ഓണപ്പൂക്കൾ/വിധിയുടെ മുമ്പിൽ‍

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നിശ്ശബ്ദശോകാർദ്ര നിഷ്പന്ദചിത്തനായ്
നിൽപു ഞാൻ ദുർവ്വിധേ, നിന്റെ മുമ്പിൽ
നിത്യവുമിത്രനാളെന്തിനെന്നില്ലാതെ
നിർദ്ദയം നീയെന്നെക്കല്ലെറിഞ്ഞു.

നിന്നോടെതിർക്കാമെന്നാശിച്ചു മൂഢൻ ഞാൻ
മുന്നോട്ടു മുഷ്ടിചുരുട്ടി വന്നു.
സമ്മതിയ്ക്കുന്നു ഞാനിന്നെൻപരാത്തഅയം;
സൌമ്യമായെന്നെ നീ വിട്ടേയ്ക്കൂ!

ആനതശീർഷനായാബദ്ധഹസ്തനാ-
യാനീതനായൊരെൻ നേരെ നോക്കി,
കണ്ണുരുട്ടീടുന്നതെന്തിനാണയ്യോ, നീ
കണ്ണീരിൽ മുങ്ങി ഞാൻ നിൽക്കയല്ലേ?

പൊക്കുകില്ലെൻകൈകൾ ഞാനിനിനിന്റെനേർ-
ക്കൊക്കെപ്പൊറുത്തു നീ മാപ്പു നൽക്കൂ!
പോകട്ടെ വീണ്ടുമെന്നേകാന്തതയിലേ,-
യ്ക്കേകുകെനിയ്ക്കിന്നനുമതി നീ!

അല്ലലും ഞാനുമായാരുമറിയാതെ
സല്ലപിച്ചെന്നും കഴിഞ്ഞുകൊള്ളാം,
പൊട്ടുന്നിതെൻമന, മയ്യോ, ഞാൻ പോകട്ടേ
കെട്ടഴിച്ചെന്നെ നീ വിട്ടയയ്ക്കൂ!

സ്വപ്നശതങ്ങൾതൻതോളിൽപ്പിടിച്ചു, ഞാൻ
തപ്പിത്തടഞ്ഞു തിരിച്ചുപോകാം
ചൂടും വെളിച്ചവുമാശിയ്ക്കാ മേലിൽ ഞാൻ
മൂടുക നിയെന്നെക്കൂരിരുളീൽ! ....
                        13-12-1118
       13

നിൻമനം പോലെ, നീ, നൽകും പ്രമോദവും
നിർമ്മലത്വത്തിൻനികേതമാ, ണോമലേ!
സ്നേഹാപ്തിമൂലം സുഗന്ധമ്പിടിച്ച നിൻ-
സാഹചര്യം, ഞാൻ മറയ്ക്കില്ലൊരിയ്ക്കലും!
മൊട്ടണിയിപ്പു നീ, യെന്മനസ്സിൽ സ്വയം
പൊട്ടിപ്പൊടിച്ച കലാവാസനകളെ.
ജീവിതത്തിന്നൊരു ചേലും കുളുർമയും
ഭാവസാന്ദ്രത്വവുമേകി നീ, ശാലിനി!
ദേവി, യെന്മുന്നി, ലൊരപ്സരസ്സെന്നപോ-
ലാവിർഭവിയ്ക്കുവാ, നെന്തിത്ര വൈകി നീ?
                        13-10-1119