കലാകേളി/ദിവ്യോപഹാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ചേലിൽ നീയേകിയ ചെമ്പനീർപ്പൂവിന്റെ
ലോലദളങ്ങളടർന്നുപോയി!
ഉണ്ടിതിൻ വാടിയ ഞെട്ടിലൊരഞ്ചാറു
കണ്ടകം മാത്രമി, ന്നെന്തുചെയ്യാം?
എന്നാലും, ഹാ, ഞാൻ വലിച്ചെറിയില്ലിതു
നിന്നനുരാഗാപഹാരമല്ലേ!
എത്ര വടുക്കളിയറ്റിയിതെൻ ജീവ-
രക്തം മുഴുവനൊഴുക്കിയാലും,
ആത്താനുമോദമെൻ മാനസത്തോടിതു
ചേർത്തുപിടിക്കും ഞാനെന്നുമെന്നും!
എന്മനം നൊന്തുനൊന്തങ്ങനെ ഞാനെന്റെ
കണ്ണീരിൽ മുങ്ങി മരിക്കുവോളം
സ്വർഗ്ഗീയമാമിതു കൈവെടിയാതെയി-
സ്വപ്നാടനം ഞാൻ കഴിച്ചുകൂട്ടും!
-മിത്ഥ്യകൾക്കൊക്കെയുമപ്പുറം നിൽക്കുന്ന
സത്യമേ, നിന്നെ ഞാൻ വിശ്വസിപ്പൂ!

"https://ml.wikisource.org/w/index.php?title=കലാകേളി/ദിവ്യോപഹാരം&oldid=36139" എന്ന താളിൽനിന്ന് ശേഖരിച്ചത്