കലാകേളി/തൊഴിലാളി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

തൊഴിലിൻ മണിക്ഷേത്രമണ്ഡപത്തിൽ
തൊഴുകൈയിൽ താമരമൊട്ടുമേന്തി
നിരുപമോൽക്കർഷങ്ങൾകൊണ്ടു നിത്യം
നിറപറ വെച്ചു നീ ലാലസിപ്പൂ!
വിവിധപ്രയത്നങ്ങൾ കൺകവർന്നു
വികസിച്ചു നിൽക്കുന്നു നിന്റെ മുൻപിൽ.
വിഭവസമൃദ്ധമാം ജീവിതത്തിൽ
വിളവെടുപ്പിന്നു നീ വിത്തുപാകി!
തവ മൃദുലാംഗുലിസ്പർശനത്തിൽ
തളിർ വിടുർന്നാടിയുത്തേജനങ്ങൾ,
അവയുടെ പച്ചത്തണലുകളി-
ലവശവിലാപങ്ങൾ വീണുറങ്ങി.
അവചുറ്റും വീശിയ സൌരഭത്തി-
ലവകാശവാദം മിഴിതുറന്നു.
ഉണർവ്വിന്റെ ചിഹ്നമേ, നിന്റെ മുൻപിൽ
പ്രണമിച്ചിടാത്തതാരീയുലകിൽ?

സതതം നിൻ നെറ്റിത്തടത്തിൽനിന്നു-
മുതിരുമസ്വേദകണികകളിൽ
നിഴലിച്ചുകാണ്മൂ നാളത്തെ ലോകം!
നിവസിച്ചിടേണ്ടൊരാദർശലോകം!
ഉഴറിടേ 'ണ്ടിന്നേ' നിന്നാശകളു-
മഴകേലും സ്വപ്നപ്രതീക്ഷകളും.
പരിവർത്തനത്തിന്റെ 'നാളെ' യെത്തി-
പ്പരമാർത്ഥതകളായ് തീർത്തുകൊള്ളും!
ഒരു കൊടുങ്കാറ്റാഞ്ഞടിച്ചുപോയാൽ
തരിമണൽക്കോട്ടകൾ വീണടിയും;
പരമപ്രതാപം നടിച്ചുനിൽക്കും
കരിയിലയൊക്കെക്കൊഴിഞ്ഞുവീഴും!

സ്ഥിതിഗതി സൂക്ഷ്മമായുറ്റുനോക്കാ-
നിതുവരെനിന്നു നീ മൂടൽമഞ്ഞിൽ.
അഭിനവോത്ഥാനത്തിൻ പൊൻപ്രഭയി-
ലഭിനയരംഗം തെളിഞ്ഞതിപ്പോൾ!
കവിതതൻ ചില്ലിൽ തെളിഞ്ഞുകാണും
കമനീയലോകമല്ലീയുലകം.
കലഹസങ്കേതമിതിലിറങ്ങാൻ
കവചം ശരിക്കണിഞ്ഞിട്ടു വേണം!

തവ തീവ്രയത്നസുദർശനത്തിൻ
തരളദ്യുതിതൻ നവോദയത്തിൽ
ക്ഷിതിയിലാലസ്യതിമിരമൊട്ടു-
ക്കതിവേഗമോടിയൊളിച്ചിടട്ടേ!
ഉണർവ്വിന്റെ ചിഹ്നമേ, മേൽക്കുമേൽ നിൻ
മണിനാദം മാറ്റൊലിക്കൊണ്ടിടട്ടേ!
നവനവോൽക്കർഷങ്ങൾ നിൻ വഴിയിൽ
നളിനദളങ്ങൾ വിരിച്ചിടട്ടേ!

"https://ml.wikisource.org/w/index.php?title=കലാകേളി/തൊഴിലാളി&oldid=36141" എന്ന താളിൽനിന്ന് ശേഖരിച്ചത്