താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുർവിധിയെറിഞ്ഞതാ-
ണിക്കൊച്ചുഭാണ്ഡംകൂടി.
ദാരിദ്ര്യാർണവത്തിൽനി-
ന്നായവൾക്കായത്തമാം
ഹീരമാണതു പക്ഷേ,
ലോകവും വെളുപ്പിക്കാം.
ഏകയായഹോരാത്രം
തള്ളിനീക്കിടുമവൾ
ക്കേകിടാമതും തെല്ലൊ-
രാശ്വാസം മനസ്സിങ്കൽ.
അപ്പിഞ്ചുവക്ത്രത്തിൽനി-
ന്നൂർന്നിടുമലശബ്ദ-
മിപ്പാരിന്നൊരിക്കല-
'ഗ്ഗീത'യായ് മാറിപ്പോകാം!
കാലുകൾ കുടഞ്ഞയ്യോ,
കേഴുകയായീ മുല-
പ്പാലിനക്കുഞ്ഞു, കുഞ്ഞേ,
കേഴുക വൃഥാവിൽ നീ.
പട്ടടക്കാട്ടിൽ ചില
പാഴ്മണൽത്തരികൂട്ടാൻ
കഷ്ടമേ, യമ്മയ്ക്കില്ല
മാംസമജ്ജകൾ തെല്ലും!
അമ്മണിപ്പൈതൽക്കവ-
ളെങ്ങനെ കൊടുത്തീടു-
മമ്മിഞ്ഞപ്പാലു കഷ്ടം-
മമ്മയായ്പ്പോയീയവൾ!
"ദൈവമേ, യൊരു കാശീ-
യച്ഛനില്ലാത്തോരെന്റെ
പൈതലിന്നൊരു കാശു
തന്നീടിൻ തമ്പ്രാക്കളേ!...."