താൾ:Ramarajabahadoor.djvu/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിൽ കപിലാചാര്യർ ആയി എഴുന്നെള്ളി അവിടത്തെ സുഖാസ്ഥാനം വഹിച്ചു. അജിതസിംഹന്റെ മാധവനായിക്കൻ ആ ഭവനാവകാശിയാണെന്ന് അവഞ്ചനീയമായുള്ള തന്റെ കണ്ണുകൾ ഇപ്പോൾ കാണുന്നു. അവിടെ സർവ്വദാതാ പ്രസാദിച്ചു ചൈത്താൻവാസംവരെയുള്ള നിരപ്പിൽ നിധി താഴ്ത്തീട്ടുണ്ടുപോലും! ഈ ഭ്രാന്തൻ മാധവനായിക്കനെ ഈ കുലാലൻ അങ്ങോട്ടയച്ചിരുന്നു. ആ ധനം കരസ്ഥമാക്കി രാമരാജാരാജ്യത്ത് തന്റെ ഒരു സർദാർ ആകാൻ തന്റെ ദൈവാനുഗൃഹീതച്ഛായയിൽ കൊഴുക്കുന്ന ഈ ഭിക്ഷു നോക്കുന്നു. അങ്ങനെ തന്റെ സന്നിധാനത്തെ വഞ്ചിച്ചതിനുള്ള ശിക്ഷാവിധി എന്തെന്നാൽ - ഇങ്ങനെയുള്ള ഉപസംഹാരംകൊണ്ടു തന്റെ കാര്യപരിപാടിപ്രകാരമുള്ള വധം വേണ്ടുവരുന്നു എങ്കിൽ, ചൊക്രാഡൂണ്ഡിയാ ആ കർമ്മം നിവർത്തിക്കണമെന്നു ടിപ്പുസുൽത്താൻ ആജ്ഞാപിച്ചു. ഈ പ്രസംഗത്തിനിടയിൽ അജിതസിംഹരാജാവ് നിർവ്വഹിക്കേണ്ടതായി വിധിക്കപ്പെട്ടതിനെ സംബന്ധിച്ച് അദ്ദേഹം മൗനാനുവാദിയായി നിന്നതേയുള്ളു.

ചൊക്രാഡൂണ്ഡിയാ: "സർവ്വശക്തപ്രതാപം ചേർന്ന ഈ മഹാബലിപാദങ്ങൾ ഈ കീടത്തെ രക്ഷിക്കട്ടെ! ഇവൻ കൊല്ലപ്പെട്ടുപോകും."

സുൽത്താൻ: "അപ്പോൾ ഈ സമക്ഷകല്പിതമായ ഉപായം ഫലിക്കയില്ലെന്നോ?" എന്നലറിക്കൊണ്ടു തന്റെ ലഘുഖഡ്കത്തെ വലിച്ചൂരി.

ചൊക്രാഡൂണ്ഡിയാ: (വിറയലോടെ തലതാഴ്ത്തി) "തൃക്കൈവിളയാട്ടത്തിനത്രേ ഈ തലയെ ഈ യാചകൻ പുഷ്ടമാക്കീട്ടുള്ളത്-"

സുൽത്താൻ ശരിവയ്ക്കുന്ന ഭാവത്തിൽ പ്രഭാവച്ചാഞ്ചാട്ടങ്ങൾ രാജസസാവധാനതയോടെ അനുവർത്തിച്ചു. "പോ, പോ! സ്വർഗ്ഗവേദിയിൽനിന്ന് ഉച്ചരിക്കപ്പെട്ട വിധി അനിവാര്യം. സർവ്വശക്തന്റെ നിയോഗാനുസാരം സത്യവിശ്വാസപതാകയെ ഈ അന്ധമണ്ഡലഖണ്ഡങ്ങളിൽ ഉയർത്താൻ പുറപ്പെടുന്ന നമ്മുടെ ദൗത്യം ചൈത്താൻ കൈകളാൽ ദുരനുഗൃഹീതമല്ലെന്നു തെളിയിക്കാൻ, അജിതസിംഹപ്രഭുവിന്റെ കഠാര വഞ്ചനാവാസമായെ നിന്റെ ഹൃദയകുഹരത്തിൽ ഇറങ്ങണമെന്നു നാം വിധിച്ചു. വിജയവേദിയിലേക്കു നാം കാണുന്ന ആ സോപാനം അടിയിട്ടവണ്ണം ഉറച്ചുപോയി. ഡർബാർ സമാപ്തമായിരിക്കുന്നു."

ചേന്നമംഗലം പെരുമ്പടപ്പുസംസ്ഥാനത്തു പാലിയംവക അളകാപുരം ആണെന്നുള്ളത് വിശ്രുതമാണല്ലൊ. ഈ സുഭിക്ഷസങ്കേതം തോട് കായൽ, നദി എന്നിതുകളാൽ വലയം ചെയ്യപ്പെട്ട ഒരു നാളികേരദ്വീപരാമമായി, കേരളത്തിന്റെ പൂർവ്വൈശ്വര്യക്ഷേത്രമായി ഇന്നും സ്ഥിതിചെയ്യുന്നു. പെരിയാറ് എന്ന മഹാനദി കോട്ടമുക്ക്, കൊടുങ്ങല്ലൂർ, തിരുവഞ്ചിക്കുളം എന്നീ സ്ഥലങ്ങളിലോട്ടു പ്രവഹിക്കുന്നത് ഈ ദ്വീപത്തിന്റെ വടക്കുംപടിഞ്ഞാറും സീമകളെ തലോടീട്ടാണ്. വായുഭഗവാൻ നിദ്രാമാന്ദ്യത്തിൽ അമരുന്നതൊഴികെയുള്ള വേളകളിൽ മനോഹരമായ കല്ലോലപരമ്പരകൾ തുള്ളിക്കുന്ന ഈ വിശാലജലാശയം, കൊടുങ്കാറ്റിൽ തരംഗഗിരികളിളക്കി പാന്ഥന്മാരെ ഇഹപരങ്ങളുടെ സന്ധിയെയും ഐഹികത്തിന

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/295&oldid=168144" എന്ന താളിൽനിന്ന് ശേഖരിച്ചത്