താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേണുഗാനം

ഏകനായെൻമണിമച്ചിൽ ഞാനന്നൊരു
നാകം ചമച്ചു ശയിച്ചീടുമ്പോൾ
കോടക്കാർവർണ്ണനാം ഗോപാലൻതന്നുടെ-
യോടക്കുഴൽവിളി കേട്ടുണർന്നു.
അമ്മൃദുസംഗീധാര നുകർന്നൊരു
വെണ്മുകിലായ് ഞാൻ കുതിച്ചു പറഞ്ഞു.
കണ്ടകാകീർണ്ണമാം കാപഥം പിന്നിട്ടു-
കൊണ്ടു ഞാനാനന്ദതുന്ദിലനായ്,
കാർവർണൻതന്നുടെ കാലടി ചുംബിക്കും
കാളിന്ദിയാറ്റിൻ കരയ്ക്കലെത്തി.
കണ്ണൻതൻ കായത്തിൻ കാന്തിവിശേഷത്തെ-
ക്കണ്ടു ഞാനല്ലിന്നിടയിലൂടെ;
ശ്രീകാമ്യമാകുമാപ്പാദാബ്ജം സ്പർശിച്ചേ-
നേകാന്തതതന്നടിത്തട്ടിങ്കൽ.
പുഞ്ചിരിപ്പൂനിലാവേറ്റം പൊഴിച്ചെന്നെ-
യഞ്ജനവർണനനുഗ്രഹിച്ചു.
എന്നുടെ മുന്നിലായ് നൃത്തം ചവിട്ടുന്ന
പൊന്നുണ്ണിക്കണ്ണൻ കഥിക്കയായീ:
"നിർദ്ദയമന്യരാൽ മർദ്ദിതരാകുന്ന
മർത്ത്യരോടൊത്തു വസിക്ക വത്സാ;
ദുർബലന്മാരോടും ബാലകന്മാരോടും
നിർബാധം ലീലകളാടിക്കൊൾക