ?

അമീർ : മുസ്ലിയാക്കന്മാരല്ലേ പറഞ്ഞത്‌? അത്കൊണ്ട്‌ അത്‌ നേരാണെന്ന്‌ സാധാരക്കാർ വിശ്വസിക്കും.

മുഹിബ്ബുദ്ദീൻ : ഒരു മുസ്ലിമെന്ന നിലക്ക്‌ അത്‌ വിശ്വസിക്കാൻ നിങ്ങളുടെ മനസ്സ്‌ അനുവദിക്കുന്നുണ്ടോ? മുഹ്യിദ്ദീൻ ശൈഖ്‌ ഒരു മനുഷ്യൻ, മുത്തഖിയായ മഹാനായ ഔലിയാ എന്നിരിക്കട്ടെ, സുഷ്ടിയാണല്ലൊ അല്ലാഹുവിന്റെ കഴിവ്‌ അദ്ദേഹത്തിനുണ്ടെന്ന്‌ വിശ്വസിക്കാമോ?

അമീർ : അത്‌ കുറച്ചു പ്രയാസം തന്നെ. നമ്മൾ അത്രയൊന്നും ചിന്തിച്ചിട്ടില്ല.

മുഹിബ്ബുദ്ദീൻ : ചിന്തിക്കണം, എന്തെങ്കിലും കേൾക്കുമ്പോൾ അത്‌ ഉടനെ ശരിവെക്കരുത്‌. ലം യകിർറു അലൈഹാ സുമ്മൻ വഉംയാനാ എന്ന്‌ ഖുർആൻ പായുന്നു. ചെവിടു കേൾക്കാത്തവനെപ്പോലെ, കണ്ണ്‌ കാണാത്തവനെ പോലെ കെട്ടിമറിഞ്ഞ്‌ വീഴരുത്‌. ചിന്തിക്കണം ശരിയെന്ന്‌ ബോദ്ധ്യപ്പെടണം. ആലിമുൽ അല്ലാമ പറഞ്ഞാലും നാരങ്ങ ഹമീദ്‌ പറഞ്ഞാലും പെട്ടെന്ന്‌ എടുക്കരുത്‌.

അമീർ : ശരിയാണ്‌, ബുദ്ധി ഇപ്പോഴാണ് തെളിയുന്നത്‌.

മുഹിബ്ബുദ്ദീൻ : ഒരു അറബിക്കവി കവിതക്കിടയിൽ നിസ്ക്കരിക്കാൻ കൽപിച്ചാൽ നിങ്ങൾ എങ്ങനെ ആ കൽപന സ്വീകരിച്ച്‌ അപ്രകാരം നിസ്ക്കരിക്കും?

അമീർ : മുസ്ലിയാർ നിസ്ക്കരിക്കുന്നുണ്ടല്ലൊ. അപ്പൊ അതിൽ തെറ്റില്ലെന്നല്ലേ മനസ്സിലാക്കേണ്ടത്?

മുഹിബ്ബുദ്ദീൻ : മുസ്ലിയാർ നിസ്‌ക്കരിച്ചത്‌ കൊണ്ടാണോ നിങ്ങൾ നിസ്ക്കരിച്ചത്‌?

അമീർ : അതെ.

മുഹിബ്ബുദ്ദീൻ : മുസ്ലിയാർ ചെയ്യുന്നതൊക്കെ ചെയ്യാൻ നിങ്ങൾക്ക്‌ കൽപനയുണ്ടോ? ഇസ്ലാം ശരീഅത്തിൽ ഇങ്ങനെയൊന്നില്ലെന്നറിഞ്ഞുകൊണ്ട്‌ അങ്ങനെ ചെയ്തതിന്റെ യുക്തിയെന്ത്‌?

അമീർ : അതിനുത്തരം പറയേണ്ടത് മുസ്ലിയാരാണ്‌/

മുഹിബ്ബുദ്ദീൻ : മുസ്ലിയാർ ചെയ്യുന്ന പ്രവൃത്തിക്ക്‌ മുസ്ലിയാർ ഉത്തരം പറയും. നാളെ മഹ്ശറയിൽ നിങ്ങൾക്ക്‌ വേണ്ടി മുസ്സിയാർ ഉത്തരം പറയില്ല. നിങ്ങൾ ചെയ്തതിനൊക്കെ ഉത്തരവാദി നിങ്ങളാണ്‌.

അമീർ : അപ്പോൾ ഞാൻ കുടുങ്ങിയത്‌ തന്നെ. സംഗതിയുടെ നിജസ്ഥിതിയെന്താ?

മുഹിബ്ബുദ്ദീൻ : ആരോ ഉണ്ടാക്കിയ കവിത, ഇസ്ലാമിൽ അതിനൊരു സ്ഥാനവും ഉല്ല. നിങ്ങളെന്തിനത്‌ ചൊല്ലാൻ പോയി. അല്ലാഹുവിൽ നിന്ന്‌ പുണ്യം കിട്ടുമെന്ന്‌ കരുതിയാണാ അതിന്‌ പോയത്‌?

അമീർ : മുഹ്യിദ്ദീൻ ശൈഖിന്റെ മദ്ഹും, പോരിശയും പറഞ്ഞു കേട്ടിട്ടുണ്ട്‌. മുസ്ലിയാക്കന്മാർ വഅള്‌ പറഞ്ഞിട്ടുണ്ട്‌. മുസ്ലിയാക്കന്മാർ ചൊല്ലുന്നുണ്ട്‌. ആളുകൾ കൂടുന്നുണ്ട്‌. മുസ്ലിയാരടക്കം എല്ലാവരും നിസ്ക്കരിക്കുന്നുണ്ട്‌. പിന്നെ അതിലാരാതെറ്റ്‌ കണ്ടുപിടിക്യാ?

മൂഹിബ്ബുദ്ദീൻ : നമുക്ക്‌ മാതൃക റസൂലും സഹാബത്തുമാണ്‌. ലഖദ്‌ കാനലക്കും ഫീറസൂലില്ലാഹി ഉസ്വത്തുൻ ഹസന: (നിങ്ങൾക്ക്‌ റസൂലിൽ ഉത്തമമായ മാതൃകയുണ്ട്‌ എന്നല്ലേ ഖുർആൻ പറഞ്ഞത്‌. അല്ലാഹുവിന്റെ കൽപനകൾ റസൂൽ വിശദീകരിച്ചു തരുന്നു. മാതൃക ചെയ്യേണ്ടത്‌ ചെയ്തു കാട്ടിത്തരുന്നു. അവർ ചെയ്യാത്തതും കൽപിക്കാത്തതും ദീനിൽപ്പെട്ടതല്ല. ഈ തത്വം ഗൗരവപൂർവ്വം കണക്കിലെടുക്കാതെ മുസ്ലിയാക്കന്മാർ ചെയ്തെന്നും പറഞ്ഞു ദീനിൽ ഇല്ലാത്തതൊക്കെ നിങ്ങൾ ചെയ്യുന്നത്‌ കുറ്റകരമായ കാര്യമാണ്‌.

അമീർ : മുസ്ലിയാക്കന്മാർ ചെയ്താലും കുറ്റമല്ലേ?

മുഹിബ്ബുദ്ദീൻ : സംശല്യ, അവർ ചെയ്താലും കുറ്റം തന്നെ ഏത്‌ ആലിമുൽ അല്ലാമ ചെയ്താലും കുറ്റം തന്നെ.

അമീർ : അറിവുള്ള ആലിമീങ്ങളായ അവരൊക്കെ കുറ്റകരമായ ഈ കർമ്മം ചെയ്യുന്നതെന്താ? ആളുകളെക്കൂട്ടി പള്ളിയിലും വീടുകളിലും ഇതൊക്കെ നടത്തുന്നതെന്തേ?

മുഹിബ്ബുദ്ദീൻ : അതാണ്‌ പ്രശ്നം, അറിവും ബുദ്ധിയും ഉണ്ടായാലും കാര്യങ്ങൾ ചിന്തിക്കില്ല. പണ്ടു ആരെങ്കിലും ചെയ്താൽ അത്പോലെ ചെയ്തുപോരുന്ന ഒരു ദുഷിച്ച സ്വഭാവം സമൂഹത്തിനും പണ്ഡിതന്മാർക്കും ഉണ്ട്. ആരോ അബദ്ധം ചെയ്തു തുടങ്ങിവെച്ചു. പിന്നെ മുമ്പേ പോയോന്റെ പിമ്പേ പോകലായി. കാക്കകാരണവന്മാരുടെ നടപടിയെന്നും പറഞ്ഞു അതിനെ മുറുകെപ്പിടിക്കും. അവരാണ്‌ ഖുറാഫാത്ത്കാർ, യാഥാസ്ഥിതികർ. ബുദ്ധി ഒട്ടും ഉപയോഗിക്കാത്തവർ/

അമീർ : ഇത്‌ ആദ്യം തുടങ്ങിയആളോ? അയാളെന്തിന്‌ ഇത്‌ തുടങ്ങിവെച്ചു? അതും നാം ആലോചിക്കേണ്ടതല്ലേ?

മുഹിബ്ബുദ്ദീൻ . റസൂല്‌ പറഞ്ഞിട്ടുണ്ട്‌, ജൂതന്മാരും ക്രിസ്ത്യാനികളും പിഴച്ചപോലെ മുസ്ലിംകളും പിഴച്ചമാർഗ്ഗത്തിലൂടെ നീങ്ങുമെന്ന്‌. അല്ലെങ്കിൽ ഒരു നല്ലമനുഷ്യനെക്കുറിച്ചാ വട്ടെ ഇല്ലാത്ത കുറേകഥകൾ കെട്ടിയുണ്ടാക്കി അതും ഇസ്ലാമിന്റെ തൗഹീദ്‌ വിശ്വാസത്തിന്‌ തീരെ നിരക്കാത്ത വസ്തുതകൾ കവിതയാക്കി അതിൽ ഒരു നിസ്ക്കാരവും തള്ളിക്കേറ്റി സമുദായത്തിൽ നടപ്പാക്കി. ഇസ്ലാമിന്റെ ശത്രുവാണ്‌ അതിന്റെ നിർമ്മാതാവ്‌ എന്ന കാര്യത്തിൽ സംശയമില്ല. മുസ്ലിം വേഷധാരിയായ വല്ല ജ്യൂതനുമായിരിക്കും അത്‌, പണ്ഡിത വേഷത്തിൽ മുസ്ലിംകളെ പറഞ്ഞു ഫലിപ്പിച്ചു വഴിപ്പെടുത്തി വഴിപിഴപ്പിച്ചു. അങ്ങനെ തല തുടങ്ങിയതാവാനേ തരമുള്ളൂ. അജ്ഞരായ മുസ്ലിംകൾ അത്‌ ഇബാദത്തായി തെറ്റിദ്ധരിച്ചു അത്‌ പാടാൻ തുടങ്ങിയെന്നിരിക്കട്ടെ, നാട്ടു നടപ്പ് ലംഘിക്കാൻ ആരും ഒരുമ്പെട്ടില്ലല്ലോ. വിജ്ഞാന പ്രകാശം കൊണ്ടു ഉൽബുദ്ധരാണെന്നഭിമാനി ക്കുന്ന ഇന്നത്തെ സമുദായം ചിന്തിക്കാനും പഴയതെറ്റുകൾ തിരുത്താനും തയ്യാറാവാതെ കാക്കകാരണവന്മാരുടെ നടപടികളെ മുറുകെപിടിച്ചു അനാചാരങ്ങളിൽ മുഴുകിക്കഴിയുന്ന കാഴ്ച നാം കാണുന്നില്ലേ, അപ്പോൾ നൂറ്റാണ്ടുകൾക്ക്‌ മുമ്പുള്ള ജനങ്ങളുടെ സ്ഥിതി പറയാനുണ്ടോ? പണ്ഡിത പുരോഹിതന്മാരാണ്‌ ഇക്കാര്യത്തിൽ ജനങ്ങൾക്ക്‌ നേതൃത്വം കൊടുക്കുന്നത്‌. അവർക്ക്‌ ലോകജീവിതത്തിലെ ഭൗതികാനന്ദമാണ്‌ വേണ്ടത്‌. സ്വാർത്ഥപരമായ ലക്ഷ്യങ്ങൾ നേടുകയെന്നതാണ്‌ അവരുടെ ഉദ്ദേശ്യം. ജനങ്ങളെ ചൂഷണം ചെയ്ത്‌ കാര്യലാഭമുണ്ടാക്കാനും സ്ഥാനമാനങ്ങൾ സമ്പാദിക്കാനും എന്ത്‌ അനിസ്സാമികതകളും ഭക്തിപരിവേഷത്തോടെ ആചരിക്കാനും അവർ തയ്യാർ. ഈമാൻ ബലഹീനമായിത്തീരുന്ന ഈ കാലഘട്ടത്തിലെ പണ്ഡിതനമാരെക്കുറിച്ച്‌ റസൂൽ മുൻകൂട്ടി പ്രവചിച്ചിട്ടുണ്ട്‌. ഉലമാഉഹും ശർറുംമിൻ തഹ്ത്തി അദീമിസ്തമാ - ആകാരത്തിൻ കീഴിൽ ഏറ്റവും ദുഷിച്ചവരായിരിക്കും അവരിലെ പണ്ഡിതന്മാർ എന്ന്‌. പിഴക്കുകയും പിഴപ്പിക്കുകയും ചെയ്യുക അവരുടെ ജിവിതരീതിയായിത്തീർന്നിട്ടുണ്ട്. നോക്കുക മുഹ്യിദ്ദീൻ ശൈഖിനെ വിളിച്ചു പ്രാർത്ഥിക്കുന്ന ഖുത്ത്ബിയ്യത്ത്‌ ഒന്ന്‌ മാത്രമല്ല. എല്ലാ കർമ്മരംഗങ്ങളിലും ശുദ്ധഇസ്ലാമിക നടപടികളിൽ നിന്നും നാം വ്യതിചലിച്ചു കഴിഞ്ഞിരിക്കയാണ്‌. മരണത്തെത്തുടർന്നു എന്തെല്ലാം അനാചാരങ്ങൾ ഖത്തപ്പുരകെട്ടി മയ്യത്തിന്റെ ഖബറിന്നടുത്തിരുന്നു അഖണ്ഡ ഖൂർആൻ പാരായണം പണ്ടുണ്ടായി രുന്നു. ഇപ്പോൾ അത്‌ വളരെ കുറഞ്ഞു ഇല്ലെന്ന്‌തന്നെ പറയാം. എന്നാലും മരണം നടന്നവീട്ടിലിരുന്ന്‌ കുറച്ചാളുകൾ കുറച്ചുദിവസം ഖുർആൻ ഓതും. അത്കൊണ്ടു മയ്യത്തിന്‌ പുണ്യം കിട്ടുമെന്ന്‌ ഈ പണ്ഡിതന്മാർ ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കയാണ്‌. ഓതുന്നവർക്ക്‌ കൂലി കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല. മരിച്ചആർക്ക്‌ വേണ്ടി 70,000 ദിക്റ്‌ ചൊല്ലിയാൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്ന മറ്റൊരു സിദ്ധാന്തം പ്രചരിപ്പിച്ചു ആ ബിദ്‌അത്തും നടപ്പിലാക്കി. അടിയന്തിരം, നാൽപത്‌, ആണ്ട്‌ ഇതൊക്കെ വേറെ. നല്ല മനുഷ്യർ മരണപ്പെട്ടാൽ ഖബർ കെട്ടിപ്പൊക്കി ജാറം ദർഗ്ഗയുണ്ടാക്കി. കൊടികുത്ത്‌ നേർച്ചയും വഴിപാടും ദുആയും പ്രാർത്ഥനയും മരിച്ചവർ ജനങ്ങ ളുടെ പ്രാർത്ഥന കേൾക്കുമെന്നും നമുക്ക്‌ വേണ്ട സഹായങ്ങൾ ചെയ്യാൻ അവർ കഴിവുള്ളവരാണെന്നും തെറ്റായ വിശ്വാസം വെച്ചുകൊണ്ട്‌ എന്റെല്ലാം അനാചാരങ്ങളാണ്‌ ഇന്ന്‌ അനുഷ്ഠിക്കുന്നത്‌. ജനങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്ത്‌ അവരുടെ മുതൽ അന്യായമായി ഭക്ഷിക്കുകയാണ്‌ ജാറദർഗ്ഗകളുടെ ഉടമകൾ. ഓഹരി പറ്റാൻ പണ്ഡിതന്മാരും. റാത്തീബ്‌, മൗലൂദ് കളുടെ കൊള്ള. ഇപ്പോൾ ഒരു പുതിയ ചരക്ക്‌ ഇറങ്ങിയിട്ടുണ്ട്‌ മാർക്കറ്റിൽ. സ്വലാത്ത്‌ ദുആ സമ്മേളനം. ഇസ്ലാമിനെ കമ്പോളവൽകരി ച്ചു. എവിടെ നോക്കിയാലും കച്ചവടം. സ്ത്രീകളെയും പുരുഷന്മാരേയും സംഘടിപ്പിച്ചു പുണ്യ ഖബറുകൾ സന്ദർശിക്കാൻ ഏർപ്പാടുചെയ്യുന്ന പണ്ഡിതന്മാരെപ്പറ്റി എന്ത്‌ പറയാൻ! പരസ്യമായി അനിസ്ലാമിക പ്രവർത്തനങ്ങളിൽ നിരതരാവാൻ ഒരുമടിയും അവർക്കില്ല. കാരണം, അതിനെപിന്തുണക്കുന്ന പതിനായിരങ്ങളുണ്ട്. അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുന്നവരുടെ എണ്ണം ചുരുങ്ങിവരികയാണ്‌ കാലാവസാനത്തിൽ അങ്ങനെ സംഭവിക്കണമല്ലൊ.

ശുദ്ധ ഇസ്ലാം എവിടെയുണ്ട്‌. ആകെ കലങ്ങി മറിഞ്ഞിരിക്കയാണ്‌. ഇസ്ലാം ആദ്യനൂറ്റാണ്ടുകളിൽ ശുദ്ധജലാശയംപോലെ തെളിവുറ്റതായിരുന്നു. പൂർവ്വമതക്കാരുടെ അനാചാര ങ്ങളാകുന്ന ചളി അടിയിൽ കിടപ്പുണ്ടെങ്കിലും ഇസ്ലാമിന്റെ ശുദ്ധതയെ അത്‌ ബാധിച്ചില്ല. ആദ്യകാലഘട്ടം കഴിഞ്ഞതോടെ അനാചാരങ്ങൾ ഓരോന്നു തുടങ്ങുകയായി. അടിയിൽകിടക്കുന്ന ചളികുറേശ്ശെ കലങ്ങാൻ തുടങ്ങി. കാലക്രമത്തിൽ ആ ചളിമുഴുവനും കലങ്ങി ഇസ്ലാമാകുന്ന ശുദ്ധജലത്തെ ചളിവെള്ളമാക്കി തരം താഴ്ത്തി. ഇപ്പോഴും പുരോഹിതന്മാർ കലക്കിക്കൊണ്ടിരിക്കയാണ്‌. ഈ കലക്കികളുടെ നിരന്തര പ്രയത്നം കാരണം ശുദ്ധീകരണ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന യഥാർത്ഥ മുസ്സിം വിശ്വാസികളുടെ പ്രയത്നം വിജയിക്കുന്നതിന്‌ വേഗതകുറയുന്നു, കാലതാമസം ഏർപ്പെടുന്നു. ഒരു ഭാഗത്ത്കൂടി സത്യവിശ്വാസം ഉൾക്കൊണ്ട പണ്ഡിതന്മാർ ഇസ്ലാമിനെ കെട്ടിപ്പടുക്കുമ്പോൾ മറു ഭാഗത്ത്‌ യാഥാസ്ഥിതികർ ഇസ്ലാമിനെ തകർക്കുവാൻ സംഘടിതരായി പ്രയത്നിക്കുന്നു. ഇസ്ലാഹീ പ്രവർത്തകർക്ക്‌ ഏറെ പ്രയാസങ്ങൾ നേരിടേണ്ടി വരുന്നു. റസൂൽ പ്രവചിച്ചിട്ടുണ്ട് അവസാനകാലത്ത്‌ ഇസ്സാമിനെ കൊണ്ടുനടക്കുകയെന്നത്‌ കയ്യിൽ തീപ്പൊരിപിടിക്കുന്നത്‌ പോലെയാണെന്ന്‌. അജ്ഞരായ ഭൂരിപക്ഷത്തിന്റെ ശക്തമായ തള്ളിക്കയറ്റം. ത്വുബാലിൽ ഗുറബാഅ്‌. ജനങ്ങൾ കേടുവരുത്തിയ ഇസ്ലാമിനെ ശുദ്ധീകരിക്കുന്ന ന്യൂനപക്ഷത്തിന്‌ എല്ലാമംഗളങ്ങളും ഭവിക്കട്ടെ. ആ ന്യൂനപക്ഷ ത്തിൽ അംഗമാകാൻ ശ്രമിക്കുക.

"https://ml.wikisource.org/w/index.php?title=താബിഈ_കേരളത്തിൽ&oldid=217840" എന്ന താളിൽനിന്ന് ശേഖരിച്ചത്