കലാകേളി/കണ്ണുനീർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

രയാനൊരുതുള്ളിക്കണ്ണുനീരിനിയില്ല;
കരളോ വികാരത്താൽ പിന്നെയും നോവുന്നല്ലോ!
നിശ്ശബ്ദമായുള്ളൊരിപ്രാണയാതനയോളം
ദുസ്സഹമായിട്ടില്ല മന്നിൽ മറ്റൊന്നും തന്നെ!
കണ്ണിന്റെ കണ്ണീരത്ര സാരമില്ലോർത്താ, ലതു
മണ്ണിൽ വീണലിഞ്ഞുപോം മാഞ്ഞുപോം നിമിഷത്തിൽ.
കരളിൻ കണ്ണീ, രെന്നാൽ, കാണില്ല ലോകം-പക്ഷേ,
കരളും നിഗൂഢമായ് ജീവനെയതു നിത്യം!
എല്ലാരും ചോദിക്കാറു"ണ്ടെന്തിനിക്കേണീടുന്ന-
തല്ലലുമാനന്ദവും മിശ്രവർത്തികളല്ലേ?"
ശരിയാ, ണതേ, ഞാനും സമ്മതിക്കുന്നു;-പക്ഷേ,
കരയാൻ കഴിവുള്ള ഹൃദയം ഞാനാശിപ്പൂ!
കേവലഭൌതികത്വം സുസ്മിതങ്ങളിൽ മൂടി-
ജ്ജീവനെക്കണ്ണീരിൽ ഞാനഭിഷേചനം ചെയ്വൻ!

"https://ml.wikisource.org/w/index.php?title=കലാകേളി/കണ്ണുനീർ&oldid=36151" എന്ന താളിൽനിന്ന് ശേഖരിച്ചത്