ടെക്സ്റ്റ്ബുക്കുക്കമ്മിറ്റിക്കാരുടെ ശ്രദ്ധക്ക്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ടെക്സ്റ്റ്ബുക്കുക്കമ്മിറ്റിക്കാരുടെ ശ്രദ്ധക്ക്

രചന:മാണിക്കോത്ത് രാമുണ്ണിനായർ

(കുറിപ്പ്: പതിനെട്ട് വയസ്സിന്ന് കീഴെയുള്ള വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും ഇതു വായിക്കാൻ പാടുള്ളതല്ല. രക്ഷിതാക്കന്മാർ വളരെ സൂക്ഷിയ്ക്കണം. വായിച്ചു പോയാൽ പിന്നീട് ഉണ്ടായേയ്ക്കാനിടയുള്ള യാതൊരു അനിഷ്ടസംഭവങ്ങൾക്കും ലേഖകൻ ഉത്തരവാദിയായിരിയ്ക്കുന്നതല്ല. പത്രാധിപർ ഉത്തരവാദിത്തം എടുക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ഇഷ്ടം. ഞാൻ പറയേണ്ടതു പറഞ്ഞു :-പി.എസ്സ്. )


ചെറിയ കുട്ടികൾക്കു പഠിയ്ക്കുവാൻ‌വേണ്ടി പാഠപുസ്തകങ്ങളിൽ സാന്മാർഗ്ഗികകഥകളെഴുതുന്ന ജനദ്രോഹികളെ നിങ്ങളാരെങ്കിലും അറിയുമെങ്കിൽ അവരുടെ പേരും മേൽവിലാസവും ദയചെയ്ത് എന്നെ അറിയിച്ചുതന്നാൽ നന്നായിരുന്നു. എനിയ്ക്ക് അവരോട് ചില കാര്യങ്ങൾ 'ഓപ്പ'നായി പറയുവാനുണ്ട്. അവർക്കതു രസിയ്ക്കുകയില്ലായിരിയ്ക്കും. വേണ്ട; മറ്റുള്ളവരുടെ രസവും രസക്കേടും നോക്കിയാൽ എങ്ങിനെയാണ്, ഹേ, പൊതുജനസേവനം നടക്കുക?

ഈ കൂട്ടർ എഴുതുന്ന കഥകളുടെ അടിയിലോ, മേലെയോ, വിഷയാനുക്രമണിയിലോ, ഫുട്ട്നോട്ടിലോ അവർ പേരുവെക്കാറില്ല. കുട്ടികളെ പേടിച്ചിട്ടാണ് അവർ ഇങ്ങിനെ ചെയ്യാത്തതെന്ന് കേചിൽ (ചിലർ) ശശിങ്കരേ (ശങ്കിയ്ക്കുന്നു); അല്ലാതെ സഞ്ജയനെപ്പോലെ, കീർത്തിയ്ക്ക് ആഗ്രഹമില്ലാത്തതുകൊണ്ടാണെന്ന് അഹം (ഞാൻ) ന മന്യേ (വിചാരിയ്ക്കുന്നില്ല).

എത്ര അത്യാപത്തിന്റെ വിത്തുകളാണ് ഈ മഹാപാപികൾ വിതച്ചിട്ടില്ലാത്തത്! ഞാൻ ആറാം ക്ലാസ്സിൽ പഠിയ്ക്കുന്ന കാലത്ത്, അന്നത്തെ പാഠപുസ്തകത്തിൽ - അന്നൊക്കെ "ഈ മാർസ്ഡൻ സായ്‌വവർകൾ ചമച്ച" മാക്മില്ലൻ എന്നവരുടെ ദേശഭാഷാപുസ്തകങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നാണെങ്കിൽ ആകെയുള്ള കുട്ടികളെക്കാളധികം പാഠപുസ്തകാവലികളുണ്ട്. അതിരിയ്ക്കട്ടെ- അന്നത്തെ പാഠപുസ്തകത്തിൽ ജോർജ്ജ് വാഷിങ്ടൺ നേരു പറഞ്ഞ കഥയുണ്ടായിരുന്നു.

കഥ നിങ്ങളറിയുമല്ലോ. ജോർജ്ജ് വാഷിങ്ടൺ കുട്ടിയായിരുന്നപ്പോൾ അയാളുടെ (മുതിർന്നവരേയും നരിയേയും കുട്ടികളേയും കത്തിയേയും പറ്റിയുള്ള പഴഞ്ചൊല്ലു നിശ്ചയമില്ലാതിരുന്ന) അച്ഛൻ ആ മനുഷ്യന്ന് ഒരു പേനാക്കത്തി വാങ്ങിക്കൊടുത്തു. അച്ഛൻ പുറത്തുപോയ തഞ്ചം നോക്കി മകൻ അച്ഛന്റെ ഒരു ഓമനമരം (ഫേവറിറ്റ് ട്രീ) മുറിച്ചു കളഞ്ഞു. അച്ഛൻ വന്ന് "ആരാണിതു ചെയ്ത"തെന്ന് അട്ടഹസിച്ചപ്പോൾ മകൻ ഓടിച്ചെന്നു "ഞാനാണ് അച്ഛാ ചെയ്ത"തെന്നു പറഞ്ഞു. അച്ഛൻ സന്തോഷിച്ചു. തനിയ്ക്ക് ഇങ്ങിനെ നേരു പറയുന്ന ഒരു കുട്ടി ജനിച്ചതിനെപ്പറ്റി അത്ഭുതപ്പെട്ടു മകന്റെ ചെവി പിടിച്ച് ആകാശം കാണിയ്ക്കുകകൂടി ചെയ്തില്ല. പിന്നീട് ജോർജ്ജ് വാഷിങ്ടൺ അമേരിയ്ക്കയിലെ പ്രസിഡന്റായി. അങ്ങിനെയൊരു കഥ.

ഈ കഥയെക്കുറിച്ച് "നല്ല കഥ" എന്ന് നിങ്ങൾ പറയും; ഇല്ലേ? നിങ്ങൾക്ക് വിവരമില്ലാഞ്ഞിട്ടാണ് അങ്ങിനെ പറയുന്നത്. ശൃണു: എന്റെ ക്ലാസ്സിൽ ഒരു കുട്ടിയുണ്ടായിരുന്നു. ശങ്കരനെന്നോ, നാരായണനെന്നോ, വാസുദേവനെന്നോ മറ്റോ ആണ് പേര്. ഈ കഥ മാസ്റ്റർ വായിച്ച് സത്യത്തിന്റെ മാഹാത്മ്യത്തെപ്പറ്റിയും മറ്റും ബഹുകേമമായി വിവരിച്ചു.. രാമനോ, കൃഷ്ണനോ, അച്ചുതനോ, ഗോവിന്ദനോ ആയ നമ്മുടെ കഥാനായകൻ ഇതൊക്കെ കേട്ടു വിശ്വസിച്ചു; പലതും മനസ്സിലാക്കി; ചിലത് ഉറപ്പിച്ചു വീട്ടിലേയ്ക്ക് ഓടി.

സത്യം പറയുന്നതിൽ ഒരു പേരെടുക്കണമെന്ന് ആ കരുണാകരനോ, ഗോപാലനോ, മാധവനോ, ദാമോദരനോ തീർച്ചപ്പെടുത്തി. ആ വിദ്വാന്റെ അച്ഛൻ അന്നു വൈകുന്നേരം നഗരം സന്ദർശിയ്ക്കുവാൻ തീർച്ചപ്പെടുത്തിയിരുന്ന സംസ്ഥാനഗവർണ്ണർക്കു സമർപ്പിയ്ക്കുവാൻ വേണ്ടി ചങ്ങലംപരണ്ട നിവാസികളുടെ വകയായി, പട്ടിൽ അച്ചടിപ്പിച്ച അതിഭംഗിയുള്ള ഒരു മംഗളപത്രം കണ്ണാടിക്കൂട്ടിലാക്കി അളമാരിയിൽ വെച്ചു പൂട്ടിയിട്ടുണ്ടായിരുന്നു. നമ്മുടെ ചന്തുവോ, ചാത്തുവോ, കോമനോ, കോമപ്പനോ എങ്ങിനെയോ ആ അളമാരി തുറന്ന് പ്രസ്തുതമംഗളപത്രമെടുത്ത് ഇരുമ്പുലക്കകൊണ്ട് തച്ചുടച്ചു, വലിച്ചുചീന്തി, അടുപ്പിലിട്ടു കരിച്ചുപുകച്ചു സത്യം പറയുവാൻ വേണ്ടി അച്ഛൻ വരുന്നതും കാത്തുനിന്നു.

മൂന്നുമണിയ്ക്ക് അച്ഛൻ കോടതിയിൽനിന്നെത്തി. അഞ്ചുമണിയ്ക്കാണ് ഗവർണ്ണരുടെ ദർബാർ. അദ്ദേഹം ചായ കുടിച്ചു. ഉടുപ്പു മാറ്റി. കണ്ണാടിനോക്കി ടൈ നേരെയാക്കി. വണ്ടി വന്നു നിന്നു. മംഗളപത്രം എടുപ്പാൻ വേണ്ടി അളമാരി തുറന്നു. കണ്ടില്ല. തിരയലായി. നിയമപുസ്തകങ്ങൾ മുഴുവൻ വലിച്ചു താഴെയിടുകയായി. പലതും അട്ടിമറിഞ്ഞു. പലതും പൊളിഞ്ഞു ഛിന്നഭിന്നമായി. ഓട്ടവും ചാട്ടവുമായി. നിലവിളിയും ശകാരവുമായി. വീടു മുഴുവൻ ഭൂകമ്പമായി. വക്കീലിന്ന് - അദ്ദേഹം ചങ്ങലംപരണ്ടയോടു തൊട്ടു കിടക്കുന്ന ഉഴലൂർ മുനിസിപ്പാലിറ്റിയിലെ ചേർമ്മാനായിരുന്നു - അദ്ദേഹത്തിന്നു തനി ഭ്രാന്തായി.

ഈ ഘട്ടത്തിലാണ് നമ്മുടെ ജനാർദ്ദനനോ, ഗോപിനാഥനോ, കോന്തുവോ, കോവുണ്ണിയോ, ജോർജ്ജ് വാഷിങ്ടണെപ്പോലെ ഒരു പച്ചച്ചിരിയും ചിരിച്ചു കൊണ്ട് അച്ഛന്റെ മുൻപാകെ ഹാജരായത്. മകന്റെ അവസരരഹിതമായ ചിരി അച്ഛന്ന് തീരെ പിടിച്ചില്ല. "നീ എന്താ കഴുതേ, ഇളിയ്ക്കുന്നതു? ആ മംഗളപത്രമെവിടെപ്പോയി? നീ കണ്ടുവോ?" എന്ന് ചേർമ്മാൻ അലറി.

ജോർജ്ജ് വാഷിങ്ടനെ ധ്യാനിച്ച് കൊണ്ട് ഗംഗാധരനോ, കോരുവോ, കോരപ്പനോ, ദിവാകരനോ ഇങ്ങിനെ പറഞ്ഞു: "അച്ഛാ, എനിയ്ക്ക് കളവുപറയാൻ കഴിയുകയില്ല. വലിയമ്മ വെറ്റിലയിടിയ്ക്കുന്ന ഇരുമ്പുലക്കകൊണ്ട് ഞാനാണച്ഛാ, ആ മംഗളപത്രം ഉടച്ച്, അച്ഛന്ന് ചായയുണ്ടാക്കുവാൻ വേണ്ടി ജ്വലിപ്പിച്ച തീയിലിട്ടു കരിച്ചത്.!"

അച്ഛന്ന് ആദ്യം കാര്യം മനസ്സിലായില്ല. തന്റെ മകന് ഭ്രാന്തായിപ്പോയെന്നാണ് ആ ശുദ്ധൻ വിചാരിച്ചത്. പിന്നീട് പൊട്ടിയ ചില്ലും കരിഞ്ഞ മംഗളപത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടപ്പോൾ എല്ലാം മനസ്സിലായി. മഹാകവി ഉള്ളൂർ പറഞ്ഞതു പോലെ "ശേഷമുൾബ്ബലമുണ്ടെങ്കിൽ നിനച്ചുകൊള്ളുവിൻ!"

കേളുവിന്നോ, കുഞ്ഞപ്പക്കോ, കുമാരന്നോ, സുകുമാരന്നോ അന്നു കൊണ്ട അടിക്ക് കയ്യോ, കണക്കോ, അതിരോ, അളവോ, സീമയോ, പരിധിയോ ഉണ്ടായിരുന്നില്ല. കയ്യിൽ കിട്ടിയ സകലസാധനങ്ങൾ കൊണ്ടും ആ സത്യവാന്ന് അടി പാസ്സായി. ഒടുക്കം രത്തൻലാലിന്റെ വലിയ വ്യാഖ്യാനത്തോടു കൂടിയ "ഇന്ത്യൻ പീനൽകോഡ്" കൊണ്ട് തലയ്ക്ക് ഒരു ഏറും കിട്ടി. അയൽവക്കക്കാരും, എന്റെ കാരണവരായിരുന്ന മരിച്ച ചാപ്പ്മാനും, കളരിയിലെ ഉണ്ണിക്കുറുപ്പും കൂടിയാണ് ഒടുക്കം ചേർമ്മാനെ പിടിച്ചു നിർത്തിയത്.

അതൊക്കെ സഹിയ്ക്കാം. കഥാനായകനായ കണ്ണനോ, കണ്ടുണ്ണിയോ, കുഞ്ഞുണ്ണിയോ, രാവുണ്ണിയോ പിന്നീട് ലെജിസ്ലേറ്റീവ് അസംബ്ലി പ്രസിഡന്റായോ? ചങ്ങലംപരണ്ട അംശം അധികാരിയായോ? മാന്യസഹോദരരേ, ഇല്ല. ആ വിദ്വാൻ ഇപ്പോൽ പതിമ്മൂന്നര ഉറുപ്പിക ശമ്പളത്തിന്മേൽ ഒരു മാന്യനും പോർട്ടരുമായി ദിനവൃത്തി കഴിയ്ക്കുകയാണ്.

ആ മനുഷ്യൻ അന്നു വലവെച്ചുപിടിച്ച അടി പരേതനായ കുറുപ്പുമാസ്റ്ററുടെ കീഴിൽ പത്തുകൊല്ലം പഠിച്ച ആൾക്കു കിട്ടിയ അടിയുടെ ആകെത്തുകയെടുത്താൽകൂടി, അതിലുമധികം ഉണ്ടായിരിയ്ക്കും. ക്ലാസ്സിൽ ബാക്കിയുണ്ടായിരുന്ന ഞങ്ങൾ ഇന്നും, മഹാത്മജിയെപ്പോലെയോ ഹരിശ്ചന്ദ്രനെപ്പോലെയോ വലിയ സത്യവാന്മാരൊന്നുമല്ലെങ്കിലും ഒരു വിധം പത്തിനെട്ടായി സത്യം പറഞ്ഞു കഴിച്ചുകൂട്ടിപ്പോരുന്നു. പക്ഷേ പ്രസ്തുത അപ്പുവോ, ശ്രീധരനോ, കേശവനോ, കുങ്കനോ പിന്നീട് ഇതുവരെ ഒരൊറ്റ നേര് പറഞ്ഞിട്ടില്ല. ആ വിദ്വാന്ന് മതിയായിപ്പോയിപോലും. ഇത്രയധികം അടികൊണ്ടിട്ട് അമേരിയ്ക്കയിലെ പ്രസിഡണ്ടാവാത്തതാണ് ഭേദമെന്ന് അയാൾ പറയുന്നു.

ഇത് നിങ്ങളുടെ സാന്മാർഗ്ഗികപാഠങ്ങൾ ചെയ്യുന്ന തകരാറാണ്. "ധൈര്യശാലിയായ നാവികബാലന്റെ" കഥ വായിച്ച ഒരു മനുഷ്യൻ അച്ഛന്റെ കല്പന കിട്ടാതെ മോട്ടോർ കാർ വരുമ്പോൾ നടുനിരത്തിൽ നിന്ന് തെറ്റുകയില്ലെന്ന് വിചാരിച്ചു നിന്നതിനാൽ ആ ധൈര്യശാലിയുടെ കാലുകൾ രണ്ടും അരഞ്ഞു ചമ്മന്തിപ്രായമായിപ്പോയി. "ഗ്രാമത്തിലെ ചിറ സംരക്ഷിച്ച ബാല"ന്റെ കീർത്തി കയ്ക്കലാക്കേണമെന്ന് കരുതിയ മറ്റൊരു ത്യാഗി ഇടവഴിയുടെ വക്കിലുള്ള ഞെണ്ടിന്‌മാളത്തെ അടച്ചുകൊണ്ട് ഇരുന്നതിനാലുണ്ടായ അപകടം ഞാൻ രേഖപ്പെടുത്തുന്നില്ല.

ഇങ്ങിനെയുള്ള ഓരോ കഥകൾ പഠിപ്പിച്ച് നിങ്ങളെന്തിനാണ് കുട്ടികളെ ദ്രോഹിയ്ക്കുന്നത്. തീപ്പിടിച്ച കപ്പലിൽനിന്നു കൊണ്ട് "അച്ഛാ, ഞാനെനിയും ഇവിടെത്തന്നെ നിൽക്കേണമോ?" എന്നു ചോദിച്ച ആ വങ്കശിരോമണിയായ നാവികബാലനെപ്പോലെയുള്ള ഒരു മകൻ ആർക്കും ജനിയ്ക്കരുതേ! എന്നാണ് എന്റെ പ്രാർത്ഥന. ഇതു കേൾക്കുമ്പോൾ ചില സാന്മാർഗ്ഗികകഥാകർത്താക്കൾ എന്റെ നേരെ വാളെടുക്കുമായിരിയ്ക്കും. എന്നാലെന്താണ്? മറ്റുള്ളവരുടെ ഹിതം നോക്കീട്ടാണ് എഴുതുന്നതെങ്കിൽ സഞ്ജയൻ ഇതിന്ന് എത്രയോ മുൻപ് "കവിത കലാശിച്ച് കാശിയ്ക്കു" പോയിട്ടുണ്ടായിരിയ്ക്കും; ഇല്ലെങ്കിൽ രാമേശ്വരത്തേയ്ക്കെങ്കിലും പോയിട്ടുണ്ടായിരിയ്ക്കും. തഥാസ്തു.

6-2-'35