കളിത്തോണിയിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കളിത്തോണിയിൽ

രചന:ഇടപ്പള്ളി രാഘവൻ പിള്ള


[ 85 ]
കളിത്തോണിയിൽ



"ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു,
ഇന്നതോന്നോതാനസാധ്യം തോഴീ!
പാതിരാവായെന്നു നീ പറഞ്ഞു
വാതിലും ബന്ധിച്ചു പോയശേഷം
പിന്നെയും പുസ്തകവായനയാൽ—
ത്തന്നെ ഞാന്നേരം കഴിച്ചുകൂട്ടി;
ഉറ്റുശ്രമിച്ചു ഞാനെങ്കിലതി—
ലൊറ്റ ലിപിപോലും നീങ്ങിയില്ലാ!
തങ്കച്ചിറകുവിരിച്ചെഞ്ചിത്ത—
പൈങ്കിളിയെങ്ങോ പറന്നിരുന്നൂ;
മെറ്റേതോ ഗ്രന്ധം തിരഞ്ഞുനോക്കി—
ച്ചുറ്റുമെൻ കണ്ണുകൾ പാഞ്ഞിരുന്നു!

എത്തുകില്ലിങ്ങിനിയെന്നു നിങ്ങ—
ളൊക്കെയുമോതുമെന്നാത്മനാഥൻ
'മഞ്ജുളേ! മഞ്ജുളേ!'യെന്നു വിളി—
ച്ചെന്നഴിവാതിൽക്കലെത്തി മന്ദം,
'പോരിക'യെന്നു പറഞ്ഞു പിന്നിൽ
ശാരികപോലെ പറന്നെത്തി ഞാൻ!....

തോരാത്ത കണ്ണീരും വറ്റുമട്ടി—
ലാ രാത്രിയത്രയ്ക്കു മോഹനംതാൻ!

[ 86 ]

രാകാശശാങ്കനും താരകളും
രാഗപരാഗം പുരട്ടി വാനിൽ;
മഞ്ജുളമഞ്ജരീപുഞ്ജമാളും
കുഞ്ജസദനത്തിൽ രാക്കിളികൾ
രാവിന്റെ മാഹാത്മ്യം വാഴ്ത്തിവാഴ്ത്തി-
ത്തൂകീ മരന്ദം പരിസരത്തിൽ;
ഓമനസ്വപ്നങ്ങൾ കണ്ടുകണ്ടി-
ബ്ഭൂമിയും കോരിത്തരിച്ചിരുന്നൂ!
ഹസ്തേന ഹസ്തം ഗ്രഹിച്ചു മോദാൽ
വൃത്താന്തമോരോന്നുരച്ചു ഞങ്ങൾ
ചന്ദ്രികപ്പൊയ്കയിൽ തത്തും രണ്ടു
പൊൻതിരയായിട്ടൊഴുകിപ്പോയി!......

ആനന്ദാലുള്ളം തുളുമ്പിനില്ക്കു-
മാഴിതൻ തീരത്തിലെത്തി ഞങ്ങൾ,
തങ്ങളിൽത്തങ്ങളിൽപ്പുല്കിപ്പോകും
ഭംഗപരമ്പര നോക്കി നിന്നൂ;
അന്തമറ്റോരക്കടലിലപ്പോൾ
പൊൻതോണിയൊന്നു കണ്ടോതി നാഥൻ;
"ഓമനേ,യിക്കടൽ ശാന്തം, നമ്മൾ-
ക്കോടിക്കളിച്ചു രസിച്ചു പോകാം."
'അക്കളിത്തോണിയിലേറിയാൽ നാ-
മക്കരയെത്തുമോ?'എന്നു ഞാനും;
'ഉൾക്കരുത്തൊന്നു കരസ്ഥമാമെങ്കി-
ലൊക്കെയും സാധ്യ'മെന്നപ്പുമാനും.
എന്തി,നത്തോണിയിലേറി ഞങ്ങൾ
ചെന്തീപ്പൊരിയും ചിതറിയെന്നിൽ!
ഗാനങ്ങളോരോന്നു പാടിപ്പാടി-
സ്സാനന്ദം തോണി തുഴഞ്ഞു മന്ദം.
ഒട്ടിടയങ്ങനെ സഞ്ചരിക്കേ
മട്ടൊക്കെ മാറി, മറഞ്ഞു ചന്ദ്രൻ!
വൻ തിരമാലയിരച്ചുപൊങ്ങി-

[ 87 ]

യന്ധകാരാവൃതമായി വാനും!
അക്കളിത്തോണി കമഴ്ന്നു ഞങ്ങ-
ളക്കടൽമധ്യത്തിൽ ത്യക്തരായി!..."



"https://ml.wikisource.org/w/index.php?title=കളിത്തോണിയിൽ&oldid=62764" എന്ന താളിൽനിന്ന് ശേഖരിച്ചത്