താൾ:Ramarajabahadoor.djvu/417

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാളയം ഉറപ്പിച്ചിരുന്നില്ലേ? ആ പടയോടു ചേരാൻ അല്ലേ അങ്ങോട്ടു തിരിച്ചത്?"

ഉണ്ണിത്താൻ: "അതു ഞാൻ അറിഞ്ഞതുമില്ല, കണ്ടതുമല്ല."

ദിവാൻജി: "എന്നാൽ, ആ ദ്രോഹി അങ്ങേ മകളെ കൊണ്ടുചെന്നു ടിപ്പുവിനു കാഴ്ചവച്ചതെങ്ങനെ? കല്പിച്ചും ഹരിശ്ചന്ദ്രനായി പൂജിക്കുന്ന അങ്ങേ സത്യം ഇത്ര യോഗ്യതയിലോ? അതു പോട്ടെ. ചിലമ്പിനഴിയത്ത് നന്തിയത്ത് ഈ സ്ഥലങ്ങളിൽ ആരു വന്നിരുന്നു? എന്താ വിചാരിക്കുന്നത്? ടിപ്പുസുൽത്താൻ പോയിക്കഴിഞ്ഞു. പൊന്നുതിരുമേനീടെ തൃപ്പാദങ്ങളേ ആശ്രയമുള്ളു; മനസ്സിലാക്കുക. കൊടന്തയും കുറുങ്ങോട്ടുവന്ന ആളുമായി നടന്ന ആലോചന എന്തായിരുന്നു? ഒരു സംസ്ഥാനത്തോടിയിടയുന്നവൻ പാൽ മോഷ്ടിക്കുന്ന പൂച്ച ആകരുത്. ശത്രുവിനു കണ്ണ് ആയിരം എങ്ങുമുണ്ടെന്ന് അറിഞ്ഞു നടക്കണം. അങ്ങേടെ ശിഷ്യൻ, മന്ത്രി, വിശ്വസ്തൻ ആ കൊടന്തയെ, അവനെ പറയൻ പാണ്ടയ്ക്കും അജിതസിംഹവേഷക്കാരനും ഉള്ളാളായിട്ടല്ലേ അങ്ങു വിട്ടിരുന്നത്? പാണ്ട പെരിഞ്ചക്കോടന്റെ കപ്പിത്താനുമല്ലേ? അവൻ കൂടിച്ചേർന്നല്ലയോ കണ്ഠീരവനെ വിടുവിച്ചത്? അങ്ങ് പണ്ഡിതൻ, താർക്കികൻ, അല്പം മുമ്പിലത്തെ വാഗ്ദ്ധോരണി എങ്ങോട്ടുപോയി? മാങ്കാവിലെ ഒരു മുറിക്കകത്തുവച്ചു കണ്ടതാരെ? അതു മാത്രമെങ്കിലും സത്യമായി തിരുമനസ്സറിയിക്കട്ടെ. ഗൗണ്ഡനെ - അയാളെ കണ്ടിട്ടുണ്ടോ ഇല്ലയോ? അയാൾ ടിപ്പുവിന്റെ ചാരനല്ലേ? ചാരന്മാർ ദൂതന്മാരെപ്പോലെ അവധ്യരല്ലെന്നും അറിഞ്ഞുകൂടേ?"

ഉണ്ണിത്താന്റെ ശരീരം അല്പദിവസം മുമ്പിലത്തെ വർഷവിദ്യയെ ഒന്നു ചൊല്ലിയാടി. പരിപാവനതകൊണ്ട് ആദരണീയമായുള്ള അദ്ദേഹത്തിന്റെ സൗന്ദര്യതേജസ്സ് ആ ദിവസങ്ങളിലെ മേഘവർണ്ണത്തെ പകർത്തിക്കാട്ടി. കളവുപറവാനും സത്യം പുറത്തുവിടുവാനും സന്നദ്ധനല്ലാതെ ഈ രണ്ടു വൈഷമ്യങ്ങൾക്കിടയിൽ കുഴങ്ങിയ ഉണ്ണിത്താൻ തന്റെ ആത്മാനിലശക്തിയാൽ ദിവാൻജിയെ ഭസ്മീകരിച്ചുകളവാനെന്നപോലെ അദ്ദേഹത്തിന്റെ മുഖത്തു നോക്കിത്തുടങ്ങി. നയവൈദഗ്ദ്ധ്യം സമഗ്രനിലയിൽ പ്രകാശിക്കുന്ന ആ മുഖത്തിന്റെ നിശ്ചലത കണ്ട് ഉണ്ണിത്താൻ ആയുധം വയ്പാൻ ഒരുങ്ങി ഇങ്ങനെ പ്രാർത്ഥിച്ചു; "ഞാൻ - ഞാൻ - വിഷമപ്പെടുത്തരുത്. എല്ലാത്തിനും ഭഗവാൻ പരബ്രഹ്മമൂർത്തി സാക്ഷി. എന്തോ ഒരു ദുഷ്കാലം ഇവനെ വട്ടംകറക്കുന്നു."

ദിവാൻജി: "ആ ദുഷ്കാലങ്ങളിൽ കലിവണ്ടിനു അങ്ങയും മറ്റു ചിലരെയും തൂക്കിച്ചുകൂടായിരുന്നോ? വസ്തുവകകൾ കണ്ടുകെട്ടിച്ചു ന്യായം നടത്തിക്കൂടായിരുന്നോ? കലിവാസം ഒന്നാമത്തെ വണ്ടിൽ. അടിക്കടി ഓരോന്നും അറിഞ്ഞിട്ടും സ്നേഹം മറക്കാത്ത ഞാൻ ഉപദേശിക്കുന്നു. ആ കഷ്ടകാലം നിവർത്തിക്കുവാൻ മകളെ ഒന്നു തൊട്ടുതടവി അനുഗ്രഹിക്കുക. അവളുടെ എല്ലാ ദുഷ്കാലവും നീങ്ങട്ടെ!"

ഉണ്ണിത്താന്റെ പരാഭവക്ഷീണം നീങ്ങി. വീണ്ടും ഉദ്ധതഭാവം കൈക്കൊണ്ടിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: "മനസ്സിലായി വാലു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/417&oldid=168280" എന്ന താളിൽനിന്ന് ശേഖരിച്ചത്