താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഉണരുക

ണരുക,യുണരുക, യോമനേ, നീ-
യൂഴിവിട്ടോടിയൊളിച്ചു രാത്രി;
വിളറിയ വളർമതിയുഡുനിരയെ
വേഗം വിളിച്ചു ഗമിച്ചതെങ്ങോ
അനുപമവിലാസശ്രീയൊഴുകിനിന്നോ-
രാകാശപ്പന്തലു ശൂന്യമായീ;
നിയതിതൻ കരതലമൊരുവരേയും
നീണാളൊരേ മട്ടിൽ നിർത്തുകില്ലാ!
മരതകവിരിപ്പിട്ട മലമുകളിൽ
മാർത്താണ്ഡബിംബമുദിച്ചുയർന്നു;
പുരന്ദരദിശിക്കാർന്ന പുളകപുരാൽ
പൂങ്കവിളേറ്റം തുടുത്തുപോയി;
ഇളവെയിലിളകുമീയിളാതലത്തി-
ന്നീദൃശ സൗന്ദര്യമെത്ര രമ്യം!
പുതുമണമിളകുന്ന പൂക്കളേന്തി
പൂവല്ലിജാലം നിരന്നുനില്പൂ!
മുദിതരായ് മധുവുണ്ണുമളിനിരകൾ
മൂളിപ്പാട്ടോരോന്നു പാടിടുന്നു.
തളിർവല്ലി തലയാട്ടി രസിച്ചിടുമ്പോൾ
താളം പിടിക്കുന്നിളം തെന്നലും;
കളകളമൊഴികളാൽ കിളിനിരകൾ
കാല്യക്കടലിന്നലകൾ ചേർപ്പൂ;