താൾ:Ramarajabahadoor.djvu/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യർത്തിയതെന്തിനെന്ന് അത് ഈ ജന്മം (കൈത്തലം വിറപ്പിച്ച്) തൂക്കുകയോ തല വീശുകയോ എന്തെങ്കിലും ചെയ്തുകൊള്ളണം. ജന്മം ഒടുങ്ങിക്കാൻതന്നെ നിശ്ചയിച്ചിരിക്കുന്നു.

ദിവാൻജി: "മനുഷ്യരുടെ തല തിരിഞ്ഞുപോയാൽ എന്തുചെയ്യാം! അവനോന്റെ കുട്ടിയെ അറിയാത്ത അച്ഛൻ വിദ്വത്വം നടിക്കുന്നത് എന്തു ഗോഷ്ടി! ഭാര്യയെ ചാകാറാക്കി; മകൾ ചാകുമ്പോൾ, കണ്ടവന്റെ കുട്ടിയാണുപോലും! നതിയത്തെജമാനന്റെ മകൻ അഭിമാനമെന്നതു കണ്ടിട്ടില്ലെന്നു ലോകരറിയുമ്പോൾ, ഹ! എന്തു പ്രാകൃതം!"

ഉണ്ണിത്താൻ: "അത്ര ഏറെ പ്രസംഗിക്കേണ്ട. ഗോഷ്ടിയും ബീഭത്സതയും ഒക്കെ സഹിച്ചുകൊള്ളാം. ശുദ്ധനെന്നുവച്ചു കണ്ണിൽ ചുണ്ണാമ്പെഴുതാൻ നോക്കേണ്ട."

ദിവാൻജി: "അവനോനല്ലേ അതു ചെയ്യുന്നത്? അങ്ങേ ഭാര്യ എന്തു പിഴച്ചിട്ടാണ് ഇന്നും ചാകാൻ കിടത്തീരിക്കുന്നത്?"

ഉണ്ണിത്താൻ: "എന്റെ ഭഗവാനേ! വഞ്ചകം ഇത്രത്തോളം മൂത്തു ലജ്ജ കെട്ടു ധാർഷ്ട്യം തുടങ്ങുന്നല്ലോ?! കലിയല്ലപോലും! പലതിനും കണ്ണടച്ചെങ്കിൽ ഈ വിചാരണക്കളി എന്തൊരു ഭീഷണികാട്ടലായിരുന്നു. അതു തീർത്തു വിധി കല്പിച്ചുകൂടായിരുന്നോ? മൃഗങ്ങൾ ജനിച്ചപടിയേ മരിക്കുന്നു. കടുവ ആടാകുന്നില്ല. കാക്ക സിംഹമായും കേട്ടിട്ടില്ല. പാമ്പു പാമ്പായിത്തന്നെ പടുന്നു. മനുഷ്യരോ, നാം കാണുമ്പോലെ, കടുവായും പുലിയും ചെന്നായുമായി ഇനം തിരിഞ്ഞ് പരസ്പരം ചീന്താനും കൊല്ലാനും തിന്മാനും മടിക്കുന്നില്ല. എന്റെ യജമാനൻ ഇങ്ങനെ ഇവനെക്കൊണ്ടു പറയിക്കുന്നല്ലോ! ആ മീനാക്ഷി ഉപ്പുതിന്നിട്ടു വെള്ളം കുടിക്കുന്നു."

ദിവാൻജി: "അങ്ങു തിന്നതിനു കടലോളം വെള്ളം കുടിക്കും. ഈ കുട്ടിയെ ഞങ്ങൾ തെക്കോട്ടു കടത്തിയെന്നുള്ള ഭ്രാന്തു നീങ്ങിയല്ലോ."

ഉണ്ണിത്താൻ അക്കാര്യത്തിൽ തീർച്ചയായി കുഴങ്ങി എങ്കിലും, "അതു കേവലം അനുമാനമായിരുന്നു. കണ്ടറിഞ്ഞതു തെറ്റാൻ ഇടയില്ല" എന്നു വാദിച്ചു.

ദിവാൻജി: "അതുമിതും പുലമ്പാതെ ഇത്രത്തോളമായ സ്ഥിതിക്ക് ആ കണ്ടറിഞ്ഞത് എന്തോന്നാണെന്നു തുറന്നും വണ്ടു കുണ്ടും ചേർക്കാതെയും, പറഞ്ഞേക്കണം."

ഉണ്ണിത്താൻ: "കഷ്ടമേ! വലിയവര് തങ്ങടെ സ്ഥിതി ചിന്തിക്കാതെ ഇങ്ങനെ ചോദിക്കുന്നല്ലോ! എന്നാലും വല്ലടുത്തും പോകാൻ തുടങ്ങുന്ന ഞാൻ എന്തിനു കൂസുന്നു? ബോധിപ്പിക്കാം. ഇളിഭ്യനാവാൻ മടിയില്ലല്ലോ. എന്റെ മകളല്ലാ ഇവള്. ശേഷം മുമ്പിൽ വിസ്തരിച്ചുകഴിഞ്ഞു. രൂപത്തിന് അച്ഛനമ്മമാരോടു സാമ്യം-"

ദിവാൻജി: "നിറുത്തുക, നിറുത്തുക, അങ്ങേ ഭാര്യയായ അരുന്ധതീദേവിയെ അവമാനിക്കുന്നത്. സാവിത്രിയുടെ ഛായ - അടുത്തു നീങ്ങു-

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/418&oldid=168281" എന്ന താളിൽനിന്ന് ശേഖരിച്ചത്