കലാകേളി/പ്രതീക്ഷയുടെ മുൻപിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മൽപ്രതീക്ഷേ, മനസ്സു പുണ്ണാക്കുമെൻ
പ്രേമവ്യഥകളെച്ചുംബിച്ചുറക്കി നീ,
ഏതേതു ഗന്ധർവ്വപത്തനത്തിങ്കൽ നീ-
ന്നേതാദൃശം പറന്നെന്നടുത്തെത്തി നീ?
നിത്യം തളമിട്ടു നിൽക്കുന്നു നിൻ മുന്നി-
ലത്യുജ്ജ്വലങ്ങളാമായിരമാശകൾ.
പാവകജ്ജ്വാലകൾപോലും തണുപ്പിച്ചു
പൂവുപോലുള്ള നിന്നംഗുലിസ്പർശനം.
സങ്കടാശൃക്കളെപ്പുഞ്ചിരിയാക്കുന്നു;
സംഗീതമാക്കുന്നു നീ വിലാപങ്ങളെ!
എന്നും വെളിച്ചമല്ലാതെ തീണ്ടുന്നില്ല
നിന്നെത്തമസ്സിൻ നിഴൽപ്പാടൊരിക്കലും!
നീയിരുൾക്കാട്ടിൽ വിടുർത്തുന്നു താരകൾ;
നീറും വെയിലിൽ വിരിപ്പൂ തണലുകൾ.
മൂടൽ മഞ്ഞിങ്കൽ പുലരൊളി പാകി, നൽ-
പ്പാടലവർണ്ണപ്പകിട്ടു വീശുന്നു നീ.
ആലിംഗനംചെയ്യു, കാലിംഗനംചെയ്യു,-
കാലോചനാതന്ത്രകാമ്യരൂപമേ!
നീതരും മുന്തിരിച്ചാറിൽ മുഴുകി, യെൻ
ചേതന പാട്ടുപാടട്ടെ നിരന്തരം!
മാമക ഭാവി മുഴുവനും നിൻ മുൻപി-
ലോമൽപ്രതീക്ഷ, സമർപ്പണം ചെയ്വു ഞാൻ!