"സൗന്ദര്യലഹരി (കുമാരനാശാൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sidharthan (സംവാദം | സംഭാവനകൾ) No edit summary |
(ചെ.)No edit summary |
||
വരി 1,010: | വരി 1,010: | ||
</poem> |
</poem> |
||
[[Category:വിവര്‍ത്തനം]] |
[[Category:വിവര്‍ത്തനം]] |
||
[[വര്‍ഗ്ഗം:കുമാരനാശാന്റെ കൃതികള്‍]] |
18:11, 20 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
പൂര്‍വ്വഭാഗം
ചൊല്ലേറും ശക്തിയോടൊത്തിഹ ശിവനഖിലം
ചെയ്യുവാന്‍ ശക്തനാകു-
ന്നല്ലെന്നാല്‍ ചെറ്റനങ്ങുന്നതിനുമറികിലാ-
ദ്ദേവനാളല്ലയല്ലോ
മല്ലാക്ഷന്‍ ശംഭുമുമ്പാം മഹിതവിബുധരാല്‍
മാന്യയാം നിന്നെ വാഴ്ത്തി
ചൊല്ലാനും കുമ്പിടാനും ജനനി പുനരിതാ-
ര്‍ക്കാവു പുണ്യം പെറാഞ്ഞാല്‍? (1)
നിമ്പാദാംഭോരുഹത്തീന്നിളകിയ നിതരാം
സൂക്ഷ്മമാം ധൂളിജാലം
സമ്പാദിച്ചിട്ടു ധാതാവഖിലഭുവനവും
ദേവി! സൃഷ്ടിച്ചിടുന്നു;
അംഭോജാക്ഷന്‍ പണിപ്പെട്ടതിനെയഥ ശിര
സ്സായിരംകൊണ്ടുമാളു-
ന്നമ്പില്‍ ധൂളീകരിച്ചിട്ടമലഭസിതമാ-
യീശനും പൂശിടുന്നു. (2)
ആദിത്യദീപമല്ലോ ഭവതിയിരുളക-
റ്റാനവിദ്യാവശന്നും
ചൈതന്യപ്പൂംകുലയ്ക്കുള്ളൊഴുകിയ ചെറുതേന്‍-
കേണിയല്ലോ ജഡന്നും
ഏതാനും സ്വത്തുമില്ലാത്തവനുമരിയ ചി-
ന്താമണിശ്രേണിയല്ലോ
മാതാ ജന്മാബ്ധിയാഴുന്നവനുമിഹ മഹാ
ദംഷ്ടിതന്‍ ദംഷ്ട്രയല്ലോ (3)
ആമോദം പൂണ്ടു കൈകൊണ്ടമരരഭയമോ
ടൊത്തഭീഷ്ടം കൊടുക്കും
നീമാത്രം ദേവി!യെന്നാല്‍ നലമൊടവയെ ന
ല്‍കുന്നതമ്മട്ടിലല്ലാ;
ഭീ മാറ്റിപ്പാലനം ചെയ്‌വതിനുമുടനഭീ
ഷ്ടാധികം നല്‍കുവാനും
സാമര്‍ത്ഥ്യം പൂണ്ടതോര്‍ക്കില്‍ തവ കഴലിണയാ-
കുന്നു ലോകൈകനാഥേ (4)
പണ്ടംഭോജാക്ഷനാര്യേ ! പ്രണതനു ബഹുസൌ-
ഭാഗ്യമേകുന്ന നിന്നെ-
ത്തെണ്ടിസ്ത്രീവേഷമാര്‍ന്നാ ത്രിപുരഹരനുമു
ണ്ടാക്കി പാരം വികാരം
തണ്ടാരമ്പന്‍ ഭജിച്ചും രതുയുടെ നയനം
നക്കുവാന്തക്ക മേനി-
ത്തണ്ടാര്‍ന്നുംകൊണ്ടു തത്തന്മുനികള്‍മനമിള
ക്കാനുമൂക്കാര്‍ന്നിടുന്നു. (5)
ഒക്കെപ്പൂവാണു വില്ലും, ശരമതു വെറുമ-
ഞ്ചാണു, വണ്ടാണു ഞാണും
തെക്കന്‍ കാറ്റാണു തേരും, സുരഭിസമയമൊ-
ന്നാണു കാണും സുഹൃത്തും :
നില്‍ക്കട്ടേകാകിയാണെങ്കിലുമയി ഗിരിജേ
നിന്‍ കടാക്ഷത്തിലേതോ
കൈക്കൊണ്ടുംകൊണ്ടനംഗന്‍ ഭുവനമഖിലവും
നിന്നു വെല്ലുന്നുവല്ലോ (6)
കാഞ്ചീനാദം പൊഴിഞ്ഞും കഠിനകുചഭരം
കൊണ്ടു മെല്ലെക്കുനിഞ്ഞും
ചഞ്ചന്മദ്ധ്യം മെലിഞ്ഞും ചതുരതരശര-
ച്ചന്ദ്രതുണ്ഡം കനിഞ്ഞും
പൂഞ്ചാപം പുഷ്പബാണം ഭുജമതിലഥ പാ-
ശാംകുശം പൂണ്ടുമമ്പാ-
ര്‍ന്നെന്‍ ചാരത്തായ് വരട്ടേ പുരരിപുഭഗവാന്‍
തന്റെ തന്റേടദംഭം (7)
ആ പീയൂഷാര്‍ണ്ണവത്തിന്‍ നടുവിലമരദാ
രുക്കള്‍ ചൂഴുന്ന രത്ന-
ദീപത്തില്‍ പൂം കടമ്പിന്നിടയിലരിയ ചി-
ന്താശമവേശ്മോദരത്തില്‍
ശോഭിക്കും ശൈവമഞ്ചോപരി പരമശിവന്‍
തന്റെ പര്യങ്കമേലും
ദീപാനന്ദോര്‍മ്മിയാകും ഭവതിയെ നിയതം
കുമ്പിടും പുണ്യവാന്മാര്‍ (8)
ഒന്നാമാധാരചക്രം നടുവിലവനിര-
ണ്ടാമതുള്ളഗ്നിതത്ത്വം
മൂന്നാമത്തേതിലംഭസ്സതിനുപരി മരു-
ത്തപ്പുറത്തഭ്രമേവം
പിന്നെ ഭ്രൂമദ്ധ്യമേലും മനമൊടു കളമാര്‍ഗ്ഗ-
ങ്ങളെല്ലാം കടന്നാ-
പ്പൊന്നംഭോജാകാരത്തില്‍ ഭവതി പതിയൊടും
ഗൂഢമായ് ക്രീഡയല്ലീ? (9)
തൃപ്പാദത്തീന്നൊലിക്കുന്നമൃതലഹരികൊ-
ണ്ടൊക്കെ മുക്കി പ്രപഞ്ചം
പില്‍പ്പാടും ചന്ദ്രബിംബം പരിചിനൊടു വെടി-
ഞ്ഞിട്ടു കീഴോട്ടിറങ്ങി
അപ്പൂര്‍വ്വസ്ഥാനമെത്തീട്ടവിടെയഹികണ-
ക്കൊട്ടു ചുറ്റീട്ടു രന്ധ്രം
മേല്പൊങ്ങും മൂലകുണ്ഡോപരി ഭവതിയുറ-
ങ്ങുന്നു തങ്ങുന്ന മോദാല്‍ (10)
ശ്രീകണ്ഠീയങ്ങള്‍ നാലും ശിവയുടെ പരി-
ഭിന്നങ്ങള്‍ ചക്രങ്ങളഞ്ചും
സാകം ബ്രഹ്മാണ്ഡമൂലപ്രകൃതിപദമിയ-
ന്നമ്പിടുന്നൊമ്പതോടും
ആകെച്ചേര്‍ന്നെട്ടൊടീരെട്ടിതളിതയൊടെഴും
വൃത്തരേഖാത്രയം ചേ-
ര്‍ന്നാകം നാല്പത്തിനാലാണരിയ വസതിയോ-
ടൊത്ത നിന്‍ ചിത്രകോണം (11)
ത്വത്സൌന്ദര്യാതിരേകം തുഹിനഗിരിസുതേ!
തുല്യമായൊന്നിനോതി-
സ്സത്സാഹിത്യം ചമപ്പാന്‍ വിധിമുതല്‍ വിബുധ-
ന്മാരുമിന്നാരുമാകാ;
ഔത്സുക്യതാലതല്ലേയമരികളതു കാ-
ണ്മാനലഭ്യത്വമോര്‍ക്കാ-
തുത്സാഹിക്കുന്നു കേറുന്നതിനിഹ ശിവസാ-
യൂജ്യമാം പൂജ്യമാര്‍ഗ്ഗേ (12)
ചന്തം കാഴ്ചയ്ക്കു വേണ്ട, ചതുരത ചുടുവാ-
ക്കോതുവാന്‍ വേണ്ട ചെറ്റും
ചിന്തിച്ചാല്‍ നിന്‍ കടാക്ഷം തടവിയ ജഠരന്‍-
തന്നെയും തന്വി കണ്ടാല്‍
കൂന്തല്‍ക്കെട്ടൊട്ടഴിഞ്ഞും കുചകലശദുകൂ-
ലാഞ്ചലം വീണിഴഞ്ഞും
ബന്ധം കാഞ്ചിക്കിഴിഞ്ഞും വിഗതവസനയാ-
യോടിയെത്തീടുമാര്യേ! (13)
അമ്പത്താറാകുമര്‍ച്ചിസ്സവനിയിലുദകം-
തന്നിലമ്പത്തിരണ്ടാ-
മംഭസ്സിന്‍ ശത്രുമിത്രങ്ങളിലൊരറുപതും
രണ്ടുമമ്പത്തി നാലും
തന്‍ഭ്രൂമദ്ധ്യാംബരത്തില്‍ തരമൊടെഴുപതും
രണ്ടുമുണ്ടൂന്നി നില്‍ക്കു-
ന്നമ്പുന്നെട്ടെട്ടു ചേതസ്സിലുമതിനുമ-
ങ്ങപ്പുറം ത്വല്‍ പദാബ്ജം (14)
തേനോലും വെണ്ണിലാവിന്‍ ധവളതനുവൊടും
തിങ്കള്‍ ചൂടും കിരീടം
ധ്യാനിച്ചും തൃക്കരങ്ങള്‍ക്കഭയവരദവി-
ദ്യാക്ഷസൂത്രങ്ങളോര്‍ത്തും
നൂനം നിന്നെത്തൊഴതങ്ങനെ കവി നിപുണ
ന്മാര്‍ക്കുദിക്കുന്നു വാക്യം
തേനും പാലും നറും മുന്തിരിയുടെ കനിയും
തോറ്റ ചട്ടറ്റമട്ടില്‍ (15)
കത്തും കാന്ത്യാ വിളങ്ങും കവിവരഹൃദയാം-
ഭോജബാലാതപം പോല്‍
ചിത്തത്തില്‍ ചേര്‍ത്തിടുന്നൂ ചിലരുമരുണയാം
നിന്നെയദ്ധന്യരെല്ലാം
മെത്തും വാഗ്ദേവിതന്നുജ്ജ്വലരസലഹരീ-
ചാരുഗംഭീരവാണീ-
നൃത്തത്തിന്‍ വൈഭവത്താല്‍ സഹൃദയഹൃദയാ-
ഹ്ലാദനം ചെയ്തിടുന്നൂ (16)
ചേതസ്സില്‍ ചന്ദ്രകാന്തോപലദലവിശദ-
ശ്രീനിറഞ്ഞുള്ള ശബ്ദ-
വ്രാതത്തിന്‍ മാതൃഭാവം കലരുമൊരു വശി-
ന്യാദിയോടൊത്തു നിന്നെ
ബോധിച്ചെടുന്ന മര്‍ത്ത്യന്‍ ബഹുവിധരചനാ-
സ്വാദ്യമാം പദ്യജാലം
ചെയ്തീടും ചാരുവാണീവദനകമലസൌ-
രഭ്യസൌലഭ്യമോടും (17)
ദേവി! ത്വദേഹകാന്തിപ്രചുരിമ ദിനനാ-
ഥന്റെ ബാലാതപം പോല്‍
ദ്യോവും ഭൂവും നിറഞ്ഞുള്ളരുണനിറമൊടും
ഭാവനം ചെയ്‌വവന്ന്
ആവിര്‍ഭീത്യാ വലഞ്ഞോടിയ വനവരിമാന്‍
പോലെ വല്ലാത്തനാണം
താവും കമ്രാക്ഷിമാരുര്‍വശിമുതലെവരും
വശ്യരാം വേശ്യമാരും (18)
ബിന്ദുസ്ഥാനത്തിലാസ്യത്തെയുമഥ കുചയു-
ഗ്മത്തെയും നിന്നെയും നിന്‍
കന്ദര്‍പ്പന്‍ തന്റെ ധാമത്തെയുമടിയില്‍ മഹാ-
ദേവി ! ഭാവിക്കുമെന്നാല്‍
അന്നെരത്തുദ്ഭ്രമിക്കുന്നബലകളതു നി-
സ്സാരമാദിത്യചന്ദ്ര
ദ്വന്ദ്വം വക്ഷോജമാകും ജഗതി മുഴുവനും
സാമ്പ്രതം സംഭ്രമിക്കും (19)
കായത്തിന്‍ കാന്തിസന്താനകരസമൊഴുകി-
ച്ചായുമച്ചന്ദ്രകാന്ത-
സ്ഥായിശ്രീചേര്‍ന്നമട്ടില്‍ ഭവതിയുടെ വപു-
സ്സന്തരാ ചിന്തചെയ്താല്‍
പായിക്കാം സര്‍പ്പദര്‍പ്പം പെരിയ ഖഗപതി-
ക്കൊത്തുടന്‍ നേത്രനാഡീ-
പീയൂഷസ്രാവശക്ത്യാ ജ്വരിതപരിഭവം
നോക്കിയും സൌഖ്യമാക്കാം (20)
വിദ്യുത്തോടൊത്ത സൂക്ഷ്മാകൃതിയില്‍ മിഹിരച-
ന്ദ്രാഗ്നിരൂപത്തിലെന്നും
വിദ്യോതിയ്ക്കും ഷ്ഡാധാരവുമധിഗതമായ്
നിന്റെ തേജോ വിശേഷം
ഉദ്യത്പത്മാകരത്തിന്നിടയിലതിനെയു-
ദ്ധൂതമായാമലന്മാര്‍
വിദ്വാന്മാര്‍ കണ്ടുകൈക്കൊണ്ടിടുമൊരു പരമാ-
നന്ദനിഷ്യന്ദപൂരം (21)
ദാസന്‍ ഞാന്‍ ഗൌരി! നീ മാം പ്രതി കരുണാകല-
ര്‍ന്നൊന്നു നോക്കെന്നുരയ്ക്കാ-
നാസംഗപ്പെട്ടൊരുമ്പെട്ടരമൊഴി മമ ഗൌ-
രീതി വാഴ്ത്തും ക്ഷണത്തില്‍
നീ സായൂജ്യം കൊടുക്കുന്നവനു ഹരിവിരി-
ഞ്ചാദി ചൂഡാഞ്ചലത്തില്‍
ഭാസിക്കും രത്നദീപാവലി പദകമലാ
രാധനം ചെയ്തിടുന്നൂ. (22)
ചെന്താര്‍ബാണാരി മെയ്യില്‍ പകുതിയപഹരി-
ച്ചാദ്യമേയദ്യപോരാ-
ഞ്ഞന്തര്‍മ്മോദേന മറ്റേ പകുതിയുമഗജേ!
നീ ഹരിച്ചെന്നു തോന്നും
എന്തെന്നാല്‍ നിന്‍ ശരീരം മുഴുവനരുണമായ്
കണ്ണു മൂന്നായി കൊങ്ക-
പ്പന്തിനു ഭാരേണ കൂന്നും പനിമതിയൊടു ചൂ-
ടുന്ന കോടീരമാര്‍ന്നും (23)
സ്രഷ്ടാ സൃഷ്ടിച്ചിടുന്ന ഹരിയതു പരിപാ-
ലിച്ചിടുന്നിന്ദുചൂഡന്‍
നഷ്ടം ചെയ്യുന്നു തന്നോടഖിലമഥ മറ-
യ്ക്കുന്നു ലോകം മഹേശന്‍
സൃഷ്ടിപ്പാനായ് സദാ പൂര്‍വകനുപരി ശിവന്‍
സ്വീകരിക്കുന്നതും നിന്‍-
കഷ്ടാതീതം ഭ്രമിക്കും ഭ്രുകുടിഘടനതന്‍
സംജ്ഞയാമാജ്ഞയാലേ (24)
ചിന്തിച്ചാല്‍ മൂര്‍ത്തി മൂന്നായ് ത്രിഗുണമതിലെഴും-
മൂന്നിനും നിന്റെ പാദ-
ച്ചെന്താരില്‍ ചെയ്തുകൊള്ളും ചതുരതകലരും
പൂജയേ പൂജയാകൂ
എന്തെന്നാല്‍ നിന്റെ പാദാവഹനവിഹിതര-
ത്നാസനാസന്നദേശ-
ത്തന്തം കൂടാതെ ഹസ്താഞ്ജലി മുടിയിലണി-
ഞ്ഞമ്പുമീയുമ്പര്‍കോന്മാര്‍ (25)
ബ്രഹ്മാവും വേര്‍പെടുന്നൂ വിധുവുമുപരമി-
ക്കുന്നുവൈവസ്വതനും
തന്മൂര്‍ത്തിത്വം കെടുന്നൂ ധനദനുമുടനേ-
തന്നെ നാശം വരുന്നു
മേന്മെല്‍ നില്‍ക്കും മഹേന്ദ്രാവലിയുമഥ മിഴി
ക്കുന്നു സംഹാരകാല
ത്തമ്മട്ടും ക്രീഡയല്ലോ ഭഗവതി സതിയാം
നിന്റെ ഭര്‍ത്താവിനോര്‍ത്താല്‍ (26)
സംസാരിക്കുന്നതെല്ലാം ജലമഖിലകര-
ന്യാസവും മുദ്രയേവം
സഞ്ചാരം ദക്ഷിണാവര്‍ത്തനവുമശനപാ-
നങ്ങള്‍ ഹോമങ്ങളും മേ
സംവേശം തന്നെ സാഷ്ടാംഗവുമഖിലസുഖം
താനുമാത്മാര്‍പ്പണത്തിന്‍
സവിത്താല്‍ നിന്‍ സപര്യാവിധിയില്‍ വരിക ഞാന്‍
കാട്ടിടും ചേഷ്ടയെല്ലാം (27)
വാർദ്ധക്യം മൃത്യുവെന്നീ വലിയഭയമക-
റ്റുന്ന പീയൂഷപാനം
മെത്തും മോദേന ചെയ്തും മൃതരിഹ വിധിമു-
മ്പായിടും വിണ്ണവന്മാർ
അത്യുഗ്രക്ഷ്വേളഭുക്കാം തവ പതിയറിയു-
ന്നില്ലഹോ കാലഭേദം
കത്തും നിൻ കാതിലോലയ്ക്കുടയ മഹിമയാ-
കുന്നതിൻ മൂലമമ്മേ (28)
മാറ്റൂ മല്ലാസനന തൻ മുടി മധുമഥനൻ-
തന്റെ കോടീരകോടി-
ക്കേറ്റൂ ഹേ! താൻ തടഞ്ഞൂ സുരപതിമകുട-
ത്തെപ്പുറത്തോട്ടു തള്ളൂ
മുറ്റും കുമ്പിട്ടിടുമ്പോളിവർ ഭവതിയെഴീ-
ക്കുമ്പൊളീശൻ വരുമ്പോൾ
തെറ്റെന്നേവം തുടങ്ങുന്നരികിൽ നിജഭടാ-
ലാപകോലാഹലങ്ങൾ (29)
മെത്തും മെയ്യീന്നു പൊങ്ങുന്നണിമ മഹിമയി-
ത്യാദിയൊത്താഭ ചൂഴും
നിത്യേ ! നിന്നേ നിരൂപിച്ചഹമിതി നിതരാ-
മേവർ ഭാവിച്ചിടുന്നൂ
തത്താദൃക്‌കാം ത്രിണേത്രന്നുടയ പടിമയും
ധിക്കരിക്കുന്നവർക്കായ്
കത്തും കാലാഗ്നി നീരാജനമരുളുവതോ
പാർക്കിലാശ്ചര്യമാര്യേ ! (30)
ഓരോരോ സിദ്ധി നൽകുമ്പടിയൊരറുപതും
നാലുമുണ്ടാക്കി തന്ത്രം
പാരെല്ലാവും ചതിച്ചപ്പശുപതി പരമാ-
നന്ദമുൾക്കൊണ്ടിരിക്കെ
പാരം നിർബന്ധമോതിപ്പുനരിഹ പുരുഷാ-
ർത്ഥങ്ങൾ നാലും കൊടുപ്പാൻ
പോരുന്നിത്തന്ത്രമേവം ക്ഷിതിയിലവതരി-
പ്പിച്ചു നീ സ്വച്ഛമാര്യേ !(31)
പാരിൽ ക്ലിപ്തം ശിവൻ ശക്തിയുമലർശരനും
ഭൂമിയും പിന്നെയർക്കൻ
താരാധീശൻ സ്മരൻ ഹംസവുമഥ ഹരിയും
പിൻപരാ കാമനിന്ദ്രൻ
ഓരോ ഹ്രീങ്കാരമീ മൂന്നിനുമൊടുവിലുദി-
ക്കുമ്പൊഴീ വർണ്ണജാലം
നേരേ നിൻ നാമധേയത്തിനു ജനനി ! പെടു-
ന്നംഗമായ് ഭംഗമെന്യേ (32)
നിത്യേ ! നിൻ മന്ത്രരത്നം മുടിയിലലർശരൻ-
തന്നെയും നിന്നെയും ശ്രീ-
തത്ത്വത്തെയും നിനച്ചും സപദി ചില മഹാ-
ഭോഗയോഗോത്സുകന്മാർ
ചിത്തം ചേർക്കുന്നു ചിന്താമണിജപപടമേ-
ന്തിശ്ശിവാവഹ്നിതന്നെ-
ക്കത്തിച്ചക്കാമധുക്കിൻ ഘൃതലഹരി ഹവി-
സ്സാക്കി ഹോമിച്ചിടുന്നു (33)
സോമര്‍ക്കദ്വന്ദ്വമാകും സ്തനയുഗളമെഴും
നീ ശിവന്‍ തന്‍ ശരീരം
ശ്രീമാനാകും നവാത്മാവതുമിഹ ഭവദാ-
ത്മാവതാം ദേവിയോര്‍ത്താല്‍
ഈമട്ടില്‍ ശേഷശേഷിത്വവുമുരുപരമാ-
നന്ദസംസൃഷ്ടസമ്പദ്-
ധാമത്വം പൂണ്ട നിങ്ങള്ക്കിവിടെയുഭയസാ-
മാന്യസംബന്ധമത്രേ (34)
നീയേ ചേതസ്സു നീയേപവനപദവി നീ-
യേ മരുത്തും ഹവിസ്സും
നീയാണംഭസ്സു നീയാണവനി വിവൃതയാം
നിന്നെവിട്ടന്യമില്ലാ
നീയേ നിന്നെജ്ജഗത്തായ് ജനനി പരിണമി-
പ്പിക്കുവാന്‍ ചിത്സുഖാത്മാ-
വായും തീരുന്നു പാര്‍ക്കില്‍ പരമശിവനൊടും
പേരെഴും ദാരഭാവാല്‍ (35)
ഭ്രൂമദ്ധ്യത്തിങ്കലബ്ഭാസ്കരഹിമകരകോ-
ടിപ്രഭാധാടിയോടും
ശ്രീമച്ചിച്ഛക്തി ചേരും തനുവുടയ ശിവന്‍
തന്‍ പദം കുമ്പിടുന്നേന്‍
സാമോദം ഹന്ത തത്സേവകനു സകലതേ-
ജസ്സിനും ഭാസ്സിനും മേല്‍
സോമസ്തോമപ്രകാശം തവ ജനനി ലഭി-
ക്കുന്നു നിര്‍ല്ലോകലോകം (36)
നണ്ണീടുന്നേന്‍ നഭസ്സിന്നുദയനിലയമായ്
ശുദ്ധിയില്‍ ശുദ്ധവെള്ള
ക്കണ്ണാടിക്കാന്തികാളും ശിവനെയുമതുപോല്‍
കേവലം ദേവിയേയും
എണ്ണുമ്പോഴിന്ദുരമ്യദ്യുതിയൊടെതിര്‍പൊരും-
പോലവര്‍ക്കുള്ള കാന്ത്യാ
ചണ്ഡാന്തദ്ധ്വാന്തവും പോയ് ജഗതി സുഖമൊട-
മ്പുന്നു ചെമ്പോത്തുപോലെ (37)
ചാലെ പൊങ്ങും ചിദംബോരുഹമധു നുകരാന്‍
ചാരു ചാതുര്യഭാരം
കോലും സന്മാനസത്തില്‍ കുടിയെഴുമരയ-
ന്നദ്വയം കുമ്പിടുന്നേന്‍
ആലാപംകൊണ്ടതഷ്ടാദശകലകള്‍ പെറു-
ന്നവഹിക്കുന്നശേഷം
പാലും പാനീയവും പോല്‍ പ്രകലിതഗുണഭാ-
വത്തെ ദോഷത്തില്‍ നിന്നും (38)
സ്വാധിഷ്ഠാഗ്നിതന്നില്‍ സതതമഭിരമി-
ക്കുന്ന സംവര്‍ത്തസംജ്ഞന്‍
ഭൂതേശന്‍ തന്നെയും തത്സമയയവലെയും
മാതൃകേ ! കൈതൊഴുന്നേന്‍
ക്രോധത്തീകത്തിയെത്തുന്നവനുടെ മിഴി ലോ-
കം ദഹിപ്പിച്ചിടുമ്പോള്‍
ജാതപ്രേമാര്‍ദ്രദൃഷ്ട്യാ ജഗതിയവളു ചെ-
യ്യുന്നു ശീതോപചാരം (39)
ധാമം തേടുന്ന ശക്ത്യാ തിമിരഭരമക-
റ്റും തടില്ലേഖയോടും
ശ്രീമന്നാനാമണി ശ്രേണികളണിതിരളു-
ന്നിന്ദ്രചാപാങ്കമോടും
ശ്യാമശ്യാമാഭയോടും ശിവരവിഹതമാം
വിഷ്ടപം തന്നില്‍ വൃഷ്ടി-
സ്തോമം പെയ്യുന്ന ധാരാധരമതു മണിപൂ-
രത്തില്‍ ഞാന്‍ വാഴ്ത്തിടുന്നേന്‍ (40)
മൂലാധാരത്തില്‍ മേവും ഭഗവതി സമയേ
കിം നവാത്മാവതല്ലേ
നീ ലാസ്യം ചെയ്തിടുമ്പോള്‍ നവരസനടമാ-
ടുന്ന ദേവന്‍ നടേശന്‍
കാലേ കാരുണ്യമോടൊത്തവിടെയരുളിടും
നിങ്ങള്‍ സൃഷ്ടിക്കയാനി-
ന്നീ ലോകങ്ങള്‍ക്കശേഷം ജനകജനനിമാ-
രുണ്ടഹോ രണ്ടുപേരും (41)
കുന്നിന്മാതേ ! ഭവല്‍ കുന്തളമതില്‍ മിഹിര
ശ്രേണിമാണിക്യമായ് സ്വ-
ച്ഛന്ദം ചേര്‍ത്തുള്ള ചാമീകരമകുടമെടു-
ത്തെണ്ണി വര്‍ണ്ണിച്ചിടുമ്പോള്‍
ചന്ദ്രച്ഛേദത്തെയമ്മണ്ഡലതിരണമടി-
ച്ചാശു ചിത്രീഭവിച്ചി-
ട്ടിന്ദ്രന്‍ തന്‍ ചാപമാണെന്നവനെഴുതുമഭി-
പ്രായമന്യായമാമോ (42)
മുറ്റും തിങ്ങിത്തഴച്ചമ്മിനുമിനുസമതാം
നിന്റെ നീലോല്പലപ്പൂ-
ങ്കറ്റക്കാര്‍കൂന്തലന്തസ്തിമിരഭരമക-
റ്റട്ടെ ഞങ്ങള്‍ക്കു ഭദ്രേ!
ചുറ്റും ചേരുന്നതില്‍ പൂനിരകള്‍ സഹജമാം
തല്‍ സുഗന്ധത്തെ നിത്യം
പറ്റിപ്പോവാന്‍ വലദ്വേഷിയുടെ മലര്‍വന-
ത്തീന്നു വന്നെന്നപോലെ (43)
ക്ഷേമം നല്‍കട്ടെ ഞങ്ങള്‍ക്കയി തവ മുഖസൌ-
ന്ദര്യനിര്യത്നവേണി-
ക്കോമത്സ്രോതഃപ്രണാളിക്കുരുസമതപെറും
നിന്റെ സീമന്തമാര്‍ഗം
കാമം തത്രത്യമാം കുങ്കുമനിരയരിയാം
കുന്തളക്കൂരിരുട്ടി-
ന്നാമത്തില്‍ പെട്ടിരിക്കുന്നരുണകരകിശോ-
രങ്ങളാണെന്നു തോന്നും (44)
കുട്ടിക്കാര്‍വണ്ടിനൊക്കും കുടിലകുറുനിര-
ക്കൂട്ടമാളും തവാസ്യം
ചട്ടറ്റീടുന്നചെന്താമരയെയുപഹസി-
ക്കുന്നു സുസ്മേരമാര്യേ
മൃഷ്ടം സൌരഭ്യമുണ്ടാ മൃദുഹസിതരുചി-
ത്തൊങ്ങലുണ്ടുന്മദത്താല്‍
മട്ടൂറുന്നുണ്ടു മാരാരിയുടെ മിഴികളാ-
കും മിളിന്ദങ്ങള്‍ മൂന്നും (45)
കത്തും തേജോവിലാസത്തൊടു തവ നിറുക-
ക്കാന്തി കണ്ടല്‍ കിരീടം
പ്രത്യാരോപിച്ച മറ്റേപ്പകുതി വിധുവതാ-
ണെന്നു തോന്നുന്നു ഗൌരീ
വ്യത്യസ്തത്വേന വയ്ക്കപ്പെടുമിതു സമമായ്
രണ്ടുമൊന്നിക്കുമെന്നാല്‍
പുത്തന്‍ പൂവെണ്ണിലാവിന്‍ പുടിക പരിണമി-
ക്കുന്നു പൂര്‍ണ്ണേന്ദുവായും (46)
തെറ്റെന്നാത്രാസമെല്ലാം ത്രിഭുവനമതിലും
നീക്കുവാന്‍ വ്യഗ്രയാം നിന്‍
ചെറ്റുള്‍ക്കൂനാര്‍ന്ന ചില്ലിക്കൊടികള്‍ ചടുലവ-
ണ്ടൊത്ത കണ്ണാം ഗുണത്താല്‍
കുറ്റം കൂടാതിടത്തേക്കരമതില്‍ മണിബ-
ന്ധത്തിനാല്‍ മുഷ്ടിയാലും
മുറ്റും മദ്ധ്യം മറച്ചാ മലര്‍വിശിഖനെടു-
ക്കുന്ന വില്ലെന്നു തോന്നും (47)
അല്ലിത്താര്‍ബന്ധുവല്ലോ തവ ജനനി! വലം-
കണ്ണതിന്നാണഹസ്സും
ചൊല്ലേറും ചന്ദ്രനല്ലോ ചടുലമിഴി!യിടം
കണ്ണതിനാണു രാവും
ഫുല്ലത്വം പൂര്‍ണ്ണമാകാതൊരു ചെറുതുപുടം
വിട്ട പൊന്താമരപ്പൂ
വെല്ലും ശ്രീയാര്‍ന്ന മൂന്നാം തിരുമിഴിയതിലാ-
ണന്തരാ സന്ധ്യതാനും (48)
ചൊല്ലേറീടും വിശാലാ, ചപലകുവലയ-
ത്താലയോദ്ധ്യാ, നിനച്ചാല്‍
കല്യാണീ കാണ്‍കിലാ ഭോഗവതി മധുര ക-
ല്ലോല കാരുണ്യധാരാ
കില്ലെന്യേ മാമവന്തീ ബഹുപുരവിജയാ
കേവലം വൈഭവത്താ-
ലെല്ലാ നീവൃത്തുകള്‍ക്കുള്ളഭിധയോറ്റൂമിണ-
ങ്ങുന്നു നിന്‍ ദൃഷ്ടിയാര്യേ! (49)
കൊണ്ടാടിക്കാവ്യമോതും കവികളുടെ വചോ-
വല്ലരിസാരഭാരം
തെണ്ടീടും കാതിലെത്തിക്കടമിഴിയിണയാം
രണ്ടുവണ്ടിന്‍ കിടാങ്ങള്‍
ഉണ്ടീടുന്മുഖപ്പെട്ടുരുനവരസമെ-
ന്നുള്ളിലീര്‍ഷ്യാസുബന്ധം-
കൊണ്ടാണല്ലീ ചുവന്നൂ ജനനി ! കൊതിയൊടും
ചെറ്റു നിന്‍നെറ്റി നേത്രം. (50)
ഉത്തരഭാഗം
- കാതോളവും മിഴി കരുങ്കമലത്തിനുള്ള
ചേതോഹരപ്രഭ കലര്‍ന്നൊരു ചാരുമേനി
ശീതാംശുപൂണ്ട ചികുരാവലിയെന്നിതുള്ള
ഭൂതേശപത്നിയുടെ പാദയുഗം തൊഴുന്നേന്‍ (1)
- മൂലത്തിലില്ലാത്തത്, ആശാന്റെ സ്വന്തമായിരിക്കും എന്ന് ഊഹിക്കുന്നു.
ശൃംഗാരശ്രീവിലേപം ശിവനിതരജന-
ങ്ങള്‍ക്കു ബീഭത്സകുത്സം
ഗംഗാദേവിയ്ക്കു രൌദ്രം ഗിരിശനടുമിഴി-
ക്കദ്ഭുതൈകാന്തകാന്തം
അംഗാരാക്ഷാഹികള്‍ക്കാബ്‌ഭയയുതമരവി-
ന്ദത്തിനാവീരമാളീ-
സംഘത്തിന്നംബ ! ഹാസം രസമടിയനു നിന്‍
കണ്ണു കാരുണ്യപൂര്‍ണ്ണം (2)
കര്‍ണ്ണാന്തത്തോളമെത്തുന്നഴകിയ കഴുകന്‍-
തൂവലൊത്തക്ഷിരോമം
തിണ്ണം ചേരുന്നു സാക്ഷാത് ത്രിപുരരിപുമന-
ക്കാമ്പിളക്കുന്നിതഗ്രാല്‍
കണ്ണേവം നിനതോര്‍ക്കില്‍ കുലഗിരികുല ചൂ-
ഡാമണേ ! കാമദേവന്‍
കര്‍ണ്ണത്തോളം വലിച്ചേറ്റിയ കണകളതിന്‍
കൌതുകം ചെയ്തിടുന്നു (3)
ലീലാനീലാഞ്ജനത്താല്‍ നലമൊടു നിറഭേ-
ദങ്ങള്‍ മൂന്നും തെളിഞ്ഞി-
ട്ടാലോലം നിന്റെ നേത്രത്രിതയമതഖിലലോ-
കൈകനാഥൈകനാഥേ!
കാലാഗ്നിപ്ലുഷ്ടരാകുന്നജഹരിഹരരേ-
പ്പിന്നെയും സൃഷ്ടിചെയ്‌വാന്‍
നീ ലാളിക്കന്ന സത്ത്വപ്രഭൃതി നിജഗുണം
മൂന്നുമായ് തോന്നുമാര്യേ ! (4)
ഇക്കണ്ടോര്‍ക്കാത്മശുദ്ധികിടയിലിഹ ചുവ-
പ്പും വെളുപ്പും കറുപ്പും
കൈക്കൊണ്ടാക്കണ്ണു മൂന്നും കനിവൊടുമിയലും
നീ ശിവായത്തചിത്തേ!
ചൊല്‍ക്കൊള്ളും ശോണമാകും നദമരിയമഹാ-
ഗംഗ കാളിന്ദിയെന്നാ-
യിക്കാണും മൂന്നു തീര്‍ത്ഥത്തിനുമരുളുകയോ
സംഗമം മംഗളാഢ്യം (5)
ഉന്മീലിപ്പൂം നിമീലിപ്പതുമുദയലയ-
ങ്ങള്‍ക്കു ഹേതുക്കളെന്നായ്
ചെമ്മേ ശൈലെന്ദ്രകന്യേ ജഗതി സപദി സ-
ത്തുക്കള്‍ ചൊല്ലുന്നുവല്ലോ
ഉന്മേഷത്തീന്നുദിക്കും ഭുവനമഖിലവും
ഘോരസംഹാരതാപം
തന്മേല്‍നിന്നുദ്ധരിപ്പാന്‍ തവ മിഴിയിമവെ-
ട്ടാത്തതാണോര്‍ത്തിടുമ്പോള്‍ (6)
കര്‍ണ്ണത്തില്‍ പുക്കു നിന്നോടിഹ കുരള കഥി-
ക്കുന്നു കണ്ണെന്നു നീരില്‍
കണ്ണും പൂട്ടാതൊളിക്കുന്നിതു ശരി കരിമീന്‍ -
പേടമാര്‍ പേടിമൂലം
ചണ്ഡീ ! നീലാബ്ദഗര്‍ഭച്ഛദമരരമട-
ച്ചാശു കാലത്തിറങ്ങി-
ത്തിണ്ണെന്നെത്തുന്നു രാവില്‍ തിരിയെയതു തുറ-
ന്നുള്ളിലാക്കള്ളലക്ഷ്മി (7)
ഫുല്ലിച്ചീടുന്ന നീലംബുജമുകുളനിറം
പൂണ്ടു നീണ്ടുള്ള കണ്ണാല്‍
തെല്ലീ ദൂരസ്ഥനാം ദീനനിലുമലിവു നീ
തൂവണം ദേവദേവി
ഇല്ലല്ലോ ചേതമമ്മയ്ക്കിതിലടിയനുടന്‍
ധന്യനായ് ത്തീരുമല്ലോ
തുല്യം തൂവുന്നു ചന്ദ്രന്‍ കരമടവിയിലും
മോടിയാം മേടമേലും (8)
ആവക്രം നിന്റെ പാളീയിണകളിവകളെ-
ന്നദ്രിരാജകന്യേ!
പൂവമ്പന്‍ പൂണ്ട വില്ലിന്‍ പുതുമയഭിനയി-
ക്കാത്തതാര്‍ക്കാണുരയ്ക്കില്‍
ഏവം തത്കര്‍ണ്ണമാര്‍ഗം വിരവിനൊടു കട-
ന്നീ വിലങ്ങത്തിലേറി-
പ്പോവും പീലിക്കടക്കണ്മുനകള്‍ കണതൊടു-
ക്കുന്നപോല്‍ തോന്നിടുന്നു (9)
രണ്ടും ബിംബിച്ചു തങ്കക്കവിളിണ വിരവില്‍
തക്കചക്രങ്ങള്‍ നാലായ്-
തണ്ടാരമ്പന്റെ തേരായ് തവ മുഖകമലം-
തന്നെ ഞാനുന്നിടുന്നു
ചണ്ഡത്വത്തോടിതേറിജ്ഝടിതി വിരുതില്‍ വെ-
ല്ലുന്നു ചന്ദ്രാര്‍ക്കചക്രം
പൂണ്ടീടും ഭൂരഥം പൂട്ടിയ പുരഹരനെ-
പ്പോരില്‍ നേരിട്ടു മാരന്‍ (10)
പുത്തന്‍ പീയൂഷധാരയ്ക്കുടയ പടിമ ക-
യ്ക്കൊണ്ടു വാഗ്ദേവിയോതും
ചിത്രശ്ലോകങ്ങള്‍ കാതാം പരപുടമതുകൊ
ണ്ടേറ്റു മുറ്റും നുകര്‍ന്നു
ചിത്താഹ്ലാദപ്രയോഗത്തിനു ഭവതി ശിരഃ
കമ്പനം ചെയ്തിടുമ്പോള്‍
പ്രത്യാമോദിക്കയല്ലീ ഝണഝണജ്ഝണിതം
ചണ്ഡി ! നിന്‍ കുണ്ഡലങ്ങള്‍ (11)
ചൊല്‍പ്പൊങ്ങുന്നെന്റെ ശൈലാധിപഭവനപതാ-
കേ ! നമുക്കൊക്കെയും നി-
ന്മൂക്കായിടും മുളക്കാമ്പിതു മുഹുരിഹ ന-
ല്‍കട്ടെ വേണ്ടും വരങ്ങള്‍
ഉള്‍ക്കൊണ്ടീടുന്ന മുക്താമണികളധികമായ്
ശീതനിശ്വാസമേറ്റു-
ന്മുക്തീഭൂതങ്ങളത്രേ വെളിയിലതു വഹി
ക്കുന്ന മുക്താഫലങ്ങള്‍ (12)
ചോരചെഞ്ചുണ്ടതില്‍ തേ സുമുഖി സഹജമാ-
യുള്ള ശോഭയ്ക്കു തുല്യം
പോരും സാദൃശ്യമോതാം പവിഴലതികമെല്‍
നല്ല പക്വം ജനിക്കില്‍
പോരാ ബിംബം സമാനം പറവതിനതു ബിം-
ബിച്ചു സിദ്ധിച്ച കാന്ത്യാ
നേരിട്ടാല്‍ തെല്ലിനോടും ത്രപവരുമധികം
ത്രാസമാം ത്രാസിലേറാന്‍ (13)
മന്ദസ്മേരാഖ്യമാം നിന്മുഖവിധുവിനെഴും
വെണ്ണിലാവുണ്ടു ചുണ്ടും
മന്ദിച്ചേറ്റം ചെടിച്ചു മധുരമധികമാ-
യിച്ചകോരത്തിനെല്ലാം
പിന്നെപ്പാരം പുളിപ്പില്‍ പ്രിയമൊടിവ ശശാ-
ങ്കന്റെ പീയൂഷവര്‍ഷം
തന്നെസ്സേവിച്ചിടുന്നൂ നിശി നിശി നിയതം
മോടിയായ് കാടി പോലെ (14)
പ്രാണപ്രേയാനെ നിത്യം പലവുരുവു പുക-
ഴ്ത്തുന്ന ജിഹ്വാഞ്ചലം തേ
ചേണൊക്കും ചെമ്പരുത്തിക്കുസുമമൊടു സമം
ദേവി! ശോഭിച്ചിടുന്നൂ
വാണിക്കുള്ളോരു ശുദ്ധസ്ഫടികസദൃശമാ-
യുള്ള വെള്ളശ്ശരീരം
മാണിക്യമ്പോലെയാകുന്നവിടെ മരുവിടും-
മൂലമക്കാലമെല്ലാം (15)
തോത്പിച്ചാദൈത്യയൂഥം സപദി പടകഴി-
ഞ്ഞാത്തലപ്പാവു പൊക്കി
ക്കുപ്പായത്തോടുമാരാല്‍ വരുമളവു കുമാ-
രേന്ദ്രനാരായണന്മാര്‍
ത്വദ്ഭര്‍ത്രൂച്ഛിഷ്ടമോര്‍ക്കില്‍ പ്രമഥനിതി വെറു
ത്തും മുറുക്കുന്നു വാങ്ങി-
ക്കര്‍പ്പൂരച്ചേദമോടും തവ കവിളിനക
ത്തമ്പിടും തമ്പലങ്ങള്‍ (16)
ചെന്താര്‍ബാണാരിചിത്രസ്തുതികള്‍ പലതുമാ-
വാണി വായിച്ചിടുമ്പോള്‍
ചിന്തും മോദേന നീയും ചെറുതു തല കുലു-
ക്കീട്ടു ചൊല്ലാന്‍ തുടര്‍ന്നാല്‍
പൈന്തേനിന്‍ വാണി ! നിന്‍ വാങ്മാധുരിമയതിനാല്‍
ശബ്ദമേറായ്കമൂലം
സ്വന്തം കൈവീണതന്നെക്കവിയണയിലെടു-
ത്തിട്ടു കെട്ടുന്നു വേഗം (17)
ഉണ്ണിക്കാലത്തു കൈകൊണ്ടഗപതിയനുമോ-
ദിച്ചതായും സദാ മു-
ക്കണ്ണന്‍ മോഹാന്ധനായ് വന്നധരമതു കുടി
പ്പാനുയര്‍ത്തുന്നതായും
വര്‍ണ്ണിപ്പാന്‍ വസ്തുകിട്ടാത്തൊരു കരഗതമാം
വാമദേവന്റെ വക്ത്ര-
ക്കണ്ണാടിത്തണ്ടതാം നിന്‍ ചിബുകമടിയനി-
നോര്‍ക്കിലെന്തൊന്നുരയ്ക്കും (18)
കണ്ടീടാം ദേവി ! നിത്യം ഹരകരപരിരംഭത്തി-
ലുദ്ധൂതമാം നിന്‍
കണ്ഠത്തില്‍ കണ്ടകമ്പൂണ്ടൊരു മുഖകമല-
ത്തിന്റെ തണ്ടിന്റെ ലക്ഷ്മി
ഉണ്ടേവം കാരകില്‍ച്ചേറുരുവിയഥ കറു-
ത്തും സ്വഗത്യാ വെളുത്തും
തണ്ടിന്‍ താഴത്തു തണ്ടാര്‍ വലയവടിവിലും
ചാരുവാം ഹാരവല്ലി (19)
പണ്ടാവേളിക്കു ബന്ധിച്ചൊരു ചരടുകള്‍ തന്‍
ലഗ്നകം പോല്‍ കഴുത്തില്‍
ക്കണ്ടീടും രേഖ മൂന്നും ഗതിഗമകമഹാ
ഗീത ചാതുര്യവാസേ!
കൊണ്ടാടും ശോഭതേടുന്നിതമിതമധുരാം
രാഗരത്നാകരത്വം
തെണ്ടും ഗ്രാമത്രയത്തിന്‍ സ്ഥിതിയെ നിലനിറു-
ത്തുന്ന കാഷ്ഠാത്രയം പോല്‍ (20)
ലോലത്വം പൂണ്ട തണ്ടാര്‍വലയമൃദുലമാം
നിന്റെ കൈനാലുമേലും
ലാലിത്യം വാഴ്ത്തിടുന്നു നളിനനിലയനന്‍
നാലുവക്ത്രങ്ങള്‍ കൊണ്ടും
കാലപ്രദ്ധ്വംസിതന്‍ കൈനഖനിരയിലലം
പേടിയായ് ശിഷ്ടശീര്‍ഷം
നാലിന്നും ദേവിയൊന്നായഭയകരമുയ-
ര്‍ത്തീടുമെന്നൂഢബുദ്ധ്യാ (21)
പുത്തന്‍ ചെന്താമരപ്പൂനിറമരിയ നഖം
കൊണ്ടു നിന്ദിച്ചിടും നിന്‍ -
കൈത്താരിന്‍ കാന്തി ഞാനെങ്ങനെ പറയുമുമേ
ഹന്ത നീ തന്നെ ചൊല്‍ക
നൃത്തംചെയ്യും മഹാലക്ഷ്മിയുടെ കഴലിണ-
യ്ക്കേലുമാലക്തകം പൂ-
ണ്ടത്യര്‍ത്ഥം നില്‍ക്കിലപ്പങ്കജമൊരു ലവലേ-
ശത്തിനോടൊത്തിടട്ടേ (22)
അമ്പൊത്തൊന്നിച്ചു ലംബോദരനുമനുജനും
വന്നു പാലുണ്ടിടും നിന്‍
തുമ്പെപ്പോഴും നനഞുള്ള കുചയുഗളം
തീര്‍ക്കുമെന്‍ ദുഃഖമെല്ലാം
മുന്‍പില്‍ കണ്ടായതിന്നും ദ്വീപവദനനുമേ!
ഹാസ്യമമ്മാറു മോഹാല്‍
തുമ്പിക്കൈകൊണ്ടു തൂര്‍ണ്ണം ശിരസി തടവി നോ-
ക്കുന്നു തത് കുംഭയുഗ്മം (23)
മാണിക്യത്തോല്‍ക്കുടംതാനമൃതഭരിതമാ-
കുന്നതാകുന്നു രണ്ടി-
ക്കാണും നിന്‍ കൊങ്ക കുന്നിന്‍കൊടി!യടിയനിതി-
നില്ല തെല്ലും വിവാദം
ചേണൊക്കുന്നായതുണ്ടിഹ ഗനപതിയും
സ്കന്ദനും നാരിമാരെ
ഘ്രാണിച്ചീടാതെയിന്നും തവ മുലകുടി മാ-
റാത്ത കൈത്തോകകങ്ങള്‍ (24)
ചണ്ഡത്വം പൂണ്ട നാഗാസുരനുടെ തല കീ-
റീട്ടെടുത്തുള്ള മുത്തിന്‍ -
ഷണ്ഡത്തെക്കോര്‍ത്തു കൊങ്കത്തടമതിലനിയും
മുഗ്ദ്ധമുക്താരസം തേ
ചണ്ഡീ! ചെന്തൊണ്ടിതൊല്‍ക്കുന്നധരരുചികളാല്‍
ചിത്രമായാ പ്രതാപോ-
ദ്ദണ്ഡശ്രീയില്‍ കലര്‍ന്നീടിന പുരരിപുവിന്‍
മൂര്‍ത്തയാം കീര്‍ത്തിപോലെ (25)
പാലെന്നുള്ളോരു കള്ളത്തൊടുമയി ജനനീ!
വൈഖരീശബ്ദജാല-
പ്പാലംഭോരാശിയല്ലോ തവ ഹൃദയമതീ-
ന്നൂര്‍ന്നു പായുന്നതോര്‍ത്താല്‍
കോലും വാത്സല്യമോടും ദ്രവിഡശിശുവിനായ്
നീ കൊടുത്താസ്വദിച്ചാ-
ബാലന്‍ സംവൃത്തനായാന്‍ പ്രഥിതകവികളില്‍
ദിവ്യനാം കാവ്യകര്‍ത്താ (26)
ദേവന്‍ തന്‍ ക്രോധമാകും ദഹനശിഖകളില്‍
ദ്ദേഹമാഹന്ത വെന്താ-
പ്പൂവമ്പന്‍ വന്നു വീണാന്‍ ഝടിതി ഭവതിതന്‍
നാഭിയാം വാപിതന്നില്‍
ആവിശ്ശ്യാമാഭമപ്പോള്‍ ചെറിയ പുക പുറ-
പ്പെട്ടു മേല്‍പ്പോട്ടതിന്നും
ഭാവിച്ചീടുന്നു ലോകം ജനനി ഭവതിതന്‍
രോമദാമാഭയെന്നും (27)
കണ്ടാല്‍ കാളിന്ദിനീരിന്‍ ചെറിയ ക-
ല്ലോലകമ്പോലെയേതാ-
ണ്ടുണ്ടല്ലോ നിന്റെ നാളോദരമതിലഗജേ
ബുദ്ധിമാന്മാര്‍ക്കതോര്‍ക്കില്‍
കണ്ഠിച്ചേറ്റം ഞെരുങ്ങും കുചഗിരികളിട
യ്ക്കുള്ള സൂക്ഷ്മാന്തരീക്ഷം
തെണ്ടും ദിക്കറ്റു നാഭീഗുഹയില്‍ വരികയാ-
ണെന്നു തോന്നീടുമാര്യേ (28)
മാറിപ്പോകാത്ത മന്ദാകിനിയുടെ ചുഴിയോ
മൊട്ടു രണ്ടിട്ടു രൊമ
ത്താരൊക്കും തൈലതയ്ക്കുള്ളരിയൊരു തടമോ
താര്‍ശരക്കര്‍ശനത്തീ
നീറീടും കുണ്ഡമോ നാഭികയിതു രതിതന്‍
നിത്യമാം കൂത്തരങ്ങോ
ദ്വാരോ സിദ്ധിക്കു ഗൌരീഗിരീശമിഴികള്‍തന്‍
വീക്ഷ്യമാം ലക്ഷ്യമെന്നോ (29)
പണ്ടേ പാരം ക്ഷയിച്ചും പെരിയ കുചഭരം
കൊണ്ടുപിന്നെ ശ്രമിച്ചും
കണ്ടാലാനമ്രയാം നിന്‍ കടിലതികയൊടി
ഞ്ഞീടുമിന്നെന്നു തോന്നും
കണ്ടിക്കര്‍വേണിമൌലേ നദിയുടെ കരനി
ല്‍ക്കും മരത്തിന്റെ വേരിന്‍
തണ്ടോളം സ്ഥൈര്യമേയുള്ളതിനു ധരസുതേ
നന്മ മേന്മേല്‍ വരട്ടേ (30)
അപ്പപ്പോള്‍ വിയര്‍ത്തും വിരവിനൊടു വിജൃം
ഭിച്ചും കക്ഷം കവിഞ്ഞും
കുപ്പായത്തിന്‍ കുഴഞ്ഞുള്ളൊരു കവിളു മുറി-
ക്കുന്ന കൊങ്കക്കുടങ്ങള്‍
കല്പിച്ചിട്ടാശുകാമന്‍ ജനനിയൊടിയുമെ
ന്നോര്‍ത്തു നിന്‍ മദ്ധ്യദേശം
കെല്‍പ്പോടും മൂന്നുവട്ടം ലവലിലതകളാല്‍
കെട്ടിനാന്‍ തിട്ടമാര്യേ (31)
ഭാരം വിസ്താരമെന്നീവകയെ നിജ നിതം-
ബത്തില്‍ നിന്നന്ദ്രിരാജന്‍
വാരിത്തന്നായിരിക്കാം തവ ജനനി വധൂ
ശുല്‍ക്കമായുള്ളതെല്ലാം
നേരോര്‍ക്കുമ്പോഴതല്ലേയതിവിപുലഭരം
നിന്റെ നൈതംബബിംബം
പാരാകത്താന്‍ മറയ്ക്കുന്നതിനെ ലഘുവതായ്
ചെയ്കയും ചെയ്തിടുന്നു (32)
തത്തല്‍ കുംഭീന്ദ്രര്‍ തേടും കരനിരകളതും
തങ്കവാഴതരത്തില്ന്‍
പുത്തന്‍ കാണ്ഡങ്ങളും പോര്‍ത്തുടകളിവകളാല്‍
നിന്നു നീ വെന്നു രണ്ടും
ഭര്‍ത്താവിന്‍ മുമ്പു കുമ്പിട്ടധികപരുഷമാം
വൃത്തജാനുദ്വയത്താല്‍
കര്‍ത്തവ്യജ്ഞേ ജയിക്കുന്നമരകരിവരന്‍
കുംഭവും ശംഭുജായേ (33)
യുദ്ധേ തോത്പിച്ചിടേണം ശിവനെ നിയതമെ-
ന്നാശ്ശരശ്രേണിയിപ്പോള്‍
പത്താക്കിപ്പഞ്ചബാണന്‍ ഭവതിയുടെ കണ-
ങ്കലു തൂണീരമാക്കി
പ്രത്യക്ഷിക്കുന്നിതെന്‍ കീഴ്‌നഖരകപടമായ്
പത്തുമസ്ത്രാഗ്രമാര്യേ
നിത്യം വാനോര്‍കിരീടോപലനികഷമതില്‍
തേച്ചെഴും മൂര്‍ച്ചയോടും (34)
വേദങ്ങള്‍ക്കുള്ള മൂര്‍ദ്ധാക്കളില്‍ മുടികള്‍സമം
ചേരുമച്ചാരുവാം നിന്‍
പാദദ്വന്ദ്വം കനിഞ്ഞെന്‍ ജനനി മമ ശിരോ
ദിക്കിലും വയ്ക്കണം നീ
യാതൊന്നിന്‍ പാദതീര്‍ത്ഥം ഹരനുടെ ജടയില്‍
തങ്ങിടും ഗംഗയല്ലോ
യാതൊന്നിന്‍ ലാക്ഷ സാക്ഷാല്‍ നൃഹരിമകുടമാ-
ണിക്യവിഖ്യാതയല്ലോ (35)
നമിന്നോതാം നമസ്സിന്‍നിരകള്‍ നയനര-
മ്യാഭമായ് നല്ലരക്കില്‍
താവും കമ്രാഭിരാമദ്യുതിയധികമെഴും
നിന്നടിത്താരിനാര്യേ!
ഭാവിച്ചീടുന്നതിന്‍ താഡനരസമിവനെ-
ന്നെന്നുമന്തഃപുരപ്പൂം-
കാവില്‍ കാണുന്ന കങ്കേളിയൊടു പശുപതി-
ക്കെപ്പൊഴില്ലഭ്യസൂയ? (36)
പേരല്പം മാറിയോതിപ്പുനരടിപണിവാന്‍
വന്നുടന്‍ കള്ളലജ്ജാ-
ഭാരം കാണിച്ചു വീഴും പതിയുടെ നിടിലം
തന്നില്‍ നിന്‍ ധന്യപാദം
പാരം തല്ലുന്ന നേരം ദഹനപരിഭവം
വീണ്ടതെങ്ങും ജയത്താല്‍
ചേരും പാദാംഗദത്തിന്നൊലി കിലികിലിതം
ചെയ്തതാം ചൂതബാണന്‍ (37)
മഞ്ഞില്‍പ്പെട്ടെങ്കില്‍ മങ്ങും മുഴുവനിരവിലും
നിന്നുറങ്ങും വിശേഷാല്‍
കഞ്ജത്താരേകലക്ഷ്മിനിലയമിതു കഴല്‍-
ത്താമരത്താരു രണ്ടും
മഞ്ഞേലും കുന്നിലാടും പകലുമിരവിലും
ശോഭതേടും ഭജിച്ചാല്‍
മഞ്ജുശ്രീ വേണ്ടതേകും പുനരിതിനു ജയം
ചിത്രമോ? ഗോത്രകന്യേ! (38)
ചൊല്ലിന്നസ്ഥാനമാം നിന്‍ ചരണമഴലിന-
സ്ഥാനമാമായതിന്നും
തുല്യം വല്ലാത്തൊരാമപ്പിടയുടെ മുതുകെ-
ന്നോതിയാല്‍ സാധുവാമോ?
മെല്ലെന്നാ വേളിനാളില്‍ പദമലരു കരം
രണ്ടുകൊണ്ടും പിടിച്ചാ-
ക്കല്ലിന്മേല്‍ വച്ച കാലാരിയുടെ കടുമന-
സ്സിന്നു കാരുണ്യമുണ്ടോ? (39)
വാനില്‍ തങ്ങുന്ന വാര്‍കേശ്ശികള്‍ കരകമലം
കൂമ്പുമാറമ്പിളിക്കൊ-
ത്തൂനം വിട്ടീ നഖമ്പൂണ്ടടികളുപഹസി-
ക്കുന്നതാം നന്ദനത്തെ
വാനോര്‍മാത്രം വരിച്ചാല്‍ കരതളിരതിനാല്‍
കല്പകം ഭിക്ഷയേകും
ദീനന്മാക്കേകിടും നിന്‍ പദതളിരനിശം
ഭവ്യമാം ദ്രവ്യമാര്യേ! (40)
ഭാവം കണ്ടിട്ടു വേണ്ടും പദവി പരവശ-
ന്മാര്‍ക്കു ചേര്‍ക്കുന്നതായും
താവും സൌന്ദര്യസാരദ്യുതിയെ മധുവൊഴു-
ക്കായൊഴുക്കുന്നതായും
ദേവി ത്വത്‌പാദമെന്നുള്ളമരലതികതന്‍
പൂംകുലയ്ക്കുള്ളിലിന്നെന്‍
ജീവന്‍ ജീവിക്കുമാറിന്ദ്രിയമൊടുമറുകാല്‍
പൂണ്ടു വണ്ടായ് വരട്ടെ (41)
തെറ്റിപ്പോയിട്ടുപോലും തവ നടയെ മുതി-
ര്‍ന്നഭ്യസിക്കുന്നപോല്‍ നിന്‍
മുറ്റത്തുള്ളോരു ഹംസപ്പിടകള്‍ വെടിയുമാ
റില്ലഹൊ തുല്യയാനം
മറ്റെന്തോതുന്നതോര്‍ത്താല്‍ തവ കഴല്‍മണിമ-
ഞ്ജീരമഞ്ജുസ്വരത്തില്‍
കുറ്റം കൂടാതവയ്ക്കും ഗതിമുറയുപദേ-
ശിക്കയാം ശ്ലാഘ്യയാനേ! (42)
സേവാസന്നദ്ധരാകും ദ്രുഹിണഹരിഹര-
ന്മാര്‍ഭവന്മഞ്ചമായാര്‍
മേല്‍വസ്ത്രം മൂടുകെന്നായതിനു ശിവനുമാ-
സ്വച്ഛകാന്തിച്ഛലത്താല്‍
ദേവി! ത്വദ്ദേഹദിവ്യപ്രഭകളുടനതില്‍ -
പ്പെട്ടു രക്താഭനായാ-
ദ്ദേവന്‍ ശൃംഗാരമൂര്‍ത്തിദ്യുതിസദൃശമഹോ
കണ്ണിനാനന്ദമായാന്‍ (43)
മല്ലിക്കാര്‍കൂന്തല്‍തന്നില്‍ കുടിലത മൃദുഹാ-
സത്തിലത്യാര്‍ജ്ജവം വന്‍
കല്ലിന്‍ ദാര്‍ഢ്യം കുചത്തില്‍ കുസുമസഹജ-
സൌഭാഗ്യമന്തര്‍ഗ്ഗതത്തില്‍
സ്ഥൌല്യം ശ്രോണീഭരത്തില്‍ സ്ഫുടതരമരയില്‍
സൌക്ഷ്മ്യേവം ജഗത്തി-
ന്നെല്ലാമാലംബമാകും ശിവകരുണ ജയി
ക്കുന്നു ശോണാഭിരാമാ (44)
അങ്കം കസ്തൂരിയാണങ്ങതിധവളകലാ-
രാശി കര്‍പ്പൂരമാണാ
ത്തിങ്കള്‍ബിംബം ജലാഢ്യം മരതകമരവി-
ത്തട്ടമാണിട്ടുവയ്പ്പാന്‍
ശങ്കിപ്പാനില്ലതിങ്കല്‍ ഭവതിയതുപയോ-
ഗിച്ചു പാത്രം വെടിഞ്ഞാല്‍
സങ്കേതിക്കുന്നു വീണ്ടും വിധിയതിലഖിലം
ദേവി! നിന്‍ സേവനാര്‍ത്ഥം (45)
അമ്പോടോര്‍ക്കുമ്പൊഴാര്യേ ! ഭഗവതി പുരഭി
ത്തിന്റെയന്ത:പുരം നീ
നിന്‍ പൂജാവൃത്തി പിന്നീയനിയതകരണ-
ന്മാര്‍ക്കു സിദ്ധിക്കുമോവാന്‍
ജംഭാരിപ്രഖ്യരാകും വലിയ വിബുധരും
തുല്യമില്ലാത്ത സിദ്ധ്യാ
സമ്പന്നന്മാരതായിട്ടണിമമുതലൊടും
ദ്വാരചാരത്തിലല്ലേ? (46)
ധാതാവിന്‍ പത്നിതന്നെക്കവികലനുഭവി-
ക്കാത്തതാരാണുരയ്ക്കില്‍
ശ്രീദേവിയ്ക്കും നിനച്ചാലിഹ പതിയെവനാ-
ക്കില്ലരക്കാശിരിക്കില്‍
ഭൂതേശന്തന്നെ വിട്ടെന്‍ഭഗവതി സതികള്‍
ക്കുത്തമോത്തംസമേ നീ
ചൂതേലും കൊങ്കചെരന്‍ കുരവകതരുവും
ഗോത്രജേ പാത്രമല്ലാ (47)
പാലോലും വാണി പദ്മാസനനു രമണിയാ-
പ്പത്മനാഭന്നു പദ്മാ
ഫാലാക്ഷന്‍പത്നിയാള്‍ പാര്‍വതിയിതി പറയു-
ന്നുണ്ടഹോ പണ്ഡിതന്മാര്‍
നാലാമത്തേതിതേതാണ്ടവിദിതമഹിമാ
ഹാ മഹാമായേ ഹാ നി-
ര്‍വേലാ വിശ്വം ഭ്രമിപ്പിപ്പവള്‍ ഭവതി പര-
ബ്രഹ്മപട്ടാഭിഷിക്ത (48)
എപ്പോഴാണംബ ലാക്ഷാരസ കലിതമാം
നിന്റെ പൊന്‍താമരപ്പൂം
തൃപ്പാദക്ഷാളതീര്‍ത്ഥോദകമരുള്‍ക കുടി
ക്കുന്ന വിദ്യാര്‍ത്ഥിയായ് ഞാന്‍
ഉല്പത്യാമൂകനും നിന്നുരുകവിത പൊഴി-
പ്പിക്കുമത്തീര്‍ത്ഥമേന്തു-
ന്നെപ്പോഴാണംബ വാണീവദനകമലതാം-
ബൂലലീലാരസത്വം (49)
ബ്രഹ്മാണിക്കും രമയ്ക്കും വിധിഹരിസമനായ്
തന്നെ വാണുല്ലസിക്കും
രമ്യം സൌഭാഗ്യമാര്‍ന്നാ രതിയുടയ സതീ-
നിഷ്ഠയും ഭ്രഷ്ടയാക്കും
ചെമ്മേ ജീവിച്ചിരിക്കും ചിരമിഹ പശുപാ-
ശങ്ങളെല്ലാമരുക്കും
ബ്രഹ്മാനന്ദാഭിധാനം രസവുമനുഭവി
ക്കും ഭവദ്ഭക്തനാര്യേ! (50)
ദീപത്തിന്‍ ജ്വാലതന്നാല്‍ ദിനകരനു സമാ-
രാധനം ദേവി, യിന്ദു-
ഗ്രാവത്തില്‍ ശീകരത്താല്‍ ഹിമകരനു വിധി
ക്കുന്ന പൂജാവിധാനം
ആപം തന്റേതെടുത്തംബുധിയതിനരുളും
തര്‍പ്പണം തന്നെ നിന്നെ
ബ്ഭാവിച്ചീ നിന്റെ വാക്കാല്‍ ജനനി! ലിപിമയീ!
തീര്‍ത്തൊരിസ്തോത്രജാലം. (51)
സൌന്ദര്യലഹരി ഭാഷ സമാപ്തം.