കലാകേളി/ആനന്ദരംഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മാനസം മാമകമാകമാനം
ആനന്ദചിന്തതൻ വേണുഗാനം.
ശോകമൊഴിഞ്ഞു കഴിഞ്ഞു-ചിത്തം
രാഗാദയത്തിൽ തുടങ്ങി നൃത്തം.
കാർമുകിൽ നീങ്ങിത്തെളിഞ്ഞു സൂര്യൻ
പൂമണം വീശി മരുൽകിശോരൻ.
പച്ചനെല്ലോലകൾ കാറ്റുതട്ടി-
ക്കൊച്ചോലച്ചാർത്തുകൾ കൂട്ടിമുട്ടി.
ദൂരത്തു, ദൂരത്തു, വന്മരങ്ങൾ
വാരിച്ചൊരിയുന്നു മർമ്മരങ്ങൾ.
മാകന്ദവാടിയിൽ കോകിലങ്ങൾ
തൂകുന്നു ഗാനങ്ങൾ കോമളങ്ങൾ.
പച്ചപ്പുല്ലാളും തടം തഴുകി-
ക്കൊച്ചുപൂഞ്ചോല തളർന്നൊഴുകി.
മന്ദം, സഖികളോടൊത്തുകൂടി
മൺകുടമേന്തിക്കൊ, ണ്ടാടിയാടി
ഹാ, മുഗ്ദ്ധമന്ദാക്ഷലോലരായി,
ഗാമീണബാലകൾ വന്നുപോയി.
പൂഞ്ചിറകാർന്ന പുളകംപോലെ
പൂമ്പാറ്റ പാറിപ്പറന്നു ചാലേ.
എങ്ങുമൊരാനന്ദപ്പൊൻതരംഗം
പൊങ്ങിത്തുടങ്ങുന്നിതെന്തു രംഗം!
-ഞാനുമെൻ കണ്ണീർ തുടച്ചിടട്ടേ;
ഞാനുമെൻ ഗാനം ചൊരിഞ്ഞിടട്ടേ!
ആതങ്കം കൈവെടിഞ്ഞാത്തവേഗം
ആനന്ദം പൂകട്ടേ സാനുരാഗം!
ഓമലാളേ, നീയൊന്നിങ്ങു നോക്കൂ
ഓടക്കുഴലതിങ്ങേകിയേക്കൂ!-
ആനന്ദരംഗമിതിങ്കൽ വേണം
ഞാനുതിർക്കുന്നതെൻ പ്രേമഗാനം!

"https://ml.wikisource.org/w/index.php?title=കലാകേളി/ആനന്ദരംഗം&oldid=36152" എന്ന താളിൽനിന്ന് ശേഖരിച്ചത്