ഒരു സിംഹപ്രസവം

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കുമാരനാശാന്റെ
കൃതികള്‍

കുമാരനാശാന്‍
കാവ്യങ്ങള്‍

വീണപൂവ്‌ · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയില്‍ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവര്‍ത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം

സ്തോത്ര കൃതികള്‍

സ്തോത്ര കൃതികള്‍

മറ്റു രചനകള്‍

മറ്റു രചനകള്‍



1

കരളില്‍ കനിവാര്‍ന്നിടുന്നിടുന്നുതേ

ഖരകണ്ഠീരവിതാനുമീവിധം!

ഒരു ജന്തുവിനും സ്വപുത്രരില്‍

പരുഷത്വം വിധി നല്‍കിയില്ലതാന്‍.


2

അലിവാര്‍ന്നു കിടന്നൊരാടുപോല്‍

മുല നല്‍കുന്നിതു കുട്ടികള്‍ക്കിവള്‍

തലചെന്നു പിടിച്ചിഴയ്ക്കിലും

കലരാക്രുദ്ധതയെന്നു തോന്നിടും.


3

പരതന്ത്രതയോര്‍ത്തു കണ്ണുനീ-

രരിയോരുണ്ണികള്‍ തന്നെ നോക്കി നീ

ചൊരിയായ്ക; മൃഗേന്ദ്ര വല്ലഭേ!

വരുമാപത്തുകളാര്‍ക്കുമൂഴിയില്‍.


4

പ്രണയത്തൊടു പാര്‍ത്തിവര്‍ക്കൊരാള്‍

തുണതാനെന്നു കുടുംബചിന്തയാല്‍

ഇണയാം ഹരി മന്ദ‌വേഗനാ-

യണയത്താഞ്ഞു നടന്നിടുന്നുതേ.


5

കുതുകത്തോടു, ‘പെറ്റുസിംഹി’യെ-

ന്നതു കേട്ടേറെ വരുന്നിതാളുകള്‍

ഇതുകൊണ്ടൊരിളക്കമില്ലിവ-

ന്നഥവാ - സിംഹമറിഞ്ഞിടാ ഭയം.


6

പലതും ബത! ബന്ധനസ്ഥനായ്

തലകാഞ്ഞോര്‍ത്തു നിരാശനായുടന്‍

നിലവിട്ടെഴുമൊറ്റമേഘമൊ-

ത്തലറുന്നങ്ങനെ തന്നെ നിന്നിവന്‍


7


സഹസാ, സമയം കുറിക്കുവാ-

നിഹ പീരങ്കിയൊഴിച്ചപോല്‍ ഹരേ,

മഹിതം, തുടരായ്ക ഗര്‍ജ്ജിതം

ഗഹനത്തില്‍ ഗജഗര്‍ഭഭേദിനി.


8

അഥവാ, നരനാഥനോടിവന്‍

കഥ കോപോഗ്രരവം കഥിക്കയാം

കൃതമാമഹിതം സഹിക്കുമോ

ധൃതവീര്യന്‍ പരതന്ത്രനെങ്കിലും?


9

ഒരു ഹേതുവുമെന്നി, കേവലം

നരലോകത്തിനു കൌതുകത്തിനായ്

വരുവിച്ചു തടഞ്ഞുതേ നൃപന്‍

ഹരിയേ- ഹാ മൃഗചക്രവര്‍ത്തിയെ!


10

കരുതായ്കിതവജ്ഞയായ് ഹരേ!

നരപാലന്‍ നൃപധര്‍മ്മകോവിദന്‍;

പരമിങ്ങനെ വെച്ചുപൊറ്റുമ-

ത്തിരുമേനിയ്ക്കു കൃതജ്ഞനാക നീ.


11

ഒരുവര്‍ഗ്ഗനിസര്‍ഗ്ഗനായകന്‍

ധരണീപാലനു മാന്യനാം ഭവാന്‍

പരതന്ത്രരെ ഹിംസ ചെയ്‌വതോ

നരരാം ഞങ്ങടെ നീതിയല്ല കേള്‍


12

നരഭോജികളുണ്ടു നീചരാം-

നര’രാഫ്രിക്ക’യിലോര്‍ത്തിടാം ഭവാന്‍

നരകാര്‍ഹരൊരുത്തരില്ലയ-

ത്തരമീ ഞങ്ങടെ പുണ്യഭൂമിയില്‍.


13

അതുമല്ലിതു ‘ധര്‍മ്മരാജ്യ’മെ-

ന്നധികം വിശ്രുതവഞ്ചിമണ്ഡലം

അതിലും ബത! മൂലഭൂമിപന്‍

പ്രഥിതന്‍ പാരിലുദാരചര്യയാല്‍


14

രുചിരം ഗൃഹമുണ്ടു, ഭോജ്യമു-

ണ്ടുചിതമ്പോല്‍- കുറവില്ലയൊന്നിനും

സുചിരം മരുവുന്നു കൂടവേ

സചിവന്മാര്‍ നരിമുഖ്യരും സ്വയം


15

സ്ഫുടസൌഖ്യമതല്ലടുക്കലന്‍-

പുടയോളുണ്ടിവള്‍ നിന്‍പുരന്ധ്രിയാള്‍

ദൃഢമിന്നിവ രാജ്യകാര്യമായ്

തടവില്‍ പാര്‍പ്പവനന്യരേകിടാ.


16

ശരി,യെന്മൊഴി സംവദിച്ചുതാന്‍

ഹരിയെന്നല്ല നിവാസശയ്യയില്‍

വിരമിച്ചൊരു യുദ്ധനൌവുപോല്‍

തിരിയെച്ചെന്ന് കിടപ്പുമായിവന്‍


17

ഒരു രോമമനങ്ങിടാതെ സു-

സ്ഥിരമാം കൃത്രിമസ്വത്വരൂപമോ?

തിരയറ്റൊരു സിന്ധുവോ? മഹീ-

ധരമോ? യെന്തൊരു ജന്തുവോയിവന്‍?


18

പടുരാഗമിവന്റെയുള്ളുമന്‍-

പൊടു ശൃംഗാരരസാദ്രമാക്കുകില്‍,

സ്ഫുടചന്ദ്രികയെന്തലിഞ്ഞിടാ

കടുവജ്രം, ശശികാന്തമെന്നപോല്‍?


19

അതുമല്ലിഹ ബന്ധനത്തിലും

ബത! കാന്താപരനായിതെയിവന്‍

അഥവാ കുലസൃഷ്ടി ചെയ്യുമാ

വിധിഹസ്തം തടയുന്നതാരുവാന്‍!


20

കൊടുതാം ഹരിധൈര്യവൃത്തിയെ-

ത്തടവാനാള്‍ മൃഗസാര്‍വഭൌമി! നീ

സ്ഫുടമായസപൊതശക്തിയെ-

ക്കടലില്‍ തങ്ങിയ കാന്തഭൂമിപോല്‍.


21

ഒഴുകും പ്രിയമാര്‍ന്നിവന്റെമേല്‍

വഴിയും നിന്റെ കടാക്ഷഭംഗിയെ

മൊഴിവാന്‍ കവികള്‍ക്കിവന്നെഴും

മിഴിവേണം-കവിയാകണം ഹരി.


22


വിലസുന്നതു നിന്റെ മുന്‍പിലീ-

ക്കുലദീപദ്വയവും മൃഗേശ്വരീ !

മുലയുണ്ടുകളിച്ചുമോടിയും

മലമുന്‍പില്‍ ചെറുനിര്‍ഝരങ്ങള്‍ പോല്‍.


23

കരകേസരഭാരശോഭിയായ്

വരുമര്‍ക്കനെതിരേ കുതിച്ചു ഹാ,

വിരയുന്നു കിടാങ്ങളച്ഛനാം

ഹരിയെന്നോര്‍ത്തുടനങ്കമേറുവാന്‍ !


24

ഒരു ചിന്തയുമെന്നിയുല്ലസി-

ച്ചരുളീടും ചെറുശാബകങ്ങളേ!

ഉരുചാപലഹേതുവെങ്കിലും

വരമീ ശൈശവകാലമൊന്നുതാന്‍.


25

സ്ഫുടമോദമോടുമ്മവച്ചിടും

നടുവേതാനഴലച്ഛനമ്മമാര്‍

തടവാമറികില്ലവര്‍ക്കെഴും

നെടുവീര്‍പ്പിന്‍ പൊരുള്‍ നിങ്ങളേതുമേ


26

അഥവാ‌ - സ്ഥിരമല്ലിതൊന്നുമി-

ക്ഷിതിയില്‍ തൈയഥ ശാഖിയാകണം

അതു പിന്‍ മുതുവൃക്ഷമാകണം

മുതുവൃക്ഷം ബത ! ദാരുവാകണം.


27

ദ്രുതജീവിതയാത്രയിങ്ങതെ-

ന്നതുകൊണ്ടോര്‍ത്തയി, സജ്ജരാകുവിന്‍!

കൃതബുദ്ധികള്‍ കാത്തുകൊണ്ടിടും

സ്ഥിതി മാറീടിലുമാത്മഗൌരവം


28

പൃഥുവീര്യമെഴും ഭവത്കുലം

പ്രഥിതം പാരില്‍ മൃഗേന്ദ്രപുത്രരേ!

അഥ ചൊല്ലിടുമാതമഭാഷയില്‍

കഥയീ, നിങ്ങടെ, യമ്മറാണിതാന്‍


29

ജനവാതിലിലൂടെ കാട്ടിയീ-

യനഘോദ്യാനമസാരമെങ്കിലും

ജനയിത്രിയുദാഹരിച്ചിടാം

ഘനഗംഭീരമഹാടവീതടം


30

കരിവാര്‍മുകില്‍മൂളി വാനില്‍ വന്‍-

വരിയായ് പൊങ്ങിവരുന്ന കണ്ടിവള്‍

ഹരിഗര്‍ജ്ജിതകന്ദരങ്ങളാം

ഗിരിവൃന്ദങ്ങളുടെ മോടി കാട്ടിടാം.


31

കുലയാനകള്‍ തന്നെ ബാല്യമാം

നിലയില്‍ താന്‍ ചിലര്‍ തച്ചുകൊന്നതും,

വിലഭിത്തി രണോഗ്രനാദമാ-

റ്റൊലിയേറ്റാശു തകര്‍ന്നു വീണതും,


32

മലയും ഗുഹയും മൃഗങ്ങള്‍ തന്‍-

കുലവും കാടുമടക്കി വാണതും,

പലതമ്മ പറഞ്ഞു കേട്ടിടാം

കുലകൂടസ്ഥപരാക്രമ ക്രമം. (യുഗ്മകം)


33

അഥ ലോഭനമായിടുന്നൊര-

ക്കഥകേട്ടക്ഷമഭാവമേന്തൊലാ

വ്യഥയേ ഗതഭൂതി തന്‍ മനോ-

രഥമേകീടു വിപന്നലോകരില്‍.


34

കഴിയാത്തതു കാമിയാതെതാന്‍

കഴിവിന്‍, നിങ്ങള്‍ വളര്‍ന്നു യോഗ്യരായ്

ഒഴിയുന്നൊരു പൈതൃകാസനം

വഴിയേ പിന്നെയലങ്കരിക്കുവിന്‍!


35

നിനയാതഴല്‍ നിന്‍ കുടുംബമൊ-

ത്തനപായം മൃഗരാജ, വാഴ്ക നീ

ജനമൊക്കെയുമസ്വതന്ത്രരാം;

ദിനകൃത്യം തടയുന്നു - പോട്ടെ ഞാന്‍.


36

അതുമല്ലയി നല്‍കിടുന്നു നിന്‍-

സ്ഥിതിയുല്‍കണ്ഠയെനിക്കു സിംഹമേ!

ഇതു കണ്ടു ശരീരപഞ്ജര-

സ്ഥിതനാം ജീവനെയോര്‍ത്തിടുന്നു ഞാന്‍.


37

തിരിയുന്നു ‘കരു‘ക്കളായ് ചരാ-

ചരമിങ്ങാരുടെ നിത്യലീലയില്‍

അരുളട്ടെ നമുക്കവന്‍ ശുഭം

പരമേശന്‍ ഭവമുക്തിദായകന്‍.


-ശുഭം-

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക