സത്യവേദപുസ്തകം/പുറപ്പാടു/അദ്ധ്യായം 19

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പുറപ്പാടുപുസ്തകം അദ്ധ്യായങ്ങള്‍
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം
പുതിയനിയമം പഴയനിയമം
പഴയനിയമഗ്രന്ഥങ്ങള്‍

1 യിസ്രായേല്‍മക്കള്‍ മിസ്രയീം ദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തില്‍ അതേ ദിവസം അവര്‍ സീനായിമരുഭൂമിയില്‍ എത്തി.

2 അവര്‍ രെഫീദീമില്‍നിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയില്‍ വന്നു, മരുഭൂമിയില്‍ പാളയമിറങ്ങി; അവിടെ പര്‍വ്വതത്തിന്നു എതിരെ യിസ്രായേല്‍ പാളയമിറങ്ങി.

3 മോശെ ദൈവത്തിന്റെ അടുക്കല്‍ കയറിച്ചെന്നു; യഹോവ പര്‍വ്വതത്തില്‍ നിന്നു അവനോടു വിളിച്ചു കല്പിച്ചതു: നീ യാക്കോബ് ഗൃഹത്തോടു പറകയും യിസ്രായേല്‍മക്കളോടു അറിയിക്കയും ചെയ്യേണ്ടതെന്തെന്നാല്‍:

4 ഞാന്‍ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേല്‍ വഹിച്ചു എന്റെ അടുക്കല്‍ വരുത്തിയതും നിങ്ങള്‍ കണ്ടുവല്ലോ.

5 ആകയാല്‍ നിങ്ങള്‍ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താല്‍ നിങ്ങള്‍ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.

6 നിങ്ങള്‍ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേല്‍മക്കളോടു പറയേണ്ടുന്ന വചനങ്ങള്‍ ആകുന്നു.

7 മോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേള്‍പ്പിച്ചു.

8 യഹോവ കല്പിച്ചതൊക്കെയും ഞങ്ങള്‍ ചെയ്യും എന്നു ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്കു യഹോവയുടെ സന്നിധിയില്‍ ബോധിപ്പിച്ചു.

9 യഹോവ മോശെയോടു: ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാന്‍ ഇതാ, മേഘതമസ്സില്‍ നിന്റെ അടുക്കല്‍ വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു.

10 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ജനത്തിന്റെ അടുക്കല്‍ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക;

11 അവര്‍ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടേ; മൂന്നാം ദിവസം യഹോവ സകല ജനവും കാണ്‍കെ സീനായിപര്‍വ്വത്തില്‍ ഇറങ്ങും.

12 ജനം പര്‍വ്വതത്തില്‍ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാന്‍ സൂക്ഷിക്കേണം എന്നു പറഞ്ഞു. നീ അവര്‍ക്കായി ചുറ്റും അതിര്‍ തിരിക്കേണം; പര്‍വ്വതം തൊടുന്നവന്‍ എല്ലാം മരണശിക്ഷ അനുഭവിക്കേണം.

13 കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീര്‍ഘമായി ധ്വനിക്കുമ്പോള്‍ അവര്‍ പര്‍വ്വതത്തിന്നു അടുത്തു വരട്ടെ.

14 മോശെ പര്‍വ്വതത്തില്‍നിന്നു ജനത്തിന്റെ അടുക്കല്‍ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവര്‍ വസ്ത്രം അലക്കുകയും ചെയ്തു.

15 അവന്‍ ജനത്തോടു: മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിന്‍ ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കല്‍ ചെല്ലരുതു എന്നു പറഞ്ഞു.

16 മൂന്നാം ദിവസം നേരം വെളുത്തപ്പോള്‍ ഇടിമുഴക്കവും മിന്നലും പര്‍വ്വതത്തില്‍ കാര്‍മേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി.

17 ദൈവത്തെ എതിരേല്പാന്‍ മോശെ ജനത്തെ പാളയത്തില്‍നിന്നു പുറപ്പെടുവിച്ചു; അവര്‍ പര്‍വ്വതത്തിന്റെ അടിവാരത്തുനിന്നു.

18 യഹോവ തീയില്‍ സീനായി പര്‍വ്വതത്തില്‍ ഇറങ്ങുകയാല്‍ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പര്‍വ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.

19 കാഹളധ്വനി ദീര്‍ഘമായി ഉറച്ചുറച്ചുവന്നപ്പോള്‍ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തില്‍ അവനോടു ഉത്തരം അരുളി.

20 യഹോവ സീനായി പര്‍വ്വതത്തില്‍ പര്‍വ്വതത്തിന്റെ കൊടുമുടിയില്‍ ഇറങ്ങി; യഹോവ മോശെയെ പര്‍വ്വതത്തിന്റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു.

21 യഹോവ മോശെയോടു കല്പിച്ചതെന്തെന്നാല്‍: ജനം നോക്കേണ്ടതിന്നു യഹോവയുടെ അടുക്കല്‍ കടന്നുവന്നിട്ടു അവരില്‍ പലരും നശിച്ചുപോകാതിരിപ്പാന്‍ നീ ഇറങ്ങിച്ചെന്നു അവരോടു അമര്‍ച്ചയായി കല്പിക്ക.

22 യഹോവയോടു അടുക്കുന്ന പുരോഹിതന്മാരും യഹോവ അവര്‍ക്കും ഹാനി വരുത്താതിരിക്കേണ്ടതിന്നു തങ്ങളെ ശുദ്ധീകരിക്കട്ടെ.

23 മോശെ യഹോവയോടു: ജനത്തിന്നു സീനായിപര്‍വ്വത്തില്‍ കയറുവാന്‍ പാടില്ല; പര്‍വ്വതത്തിന്നു അതിര്‍ തിരിച്ചു അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോടു അമര്‍ച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.

24 യഹോവ അവനോടു: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാല്‍ പുരോഹിതന്മാരും ജനവും യഹോവ അവര്‍ക്കും നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കല്‍ കയറുവാന്‍ അതിര്‍ കടക്കരുതു.

25 അങ്ങനെ മോശെ ജനത്തിന്റെ അടുക്കല്‍ ഇറങ്ങിച്ചെന്നു അവരോടു പറഞ്ഞു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

താളിന്റെ അനുബന്ധങ്ങള്‍