സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 44

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

യിരെമ്യാവു അദ്ധ്യായങ്ങള്‍
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം
പുതിയനിയമം പഴയനിയമം
പഴയനിയമഗ്രന്ഥങ്ങള്‍

1 മിസ്രയീംദേശത്തു മിഗ്ദോലിലും തഹ"നേസിലും നോഫിലും പത്രോസ് ദേശത്തും പാര്‍ക്കുംന്ന സകല യെഹൂദന്മാരെയും കുറിച്ചു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍:

2 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യെരൂശലേമിന്മേലും സകലയെഹൂദാപട്ടണങ്ങളിന്മേലും വരുത്തിയിരിക്കുന്ന അനര്‍ത്ഥം ഒക്കെയും നിങ്ങള്‍ കണ്ടിട്ടുണ്ടല്ലോ; അവ ശൂന്യമായിരിക്കുന്നു; ആരും അവയില്‍ വസിക്കുന്നതുമില്ല.

3 അതു, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിയാത്ത അന്യദേവന്മാര്‍ക്കും ധപൂംകാട്ടുവാനും അവയെ സേവിപ്പാനും ചെന്നു എന്നെ കോപിപ്പിപ്പാന്‍ തക്കവണ്ണം അവര്‍ ചെയ്ത ദോഷംനിമിത്തമത്രേ.

4 ഞാന്‍ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കല്‍ അയച്ചു: ഞാന്‍ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങള്‍ ചെയ്യരുതെന്നു പറയിച്ചു.

5 എന്നാല്‍ അവര്‍ അന്യദേവന്മാര്‍ക്കും ധൂപംകാട്ടാതവണ്ണം തങ്ങളുടെ ദോഷം വിട്ടുതിരിയേണ്ടതിന്നു ശ്രദ്ധിക്കാതെയും ചെവി ചായിക്കാതെയും ഇരുന്നു.

6 അതുകൊണ്ടു എന്റെ ക്രോധവും കോപവും ചൊരിഞ്ഞു യെഹൂദാപട്ടണങ്ങളിലും യെരൂശലേംവീഥികളിലും ജ്വലിച്ചു; അവ ഇന്നു ശൂന്യവും നാശവും ആയി കിടക്കുന്നു.

7 ആകയാല്‍ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും

8 നിങ്ങള്‍ വന്നു പാര്‍ക്കുംന്ന മിസ്രയീംദേശത്തുവെച്ചു അന്യദേവന്മാര്‍ക്കും ധൂപം കാണിച്ചു നിങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍കൊണ്ടു എന്നെ കോപിപ്പിക്കുന്നതിനാല്‍ നിങ്ങളെത്തന്നേ ഛേദിച്ചുകളഞ്ഞിട്ടു സകല ഭൂജാതികളുടെയും ഇടയില്‍ നിങ്ങള്‍ ശാപവും നിന്ദയും ആയ്തീരേണ്ടതിന്നും നിങ്ങളുടെ പ്രാണഹാനിക്കായി ഈ മഹാദോഷം ചെയ്യുന്നതെന്തു?

9 യെഹൂദാദേശത്തും യെരൂശലേമിന്റെ വീഥികളിലും നിങ്ങളുടെ പിതാക്കന്മാര്‍ ചെയ്ത ദോഷങ്ങളും യെഹൂദാരാജാക്കന്മാര്‍ ചെയ്ത ദോഷങ്ങളും അവരുടെ ഭാര്യമാര്‍ ചെയ്ത ദോഷങ്ങളും നിങ്ങള്‍ ചെയ്ത ദോഷങ്ങളും നിങ്ങളുടെ ഭാര്യമാര്‍ ചെയ്ത ദോഷങ്ങളും നിങ്ങള്‍ മറന്നുപോയോ?

10 അവര്‍ ഇന്നുവരെയും തങ്ങളെത്തന്നേ താഴ്ത്തിയില്ല; അവര്‍ ഭയപ്പെടുകയോ ഞാന്‍ നിങ്ങളുടെ മുമ്പിലും നിങ്ങളുടെ പിതാക്കന്മാരുടെ മുമ്പിലും വെച്ച ന്യായപ്രമാണവും ചട്ടങ്ങളും അനുസരിച്ചു നടക്കയോ ചെയ്തതുമില്ല.

11 അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അനര്‍ത്ഥത്തിന്നായിട്ടു, യെഹൂദയെ മുഴുവനും ഛേദിച്ചുകളവാനായിട്ടുതന്നേ, എന്റെ മുഖം നിങ്ങള്‍ക്കു എതിരായി വെക്കുന്നു.

12 മിസ്രയീംദേശത്തു ചെന്നു പാര്‍പ്പാന്‍ അവിടെ പോകേണ്ടതിന്നു മുഖം തിരിച്ചിരിക്കുന്ന യെഹൂദാശിഷ്ടത്തെ ഞാന്‍ പിടിക്കും; അവരെല്ലാവരും മുടിഞ്ഞുപോകും; മിസ്രയീംദേശത്തു അവര്‍ വീഴും; വാള്‍കൊണ്ടും ക്ഷാമംകൊണ്ടും അവര്‍ മുടിഞ്ഞുപോകും; അവര്‍ ആബാലവൃദ്ധം വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മരിക്കും; അവര്‍ പ്രാക്കിന്നും സ്തംഭനത്തിന്നും ശാപത്തിന്നും നിന്ദെക്കും വിഷയമായ്തീരും.

13 ഞാന്‍ യെരൂശലേമിനെ സന്ദര്‍ശിച്ചതുപോലെ മിസ്രയീംദേശത്തു പാര്‍ക്കുംന്നവരെയും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദര്‍ശിക്കും.

14 മിസ്രയിംദേശത്തുവന്നു പാര്‍ക്കുംന്ന യെഹൂദാശിഷ്ടത്തില്‍ ആരും അവര്‍ക്കും മടങ്ങിച്ചെന്നു പാര്‍പ്പാന്‍ ആഗ്രഹമുള്ള യെഹൂദാദേശത്തേക്കു മടങ്ങിപ്പോവാന്തക്കവണ്ണം ചാടിപ്പോകയില്ല, ശേഷിക്കയുമില്ല; വഴുതിപ്പോകുന്ന ചിരല്ലാതെ ആരും മടങ്ങിപ്പോകയില്ല.

15 അതിന്നു തങ്ങളുടെ ഭാര്യമാര്‍ അന്യദേവന്മാര്‍ക്കും ധൂപം കാട്ടീട്ടുണ്ടെന്നു അറിഞ്ഞ സകലപുരുഷന്മാരും മഹാസംഘമായി അരികെ നിന്ന സകലസ്ത്രീകളും മിസ്രയീംദേശത്തു പത്രോസില്‍ പാര്‍ത്ത സകലജനവും യിരെമ്യാവോടു ഉത്തരം പറഞ്ഞതു:

16 നീ യഹോവയുടെ നാമത്തില്‍ ഞങ്ങളോടു പറഞ്ഞിരിക്കുന്ന വചനം സംബന്ധിച്ചു ഞങ്ങള്‍ നിന്നെ കൂട്ടാക്കുകയില്ല.

17 ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും അവള്‍ക്കു പാനീയബലി പകരുകയും ചെയ്യും എന്നു ഞങ്ങള്‍ നേര്‍ന്നിരിക്കുന്ന നേര്‍ച്ച ഒക്കെയും ഞങ്ങള്‍ നിവര്‍ത്തിക്കും; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാപട്ടണങ്ങളിലും യെരൂശലേം വീഥികളിലും ചെയ്തതുപോലെ തന്നേ; അന്നു ഞങ്ങള്‍ക്കു വേണ്ടുവോളം ആഹാരവും സുഖവും ഉണ്ടായിരുന്നു; ഒരു അനര്‍ത്ഥവും നേരിട്ടിരുന്നില്ല.

18 എന്നാല്‍ ഞങ്ങള്‍ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും പാനീയബലിപകരുന്നതും നിര്‍ത്തിയതു മുതല്‍ ഞങ്ങള്‍ക്കു എല്ലാം ബുദ്ധിമുട്ടു തന്നേ; ഞങ്ങള്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മുടിയുന്നു.

19 ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും പാനീയബലി പകരുകയും ചെയ്യുമ്പോള്‍, ഞങ്ങള്‍ അവളുടെ രൂപത്തില്‍ അട ഉണ്ടാക്കുന്നതും അവള്‍ക്കു പാനീയബലി പകരുന്നതും ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ കൂടാതെയോ?

20 അപ്പോള്‍ യിരെമ്യാവു സകലജനത്തോടും, പുരുഷന്മാരും സ്ത്രികളുമായി തന്നോടു ഉത്തരം പറഞ്ഞ സകല ജനത്തോടും തന്നേ, പറഞ്ഞതെന്തെന്നാല്‍:

21 യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനവും ധൂപംകാട്ടിയതു യഹോവ ഔര്‍ത്തില്ലയോ? അവന്റെ മനസ്സില്‍ അതു വന്നില്ലയോ?

22 നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍നിമിത്തവും നിങ്ങള്‍ പ്രവര്‍ത്തിച്ച മ്ളേച്ഛതനിമിത്തവും യഹോവേക്കു സഹിപ്പാന്‍ വഹിയാതെയായി; അതുകൊണ്ടു നിങ്ങളുടെ ദേശം ഇന്നു നിവാസികള്‍ ഇല്ലാതെ ശൂന്യവും സ്തംഭനഹേതുവും ശാപവിഷയവും ആയിത്തീര്‍ന്നിരിക്കുന്നു.

23 നിങ്ങള്‍ യഹോവയുടെ വാക്കു അനുസരിക്കാതെയും അവന്റെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിച്ചു നടക്കാതെയും ധൂപംകാട്ടി യഹോവയോടു പാപം ചെയ്കകൊണ്ടു, ഇന്നു ഈ അനര്‍ത്ഥം നിങ്ങള്‍ക്കു വന്നു ഭവിച്ചിരിക്കുന്നു.

24 പിന്നെയും യിരെമ്യാവു സകലജനത്തോടും സകലസ്ത്രീകളോടും പറഞ്ഞതു: മിസ്രയീംദേശത്തിരിക്കുന്ന യെഹൂദന്മാരായ നിങ്ങള്‍ എല്ലാവരും യഹോവയുടെ വചനം കേള്‍പ്പിന്‍ !

25 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആകാശരാജ്ഞിക്കു ധൂപം കാട്ടുവാനും പാനീയബലി പകരുവാനും നേര്‍ന്നിക്കുന്ന നേര്‍ച്ചകളെ ഞങ്ങള്‍ നിവര്‍ത്തിക്കും എന്നു നിങ്ങളും നിങ്ങളുടെ ഭാര്യമാരും വായ്കൊണ്ടു പറകയും കൈകൊണ്ടു അനുഷ്ഠിക്കയും ചെയ്തിരിക്കുന്നു; നിങ്ങളുടെ നേര്‍ച്ചകളെ ഉറപ്പാക്കിക്കൊള്‍വിന്‍ ! നിങ്ങളുടെ നേര്‍ച്ചകളെ അനുഷ്ഠിച്ചുകൊള്‍വിന്‍ !

26 അതുകൊണ്ടു മിസ്രയീംദേശത്തു പാര്‍ക്കുംന്ന സകലയെഹൂദന്മാരുമായുള്ളോരേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ! മിസ്രയീംദേശത്തെയും ഒരു യെഹൂദനും വായെടുത്തു: യഹോവയായ കര്‍ത്താവണ എന്നിങ്ങനെ എന്റെ നാമം ഇനി ഉച്ചരിക്കയില്ല എന്നു ഞാന്‍ എന്റെ മഹത്തായ നാമം ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.

27 ഞാന്‍ അവരുടെ നന്മെക്കായിട്ടല്ല, തിന്മെക്കായിട്ടത്രേ ജാഗരിച്ചിരിക്കും; മിസ്രയീംദേശത്തിലെ എല്ലായെഹൂദന്മാരും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും നശിച്ചു മുടിഞ്ഞുപോകും.

28 എന്നാല്‍ വാളിന്നു തെറ്റി ഒഴിയുന്ന ഏതാനും പേര്‍ മിസ്രയീംദേശത്തു നിന്നു യെഹൂദാദേശത്തേക്കു മടങ്ങിവരും; മിസ്രയീംദേശത്തു വന്നു പാര്‍ക്കുംന്ന ശേഷം യെഹൂദന്മാര്‍ ഒക്കെയും എന്റെ വചനമോ അവരുടേതോ ഏതു നിവൃത്തിയായി എന്നറിയും.

29 എന്റെ വചനം നിങ്ങളുടെ തിന്മെക്കായിട്ടു നിവര്‍ത്തിയായ്‍വരുമെന്നു നിങ്ങള്‍ അറിയേണ്ടതിന്നു ഞാന്‍ ഈ സ്ഥലത്തുവെച്ചു നിങ്ങളെ സന്ദര്‍ശിക്കും എന്നതു നിങ്ങള്‍ക്കു ഒരു അടയാളം ആകും എന്നു യഹോവയുടെ അരുളപ്പാടു.

30 ഞാന്‍ യെഹൂദാരാജാവായ സിദെക്കീയാവെ അവന്റെ ശത്രുവും അവന്നു പ്രാണഹാനി വരുത്തുവാന്‍ നോക്കിയവനുമായ നെബൂഖദ്നേസര്‍ എന്ന ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിച്ചതുപോലെ ഞാന്‍ മിസ്രയീംരാജാവായ ഫറവോന്‍ --ഹോഫ്രയെയും അവന്റെ ശത്രുക്കളുടെ കയ്യിലും അവന്നു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കയ്യിലും ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

താളിന്റെ അനുബന്ധങ്ങള്‍