താൾ:Ramarajabahadoor.djvu/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുട്ടുകുത്തി, മുക്തമകുടമായുള്ള ശിരസ്സിനെ ഉയർത്തി ആകാശവാസിയായ ഭഗവാനും തന്റെ കൈടഭത്വത്തിൽ വിറകൊള്ളണമെന്നുള്ള അഹങ്കാരത്താലെന്നപോലെ, ഹുംകാരധ്വനിയിൽ സ്വമതപ്രണവങ്ങളെ ആക്രോശിച്ചു. ക്ഷേത്രപരിസരസ്ഥങ്ങളായ പറമ്പുകളിലെ യജ്ഞകുണ്ഡങ്ങൾ, ഗോമാംസഖാദ്യങ്ങളും രസാളങ്ങളും ആയ ഹവിസ്സുകളുടെ പചനത്തിൽ പൊങ്ങുന്ന മസാലാദി ധൂപാരാധനംകൊണ്ട് ആ പ്രാർത്ഥനാകർമ്മത്തെ ആകാശാന്തസ്ഥമായുള്ള സർവ്വകാരുണികപദത്തിൽ അംഗീകൃതമാകുമാറ് പരിപാവനമാക്കി. ഈ പ്രാർത്ഥനയാൽ പരമഹംസപ്പടിയിൽ ലബ്ധാരോഹനായ ആ പുണ്യവാന്റെ ഹൃദയദീപസ്തംഭം ഒരു നയകർമ്മത്തിന്റെ അനുവർത്തനപദ്ധതിയെ അദ്ദേഹത്തിന്റെ ബുഭുക്ഷുനേത്രങ്ങൾക്കു മുമ്പിൽ പ്രകാശിപ്പിച്ചു. "ചൊക്രാഡൂണ്ഡിയാ!" എന്നൊരു കല്പനാഗർജ്ജനം മണിപ്രവാളാവലികളാൽ അഞ്ചിതമായുള്ള അദ്ദേഹത്തിന്റെ കണ്ഠദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ നമ്മുടെ മാങ്കാവിലെ ബാദരായണൻ 'മറ്റൊരു വേഷം മാച്ചാനേ' എന്ന മട്ടിൽ മഹമ്മദീയാങ്കികളും ഉഷ്ണീഷാദിയും ക്ഷുരകചിത്രിതമായ കേശകൃതാക്കളും ധരിച്ച ഒരു വൃദ്ധസേവകനായി പൂമുഖത്തിന്റെ മുറ്റവെളിയിൽ എത്തി, ജാനുയുഗ്മത്തെയും കുങ്കുമതാരാങ്കിതമായ ലലാടത്തെയും ഭൂമിയിൽ നമിപ്പിച്ചു സ്വാമിമുഖാഗ്നിയിൽ ദഹ്യനാകുമെന്നപോലെ തലയുയർത്തി, ആകാശവീക്ഷണനായി, ആജ്ഞാശ്രവണത്തിനു കാത്തിരുന്നു. സുൽത്താൻ തിരുവടി തന്റെ മകുടത്തെ വീണ്ടും ധരിച്ചുകൊണ്ട് വാളുറകിലുക്കി എഴുന്നേറ്റു. അനന്തരകല്പനകൾ തന്റെ സേനാനായകനെയും ഒരു സാമന്തരാജസിംഹനെയും ആ മഹിമാപ്രാചുര്യത്താൽ പ്രകാശമാനമായുള്ള സന്നിധാനത്തിൽ ദാസദാസന്മാരുടെ അടിപണിയലുകളോടെ പ്രവേശിപ്പിച്ച് വിനയപ്രകടനമായ ഭൂവീക്ഷണത്തെ അനുവർത്തിപ്പിച്ചു. സുൽത്താന്റെ കണ്ഠത്തിൽനിന്ന് ഒരു വിശദമായ കാര്യപരിപാടി ഊർജ്ജസ്വലഝരികയായി ഡിംഡിമത്തിന്റെ ഘോഷധ്വനിയിൽ പ്രവഹിച്ച് തന്റെ ബാല്യവിഹാരങ്ങളിൽ ഈ ചൊക്രാഡൂണ്ഡിയാ വഹിച്ച സാരഥ്യംതന്നെ ദൂർവ്വിധങ്ങളിലോട്ടു വ്യതിചലിപ്പിച്ചു എന്നു പരിപാവനാത്മകത്വംകൊണ്ടു സർവ്വശക്തകൃപയെ അവകാശപ്പെട്ട അച്ഛൻ അവിടത്തെ നിർമ്മലനേത്രങ്ങളാൽ ദർശിച്ച് ഈ തെണ്ടിയെ നാടുകടത്തി. തന്റെ നിരന്തരപ്രാർത്ഥനകളാൽ ആർദ്രമാക്കപ്പെട്ട അവിടത്തെ തിരുവുള്ളം ഇവനെ പണ്ടത്തെ ഇങ്ങോട്ടുണ്ടായ അക്രമാവസാനത്തിൽ കണ്ടുപിടിച്ചു, തന്റെ പുറംകാവലുകൊണ്ടു എച്ചിൽതിന്നു ജീവൻ പുലരാൻ നിയോഗിച്ചു. തന്റെ സ്വയാധികാരലബ്ധി മുതല്ക്ക് അങ്ങാടികളിൽ കൈറാന്തലും തൂക്കി ഭിക്ഷ തെണ്ടേണ്ട ഈ ഫക്കീരിന് തന്റെ 'പ്രധാന'ന്മമാർക്കു ചേരുന്ന പദവിയും 'ജാമാനീമാ'കളും കൊടുത്തു സേവകനും മന്ത്രിസഭാംഗവുമാക്കിയിരിക്കുന്നു. ഇവൻ അന്ധമതവിശ്വാസി! ഇവന്റെ തിരോധാനകാലത്തു കബീർവേഷം ധരിച്ചു സാധുലോകത്തെ വഞ്ചിച്ചു ബാപ്ജി, സ്വാമിജി, മഹാന്ത്ജി ആയി നടന്നു തെക്ക് എങ്ങാണ്ടൊരു ഗൃഹ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/294&oldid=168143" എന്ന താളിൽനിന്ന് ശേഖരിച്ചത്