താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
  • "തോറ്റപ്പറമ്പില്ലയൊടീ തുലപ്പാൻ?

മാറ്റിത്തമെന്തിന്നു,മനുഷ്യനായാൽ
മാറ്റാവതല്ലാ മരണം വരിഷ്ഠം."
ചിന്താശതത്തോടു പുലച്ചി വേണ്ട-
തെന്താണു താനെന്നു പകച്ചുനില്ക്കേ,
കണ്ടീടുമാൾക്കാരിലൊരാൾക്കു തെല്ലെ-
ന്നുണ്ടായീ കാരുണ്യമകക്കുരുന്നിൽ.
കാരുണ്യഹൃത്താമിതരന്റെ തോപ്പിൻ-
കോണൊന്നു മാറീ ചുടലപ്പറമ്പായ്,
അതിങ്കലക്കുഞ്ഞിനു വേണ്ട തല്പ-
മാരോ വിരിച്ചു വിറപൂണ്ട കൈയാൽ!
തന്നാത്മജൻ പുരുഷനായിടുമ്പോ-
ളെന്തൊക്കെയാണമ്മ നിനച്ചതാവോ?
പക്ഷേയവന്നന്നൊരു രാജയോഗം-
കൂടിച്ചിലപ്പോളവൾ കണ്ടിരിക്കാം.
അതാ പതിക്കുന്നു കുഴിക്കകത്തേ-
യ്ക്കവൾക്കെഴുന്നോമനതൻ ശരീരം;
അതിങ്കലഞ്ചാറു തപിച്ച ബാഷ്പ-
കണങ്ങളല്ലോ പതിയുന്നു ശാന്തം!