Guru granth saheb

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

** ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ** *************************

  വാഹെ ഗുരു ! വാഹെ ഗുരു ! = ഗുരുവേ നമ: ഗുരുവേ നമ: 
   00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC) 
 ഏക ഓംകാരരൂപവും, സർവ്വവ്യാപിയും, സത്യസ്വരൂപവും,
സൃഷ്ടികർത്താവും,  ധൈർയ്യവാനും, സ്നേഹസ്വരൂപനും,
ജനനമരണമില്ലാത്തവനും,  സ്വയംഭൂവും ആയ ആ ചൈതന്യം,
 ശ്രീ ഗുരുവിൻെറ അനുഗ്രഹത്താലേ ലഭിക്കൂ! 

ധ്യാനം.

ആദികാലം മുതൽക്കേ ആ ചൈതന്യരൂപം പ്രത്യക്ഷമാണ്. ആ ചൈതന്യരൂപം എന്നന്നേക്കും നിലനിൽക്കും, ഓ നാനൿ,* ഇന്നും, നാളെയും, സർവ്വകാലവും നിലനിൽക്കും.

( നാനൿ*  എന്ന പദം മനുഷ്യനെ സംബോധനം ചെയ്യുന്നു.)        

എത്ര തന്നെ ശരീരം ശുദ്ധിയാക്കിയാലും, മനസ്സിന്നു ശുദ്ധത വരുകയില്ലലോ ! ശരീരത്തെ ദീർഘകാലം സമാധിലാക്കിയാലും, മൌനം വരിച്ചാലും, മനസ്സിനു ശാന്തിവരുമോ?

ലോകത്തിലെ സർവ്വവസ്തുക്കളും നിൻെറ ഭണ്ഡാരത്തിൽ നിറച്ചാലും, നിൻെറ മനസ്സിൽ തൃപ്തി ഉദിക്കുമോ? നിനക്ക് അസംഖ്യം സാമർത്ഥ്യങ്ങൾ ഉണ്ടെങ്കിലും, ഒന്നു പോലും നിൻെറ കൂടെ വരുമോ?

ആ നിത്യ ചൈതന്യത്തിൻെറ പ്രകാശം എങ്ങനെ മനസ്സിൽ ഉദിക്കും? മനസ്സിലെ അന്ധകാരം എങ്ങനെ നീങ്ങും? ആ ദിവ്യചൈതന്യത്തിനെ നിൻെറ മാർഗ്ഗദർശ്ശിയാക്കൂ. ആ നിത്യസ്വരൂപം ആദികാലം തുടങ്ങി ഇന്നേവരെ എല്ലാ സൃഷ്ടികൾക്കും മാർഗ്ഗദർശ്ശനം നൾകുന്നു.

ആ സത്യരൂപൻെറ ശാസനത്താൽ ദേഹി ദേഹം പ്രാപിക്കുന്നു, കീർത്തിയും, പ്രാപ്തിയും നേടുന്നു. ആ സത്യരൂപൻെറ ശാസനത്താൽ ഉയർച്ചയും, താഴ്‍ച്ചയും, സുഖങ്ങളും, ദുഖങ്ങളും നേടുന്നു. ആ സത്യരൂപൻെറ ശാസനത്താൽ ചിലപ്പോൾ

അനുഗ്രഹീതവും, ചിലപ്പോൾ വഴിതെററുകയും,

സംസാരസമുദ്രത്തിൽ കിടന്നുഴലുകയും ചെയ്യുന്നു.

എല്ലാ ജീവജാലങ്ങളും അവന്ന് അധീനമായി അവൻെറ ശാസനത്തിൽ ചലിക്കുന്നു. അവനിൽ ഭക്തി ഉദിച്ചാൽ, പിന്നെ മനസ്സിലേ സ്വാർത്ഥ ചിന്തകൾ അകന്നുപോവും.

ഭക്തജനങ്ങൾ സർവ്വേശ്വരൻെറ ശക്തിയേയും, അനുഗ്രഹങ്ങളേയും, സ്വരൂപത്തെയും, ചിഹ്നത്തേയും,

അപാരവിഭൂതികളേയും, അംഗകാന്തിയേയും,
ജ്ഞാനോപദേശങ്ങളേയും, ജനനമരണ കർത്താവായും
വിളങ്ങുന്ന ശക്തിയേ സർവ്വദാ പുകഴ്‍ത്തുന്നു.		   
ആഓംകാരരൂപൻ "വളരെ ദൂരെയാണ്" എന്ന് ചിലരും,
" ഇല്ല, വളരെ അടുത്താണ് " എന്ന് ചിലരും,
" ഹൃദയ നിവാസിയാണ് " എന്ന്  മററു ചിലരും,
വിവിധ രീതിയിൽ  പ്രസംഗങ്ങളും, പ്രവചനങ്ങളുും,
ചെയ്തീട്ടും,  അവൻെറ ലീലകളെ അറിയുന്നില്ല!

സർവ്വേശ്വരൻ സകല ജീവജാലങ്ങൾക്കും

വേണ്ടുവോളം എല്ലാ വസ്തുക്കളും കെടുക്കുന്നൂ. 

ജീവജാലങ്ങൾ സമൃദ്ധമായി അനുഭവിക്കുന്നു.

ആ അകാൽപുരുഷൻെറ ആജ്ഞയാൽ സംസാരചക്രം ചുഴലുന്നു. അവൻ ഭാവഭേദരഹിതനായും, സദാ പ്രസന്നനായും വിരഹിക്കുന്നു.

സത്യസ്വരൂപനും, സ്നേഹസ്വരൂപനും ആയ സർവേശ്വരനെ പ്രാർത്ഥിച്ച് സർവ്വരും അഭീഷ്ടഫലങ്ങൾ നേടുന്നു.

ജീവികൾ ഏതു വസ്തു സമർപ്പണം ചെയ്തു അവൻെറ കടാക്ഷത്തിന്ന് പാത്രമാവാം? ഏതു പ്രാർത്ഥന അവന്ന് സമർപ്പിച്ച്, അവൻെറ കടാക്ഷത്തിന്ന് പാത്രമാവാം?

ബ്രഹ്മമുഹൂർത്തത്തിൽ സർവ്വേശ്വരൻെറ നാമം ജപിക്കൂ, വിഭൂതികളെ സ്മരിക്കൂ. നിൻെറ പൂർവ്വജന്മ കർമ്മഫലങ്ങളാൽ ഈ ദേഹം നേടി, അവൻെറ കൃപയാൽ മുക്തി ലഭിക്കും. ഓ നാനൿ, അവൻെറ

സത്യസ്വരൂപം സർവ്വദാ സ്മരിക്കൂ!

അകാൽപുരുഷൻ മായക്കധീനനല്ല, സംപൂർണ്ണനാണ് . അവൻ സ്വയംഭുവും, പരിപൂർണ്ണനും ആയി വിളങ്ങുന്നു.

ഓംകാരസ്വരൂപൻെറ സേവനവും, സ്മരണവും, കീർത്തനവും, ശ്രവണവും, മാത്രമേ മനസ്സിൽ ശാന്തിക്കുള്ള ഏകമാർഗ്ഗം!

ഓംകാരസ്വരൂപൻെറ സേവനവും, സ്മരണവും, കീർത്തനവും, ശ്രവണവും, മാത്രമേ ദു:ഖനിവാരണത്തിനും, സുഖപ്രാപ്തിക്കും, മനശ്ശാന്തിക്കും ഏകമാർഗ്ഗം!

ഗുരുർ വാണി നാദബ്രഹ്മം, ഗുരുർ വാണി വേദവാക്യം, ഗുരുർ വാണി സർവ്വവ്യാപകം!

ഗുരുർ ശിവ:, ഗുരുർ വിഷ്ണു:, ഗുരുർ ബ്രഹ്മ: ഗുരുർ പാർവ്വതീ, ഗുരുർ ലക്ഷ്മീ!

എത്ര പഠിച്ചിരുന്നാലും, സർവ്വേശ്രൻ വാക്യങ്ങൾക്കധീനനല്ല. ഗുരു എനിക്കു മനസ്സിലാക്കി, അവൻ ഏകമാത്രമേ, സർവ്വ ജീവജാലങ്ങൾക്കും ആധാരം. അവനെ മറന്നു പോകരുതേ!

തീർത്ഥയാത്രകളും, തീർത്ഥസ്നാനങ്ങളും

മനസ്സിന്നു ശുദ്ധി വരുത്തുമോ?

സൃഷ്ടികൾക്കെല്ലാം ചെയ്ത കർമ്മങ്ങൾ അനുഭവിക്കാതേ, വേറേ വഴിയുണ്ടോ?

ഗുരുവിൻെറ വചനങ്ങൾ ഒരിക്കൽ ശ്രവിച്ചാൽ പോലും മനശ്ശുദ്ധിയും, ജന്മസാഫല്യവും ലഭിക്കും.

ഹേ സത്ഗുരോ! അങ്ങയുടെ സാന്നിദ്ധ്യമല്ലേ

സർവ്വജീവജാലങ്ങളിലും ആത്മാവായ് കാണുന്നത്?

അങ്ങയെ, അടിയൻ മറന്നു പോവരുതേ!

നാലു യുഗങ്ങളിലും, അതിൽ പരവും ജീവിച്ചിരുന്നാലും, സർവ്വലോകങ്ങളിലും ഖ്യാതി നേടിയാലും, സർവ്വജനങ്ങളും പുകഴ്ത്തിപാടിയാലും, സർവ്വേശ്വരൻെറ കൃപയില്ലെങ്കിൽ എന്താ പ്രയോജനം? എന്തിനാ പ്രശംസകൾ? എത്ര നിസ്സാരമല്ലേ ആ ജീവിതം?

എത്ര നിന്ദ്യകമല്ലേ ആ ജീവിതം?

ഓ നാനൿ, സർവ്വേശ്വരൻ ദുർമനസ്സിലും സഗുണം നിറയ്കുന്നു, സന്മനസ്സിൽ സഗുണം വർദ്ധിപ്പിക്കുന്നു. അവനല്ലാതേ, വേറേ ആർക്കും അതിനു കഴിവില്ല!

ശ്രവിക്കണം സിദ്ധ പുരുഷരേയും, ശ്രവിക്കണം തത്വ പ്രവചകരേയും,, ശ്രവിക്കണം ധർമ്മ രക്ഷകരേയും, ശ്രവിക്കണം ധർമ്മ യോഗികളേയും, ശ്രവിക്കണം പൃത്ഥ്വിയേയും, ശ്രവിക്കണം പൃത്ഥ്വ്യാദരങ്ങളേയും, ശ്രവിക്കണം ഗഗനവ്യാപി വായുക്കളേയും, ശ്രവിക്കണം സമുദ്രങ്ങളേയും, ശ്രവിക്കണം ഭൂലോകങ്ങളേയും, ശ്രവിക്കണം പാതാളലോകങ്ങളേയും, ശ്രവിക്കണം മൃത്യുവേയും, ഓ നാനൿ, ആ ഭക്തർ സർവ്വദാ അനുഗ്രഹീതർ ആയി ഭവിക്കും.

ശ്രവിക്കണം ദു:ഖവും, പാപനാശനവും, ശ്രവിക്കണം ശിവൻ, ബ്രഹ്മാ, ഇന്ദ്രനേയും, ശ്രവിക്കണം ദുഷ്ട മനുഷ്യരുടെ പ്രശംസനം, ശ്രവിക്കണം യോഗശാസ്ത്രവും, ശരീരശാസ്ത്രവും, ശ്രവിക്കണം ശാസ്ത്രങ്ങളും, സ്‍മൃതികളും, വേദങ്ങളും, ഓ നാനൿ, ഭക്തർ ആനന്ദഭരിതരാവുന്നു.

ശ്രവിക്കണം ദു:ഖവും, പാപനാശനവും, ശ്രവിക്കണം സത്യവും, സംതൃപ്തിയും, സദ്ബുദ്ധിയും, ശ്രവിക്കണം അറുപത്തിയെട്ടു തീർത്ഥങ്ങളിൽ മുങ്ങമ്പോൾ, ശ്രവിക്കണം പാരായണത്തിലും, ഉച്ചാരണത്തിലും, ശ്രവിക്കണം അഗാധ ധ്യാനത്തിൻെറ മഹിമയേയും, ഓ നാനൿ, ഭക്തർ സർവ്വദാ ആനന്ദഭരിതരാകുന്നു.

ശ്രവിക്കണം ദു:ഖവും, പാപനാശനവും, ശ്രവിക്കണം സദ്ഗുണ സാഗരത്തിൽ മുങ്ങിയും, ശ്രവിക്കണം ഭക്ത കവികളേയും, തത്വ പണ്ഡിതരേയും, ശ്രവിക്കണം തത്വ ഗുരുക്കളേയും, മഹാരാജാക്കളേയും, ശ്രവിക്കണം അന്ധജനങ്ങൾക്കും മാർഗ്ഗദർശനം ലഭിക്കുന്നു, ശ്രവിക്കണം ദുർല്ലഭങ്ങളും, സുലഭമാകുന്നു. ശ്രവിച്ചാൽ ദു:ഖനിവാരണവും, പാപമുക്തിയും ലഭിക്കുന്നു.

ഭക്തരുടെ അന്തക്കരണം അവർണ്ണനീയം, വർണ്ണിച്ചാലും പൂർണ്ണ നിഷ്ഫലം. പത്രമോ, പേനയോ, എഴുത്തുകാരനോ, ഉദ്യമിച്ചാലും അത്രയും നിഷഫലം.

ഓംകാരസ്വരൂപൻെറ നാമങ്ങൾ അഗണ്യം വിശ്വാസികൾക്കു മാത്രം സുലഭം സുലഭ്യം.

മനസ്സിൽ വിശ്വാസം വന്നാൽ ജാകരൂകതയും, മായാമുക്തതയും, ഈശ്വരവിശ്വാസവും, സംസാരബന്ധനമുക്തവും, ജന്മ-മൃത്യു നിവാരണവും, ഓംകാരസ്വരൂപൻെറ ചൈതന്യവും ഉദിക്കും. ആ ഭക്തൻെറ മനസ്സിൽ ഈശ്വരനാമം സ്ഥിരം!

വിശ്വസ്ഥമനസ്സ് ജീവിതവികാരങ്ങൾക്കധീനമല്ല, അവിടെ ധർമ്മവിചാരങ്ങൾ പരിപൂർണ്ണമാവുന്നു. വിശ്വസ്ഥമനസ്സ് ഭഗവാൻെറ മായക്കതീതം, ഭഗവാൻെറ പ്രേമത്തിന്ന് അധീനം!

ഭക്തന്ന് മുക്തിദ്വാരം സുലഭം, ഭക്തൻെറ സകുടുംബം ഉദ്ധാരണം. ഭക്തൻ നാമം ഒരു തോണിയാക്കി സംസാരസാഗരം തരണം ചെയ്യും. ഭക്തൻ നാമത്തിൻെറ ആധാരത്താൽ സംസാരസാഗരത്തിൽ ഉഴലുകയില്ല. ഭക്തന്ന് സർവ്വേശ്വരൻെറ നാമം സകലപാപവിനാശനം, സർവ്വസുഖദായകം.

ഭക്തൻ ഭഗവദ്പ്രിയൻ, ആത്മനിയന്ത്രണൻ, ഭഗവദ്‍സന്നിധിയിൽ ആദരണീയൻ, രാജസന്നിധിയിൽ പ്രശംസനീയൻ, ഗുരുധ്യാനത്തിൽ ഏകാഗ്രചിത്തൻ!

ഓംകാരപുരുഷൻെറ സൃഷ്‍ടി സ്‍തിഥി സംഹാര -- വിഭൂതികൾ അസംഖ്യം, അവർണ്ണനീയം.

സർവ്വേശ്വരൻെറ ധർമ്മരൂപമായ വൃഷഭം

പൃത്ഥ്വിയെ സ്ഥാനത്തു  താങ്ങി നിർത്തുന്നൂ.

ഈശ്വരൻെറ ഈ വിഭൂതിയിൽ ആ വൃഷഭത്തിൻെറ ഭാരം അവർണ്ണനീയം.

ഈശ്വരൻെറ സൃഷ്ടിയിൽ എത്രയേറെ ലോകങ്ങളെ ഏതു ശക്തി ഒരുമിച്ചു വെച്ചു വഹിക്കുന്നു? എത്രയേറെ പേരുകൾ, എത്രയേറെ നിറങ്ങൾ, അത്രയും സർവ്വേശ്വരൻെറ ലേഖനങ്ങൾ.

ആർക്കറിയാം ഈ ലേഖനം എഴുതാൻ? ആർക്കറിയാം എത്ര താളിയോലകൾ വേണം? അവൻെറ ശക്തി അപാരം, അവൻെറ രൂപം അതീവസുന്ദരം! അവൻെറ സൃഷ്ടികൾ അഗണിതം, അവൻെറ ശാസനത്താൽ സംസാരചക്രം കറങ്ങുന്നൂ! അവൻെറ അനുഗ്രഹത്താലേ സംസാരസാഗരം കടക്കാവൂ!

അങ്ങയുടെ സൃഷ്ടിശക്തി അവർണ്ണനീയം, അടിയൻ അതെങ്ങനെ വർണ്ണിക്കും? സത്കർമ്മങ്ങൾ അങ്ങയ്ക്കു സമർപ്പിതം, എന്നന്നേക്കും മോക്ഷപ്രദം!

അസംഖ്യം ധ്യാനം, അസംഖ്യം പ്രേമം, അസംഖ്യം പൂജകൾ, അസംഖ്യം വ്രതങ്ങൾ, അസംഖ്യം സ്‍മൃതികൾ, അസംഖ്യം വേദവാക്യങ്ങൾ, അസംഖ്യം യോഗികൾ, ഇഹലോകവിരക്തരായ് വസിക്കുന്നൂ!

അകാൽപുരുഷൻെറ സൃഷ്ടിയിലെ അസംഖ്യം ഭക്തജനങ്ങൾ അവൻെറ ജ്ഞാനത്തെയും, വിഭൂതികളേയും സ്മരിക്കുന്നൂ. അസംഖ്യം ദാനികളും, ശൌർയ്യവീരന്മാരും, ഋഷി-മുനിമാരും, മൌനികളും അവൻെറ കാരുണ്യത്താൽ അനുഗ്രഹീതരാവുന്നു.

അങ്ങയുടെ ശക്തികൾ അഗണിതം, വർണ്ണാതീതം ഈ ദേഹിയും, ദേഹവും അങ്ങക്കു സമർപ്പിതം. ഹേ! ഓംകാരപുരുഷാ! സർവ്വവ്യാപീ! ഹേ! പ്രത്യക്ഷരൂപാ! ഹേ! അപ്രത്യക്ഷരൂപാ!

അസംഖ്യം മൂഢർ, അസംഖ്യം അജ്ഞാനികൾ, അസംഖ്യം ചോരന്മാർ, അസംഖ്യം ചതിയന്മാർ, അസംഖ്യം ദുഷ്‍ടന്മാർ, അസംഖ്യം കൊലപാതകർ, അസംഖ്യം പാപികൾ പാപമാർഗ്ഗചാരികൾ, അസംഖ്യം ജനങ്ങൾ അസത്യമാർഗ്ഗികൾ, അസംഖ്യം ജനങ്ങൾ ബുദ്ധ്ദിഹീനർ, അസംഖ്യം ജനങ്ങൾ ദുഷ്ടചിന്തകർ, ജീവിതം നയിക്കും, ജീവിതം മുടിക്കും.

ഓംകാരസ്വരൂപന്ന് എൻെറ ജീവിതം സമർപ്പിതം, എൻെറ സത്കർമ്മങ്ങളം, സ്തുതികളം സമർപ്പണം.

അസംഖ്യം നാമങ്ങൾ, അസംഖ്യം സ്ഥലങ്ങൾ, അസംഖ്യം ലോകങ്ങൾ, അഗമ്യവും, അഗാധവും, എത്ര ചിന്തച്ചാലും ഓർമ്മിക്കാൻ കഴിയുമോ?

അക്ഷരങ്ങളിൽ നിന്നുദിക്കും നാമങ്ങൾ, അക്ഷരങ്ങളിൽ നിന്നുദിക്കും വാക്യങ്ങൾ, അക്ഷരങ്ങളിൽ നിന്നുദിക്കും സ്തുതികൾ, അക്ഷരങ്ങളിൽ നിന്നുദിക്കും സദ്ബുദ്ധി, അക്ഷരങ്ങളിൽ നിന്നുദിക്കും ഭക്തിസംഗീതം, അക്ഷരങ്ങളിൽ നിന്നുദിക്കും ശബ്‍ദങ്ങൾ, അക്ഷരങ്ങളിൽ നിന്നുദിക്കും പ്രാർത്ഥനകൾ, അക്ഷരങ്ങളിൽ നിന്നുദിക്കും ശിരോലിഖിതങ്ങൾ, അക്ഷരബ്രഹ്മം അവൻെറ ഒരു ദിവ്യനാമം! അവൻെറ അനുഗ്രഹങ്ങളേ, ജീവികൾക്കു ലഭിക്കൂ.

സർവ്വലോകങ്ങളിലും അവൻെറ നാമം വിളങ്ങുന്നു, അവൻെറ നാമം ഇല്ലാത്ത സ്ഥലം എവിടേയുമില്ല. അവൻെറ വിഭൂതികൾ അനേകം, അഗണ്യം, അങ്ങയുടെ കൃപയ്ക്ക ഞാൻ അർഹനാവുമോ? ഓംകാരരൂപാ! സർവ്വലോകനാഥാ! നിരംകാരാ!

ശരീരവും, കൈകാൽകളും, മററവയവങ്ങളും

മലിനമായാൽ ജലത്താൽ ശുദ്ധി വരുത്താം.

വസ്ത്രങ്ങൾ മലമൂത്രങ്ങളാൽ മലിനമായാൽ സോപ്പു ഉപയോഗിച്ചു ശുദ്ധമാക്കാം. പാപം മൂലം മനോ-ബുദ്ധിയുടെ മലിനത അവൻെറ പ്രേമത്താലും, നാമത്താലും, അവനിലുള്ള ഭക്തിയാലുമേ ശുദ്ധമാവൂ!

പാപ-പുണ്യങ്ങൾ കേവലം അക്ഷരങ്ങളല്ല, ആവർത്തിച്ചാൽ അവ ആത്മാവിൽ നിലനിൽക്കും. നീ വിതച്ചതു നീ തന്നേ കൊയ്യും, നീ തന്നേ അനുഭവിക്കും. ഓ നാനൿ, ഈശ്വരകല്പനയാൽ അവ ജന്മ ജന്മാന്തരമായി ഭവിക്കും.

തീർത്ഥയാത്രകളും, തീർത്ഥസ്നാനവും, തപസ്സും, ജീവികളിൽ ദയയും, ദാനകർമ്മങ്ങളും, സത്‍കർമ്മങ്ങളും, ഒരു എള്ളോളമേ ലഭിക്കൂ.

സ്നേഹവും, നമ്രതയും മനസ്സിലുദിച്ചും, ഈശ്വരനാമം ശ്രവിച്ചും, വിശ്വസിച്ചും, മനോതീർത്ഥത്തിൽ മുങ്ങിയാൽ ദേഹശുദ്ധിയും മനശ്ശുദ്ധിയും സുലഭം.

സർവ്വഗുണങ്ങളും അങ്ങയുടെ, എന്നിൽ ഒന്നുമില്ല. സത്ഗുണമില്ലെങ്കിൽ അങ്ങയെ എങ്ങനെ പൂജിക്കും? സർവ്വലോകാധിപതേ, ശബ്ദസ്വരൂപാ,

സൃഷ്ടികർത്താ, ദിവ്യസ്വരൂപാ, സത്യസ്വരൂപാ, 

സന്തോഷദാതാ, അങ്ങയ്ക്കു പ്രണാം!

ഏതു സമയം, ഏതു ക്ഷണം, ഏതു ദിവസം, ഏതു തിയതി,

ഏതു ഋതു, ഏതു മാസം, ലോകങ്ങൾ ഉത്ഭവിച്ചൂ?

പുരാണങ്ങളിൽ വിവരിച്ചിരുന്നാലും, അർച്ചകർക്കും അറിഞ്ഞുകൂടാ, പണ്ഡിതർക്കും അറിഞ്ഞുകൂടാ, ക്വാസികൾക്കും അറിഞ്ഞുകൂടാ, മൌൽവികൾക്കും അറിഞ്ഞുകൂടാ, യോഗികൾക്കും അറിഞ്ഞുകൂടാ, സൃഷ്ടി കർത്താവിനു മാത്രമേ അറിവൂ! ആ സൃഷ്ടികർത്താവിനെ

എങ്ങനെ പറയാം?  എങ്ങനെ പുകഴ്ത്താം?

എങ്ങനെ വിവരിക്കാം? എങ്ങനെ അറിയാം? ( ക്വാസി = ന്യായാധിപൻ )

എല്ലാവരും അവൻെറ മഹിമകളെ വർണ്ണിക്കുന്നു, ഒരുത്തൻ മററവനേക്കാൾ ബുദ്ധിമാനെന്ന വിചാരത്തിൽ. ഗുരുവിൻെറ നാമം അനന്തം, അതുല്യം, ഗുരുവിൻെറ ആജ്ഞയിൽ സർവ്വവും ചലിക്കുന്നൂ. ഓ നാനൿ, എല്ലാം അറിയുമെന്ന ഗർവ്വം ഇഹലോകത്തിൽ നിലനിൽക്കില്ല!

പാതാളലോകങ്ങൾ അനേകം, ഭൂലോകങ്ങൾ അനേകം, സ്വർഗ്ഗലോകങ്ങൾ അനേകം, വേദ-ശാസ്ത്രങ്ങൾ തിരഞ്ഞാലും, പതിനെട്ടായിരം ഉണ്ടെന്നറിഞ്ഞാലുും, വാസ്തവത്തിൽ വിശ്വം ഒന്നേ ഉള്ളൂ! ഓംകാരപുരുഷൻ ഒന്നേ ഉള്ളൂ, അവൻെറ മഹിമകൾ അപാരം, അഗണ്യം! സ്തുതിപാഠകർക്ക് അവൻെറ മഹിമകൾ അറിഞ്ഞൂടാ, അരുവികൾക്കും, നദികൾക്കും സാഗരമഹിമ അറിഞ്ഞൂടാ!

രാജാ-മഹാരാജക്കർക്കു ധനം അസംഖ്യം ഉണ്ടാവാം, അതെല്ലാം ഒരു ഉറുമ്പിൻെറ ഈശ്വര- വിശ്വാസത്തിൻെറ മുമ്പിൽ തുച്ഛം.

അവൻെറ കീർത്തികൾ അനന്തം, അവൻെറ കീർത്തകർ അഗണ്യം, അവൻെറ വിഭൂതികൾ അനന്തം, അവൻെറ ദാനങ്ങൾ അനന്തം, അവൻെറ ദൃശ്യങ്ങൾ അനന്തം, അവൻെറ ശ്രവണങ്ങൾ അനന്തം, അവൻെറ പരിമിതികൾ അചിന്ത്യം, അവൻെറ മനോഗതികൾ അത്ഭുതം!

സർവ്വേശ്വരൻെറ സൃഷ്ടിവൈഭവങ്ങളെ അറിയുവാനും, അളക്കുവാനും, കാണുവാനും, കഴിവുള്ളവർ ഭൂലോകത്തിൽ ഇല്ല. എത്ര വിവരിച്ചാലും തീരാത്ത അത്ഭുതങ്ങൾ!

സർവ്വേശ്വരൻെറ നാമം സർവ്വോപരി വിളങ്ങുന്നു. അവൻെറ അസംഖ്യം ലീലകൾ അവനേ അറിവൂ. ഓ നാനൿ, അവൻെറ കടാക്ഷം, സർവ്വാനുഗ്രഹം.

അവൻെറ അനുഗ്രഹങ്ങൾ അപരിമിതം, അവൻെറ കാരുണ്യത്താൽ യോദ്ധന്മാർ വിജയീഭൂതരാവുന്നു

അനേകം ജനങ്ങൾ ദുരാഗ്രഹത്താൽ ധനം നേടുന്നു, എത്രകിട്ടിയാലും അതൃപ്തരാവുന്നു, അനേകം ജനങ്ങൾ സുഖദുഖങ്ങളിൽ മുഴുകുന്നു, അനേകം ജനങ്ങൾ ദാരിദ്രദുഖം അനുഭവിക്കുന്നു.

സംസാരദുഖങ്ങളിൽ നിന്നും മുക്തി ലഭിക്കാൻ സർവ്വേശ്വരനിൽ ഭക്തി വരേണം, സർവ്വേശ്വരനിൽ വിശ്വാസം വരേണം. സർവ്വേശ്വരന്ന് സമർപ്പിക്കേണം, സർവ്വകർമ്മങ്ങളും, കർമ്മഫലങ്ങളും. സർവ്വേശ്വരൻെറ നാമം മനസ്സിൽ സ്ഥിരമാക്കേണം, സർവ്വേശ്വരൻെറ കീർത്തികൾ പാടേണം, ഓ നാനൿ, അവനാണ് രാജാധിരാജൻ!

ഓംകാരരൂപൻെറ ഗുണങ്ങൾ അമൂല്യം അവൻെറ വ്യാപാരങ്ങൾ അമൂല്യം അവൻെറ വ്യാപാരികൾ അമൂല്യം അവൻെറ ധനങ്ങൾ അമൂല്യം അവൻെറ സ്നേഹം അമൂല്യം അവൻെറ ധ്യാനം അമൂല്യം അവൻെറ ധർമ്മ-നീതികൾ അമൂല്യം അവൻെറ ധർമ്മ-നിയമങ്ങൾ അമൂല്യം അവൻെറ തൂക്ക-കോലുകൾ അമൂല്യം അവൻെറ തൂക്ക-ക്കട്ടികൾ അമൂല്യം അവൻെറ അനുഗ്രഹങ്ങൾ അമൂല്യം അവൻെറ പതാക അമൂല്യം അവൻെറ മുദ്രകൾ അമൂല്യം അവൻെറ ദയ-ദാക്ഷിണ്യം അമൂല്യം അവൻെറ രാജ-ശാസനം അമൂല്യം അമൂല്യം, അവൻെറ സർവ്വസ്വവും അമൂല്യം.

സർവ്വേശ്വരനെ സ്തുതിക്കൂ, അവൻെറ പ്രേമത്തിൽ ലയിക്കു.

വേദ-പുരാണങ്ങൾ പുകഴ്ത്തുന്നു, പണ്ഡിതന്മാർ പ്രവചിക്കുന്നു, ബ്രഹ്മാവും, ഇന്ദ്രനും സ്തുതിക്കുന്നൂ, ഗോപികളും, ഗോവിന്ദനും സ്തുതിക്കുന്നൂ.

ശിവനും, സിദ്ധരും, ബുദ്ധരും, രാക്ഷസരും, ഗന്ധർവ്വരും, ധർമ്മയോദ്ധാക്കളും, സ്വർഗ്ഗവാസികളും, മൌനിവ്രതരും, വിനീതരും, കർമ്മയോഗികളും, ഓംകാരപുരുഷനെ സ്‍തുതിക്കുന്നു. ഭാവിയിൽ വരുന്നവരും അവനെ സ്‍തുതിക്കും, ഓ നാനൿ, അവൻ സർവ്വവ്യാപി, സർവ്വശക്തിമാൻ! അവനിൽ വിശ്വാസമില്ലാത്തവൻ, മൂഢരിലും വലിയ മൂഢൻ.

അങ്ങയുടെ ഭവനം എവിടെ, ഭവനദ്വാരം എവിടെ, സിംഹാസനം എവിടെ, എവിടേയിരുന്ന് അങ്ങ് സർവ്വലോകങ്ങളേയും ഭരിക്കുന്നൂ, രക്ഷിക്കുന്നൂ ? സംഗീതവിദ്വാന്മാർ അവിടെ വാദ്യങ്ങളാലും, ശബ്ദങ്ങളാലും അങ്ങയെ കീർത്തിക്കുന്നു. പ്രാണവായുവും, ജലവും, അഗ്നിയും, ധർമ്മരാജനും, ചിത്രഗുപ്തനും, ദൈവദൂതരും അങ്ങയെ കീർത്തിക്കുന്നു.

ശിവനും, ബ്രഹ്മാവും, ദേവിയും, ഇന്ദ്രനും, മററു ദേവതകളും സിദ്ധരും, സമാധിസ്തരും, സന്യാസികളും, ബ്രഹ്മചാരികളും, യുദ്ധവീരരും, മത പണ്ഡിതരും, വേദപാരായണരും, മഹർഷികളും, ദേവാസുരലോക മനോമോഹിനികളും, നക്ഷത്ര-ഗ്രഹാദികളും, അറുപത്തിയെട്ടു തീർത്ഥങ്ങളും, സർവ്വമണ്ഡലങ്ങളും, സർവ്വേശ്വരനെ സ്‍തുതിക്കുന്നു.

ആ സത്യസ്വരൂപൻെറ കടാക്ഷത്താൽ സകലലോകങ്ങളും സർവ്വവസ്തുക്കളും വിവിധ വർണത്തിൽ കാഴ്ച തരുന്നു. സൃഷ്ടി, സ്തിഥി, സംഹാരം അവൻെറ കല്പനകൾ തന്നേ. സർവ്വാധിപതിയായ അവനെ സ്മരിക്കു, ഓ നാനൿ!

സംതൃപ്തിയെ കർണ്ണാഭരണവും, നമ്രതയെ ഭിക്ഷാപാത്രവും, ധ്യാനത്തെ ഭസ്മവും, മരണഭയത്തെ വസ്ത്രവും, മനശ്ശുദ്ധിയെ മാർഗ്ഗവും, വിശ്വാസത്തെ ഊന്നുവടിയും, മാനവതയെ യോഗമാർഗ്ഗവും, ആക്കി മനസ്സിനെ ജയിക്കു, വിശ്വത്തെ ജയിക്കു.

ആദിയും അന്തവും ഇല്ലാത്ത പ്രകാശത്തെ, ആദിയും അന്തവും ഇല്ലാത്ത ശബ്ദത്തെ, ആദിയും അന്തവും ഇല്ലാത്ത ശക്തിയെ, ആദിയും അന്തവും ഇല്ലാത്ത ഈശ്വരകാരുണ്യത്തെ, എന്നന്നേക്കും ആധാരമാക്കു.

സുഖവും, ദു:ഖവും ഒരേ മാലയിലെ മുത്തുകൾ, ജനനവും, മരണവും ഒരേ ജീവിതാനുഭവങ്ങൾ, വിധിവിലാസം എല്ലാം ഈശ്വരാനുഗ്രഹങ്ങൾ, ഈശ്വരവിശ്വാസം സർവ്വദാ രക്ഷകം!

ദേവിമാതാ മൂന്നു ദേവന്മാർക്കു അമ്മയായീ, സൃഷ്ടികർത്താ, സ്തിഥികർത്താ, സംഹാരകർത്താ. എനിക്ക് ലക്ഷോപലക്ഷം നാവുകൾ കിട്ടിയാലും, ആ സൃഷ്ടിവൈഭവങ്ങളേ വർണ്ണിക്കാൻ കഴിയില്ല.

സംസാരിക്കാനും ശക്തിയില്ല, മൌനിയാവാനും ശക്തിയില്ല, യാചിക്കാനും ശക്തിയില്ല, കൊടുക്കാനും ശക്തിയില്ല, ജീവിക്കാനും ശക്തിയില്ല, മരിക്കാനുംശക്തിയില്ല, ഭരിക്കാനും ശക്തിയില്ല, ചിന്തിക്കാനും ശക്തിയില്ല, ഇഹലോകത്തിൽ നിന്ന് മറഞ്ഞുപോവാനും ശക്തിയില്ല, സർവ്വശക്തികളും അവനിൽ ലയിച്ചിരിക്കുന്നു.

രാത്രിയും, പകലും, ആഴ്ചകളും, ഋതുക്കളും, വായുവും, ജലവും, അഗ്നിയും, പാതാളലോകങ്ങളും, എന്നീവയുടെ മദ്ധ്യേ ധർമ്മം നിലനിൽക്കുന്നു. അസംഖ്യം ജീവജാലങ്ങൾ വസിക്കുന്നു, കർമ്മങ്ങൾ ചെയ്യുന്നു, കർമ്മ ഫലങ്ങൾ, പച്ചയോ, പഴുത്തതോ, നല്ലതോ, ചീഞ്ഞതോ, വിധിച്ച പ്രകാരം അനുഭവിക്കുന്നു.

അസംഖ്യം വായുക്കൾ, ജലങ്ങൾ, അഗ്നികൾ, കൃഷ്ണൻ, ശിവൻ, ബ്രഹ്മാ, ദേവന്മാർ, അപ്‍സരസ്സുകൾ, ലോകങ്ങൾ, കർമ്മഭൂമികൾ, ഇന്ദ്രന്മാർ, സൂർയ്യ-ചന്ദ്രന്മാർ, സിദ്ധന്മാർ, ബുദ്ധന്മാർ, യോഗികൾ, ദേവിമാർ, യക്ഷ-കിന്നര-രാക്ഷസന്മാർ, ജീവിതമാർഗ്ഗങ്ങൾ, വിവിധ ഭാഷകൾ, വിവിധ വംശങ്ങൾ, നിസ്വാർത്ഥ കർമ്മകർ, ഓ നാനൿ , ആദിയുമില്ല, അന്തവുമില്ല!

ആത്മനിയന്ത്രണത്തെ ഉലയാക്കൂ, ക്ഷമയെ തട്ടാനാക്കൂ, ജ്ഞാനത്തെ അടകല്ലാക്കൂ, ബുദ്ധിയെ ഉപകരണങ്ങളാക്കൂ, സത്വഗുണങ്ങളെ അഗ്നിയാക്കൂ, ദൈവവിശ്വാസത്തെ തീതുരുത്തിയാക്കൂ, സ്നേഹത്തെ ഉരുക്കുന്ന പാത്രമാക്കൂ, സർവ്വേശ്വരൻെറ നാമാമൃതത്തെ ഉരുക്കൂ, നാദബ്രഹ്മത്തിൻെറ നാണയം അടിക്കൂ, സർവ്വേശ്വരൻെറ കരുണാ കടാക്ഷം നേടൂ, ഓ നാനൿ, സത്വഗുണസമ്പന്നനാകൂ!

വായു ഗുരുവായും, ജലം പിതാവായും, ഭൂമി മാതാവായും, പകലും, രാത്രിയും ദാസിമാരായും, സർവ്വ ജീവജാലങ്ങളേയും വളർത്തുന്നു. സർവ്വ ജീവജാലങ്ങളും കർമ്മങ്ങൾ ചെയ്യുന്നു, കർമ്മഫലങ്ങൾ അനുഭവിക്കുന്നു.

ഓംകാരസ്വരൂപാ, അങ്ങയുടെ ഗൃഹം എവിടേ?,

ഗൃഹദ്വാരം എവിടേ? എവിടെ നിന്ന് അങ്ങ് 

സൃഷ്ടികളെ നയിക്കുന്നു, രക്ഷിക്കുന്നൂ?

വായു, ജലം, അഗ്നി, ധർമ്മരാജൻ, ചിത്രഗുപ്തൻ, ശിവൻ, ബ്രഹ്മൻ, വിഷ്ണു, ഇന്ദ്രൻ, ദേവിമാർ, ദേവദൂതന്മാർ, സിദ്ധർ, സന്യാസികൾ എല്ലാവരും സർവ്വേശ്വരനെ സ്തിക്കുന്നൂ.

പക്ഷികൾ, കൂട്ടിൽ കുഞ്ഞുകളെ നിർത്തി അനേകം യോജനകൾ ഇര തേടി പറക്കുന്നു. മൃഗങ്ങൾ കുഞ്ഞുങ്ങളെ വിട്ട് അനേകദൂരം ഇര തേടാൻ സഞ്ചരിക്കുന്നു. ആ കുഞ്ഞുങ്ങളെ ആ സമയം ആരു രക്ഷിക്കുന്നു ? ഈശ്വരൻ തൻെറ മൂകപ്രാണികളുടെ

രക്ഷകനാണെങ്കിൽ നിൻെറയും രക്ഷകനാവും,
അവനിൽ ദൃഢവിശ്വാസം ഉണ്ടെങ്കിൽ മാത്രം!

സർവ്വജീവജാലങ്ങളിലും വസിക്കുന്ന അന്തർയാമീ! നിൻെറ ലീലകൾ അപാരം, അഗണ്യം. ചിലർ ദാനികൾ, ചിലർ യാചകർ, അങ്ങ് എല്ലാവർക്കും ദാനം ചെയ്യുന്നു.

നിൻെറ ധ്യാനത്തിലും, ഭക്തിയിലും, ലയിച്ചാൽ ജീവന്മുക്തി സുലഭം! സർവ്വജീവജാലങ്ങളും നിൻെറ കളിപ്പാവകൾ, നീയല്ലേ അവയെ എല്ലാം ചേർത്തും, അകററും!

സംസാരസാഗരത്തിൻെറ തീരത്തിൽ ഗൃഹം നിർമ്മിച്ചു, പക്ഷേ ആ ജലം അഗ്നിക്കു തുല്യമായ് ഭവിച്ചു! വികാരങ്ങളുടെ ചളിയിൽ കാലൂന്നിയാൽ, മുഴുകിപ്പോകാതെ വേറെ ഗതിയുണ്ടോ? നാമസ്‍മരണം മാത്രമേ സകല ദുഖങ്ങളേയും നീക്കും.

ഈ ശരീരം ഒരു ഉപകരണം, ഈശ്വരധ്യാനം ഏക ലക്ഷ്യം, സത്കർമ്മങ്ങൾ ഏക ഉദ്ദേശ്യം, സംസാരസാഗരതരണം അതിസുലഭം!

ആറു വിദ്യാപീഢം, ആറു ഗുരുക്കൾ, ആറു പാഠങ്ങൾ, എന്നാൽ അവരുടെയെല്ലാം ഗുരു ഈശ്വരൻ,

അവൻെറ പാഠങ്ങൾ ഗ്രഹിക്കു,

ഓ നനാനൿ, അവയെല്ലാം സർവ്വോത്തമം!

ക്ഷണം, നിമിഷം, ദിവസം, വാരം, മാസം, ഋതുക്കൾ, വർഷം, എല്ലാം സൂർയ്യോത്ഭവം. അതേ തരത്തിൽ, സർവ്വസ്വവും ബ്രഹ്മോത്ഭവം. ബ്രഹ്മാണ്ഡത്തിൽ സൂർയ്യ-ചന്ദ്രന്മാർ ദീപങ്ങളായും, നക്ഷത്രങ്ങൾ മുത്തുകളായും പ്രകാശിക്കുന്നു. ചന്ദന സുഗന്ദവാഹി മാരുതൻ ധൂപമായും, പവനൻ ആലവട്ടമായും, സസ്യങ്ങൾ പുഷ്പങ്ങളേയും, ഓംകാരരൂപാ, അങ്ങേക്കു സമർപ്പിക്കുന്നു. ആ ദീപാരാധന എത്ര ദിവ്യം, എത്ര മനോഹരം!

സഗുണരൂപത്തിൽ ആയരത്തിൽപരം നേത്രങ്ങൾ, നിർഗുണരൂപത്തിൽ നേത്രഹീനൻ; സഗുണരൂപത്തിൽ ആയരത്തിൽപരം രൂപങ്ങൾ, നിർഗുണരൂപത്തിൽ രൂപമേ ഇല്ലാത്തവൻ; സഗുണരൂപത്തിൽ ആയരത്തിൽപരം പാദങ്ങൾ, നിർഗുണരൂപത്തിൽ പാദമേ ഇല്ലാത്തവൻ; സഗുണരൂപത്തിൽ ആയരത്തിൽപരം നാസികകൾ, നിർഗുണരൂപത്തിൽ നാസിക ഇല്ലാത്തവൻ; അങ്ങയുടെ മായാവിശേഷം അത്യത്ഭുതം!

ഹേ! പ്രഭോ! എല്ലാ ജീവജാലങ്ങളിലും അന്തർയ്യാമിയായ് വസിക്കുന്ന ചൈതന്യമേ, അങ്ങയുടെ ചരണങ്ങൾ കാണുവാൻ,

ജീവജാലങ്ങൾ വേഴാംമ്പലുകൾ പോലെ കൊതിക്കുന്നു.

കാമ-ക്രോദാദികളെ മനസ്സിൽ നിന്ന് അകററി, പ്രഭുവിൻെറ നാമം സ്ഥാപിച്ചാൽ, മരണഭയം അകന്ന്, മോക്ഷമാർഗ്ഗം സിദ്ധിക്കും.

എനിക്കൊരു രത്നഖചിതവും സ്വർണ്ണമയവുമായ കൊട്ടാരം ലഭിച്ചാൽ നിന്നെ മറന്നു പോവുമല്ലോ. സുഗന്ധദ്രവ്യങ്ങൾ നിറഞ്ഞതും, അപ്സരസ്സുകൾ പാടിയാടുകയും ചെയ്താൽ

പിന്നെ നിന്നെ മറന്നു പോവുമല്ലോ.

എനിക്കു യോഗസിദ്ധികൾ ലഭിച്ചാൽ വഴി പിഴച്ചും, നിന്നെ മറന്നും പോവുമല്ലോ. എനിക്കൊരു ചക്രവർത്തി സ്ഥാനം ലഭിച്ചാൽ അഹങ്കാരത്താൽ നിന്നെ മറന്നു പോവുമല്ലോ.

ഏകാന്തമായി ഒരു ഗുഹയിൽ വസിച്ചാലും, വായു ഭക്ഷണമാക്കിയാലും, കഠിന തപസ്സു ചെയ്താലും, നിദ്രയെ ഉപേക്ഷിച്ചാലും, ഗഗനസഞ്ചാരികളായ പക്ഷികളായാലും, നിൻെറ മഹിമകൾ അറിയുകയില്ലല്ലോ!

ജനിച്ചാൽ മരിക്കും, മരിച്ചാൽ ജനിക്കും,

സർവ്വേശ്വരൻെറ മായകൾ അസംഖ്യം.

സത്കർമ്മങ്ങൾ മുക്തി ദായകം, ദുഷ്‍കർമ്മങ്ങൾ നരക ദായകം.

ധനത്തിലുള്ള ആഗ്രഹം, നാരികളിലുള്ള ആഗ്രഹം, സുഗന്ധദ്രവ്യങ്ങളിലുള്ള ആഗ്രഹം, അശ്വങ്ങളിലുള്ള (വാഹനങ്ങളിലുള്ള) ആഗ്രഹം, മൃദുവായ മെത്തകളിലുള്ള ആഗ്രഹം, ഭക്ഷണപദാർത്ഥങ്ങളിലുള്ള ആഗ്രഹം, സമൃദ്ധ ഭോജനത്തിലുള്ള ആഗ്രഹം, ശരീരസുഖത്തിലുള്ള ആഗ്രഹം; ഇത്രയും ആഗ്രഹങ്ങൾ മനസ്സിൽ നിറഞ്ഞാൽ, അവൻെറ നാമത്തിന്നു സ്‍ഥലം എവിടെ ?

ജ്ഞാനം, മർയ്യാദ, സംപത്തികൾ, ഈശ്വരവിശ്വാസത്താലേ ലഭിക്കൂ. ഈശ്വരവിശ്വാസത്താലേ മനശ്ശാന്തി ലഭിക്കൂ.

നന്മയുടെ ജലത്തിൽ സ്നാനം ചെയ്ത് സത്യമായ എണ്ണ പുരട്ടിയാൽ ആത്മപ്രകാശം ലഭിക്കും, നിൻെറ ദുഖങ്ങളെല്ലാം അകലും.

നിൻെറ ദേഹത്തിൽ ആത്മാവിനെ പ്രതിഷ്ഠിച്ച സർവ്വേശ്വരനേ മറന്നു പോവാമോ?

മനോവികാരങ്ങളെ അടക്കി, അരച്ചു മഷിയാക്കി, ബുദ്ധിയെ കടലാസ്സാക്കി, ഈശ്വരവിശ്വാസത്തെ പേനയാക്കി, മനസ്സിനെ എഴുത്തുകാരനാക്കി, ഈശ്വരമഹിമകളെ എഴുതു, ഈശ്വരനാമങ്ങൾ എഴുതു, അനേകം പ്രാവശ്യം എഴുതു. ആ ലേഖനം സത്യത്തിൻെറ രൂപമായിരിക്കും!

ഏതു മനസ്സിൽ ഈശ്വരവിശ്വാസും, ഈശ്വരഭക്തിയും, സ്ഥിരമായ് ഉള്ളതോ, അവിടെ സുഖ-സമ്പത്തികൾ സർവ്വദാ വസിക്കുന്നു, സർവ്വത്ര പ്രകാശിക്കുന്നു!

ചിലർ രാജാക്കൾ, ചിലർ യാചകർ,

ഏവരും പരലോകം പോവുമ്പോൾ,

ഈശ്വരവിശ്വാസം മാത്രമേ അനുഗമിക്കൂ!

ഖാദ്യപദാർത്ഥങ്ങൾ വായിന്നുള്ളിൽ മധുരം, ഉപ്പ്, കയ്‍പ്, പുളി, എരുവു, എന്നീ രസങ്ങൾ നിറയ്‍ക്കുന്നു. ഈശ്വരൻെറ നാമോച്ചാരണത്താൽ, വായിന്നുള്ളിൽ മുപ്പത്താറു

അമൃതരസങ്ങളും  ഉത്ഭവിക്കും.

മനസ്സിൽ വിശ്വാസം നിറഞ്ഞാൽ, വസ്ത്രം രക്തവർണ്ണം, സത്യവും, ദാന-ധർമ്മവും നിറഞ്ഞാൽ, വസ്ത്രം ശ്വേതവർണ്ണം, പാപകർമ്മങ്ങൾ അകന്നാൽ, വസ്ത്രം നീലവർണ്ണം, സംതൃപ്തി എൻെറ ഉദരബന്ധനം, ഈശ്വരധ്യാനം ഉത്തരീയം,

ഈശ്വരൻെറ നാമങ്ങൾ, എൻെറ ധനം, എൻെറ ശക്തി!

ഭഗവാൻെറ മന്ദിരത്തിൽ എത്തുവാൻ, ഗുരുതന്നെ കോണിപ്പടി, തോണി, തുഴകോൽ; സംസാരസാഗരം തരണംചെയ്യാൻ, അവൻെറ നാമം മാത്രം മതിയല്ലോ!

ഹേ! ജീവാത്മാവേ! മായാമോഹത്താൽ, നീ പരമാത്മാവിൽ നിന്നും അകന്നുപോയി; മണൽത്തിട്ട പോലെ, നിൻെറ ദിവസങ്ങൾ മുടിഞ്ഞുപോയി, ശാന്തിയില്ലാതായി. ഈശ്വര ഭക്തിയില്ലാതെ, മന:ശ്ശാന്തി ലഭിക്കുമോ?

കർഷകൻ എങ്ങനെ ഭൂമിയെ തരപ്പെടുത്തി, ഉഴുതു, നല്ല വിത്തുകൾ വിതച്ചു, വെള്ളമൊഴിച്ച്, കളപറിച്ച്, ഉത്തമമായ ധാന്യങ്ങൾ കൊയ്തെടുക്കുന്നുവോ; അതേപോലെ, ഹൃദയമായ ഭൂമിയിൽ ഈശ്വരൻെറ നാമം വിതച്ച്, ഭക്തിയായ ജലം ഒഴിച്ച്, ദുഷ്ടചിന്തകളെ പറിച്ച്, സത്കർമ്മങ്ങൾ ചെയ്താൽ, അവൻെറ അനുഗ്രഹങ്ങൾ ധാരാളം ലഭിക്കും!

അഞ്ചു ശരീരശക്തികളും നശിച്ചാൽ, പ്രാണവായു പുറത്തുപോയാൽ, ശരീരം നിർജ്ജീവമായാൽ, ആത്മാവു പിരിഞ്ഞുപോയാൽ, ദൈവവിശ്വാസം മാത്രമേ അനുഗമിക്കൂ!

സത്കർമ്മങ്ങളും, ഈശ്വരവിശ്വാസവും ഉണ്ടെങ്കിൽ

ജനന-മരണ ഭയം അകന്നുപോവും, മൂക്തി ലഭിക്കും.

പരമാത്മാവിൽനിന്ന് വായു ഉത്ഭവിച്ചു, വായുവിൽനിന്ന് ജലം ഉത്ഭവിച്ചു, ജലത്തിൽനിന്ന് പൃഥ്വി ഉത്ഭവിച്ചു; സർവ്വ സൃഷ്ടികളിലും, സ്ഥിതികളിലും, ദൈവശക്തി അടങ്ങിയിരിക്കുന്നു

ഈശ്വരവിശ്വാസം മനസ്സിൽ ഉദിച്ചാൽ, വികാരദുഖങ്ങൾ അകന്നുപോകും, പ്രഭുവിൻെറ അനുഗ്രഹം ലഭിക്കും, മനസ്സിൽ ശാന്തി നിറയും, സംസാരസാഗരം തരണം ചെയ്യും.

ജീവനെ  സത്വ-രജസ്-തമോ ഗുണങ്ങൾ

ബന്ധനത്തിൽ നിർത്തുന്നു. നാമ സ്മരണത്താൽ മനസ്സു ശാന്തമാവും, അവൻെറ അനുഗ്രഹം ലഭിക്കും.

ലോഭങ്ങൾ മനസ്സിൽ നിറഞ്ഞാൽ, ആത്മാവിന്നു ശാന്തി ലഭിക്കുമോ? എത്ര എത്ര ധന സമ്പത്തികൾ ലഭിച്ചാലും, തൃപ്തി വരാത്ത മനസ്സിൽ, ഈശ്വരന്നു വസിക്കാൻ സ്ഥലം എവിടേ?

മനസ്സിലുളള നാലു അഗ്നികളേയും,* ഈശ്വരനാമമായ ജലത്താൽ കെടുത്തി, ഈശ്വരപ്രേമം നിറച്ച്, ആ ഹൃദയകമലത്തെ വികസിപ്പിച്ചാൽ, ജീവന്മുക്തി സുലഭം. (* കാമം, ക്രോധം, ലോഭം, മദം)

ശരീരമായ ഭൂമിയിൽ, സത്‍കർമ്മങ്ങൾ വിതച്ച്, ഈശ്വരനാമം ആയ ജലം ഒഴിച്ച്, മനസ്സിനെ കർഷകനാക്കി, ഈശ്വരനാമം ഹൃദയത്തിൽ നിർത്തി, ആത്മീക അവസ്ഥ നേടിയാൽ, ദുർവ്വിചാരങ്ങൾ അടുക്കുകയില്ല.

ജീവിതമായക്കധീനമായി, ഗർവ്വം എന്തിനാ? നിൻെറ മാതാ, പിതാ, ഭാർയ്യ, കുഞ്ഞുങ്ങൾ, ബന്ധുക്കൾ, ഏന്നീവരിൽ ആരെങ്കിലും, നിൻെറ കൂടേ വരുമോ?

വിഷയവികാരങ്ങളെ മനസ്സിൽ നിന്ന് അകററി, ഏകാഗ്രചിത്തനായി ഈശ്വരനെ സ്മരിച്ചാൽ, സത്കർമ്മങ്ങൾ അനുഷ്ടിച്ചാൽ, ഹൃദയകമലം വികസിക്കും, പൂർണ്ണാനന്ദം നിറയും.

ഓ, നാനൿ, മനുഷ്യൻ തൻെറ ഇരുപത്തിയേഴു

ഭാവങ്ങളേയും ഒരുമിച്ചു നർത്തി,
തൻെറ മൂന്നു അവസ്ഥകളിലും,* മൃത്യുവെ ഓർമ്മവെച്ച്, 

എല്ലാ വേദ-ശാസ്ത്ര-പുരാണങ്ങളാൽ നിന്ന്, പരമാത്മധ്യാനം നേടിയാൽ, സംസാരസാഗരത്തിൽ നിന്നും മുക്തി ലഭിക്കും. ( * ബാല്യം, യൌവനം, വാർദ്ധക്യം )

മതം ഏതായാലും, മതഗ്രന്ഥം ഏതായാലും, മതാചാരങ്ങൾ ഏതായാലും, മതാനുഷ്ടാനങ്ങൾ ഏതായാലും, സർവ്വേശ്വരനിൽ വിശ്വാസം ഇല്ലെങ്കിൽ , ജന്മസാഫല്യം കിട്ടുകയില്ല.

എത്ര എത്ര പ്രാർത്ഥനകളും, എത്ര എത്ര ഉപവാസങ്ങളും,

എത്ര എത്ര പൂജകളും,  എത്ര എത്ര പാരായണങ്ങളും,
എത്ര എത്ര ദാനധർമ്മങ്ങളും, എത്ര എത്ര തീർത്ഥസ്നാനങ്ങളും,

മനസ്സിൽ നിർമ്മല ഭക്തി ഇല്ലെങ്കിൽ എല്ലാം നിഷ്ഫലം.

ഹേ ഗുരോ! എൻെറ മനസ്സിൽ കാമ-ക്രോധ- മദ-മാത്സർയ്യങ്ങൾ നിറഞ്ഞിരിക്കുന്നു. എൻെറ മനസ്സ് മായക്കധീനമായിരിക്കുന്നു. എൻെറ കർമ്മങ്ങൾ എന്നെ ബന്ധിക്കുന്നു. അങ്ങയുടെ നാമം മാത്രമേ സഹായമായി നിൽക്കൂ! അങ്ങയുടെ നാമം മൂലം സംസാരസാഗരം കടക്കാം!

ഞാൻ സർവ്വസമയവും അന്യരെ നിന്ദിക്കുന്നതിലും, അന്യഗൃഹങ്ങൾ കൊളളയടിക്കുന്നതിലും, കാമ-ക്രോധങ്ങളിൽ മുഴുകിയും, ജനങ്ങളെ ഉപദ്രവിക്കുന്നതിലും, സന്യാസിവേഷത്തിൽ എല്ലാവരേയും വഞ്ചിച്ചും, മററനേകം പാപകർമ്മങ്ങൾ ചെയ്‍തും, ജീവിതം നടത്തി, മരണസമയത്ത് അങ്ങയുടെ സന്നിധിയിൽ വന്നാലും, അങ്ങയെ എങ്ങനെ അഭിമുഖീകരിക്കും?

സർവ്വേശ്വരാ! നിൻെറ നിയമത്താലല്ലേ, ജീവികൾ പൂർവ്വ കർമ്മാനുസാരം ദേഹം ധരിച്ച്, ഈ ജീവിതത്തിൽ കർമ്മങ്ങൾ ചെയ്യുന്നു? സത്കർമ്മങ്ങൾ ചെയ്യുവാനോ, ദുഷ്കർമ്മങ്ങൾ ചെയ്യുവാനോ, ജീവികളേ പ്രേരിപ്പിക്കുന്നതും, അങ്ങയുടെ മായയല്ലേ?

ഹേ ജഗദീശ്വരാ! അങ്ങുന്ന് ഒരു വലിയ നദി, ഞാൻ അതിലൊരു ചെറിയ മത്സ്യം, എവിടെ നോക്കിയാലും, അങ്ങയെത്തന്നെ കാണുന്നൂ. നിൻെറ മടിയിൽ നിന്നും അകന്നുപോയാൽ,

ഞാൻ എങ്ങനെ ജീവിക്കും?

മുക്കുവനെ എനിക്കറിയില്ല, അവൻെറ വലയേയും അറിയില്ല. എനിക്കു കഷ്ടം വരുമ്പോൾ, അങ്ങയെ ശരണം പ്രാപിക്കും.

ഓ നാനൿ! ഈ ദേഹവും ദേഹിയും അവന്ന് അധീനം. അവനെ അടുത്തും, ദൂരെയും, നടുവിലും ഞാൻ കാണുന്നു. അവൻെറ ശക്തിയാൽ സൃഷ്ടി-സ്ഥിതി-സംഹാരം നടക്കുന്നു.

സർവ്വജീവജാലങ്ങളുടെയും ആവശ്യങ്ങൾ പരമാത്മാവു നൽകുന്നു; ചിലപ്പോൾ നൽകുന്നില്ല. അവൻെറ ദയാദാക്ഷിണ്യം പോലെ ഇരിക്കും, ജീവജാലങ്ങൾക്കുളള അനുഗ്രഹങ്ങൾ.

വനത്തിലെ മരങ്ങൾക്കും, പൂങ്കാവിലെ പുഷ്പങ്ങൾക്കും,

സർവ്വേശ്വരൻ രൂപവും, പേരും,ഗുണവും കൊടുുത്തരിക്കുന്നു.

അവൻെറ അനുഗ്രഹത്താൽ പൂക്കളും, കായ്‍കളും, ഉണ്ടാകുന്നു, വിതച്ചതല്ലാതെ വേറൊന്നു കൊയ്യാമോ? തിന്നാമോ?

എണ്ണയും, തിരിയും ഇല്ലാതെ വിളക്കു കത്തിക്കാമോ? മായാ-മോഹങ്ങളുടെ കൂരിരുട്ട് നീക്കാമോ? പാരായണങ്ങളും, പ്രാർത്ഥനകളും ആയ എണ്ണയും, ഈശ്വരവിശ്വാസമായ തിരിയും ഇട്ട്, ഈ ദേഹമായ വിളക്ക്, സത്യത്താൽ കത്തിക്കാം! സർവ്വേശ്വരൻെറ സാന്നിദ്ധ്യം നേടാം! സർവ്വേശ്വരൻെറ നാമത്താലും, സത്കർമ്മങ്ങളാലും, ആത്മശാന്തിയും, ഈശ്വരാനുഗ്രഹവും ലഭിക്കും.

ലോകങ്ങൾ ഉത്ഭവിക്കും, മറഞ്ഞുപോവും, ഈ ലോകത്തിൽ ജീവിക്കുമ്പോൾ സത്കർമ്മങ്ങൾ ചെയ്ത് അവൻെറ പ്രീതി നേടു. ഓ നാനൿ, നിൻെറ ജന്മം സഫലമാവും.

ഓ നാനൿ, പരമാത്മാ സർവ്വസ്ഥലങ്ങളിലും, സ്ഥാവര-ജംഗമങ്ങളിലും, വസിക്കുന്നു. വിശ്വാസമുളളവരുടെ അന്തക്കരണത്തിലും, അവിശ്വാസികൾക്കു അപ്രത്യക്ഷമായും, അവൻ സദാസമയവും വസിക്കുന്നു.

ശാസ്ത്ര പണ്ഡിതന്മാരും, മത പണ്ഡിതന്മാരും, ജ്യോതിഷ ശാസ്ത്രികളും, ഒട്ടേറെ പ്രവചിക്കും. ധനത്തിലുളള ആഗ്രഹത്താൽ അവർ ജന്മ-ജന്മാന്തരങ്ങളിൽ കിടന്നുഴലുന്നു. ഭക്തിയുടെ രണ്ടര അക്ഷരം അവർ പഠിച്ചിരുന്നാൽ, അതിന്നു മീതേ പാണ്ഡിത്യം വേറൊന്നും ഇല്ലല്ലോ!

ഇത്ര നല്ല മനുഷ്യജന്മം ലഭിച്ചിട്ടും, ഈശ്വരധ്യാനം ചെയ്‍തില്ല; അന്ത്യസമയത്തിൽ ശരീരം ക്ഷീണിക്കുമ്പോൾ, അവൻെറ കാരുണ്യം ലഭിക്കാതേ, ദുഖത്തിൽ കഴിയുന്നു. ഈശ്വരഭക്തിയിൽ മനസ്സു നിലച്ചിരുന്നാൽ, മായാ മോഹങ്ങളിൽ നിന്നും മുക്തി നേടും.

സുഖസമുദ്രമായ ഈശ്വരനാമത്തിൽ മനസ്സിനെ നിർത്തി,
ഈശ്വരൻെറ ധ്യാനത്തിലും, നാമോച്ചാരണത്തിലും,
ഹൃദയം നിലനിർത്തിയാൽ, ജന്മം സഫലമാവും.

എൺപത്തിനാലു ലക്ഷം ജീവജാലങ്ങളും മുക്തി ലഭിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഈശ്വരൻ ഭക്തിയും, ശ്രദ്ധയും ഉളളവരെ ഉദ്ധരിക്കുന്നു, മോക്ഷം നൽകുന്നു.

ഭൂലോകസുഖങ്ങളെ ത്യജിച്ചും, മനസ്സിൽ സർവ്വദാ ഈശ്വരനാമം നിറച്ചും, ക്രോദ-അഹ്ങ്കാരങ്ങളെ അടക്കിയും, നിസ്വാർത്ഥതയോടെ ഈശ്വരസ്മരണം ചെയ്താൽ, ഈശ്വരൻെറ കാരുണ്യം ലഭിക്കും!

ഈശ്വരവിശ്വാസം ഇല്ലാത്ത മനസ്സ് മായക്കധീനമാവുന്നു. അഹംഭാവവും, ദുർവിചാരങ്ങളും, നീചഭാവങ്ങളും, നിറഞ്ഞും, മനസ്സിന്ന് ശാന്തിയും, തൃപ്തിയും, ഇല്ലാതെ ജന്മജന്മാന്തരങ്ങളിൽ കിടന്നുഴലുന്നു. ഓ, നാനൿ, ഏകാഗ്രചിത്തനായി പരമാത്മനാമം സ്മരിക്കു. അവൻെറ നാമസ്മരണത്താലേ സുഖപ്രാപ്തി ലഭിക്കൂ!

ഈ ലോകത്തിലെ സർവ്വജീവജാലങ്ങൾക്കും പരമാത്മാവിൻെറ കാരുണ്യം മാത്രമേ ഏകാശ്രയം. ഈശ്വരൻെറ ദയയില്ലെങ്കിൽ, ജീവാത്മാവ് അസമർത്ഥനും, നിസ്സഹായനും ആവും. സത്‍ഗുരുവ്ൻെറ കൃപയാൽ, ഭക്തി ലഭിച്ച്, ജീവാത്മാ സംസാരസാഗരം തരണം ചെയ്യും.

എൻെറ മനസ്സേ! സത്ഗുരുവിനെ ആശ്രയിക്കു, പരമാത്മാവിൻെറ നാമം സ്മരിക്കു, സത്ഗുരുവിൻെറ ഉപദേശങ്ങൾ സ്വീകരിക്കു, എപ്പോഴും ഈശ്വരവിശ്വാസത്തിൽ നിൽക്കു, സത്കർമ്മങ്ങൾ ഈശ്വരാർപ്പണമായ് ചെയ്യു, നിൻെറ ഇഹലോകജീവിതം സഫലമാവും.

പരമാത്മാവിൽ സർവ്വഗുണങ്ങളും നിറഞ്ഞിരിക്കുന്നു. അവൻെറ ആദിയും, അന്തവും തേടിയാലും കിട്ടുകയില്ല! കേവലം വാക്കുകൾ മൂലം അവനെ അറിവാൻ കഴിയില്ല. മനസ്സ് ശുദ്ധമാക്കിയാൽ, അവൻ ഹൃദയത്തിൽ വസിക്കും!

മനുഷ്യൻ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ അത്യധികം പ്രയത്നിക്കുന്നു. തലകീഴായി നിന്ന് തപസ്സ് ചെയ്യുന്നു. എന്നാലും മനസ്സിലെ അഹങ്കാരം നീങ്ങുന്നില്ല. ഗരുവിൻെറ ഉപദേശം മൂലം, സത്‍കർമ്മങ്ങൾ ചെയ്ത്‍,, വികാരവിമുക്തനായാൽ, ഈശ്വരനാമം മനസ്സിൽ ഉദിക്കും.

സത്വ-രജസ്-തമോ ഗുണങ്ങൾക്കധീനമായി, മായയാൽ പ്രേരിതയായ് കർമ്മങ്ങൾ ചെയ്യുന്നു. മായയുടെ ബന്ധനത്തിൽ അകപ്പെട്ട പണ്ഡിതൻ ധർമ്മപുസ്തകങ്ങൾ പാരായണം ചെയ്യുന്നു; എന്നാലും മായയുടെ ബന്ധനത്തിൽ നിന്നും മാറി, ആത്മീകജ്ഞാനത്തിൽ എത്തുന്നില്ല.

സത്ഗുരുവിൻെറ വാണിയിൽ ശ്രദ്ധയുണ്ടായാൽ, മനസ്സിലുളള അഹങ്കാരം അകന്നുപോവും. ആ ഭക്തൻ ഈശ്വരചരണങ്ങളെ മനസ്സിൽ സ്ഥാപിക്കുന്നു. പരമാത്മാവിൻെറ അമൂല്യനാമത്തിൽ വിശ്വസിക്കുന്നു.

ഹേ, മനസ്സേ! സർവ്വസമയവും പരമാത്മാവെ സ്മരിക്കു. പരമാത്മാ ജനന-മരണ ദുഖങ്ങളെ അകററുന്നു. ഗുരുവിൻെറ വാണിയിൽ അവൻെറ സാന്നിദ്ധ്യം ഉണ്ട്. ഗുരുവിൻെറ വാണിയെ മനസ്സിൽ സ്ഥാപിക്കു.

ഏതു മനുഷ്യൻ ഈശ്വരഭക്തിയിൽ സ്ഥിരമായിരുന്ന്, പരമാത്മധ്യാനത്തിൽ സദാസമയം ലയിച്ചിരിക്കുന്നോ, ഈശ്വരപ്രേമം ആ മനുഷ്യൻെറ മനസ്സിൽ നിറയും.

ഏതു മനുഷ്യൻ അഹങ്കാരഭാവത്തിൽ ജീവിക്കുന്നുവോ, ആ മനുഷ്യൻ ഘോരമായ അന്ധകാരത്തിൽ വീഴുന്നു. മായാ മോഹങ്ങളിൽ കിടന്നുഴലുന്നു, പരമാത്മാവിൽ നിന്നും അകന്നുപോവുന്നു.

" ഗുരോ! വികാരങ്ങളിൽ നിന്ന് മോപനം ലഭിക്കാൻ,

ആരെ പൂജിക്കണം, ആരുടെ സ്തുതികൾ പഠിക്കണം? "

" എൻെറ കുഞ്ഞേ! നീ മനസ്സിലെ അഹങ്കാരം അകററു;

എൻെറ ശാസനം വരിക്കു; പരോപകാരം ചെയ്യു;
പരമാത്മാവിൻെറ നാമങ്ങൾ ജപിക്കു;
പരമാത്മാവിൻെറ വാണിയാൽ നിനക്കു ആത്മശാന്തി കിട്ടും!"

പരമാത്മാവിൻെറ സ്മരണയിൽ സർവ്വദാ വസിക്കുന്നവന്ന് ആത്മശാന്തി ലഭിക്കും, ശരീരത്തിലെ കഷ്ടങ്ങൾ നീങ്ങും, സത്വഗുണങ്ങൾ നിറഞ്ഞും, ഭക്തിയിൽ മുഴുകിയും, വസിക്കുന്ന ഭക്തന്ന് ഈശ്വരാനുഗ്രഹം ലഭിക്കും!

ഓ, നാനൿ, ഈലോകം ഒരു മായാജാലമാണ്. ഇതിൽ എല്ലാ ജീവജാലങ്ങളും കുടുങ്ങിയിരിക്കുന്നു. ഈശ്വരാനുഗ്രഹത്താൽ ചിലർക്കു മുക്തി ലഭിക്കുന്നു. അവരുടെ മനസ്സിൽ നിന്ന് മായ അകന്നുപോവുന്നു. അവരുടെ മനസ്സിൽ ഈശ്വരസാന്നിദ്ധ്യം നിലനിൽക്കുന്നു.

സർവ്വേശ്വരൻ എല്ലാ ലോകത്തിൻെറയും ആധാരമാണ്. എല്ലാ ലോകങ്ങളെയും സൃഷ്ടിച്ചും, സംഹരിച്ചും, സർവ്വവ്യാപിയായി നിൽക്കുന്നു. ഏതു മനുഷ്യൻെറ മനസ്സിൽ പരമാത്മാവിൻെറ ധ്യാനം നിറഞ്ഞിരിക്കുന്നുവോ, അവൻ ജീവന്മുക്തനാവുന്നു.

ഓ, നാനൿ, എനിക്കു എല്ലാ സമയവും, അവൻെറ മഹിമകളെ വർണ്ണിക്കുവാൻ കഴിയണേ. അവൻെറ ഭക്തിയിൽ സ്ഥിരത വരേണമേ. സത്ഗുണങ്ങളെ മനസ്സിൽ ഉറപ്പിച്ചും, ദുർഗുണങ്ങളെ ഉപേക്ഷിച്ചും, അവൻെറ ചരണങ്ങളിൽ ലയിക്കേണമേ.

മനസ്സിൽ നിന്ന് മായാമോഹങ്ങളെയും, വികാരങ്ങളേയും അകററി, സർവ്വേശ്വരൻെറ നാമം നിറച്ചാൽ, ആത്മശാന്തി സുലഭം ലഭിക്കും.

അസംഖ്യം തീർത്ഥങ്ങളിൽ മുങ്ങിയാലും, മനസ്സിലെ അഹങ്കാരം നീങ്ങുകയില്ല.

അനേകം ധർമ്മ-കർമ്മങ്ങൾ ചെയ്താലും,

അനേകം പാരായണങ്ങൾ ചെയ്താലും, അനേകം വിദ്യകൾ പഠിച്ചാലും, സത്ഗുരുവിൻെറ അനുഗ്രഹം മാത്രമേ മനസ്സിന്നു ശുദ്ധതയും, ശാന്തിയും നൽകും.

"ഞാൻ ഇതു ചെയ്തു", "എനിക്കു മാത്രമേ ഇതു സാധിക്കു", എന്നിങ്ങനെ പറയുന്നവർ മൂഢരാകുന്നു. അവർ എപ്പോഴും മായാ-മോഹത്തിൽ മുഴുകി, ജന്മജന്മാന്തരം കറങ്ങി കറങ്ങി തിരിയുന്നു.

സത്ഗുരു, ഈശ്വരൻെറ നാമമായ ഒരു തോണിയാണ്; സംസാരസാഗരം കടക്കാനുളള ഏകമാർഗ്ഗം. ഈശ്വരവിശ്വാസവും, ഗുരുഭക്തിയും ഉണ്ടെങ്കിലേ ആ തോണിയിൽ കയറി മറുകരയിൽ എത്താം.

എങ്ങനെ വെളളം സസ്യങ്ങൾക്കു പച്ചനിറം തരുന്നുവോ, അങ്ങനെ പരമാത്മാവിൻെറ ചൈതന്യം സർവ്വസൃഷ്ടികളിലും നിറഞ്ഞിരിക്കുന്നു. എന്നാൽ ചില മനുഷ്യർക്കു മായാ-മോഹങ്ങൾ മനസ്സിൽ നറഞ്ഞിരിക്കുന്നതിനാൽ, ആ ചൈതന്യം അകന്നു പോവുന്നു.

സൂർയ്യൻ ഉദിക്കുന്നു, ദിവസം ആരംഭിക്കുന്നു; സൂർയ്യൻ അസ്തമിക്കുന്നു, രാത്രി ആരംഭിക്കുന്നു; ഇങ്ങനെ ജീവിതം അവസാനിക്കുന്നു; പക്ഷേ മനുഷ്യൻ അറിയുന്നില്ല. മൃത്യു രൂപമായ ചുണ്ടെലി, ജീവ രൂപമായ കയറിനെ മെല്ലെ മെല്ലെ ചുരണ്ടുന്നു; എന്നാലും ജീവൻ അറിയുന്നില്ല. മായ മധു പോലെ പരന്നിരിക്കുന്നു; മനുഷ്യൻ അതിൽ കുടുങ്ങി മരിക്കുന്നു.

ഓ, മനുഷ്യാ, ഭാർയ്യയേയും, മക്കളേയും നീ സ്നേഹിക്കുന്നു; അനേകം ഖാദ്യപദാർതാഥങ്ങൾ അനുഭവിക്കുന്നു; അനേകം വിനോദ-സുഖങ്ങളിൽ ലയിക്കുന്നു; അനേകം സുഖ-സമ്പത്തികൾ അനുഭവിക്കുന്നു; അനേകം കൽപ്പനകൾ കൊടുക്കുന്നു; സർവ്വസമയവും ചക്രവർത്തിപോലെ നടിക്കുന്നു; ഈശ്വരനെ ഓർമ്മിക്കുവാൻ ഒട്ടും സമയമില്ല; നിനക്കു ആത്മശാന്തി എങ്ങനെ കിട്ടും?

മൃഗങ്ങൾക്കും, പക്ഷികൾക്കും, മരണത്തിൻെറ ചിന്തനയില്ല. മായാമോഹങ്ങളിൽ മുഴുകിയ മനുഷ്യനും അവയെപ്പോലെ.

നിൻെറ ഇപ്പോഴത്തെ വാസസ്ഥലം ഒരു ദിവസം ഒഴിയണം; എന്നാലും നീ അതിൽത്തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്നു! നിൻെറ അടുത്ത വാസസ്ഥലം എവിടേയെന്ന് നിനക്കറിയുമോ? ഈശ്വരനിൽ ശരണം നേടിയവന്ന് ആ ബന്ധനം ഇല്ല!

വയലിൽ ധാന്യം കൊയ്തെടുക്കുന്നവൻ ഇളയതോ, പച്ചയോ, മൂത്തതോ, എന്നു നോക്കുന്നില്ല. ഈശ്വരൻെറ കല്പന കിട്ടിയാൽ, വയസ്സു നോക്കിയിട്ട് മൃത്യു വരുന്നില്ല!

മായാമോഹങ്ങളിൽ മുഴുകിയ മനുഷ്യൻ, തൻെറ ജീവിതത്തിലെ ആദ്യഭാഗം ആശാ-പാശങ്ങളിലും, അടുത്ത ഭാഗം മോഹമായ നിദ്രയിലും, മൂന്നാമത്തെ ഭാഗം വിഷയവികാരങ്ങളിലും, അവസാനത്തെ ഭാഗം ഓർമ്മയില്ലാതേയും കഴിക്കുന്നു. പരമാത്മാവൻെറ സ്മരണം തീരെ ചെയ്യുന്നില്ല.

ജീവൻെറ ഒരേ ആധാരം, പരമാത്മാ തന്നെ. ജീവനെ എല്ലാ ആഗ്രഹങ്ങളിൽ നിന്നും രക്ഷിക്കുന്നവനും, ജീവൻെറ മാർഗ്ഗദർശിയും പരമാത്മാ തന്നെ. എൻെറ മനസ്സേ, പരമാത്മാവിനെ ശരണം പ്രാപിക്കു.

എൻെറ അമ്മയും, അച്ഛനും, ജ്യേഷ്ഠനും,

ബന്ധുവും, സഖാവും, പരമാത്മാ തന്നെ.

പരമാത്മാ തന്നതല്ലെ ഈ ദേഹവും, ദേഹിയും. ഓ, മനസ്സേ, അവനെ ഒരിക്കലും മറക്കരുതേ.

ഏതൊരു ജീവൻ പൂർവ്വജന്മത്തിൽ സത്കർമ്മങ്ങൾ ചെയ്തു പുണ്യം നേടിയിട്ടുണ്ടോ, പരമാത്മാ അവൻെറ സഖാവായി നിൽക്കുന്നു.

എൻെറ മനസ്സും, ശരീരവും, സമ്പത്തികളും,

ഞാൻ ഈശ്വരന്ന് സമർപ്പിച്ചിരിക്കുന്നു. ഈശ്വരൻ എല്ലാ ജീവജാലങ്ങളുടെയും അന്തർയ്യാമിയായി, അവർ ചെയ്യുന്ന കർമ്മങ്ങളെ കാണുന്നു, കേൾക്കുന്നു.

ഓ, നാനൿ, നിൻെറ ശരീരം, നിൻെറ ധനം, നിൻെറ അംഗകാന്തി, നിൻെറ കുടുംബം, നിൻെറ അധികാരം, നിൻെറ രാജ്യം, നിൻെറ വസ്ത്രാഭൂഷണങ്ങൾ, നിൻെറ സുഖ-സൌകർയ്യങ്ങൾ, എല്ലാം ഈശ്വരവിശ്വാസം ഇല്ലെങ്കിൽ, വെറും ശൂന്യം തന്നേയല്ലേ! ഒരു എള്ളോളം ഈശ്വരവിശ്വാസം ഉണ്ടെങ്കിൽ, നിൻെറ ആത്മാവും, മനസ്സും, ശരീരവും, പൂർണ്ണമായി വികസിക്കും, ജീവിതം സഫലമാവും!

മനസ്സിൽ ഗുരുവിൻെറ ഉപദേശങ്ങൾ നിൽക്കുമ്പോൾ,

ദുഖ-കഷ്ട-ഭയ-ഭീതികൾക്കു സ്ഥാനമില്ല. മനുഷ്യൻ അസംഖ്യം യത്നങ്ങൾ ചെയ്താലും, ഗുരുവിൻെറ അനുഗ്രഹമില്ലാതെ മറുകര കാണില്ല.

ഓ, നാനൿ, സദ്ഗുരു നിൻെറ മനസ്സിനെ സ്ഥിരമാക്കി; നിനക്കു സർവ്വസ്ഥലത്തും അവൻെറ രൂപം കാണുന്നു; സർവ്വ ജീവജാലങ്ങളുടെയും അകത്തും, പുറത്തും!

സത്ഗുരുവിനെ പരമാത്മാവിൻെറ രൂപമായി വരിക്കു; മനസ്സിൽ ആദാരസഹിതം സ്ഥാപിക്കു; സത്ഗുരു ആത്മീകജീവൻ നൽകുന്നു; ഇഹലോകജീവിതത്തിൽ ആശ്രയമായി നിൽക്കുന്നു; സത്ഗുരുവിൻെറ ഉപദേശങ്ങളാൽ ജന്മം സഫലമാവുന്നു; മായാമോഹങ്ങളിൽ നിന്നും മുക്തി കിട്ടുന്നു.

സത്ഗുരു ഒരു പുണ്യതീർത്ഥമാണ്; പാരിജാത വൃക്ഷമാണ്; സത്ഗുരു സംസാരദുഖങ്ങളെ അകററി, ഈശ്വരധ്യാനം നൽകുന്നു; സത്ഗുരു സർവ്വശക്തിമാനും, ആദി-അന്തം ഇല്ലാത്തവനും, സർവ്വഗുണസമ്പന്നനും, സർവ്വവ്യാപിയും ആണ്!

ഈശ്വരൻെറ സ്രഷ്ടി-സ്തിഥി-സംഹാരങ്ങൾ ആരുടേയും ഉപദേശത്തിനാൽ അല്ല നടക്കുന്നത്. ഈശ്വരൻ സ്വയം ശക്തിയാൽ എല്ലാം ചെയ്യുന്നു. എല്ലാ ജീവജാലങ്ങളേയും അവൻ കടാക്ഷിക്കുന്നു.

ഹേ, പ്രഭോ! സംസാര സാഗരവും നീ തന്നേ; അതിനെ കടക്കാനുളള തോണിയും നീ തന്നേ; അതിൻെറ ഇക്കരയും, അക്കരയും നീ തന്നേ; തോണി തുഴയുന്നവനും നീ തന്നേ; മാർഗ്ഗദർശിയും നീ തന്നേ; ധ്രുവ നക്ഷത്രവും നീ തന്നേ; എല്ലാ ജീവജാലങ്ങൾക്കും നീയല്ലേ ആധാരം!

വിശാലമായ സമുദ്രത്തിൽ നീന്തിക്കളിക്കുന്ന ഒരു മത്സ്യം വലയെ കണ്ടില്ല. അതിൻെറ ഗർവ്വത്താൽ വലയിൽ കടുങ്ങി. വല അതിൻെറ മരണത്തിന്നു കാരണമായി. അതുപോലെ സംസാരസാഗരത്തിലും, മായാമോഹങ്ങളായ വലയിൽ കടുങ്ങി, ജീവൻ മൃത്യുവിന്ന് അധീനമാവുന്നു. ഹേ, പ്രഭോ! അങ്ങുന്ന് എൻെറ സഖാവും, എൻെറ ദുഖങ്ങളെ അറിയുന്നവനും അല്ലേ! അങ്ങയുടെ മഹിമകളെ ഓർമ്മിച്ചും, പുകഴ്ത്തിയും, എനിക്കു സംസാരസാഗരം കടക്കാമല്ലോ!

മനസ്സിൽ ദുഷ്ടവികാരങ്ങൾ നിറഞ്ഞാൽ,

ശരീരത്തിലും ആ വികാരങ്ങൾ നിറഞ്ഞുപോവും. നാവിൽ ഖാദ്യപദാർത്ഥങ്ങളുടെ രുചി നിൽക്കും പോലെ, വായിൽ നിന്ന് അസത്യവും, ദുഷ്ടവചനങ്ങളും വെളിപ്പെടും. സത്ഗുരുവിൻെറ വാക്കുകളായ ശുദ്ധജലത്താൽ മാത്രമേ മനസ്സും, ഇന്ദ്രിയങ്ങളും, ശുദ്ധമാക്കി, ഈശ്വരവിശ്വാസവും, ഭക്തിയും, നിലനിർത്താം.

എത്ര എത്ര മതഗ്രന്ഥങ്ങൾ പഠിച്ചാലും, എത്ര എത്ര ഹോമങ്ങൾ ചെയ്താലും, എത്ര എത്ര ഇന്ദ്രിയ നിഗ്രഹങ്ങൾ ചെയ്താലും, എത്ര എത്ര തീർത്ഥസ്നാനങ്ങൾ ചെയ്താലും, എത്ര എത്ര ദാന-ധർമ്മങ്ങൾ ചെയ്താലും, പരമാത്മാവിൻെറ സ്മരണം ഇല്ലെങ്കിൽ എല്ലാം നിഷ്ഫലം! നീ വിതച്ച വിത്തല്ലാതേ, വേറെ വിത്ത് മുളക്കുമോ?

വഴി തെററി ഞാൻ കുന്നും, മലയും കയറി, ആധാരം ഇല്ലാതെ, കാട്ടിൽ അലഞ്ഞു തിരിഞ്ഞു. ഈശ്വരൻെറ നാമം ഓർത്തില്ല, സത്ഗുരുവിൻെറ ഉപദേശം കേട്ടില്ല, മററു യാത്രീകരോടും ചോദിച്ചില്ല, ജന്മ ജന്മാന്തരങ്ങളിൽ വരുന്നു, പോവുന്നു.

വിശ്വാസമുളള മനസ്സിനെ ഈശ്വരൻ തൻെറ ഗൃഹമാക്കുന്നു. സർവ്വ വ്യാപിയായ അവൻെറ ജ്യോതി അതിൽ പ്രകാശിക്കുന്നു. സൂർയ്യ-ചന്ദ്രന്മാർ ദീപങ്ങളായി വിളങ്ങുന്നു. സൂർയ്യൻ അജ്ഞാനമായ അന്ധകാരത്തെ നീക്കുന്നു. ചന്ദ്രൻ കാമ-ക്രോധാദി വികാരങ്ങളെ അടക്കുന്നു.

എല്ലാവരും സുഖം മാത്രം ആഗ്രഹിക്കുന്നു; ദുഖം വരരുതെന്നും; പക്ഷേ സുഖ-ദുഖങ്ങൾ മാറി മാറി വരും, വന്നുകൊണ്ടിരിക്കും. ഏതൊരുവൻ സുഖ-ദുഖങ്ങളെ ഒരേ മാതിരി വീക്ഷിക്കുന്നോ, അവൻെറ മനസ്സ് ശാന്തമായ സ്ഥിതിയിൽ നിൽക്കും. വേദങ്ങളും, പുരാണ-ഇതിഹാസങ്ങളും, വേദവ്യാസ മഹർഷിയും,

ഈ തത്വത്തെ ഉപദേശിക്കുന്നു.

സംസാര സമുദ്രം അഗാധവും, ഭീകരവും, ഇക്കരയോ, അക്കരയോ ഇല്ലാത്തതും ആണ്. ഇതിനെ കടക്കുവാൻ തോണിയില്ല, തുഴകോലുമില്ല, തോണിക്കാരനും ഇല്ല. സത്ഗുരുവിൽ ഉറച്ച വിശ്വാസം തോണിയായും, സത്ഗുരുവിൻെറ കടാക്ഷം തോണിക്കാരനും ആവും.

താമരപ്പൂവു വെളളത്തിൽ വസിക്കുന്നു, വെളളത്തിലെ അലകൾ അതിനെ അലട്ടുന്നില്ല; വെളളത്തെ സ്നേഹിക്കുന്നതിനാൽ, പൂർണ്ണമായ് വികസിക്കുന്നു. വെളളമില്ലെങ്കിൽ അതെങ്ങനെ ജീവിക്കും?

ഓ, നാനൿ, മത്സ്യം ജലത്തെ സ്നേഹിക്കുന്നു; ജലം എത്ര അധികമോ, അത്രയും അതിനു സന്തോഷം. ജലമില്ലെങ്കിൽ മത്സ്യം ഒരു നിമിഷം പോലും ജീവിക്കുമോ? വേഴാംമ്പൽ പക്ഷി മഴയെ സ്നേഹിക്കുന്നു; കുളങ്ങൾ നിറഞ്ഞിരുന്നാലും, എല്ലാ സ്ഥലവും ജലമായാലും, പുതുമഴയുടെ ഒരു തുളളി വെളളമല്ലേ അതിനു സന്തോഷം? ചക്രവാക പക്ഷി, സൂർയ്യനേ സ്നേഹിക്കുന്നു; സൂർയ്യൻ മറഞ്ഞാൽ, അത് ഒരു നിമിഷവും ഉറങ്ങുന്നില്ല. വെളളം, പാലിനെ സ്നേഹിക്കുന്നു; വെളളം പാലിൽ ചേർന്നാൽ, പാലിന്ന് കരിഞ്ഞ മണം വരുന്നില്ല.

ഒട്ടേറെ പക്ഷികൾ കുളക്കരയിൽ കളിക്കുന്നു, കൊത്തിക്കൊറിക്കുന്നു;

ഒരു നിമിഷത്തിൽ പറന്നു പോവുന്നു.

അതേ പോലെ തന്നെ നമ്മുടെ കളിയും, ജീവിതവും. മരണ സമയവും തലയിൽ കേററി,

മരുവുന്നു ഭൂമിയിൽ മനുജന്മാർ.
എല്ലാ ഗുണങ്ങളിലും വെച്ച് സത്യം ശ്രേഷ്‍ടം ആകുന്നു,

പക്ഷേ സത്യമാർഗ്ഗത്തിൽ ജീവിക്കുന്നത് അതിലും ശ്രേഷ്‍ടം.

ഹേ, മനുഷ്യാ, ഭൂലോകത്തിൽ നിൻെറ സ്ഥാനത്തെ ഓർക്കു; നിൻെറ ശരീരം, അമ്മയുടെ അണ്ഡത്തിൽ നിന്നും, അച്ഛൻെറ വീർയ്യത്തിൽ നിന്നും അല്ലേ ഉണ്ടായത്? നിൻെറ ശ്വാസോഛ്വാസങ്ങളുടെ എണ്ണം നിശ്ചിതം ആണല്ലോ!

ഈ ലോകത്തിലെ സർവ്വ വസ്തുക്കളും നശ്വരമാണ്; ഈശ്വരനെന്നും, അളളാഹുവെന്നും, കർത്താവെന്നും, വിളിക്കുന്ന ആ പരമതത്വം മാത്രം ശാശ്വതമായി നിൽക്കുന്നു. ആ ശാശ്വത തത്വം എല്ലാ ജീവജാലങ്ങളുടെയും, സൃഷ്ടി-സ്ഥിതി-സംഹാര കർത്താവാണ്.

നാംദേവ് ജാതിയാൽ വെളുത്തേടനും, * കബീർ ജാതിയാൽ നെയ്തുകാരനും, പ്രഹ്ളാദൻ അസുരൻെറ പുത്രനും, ആയിരുന്നിട്ടും, ഈശ്വര ഭക്തിയിൽ ഉറച്ചു നിന്ന്, ഈശ്വരാനുഗ്രഹം നേടി.

  • ( നാംദേവ് = മഹാരാഷ്ട്ര ഭക്ത കവി;
കബീർ = ഉത്തരപ്രദേശ ഭക്ത കവി;
പ്രഹ്ളാദൻ = ചെറിയ കുട്ടിയായ വിഷ്ണുഭക്തൻ)

മനസ്സമാധാനം ഈശ്വരാനുഗ്രഹത്താൽ വരുന്നു. മനസ്സമാധാനം നാമോച്ചാരണത്താൽ വരുന്നു. മനസ്സമാധാനം സത്യമായ ജീവിതത്താൽ വരുന്നു. മനസ്സമാധാനം സത്ഗുരുവിൻെറ ഉപദേശത്താൽ വരുന്നു. മനസ്സമാധാനം ഈശ്വരൻെറ ഭജനത്താൽ വരുന്നു. മനസ്സമാധാനം വന്നാൽ ജീവിതം സുഖമായ് വരുന്നു. മനസ്സമാധാനം വന്നാൽ മൃത്യുഭയം വരുന്നില്ല. മനസ്സമാധാനം വന്നാൽ മായാമോഹങ്ങൾ വരുന്നില്ല. മനസ്സമാധാനം വന്നാൽ സത്യസ്വരൂപൻെറ പ്രകാശം വിളങ്ങുന്നു.

ഓ,നാനൿ, നിനക്കു കഷ്‍ടകാലം വരുമ്പോൾ, ആരും തുണയായി നിൽക്കുന്നില്ല; നിൻെറ സഖാക്കളും ശത്രുക്കളാകുന്നു; നിൻെറ ബന്ധുക്കളും നിന്നെ വിട്ടുപോകുന്നു; എല്ലാ ആധാരങ്ങളും, വിശ്വാസങ്ങളും നഷ്ടമാവുന്നു; എന്നാലും, ഈശ്വവിശ്വാസം ഉണ്ടെങ്കിൽ ഇതൊന്നും നിന്നെ ബാധിക്കുകയില്ല.

ഓ,നാനൿ, ശരീരം ദാരിദ്രത്താലും, വിശപ്പിനാലും ക്ഷീണിച്ചും, കയ്യിൽ പണമില്ലാതേയും, ആരും സഹായിക്കാതേയും, വിചാരിച്ചതും, ആരംഭിച്ചതും ആയ കാർയ്യങ്ങൾ നടക്കാതേയും, മനോവ്യാധിയും, ശരീരവ്യാധിയും, കുടുംബഭാരങ്ങളും, സുഖ-ദുഖങ്ങളാലും, ഇരിക്കാനും, കിടക്കാനും വയ്യാതെയും, കിടന്നുഴലുമ്പോൾ, ഈശ്വരസ്മരണം മാത്രമേ അമൃതമായ് വരൂ!

കാമ-ക്രോധ-മദ-മാത്സ്യരങ്ങളിൽ മുഴുകി, അനേകം പാപകർമ്മങ്ങൾക്കധീനനായി, ധർമ്മ കാർയ്യങ്ങളോ, ധർമ്മ ചിന്തകളോ ഇല്ലെങ്കിലും ഈശ്വരനെ ആത്മാർത്ഥമായി നിമിഷനേരമെങ്കിലും സ്മരിച്ചു, ശരണം അഭ്യർത്ഥിച്ചാൽ നീനക്കു മുക്തി ലഭിക്കും.

വേദ-ശാസ്ത്ര-പുരാണ-ഇതിഹാസങ്ങളിൽ വിദ്വാനും, ശരീരനിയന്ത്രണം ചെയ്തവനും, യോഗസിദ്ധികൾ കിട്ടിയവനും, അനേകം ക്ഷേത്രദർശനവും, പുണ്യതീർത്ഥസ്നാനം ചെയ്തവനും, സർവ്വേശ്വരനിൽ ദൃഢഭക്തി ഇല്ലെങ്കിൽ മുക്തി നേടുകയില്ല.

നിനക്കു അസംഖ്യം രാജ്യങ്ങളും, ഭരണാധികാരവും, കൊട്ടാരങ്ങളും, ധനസമ്പത്തിയും, സൈന്യബലവും, സുഖഭോഗങ്ങളും, സത്കീർത്തിയും, മതവിശ്വാസവും, മാതാ-പിതാവും, പുത്ര-മിത്ര-കളത്രങ്ങളും, ആരോഗ്യമുളളതും, ദൃഢഗാത്രവുമായ ശരീരവും, സദാസമയവും മരണചിന്തയില്ലാതെ ഭോഗങ്ങൾ അനുഭവിച്ചും, ഈശ്വരസ്മരണ ഇല്ലാതെ കാലം കഴിക്കാം; പക്ഷേ മരണ സമയം വന്നാൽ, അതെല്ലാം നിന്നെ രക്ഷിക്കുമോ?

മനസ്സേ, ഈശ്വരപ്രീതി ലഭിക്കാനുളള മാർഗ്ഗം നിനക്കറിയാമോ? ധ്യാനമോ, ശാസ്ത്രപാണ്ഡിത്യമോ, യോഗമാർഗ്ഗമോ, മൌനമോ, ബ്രഹ്മചർയ്യമോ, വികാരവിരക്തിയോ, ഒമ്പതു വിധം അർച്ചനയോ, വേദപാരായണമോ, സംന്യാസമാർഗ്ഗമോ, തീർത്ഥസ്നാനങ്ങളോ, നിരാഹാരവ്രതമോ, ഏകാന്തവാസമോ; ഇതെന്നും അല്ലാതെ, സർവ്വ കർമ്മങ്ങളും ഈശ്വരാർപ്പണം ആക്കി, അവനെ ശരണം പ്രാപിക്കുന്നതല്ലേ ?

ഹേ, പ്രഭോ! യോഗികളിൽ അങ്ങുന്ന് യോഗിയും, ഭോഗികളിൽ അങ്ങുന്ന് ഭോഗിയും, ത്രിലോകങ്ങളിൽ അങ്ങുന്ന് മായാരൂപനും,

സൃഷ്ടി-സ്ഥിതി കർത്താവായും,

സർവ്വശക്തിമാനായും വിളങ്ങുന്നു.

ഹേ, പ്രഭോ! നിൻെറ മഹിമകൾ ആത്മാനന്ദം നൽകുന്നു; നിൻെറ സതുതി-സ്‍മൃതികൾ മനസ്സിൽ ഉറച്ചു നിൽക്കുന്നു; നിൻെറ സുഖമായ സേവാഭക്തി മനസ്സിൽ നിൽക്കാൻ, അങ്ങയുടെ അനുഗ്രഹങ്ങൾ വേണം; അങ്ങുന്ന് എന്നെ സംസാരസാഗരത്തിൽ നയിക്കണം.

ഹേ, പ്രഭോ! അങ്ങയുടെ ആജ്ഞയാൽ മഴക്കാലം വന്നു; സത്യരൂപമായ കലപ്പയാൽ ഞാൻ മനസ്സിനെ ഉഴുതു; ഈശ്വരൻെറ നാമം വിതച്ചു; ഭക്തിയായ വെളളം ഒഴിച്ചു; അവൻെറ അനുഗ്രഹങ്ങൾ കൊയ്തെടുത്തു.

ജീവാത്മാവേ, ജീവിതമായ രാത്രിയുടെ ആദ്യ യാമത്തിൽ, ഈശ്വര കല്പനയാൽ നീ അമ്മയുടെ ഗർഭത്തിൽ വീണു. ഗർഭത്തിൽ തലകീഴായി കിടന്ന്, നീ ഈശ്വരനെ പ്രാർത്ഥിച്ചു. ഈശ്വരകൃപയാൽ നീ ഈ കലിയുഗത്തിൽ നഗ്നനായി വന്നു; നിനക്കു ഈശ്വരൻ വിധിച്ചതെല്ലാം അനുഭവിച്ചു, ഇഹലോകത്തിൽ നിന്നു നഗ്നനായി തിരിച്ചു പോവും.

ജീവാത്മാവേ, ജീവിതമായ രാത്രിയുടെ രണ്ടാം യാമത്തിൽ, നീ മാതാ-പിതാ-ബന്ധുക്കളുടെ ലാളനങ്ങളിൽ മുഴുകീട്ട് ഈശ്വരനെ ധ്യാനിച്ചില്ല, ഒട്ടും ഓർമ്മിച്ചതും ഇല്ല, ക്രീഢാ വിനോദങ്ങളിൽ സർവ്വസമയവും ലയിച്ചിരുന്നു.

ജീവാത്മാവേ, ജീവിതമായ രാത്രിയുടെ മൂന്നാം യാമത്തിൽ, നിൻെറ ചിന്തകളും, പ്രവർത്തികളും, യൌവനസുഖങ്ങളിലും, ധനം ശേഖരിക്കുന്നതിലും, മായാ മോഹങ്ങളിലും കഴിഞ്ഞു; സത്കർമ്മങ്ങൾക്കും, ഈശ്വരധ്യാനത്തിന്നും സമയം കിട്ടീല.

ജീവാത്മാവേ, ജീവിതമായ രാത്രിയുടെ ആന്ത്യ യാമത്തിൽ, മൃത്യു വരുമ്പോൾ, നിൻെറ പശ്ചാത്താപവും, പ്രായശ്ചിത്ഥവും, ഒരു നിവൃത്തിയും തരുന്നില്ല. നീ ചെയ്ത കർമ്മഫലങ്ങൾ നിൻെറ കൂടേ വരും.

ഓ, നാനൿ, ശൈശവത്തിൽ നിൻെറ മനസ്സ് പരിശുദ്ധമായിരുന്നു, അമ്മയുടെ പാലും, താരാട്ടുകളും, അച്ഛൻെറ ലാളനകളും, അവരുടെ സ്നേഹങ്ങളായ മായയിൽ നീ അകപ്പെട്ടെങ്കിലും, നിൻെറ പൂർവ്വജന്മ കർമ്മഫലങ്ങൾ നിന്നെ നയിച്ചു വന്നു. ഈശ്വരൻെറ കാരുണ്യത്താൽ നീ വളർന്നുവന്നു.

ഓ, നാനൿ, ബാല്യാവസ്ഥയിൽ നീ കളിച്ചും, ചിരിച്ചും, വിദ്യാഭ്യാസത്തിലും, മററും മുഴകിയിരുന്നു.

ഓ, നാനൿ, കൌമാരാവസ്ഥയിൽ നീ നിൻെറ ശക്തിയിലും, സൌന്ദർയ്യത്തിലും ഗർവിഷ്ടനായിരുന്നു; അഹോരാത്രം നീ ലൈഗീകസുഖങ്ങളിൽ വ്യർത്ഥമാക്കി; ഈശ്വരധ്യാനത്തിന്നു സമയം ഇല്ലാതെ ആയി.

ഓ,നാനൿ, യൌവനാവസ്ഥയിൽ നീ നിൻെറ ഭാർയ്യാ-പുത്രാദികളിലും, ബന്ധുക്കളിലും സമയം കഴിച്ചു; ഈശ്വരൻെറ സ്മരണക്കോ, പ്രാർത്ഥനക്കോ സമയം കിട്ടീല.

ഓ, നാനൿ, വാർദ്ധക്യാവസ്ഥയിൽ നിൻെറ തലമുടിയിൽ വെളളിക്കമ്പികൾ വന്നു കൂടുമ്പോൾ, ദൃഷ്ടിയും, ശ്രവണവും, ശബ്ദവും, ഘ്രാണവും, കുറയുമ്പോൾ, ഓർമ്മശക്തിയും, ബുദ്ധിയും മങ്ങുമ്പോൾ, നിൻെറ ധനസമ്പത്തികൾ മൂലം അവ ശരിയാക്കാമോ? നിൻെറ സമയം അടുത്തിരിക്കുമ്പോൾ ഈശ്വരനാമം ഓർമ്മിക്കു! നിൻെറ അന്തിമയാത്രയിൽ നീ ചെയ്ത കർമ്മങ്ങളും, ഈശ്വരനാമവും മത്രമേ നിന്നെ അനുഗമിക്കൂ!

ഓ, മനുഷ്യാ, എത്ര സമയം നിൻെറ യൌവനം നിൽക്കുന്നുവോ, അത്രയും സമയം ഈശ്വരൻെറ നാമങ്ങളെ ഓർമ്മിക്കു; വൃദ്ധാവസ്ഥയിൽ ഓർമ്മക്കുറവിനാൽ, നാമസ്‍മരണം ചെയ്തില്ലെങ്കിലും, അന്ത്യസമയത്തിൽ ഈശ്വരനാമം നിന്നെ സഹായിക്കും, നിൻെറ കൂടേ വരും. നിൻെറ ഓരോ ശ്വാസോഛ്വാസത്തിലും, ഈശ്വരനാമം ജപിക്കു; നിൻെറ ഓരോ ശ്വാസോഛ്വാസവും, അവൻെറ കരുണയാലാണ്!

ഓ, മനുഷ്യാ, ഈശ്വരപ്രേമം ഇല്ലെങ്കിൽ, മായാ മോഹങ്ങളിൽ മുങ്ങി, മനസ്സ് ശൂന്യമാവുന്നു. ഈശ്വരൻ സകല ലോകങ്ങളുടെയും കർത്താവായി, സകല ലോകങ്ങളുടെയും രക്ഷകനായി,

ഭക്തന്മാരുടെ ആശ്രയമായി വിളങ്ങുന്നു.

ഓ, നാനൿ, ജാതി ഏതായാലും, മതം ഏതായാലും, രൂപം ഏതായാലും, ഭാഷ ഏതായാലും, വംശം ഏതായാലും,

സ്വഭാവം ഏതായാലും, ശരീരത്തിൻെറ നിറം ഏതായാലും,

ഈശ്വരൻെറ സൃഷ്ടിയിലെ എല്ലാ ജീവജാലങ്ങളുടേയും, ദേഹത്തിൽ ചലിക്കുന്ന രക്തത്തിൻെറ നിറം ഒന്നല്ലേ? അതേ പോലെ, ഈശ്വരൻെറ ആരാധനകൾ ബഹുവിധമായാലും, ഈശ്വരനിലെ പ്രേമവും, ഭക്തിയും, ഒന്നു തന്നെ.

ഏഴു ദ്വീപുകൾ, ഏഴു സമുദ്രങ്ങൾ, ഒമ്പതു ഖണ്ഡങ്ങൾ, നാലു വേദങ്ങൾ, പതിനെട്ടു പുരാണങ്ങൾ, എന്നിങ്ങനെ എല്ലാവത്തിലും, അങ്ങുന്ന് പ്രത്യക്ഷമാണല്ലോ! അങ്ങയുടെ ആശ്ചർയ്യജനകവും, അഗണ്യവും ആയ ലീലകൾ സർവ്വ ലോകങ്ങളിലും വ്യാപിച്ചിരിക്കുന്നു.

ഈശ്വരനാമങ്ങൾ എഴുതാൻ, പേനയും, മഷിയും, കടലാസും, ഒന്നും ആവശ്യമില്ല. അവൻെറ നാമങ്ങൾ മനസ്സിൽ എഴുതു; മനസ്സിൽ നാമം സ്ഥിരമായി നിൽക്കും.

ഈശ്വരൻെറ ധർമ്മങ്ങൾ ന്യായരൂപമാണ്; അവൻെറ മഹിമകളും, കീർത്തനവും സുഖദായകമാണ്; അവൻെറ അനുഗ്രഹങ്ങൾക്ക് ഉപമയായി വേറൊന്നുമില്ല. ഈശ്വരനിൽ ഉറച്ച ഭക്തിയേ, സർവ്വസമയത്തും രക്ഷാമാർഗ്ഗം.

ധനത്തിൽ കൊതിയുണ്ടായാൽ, ജീവിതം ദുഷ്കരമാകും; അഹങ്കാരത്തിൽ മുഴുകി, ആത്മശാന്തി നശിക്കും; മായാമോഹങ്ങളിൽ കുടുങ്ങി സർവ്വസമയവും ദുഖിക്കും; ഈശ്വരഭക്തിയാൽ ജീവിതവും, മരണവും സുഖപ്രഥമാവും!

അങ്ങു തന്നെ അഗാദമായ സമുദ്രം, അങ്ങു തന്നെ അതിലെ മത്സ്യങ്ങൾ, അങ്ങു തന്നെ മത്സ്യം പിടിക്കുന്ന വല, അങ്ങു തന്നെ മത്സ്യത്തിനു കൊടുക്കുന്ന പുഴു, അങ്ങു തന്നെ വല എറിയുന്ന മുക്കുവൻ, അങ്ങു തന്നെ കുടുങ്ങുന്നവയെ മോചിപ്പിക്കുന്നവൻ. അങ്ങു തന്നെ ആ ഭംഗിയുളള താമരപ്പൂവ്, വിശാലമായ ആ സമുദ്രത്തിലെ നയനാഭിരാമം!

എൻെറ മനസ്സേ, നാമസ്‍മരണം, സർവ്വസമയവും സുഖദായകമാണ്;

നാമസ്‍മരണം, സർവ്വപാപങ്ങളിൽ നിന്നൂം മുക്തി നൽകുന്നു;
നാമസ്‍മരണത്താൽ , ദുഖ-ദാരിദ്രങ്ങൾ അകന്നു പോവുന്നു;
നാമസ്‍മരണത്താൽ  സത്ഗുരുവിൻെറ അനുഗ്രഹം ലഭിക്കുന്നു.

ഈശ്വരൻ ഭൂമിയിലും, ജലത്തിലും,

ആകാശത്തിലും നിറഞ്ഞിരിക്കുന്നു.

ഈശ്വരൻ സജ്ജനങ്ങളെ രക്ഷിച്ചും, ദുഷ്‍ടജനങ്ങളെ സംഹരിച്ചും, ധർമ്മപരിപാലനം നടത്തുന്നു.

ഭക്തകവി കബീറിൻെറ വാക്യങ്ങൾ‍: തൻെറ മകൻ ദിനം പ്രതി വളർന്നുവരുന്നു ',

എന്നു അമ്മ വിചാരിക്കുന്നു, ലാളിക്കുന്നു;

അമ്മ അറിയുമോ, മകൻെറ ജീവിതം ദിനം പ്രതിദിനം കുറഞ്ഞുവരുന്നു, എന്ന്? ' എൻെറ മോനേ, എൻെറ കുഞ്ഞേ ' എന്നെല്ലാം അവനെ ലാളിക്കുമ്പോൾ, യമരാജൻ നോക്കി നോക്കി ചിരിക്കുന്നു!"

ഹേ, പ്രഭോ! അങ്ങുന്ന് ഈ വിധം മായാമോഹങ്ങളിൽ ജീവികളെ മുക്കുന്നു, മരണം നിശ്ചയമാണെന്നതു മറക്കുന്നു. ഈശ്വരൻെറ മഹിമകളെ കീർത്തിക്കു, ഈശ്വരനിൽ ആത്മസമർപ്പണം ചെയ്യു, ഈശ്വരനാമങ്ങൾ ഓർമ്മിക്കു, ജപിക്കു, ഈ സംസാരസാഗരം എളുപ്പമായി കടക്കാം!"

ഭക്തകവി ത്രിലോചൻെറ വാക്യങ്ങൾ‍: * " മനസ്സ് മായയിൽ മുഴുകിയാൽ, മനുഷ്യൻ വാർദ്ധ്യക്യവും, മരണവും ഓർക്കുന്നില്ല; ബന്ധുമിത്രങ്ങളെ നോക്കി സന്തോഷിക്കുന്നു; അന്യ ഗൃഹങ്ങളെ നോക്കി അസൂയപ്പെടുന്നു; യമദൂതൻെറ ശക്തിക്കു മുമ്പിൽ അതെല്ലാം നിൽക്കുമോ? വളരെ അപൂർവ്വമായേ ഒരു മനുഷ്യൻ, ഈശ്വരൻെറ രക്ഷയെ ആശ്രയിക്കുന്നു, മായാമോഹങ്ങളിൽ നിന്ന് മുക്തിക്കു പ്രാർത്ഥിക്കുന്നു." ( * മഹാരാഷ്ട്രത്തിലെ ഭക്തകവി )

" ഹേ, പ്രാണി, മായാമോഹത്താൽ പ്രഭുവിനെ നീ മറന്നുപോയി, ഈ സംസാരസാഗരത്തിൽ കിടന്നുഴലുന്നു; മോഹങ്ങളാൽ വഞ്ചിതനായി, നിൻെറ ജീവിതം നഷ്ടമായി, നിൻെറ അന്തിമയാത്ര ദുഖകരമായി തീരുന്നു."

" ഇന്ന് എനിക്കു ബോദ്ധ്യമായി, യമധർമ്മരാജൻ

എല്ലാവരുടേയും  കർമ്മഫലങ്ങൾ നിരീക്ഷിക്കുന്നു;
എൻെറ ഈശ്വരാ, അങ്ങുന്ന് എൻെറ സത്ഗുരുവും,

സർവ്വവ്യാപിയും, സർവ്വജ്ഞാനിയും അല്ലേ !"

ഭക്തകവി കബീർറിൻെറ വാക്യങ്ങൾ‍: " ഓ, പണ്ഡിതാ, ഈശ്വരൻെറ ജ്യോതി അപാരമാണ്;

ആ ജ്യോതി അവർണ്ണനീയമാണ്;
സകല ലോകങ്ങളിലും അവൻെറ മായ വ്യാപിച്ചിരിക്കന്നു;

ദേവന്മാരും, ഗന്ധർവ്വരും, മനുഷ്യരും അതിന്നധീനമാണ്; ഈശ്വരൻെറ കരുണയാലേ, ആ നാദബ്രഹ്മത്തിൽ ലയിക്കാവൂ.

" എൻെറ ബുദ്ധിയെ ചൂളയാക്കി,

ഈഡാ-പിങ്കള വായുക്കളെ നാളങ്ങളാക്കി,
മനസ്സിനെ പാചകം ചെയ്യുന്ന  പാത്രമാക്കി,
എൻെറ ഗുണ-ദോഷങ്ങളെ ഉരുക്കിയപ്പോൾ,
വെളിയിൽ വരുന്ന നീരാവിയെ തണുപ്പിച്ചപ്പോൾ,
ആ അമൃതമയവും,  ഭക്തിമയവുമായ  പാനീയം ലഭിച്ചു.!
ഈ മൂന്നു ലോകങ്ങളിലും, അങ്ങനെ ഒരു സിദ്ധി 
ലഭിച്ച യോഗികൾ വിരളമായേ കാണുകയുളളൂ ! "

ഭക്തകവി ബേണിയുടെ വാക്യങ്ങൾ‍: " ഓ, മാനവാ, അമ്മയുടെ ഗർഭപാത്രത്തിൽ പത്തു മാസം

തലകീഴായി കിടന്ന്, നീ ധ്യാനത്തിൽ ലയിച്ചിരുന്നു;
നിൻെറ നശ്വരമായ ദേഹത്തിൽ ഗർവ്വിച്ചില്ല;
രാവും പകലും തിരിച്ചറിയാതേ, മൌനമായി കിടന്നു;
ആ ദിവസങ്ങളിലേ കഷ്ടങ്ങളെ ഓർമ്മിക്കൂ!
ഗർഭപാത്രത്തെ വിട്ടു  വെളിയിൽ വന്ന്,
ഈ നശ്വരലോകത്തിൽ എത്തി, ഈശ്വരനെ മറന്നു പോയി!
നീ എല്ലാ വിധ ദുർമാർഗ്ഗങ്ങളിലും, ദുഷ്ടചിന്തകളിലും ഇറങ്ങി.
ഈശ്വരനെ ഓർമ്മിക്കാതെ, എന്തിനു വട്ടം തിരിയുന്നൂ? 

" കുട്ടിക്കാലത്തിൽ നീ മധുരഭക്ഷണങ്ങൾ ആഗ്രഹിച്ചു;

മെല്ലെ, മെല്ലെ നീ വിഷയവികാരങ്ങളിൽ അകപ്പെട്ടു;
കാമ-ക്രോധ-മദ-മാത്സർയ്യങ്ങൾക്കു അടിമയായി;
ഈശ്വരധ്യാനമെല്ലാം  വെടിഞ്ഞും, സത്കർമ്മങ്ങളെ ഉപേക്ഷിച്ചും,

ലൈംഗീകസുഖങ്ങളെ കാക്ഷിച്ചും, നിൻെറ മനസ്സ് അശുദ്ധമായി; യൌവനത്തിൻെറ കാമ-മോഹത്താൽ പരസ്ത്രീകളെ കാംക്ഷിച്ചു; നിൻെറ ബുദ്ധി നന്മയും, തിന്മയും തിരിച്ചറിഞ്ഞല്ല; പുത്രമിത്രകളത്രാദികളിലും, സമ്പത്തുകളിലും മുഴുകി, ഈശ്വരഭക്തിയെ ഉപേക്ഷിച്ച്, നീ ഗർവിഷ്ടനായി."

" നിൻെറ തലമുടികൾ നരച്ചു പോയി,

ശബ്ദം പാതാളത്തിൽ നിന്ന് വരുന്ന പോലെയായി,
ദൃഷ്ടി മങ്ങി, ഓർമ്മശക്തി കുറഞ്ഞു, ചെവി കേൾക്കാതായി,

ശരീരം ആകമൊത്തം ക്ഷീണിച്ചു,

എന്നാലും, കാമവും മോഹവും നിന്നെ വിട്ടു പോവുന്നില്ല.

ഈശ്വരൻെറ നാമങ്ങൾ നീ സ്മരിച്ചില്ല, ഒടുവിൽ പശ്ചാത്തപിച്ച്, ഇഹലോകവാസം വെടിയുന്നു."

അല്ലയോ, പരമാത്മാവേ , അങ്ങുന്ന് എൻെറ ദേഹത്തിൽ ദേഹിയായി വസിക്കുന്നു; ആഭരണങ്ങളിൽ സ്വർണ്ണം പോലേയും, തിരമാലകളിൽ വെളളം പോലേയും. ജീവികൾ, പാപകർമ്മങ്ങൾ ചെയ്യുന്നതിനാലല്ലെ, അങ്ങയെ പാപവിമോചനൻ എന്ന് സ്തുതിക്കുന്നത് ? ഹേ, പ്രഭോ! എൻെറ ജീവൻ ഉളളതുവരെ, അങ്ങയുടെ നാമം എൻെറ മനസ്സിൽ നിൽക്കാൻ, എന്നെ അനുഗ്രഹിക്കേണമേ!

ഓ, നാനൿ, എല്ലാ ജീവജാലങ്ങളിലും നിറഞ്ഞിരിക്കുന്ന വായു ഒന്നു തന്നെയല്ലേ? എല്ലാ ശരീരങ്ങളേയും സൃഷ്ടിച്ചതു അഞ്ചു തത്വങ്ങളാൽ അല്ലേ? * എല്ലാ ദേഹങ്ങളിലും നിവസിക്കുന്നതു പരമാത്മാവിൻെറ ഒരു ചെറിയ അംശം അല്ലേ? പക്ഷേ, മായയുടെ വൈഭവത്താൽ അവയെല്ലാം വെവ്വേറെ കാണപ്പെടുന്നു! ( * അഞ്ചു തത്വങ്ങൾ:- പൃഥ്വി, ജലം, വായു, അഗ്നി, ആകാശം )

ഹേ, പ്രഭോ! സർവ്വ ജീവികളിലും നിവസിക്കുന്ന ചൈതന്യമേ! എപ്പോൾ ഞാൻ അങ്ങയെ എൻെറ മനസ്സിൽ സ്ഥാപിച്ചുവോ, അന്നു തുടങ്ങി മനസ്സിൽ സുഖ-ശാന്തി നിറഞ്ഞു. എൻെറ എല്ലാ പ്രവൃത്തികളും അങ്ങയുടേ സേവനത്തിനായി; അങ്ങന്ന് എൻെറ ജീവിതത്തെ സന്മാർഗ്ഗത്തിൽ നയിക്കേണമേ!

ഹേ, പ്രഭോ! അങ്ങ് സർവ്വ ജീവജാലങ്ങളുടേയും പിതാവാണ്; അങ്ങയുടെ ഭണ്ഡാരത്തിൽ സർവ്വ സമ്പത്തുകളും നിറഞ്ഞിരിക്കുന്നു. അങ്ങുന്ന് എല്ലാ ജീവികൾക്കും അവയെല്ലാം നൽകുന്നു; ഏതൊരുവൻ സംതൃപ്തനാവുന്നുവോ, അവൻ നിൻെറ ഭക്തൻ തന്നെ.

ചില മനുഷ്യർ ആറു ശാസ്ത്രങ്ങളിലും പ്രവചനം ചെയ്യുന്നു, അനേകം ഉപദേശങ്ങൾ നൽകുന്നു, പൂജകൾ നടത്തുന്നു, തിലകം ധരിച്ചും, തീർത്ഥസ്നാനം ചെയ്തും, അവയവങ്ങളുടെ അകത്തും, പുറത്തും ശുദ്ധീകരണം ചെയ്തും, എൺപത്തിനാലു യോഗാസനങ്ങൾ അഭ്യസിച്ചും, അനേക വിധം ജപ-തപങ്ങളും, വ്രതങ്ങളും അനുഷ്ടിച്ചും, ഭൂലോകസഞ്ചാരങ്ങൾ ചെയ്തും, അവർക്കു മനശ്ശാന്തി ഒട്ടും ലഭിക്കുന്നില്ല.

സത്ഗുരുവിനെ ശരണം പ്രാപിച്ചതിനാൽ, എൻെറ മനസ്സിന്നു ധൈർയ്യവും, ശാന്തിയും ലഭിച്ചു, വികാരങ്ങളിൽ നിന്നും മുക്തി ലഭിച്ചു,

നാമസ്മരണത്താൽ മായാമോഹങ്ങൾ അകന്നുപോയി.

ഈശ്വരഭജനത്താൽ എൻെറ ദുഖങ്ങളും, ചിന്തകളും, അഹങ്കാരവും, മോഹങ്ങളും അകന്നുപോയി. കുട്ടികളെപ്പോലെ ഞാൻ ആഗ്രഹിച്ചതെല്ലാം അവൻ നൽകി, ഞാൻ ഈശ്വരസ്മരണയിൽ മുഴുകി, എൻെറ ബന്ധനങ്ങൾ നീങ്ങി.

ഓ, ദുഖനിവാരണാ, അമൂല്യ രത്നമേ, നിർഭയനേ, സ്നേഹസ്വരൂപനേ, ആദി-അന്തവും ഇല്ലാത്തവനേ, അജന്മാ, സ്വയംപ്രകാശമേ, സർവ്വലോകങ്ങളുടേയും ആധാരമേ, നിൻെറ നമാമായ അമൃതം ലഭിച്ചാൽ, സംസാരസാഗരം എളുപ്പം കടക്കാമല്ലോ!

പ്രഭോ! അങ്ങുന്ന് വിശാലവും, അഗാധവുമായ സമുദ്രമാണ്; ഞങ്ങൾ, ജീവികൾ, നിൻെറ മത്സ്യങ്ങളാണ്; അങ്ങയുടെ നാമം, സ്വാതി നക്ഷത്രത്തിലെ മഴത്തുളളിയാണ്; ആ മഴത്തുളളിയെ പ്രതീക്ഷിക്കുന്ന ചാതക പക്ഷികളാണ്.

എങ്ങനെ ശിശു അമ്മയുടെ മുലപ്പാലാൽ തൃപ്തി അടയുന്നുവോ, എങ്ങനെ ദരിദ്രൻ ധനം കിട്ടിയാൽ സന്തുഷ്ടനാവുന്നുവോ, എങ്ങനെ ദാഹിച്ചു വലയുന്നവന്ന് ശീതളജലം കിട്ടുന്നുവോ, അങ്ങനെ എൻെറ മനസ്സ് അങ്ങയുടെ നാമജലത്തിൽ മുങ്ങട്ടേ.

ഇരുട്ടിൽ ഒരു വിളക്ക് എങ്ങനെ പ്രകാശിക്കുന്നുവോ, തൻെറ പതിയെ കണ്ടാൽ പത്നി എത്ര സന്തോഷിക്കുന്നുവോ, അതേ പോലെ പ്രഭുവിൻെറ കടാക്ഷം എനിക്കു ജന്മസാഫല്യം ആയി.

വസ്ത്രങ്ങളിൽ ഊടയും, പാവുമായി നൂൽ ചേർന്നിരിക്കുന്നതു പോലെ ഈശ്വരഭക്തിയും, വിശ്വാസവും ഭക്തൻെറ മനസ്സിൽ നിൽക്കുന്നു. ഭക്തൻ, ഈശ്വരൻെറ വിശ്വസ്ഥ സേവകനായും, ഈശ്വരൻ, ഭക്തൻെറ ദയാവാനായ യജമാനനായും വിളങ്ങുന്നു! ആ ഭക്തൻ ഈശ്വരനായ സാഗരത്തിൽ മുത്തു പോലെ വിളങ്ങുന്നു.

സർവ്വ വ്യാപിയായ ഈശ്വരൻ, നിൻെറ ഹൃദയത്തിൽ വസിക്കുന്നു; സംശയത്തിൽ മുങ്ങി, അവനെ വേറെ ഒരിടത്തും തേടി നടക്കേണ്ടാ.

ഹേ, പ്രഭോ! അങ്ങുന്ന് ഒരു അക്ഷയ വൃക്ഷമാണ്; ഈ സംസാരം ആ വൃക്ഷത്തിൻെറ ഒരു ചെറിയ ശാഖയും. ഹേ, പ്രഭോ! അങ്ങുന്ന് ഒരു മഹാ സമുദ്രമാണ്; ഈ സംസാരം അതിലെ തിരമാലകളും, നുരയും.

ഹേ, പ്രഭോ! അങ്ങുന്ന് എല്ലാ ലോകങ്ങളേയും ഒരേ മാലയിൽ കോർത്തിരിക്കുന്നു; ആ മാലയുടെ ചരടും, അതിലെ മണികളും, അതിലെ പ്രധാനമണിയും, മാലയുടെ കെട്ടും, എല്ലാം അങ്ങയുടെ പ്രഭാവത്താൽ ഉണ്ടായതാണ്!

സത്വ-രജസ്-തമോ ഗുണങ്ങൾ അങ്ങയെ ബാധിക്കുന്നില്ല; അങ്ങുന്നു സർവ്വ വ്യാപിയും, മുക്തിദാതാവും ആണല്ലോ. എല്ലാ ജീവജാലങ്ങളിലും അങ്ങുന്ന് വസിക്കുന്നു; എല്ലാ ജീവജാലങ്ങളുടേ കർമ്മങ്ങളേയും അങ്ങുന്ന് നിരീക്ഷിച്ച്, തക്കതായ കർമ്മഫലങ്ങൾ അവർക്കു നൽകുന്നു.

ഈശ്വരനെ സ്തുതിക്കുന്ന നാമങ്ങളും, വാക്യങ്ങളും ധന്യമാണ്; അവനെ കാണുന്ന നേത്രങ്ങളും, സ്തുതികൾ കേൾക്കുന്ന ചെവികളും, അവൻെറ സ്തുതികൾ എഴുതുന്ന കൈകളും, അവൻെറ സന്നിധിക്കു പോവുന്ന കാലുകളും ധന്യമാണ്.

എൻെറ അമ്മയും, അച്ഛനും, ജ്യേഷ്ഠനും, ബന്ധുവും അങ്ങു തന്നേ; എൻെറ രക്ഷകനും, ആധാരവും, ഗൌരവവും അങ്ങു തന്നേ. എല്ലാ ജീവജാലങ്ങളും അങ്ങയുടെ സൃഷ്ടി വൈഭവമാണ്; അങ്ങുന്ന് എല്ലാ ജീവികൾക്കും ഉചിതമായ കർമ്മങ്ങൾ കൽപ്പിക്കുന്നു.

വർഷക്കാലം വന്നാൽ, ഉഷ്ണം കുറഞ്ഞ്, ശീതം വരന്നു; സസ്യജാലങ്ങൾ സമൃദ്ധമായ് വളരുന്നു, ജീവജാലങ്ങൾക്ക് ധാരാളം ആഹാരം കിട്ടുന്നു, അവയ്ക്കെല്ലാം സംതൃപ്തിയും, സന്തോഷവും വരുന്നു. അതേപോലെ, പരമാത്മാവിൻെറ സ്മരണത്താലും, അവൻെറ സ്തുതികൾ പാടുന്നതിലും മനസ്സിന്ന് ശാന്തി കിട്ടുന്നു.

ഉയർന്നതോ, താഴ്ന്നതോ ആയ, എല്ലാ സ്ഥലത്തും മേഘങ്ങൾ ഒരുപോലെ മഴ വർഷിക്കുന്നു. അതുപോലെ, പരമാത്മാവിൻെറ കരുണയാൽ എല്ലാവർക്കും മനസ്സിൽ സുഖവും ശാന്തിയും കിട്ടുന്നു. എങ്ങനെ അമ്മ തൻെറ കുട്ടികളെ പരിപാലിക്കുന്നുവോ,

അതുപോലെ, പരമാത്മാ എല്ലാർക്കും സുഖ-ശാന്തി നൽകുന്നു.

ഓ,നാനൿ, ഏതൊരുവൻ കഷ്ടിച്ചു ഭക്ഷിച്ചാലും, ഭക്തി ഉണ്ടെങ്കിൽ,

പരമാത്മാവിൻെറ ദയാ-ദാക്ഷിണ്യത്തിൽ തൃപ്തി ആവുന്നു..

ഏതൊരുവൻ സമൃദ്ധമായി ഭക്ഷിച്ചിട്ടും, നീചകർമ്മങ്ങൾ ചെയ്താൽ, അവൻെറ ജീവിതം വിഷമയമായ വിപിനം പോലെ ആവുന്നു.

സത്ഗുരുവിൻെറ സ്മരണവും, കീർത്തനങ്ങളും ചെയ്യുന്ന സ്ഥലം ഒരു പുണ്യ ക്ഷേത്രമാണ്. ആ ഹൃദയം എപ്പോഴും സുഖസമൃദ്ധമാണ്; എപ്പോഴും പരമാത്മാവിൻെറ മഹിമകൾ നിറഞ്ഞിരിക്കും.

പ്രഭോ! ഇഹലോകത്തിൽ അങ്ങ് എൻെറ ആശ്രയമാണ്; പരലോകത്തിലും അങ്ങു തന്നെയാണ് എൻെറ ആശ്രയം. എൻെറ ഈ ജന്മം അങ്ങയുടെ ഭക്തിയിൽ മുഴുകി ഇരിക്കണമേ.

ഈ ലോകത്തിൽ എൻെറ കൂടെ വരുന്നവൻ ആരും ഇല്ല, ഈ ലോകത്തിൽ ഞാൻ ആരുടേയും കൂടെ പോവുകയും ഇല്ല, എന്നെ രക്ഷിക്കുന്നവൻ സർവ്വ വ്യാപിയായ പ്രഭു മാത്രമാണ്. 'ഞാൻ വലിയവൻ','ഞാൻ വലിയവൻ', എന്ന അഹങ്കാരത്താൽ, മനുഷ്യർ പാപകർമ്മങ്ങൾ ചെയ്ത്, നരകം അനുഭവിക്കുന്നു.

ഏതൊരുവൻ പരമാത്മാവിൻെറ മഹിമകളിൽ ലയിച്ചും, പരമാത്മാവിൻെറ നാമം സ്മരിച്ചും, കീർത്തനങ്ങൾ പാടിയും, സത്കർമ്മങ്ങൾ ചെയ്തും, ജീവിക്കുന്നുവോ, അവൻെറ ജീവിതവും മരണവും സുഖമയമാവും.

മായാ മോഹങ്ങളിൽ മുഴുകി, ദുഷ്ടകർമ്മങ്ങൾ ചെയ്തും, ഈശ്വരനെ മറന്നും, ജീവിതം നയിച്ചാൽ, ആ കർമ്മ ഫലങ്ങൾ ജന്മ-ജന്മാന്തരങ്ങളിലും, വിധിച്ചതു പോലെ അനുഭവിക്കേണ്ടിവരും.

കാമ-ക്രോധ-ലോഭ-മദ-മാത്സർയ്യങ്ങൾ ആയ അഞ്ചു ശത്രുക്കൾ ജീവാത്മാവിനെ വഞ്ചിക്കുന്നു; മായാമോഹങ്ങളിൽ കുടുങ്ങി ബുദ്ധിഹീനൻ ആവുന്നു; സത്ഗുരുവിൻെറ അനുഗ്രഹത്താൽ മാത്രമേ, ആ അഞ്ചു ശത്രുക്കളേയും കീഴടക്കാൻ കഴിയൂ.

മനുഷ്യൻെറ മനസ്സ് ഒരു ദർപ്പണം ( കണ്ണാടി) ആണ്; അതിൽ അവൻെറ ആത്മീക ജീവൻ കാണാൻ കഴിയും. പക്ഷേ മനസ്സിൽ അഹങ്കാരം നിറഞ്ഞാൽ, ദർപ്പണത്തിൽ പൊടിപടലത്താൽ മൂടിയതുപോലെ ആവും. സത്ഗുരുവിനെ ശരണം പ്രാപിച്ചും, ഈശ്വരനാമം ജപിച്ചും, അഹങ്കാരം അടക്കിയും ജീവിച്ചാൽ, ആ ദർപ്പണം എന്നന്നേക്കും ശുദ്ധമായിരിക്കും.

ഹേ, പ്രഭോ! അണ്ഡത്തിൽ നിന്നും, ഗർഭത്തിൽ നിന്നും, ഭൂമിയിൽ നിന്നും, ശരീരത്തിൽ നിന്നും ഉത്ഭവിക്കുന്ന എൺപത്തിനാലു ജീവജാലങ്ങളും അങ്ങയുടെ സൃഷ്ടികൾ തന്നെ; എല്ലാ ജീവജാലങ്ങളിലും, വസിക്കുന്ന അന്തരാത്മാവു അങ്ങു തന്നെ.

സർവ്വേശ്വരൻെറ ആജ്ഞയാൽ ലോകങ്ങൾ സൃഷ്ടിക്കപ്പെടുന്നു; അവൻെറ ആജ്ഞയാൽ ലോകങ്ങൾ നശിക്കുന്നു; പിന്നേയും സൃഷ്ടിക്കപ്പെടുന്നു; സംസാരചക്രം ഇങ്ങനെ ചുററുന്നു.

ഈ ലോകം ഒരു ഉദ്യാനവും, ഈശ്വരൻ തോട്ടക്കാരനും ആണ്; ഈശ്വരൻ എല്ലാ ചെടികളേയും പരിപാലിക്കുന്നു; ഓരോരു പുഷ്പങ്ങളിലും സുഗന്ധം നിറയ്ക്കുന്നു; ആ സുഗന്ധത്തിനാൽ അല്ലേ പുഷ്പങ്ങൾ ഭംഗി നേടുന്നത്?

ഹേ, പ്രഭോ! സജ്ജനങ്ങളും, ദുർജ്ജനങ്ങളും അങ്ങയുടെ സൃഷ്ടികൾ തന്നേ അല്ലേ? സജ്ജനങ്ങളെ അങ്ങയുടെ അടുത്തും, ദുർജ്ജനങ്ങളെ ദൂരേയും വെച്ചിരിക്കുന്നു.

ഹേ, പ്രഭോ! ഈ ലോകത്തിലെ അസംഖ്യം ജീവജാലങ്ങളും, വിവിധ രൂപങ്ങളായി കാണപ്പെടുന്നെങ്കിലും, ജനന മരണ ഗതികൾക്കു അധീനമാണെങ്കിലും, അങ്ങയുടെ ചൈതന്യം അവയിൽ എല്ലാം പ്രത്യക്ഷമാണ്.

അഹങ്കാരത്തെ അടക്കാൻ നിരന്തരം പ്രയത്നിക്കുന്നവൻ, ആത്മീകജീവിതം നയിച്ച്, ദൈവഭക്തിയിൽ ലയിക്കുന്നു. സത്ഗുരുവിൻെറ കൃപയാൽ, പരമാത്മാ അവൻെറ മനസ്സിൽ സംതൃപ്തിയും, വികാരമുക്തിയും, സ്ഥിരഭക്തിയും സ്ഥാപിക്കുന്നു.

ഈശ്വരഭക്തി ഇല്ലാതെ ധർമ്മകർമ്മങ്ങൾ ചെയ്താലും, ദേശസഞ്ചാരവും, തീർത്ഥാടനങ്ങളും ചെയ്താലും, മായാമോഹങ്ങൾക്കു അടിമയായി, ജീവിച്ചാൽ, ആ ജീവിതം വ്യർത്ഥവും, ദുഖമയമായും ആയിരിക്കും.

യോഗികൾ പർവ്വതത്തിലെ ഗുഹകളിൽ വസിച്ച്, ആത്മീക ശക്തികൾ നേടുവാൻ തപസ്സു ചെയ്യുന്നു; എന്നാൽ, ഈ ശരീരം ആത്മീക ഗുണങ്ങളുടെ ഭണ്ഡാരമാണ്; എല്ലാ ഗുണങ്ങളും ഈശ്വരമഹിമയാൽ മാത്രമേ കിട്ടുകയുളളു.

ഏതൊരുവനും സത്ഗുരുവിൻെറ ജ്ഞാനമായ അജ്ഞനം കൺകളിൽ എഴുതിയാൽ, അജ്ഞാനമായ ഇരുട്ട് നീങ്ങുന്നൂ; അവൻെറ മനസ്സ് ആ ജ്യോതിയിൽ ലയിക്കുന്നു; പരമാത്മാവിൻെറ സന്നിധിയിൽ അവൻ സ്വീകൃതനാകുന്നു.

മനുഷ്യശരീരത്തിൽ അഹങ്കാരവും, ആഗ്രഹവും നിറഞ്ഞിരിക്കുന്നു; അങ്ങനെ അവൻ ജനന-മരണ ചക്രത്തിൽ കറങ്ങുന്നു. ഗുരുവിൻെറ കരുണയാൽ അവയെല്ലാം നീങ്ങുകയും, പരമാത്മാവിൻെറ സ്മരണം ഉദിക്കുകയും ചെയ്യുന്നു. അഹങ്കാരം മൂലം, ശരീരത്തിൽ പാപ-പണ്യങ്ങൾ നിറയുന്നു; സത്ഗുരുവിൻെറ ഉപദേശങ്ങളാൽ, ഓ,നാനൿ, അവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയും.

ഓ,നാനൿ, നിൻെറ ഹൃദയത്തിൽ പരമാത്മാ വസിക്കുന്നു; മായയുടെ ഘനത്ത മൂടൽമഞ്ഞിനാൽ നീ അവനെ കാണുന്നില്ല. സത്ഗുരുവിൻെറ അനുഗ്രഹത്താൽ മനസ്സ് ശുദ്ധമാവുമ്പോൾ, ആ ദിവ്യ ചൈതന്യം മനസ്സിൽ നിറയുന്നു.

പരമാത്മാ പവിത്രമായ മാനസരോവർ തടാകമോ, വിശാലമായ സമുദ്രമോ, പുണ്യതീർത്ഥമോ, ഏതായാലും, ഭക്തജനങ്ങൾ അതിൽ മുങ്ങി, പ്രഭുവിൻെറ നാമം ആയ മുത്ത് തേടി എടുത്ത്, മനസ്സിലെ അഹങ്കാരങ്ങൾ അകററുന്നു.

ഹേ, പ്രഭോ! അങ്ങയുടെ സൃഷ്ടിയായ വായു, എല്ലാ സമയവും അങ്ങയുടെ ആജ്ഞയാൽ ചലിക്കുന്നു. അങ്ങയുടെ സൃഷ്ടിയായ ഭൂമി അങ്ങയെ സേവിക്കുന്നു. നാനാവിധങ്ങളിലും ശബ്ദിക്കുന്ന ജീവികളിലും, അങ്ങുന്ന് ജീവാത്മാവായി വസിക്കുന്നു.

ഹേ, പ്രഭോ! അങ്ങുന്ന് ജീവികളെ സൃഷ്ടിക്കുകയും, അവയ്ക്കു വേണ്ട ആഹാരം നൽകുകയും ചെയ്യുന്നു; അങ്ങയേപ്പോലെ ദയാവാനും, മഹാത്മാവും, ആരും ഇല്ല.

ആരാണ് മായാബന്ധനത്തിൽ നിന്ന് മുക്തി നേടിയവൻ? ആരാണ് ഈശ്വരൻെറ തൃപ്പാദങ്ങളിൽ ശരണം അടഞ്ഞവൻ? ആരാണ് ഈശ്വരൻെറ മഹിമകളെ കീർത്തിക്കുന്നവൻ? ആരാണ് ഈശ്വരനിൽ അപാര ഭക്തിയും, പ്രേമവും ഉളളവൻ? ആരാണ് ഗൃഹസ്ഥനായിട്ടും, മായാമോഹങ്ങൾ ഇല്ലാത്തവൻ? ആരാണ് മനുഷ്യജന്മത്തിനെ ബഹുമാനിക്കുന്നവൻ? ആരാണ് ആ മനുഷ്യൻ സത്ഗുണങ്ങൾ നിറഞ്ഞ ദയാവാൻ?

മനുഷ്യൻ എങ്ങനെ മായാമോഹങ്ങളിൽ അകപ്പെടുന്നു? എങ്ങനെ അവയിൽ നിന്നും പൂർണ്ണമായും സ്വതന്ത്രനാവുന്നു? എങ്ങനെ ജനന-മരണ ചക്രത്തിൽ നിന്ന് മുകതി നേടാം?

ആരാണ് സുഖജീവിതം നയിക്കുന്നവൻ? ആരാണ് ദുഖങ്ങളിൽ മുഴുകിയവൻ? ആരാണ് ഈശ്വരനിൽ പൂർണ്ണ വിശ്വാസം ഉളളവൻ? ആരാണ് ഈശ്വരനിൽ ഒട്ടും വിശ്വാസംഇല്ലാത്തവൻ? ഈശ്വരൻെറ പാദകമലങ്ങളെ എങ്ങനേ അടയാം? ഈ വിധികൾ ആരിൽ നിന്ന് ലഭ്യമാവും?

മനസ്സിനെ വികാരങ്ങളിൽ നിന്ന് മുക്തമാക്കുന്ന ആ ശബ്ദം ഏതാണ്? സുഖ-ദുഖങ്ങളെ ഒരുപോലെ സഹിക്കുവാൻ ഉളള ഉപദേശം ഏതാണ്? ഈശ്വരനെ സ്മരിച്ചും, അവൻെറ മഹിമകളേ സ്തുതിച്ചും, സത്കർമ്മങ്ങൾ അനുഷ്ടിച്ചും, ജീവിക്കുന്ന രീതി ഏതാണ്?

ഗുരുവിൻെറ ഉപദേശങ്ങൾ അനുസരിച്ചു ജീവിക്കുന്നവൻ മായാമോഹങ്ങളുടെ ബന്ധനത്തിൽ അകപ്പെടുന്നില്ല. അവൻ ഈശ്വരൻെറ പാദകമലങ്ങളിൽ മനസ്സിരുത്തി, സുഖ-ദുഖങ്ങളെ വികാരരഹിതനായ് അനുഭവിക്കുന്നു; തൻെറ മനുഷ്യ ജന്മം ഈശ്വരാർപ്പണമാക്കി നയിക്കുന്നു.

നാനക്കിൻെറ പ്രാർത്ഥന :- " സർവ്വേശ്വരാ! അങ്ങയുടെ നാമം എൻെറ മനസ്സിൽ നിൽക്കണേ! അങ്ങയുടെ ദയാദാക്ഷിണ്യം എനിക്കു ലഭിക്കണേ! എൻെറ ആത്മാവിനെ അങ്ങയിൽ ചേർക്കണേ! ".

പന്ത്രണ്ടു മാസങ്ങൾ :-

ചൈത്രമാസത്തിൽ (മീനം) ഈശ്വരനെ ധ്യാനിക്കു, ഭക്തജനങ്ങളുടെ കൂടെ, അവൻെറ നാമം ജപിക്കു; ഈശ്വരൻ ഭൂമി-ജലം-വിപിനം-ആകാശം എന്നു മാത്രമല്ല, സർവ്വലോകങ്ങളിലും സ്‍ഥിതി ചെയ്യുന്നു.

വൈശാഖമാസത്തിൽ (മേടം) ഈശ്വരനെ മറക്കരുതേ; മായാമോഹങ്ങളിൽ മുഴുകി, ജീവിതം ദുഖമയമാക്കരുതേ; നിൻെറ കൂടേ ഭാർയ്യാ-ബന്ധുക്കളോ, പുത്രനോ, ധനമോ വരുമോ? ഈശ്വരനാമവും, നീ ചെയ്ത കർമ്മഫലങ്ങളും മാത്രമേ വരൂ!

ജ്യേഷ്‍ഠമാസത്തിൽ (ഇടവം) ജീവാത്മാവായ വധു, പരമാത്മാവായ വരനെ കാണുന്നു, നമ്രശിരസ്സായി വണങ്ങുന്നു. പരമാത്മാവിൻെറ നാമമായ മുത്ത് ധരിക്കുന്നു; പരമാത്മാവിൽ നിന്ന് സർവ്വ അനുഗ്രഹങ്ങളും നേടുന്നു.

ആഷാഢമാസം (മിഥുനം) അവിശ്വാസികൾക്കു, അസഹനീയമായ ഉഷ്ണം ഉളളതായ് തോന്നുന്നു. ജീവാത്മാവായ ആ വധു, ഇഹലോകസുഖങ്ങളിൽ മുങ്ങിയും, പരമാത്മാവിനെ മറന്നും, മരണപാശം കഴുത്തിൽ ധരിക്കുന്നു. അവൾ എന്തു വിതച്ചുവോ, അതു തന്നെയല്ലേ കൊയ്‍തെടുക്കും?

ശ്രാവണമാസത്തിൽ (കർക്കടകം) ജീവാത്മാവായ വധു, ഈശ്വരൻെറ പാദകമലങ്ങളിൽ ലയിക്കുന്നു; ശരീരത്താലും, മനസ്സാലും ഈശ്വരനാമം ധ്യാനിക്കുന്നു; ഈശ്വരൻെറ നാമങ്ങളെ ജീവിതത്തിൻെറ ആധാരമാക്കുന്നു. പ്രകൃതിയിലെ എല്ലാ വസ്തുക്കളിലും ചൈതന്യം വരുന്നപോലെ, ജീവാത്മാവായ ആ വധുവിനും ഈശ്വരചൈതന്യം ലഭിക്കുന്നു.

ഭാദ്രമാസത്തിൽ (ചിങ്ങം) ജീവാത്മാവായ ആ വധു, സംശയങ്ങളാലും, സുഖഭോഗങ്ങളാലും ഈശ്വനെ മറന്ന്, ശരീരത്തെ ആഭരണങ്ങളാൽ സജ്ജീകരിച്ചാലും, അവയെല്ലാം ഒരു ദിവസം നശിച്ചു പോവുകയും, മരണം വന്ന് ദേഹം നശിക്കുമ്പോൾ, അവളൊരു പ്രേതമാവും.

അശ്വിനമാസത്തിൽ (കന്നി), എൻെറ ഈശ്വരപ്രേമം അധികമാകുന്നു; എൻെറ മനസ്സും, ദേഹവും അവനെ കാണുവാൻ ആഗ്രഹിക്കുന്നു; ആരെങ്കിലും എന്നെ അവൻെറ അടുക്കൽ കൊണ്ടുപോകുമോ? ഭക്തന്മാരുടെ പാദങ്ങളിൽ ഞാൻ വീണുകേണു അപേക്ഷിക്കുന്നു. ഈശ്വരദർശനം ഇല്ലാതെ, എങ്ങനെ മനസ്സിന്നു ശാന്തി വരും?

കാർത്തികമാസത്തിൽ (തുലാം) നല്ല കർമ്മങ്ങൾ ചെയ്യു; ആരേയും ദുഷിക്കാതെ, ഈശ്വരൻെറ നാമങ്ങൾ ജപിക്കു. മായാമോഹങ്ങളാൽ ജീവിതം ദുഷ്കരമാക്കാതെ ജീവിക്കു, ഭക്തജനങ്ങളെ ആദരിക്കു, എല്ലാ മനക്ളേശങ്ങളും നീങ്ങും.

അഗ്രഹായണം (മൃഗശീർഷം = വൃശ്ചികം) മാസത്തിൽ ജീവാത്മാവായ വധു, പരമാത്മാവായ വരൻെറ കൂടെ ഇരിക്കുന്നു; അവരുടെ ശോഭയേ എത്ര വർണ്ണിച്ചാലും പൂർത്തിയാവുകയില്ല. മൃഗശീർഷമാസത്തിൽ ഈശ്വരൻെറ കീർത്തികൾ പാടി, ജനന-മരണ ചക്രങ്ങളിൽ നിന്ന് മുക്തി നേടാം.

പൌഷം (ധനു) മാസത്തിൽ, ഈശ്വരനായ വരൻെറ ദൃഡമായ ആലിംഗനത്താൽ, ജീവധുവിന്ന് ശീതം ബാധിക്കുന്നില്ല. അവളുടെ മനസ്സ് സത്ഗുരുവിൻെറ പാദങ്ങളിൽ ലയിച്ചിരിക്കുന്നു. ഈശ്വരൻെറ കീർത്തനങ്ങൾ പാടുന്നതിനാൽ, അവളെ മായാമോഹങ്ങൾ അലട്ടുന്നില്ല. പൌഷം മാസം വളരെ ഭംഗിയുളളതും, എല്ലാ സുഖ സൌകർയ്യങ്ങളും നിറഞ്ഞതും ആകുന്നു.

മാഘമാസത്തിൽ (മകരം) നിൻെറ പുണ്യ സ്നാനവും, ഭക്തന്മാരുടെ കൂടെ ഈശ്വരധ്യാനവും, ഈശ്വരമഹിമകളെ കീർത്തിക്കുന്നതും, നിൻെറ അഹംഭാവങ്ങളെയെല്ലാം അകററും. എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കുുന്നതിൽ അറുപത്തിയെട്ടു പുണ്യസ്ഥലങ്ങൾ ദർശിക്കുന്ന ഫലം കിട്ടും.

ഫാൽഗുനമാസത്തിൽ (കംഭം) ഈശ്വരൻെറ അനുഗ്രഹങ്ങൾ ഭക്തർക്കു ലഭിക്കും; അവരുടെ ജീവിതം സുഖമയമാവും. എൻെറ കൂട്ടുകാരേ, എല്ലാവരും കൂടി കീർത്തനങ്ങൾ പാടാം,

നമ്മളെയെല്ലാം ജനന-മരണചക്രങ്ങളിൽ നിന്ന്

രക്ഷിക്കുവാനായി പ്രാർത്ഥിക്കാം. ഈശ്വരൻെറ പാദകമലങ്ങളെ സ്മരിച്ചും, സ്തുതിച്ചും, സംസാരസാഗരം എളുപ്പത്തിൽ കടക്കാം.

ആദ്യമാദ്യം ശിശു അമ്മയുടെ മുലപ്പാലാൽ സംതൃപ്തനാകുന്നു; രണ്ടാമതായി അവൻ അമ്മ-അച്ഛൻമാരെ അറിയുന്നു; മൂന്നാമതായി അവൻ സഹോദര-സഹോദരിമാരെ അറിയുന്നു; നാലാമതായി അവൻ കളികളെ ഇഷ്‍ടപ്പെട്ട് അതിൽ രസിക്കുന്നു; അഞ്ചാമതായി അവൻ ഭക്ഷണപദാർത്ഥങ്ങളെ കാംക്ഷിക്കുന്നു; ആറാമതായി അവൻ ലൈംഗികതൃഷ്ണയാൽ,

        സാമൂഹിക ആചാരങ്ങളേയും, മററും മതിക്കുന്നില്ല;

ഏഴാമതായി അവൻ ധനവും, ഗൃഹവും, മററും ശേഖരിക്കുന്നു; എട്ടാമതായി അവൻെറ മനസ്സിൽ കോപം നിറഞ്ഞതിനാൽ, ശരീരത്തിലെ അവയവങ്ങൾ ക്ഷയിക്കുന്നുു; ഒമ്പതാമതായി അവൻെറ മുടി നരയ്ക്കുകയും, ശ്വാസോച്‍ഛ്വാസങ്ങൾ ക്ഷീണിക്കുകയും ചെയ്യുന്നു; പത്താമതായി അവൻ മരിക്കുന്നു, ശ്‍മശാനത്തിലെ ചാരമാവുന്നു. ബന്ധുമിത്രങ്ങൾ അവൻെറ അന്തിമയാത്രയിൽ ദുഖിക്കുന്നു. അവൻെറ ആത്മാ, വഴി അറിയാതെ പിരിഞ്ഞുപോയി; അവൻ വന്നു, പോയി; അവൻെറ നാമവും ശേഷിച്ചില്ല. അവൻെറ ശ്രാദ്ധസമയത്തിൽ ഭക്ഷണം ഇലകളിൽ നിരത്തി, പക്ഷികളെ വിളിക്കുന്നു, പക്ഷികൾ വന്ന് ഭക്ഷിക്കുന്നു.

പത്തു വയസ്സിൽ അവനെ കുട്ടി എന്നും, ഇരുപതു വയസ്സിൽ അവനെ യുവാവ് എന്നും, മുപ്പതു വയസ്സിൽ അവനെ സുന്ദരനെന്നും, നാൽപ്പതു വയസ്സിൽ അവനെ സമൃദ്ധനെന്നും, അമ്പതു വയസ്സിൽ അവൻെറ കാലു തെററുന്ന് എന്നും, അറുപതു വയസ്സിൽ അവനെ വൃദ്ധൻ എന്നും, എഴുപതു വയസ്സിൽ അവൻെറ ഓർമ്മ തെററുന്നു എന്നും, എൺപതു വയസ്സിൽ അവൻ ഒന്നും ചെയ്യാൻ കഴിയാതേയും, തൊന്നൂറു വയസ്സിൽ അവൻ മെത്തയിൽ കിടന്നും, വളരെ ക്ഷീണിച്ചും, മരണത്തെ പ്രതീക്ഷിക്കുന്നു. ഓ,നാനൿ, വളരേ സമയം തേടി നടന്നതിൽ പിന്നെ, ഈ ലോകം ഒരു പുക നിറഞ്ഞ വീടാണെന്ന്, ഞാൻ അറിഞ്ഞു.

സത്ഗുരുവിനെ കാണാം, കേൾക്കാം, അറിയാം; പക്ഷേ സത്ഗുരുവിൻെറ സൂക്ഷ്‍മമായ തത്വം ലഭ്യമല്ല. കയ്യും, കാലും ഇല്ലാത്തവനും,അന്ധനും എങ്ങനെ ലക്ഷ്യത്തിലെത്തും? ഈശ്വരവിശ്വാസം നിൻെറ കാലുകളും, ഈശ്വരപ്രേമം നിൻെറ കൈകളും, ഈശ്വരഭക്തി നിൻെറ കണ്ണുകളും, ആയാൽ സർവ്വേശ്വരനിൽ ലയിക്കാം.

ഞാൻ സ്വർണ്ണമയമായ ഒരു പർവ്വതത്തിലോ, അഗാധമായ പാതാള ജലത്തിലോ ഒരു ഗുഹ ഉണ്ടാക്കാം; ഞാൻ ആകാശത്തോ, ഭൂമിയിലോ തലകീഴായി നിൽക്കാം; ശരീരം മുഴുവനും വസ്ത്രങ്ങളാൽ മൂടാം, അവയെ ശുദ്ധമാക്കാം; നാലു വേദങ്ങളേയും ഉച്‍ഛമായ ശബ്ദത്തിൽ വായിക്കാം; മലിനമായ സ്ഥലങ്ങളിൽ താമസിക്കാം; പക്ഷേ ഇതെല്ലാം ദുഷ്ട മനസ്സിനാലും, ദുഷ്ട ബുദ്ധിയാലും ഉണ്ടായതാണ്. ഓ, നാനൿ, മൂന്നു കാലങ്ങളിലും ഞാൻ ഇല്ല, ഞാൻ സത്ഗുരുവിൻെറ നാമത്തിൽ ലയിച്ചിരിക്കുന്നു.

ചിലപേർ വസ്രങ്ങൾ അലക്കിയും, ശരീരം ശുദ്ധിയാക്കിയും, ജീവിതരീതികൾ നിയന്ത്രണം ചെയ്താലും, മനസ്സിലുള്ള മലിനങ്ങൾ നീങ്ങുന്നില്ല. അന്യരുടെ സമ്പത്സമൃദ്ധിയേ നോക്കി അസൂയപ്പെടുന്നു, മനസ്സിൽ ശാന്തിയും, സമാധാനവും ഇല്ലാതെ വലയുന്നു. ഈശ്വരഭക്തിയാലും, നാമജപത്താലും അഹങ്കാരം നശിച്ച്, മനശ്ശാന്തിയും, സംതൃപ്തിയും കിട്ടുന്നു.

ജീവജാലങ്ങളുടെ ശരീരവും, ആത്മാവും ചേർത്തുവെച്ചതും, അവയെ പിന്നെ പിരിക്കുന്നതും, സർവ്വേശ്വരൻ തന്നെ. വിഡ്ഢികൾ സുഖങ്ങളെ തേടി നടക്കുന്നു; അതിനാൽ പാപകർമ്മങളും ചെയ്യുന്നു; അങ്ങനെ രോഗങ്ങൾക്ക് അധീനരാവുന്നു; ഈശ്വരൻ വിധിച്ചതുപോലെ, അവർ അനുഭവിക്കുന്നു.

ആരുടെ മനസ്സ് സത്യത്തിൽ നിൽക്കുന്നുവോ, അവർ മനസാ-വാചാ-കർമ്മേണ സത്യം ആചരിക്കുന്നു. ഈശ്വരവിശ്വാസികളായ അവർ മററുളളവരേയും, സൻമാർഗത്തിൽ നടക്കുവാൻ പ്രേരിപ്പിക്കുന്നു.

ചിലപേർ കന്ദ-മൂല-ഫലങ്ങൾ ഭക്ഷിച്ച് വനങ്ങളിൽ വസിക്കുന്നു; ചിലപേർ കാഷായ വസ്ത്രം ധരിച്ച് സന്യാസികളാവുന്നു; എന്നാലും വസ്ത്രങ്ങളും, ആഹാരവും ആഗ്രഹിക്കുന്നു; അവർ സന്യാസികളും അല്ല, ഗൃഹസ്ഥികളും അല്ല; കാമ-ക്രോധ-മദങ്ങളിൽ നിന്ന് മുക്തരും അല്ല; യമ ദൂതന്മാർ അവരുടെ ശിരസ്സിന്നു മീതേ നിൽക്കുന്നു.

ഒരുവൻെറ ഉടുപ്പിൽ രക്തം വീണാൽ, അത് അശദ്ധമാവുന്നു; അന്യമനുഷ്യരെ ചതിക്കുന്നവരുടേ മനസ്സും അതേ പോലെ തന്നെ.

ജീവജാലങ്ങളിൽ ഉളള ദയയേ നിൻെറ പള്ളി ആയും, വിശ്വാസത്തെ നിൻെറ പ്രാർത്ഥനക്കുളള പായ ആയും, സത്യമാർഗ്ഗത്തിലെ ജീവിതം നിൻെറ ഖുർ-ആൻ ആയും, വിനീതഭാവം നിൻെറ പരിച്ഛേദനം (സുന്നത്ത്) ആയും, സത് സ്വഭാവം നിൻെറ ഉപവാസ ദിനം ആയും, സത് കർമ്മങ്ങൾ നിൻെറ കാാബാാ ആയും, സത്യം നിൻെറ സന്മാർഗ്ഗ ദർശിയായും, കർമ്മഫലങ്ങൾ നിൻെറ പ്രാർത്ഥനയും, ജപവും ആയാൽ, നിൻെറ ജപമാല അളളാഹുവിന്നു സമർപ്പിച്ചാൽ, അളളാഹു അക്ബർ നിൻെറ ജന്മം സഫലമാക്കും!

അന്യൻെറ മുതൽ തട്ടി പറിച്ച് കൈവശമാക്കുന്നത്, മുസൽമാൻ പന്നിയുടെ മാംസം തിന്നുന്നതു പോലേയും, ഹിന്ദു പശുവിൻെറ മാംസം തിന്നുന്നതു പോലേയും ആണ്; ഈ മാംസങ്ങൾ തിന്നാതിരുന്നാൽ, സത്ഗുരുവിൻെറ കടാക്ഷം ലഭിക്കും.

വെറും പ്രവചനങ്ങളാൽ സ്വർഗ്ഗം കിട്ടുകേല; സത്യമാർഗ്ഗത്തിൽ ജീവിച്ചാൽ മാത്രമേ കിട്ടൂ.

ഒരോ ദിവസത്തിലും അഞ്ചു പ്രാർത്ഥനകൾ ചെയ്യണം; പുലർച്ചക്ക് ഫാജ്റ, മദ്ധ്യാനത്തിൽ സുഹ്റ, വൈകുന്നേരത്തിൽ അസർ, സൂർയ്യാസ്തമനത്തിൽ മാഗ്രീബ്, രാത്രി കിടക്കുന്നതിനു മുമ്പു ഈഷാ.

സത്യം അനുഷ്ടിക്കുന്നതു ഫാജ്റയും, സന്മാർഗ്ഗത്തിൽ ജീവിക്കുന്നതു സുഹ്റയും, ദാന-ധർമ്മങ്ങൾ ചെയ്യുന്നത് അസറവും, എല്ലാ ജീവജാലങ്ങളോടും ഉളള ദയ മാഗ്രീബും, അളളാഹു അക്ബറുടെ സ്മരണം ഈഷയും ആക്കി, സത്കർമ്മങ്ങൾ ചെയ്യുന്നവനാണ്, യഥാർത്ഥത്തിൽ മുസ്‍ലീം.

നദികളും, കൂപങ്ങളും, പാലും, നെയ്യും ആയാലും, ഭൂമി മുഴുവനും ശർക്കര ആയാലും, പർവ്വതങ്ങളെല്ലാം സ്വർണ്ണം, വെളളി, രത്നങ്ങൾ ആയാലും, ഞാൻ അങ്ങയെ നിത്യവും പൂജിക്കും, സ്തുതിക്കും.

പതിനെട്ടു വിധത്തിലുളള സസ്യങ്ങളും, പുല്ലും, സ്വാദിഷ്ടമായ അരിയോ, ഗോതമ്പോ ആയാലും, എനിക്കു സൂർയ്യ-ചന്ദന്മാരെ നിർത്താൻ കഴിഞ്ഞാലും, ഞാൻ അങ്ങയെ നിത്യവും പൂജിക്കും, സ്തുതിക്കും.

എൻെറ ശരീരം വേദനകളാൽ പീഠിതമാവുകയും, ജീവിതം ഗ്രഹപ്പിഴകൾ നിറഞ്ഞതായാലും, ദുരാചാരികളായ രാജാക്കന്മാരുടെ ഭരണമായാലും, ഞാൻ അങ്ങയെ നിത്യവും പൂജിക്കും, സ്തുതിക്കും.

അഗ്നിയോ, മഞ്ഞോ, എൻെറ വസ്ത്രമായാലും, വായു എൻെറ ഭക്ഷണമായാലും, അപ്സരസ്സുകൾ എൻെറ ഭാർയ്യമാരായാലും, ഓ, നാനൿ, അതെല്ലാം വെറും മായ ആയാലും, ഞാൻ അങ്ങയെ നിത്യവും പൂജിക്കും, സ്തുതിക്കും.

എല്ലാസമയത്തും ഉപകാരങ്ങൾ ചെയ്തും, ഈശ്വരഭക്തിയിൽ മുഴുകിയും ഇരിക്കുന്നവൻ ഈ ലോകത്തെ മനോഹരമായി വീക്ഷിക്കുന്നു; ഈശ്വരൻെറ സന്നിധിയിൽ അവൻ സ്വീകൃതനാവുന്നു!

ധാന്യം (നെല്ല്,ഗോതമ്പ്) മൂത്ത്, കൊയ്‍തെടുത്താൽ, തണ്ടുകൾ മാത്രമേ വയലിൽ നിൽക്കുന്നുളളു; കൊയ്‍തെടുത്തത്, അടിച്ചിട്ടും, ചലിച്ചിട്ടും, ധാന്യങ്ങളെ, ഉമിയിൽ നിന്ന് വേർപെടുത്തുന്നു; ധാന്യങ്ങളെ തിരികല്ലുകളുടെ നടുവിൽ ഇട്ട് തിരിക്കുമ്പോൾ, അവ പൊടിയാവുന്നു; പക്ഷെ, ചില ധാന്യങ്ങൾ അച്ചുതണ്ടിൽ പററി നിൽക്കുന്നതിനാൽ പൊടിയുന്നില്ല. ഇതേ പോലെ, പാപ-പുണ്യങ്ങളായ രണ്ടു തിരികല്ലുകളുടെ നടുവിൽ കുടുങ്ങി, സർവ്വ ജീവജാലങ്ങളും അരയപ്പെടുന്നു; ഈശ്വരവിശ്വാസമായ അച്ചുതണ്ടിൽ പററി നിൽക്കുന്ന ജീവജാലങ്ങൾ രക്ഷ പ്രാപിക്കുന്നു. ഓ, നാനൿ, ഇതാണ് ജീവിതത്തിൻെറ ഉദ്ദേശ്യം!

ഓ, നാനൿ, കരുമ്പിനേ നോക്കൂ; മൂത്താൽ വെട്ടിയെടുത്ത്, ഇലകളെല്ലാം നീക്കി, കെട്ടു കെട്ടായി കെട്ടി, മരറോലർകളാൽ ചതച്ചു, അതിൻെറ രസത്തെ പിഴിഞ്ഞെടുത്ത്, വലിയ ഉരുളികളിൽ ഇട്ട് തിളപ്പിക്കുന്നു; ആ അടുപ്പിൽ, ചതച്ച കരുമ്പിനെ കത്തിക്കുന്നു; കരുമ്പ്, ഇത്രയേറെ കഷ്‍ടങ്ങൾ അനുഭവിച്ചിട്ടും, അത്യധികം മധുരമായ ശർക്കരയെ നൽകുന്നു; ഓ, നാനൿ, അതുപോലെ ഈശ്വര ഭക്തന്മാർ, മനസാ-വാചാ-കർമ്മണാ എല്ലാവരേയും സ്നേഹിക്കുന്നു!

അഗാധമായ സമുദ്രം, ഒരു മത്സ്യത്തിനെ എന്തു ചെയ്യും? വിശാലമായ ആകാശം, ഒരു പക്ഷിയെ എന്തു ചെയ്യും? മഞ്ഞും, വെയ്യിലും, ഒരു കല്ലിനെ എന്തു ചെയ്യും? വിവാഹജീവിതം ഒരു നപുംസകനെ എന്തു ചെയ്യും? ചന്ദനത്തൈലം പുരട്ടിയാലും, നായുടെ രൂപം മാറുമോ? ബധിരന്ന് സ്‍മൃതികൾ വായിച്ചാലും, അവന്ന് കേൾക്കുമോ? അനവധി വിളക്കുകൾ കത്തിച്ചു വെച്ചാലും, ഒരു കുരുടന്ന് കാണുവാൻ സാധിക്കുമോ? പശുക്കളുടെ മുമ്പിൽ സ്വർണ്ണം വെച്ചാലും, അവകൾ പുല്ലു മാത്രമല്ലേ ഭക്ഷിക്കൂ. ഫ്ളൿസ് ഇട്ട് ഇരുമ്പ് ഉരുക്കിയാലും, ഇരുമ്പ് പഞ്ഞിപോലെ മൃദുവാകുമോ? അതേപോലെ, ഒരു മൂഢനെ എത്രയെത്ര പഠിപ്പിച്ചാലും, അതെല്ലാം വ്യർത്ഥമല്ലേ?

സ്വർണ്ണമോ, പിത്തളയോ, ഇരുമ്പോ ആയ സാധനങ്ങൾ ഉടഞ്ഞാൽ, അവയെ മൂശാരികൾ തീയിൽ ഇട്ടു ഉരുക്കി ബന്ധിക്കുന്നു. ഭർത്താവു ഭാർയ്യയേ വിട്ടുപോയാൽ, കുട്ടികൾ അവരേ പിന്നേയും ബന്ധനത്തിൽ കൊണ്ടുവരുന്നു. രാജാവിൻെറ ആവശ്യം നിറവേററിയാൽ, പ്രജകളുമായുളള ബന്ധനം നിറവേറുന്നു. വിശന്നു വലഞ്ഞവന്ന് ആഹാരം കിട്ടിയാൽ, അവനോടുളള ബന്ധനം ഉറയ്ക്കുന്നു. ക്ഷാമകാലത്ത് മഴ പെയ്‍‍താൽ, നദികളിൽ വെളളം നിറഞ്ഞ് ബന്ധനം വരുന്നു. സ്നേഹവും, മധുരഭാഷണങ്ങളും, ഒരേ ബന്ധനത്തിൽ ഇരിക്കുന്നു. മനുഷ്യൻ സത്യം പറയുമ്പോൾ, ധർമ്മ ശാസ്ത്രങ്ങളോട് ബന്ധനം വരുന്നു. ചെകിടത്തിൽ ഒരു അടി കിട്ടുമ്പോൾ, മൂഢൻ ബന്ധനത്തിൽ വരുന്നു. സത്യത്താലും, സത്ഗുണത്താലും, മൃത്യുവും, ജീവനും ബന്ധനത്തിൽ വരുന്നു. ഈശ്വരൻെറ നാമസ്മരണത്താൽ, ഭക്തർ ഈശ്വരനോടു ബന്ധനത്തിൽ വരുന്നു. ഓ, നാനൿ, ലോകത്തിലെ ബന്ധനങ്ങൾ അനവധികൾ!

മത പ്രവചകന്മാരും, അവരുടെ ശിഷ്യരും, ചക്രവർത്തികളും, അവരുടെ പ്രജകളും, ദേവന്മാരും, ദാനവന്മാരും, മനുഷ്യരും, സിദ്ധികൾ ലഭിച്ചവരും, തപസ്വികളും, സകല ലോകങ്ങളും, അതിലെ ജീവജാലങ്ങളും, എല്ലാം നശ്വരമാണ്; സർവ്വേശ്വരൻ മാത്രം ശാശ്വതം!

സൂർയ്യനും, ചന്ദ്രനും, ഗ്രഹങ്ങളും, സപ്‍തസമുദ്രങ്ങളും, സപ്‍തദ്വീപുകളും, ആഹാരവും, വായുവും, എല്ലാം നശ്വരമാണ്; സർവ്വേശ്വരൻ മാത്രം ശാശ്വതം!

നമ്മുടെ ജീവിതം ആരേയും ആശ്രയിച്ചല്ല; ഈശ്വരനെ മാത്രം വിശ്വസിച്ചാണ്. പക്ഷികളുടെ വക്കൽ പണമില്ല; അവ മരങ്ങളേയും, വെളളത്തേയും ആശ്രയിക്കുന്നു. ഈശ്വരനാണ് എല്ലാർക്കും വേണ്ടതെല്ലാം കൊടുക്കുന്നത്!

ഈശ്വരന്ന് മാംസഭക്ഷികളായ മൃഗങ്ങളേയും, പക്ഷികളേയും, സസ്യഭക്ഷികൾ ആയി മാററുവാൻ കഴിയും. അതേപോലെ, സസ്യഭക്ഷികളേയും, മാംസഭക്ഷികൾ ആയി മാററുവാൻ കഴിയും. ഈശ്വരന്ന് നദികളെ നിലങ്ങളാക്കുവാനും, മരുഭൂമികളെ അഗാധ സമുദ്രമാക്കുവാനും കഴിയും. ഈശ്വരന്ന് ഒരു പുഴുവിനെ രാജാവാക്കുവാനും, ഒരു വലിയ സൈന്യത്തെ ഭസ്‍മം ആക്കുവാനും കഴിയും.

എല്ലാ ജീവജാലങ്ങളും ശ്വാസോച്‍ഛ്വാസത്താൽ ജീവിക്കുന്നു; പക്ഷേ ഈശ്വരന്ന്, ഒരു ശ്വാസംപോലും ഇല്ലാതെ, നമ്മളുടെ ജീവൻ നിലനിർത്താൻ സാധിക്കും.

ഏതൊരുവൻ പുലർച്ചക്ക് ഈശ്വരസ്മരണം ചെയ്യുന്നുവോ, അവൻ രാജാവായി ദീർഘകാലം ജീവിക്കുന്നു; രണ്ടാം യാമത്തിൽ മനസ്സു സർവ്വ ദിശകളിലും അലയുന്നു; ഉച്ചസമയത്തിൽ വിശപ്പും, ദാഹവും അടക്കാൻ ആഹാരം കഴിക്കുന്നു, അതു ദഹിച്തതും പിന്നേയും കഴിക്കുന്നു; വൈകുന്നേരം വിനോദങ്ങളിലും, മററുമായി കഴിക്കുന്നു; അസ്തമനമായാൽ ഉറക്കം വന്ന് കണ്ണുകൾ അടയുന്നു, ഗാഢനിദ്രയിൽ ഇറങ്ങുന്നു, സ്വപ്‍നങ്ങൾ കാണുന്നു; പുലർച്ചയായാൽ, പിന്നേയും ഇതേ തന്നെ ആവർത്തനം.

ബ്രഹ്മമുഹൂർത്തത്തിൽ നാമസ്‍മരണം ചെയ്യ്താൽ, ദിനം മുഴുവനും മനസ്സ് ഈശ്വരസ്മരണയിൽ നില്ക്കും, നിത്യ കർമ്മങ്ങൾ സഫലമായി,ആത്മശാന്തി ലഭിക്കും.

വായു ഗുരുവായും, ജലം പിതാവായും, ഭൂമി മാതാവായും, പകലും, രാത്രിയും ദാസിമാരായും, സർവ്വ ജീവജാലങ്ങളേയും വളർത്തുന്നു. സർവ്വ ജീവജാലങ്ങളും കർമ്മങ്ങൾ ചെയ്യുന്നു, കർമ്മഫലങ്ങൾ അനുഭവിക്കുന്നു. മനസാ-വാചാ-കർമ്മണാ സത്കർമ്മങ്ങൾ ചെയ്തവർ, ഈശ്വരൻെറ സന്നിധിയിൽ ആദരണീയരാവുന്നു.

എത്ര സംസാരിച്ചാലും, വായ്‍ക്കു തൃപ്തി വരുന്നില്ല; എത്ര വർത്തമാനങ്ങൾ കേട്ടാലും ചെവിക്കു തൃപ്തി വരുന്നില്ല; എത്ര കാഴ്‍ചകൾ കണ്ടാലും കണ്ണിന്നു തൃപ്തി വരുന്നില്ല; എല്ലാ ഇന്ദ്രിയങ്ങൾക്കും, ഗ്രഹിച്ചതിൽ നിന്ന് തൃപ്തി വരുന്നില്ല; ഓ, നാനൿ, തൃഷ്ണകളാൽ നിറഞ്ഞ മനസ്സിന്ന്, ഈശ്വരൻെറ നാമോച്‍ഛാരണം മാത്രമേ തൃപ്തി കൊടുക്കുന്നു.

ഓ, നാനൿ, സത്ഗുരു, സംതൃപ്‍തി എന്ന വൃക്ഷമാണ്; ഈശ്വരവിശ്വാസം അതിൻെറ പൂക്കളും, ആത്മബോധം അതിൻെറ കായകളും ; സത്കർമ്മങ്ങളും, ധ്യാനവും അതിൻെറ പഴങ്ങളും ആണ്; ഈശ്വരഭക്തിയായ ജലം ആ മരത്തെ വളർത്തുന്നു. ആ പഴം തിന്നുന്ന ഭക്തന്ന് മോക്ഷം ലഭിക്കുന്നു.

ഓ, നാനൿ, നിർദ്ദയതാ, മോഹം, ലോഭം, ക്രോധം, എന്നീ നാലു അഗ്നിമയമായ നദികൾ ലോകത്തിൽ ഉണ്ട്; അതിൽ ഏതിൽ വീണാലും, ജീവൻ തീർച്ചയായും നശിക്കും; സത്കർമ്മങ്ങളിൽ ദൃഢമായി നിന്നാലേ രക്ഷ കിട്ടുകയുളളൂ.

മനസ്സ് ഒരു പക്ഷിയാണ്; കർമ്മഫലങ്ങളാൽ അത് ചിലപ്പോൾ ഉയർന്നും, ചിലപ്പോൾ താഴ്‍ന്നും പറക്കുന്നു. ചിലപ്പോൾ ചന്ദനമരത്തിൽ ഇരിക്കുന്നു, ചിലപ്പോൾ മുള്ളുകൾ നിറഞ്ഞ മരങ്ങളിലും; ചിലപ്പോൾ ഉയർന്ന് ഉയർന്ന് ആകാശത്തിൽ പറക്കുന്നു. ഓ, നാനൿ, ഈശ്വരൻ അതിനെ നിയന്ത്രിക്കുന്നു.

ചിലർ പ്രസംഗങ്ങളും, പ്രവചനങ്ങളും നടത്തുന്നു; എന്നാലും, അവസാനസമയമായാൽ അന്തരിക്കുന്നു. വേദ-ശാസ്ത്രങ്ങൾ ഈശ്വരനെ വർണ്ണിക്കുന്നു, എന്നാലും ഈശ്വരൻെറ രഹസ്യങ്ങൾ അറിയുന്നില്ല. ആറു ശാസ്ത്രവിധികൾ ഉണ്ടെങ്കിലും, അവയെ അനുഷ്ടിച്ച്, എത്ര പേർ മുക്തി നേടിയിരിക്കുന്നു?

മരുഭൂമിക്ക് എത്ര മഴ പെയ്താലും തൃപ്തി വരുകയില്ല; അഗ്നിക്ക് എത്ര ഇന്ധനം ഇട്ടാലും തൃപ്തി വരുകയില്ല; രാജാവിന്ന് എത്ര ദേശങ്ങൾ കിട്ടിയാലും തൃപ്തി വരുകയില്ല; സമുദ്രത്തിന്ന് എത്ര വെളളം നിറഞ്ഞാലും തൃപ്തി വരുകയില്ല; ഓ, നാനൿ, ഭക്തന്ന് എത്ര പ്രാവശ്യം നാമജപവും, കീർത്തനങ്ങൾ പാടിയാലും തൃപ്തി വരുകയില്ല.

ഓ, നാനൿ, ദുഖങ്ങൾ ഇല്ലാത്തതും, സുഖമയവുമായ ജീവിതത്തിന്ന് വേണ്ടി പ്രാർത്ഥിക്കുന്നതു അർത്ഥശൂന്യമാണ്. സുഖ-ദുഖങ്ങൾ നിനക്കു കിട്ടിയ രണ്ടു വസ്ത്രങ്ങളാണ്; അവയെ ധരിച്ചേ, ഈശ്വരൻെറ സന്നിധിയിൽ കടക്കാവൂ.

എല്ലാ ദിശകളിലും നോക്കിയിട്ടും, സത്ഗുരുവിനെ കണ്ടില്ല; എൻെറ അന്തക്കരണത്തിൽ നോക്കിയപ്പോൾ, സതഗുരുവിനെ അവിടെ പ്രത്യക്ഷനായ് കണ്ടു!

ജനനവും ഭയത്തിനാൽ, മരണവും ഭയത്തിനാൽ, ഭയം സർവ്വസമയവും മനസ്സിൽ ഇരിക്കും; ഈശ്വരൻെറ ഭയത്തിൽ മരിച്ചാൽ, ഈ ജന്മം സഫലമായി. ഈശ്വരനിൽ ഭയമില്ലാതെ ജീവിക്കുന്നവൻ, വളരെ കാലം ജീവിച്ചാലും, സന്തോഷങ്ങൾ അനുഭവിച്ചാലും, അന്ത്യസമയത്തിൽ നരകവേദനകൾ അനുഭവിക്കും.

സത്ഗുരുവിൻെറ കടാക്ഷത്താൽ, നിൻെറ ആഗ്രഹങ്ങൾ പൂർത്തിയാവുന്നു; സത്ഗുരുവിൻെറ കടാക്ഷത്താൽ, നിനക്കു വ്യസനങ്ങൾ വരുകയില്ല; സത്ഗുരുവിൻെറ കടാക്ഷത്താൽ, നിനക്കു വേദനകൾ അനുഭവിക്കേണ്ട; സത്ഗുരുവിൻെറ കടാക്ഷത്താൽ, നീ ഈശ്വരപ്രേമത്തിൽ ഉറച്ചു നിൽക്കും; സത്ഗുരുവിൻെറ കടാക്ഷത്താൽ, നിനക്കു മരണഭയം അനുഭവമല്ല; സത്ഗുരുവിൻെറ കടാക്ഷത്താൽ, നിൻെറ ശരീരം ആരോഗ്യമായി ഇരിക്കും; സത്ഗുരുവിൻെറ കടാക്ഷത്താൽ, നിനക്കു നവനിധികളും കിട്ടും; സത്ഗുരുവിൻെറ കടാക്ഷത്താൽ, നിൻെറ മനസ്സ് ഈശ്വരനിൽ ലയിക്കും!

മഴ വന്നാൽ, സുഖവും വരുന്നു,

വെളളം അല്ലേ ജീവന്ന് ആധാരം.

മഴ വന്നാൽ, ചോളം, കരുമ്പ്, പരുത്തി എല്ലാം വളർന്ന്, ജനങ്ങൾക്ക് ആഹാരവും, തുണിയും നൽകുന്നു. മഴ വന്നാൽ, പശുക്കൾക്ക് പുല്ലു തിന്നാൻ കിട്ടുന്നു, അവ തരുന്ന പാലിൽ നിന്ന്, വെണ്ണയും, നെയ്യും കിട്ടുന്നു; നെയ്യ് ഉപയോഗിച്ച്, പൂജാവിധികൾ നടക്കുന്നു, ഈശ്വരാനുഗ്രഹം എല്ലാവർക്കും ലഭിക്കുന്നു.

മഞ്ഞുകട്ടികൾ അഗ്നിയെ എന്തു ചെയ്യും? രാത്രി സൂർയ്യനെ എന്തു ചെയ്യും? അന്ധകാരം ചന്ദ്രനെ എന്തു ചെയ്യും? പാപ-പുണ്യങ്ങൾ വായുവിനേയും, ജലത്തേയും എന്തു ചെയ്യും? നിൻെറ സ്വന്തം ധനങ്ങൾ ഭൂമിയിൽ നിന്നല്ലേ ഉണ്ടായത്?

മനുഷ്യൻെറ ബുദ്ധിയുടേയും, വാർത്തകളുടേയും ഘനം, ഈശ്വരനിലുളള ഭയത്തേക്കാളും വളരെ കുറഞ്ഞതാണ്; ഈശ്വരനിലുളള ഭയമായ ഭാരം വഹിച്ചും, അവനെ വിശ്വസിച്ചും, ഓ, നാനൿ, സംസാരസാഗരം എളുപ്പം കടക്കാം.

കാമ-ക്രോധ-മദ-മാത്സർയ്യങ്ങൾ മനസ്സിൽ കോളിളക്കങ്ങൾ വരുത്തുന്നു. ഈശ്വരനിൽ ഉളള ഭയവും, വിശ്വാസവും, നിൻെറ മനസ്സിനെ സ്ഥിരമാക്കി നിർത്തുന്നു.

ബുദ്ധിയെ നിൻെറ അമ്മയായും, സംതൃപ്തിയെ നിൻെറ അച്‍ഛനായും, സത്യത്തെ നിൻെറ സഹോദരനായും, നമ്രതയെ നിൻെറ അമ്മായി ആയും, പരിശ്രമത്തെ നിൻെറ അമ്മാവനായും, സത്കർമ്മങ്ങളെ ഭാർയ്യയോടു കൂടേ സ്വീകരിക്കു; അവർ നിൻെറ ഉററ ബന്ധുക്കളാണ്.

പഞ്ചഭൂതങ്ങളാൽ നിർമ്മിതവും, നവ ദ്വാരങ്ങൾ ഉളളതും ആയ ഈ നശ്വര ശരീരത്തിൽ ചഞ്ചലമായ ഈ മനസ്സ് വസിക്കുന്നു; ഈശരീരത്തിന്ന് പത്താമത്തെ ദ്വാരവും ഉണ്ട്. ഈ വാസ്തവം നിൻെറ ഓർമ്മയിൽ ഇരിക്കണം.

  • (പഞ്ചഭൂതങ്ങൾ = ഭൂമി, വായു, അഗ്നി, ജലം, ആകാശം)
  • (നവ ദ്വാരങ്ങൾ = രണ്ടു കണ്ണുകൾ, രണ്ടു ചെവികൾ,
              രണ്ടു നാസികാദ്വാരങ്ങൾ, ഒരു വായ, 
                      ഒരു ലിംഗം(യോനി), ഒരു ഗുദം)
  • (പത്താമത്തെ ദ്വാരം = ബ്രഹ്മരന്ധ്രം = [Fontanel on the skull];
       ഈ ദ്വാരം ജനിച്ച് രണ്ടു വർഷത്തിൽ അടയുന്നു.)

സന്ധ്യാസമയത്ത് പക്ഷികൾ വൃക്ഷങ്ങളിൽ വന്നു ചേരുന്നു; അതേ പോലെ, ജീവികൾ ഈ ലോകത്തിൽ വരുന്നു, ചിലർ സുഖം അനുഭവിക്കുന്നു, ചിലർ ദുഖം; മായാ മോഹങ്ങളിൽ മുഴുകി ആത്മീകമരണം നേടുന്നു; സന്ധ്യാസമയത്ത് വന്നു ചേർന്ന പക്ഷികൾ, പുലർച്ചയായാൽ ആകാശത്തെ നോക്കി, പത്തു ദിശകളിലേക്കും പറന്നു പോവുന്നു. അതേ പോലെ, ജീവികൾ അവനവൻെറ കർമ്മങ്ങൾ മൂലം,‍ പത്തു ദിശകളിലും അലഞ്ഞു തിരിയുന്നു.

ഞാൻ ഒരു പുളളിമാൻ ആയാലും, വനത്തിൽ വസിച്ചും, ഇലയും, പുല്ലും, കായ്കനികൾ തിന്ന് ജീവിച്ചാലും; ഞാൻ ഒരു കുയിൽ ആയാലും, മാവുമരത്തിൽ വസിച്ചാലും; ഞാൻ ഒരു മത്സ്യമായാലും, വെളളത്തിൽ വസിച്ചാലും; ഞാൻ ഒരു പാമ്പായാലും, ഭൂഗർഭത്തിൽ വസിച്ചാലും; ഈശ്വരൻെറ നാമ സ്‍മരണം എൻെറ മനസ്സിൽ ഇരിക്കണേ.

ഒരു കുടം നിവർന്നിരുന്നാൽ അതിൽ വെളളം നിറയ്ക്കാം; പക്ഷേ, കമിഴ്ന്നിരിക്കുന്ന കുടത്തിൽ വെളളം നിറയ്ക്കാമോ? അതേപോലെ മനസ്സ് ശുദ്ധമായിരുന്നാലേ, ഈശ്വരൻെറ നാമങ്ങൾ നിറയൂ.

മനസ്സ് ഒരു മദിച്ച ആനപോലെ ഓടുന്നു, സത്ഗുരുവായ അങ്കുശം അതിനെ നിയന്ത്രിക്കുന്നു. രാമാ, രാമാ എന്ന് ഈശ്വരനാമം ജപിക്കമ്പോൾ, മനസ്സ് ശാന്ത സ്‍ഥിതിയിൽ നിൽക്കുന്നു.

ഭൂമിയുടെയും, മേഘങ്ങളുടേയും ദൃഷ്‍ടാന്തം നോക്കു; മേഘങ്ങൾ മഴവെളളം ഭൂമിയുടെ മേൽ ചൊരിയുന്നു; ഭൂമിയിൽ അകത്തും, പുറത്തും വെളളം ഉണ്ട്; ഈ വെളളം തന്നേയല്ലേ സൂർയ്യോഷ്ണത്താൽ മേഘമാവുന്നത്? ഇതു പോലെയുളള വ്യത്യാസം തന്നേയാണ്, ജീവാത്മാവും, പരമാത്മാവും തന്നിൽ!

ഓ,നാനൿ, ഈ ശരീരം, മുഖം, വായ, നാസിക, എല്ലാം ഈശ്വരൻ എനിക്കു തന്നതാണ്; ജലം, വായു, അഗ്നി, അന്നം, തുണി, സ്വാദുളള വസ്തുക്കൾ, എന്നിവയെല്ലാം സുഖമായി അനുഭവിക്കാൻ തന്നതാണ്. ഇത്രയും സുഖഭോഗങ്ങൾ അനുഭവിച്ചിട്ടും, മനുഷ്യൻ സ്വയം അഭിമാനിയായി വസിക്കുന്നു.

എങ്ങനെ അമ്മ തൻെറ കുഞ്ഞിനെ സമയാ സമയം ആഹാരം കൊടുത്തും, ലാളിച്ചും, പരിപാലിക്കുന്നുവോ, അതുപോലെ സത്ഗുരു ഭക്തന്മാരെ പരിപാലിക്കുന്നു. എങ്ങനെ പക്ഷികൾ, കുഞ്ഞുങ്ങളെ കൂട്ടിൽ വിട്ടിരുന്നാലും, മനസ്സിൽ അവയെ ഓർത്ത്, ഇര തേടി കൊണ്ടുവരുന്നവോ, അതുപോലെ സത്ഗുരു ഭക്തന്മാരെ പരിപാലിക്കുന്നു. എങ്ങനെ മുപ്പത്തിരണ്ടു പല്ലുകളായ കത്തിരിക്കോൽ മാസവും, രക്തവും നിറഞ്ഞ നാവിനെ രക്ഷിക്കുന്നുവോ, അതുപോലെ സത്ഗുരു ഭക്തന്മാരെ പരിപാലിക്കുന്നു.

ഓ, ഭക്താ, നിൻെറ ഹൃദയത്തെ തിരഞ്ഞുനോക്കൂ, അവിടെ പരമാത്മാവിനെ സ്‍പഷ്‍ടമായി കാണാം. സർവ്വ സൃഷ്‍ടികളിലും അവൻെറ ചൈതന്യം കാണാം.

ഓ, മാനവാ, പൂർവ്വജന്മങ്ങളിൽ നീ ജംഗമങ്ങളായ ഒരു പുഴുവോ, പാററയോ, ആനയോ, മത്സ്യമോ, മാനോ, പക്ഷിയോ, പാമ്പോ, കാളയോ, കുതിരയോ, അല്ലെങ്കിൽ സ്ഥാവരമായ മലയോ, പാറയോ, വൃക്ഷമോ, അല്ലെങ്കിൽ ഗർഭത്തിൽ അലസിപ്പോയോ, എൺപത്തിനാലു ലക്ഷം യോനികളിൽ നിന്നു ജനിച്ചു.

നീ ചെയ്ത സത്കർമ്മളാൽ  ഈ മനുഷ്യ ശരീരം ലഭിച്ചു.

ഈ ജന്മത്തിലും സത്കർമ്മങ്ങൾ ചെയ്തും, ഈശ്വരഭക്തിയിൽ ലയിച്ചും, മോക്ഷം നേടുക!

എങ്ങനെ സമുദ്രത്തിൽ മുഴുകുന്നവനെ, കപ്പലോ, തോണിയോ, രക്ഷിക്കുന്നുവോ, എങ്ങനെ ദീപം ഇരുട്ടിനെ അകററി, വഴി കാണിക്കുന്നുവോ, എങ്ങനെ അഗ്നി തണുപ്പിനെ അകററുന്നുവോ, അങ്ങനെ ഈശ്വരൻെറ നാമസ്‍മരണം, കഷ്ടങ്ങളെ അകററി, മനസ്സിന്ന് ശാന്തിയും, ആനന്ദവും തരുന്നു.

മായാമോഹങ്ങൾ മനസ്സിനെ അസ്വത്ഥമാകുന്നു; ധനികനായാലും, ദരിദ്രനായാലും, കീർത്തിമാനായാലും, ലോഭം എന്ന വ്യാധിയാൽ പീഢിതനാകുന്നു. മായ പലേ വിധത്തിൽ ജീവിതത്തെ ബാധിക്കുന്നുു; ഞാൻ വലിയ ബുദ്ധിമാൻ എന്ന ഗർവ്വത്താലും, ഭാർയ്യയോടും, മക്കളോടും ഉളള സ്നേഹത്താലും, ധനം മുതലായ സമ്പത്തുകളിലും, നല്ല വസ്ത്രങ്ങളിലും, ലഹരിപദാർത്ഥങ്ങളിലും, യൌവന സൌന്ദർയ്യത്തിലും, പാട്ടും, കൂത്തും, കളികൾ, എന്നീ വിനോദങ്ങളിലും, സുഖമയമായ ശയ്യകളിലും, ഉളള ആഗ്രഹത്താൽ, ജീവിതത്തിൽ അന്ധകാരവും, ദുഖവും നിറയുന്നു. ജീവിതയാത്രയിൽ ഏതു വഴിയിൽ തിരിഞ്ഞാലും, മായാമോഹങ്ങൾ മനസ്സിനെ പിന്തുടരുന്നു. ഏതൊരു ജീവന്ന് ഈശ്വരഭക്തിയും, ദൃഢവിശ്വാസവും ഉണ്ടോ, ആ ജീവനിൽ നിന്ന് മായാമോഹങ്ങൾ വിലങ്ങി നിൽക്കുന്നു!

പരസ്ത്രീകളുടെ സൌന്ദർയ്യത്തിൽ നേത്രങ്ങൾ മയങ്ങുന്നു; മററുളളവരുടെ നിന്ദകൾ കേട്ട് ചെവികൾ മയങ്ങുന്നു; ഖാദ്യപദാർത്ഥങ്ങളുടെ മധുരതയിൽ നാവു മയങ്ങുന്നു; മായയുടെ ആശ്ചര്യങ്ങളിൽ മനസ്സ് മയങ്ങുന്നു; ഈ ശരീരമായ ഗൃഹത്തിൽ ജാകരൂകനായി വസിക്കുന്നവൻ, തൻെറ ആത്മീകജീവിതത്തിലെ വികാരങ്ങളെ നിയന്ത്രിക്കുന്നു.

അന്യൻെറ സമ്പത്തിനെ, അവൻ സ്വന്തമാക്കുന്നു; ഏതൊന്നിനെ ഉപേക്ഷിക്കണോ, അതിനെ കാംക്ഷിക്കുന്നു; ഏതൊന്നു വർജ്ജിതമാണോ, അതിനെ സ്നേഹിക്കുന്നു; ഏതൊന്ന് അസത്യമാണോ, അതിനെ സത്യമായി കരുതുന്നു; ഏതൊന്ന് സത്യമാണോ, അതിനെ മനസ്സിലാക്കുന്നില്ല; ശരിയായ മാർഗ്ഗം വിട്ട്, തെററായ മാർഗ്ഗത്തിൽ പോവുന്നു; മുന്നോട്ടു പോവാതേ, അവൻ പിന്നോട്ടു പോവുന്നു; ഓ,നാനൿ, അവന്ന് എങ്ങനെ ഈശ്വരകാരുണ്യം ലഭിക്കും?

സർവ്വേശ്വരാ, നിൻെറ ഏതു രുപത്തേ ഞാൻ ആരാധിക്കണം? ഏതു യോഗാഭ്യാസത്താൽ, ഞാൻ ശരീരത്തെ നിയന്ത്രിക്കണം? അങ്ങയുടെ ഏതു മഹിമയേ, ഞാൻ കീർത്തിക്കണം? അങ്ങേക്കു ഇഷ്ടമായ ഏതു വാക്യങ്ങളെ ഞാൻ ഉച്ചരിക്കണം? അങ്ങയുടെ ഏതു പൂജാവിധിയെ ഞാൻ അനുഷ്ടിക്കണം? ഏതു വ്രതപാലനം അനുഷ്ടിച്ച്, അങ്ങയേ ആരാധിക്കാം? അങ്ങയുടേ ഏതു നാമോച്ചാരണത്താൽ, അഹങ്കാരം നീങ്ങും? എങ്ങനേ ഈ സംസാരസാഗരം തരണം ചെയ്യാം? ഓ,നാനൿ, ഗുണം, പൂജ, ജ്ഞാനം, ധ്യാനം, തുടങ്ങി എല്ലാം, സത്ഗുരുവിൻെറ അനുഗൃഹത്താലേ കിട്ടുകയുളളു!

ഓ, നാനൿ, നീ പോഷിപ്പിക്കുന്ന ഈ ശരീരം നിൻേറതല്ല; അധികാരം, ധനം, സമ്പത്ത്, ഒന്നും നിൻേറതല്ല; ഭാർയ്യ, മക്കൾ, ബന്ധുക്കൾ, മാതാ, പിതാ, സ്നേഹിതർ, സ്വർണ്ണം, വെളളി, കന്നുകാലികൾ, ആനകൾ, കുതിരകൾ, എന്നിവയെല്ലാം നിൻെറ അന്ത്യസമയത്തിൽ ഉപയോഗശൂന്യം; സത്ഗുരുവിൽ നിന്ന് ലഭിച്ച ഈശ്വരനാമം മാത്രം കൂടെ വരും.

ഓ, നാനൿ, സർവ്വേശ്വരൻ കാട്ടിലും, പുല്ലിൽ പോലും, മൂന്നു ലോകങ്ങളിലും പ്രത്യക്ഷമായി വിളങ്ങുന്നു; ഭക്തജനങ്ങൾ ഈശ്വരൻെറ മഹിമകളെ കീർത്തിച്ച്, അവനെ സർവ്വ ജീവന്നും ആധാരമായി കരുതി, സംസാരസാഗരത്തിൽ നിന്നും മുക്തി നേടുന്നു.

സത്ഗുരുവിൻെറ ഭക്തനെ വികാരങ്ങളായ അഗ്നി ബാധിക്കുന്നില്ല; സത്ഗുരുവിൻെറ ഭക്തനെ മായാമോഹങ്ങൾ അലട്ടുകയില്ല; സത്ഗുരുവിൻെറ ഭക്തൻ സംസാരസാഗരത്തിൽ മുങ്ങുകയില്ല; സത്ഗുരുവിൻെറ ഭക്തൻ ഭയവിഹ്വലൻ ആവുകയില്ല; സത്ഗുരുവിൻെറ ഭക്തനെ മനക്ലേശങ്ങൾ ബാധിക്കുന്നില്ല; സത്ഗുരുവിൻെറ ഭക്തന്ന് മരണഭയം വരുന്നില്ല; സത്ഗുരുവിൻെറ ഭക്തനെ ശരീരദുഖങ്ങൾ അലട്ടുന്നില്ല; സത്ഗുരുവിൻെറ ഭക്തൻെറ മനോവാഞ്ചകൾ പൂർണ്ണമാവുന്നു; സത്ഗുരുവിൻെറ ഭക്തന്ന് ചിന്തകളും, ഭയവും ഇല്ല; സത്ഗുരുവിൻെറ ഭക്തൻ വിനീതഭാവത്തോടെ ജീവിക്കുന്നു; സത്ഗുരുവിൻെറ ഭക്തൻ സത്ഗുണസമ്പന്നനായി ജീവിക്കുന്നു.

എല്ലാ ജീവികളുടേയും മനസ്സിന്നകത്ത്,

പരമാത്മാ അദൃശ്യരൂപത്തിൽ വസിക്കുന്നു;

പക്ഷേ അഹങ്കാരമായ തിരശ്ശീലയാൽ, മറഞ്ഞിരിക്കുന്നതിനാൽ ജീവികൾക്കു കാണുന്നില്ല. ജീവാത്മാവും, പരമാത്മാവും ഒരേ ഗൃഹത്തിൽ ഇരുന്നിട്ടും,

അവർ തമ്മിൽ തമ്മിൽ സംസാരിക്കുന്നില്ല;

ഈശ്വരൻെറ നാമസ്‍മരണം എന്ന ഒരു താക്കോലിന്നേ, മായ ആയ ആ പൂട്ടിനെ തുറക്കുവാൻ സാധിക്കൂ!

ഹേ, പ്രഭോ! ഒരു ജീവനിൽ അങ്ങുന്ന് ഗർവ്വിഷ്‍ടനായും, വേറൊന്നിൽ വിനീതനായും, ഒരു ജീവനിൽ അങ്ങുന്ന് ധനവാനായും, വേറൊന്നിൽ ദരിദ്രനായും, ഒരു ജീവനിൽ അങ്ങുന്ന് പണ്ഡിതനായും, വേറൊന്നിൽ പാമരനായും, ഒരു ജീവനിൽ അങ്ങുന്ന് ദുരാഗ്രഹിയായും, വേറൊന്നിൽ ത്യാഗിയായും, പ്രത്യക്ഷപ്പെടുന്നു.

ഓ,നാനൿ, മനുഷ്യൻ വെറും ഒരു കളിപ്പാവയാണ്; പാവക്കളിക്കാരൻ അലങ്കരിക്കുന്നതുപോലെയും, ആടിക്കുന്നതുപോലെയും, അവകൾ ആടുന്നു; പാവകൾക്ക് സ്വന്തമായി ഒന്നും ചെയ്യുവാൻ കഴിയില്ലല്ലോ.

ഓ, മനുഷ്യാ, നീ വരുമ്പോൾ നഗ്നനായിരുന്നു; നീ പോകുമ്പോൾ നഗ്നനായിട്ടേ പോവുകയുളളു. നിനക്ക് എത്ര പ്രിയപ്പെട്ട സാധനമായാലും, അതു കൂടെ വരുമോ?

ഹേ, ഭക്താ, നിൻെറ മനസ്സിലെ കൌശലങ്ങൾ നീക്കി വെയ്‍ക്കു; പരമാത്മാവിൻെറ മഹിമകളെ ഓർത്തു സുഖം നേടു. സുഖത്തിലും, ദുഖത്തിലും പരമാത്മാവിൻെറ കീർത്തനം പാടു, സുഖവും, ദുഖവും ജീവിതത്തിൽ വന്നുകൊണ്ടേ ഇരിക്കും.

ഓ,നാനൿ, നീ ഒരു രാത്രി തങ്ങുവാനായി വന്ന അഥിതിയാണ്; പക്ഷേ, നീ അനേകം വർഷം ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിൻെറ ഇല്ലങ്ങളും, ധനവും, ക്ഷണനേരത്തിൽ മറയുകയും, അവയെല്ലാം വേറൊരുത്തന്ന് ചേരുകയും ചെയ്യും. പരമാത്മാവിനെ നീ മറന്ന്, വെറും കൈയോടെ പോവും.

ചില മനുഷ്യർ യോഗാഭ്യാസങ്ങളാലും, ചിലർ ഈ ലോകത്തിലെ പദാർത്ഥങ്ങളാലും, ചിലർ മതം, ജ്ഞാനം, തത്വം എന്നീ ചർച്ചകളാലും, ചിലർ സമാധിസ്ഥരായി ഇരുന്നും, ചിലർ ദണ്ഡദാരി യോഗികളായ് നടന്നും, ചിലർ ദേവി-ദേവന്മാരുടെ ജപങ്ങളാലും, ചിലർ പൂജാ-ഹോമാദി ക്രിയകളാലും, ചിലർ ഈ ഭൂമിയിൽ സഞ്ചരിക്കുന്നതിലും, ചിലർ പുണ്യ തീർത്ഥസ്നാനങ്ങളിലും, ചിലർ വേദപാരായണങ്ങളിലും സന്തുഷ്ടരാവുന്നു. പക്ഷേ, ഓ, നാനൿ, പരമാത്മാ ഭക്തിയാൽ സന്തുഷ്ടനാവുന്നു.

ഹേ, പ്രഭോ! അങ്ങയുടെ കീർത്തനങ്ങൾ എൻെറ ഏററവും വലിയ ഭണ്ഡാരമാണ്. അങ്ങുന്ന് എൻെറ സ്വാദും, എൻെറ മാന-സമ്മാനവും, എൻെറ രൂപസൌന്ദർയ്യവും, എൻെറ അമൂല്യ ധനവും, എൻെറ ജീവിതത്തിൻെറ സുദൃഡമായ ആധാരവും ആണ്.

ഏതൊരുവൻ, സത്ഗുരുവിൻെറ പാദങ്ങളെ ആശ്രയിക്കുന്നുവോ, വികാരരഹിതനായും, സത്ഗുണസമ്പന്നനും ആയി ജീവിക്കുന്നു. സത്ഗുരു അവനെ മോഹരഹിതനും, ദയാവാനും ആക്കുന്നു. ഏതൊരുവൻ പരമാത്മാവിൻെറ നാമധനം അഭ്യർത്ഥിച്ചുവോ, അവൻ കുബേരനായി ജീവിതം നയിക്കുന്നു. ഏതൊരുവൻ പരമാത്മാവിൻെറ നാമസ്‍മരണം ചെയ്യുന്നുവോ, അവൻ ഇഹലോകത്തിലും, പരലോകത്തിലും ശ്രേഷ്‍ടനാവുന്നു; അവൻെറ കർമ്മങ്ങളെല്ലാം ശ്രേഷ്‍ടമാവുന്നു, അവന്ന് ആത്മശാന്തിയും, സന്തുഷ്‍ടിയും ലഭിക്കുന്നു.

ഏതൊരുവൻ സുഖത്തേയും, ദുഖത്തേയും, ബഹുമതിയേയും, അപമാനത്തേയും, സന്തോഷത്തേയും, സങ്കടത്തേയും, ഒരുപോലെ വീക്ഷിക്കുന്നുന്നവോ, അവൻെറ മനസ്സ് നിർവ്വാണസ്ഥിതി പ്രാപിക്കുന്നു. എന്നാൽ, ഓ, നാനൿ, ആ സ്ഥിതി വളരെ പ്രയാസമുളളതാണ്; വളരെ ചുരുക്കം ഭക്തന്മാർക്കേ മനസ്സിലാവുകയുളളു.

പുണ്യാത്മാക്കളേ, സർവ്വേശ്വരൻ ലോകത്തെ സൃഷ്ടിച്ചു; ഒരുവൻ മരിക്കന്നത് കാണുമ്പോൾ, മറ്റൊരുവൻ താൻ ഇനിയും ജീവിക്കുമെന്ന് കരുതുന്നു. ഈ സംഗതി ഈശ്വരൻെറ ഒരു മഹിമയാണ്; മനുഷ്യൻെറ ബുദ്ധിക്ക് ഇതു മനസ്സിലാവുകയില്ല.

ഓ, നാനൿ, നിനക്ക് മനുഷ്യ ദേഹമായ രത്നം കിട്ടിയിരിക്കുന്നു, അതിനെ വികാരങ്ങളിൽ മുക്കി, വെറുതേ പാഴാക്കരുതേ. ഗജേന്ദ്രനായ ആന സർവ്വേശ്വരനെ സ്മരിച്ച്, ഹു ഹു എന്ന യക്ഷനായ മുതലയുടെ ദൃഢമായ പിടിയിൽ നിന്ന് രക്ഷപ്പെട്ടില്ലേ? നിൻെറ അഹങ്കാരവും, ആഗ്രഹങ്ങളും ത്യജിച്ച്, ഈശ്വരനിൽ ആത്മ സമർപ്പണം ചെയ്യു; ജീവന്മുക്തിക്കുളള ഏക മാർഗ്ഗം അതു തന്നേ.

ബ്രഹ്മാ ഗർവിഷ്ടനായപ്പോൾ, വേദങ്ങൾ നഷ്‍ടപ്പെട്ടു; ഗർവ്വം ത്യജിച്ച്, ഈശ്വരനെ ശരണം പ്രാപിച്ചപ്പോൾ, ഈശ്വരൻ മത്സ്യരൂപത്തിൽ വന്ന്, വേദങ്ങളെ വീണ്ടെടുത്തു; മഹാബലി അസംഖ്യം യാഗങ്ങൾ നടത്തി ഗർവിഷ്ടനായപ്പോൾ, ഈശ്വരൻ വാമനരൂപത്തിൽ വന്ന്, മൂന്നടി ഭൂമിയെ ദാനമായി വാങ്ങി, ബലിയെ പാതാള ലോകത്തിലേക്ക് അയച്ചു; ഹരിശ്ചന്ദ്രൻ ദാനധർമ്മങ്ങൾ ചെയ്തും, സത്യത്തിലും, കർമ്മത്തിലും ദൃഢമായി നിന്നും, ഈശ്വരകാരുണ്യത്താൽ മോക്ഷം പ്രാപിച്ചു; ഹിരണ്യകശിപു പാപകർമ്മങ്ങളിൽ മുഴുകി, ഭക്തനായ മകനെ പലവിധത്തിലും ദ്രോഹിച്ചപ്പോൾ, ഈശ്വരൻ നരസിംഹമായ് വന്ന് പ്രഹ്ലാദനെ രക്ഷിച്ചു; ലങ്കാധിപനായ രാവണൻ അഹങ്കാരിയായി, പരസ്ത്രീയെ മോഷ്ടിച്ചതിനാൽ, ഈശ്വരൻ മനുഷ്യനായ് വന്ന് അവനെ വധിച്ചു; സഹസ്രബാഹുവായ കാർത്തവീരാർജ്ജുനനേയും, മധു-കൈടഭന്മാരേയും, മഹിഷാസുരനേയും, ജരാസന്ധനേയും, കാലയവനനേയും, രക്തബീജനേയും, കാലനേമിയേയും, കംസനേയും, മുഷ്‍ടിക-ചാണൂരനേയും, ദുർയ്യോധൻെറ വംശത്തേയും, പരീക്ഷിത്തിനേയും, ഈശ്വരൻ ഓരോ അവതാരങ്ങളിലും വധിച്ചു; ഓ, നാനൿ, ഇങ്ങനെ ഓരോ യുഗങ്ങളിലും സർവ്വേശ്വരൻ ദുഷ്‍ടസംഹാരവും, ശിഷ്‍ടപരിപാലനവും ചെയ്‍തുവരുന്നു!

അഹങ്കാരം മനുഷ്യനെ ജനന-മരണ ചക്രത്തിൽ കുടുക്കുന്നു; ഈശ്വരനിൽ ഭക്തിയുളളവൻ അതിൽ നിന്ന് മുക്തനാവുന്നു.

ഈശ്വരനെ ധ്യാനിക്കുമ്പോൾ, ഭയവും, നിർഭാഗ്യവും അകന്ന്, മനസ്സിന്നു ശാന്തിവന്ന്, അഹങ്കാരങ്ങളും, മോഹങ്ങളും നീങ്ങി, ചെയ്ത പാപങ്ങളും, മരണഭയവും, അകന്ന് പോവുന്നു; ഹൃദയകമലം പൂർണ്ണമായ് വികസിച്ച്, ഈശ്വരൻെറ കീർത്തനങ്ങൾ പാടുന്നു; ആ ഭക്തൻ സ്ഥിരമായ മനസ്സോടെ എപ്പോഴും വസിക്കുന്നു.

ഓ, നാനൿ, സർവ്വേശ്വരനു സമമായി വേറെ ഒന്നുമില്ല; അവൻ ഭൂത-വർത്തമാന-ഭാവി കാലങ്ങളിലും സ്ഥിരമാണ്; അവൻെറ ആദിയും, അന്തവും ആരും കണ്ടിട്ടില്ല; അവൻ ഉറുമ്പിലും, ആനയിലും പ്രത്യക്ഷമായി വസിക്കുന്നു; അവൻെറ നാമസ്‍മരണം ചെയ്‍തു മുക്തി നേടുക!

ഈശ്വരൻെറ മഹിമകളെ അറിഞ്ഞവനാണ് ബ്രാഹ്മണൻ;

ഭക്തിയിലും, സന്മാർഗ്ഗത്തിലും ജീവിക്കുന്നവൻ വൈഷ്ണവൻ; മനസ്സിലെ ദുഷ്‍ടചിന്തകളെ മുഴുവൻ നീക്കിയവൻ ക്ഷത്രിയൻ; അങ്ങനെ ജീവിക്കുന്നവരെ പാപചിന്തകൾ ബാധിക്കുകയില്ല.

സർവ്വേശ്വരൻെറ ആജ്ഞയാൽ മൂന്നു ലോകങ്ങളും ഉത്ഭവിച്ചു; സർവ്വേശ്വരൻെറ ആജ്ഞയാൽ നാലു വേദങ്ങളും, എല്ലാ ശാസ്ത്രങ്ങളും, സ്‍മൃതികളും, പുരാണങ്ങളും, എല്ലാ ശബ്ദങ്ങളും, ഭാഷകളും, വ്യാഖ്യാനങ്ങളും, സർവ്വധർമ്മങ്ങളും, മതാചാരങ്ങളും, സത്യചിന്തകളും ഉത്ഭവിച്ച്, മനോധൈർയ്യവും, ആത്മശാന്തിയും നിലനിർത്തുന്നു. ഓ, നാനൿ, സർവ്വേശ്വരൻ സർവ്വവ്യാപിയായി വിരചിക്കുന്നു.

ഓ,നാനൿ, സത്ഗുരു നമ്മുടെ അമ്മയും, അച്‍ഛനും, സഹോദരനും, ബന്ധുവും, സ്നേഹിതനും, അദ്ധ്യാപകനും, സർവ്വദാതാവും, ശാന്തിസ്വരൂപനും, സത്യസ്വരൂപനും, സ്‍പർശമണിയും, അമൃതസരോവരും, പാപവിനാശകനും, സർവ്വവ്യാപിയായി എല്ലാ യുഗങ്ങളിലും വസിക്കുന്നു. ഈശ്വരൻെറ നാമജപത്താൽ സംസാരസാഗരം എളുപ്പം കടക്കാം.

സുഖ്‍മണി സാഹേബ് 00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)~~ [ സുഖ്‍മണി സാഹേബ്, ഗുരു ഗ്രന്ഥ് സാഹേബിൽ അടങ്ങിയ സംഗീതരസവും, ഭക്തിരസവും, നിറഞ്ഞ അദ്ധ്യായമാണ്. സുഖ്‍മണി സാഹേബ് ശ്രീ ഗുരു അർജുൻ ദേവ്ജി രചിച്ചതാണ്. മനസ്സിനു സുഖവും, ശാന്തിയും നൽകുന്നതിനാൽ ഈ അദ്ധ്യായം, "സുഖ്‍മണി സാഹേബ്" എന്ന നാമത്താൽ വിളങ്ങുന്നു. ]

ഓംകാരസ്വരൂപനും, സർവ്വവ്യാപിയും, സത്യസ്വരൂപനും, ആയ ആസത്ഗുരുവിനെ ഞാൻ സാഷ്‍ടാംഗം നമസ്‍കരിക്കുന്നു. പരമാത്മാവിൻെറ നാമസ്‍മരണത്താൽ മനശ്ശാന്തി ലഭിച്ചു, എൻെറ ദേഹത്തിലെ അസുഖങ്ങളെല്ലാം ശമിച്ചു. ലോകരക്ഷകനായ ഹരിയുടെ അസംഖ്യം നാമങ്ങൾ, അനേകം ജീവികൾ ജപിക്കുന്നതുപോലെ ഞാനും ജപിക്കാം, വേദ-ശാസ്ത്ര-പുരാണ-സ്‍മൃതികൾ ഈശ്വരൻെറ നാമം സർവ്വ സമയങ്ങളിലും വളരെ പവിത്രമായി ഘോഷിക്കുന്നു. ഏതൊരു മനസ്സിൽ ഹരിനാമം, ഒരു കണം മാത്രം ഇരുന്നാലും,

ആ ജന്മം സഫലമാവുന്നതുപോലെ, എൻെറയും ആകണേ.

സുഖ്‍മണിയായ നാമാമൃതം മനശ്ശാന്തി നൽകുന്നു; ഈശ്വരഭക്തർ ആനന്ദസാഗരത്തിൽ വസിക്കുന്നു; ജനനമരണ ദുഖങ്ങൾ അവരെ അലട്ടുകയില്ല; അവരുടെ ശത്രുക്കളും, തടസ്ഥങ്ങളും അകലുന്നു; അവർ അഹോരാത്രം ഈശ്വരസ്‍മരണയിൽ നിൽക്കുന്നതിനാൽ, ഭയ-ഭീതികളോ, ദുഖങ്ങളോ അവരുടെ മനസ്സിനെ ബാധിക്കുന്നില്ല.

പ്രഭുവിൻെറ ധ്യാനം പുണ്യാത്മാക്കളുടെ കൂടെ ചെയ്താൽ, പ്രഭുവിൻെറ സ്നേഹവും, ആത്മശക്തിയും, നവനിധികളും നേടി, ദ്വന്ധഭാവങ്ങൾ നീങ്ങി, ഭക്തിഭാവങ്ങൾ വരുന്നു. ഈശ്വരസ്മരണം തീർത്ഥസ്നാനത്തിന്നു തുല്യമാണ്, ഭക്തൻ സത്ഗുണ സമ്പന്നനായി, പ്രഭുവൻെറ സാന്നിദ്ധ്യം നേടുന്നു.

ഈശ്വരൻെറ നാമസ്‍മരണം ഉത്തമമായ കർമ്മമാണ്, മനോവികാരങ്ങൾ അടങ്ങി, ശാന്തി കിട്ടുന്നു. ജനന-മരണ ഭയങ്ങൾ മനസ്സിനെ അലട്ടുകയില്ല മനസ്സ് ശുദ്ധമായി, പ്രഭുവിൻെറ നാമം സ്ഥിരമാകുന്നു

ഈശ്വരവിശ്വാസികൾ ധനസമൃദ്ധരും, ബഹുമാനിതരും, ആദരണീയരും, സന്മനസ്സുളളവരും, സന്മാർഗ്ഗികളും, ജനന-മരണ ഭയമില്ലാത്തവരും ആയി ജീവിക്കുന്നു, ഓ, നാനൿ, അവരുടെ ചരണസ്‍പർശം മുക്തിദായകമാണ്.

ഈശ്വരഭക്തർ പരോപകാരികളും, പ്രസന്നവദനരും, ശാന്തസ്വഭാവികളും, ആത്മനിയന്ത്രിതരും, സന്മാർഗ്ഗചാരികളും ആയി ഭൂമിയിൽ വസിക്കുന്നു. ഓ, നാനൿ, അവരെ ഓർമ്മിക്കുകയും, ആദരിക്കുകയും ചെയ്യു.

നാമസ്‍മരണത്താൽ കാർയ്യസിദ്ധിയും, സന്തോഷവും, സ്ഥിരമനസ്സും ലഭിച്ച്, ഹൃദയകമലം വികസിക്കുന്നു. ജീവിതത്തിൽ അപാരമായ ശാന്തത ലഭിക്കുകയും, ഈശ്വരാനുഗ്രഹം നേടുകയും ചെയ്യുന്നു. ഓ, നാനൿ, ആ ഭക്തരെ ആദരിക്കു, അനുചരിക്കു.

ധ ചെയ്‍തു, ഋഷികൾ വേദങ്ങൾ രചിച്ചു; നാമസ്‍മരണം ചെയ്യുന്നവർ സിദ്ധന്മാർ ആവുന്നു; നാമസ്‍മരണം ചെയ്യുന്നവർ ഉന്നതി പ്രാപിക്കുന്നു; നാമസ്‍മരണത്താൽ സകല ലോകങ്ങളും ഉത്ഭവിച്ചു; നാമസ്‍മരണത്താൽ സർവ്വജീവികളും സൃഷ്ടിക്കപ്പെട്ടു; ഈശ്വരൻ നിരാകാരനായാലും, നാമസ്‍മരണം ചെയ്യാം! ഹേ, എല്ലാ ശരീരങ്ങളിലും വിളങ്ങുന്ന പരമാത്മാവേ, അനാഥകളുടെ നാഥാ, ദുഖ നിവാരണാ, സത്യസ്വരൂപാ, ഗുരു നാനക്കിൻെറ ഭക്തിമയമായ വാക്യങ്ങളാൽ, ഞാൻ അങ്ങയുടെ നാമം സ്മരണം ചെയ്യുന്നു.

ഓ, എൻെറ മനസ്സേ, നിൻെറ അന്ത്യസമയം വരുമ്പോൾ, നിൻെറ മാതാവോ, പിതാവോ, ഭാർയ്യയോ, മക്കളോ, ബന്ധുജനങ്ങളോ, മിത്രങ്ങളോ, ആരു നിന്നെ അനുഗമിക്കും? ആ ഓംകാരപുരുഷൻെറ നാമം മാത്രമേ നിൻെറ കൂടെ വരൂ!

ജീവിതത്തിൽ ദുഖങ്ങൾ അതിക്രമിച്ചാൽ, യാതൊരു പൂജാവിധികളും സഫലമാവുകയില്ല; സർവ്വേശ്വരൻെറ നാമസ്‍മരണം പാപനാശനവും, സന്തോഷപ്രദവും, ശാന്തിദായകവും ആയി വരും.

ഒട്ടേറെ സമ്പത്തുകൾ കിട്ടിയാലും, രാജാവായി വാണാലും, മോഹങ്ങൾ നിറഞ്ഞ മനസ്സിന്ന് തൃപ്‍തി കിട്ടുകയില്ല. നാമസ്‍മരണത്താലേ മനശ്ശാന്തി ലഭിക്കൂ. ഓ, നാനൿ, അന്തിമയാത്രയിൽ നീ തനിച്ചായിരിക്കും; നാമം ജപിക്കൂ; നിൻെറ മാർഗ്ഗദർശിയായിരിക്കും!

അസംഖ്യം ദുർഭാഗ്യങ്ങൾ ജീവിതത്തിൽ വന്നാലും, നാമസ്മരണത്താൽ അവയെ നിനക്കു തരണം ചെയ്യാം. അസംഖ്യം ജന്മങ്ങളിൽ കിടന്നുഴന്നാലും, ഈശ്വരൻെറ നാമജപം മുക്തി നൽകുന്നു.

ദീർഘമായതും, കൂരിരുട്ടു നിറഞ്ഞതും, സഹചാരികളായി ആരും ഇല്ലാത്തതും, അസഹ്യമായ ഉഷ്ണമുളളതും, തൊണ്ടയെ വരട്ടുന്ന ദാഹമുളളതും, ആയ കഠിനമായ ആ ജീവിതയാത്രയിൽ, ഓ, മനസ്സേ, ഈശ്വരനാമം മാർഗ്ഗദർശിയായും, തണുത്ത വെളളമായും, ആലമരത്തണലായും, നിന്നെ രക്ഷിക്കും! നാമസ്‍മരണം അത്യുത്തമം!

ഈശ്വരൻെറ നാമം സ്വർഗ്ഗത്തിലെ പാരിജാതവൃക്ഷവും, എല്ലാ ഇച്‍ഛകളേയും പൂരിപ്പിക്കുന്ന കാമധേനുവും ആണ്. ഈശ്വരൻെറ നാമം ഭക്തജനങ്ങൾക്കു ഒരു ദിവ്യ ഔഷധവും, അനശ്വര സമ്പത്തും, സുഖ-ശാന്തിദായകവും, വിഘ്നനാശനവും, മുക്തിമാർഗ്ഗവും, ആയി വിളങ്ങുന്നു.

ഏതൊരുവൻ മനസ്സിലെ അഹങ്കാരം ത്യജിച്ചും, വിനയസ്വഭാവത്തോടെ ജീവിക്കുന്നുവോ, എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കുന്നുവോ, സത്കർമ്മങ്ങൾ എപ്പോഴും ചെയ്യുന്നുവോ, സുഖ-ദുഖങ്ങളെ സമമായി വീക്ഷിക്കുന്നുവോ, അവൻ ഉത്തമമായി ജീവിച്ച്, മുക്തിനേടുന്നു.

എല്ലാ മതങ്ങളെക്കാളും, ഉത്തമമായ മതം ഈശ്വരനാമജപവും, സത്യനിഷ്‍ടയും ആണ്. എല്ലാ ആചാരങ്ങളെക്കാളും, ഉത്തമമായ ആചാരം അഹങ്കാരം ത്യജിച്ച്, ശുദ്ധമനസ്സോടെ ജീവിക്കുന്നതാണ്. എല്ലാ ഉദ്യമങ്ങളെക്കാളും, ഉത്തമമായ ഉദ്യമം ഈശ്വരനാമജപം ഹൃദയത്തിൽ സ്ഥാപിക്കുന്നതാണ്. എല്ലാ സ്‍ഥലങ്ങളെക്കാളും, ഉത്തമമായ സ്‍ഥലം ഈശ്വരൻെറ വാസസ്‍ഥലമായ ആ ഹൃദയമാണ്.

ഓ, മൂഢ മനസ്സേ, നിന്നെ സൃഷ്‍ടിച്ച ഈശ്വരനെ ഓർമ്മിക്കു; നീ എവിടെ നിന്ന് വന്നു, നിൻെറ രൂപം എന്തായിരുന്നു? ഈശ്വരൻ നിന്നെ ഒരു രൂപം തന്ന് സൃഷ്‍ടിച്ചു; ഗർഭകോശത്തിലെ അഗ്നിയിൽ നിന്ന് രക്ഷിച്ചു; ശൈശവത്തിൽ നിനക്ക് അമ്മയുടെ മുലപ്പാൽ തന്നു; കൌമാരത്തിൽ ബുദ്ധിയും, ആഹാരവും, സുഖവും തന്നു; യൌവനത്തിൽ കുടുബവും, സ്നേഹിതരേയും തന്നു; വാർദ്ധ്യക്കത്തിൽ മക്കളാൽ ശുശ്രൂഷയും,വിശ്രമവും നൽകി. ഓ,നാനൿ, ഈശ്വരൻെറ മഹിമകളെ കീർത്തിക്കു, നിൻെറ അന്തിമയാത്ര സുഖപ്രദമായി വരും!

ഈശ്വരാനുഗ്രഹത്താൽ നീ സുഖമായി വസിക്കുന്നു; നിൻെറ പുത്രമിത്രകളത്രങ്ങളോടെ സന്തോഷിക്കുന്നു; ശീതള ജലം, മന്ദമാരുതം, അമൂല്യമായ അഗ്നി, എന്നിങ്ങനെ ആവശ്യമുളളതെല്ലാം അനുഭവിക്കുന്നു; നിൻെറ പഞ്ചേന്ത്രിയങ്ങളും ഈശ്വരൻ തന്നതാണ്; എന്നിട്ടും, നീ അവനെ സ്മരിക്കാതെ അലഞ്ഞു തിരിയുന്നു.

ചിലർ മനുഷ്യർ ആയാലും, മൃഗങ്ങളെപ്പോലെ നടിക്കുന്നു; പുറമെ നല്ല വസ്ത്രങ്ങൾ ധരിച്ചിരുന്നാലും, അകത്ത് ലോഭ-മോഹങ്ങൾ നിറഞ്ഞിരിക്ക്ന്നു; മററുളളവരെ ദൂഷിച്ചും, ശപിച്ചും ജീവിക്കുന്നു; പുറത്ത് ധ്യാനവും, അകത്ത് മോഹവും; ഇത്രയും ഭാരങ്ങൾ വഹിച്ചു കൊണ്ട്, അവർ എങ്ങനെ സംസാരസാഗരം കടക്കും?

ശബ്‍ദം കേട്ടാലും, അന്ധന്ന് വഴി കാണുമോ? അവൻെറ കൈ പിടിച്ചു കൊണ്ടു പോവുകയല്ലേ വേണ്ടത്? ഒരു പ്രശ്‍നം പറഞ്ഞാൽ, ബധിരന്നു മനസ്സിലാവുമോ? 'രാത്രി' എന്നു പറഞ്ഞാൽ, അവൻ 'പകൽ' എന്നു ധരിക്കും. ഒരു ഊമക്കു ഭഗവത് കീർത്തനങ്ങൾ പാടുവാൻ കഴിയുമോ? അവൻെറ ശബ്‍ദം പ്രതികൂലമായ് വരുമല്ലോ? ഒരു മുടന്തന്ന് മല കയറുവാൻ കഴിയുമോ? ഓ കർത്താവേ, ദയാനിധേ, അവരെ കടാക്ഷിക്കു! അങ്ങയുടേ നാമം അവർക്ക് ഒരു ആധാരം ആവട്ടേ!

ഒട്ടേറെ മനുഷ്യർ മനോരാജ്യത്തിൽ വസിക്കുന്നു, സുഖഭോഗങ്ങളിൽ മുഴുകി, ജീവിതം നഷ്‍ടമാക്കുന്നു; ഓ, നാനൿ, അവരെ ഉദ്ധരിക്കു, ഈശ്വരവിശ്വാസികളാക്കൂ.

ഹേ, പ്രഭോ! അങ്ങുന്ന് എല്ലാ ജീവികളുടെയും രക്ഷകനാണ്! ഞങ്ങൾ അങ്ങയുടെ പാദങ്ങളിൽ ശരണം അടയുന്നു! ഈ ദേഹവും, ദേഹിയും അങ്ങയുടെ കൃപയാൽ ലഭിച്ചതല്ലേ? അങ്ങുന്ന് അല്ലേ ഞങ്ങളുടെ മാതാവും, പിതാവും? അങ്ങയുടെ കൃപയാൽ അല്ലേ ഞങ്ങൾക്ക് സുഖജീവിതം ലഭിച്ചത്? അങ്ങയുടെ ആദിയും, അന്തവും ആർക്ക് അറിയുവാൻ കഴിയും? എന്തെന്നാൽ, അങ്ങുന്ന് സർവ്വേശ്വരനും സർവ്വവ്യാപിയും അല്ലേ? ലോകങ്ങളെല്ലാം, അങ്ങുന്ന് ഓരേ ചരടിൽ കോർത്തത് അല്ലേ? സൃഷ്‍ടികളെല്ലാം, അങ്ങയുടെ ആജ്ഞയാൽ അല്ലേ ചലിക്കുന്നത്? അങ്ങയുടെ മഹിമകൾ, അങ്ങക്കു മാത്രമേ അറിയൂ! ഹേ, പ്രഭോ! നാനൿ അങ്ങയെ ശരണം പ്രാപിക്കുന്നു!

[ ഈ പ്രാർത്ഥനാ ഗുരുദ്വാരയിൽ (സിഖ് ക്ഷേത്രം),      	
   കീർത്തനങ്ങളുടെ സമാപ്‍തിയിൽ എല്ലാ ഭൿതന്മാരും

ഒരുമിച്ച് പാടി, സത്ഗുരുവിൻെറ അനുഗ്രഹം നേടുന്നു.]

പ്രഭുവിൻെറ അനുഗ്രഹത്താൽ പത്തു വസ്‍തുക്കൾ ലഭിച്ചിട്ടും, പ്രഭുവിന്ന് നന്ദി പറയുവാൻ അവൻ ഓർത്തില്ല. പക്ഷേ, ഒരു വസ്‍തു കിട്ടിയില്ലെങ്കിൽ, വിശ്വാസം ത്യജിച്ചു, പ്രഭുവിനെ കുററം പറയുന്നതിന്നു അവൻ മറന്നില്ല. കാരണവശാൽ, പ്രഭു അവന്ന് ആ വസ്‍തു കൊടുക്കാതേ, കൊടുത്തിരിക്കുന്ന പത്തും മടക്കി എടുത്താൽ, ഓ, നാനൿ, പറയൂ: ആ മൂഢന്ന് എന്തു ചെയ്യുവാൻ കഴിയും? സർവ്വേശ്വരനേ നിർബദ്ധിക്കുവാൻ കഴിയുകയില്ല; സർവ്വേശ്വരനേ ശരണം പ്രാപിക്കുന്നതാണ് ഉത്തമം. ഏതൊരുവൻെറ മനസ്സ് പ്രഭുവിൽ ലയിച്ചിരിക്കുന്നുവോ, അവന്ന് സർവ്വ സമ്പത്തുകളും ലഭിക്കുന്നു.

ഈശ്വരൻ മനുഷ്യന്ന് അസംഖ്യം സമ്പത്തുകൾ നൽകുന്നു; അതെല്ലാം അനുഭവിച്ച് അവൻ സുഖമായി ജീവിക്കുന്നു. ചില വസ്‍തുക്കളെ ഈശ്വരൻ തിരിച്ചെടുത്താൽ, അവൻ കോപിഷ്‍ഠൻ ആയി, സ്വയം നശിക്കുന്നു. ഏതൊരുവൻ എല്ലാ സമ്പത്തുകളേയും ഈശ്വരൻെറ അനുഗ്രഹമായി കരുതുന്നുവോ, അവന്ന് ഈശ്വരൻ പതിന്മടങ്ങ് കൊടുക്കുന്നു.

ഒരു മരത്തിൻെറ തണൽ മെല്ലെ മെല്ലെ നീങ്ങുന്നതു പോലെ, മായാമോഹങ്ങളും മെല്ലെ മെല്ലെ അകന്നു പോവുന്നു. അതേ പോലെത്തന്നെ, ജീവിതയാത്രയിൽ കാണുന്നതെല്ലാം. പ്രഭുവിൻെറ നാമം മാത്രമേ സ്ഥിരമായി നിൽക്കുകയുളളു!

ഓ, മനുഷ്യാ, നിൻെറ ശരീരം, ബന്ധുമിത്രങ്ങൾ, സമ്പത്തുകൾ, യൌവനം, ശക്തി, അധികാരം, ലൈംഗികസുഖം, കോപം, ഭംഗിയായ വസ്ത്രങ്ങൾ, വാഹനങ്ങൾ, കൊട്ടാരങ്ങൾ, എന്നിങ്ങനെ അസംഖ്യം വസ്‍തുക്കൾ നിന്നെ അനുഗമിക്കില്ല. ഈശ്വരൻെറ നാമം മാത്രം, നിൻെറ സഹചാരി ആയി വരും!

പരനിന്ദകൾ കേൾക്കുന്ന ചെവികൾ വ്യർത്ഥമാണ്; പരസമ്പത്തു അപഹരിക്കുന്ന കൈകൾ വ്യർത്ഥമാണ്; പരസ്ത്രീകളെ കാമത്തിൽ നോക്കുന്ന നേത്രങ്ങൾ വ്യർത്ഥമാണ്; എപ്പോഴും ഖാദ്യപദാർത്ഥങ്ങളെ രുചിക്കുന്ന നാവ് വ്യർത്ഥമാണ്; പരദ്രോഹത്തിന്നായി നടക്കുന്ന കാലുകൾ വ്യർത്ഥമാണ്; പരദ്രവ്യത്തിൽ അസൂയ ഉളള മനസ്സ് വ്യർത്ഥമാണ്; അഴിമതികളിൽ മുഴുകിയ ബുദ്ധി വ്യർത്ഥമാണ്; പരോപകാരം ചെയ്യാത്ത ശരീരം വ്യർത്ഥമാണ്; ഓ, നാനൿ, നാമസ്‍മരണം ചെയ്യുന്ന ശരീരം ധന്യമാണ്!

ഈശ്വരവിശ്വാസം ഇല്ലാത്ത ജീവിതം ശൂന്യമാണ്; നാമസ്‍മരണവും, സത്യവും ഇല്ലാത്തവൻ അന്ധനാണ്; മഴയില്ലെങ്കിൽ വിത്തു മുളക്കുമോ? ലുബ്‍ദൻെറ സ്വത്തു മുഴുവൻ ഉപയോഗശൂന്യമല്ലേ? പ്രസംഗിക്കുന്നത് ഒന്നും, ചെയ്യുന്നതു വേറെയും ആയാൽ, അവനെ പൊതുജനങ്ങൾ എങ്ങനെ വിശ്വസിക്തും?

കാമ-ക്രോധ-ലോഭ-മദ-മാത്സർയ്യങ്ങളും, അഹങ്കാരവും ഒഴിഞ്ഞ മനസ്സിനെ സത്ഗുരു അനുഗ്രഹിക്കുന്നു.

ബ്രഹ്മജ്ഞാനി സംസാരബന്ധങ്ങളിൽ നിന്നു മുക്തനും, സാത്വീക ജീവിതം നയിക്കുന്നവനും, ആത്മജ്ഞാനിയും, അമൃതം ചൊരിയുന്ന നേത്രങ്ങൾ ഉളളവനും, സദാസമയവും ഈശ്വരധ്യാനത്തിൽ മുഴുകിയവനും, ആയി ഇഹലോകത്തിൽ വസിക്കുന്നു.

ബ്രഹ്മജ്ഞാനി ദൃഢവിശ്വാസിയും, നമ്രസ്വഭാവനും, പരോപകാരിയും, മനസ്സിനെ നിയന്ത്രിച്ചവനും, സമുദായത്തിൻെറ നന്മക്കു വേണ്ടി പ്രയത്നിക്കുന്നവനും, സർവ്വജീവികളിലും സ്നേഹത്തോടെ വസിക്കുന്നു.

ബ്രഹ്മജ്ഞാനി ഈശ്വരപ്രേമത്തിൽ മുഴുകി, ഈശ്വരൻെറ നാമം ആധാരവും, കുടുംബവും ആയി കരുതി, മനസ്സിൽ നിന്ന് അഹങ്കാരത്തെ നീക്കി, ശാന്തമനസ്സോടെ ഈശ്വരധ്യാനം ചെയ്‍തു, ശാശ്വതമായ ആനന്ദം നേടുന്നു,

ബ്രഹ്മജ്ഞാനി ശാന്തമനസ്സോടെ ജീവിക്കുന്നു; മനുഷ്യർക്കു സത്യവചനങ്ങൾ ഉപദേശിക്കുന്നു; ആത്മശാന്തിക്കുളള മാർഗ്ഗങ്ങൾ കാണിച്ചു കൊടുക്കുന്നു; അനാഥകൾക്കു ഒരു നാഥനായി വസിക്കുന്നു; എല്ലാവർക്കും സഹായഹസ്‍തം കൊടുത്ത്, മനസ്സിൽ ഈശ്വരവിശ്വാസം നിറക്കുന്നു.

ഓ, നാനൿ, സർവ്വേശ്വരൻെറ നാമം ഹൃദയത്തിൽ സ്ഥിരമാക്കി, എല്ലാ ജീവജാലങ്ങളിലും, പരമാത്മാവിനെ കാണുന്ന യോഗി, എല്ലവരേയും സംസാരസാഗരം കടത്തുവാൻ ശ്രമിക്കുന്നു.

ആരുടെ നാവ് അസത്യത്താൽ ദൂഷിതമല്ലയോ, ആരുടെ മനസ്സിൽ ഈശ്വരഭക്തി നിറഞ്ഞിരിക്കുന്നുവോ, ആരുടെ നേത്രങ്ങൾ പരസ്ത്രീകളെ ഉററു നോക്കുന്നില്ലയോ, ആരുടെ ചെവികൾ പരദൂഷണങ്ങൾ കേൾക്കുന്നില്ലയോ, ആരുടെ മനസ്സിൽ അഹങ്കാരവും, അസൂയയും ഇല്ലയോ, ആരുടെ മനസ്സിൽ ദുഷ്‍ടചിന്തയും, കാമവികാരവും ഇല്ലയോ, ഓ,നാനൿ, അവനാണ് 'വൈഷ്‍ണവൻ', ഭഗവദ്പ്രിയൻ!

ആ വൈഷ്‍ണവൻ മായാമോഹങ്ങളിൽ കുടുങ്ങന്നില്ല, കർമ്മഫലം കാംക്ഷിക്കാതെ, സത്കർമ്മങ്ങൾ ചെയ്യുന്നു. ഏതു ജീവജാലങ്ങളേയും ഹിംസിക്കുന്നില്ല, എല്ലാവരേയും ഈശ്വരനാമം ജപിക്കുവാൻ പ്രേരിപ്പിക്കുന്നു. ഓ,നാനൿ, അവൻ ഈശ്വരനിൽ ലയിച്ച് പരമഗതി നേടുന്നു.

ഏതൊരുവന്ന് സുഖവും, ദുഖവും സമമാണോ, സ്വർണ്ണവും, മണ്ണും സമമാണോ, അമൃതും, വിഷവും സമമാണോ, പ്രശംസയും, നിന്ദയും സമമാണോ, രാജാവും, യാചകനും സമമാണോ, ഓ, നാനൿ, അവനാണ് ജീവൻ മുക്തൻ!

അസംഖ്യം മനുഷ്യർ ഈശ്വരൻെറ ഭക്തരായി, മതാചാരങ്ങളും, തീർത്ഥാടനങ്ങളും ചെയ്യുന്നു; അസംഖ്യം മനുഷ്യർ സന്യാസികളായി വനവാസം ചെയ്യുന്നു; അസംഖ്യം മനുഷ്യർ വേദപാരായണം ചെയ്യുന്നു; അസംഖ്യം മനുഷ്യർ ധ്യാനത്തിൽ മുഴുകിയിരിക്കുന്നു; അസംഖ്യം മനുഷ്യർ ഈശ്വരകീർത്തനങ്ങൾ പാടുന്നു; എന്നാലും ആരും ഈശ്വരൻെറ സീമകൾ അറിഞ്ഞിട്ടില്ല!

അസംഖ്യം മനുഷ്യർ സ്വാർത്ഥികളും, അജ്ഞാനികളും, ലുബ്‍ധന്മാരും, പരധനങ്ങൾ മോഷ്‍ടിക്കുന്നവരും, ദയാദാക്ഷിണ്യമില്ലാതെയും, പരദൂഷണം ചെയ്‍തും, മായാമോഹങ്ങളിൽ മുഴുകി, സ്വന്തം ജീവിതം നരകമാക്കുന്നു.

അസംഖ്യം സിദ്ധന്മാരും, യോഗികളും, രാജാക്കന്മാരും, പക്ഷികളും, മൃഗങ്ങളും, സർപ്പങ്ങളും, മററു ജീവികളും, കല്ലുകളും, മരങ്ങളും, വായുവും, ജലവും, അഗ്നിയും,

സൂർയ്യ-ചന്ദ്ര-നക്ഷത്രങ്ങളും, അസംഖ്യം ദേശങ്ങളും,

അസംഖ്യം ദേവ-ദാനവ-യക്ഷ-കിന്നര-ഗന്ധർവന്മാരും, എല്ലാ സൃഷ്ടികളും ഈശ്വരൻ ഒരേ ചരടിൽ കോർത്തിരിക്കുന്നു.

അനേകം ജീവികൾ സത്വ-രജസ്-തമോ ഗുണങ്ങളിൽ മുഴുകി, ചിലപ്പോൾ ദീർഘായുസ്സായും, ചിലപ്പോൾ അൽപായുസ്സായും, അനേകം പ്രാവശ്യം, ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു. അവയിലെല്ലാം അന്തർയാമിയായ പരമാത്മാ ശാശ്വതമാണ്.

ഭൂലോകത്തിൽ ഉളള അനേകം ഭക്തന്മാരിൽ, ഈശ്വരൻെറ ജ്യോതി എപ്പോഴും വിളങ്ങുന്നു. അവർ ആനന്ദമയമായി, ജനനമരണ ഭയമില്ലാതെ, പ്രഭുവിൻെറ നാമസ്‍മരണം ചെയ്‍തു മുക്തി നേടുന്നു.

ഓ, നാനൿ, ഈരേഴുപതിനാലുു ലോകങ്ങളുടേയും സൃഷ്‍ടികർത്താ, ആ അകാൽപുരുഷനല്ലാതെ വേറാരുമല്ല; ആ പ്രഭു ജലം,സ്ഥലം, ഭൂമി, ആകാശം എല്ലായിടത്തും ഉണ്ട്.

ഈശ്വരൻെറ ആജ്ഞയാൽ ലോകങ്ങൾ സൃഷ്‍ടിക്കപ്പെട്ടു; പ്രളയകാലത്ത് എല്ലാ ലോകങ്ങളും അവനിൽ ലയിക്കുന്നു.

അജ്ഞാനത്താൽ മനുഷ്യർ ലോഭികൾ ആകുന്നു; നിമിഷാനിമിഷം അവരുടെ മനസ്സ് അലഞ്ഞു തിരിയുന്നു.

വനീതരായ ഭക്തജനങ്ങളെ ഈശ്വരൻ കടാക്ഷിക്കുന്നു; ഈശ്വരൻെറ കാരുണ്യത്താൽ അവർ പ്രസിദ്ധരാവുന്നു.

ഈ ദേഹവും, ദേഹിയും ഈശ്വരൻെറ സ്വത്താണ്; ജീവികളെല്ലാം അവൻെറ അധീനത്തിൽ പ്രവർത്തിക്കുന്നു. ജീവികളെല്ലാം ചിലപ്പോൾ സുഖിക്കുന്നു, ചിലപ്പോൾ ദുഖിക്കുന്നു. ചിലപ്പോൾ ദുഷ്‍ടചിന്തകൾക്കും, ചിലപ്പോൾ സത്യചിന്തകൾക്കും, ചിലപ്പോൾ ആനന്ദനൃത്യത്തിലും, ചിലപ്പോൾ ഗാഢനിദ്രയിലും, ചിലപ്പോൾ ഉഗ്രകോപത്തിലും, ചിലപ്പോൾ നമ്രഭാവത്തിലും, ചിലപ്പോൾ രാജാവായും, ചിലപ്പോൾ യാചകനായും, ചിലപ്പോൾ പണ്ഡിതനായും, ചിലപ്പോൾ മൌനിയായും, ചിലപ്പോൾ തീർത്ഥയാത്രക്കാരനായും,ചിലപ്പോൾ സിദ്ധന്മാരായും, ചിലപ്പോൾ പുഴു, പാററ, ശലഭം, തുടങ്ങി ആന വരെയുളള അസംഖ്യം ദേഹങ്ങളിലും ജന്മം എടുത്ത്, ഈശ്വരൻെറ കൽപനപോലെ ജീവിക്കുന്നു.

ഭക്തജനങ്ങളുടെ സത്‍ സംഗത്താൽ മനശ്ശാന്തിലഭിക്കുന്നു; വെളളത്തോടു വെളളം ചേരുന്നതു പോലേയും, പ്രകാശത്തോടു പ്രകാശം ചേരുന്നതു പോലേയും, ജീവാത്മാ പരമാത്മാവിനോടു ചേരുന്നു.

അർത്ഥമെത്ര വളരെ ഉണ്ടായാലും തൃപ്തിയാകാ മനസ്സിന്നൊരു കാലം. പത്തു കിട്ടുകിൽ നൂറുമതിയെന്നും, ശതമാകിൽ സഹസ്രം മതിയെന്നും; ആയിരം പണം കയ്യിൽ ഉണ്ടാകുമ്പോൾ അയുതമാകിൽ ആശ്‍ചര്യമെന്നതും; ആശയായുളള പാശമതിങ്കേന്നു വേറിടാതെ കരേറുന്നു മേൽക്കുമേൽ. ചത്തുപോം നേരം വസ്ത്രമതുപോലു- മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും!

  • (അയുതം = പതിനായിരം)

{ ശ്രീ പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയിൽ നിന്ന് } [ ഇതേ ജീവിതസത്യം ശ്രീ ഗുരു ഗ്രന്ഥ് സാഹിബിലെ,

   	സുഖ്‍മണി സാഹിബിലും വർണ്ണിച്ചിരിക്കുന്നു.]

സജ്ജനങ്ങളെ ദൂഷിക്കുന്നവരുടെ ജീവിതം സന്തോഷമില്ലാതെയും, ബുദ്ധിശൂന്യമായും, ശോഭയില്ലാതെയും, ദുഷ്‍ടചിന്തകൾ നിറഞ്ഞും, ദുരാശകളാൽ പീഢിതവും, പരോപദ്രവികളും, മനശ്ശാന്തി ഇല്ലാതെയും, രോഗപീഢിതവും, ആയി നീചരീതിയിലും, അൽപായുസ്സായും കഴിയുന്നു.

ഓ, നാനൿ, നേത്രങ്ങളാൽ ഈശ്വരൻെറ സൃഷ്‍ടികളെ നോക്കു; ചെവികളാൽ ഈശ്വരൻെറ കീർത്തനങ്ങൾ കേൾക്കു; നാവിനാൽ ഈശ്വരൻെറ മധുരമായ നാമങ്ങൾ ജപിക്കു; കൈകളാൽ നല്ല കർമ്മങ്ങൾ എപ്പോഴും ചെയ്യു; പാദങ്ങളാൽ ഈശ്വരൻ കാണിച്ച വഴിയിൽ നടക്കു; മനസ്സിൽ ഈശ്വരൻെറ മഹിമകളെ സ്‍മരിക്കു; ഈശ്വരൻെറ സന്നിധിയിൽ നീ ആദരണീയനാവും!

ഓ, നാനൿ, ഈശ്വരൻെറ മഹിമകളെ കീർത്തിക്കുന്നവർ ഈ ലോകത്തിൽ സംതൃപ്തരും, ധനവാന്മാരും, സത്യവാന്മാരും, ജന്മ മരണ ഭയങ്ങൾ ബാധിക്കാത്തവരും, പരോപകാരികളും, ആയി ജീവിച്ച് മുക്തി അടയുന്നു.

സത്ഗുരുവിൻെറ കൃപയാൽ ആത്മജ്ഞാനം ലഭിച്ചവൻ സന്തുഷ്ടനും, രോഗമുക്തനും, ജനന-മരണ ഭയമില്ലാത്തവനും, ഗൃഹസ്ഥനായി ജീവിച്ചിരുന്നാലും, സുഖസമ്പന്നനായി, ഈശ്വരഭക്തിയിൽ ലയിച്ച് മുക്തി അടയുന്നു.

സൃഷ്‍ടിയും, സംഹാരവും ഈശ്വരൻെറ ലീലകളാണ്; യാതൊരു ജീവിയും, സ്വയമേവ ജനിക്കുന്നില്ല, മരിക്കുന്നില്ല. എല്ലാ ജീവികളിലും, ജീവാത്മാവായി പ്രഭു വസിക്കൂന്നു; അവിനാശിയായ പ്രഭു സൃഷ്‍ടിച്ചതാണ് ബ്രഹ്മാണ്ഡം മുഴുവനും.

ഓ, നാനൿ, നീ ചെയ്യുന്ന കർമ്മങ്ങളെ ഈശ്വരാർപ്പണമാക്കു;

ഈശ്വരൻ തരുന്ന കർമ്മഫലങ്ങളെ സസന്തോഷം സ്വീകരിക്കൂ.

ഈശ്വരനെ സർവ്വസമയവും മനസ്സിൽ സ്‍മരിക്കു, ഈശ്വരൻ ഭക്തജനങ്ങളെ സംരക്ഷിക്കുന്നു.

ഓ, നാനൿ, നിൻെറ രൂപസൌന്ദർയ്യം ഈശ്വരൻ തന്നതല്ലേ? നിൻെറ സമ്പത്ത് സമൃദ്ധികൾ ഈശ്വരൻ തന്നതല്ലേ? നിൻെറ ശൌർയ്യവും, പരാക്രമവും ഈശ്വരൻ തന്നതല്ലേ? നീ പെയ്യുന്ന ദാനധർമ്മങ്ങൾ ഈശ്വരൻ തന്നതല്ലേ? നിൻെറ ദൃഢഗാത്രമായ ശരീരം ഈശ്വരൻ തന്നതല്ലേ? നിൻെറ സുഖമയമായ ജീവിതം ഈശ്വരൻ തന്നതല്ലേ? ഈശ്വരനെ നിൻെറ മനസ്സിൽ സ്ഥിരമായി പ്രതിഷ്‍ഠിക്കു!

വീട്ടിൻെറ പുരയെ തൂണുകൾ താങ്ങി നിൽക്കുന്നതുപോലെ, സത്ഗുരുവിൻെറ ഉപദേശങ്ങൾ മനസ്സിനെ താങ്ങുന്നു. ഒരു കല്ലിനെ നദി കടത്താൻ, ഒരു തോണി വേണം;

അതുപോലെ, സത്ഗുരുവിനെ ശരണം പ്രാപിച്ചവൻ,

സംസാരസാഗരം എളുപ്പം തരണം ചെയ്യുന്നു. ദീപം അന്ധകാരത്തെ നീക്കി പ്രകാശം വരുത്തുന്നതുപോലെ, സത്ഗുരുവിൻെറ കടാക്ഷത്താൽ മനസ്സന്തോഷം ലഭിക്കുന്നു. ഘോരവിപിനത്തിൽ വഴി തെററിപ്പോയി കുടുങ്ങിയവന്ന്, ഒരു ഒററയടി പാത കണ്ടുകിട്ടുന്നതുപോലെ, ഈശ്വരനിലെ ഭക്തി മനസ്സിന്ന് മാർഗ്ഗദർശിയാവുന്നു.

ഓ, നാനൿ, സർവ്വേശ്വരൻെറ രൂപവും, ഉത്ഭവസ്ഥാനവും, വാസസ്ഥാനവും, നിർമ്മലാവസ്ഥയും, സൃഷ്‍ടികളും, പ്രവർത്തികളും, ഉപദേശങ്ങളും, എല്ലാം സത്യമാണ്. ഈ സത്യങ്ങളെ അറിയുന്ന ഭക്തജനങ്ങൾ അവൻെറ നാമസ്‍മരണം ചെയ്‍തു മുക്തി നേടുന്നു.

ഓ, നാനൿ, നാലു ദിശകളിലും അലഞ്ഞ് നീ തേടിയ ധനം ഈശ്വരനെ സേവിച്ചാൽ ലഭിക്കുമായിരുന്നു. നീ ആഗ്രഹിച്ച മനശ്ശാന്തിയും, പ്രശംസകളും, മററും, ഭക്തരുടെ സംഘത്തിൽ നിന്നും, സത്കർമ്മങ്ങളാലും ലഭിക്കും. ഔഷധങ്ങളാൽ നീങ്ങാത്ത രോഗങ്ങൾ, ഈശ്വരൻെറ നാമജപത്താൽ നീങ്ങും. എല്ലാ സമ്പത്തുകളേക്കാളും ശേൃഷ്‍ടമായത്, ഈശ്വരൻെറ നാമം മനസ്സിൽ സ്ഥാപിക്കുന്നതാണ്.

ഓ, നാനൿ, ഈ കലിയുഗത്തിൽ രാമനാമം മനശ്ശാന്തി നൽകുന്നു; മനസ്സിലെ ഭീതികളെ അകററി, ആശകളെ പൂർത്തിയാക്കുന്നു. രാമനാമജപത്താൽ മരണഭയം അകന്നുപോവുന്നു.

ഹേ, ഗോവിന്ദാ! ഹേ, ഹോപാലാ! ഹേ, സർവ്വവവ്യാപി! ഹേ, ക്ഷമാശീലനായ പ്രഭോ! ഹേ, അനാഥരക്ഷകാ! ഹേ, ഭക്തരക്ഷകാ! ഹേ, ദയാസമുദ്രമേ! ഹേ, സർവ്വജീവങ്ങളേയും രക്ഷിക്കുന്നവനേ! ഹേ, സകലലോകങ്ങളുടേയും സൃഷ്‍ടികർത്താവേ! ഏതൊരുവൻ അങ്ങയുടെ ദിവ്യനാമങ്ങൾ

ഭക്തിഭാവത്തോടെ  ജപിച്ച്, 

ശരണം അഭ്യർത്ഥിക്കുന്നുവോ, അവൻെറ ജീവിതം പവിത്രമാവുന്നു.

ഏതൊരുവൻ അൽപസമയം പോലും നാമജപം ചെയ്താൽ, അവൻെറ ജീവിതം സുഖമയവും, ശാന്തിപൂർവ്വവും, സമ്പൽസമൃദ്ധവും, ആയി ഭവിക്കുന്നു.

ആദ്യം ഈശ്വരൻ ലോകങ്ങളെ സൃഷ്‍ടിക്കുന്നതിന്ന് മുമ്പിൽ, ആരായിരുന്നു ബന്ധിതൻ, ആരായിരുന്നു മുക്തൻ? എപ്പോൾ പ്രഭു മാത്രമേ ഉണ്ടായിരുന്നുവോ, ആരായിരുന്നു സ്വർഗ്ഗത്തിലോ, നരകത്തിലോ വസിച്ചിരുന്നത്? എപ്പോൾ പ്രഭു നിർഗ്ഗുണൻ ആയിരുന്നുവോ, സത്വ-രജസ്-തമോ ഗുണങ്ങളെ സൃഷ്‍ടിച്ചിട്ടില്ലയോ, ആരായിരുന്നു മായാമോഹങ്ങളിൽ കുടുങ്ങിയത്? എപ്പോൾ പ്രഭു സ്വയം ജ്യോതി സ്വരൂപനായിരുന്നുവോ, ആരായിരുന്നു ഭയരഹിതൻ, ആരായിരുന്നു ഭയഗ്രസ്ഥൻ? ഓ, നാനൿ, അകാലപുരുഷൻ ആദി-അന്തം ഇല്ലാതെയിരുന്നു, സർവ്വസമയവും തൻെറ മഹിമകളെ ആസ്വാദിച്ചിരുന്നു.

അവിനാശി പ്രഭു സമാധിയിൽ ഇരുന്നപ്പോൾ, സൃഷ്‍ടി-സ്ഥിതി-സംഹാരങ്ങൾ ഉണ്ടായിരുന്നുവോ? എപ്പോൾ പ്രഭു മാത്രമേ സൃഷ്‍ടികർത്താവായിരുന്നുവോ, ആർക്കാണ് മൃത്യുഭയം ഉണ്ടായിരുന്നത്? എപ്പോൾ പ്രഭു മാത്രമേ രൂപം ഇല്ലാത്ത ജ്യോതിയായിരുന്നുവോ, ജീവികളുടെ കർമ്മഫലങ്ങൾ കുറിക്കുന്ന ചിത്രഗുപ്‍തൻ എവിടെ?

ഓ, നാനൿ, നിർഗുണരൂപനായ പ്രഭു സൃഷ്‍ടിക്കുന്നതിന്നു മുമ്പിൽ സ്വയം പാപരഹിതനും, മായാരഹിതനും, വാസനാരഹിതനും, അഹങ്കാരരഹിതനും, സ്വയം പ്രകാശിതനും, ആദിയും അന്തവും ഇല്ലാത്തവനും ആയിരുന്നു.

ഓ, നാനൿ, ഭക്തസംഘത്തിൽ ചേർന്ന്, ഈശ്വരൻെറ മഹിമകളെ കീർത്തിക്കു; ഈശ്വരൻെറ നാമങ്ങളെ സ്മരിക്കു; സത്ഗുരുവിൻെറ ഉപദേശങ്ങളെ ഓർക്കു; നിൻെറ ഈ മനുഷ്യ ജന്മം സഫലമാക്കു.

സുഖ്‍മണി നിത്യം പാരായണം ചെയ്യുന്നവന്ന്, ധർമ്മ-അർത്ഥ-കാമ-മോക്ഷങ്ങൾ എല്ലാം ലഭിച്ച്, ജനന-മരണ ഭയം അകന്നുപോവുകയും, മനസ്സിന്ന് സുഖവും, ശാന്തിയും ലഭിക്കുകയും ചെയ്യും!

സുഖ്‍മണി സാഹേബ് സമാപ്തം. 00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)~~

ഓ, നാനൿ, സൃഷ്‍ടികർത്താവും, സർവ്വവ്യാപിയുമായ സത്ഗുരു, സമുദ്രത്തിലും, ഭൂമിയിലും, ആകാശത്തിലും വിരാജിതനാണ്.

പ്രഥമ തിഥിയിൽ ഓംകാരരൂപത്തെ നമസ്‍കരിക്കു, അവനാണ് സർവ്വലോകങ്ങളെയും സൃഷ്‍ടിച്ചത്. ആ ഓംകാരരൂപൻ സർവ്വലോകങ്ങളേയും പരിപാലിക്കുകയും, ഭക്തന്മാരെ അനുഗ്രഹിക്കുകയും ചെയ്യുന്നു.

ദ്വിതീയ തിഥിയിൽ മനസ്സിലെ ദുഷ്‍ടചിന്തകളെ അകററു, നിൻെറ കാമ-ക്രോധ-ലോഭങ്ങളെ ത്യജിക്കു, ഈശ്വരധ്യാനത്താൽ നിൻെറ ജീവിതം സഫലമാവും.

തൃതീയ തിഥിയിൽ, സത്വ-രജസ്-തമോ ഗുണങ്ങളാൽ ബന്ധിതനായ മനുഷ്യൻ ജീവിതത്തിൽ വട്ടം തിരിയുന്നു, അവസാനം മൃത്യു അവനെ ബാധിക്കുന്നു.

ചതുർത്ഥി തിഥിയിൽ നാലു വേദങ്ങളുടെയും പഠനം ശൃവിച്ചതിനാൽ ഈശ്വരൻെറ വിഭൂതികളെ ഞാൻ അറിഞ്ഞു. ഈശ്വരകീർത്തനങ്ങൾ പാടി മനസ്സിന്ന് സുഖ-ശാന്തി ലഭിച്ചു.

പഞ്ചമി തിഥിയിൽ അഞ്ചു മോഹങ്ങൾ നിറഞ്ഞ മനസ്സിനെ, ഭക്ത സംഘത്തിൽ ഇരുന്ന് നാമോച്ചാരണം ചെയ്‍തു, മായാമോഹങ്ങളിൽ നിന്ന് രക്ഷ പ്രാപിച്ചു.

ഷഷ്‍ഠി തിഥിയിൽ ആറു ശാസ്ത്രങ്ങളും, അനേകം സ്‍മൃതികളും ഈശ്വരനെ ആദിയും, അന്തവും ഇല്ലാത്തവനായി ഘോഷിക്കുന്നു. സർവ്വേശ്വരൻെറ അസംഖ്യം വിഭൂതികളെയും, ലീലകളേയും, ആയിരം നാവുളള ആദിശേഷനാലും വർണ്ണിക്കുവാൻ കഴിയില്ല! പരമ ഭക്തരായ നാരദനും, ശുകനും, വേദവ്യാസനും, ധ്രുവനും, പ്രഹ്ളാതനും, ഹനുമാനും, മഹാബലിയും, ഈശ്വരൻെറ കീർത്തനങ്ങൾ പാടി ജീവന്മുക്തരായി!

സപ്‍തമി തിഥിയിൽ ഓംകാരസ്വരൂപൻെറ നാമങ്ങളായ അനശ്വര സമ്പത്തു നേടി, അവൻെറ മഹിമകളെ സ്‍തുതിച്ച്, മനോവികാരങ്ങളെ എല്ലാം അകററിയാൽ, എല്ലാ ദുഖങ്ങളും, ശരീരത്തിൻെറ അസുഖങ്ങളും നീങ്ങി, ജന്മസാഫല്യം കിട്ടും.

അഷ്‍ടമി തിഥിയിൽ എട്ടു യോഗസിദ്ധികളും, നവനിധികളും, ധർമ്മ ചിന്തകളും, ആത്മ ജ്ഞാനവും, സാത്വീകജീവിതവും, സർവ്വേശ്വരൻെറ ധ്യാനത്താൽ ലഭിക്കും.

നവമി തിഥിയിൽ, നാമം ജപിക്കാതെയും, ദുഷ്‍കർമ്മങ്ങളാലും, ശരീരത്തിലെ ഒമ്പതു ദ്വാരങ്ങളും ദുഷിച്ചു പോവുന്നു. ആ മനുഷ്യർ ചെയ്യുന്ന ദുഷ്‍ട കർമ്മങ്ങളാൽ, അവരുടെ ജീവിതം എപ്പോഴും നരകതുല്യമാവുന്നു; അവർ ജനന മരണ ചക്രത്തിൽ പെട്ടുഴലുന്നു.

ദശമി തിഥിയിൽ പത്ത് ഇന്ത്രിയങ്ങളേയും നിയന്ത്രിച്ച്, സർവ്വേശ്വരൻെറ നാമം ജപിച്ച്, മനസ്സിന്നു ശാന്തി നേടു. നിൻെറ ചെവികളാൽ ഈശ്വരൻെറ കീർത്തനങ്ങൾ കേൾക്കു, നിൻെറ കണ്ണുകളാൽ ഈശ്വരഭക്തന്മാരെ നോക്കു, നിൻെറ നാവിനാൽ ഈശ്വരൻെറ കീർത്തനങ്ങൾ പാടു, നിൻെറ കൈകാലുകളാൽ ഭക്തന്മാർക്കു ഉപകാരം ചെയ്യു, നിൻെറ മനസ്സിൽ ഈശ്വരവിശ്വാസം നിലനിർത്തു.

ഏകാദശി തിഥിയിൽ, ഏകാദശി വ്രതം അനുഷ്‍ടിക്കുമ്പോൾ, കാമവിരാരങ്ങളെ നിയന്ത്രിച്ച്, നാമജപം ചെയ്‍ത്, എല്ലാ ജീവികളിലും കരുണയോടെ വസിച്ചാൽ മനശ്ശാന്തി ലഭിക്കും, വ്രതം സമ്പൂർണ്ണമാവും.

ദ്വാദശി തിഥിയിൽ, ഭക്തിപൂർവം ദാനധർമ്മങ്ങൾ ചെയ്‍തു, മനസ്സിലെ അഹങ്കാരങ്ങളെ അടക്കി, നാമജപം ചെയ്‍ത്, പഞ്ചേന്ദ്രയങ്ങളേയും നിയന്ത്രിച്ച്, ഈശ്വരഭൿതിയിൽ സ്ഥിരത, ജനനമരണദുഖങ്ങളിൽ നിന്ന് മുക്തി നൽകും.

ത്രയോദശി തിഥിയിൽ, ലോകങ്ങളെല്ലാം മൂന്നു ഗുണങ്ങളാൽ, ഉത്ഭവിക്കുകയും, അദൃശ്യമാവുകയുും ചെയ്യുന്നു. ഈശ്വരധ്യാനം മനസ്സിൽ ഉണ്ടാകാതെ, സുഖദുഖങ്ങളിൽ മുഴുകി, മായാമോഹങ്ങളിൽ മുഴുകി, രാത്രിയിൽ ഉറക്കം ഇല്ലാതെ, ജീവതം ദുഖമയമായി ഭവിക്കുന്നു

ചതുർദ്ദശി തിഥിയിൽ, ഈശ്വരൻ പതിനാലു ലോകങ്ങളിലും, നാലു ദിശകളിലും പ്രത്യക്ഷമായി കാണപ്പെടുന്നു. ജലത്തിലും, ഭൂമിയിലെ കാട്ടിലും, മലയിലും, പാതാളത്തിലും, ഈശ്വരൻെറ ജ്യോതി എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അവൻെറ അനുഗ്രഹത്താൽ ഭയം നീങ്ങി, ശാന്തി ലഭിക്കുന്നു.

അമാവാസി ദിനത്തിൽ, ഈശ്വരൻ എൻെറ മനസ്സിന്ന്

ശാന്തിയും, സംതൃപ്‍തിയും നൽകി അനുഗ്രഹിച്ചു.

മനസാ-വാചാ-കർമ്മണാ ഞാൻ ഈശ്വരനെ സേവിക്കും; ഈശ്വരാനുഗ്രഹത്താൽ എൻെറ ബന്ധനങ്ങളെല്ലാം അകന്ന്, മനോവികാരങ്ങളെല്ലാം അടങ്ങി, ആത്മസുഖം ലഭിച്ചു.

പൌർണമി തിഥിയിൽ, ഈശ്വരൻ പൂർണ്ണരൂപനനും,

സർവ്വ ജീവജാലങ്ങളുടെ രക്ഷകനും, ദയാവാനും,

സർവ്വ ലോകങ്ങളുടെയും നാഥനും, ഭക്തവത്സലനും, ജനനമരണ ഭയം അകററി, മുക്തിദായകനും ആയി വിളങ്ങുന്നു.

ഈശ്വരൻെറ മഹിമകളെ പാടി, എൻെറ ശരീര അസുഖങ്ങളും, മനസ്സിലെ ദുഖങ്ങളും, ആശകളും, ചിന്തകളും അകന്നുപോയി.

ജാതിയിൽ ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ, ആരായാലും, ഈശ്വരനിൽ ദൃഢ ഭക്തി ഉളളവന്ന്, ആ ഓംകാരസ്വരൂപൻെറ അനുഗ്രഹം ലഭിച്ച്, മുക്തി കിട്ടുന്നു.

ഏതൊരുവൻ ഹൃദയത്തിൽ ആ ഓംകാരസ്വരൂപൻെറ നാമം സ്ഥിരമായി നിർത്തി, നിത്യം നാമജപം ചെയ്യുന്നുവോ, അവൻെറ മനസ്സിൽ നിന്ന് ദുഷ്‍ടചിന്തകൾ അകന്ന്, സർവ്വ സമൃദ്ധികളും ലഭിക്കുന്നു.

ഓ,നാനൿ, ഏതൊരുവൻ ബ്രഹ്മമുഹൂർത്തിൽ എഴുന്നേററ്, ഈശ്വരനാമം ധ്യാനിച്ച്, സ്നാനാദികർമ്മങ്ങൾ ചെയ്‍ത്, സത്ഗുരുവിൻെറ ഉപദേശങ്ങളെ മനശ്ശുദ്ധിയോടെ അനുസരിച്ച്, ഓരോരു ശ്വാസത്തിലും നാമോച്‍ഛാരണം ചെയ്‍തുകൊണ്ടും, സത്കർമ്മങ്ങളിൽ മുഴുകിയും ജീവിക്കുന്നുവോ, അവൻ " സിഖ് " എന്ന സ്ഥാനത്തിന്ന് അർഹനാകുന്നു.

ഓ,നാനൿ, നിൻെറ ഈ ശരീരം ഒരു ധർമ്മക്ഷേത്രമാണ്; ഈശ്വരൻ അതിനുളളിൽ ജീവാത്മാവായി വസിക്കുന്നു; ദൈവീക രൂപമുളള അസംഖ്യം രത്നങ്ങൾ മറഞ്ഞുകിടക്കുന്നു; സത്ഗുരുവിൽ വിശ്വാസം ഉളളവൻ അതെല്ലാം തേടിയെടുക്കുന്നു; ആ ഭക്തൻ എല്ലാ സൃഷ്‍ടികളിലും അതെല്ലാം, ഒരു വസ്ത്രത്തിൽ ഊടയും, പാവും ചേർന്നിരിക്കുന്നപോലെ, സർവ്വേശ്വരൻെറ മഹിമയായി വീക്ഷിക്കുന്നു.

ഭക്ത കബീറിൻെറ വചനങ്ങൾ:-

ഓ, മനസ്സേ, ഞാൻ പരമാത്മാവിനെ നിത്യം സ്‍മരിക്കും; ആ നാമാമൃതം എൻെറ മായാമോഹങ്ങളെ അകററും. ഹേ, പ്രഭോ! അങ്ങയുടെ നാമാമൃതം എത്ര കുടിച്ചാലും, തൃപ്‍തി വരുന്നില്ല; അധികം അധികം കാംക്ഷിക്കുന്നു!

ഹേ, പ്രഭോ! അങ്ങുന്ന് വിശാലമായ സമുദ്രവും, ഞാൻ അതിലൊരു ചെറിയ മത്സ്യവും; എൻെറ ജീവൻ അങ്ങയെ ആശ്രയിച്ചല്ലേ നിൽക്കുന്നത്?

ഹേ, പ്രഭോ! അങ്ങുന്ന് ഒരു കൂടാണ്; ഞാൻ അതിലെ കിളിയും; അങ്ങയുടെ ആശ്രയത്തിൽ ഉളളപ്പോൾ, മൃത്യുവായ പൂച്ച, എന്നെ എങ്ങനെ പിടിക്കും?

ഹേ, പ്രഭോ! അങ്ങുന്ന് ഒരു വിശാലമായ വൃക്ഷമാണ്; ഞാൻ അതിനെ ആശ്രയിച്ചു ജീവിക്കുന്ന പക്ഷിയും; എന്നിട്ടും, നിർഭാഗ്യവാനായ എനിക്ക് അങ്ങയെ കാണുന്നില്ല!

ഹേ, പ്രഭോ! അങ്ങുന്ന് എൻെറ ഗുരുവാണ്; ഞാൻ അങ്ങയുടെ പുതിയ ശിഷ്യനും; ഈ ജന്മത്തിലെങ്കിലും, അങ്ങയുടെ ദർശനം ലഭിക്കണേ!

ഹേ, പ്രഭോ! ഞാൻ അങ്ങയെ എല്ലാ സ്ഥലത്തും കാണുമ്പോൾ, എന്തു കാരണത്താൽ, എല്ലാവരും എന്നെ ദുഷിക്കുന്നു? എങ്ങനെ ആയാലും, ദുഷണമോ, സ്‍തുതിയോ ആവട്ടെ, അങ്ങയിൽ വിശ്വാസം ഉളളതിനാൽ, എനിക്ക് അതൊന്നും ഗണ്യമല്ല.

എനിക്കു മന്ദബുദ്ധിയും, ദുഷ്‍ടമനസ്സും ഉണ്ടെങ്കിലും, ആരോടും ചേർന്ന്, പ്രശംസയോ, നിന്ദയോ നേടുകയില്ല. ഈശ്വരൻെറ കടാക്ഷമാണ് യഥാർത്ഥമായ പ്രശംസ.

നഗ്നനായ് ജീവിക്കുന്ന യോഗിക്കു മോക്ഷം കിട്ടുമെങ്കിൽ, കാട്ടിലെ സകല ജീവികൾക്കും മോക്ഷം കിട്ടുമല്ലോ! നഗ്നതയോടെയോ, മൃഗചർമ്മം ഉടുത്തോ വസിച്ചാലും, മനസ്സിൽ ഈശ്വരപ്രേമം ഇല്ലാത്ത ജന്മം നഷ്‍ടമല്ലേ?

ശിരസ്സിലെ രോമം മുണ്ഡനം ചെയ്‍താൽ മുക്തി കിട്ടുമെങ്കിൽ, ചെമ്മരിയാടുകൾക്കും ആ മുക്തി കിട്ടണമല്ലോ? ബ്രഹ്മചാരിയായി ജീവിച്ചാൽ മുക്തി കിട്ടുമെങ്കിൽ, നപുംസകർക്കും ആ മുക്തി കിട്ടണമല്ലോ? രാവിലെയും, വൈകുന്നേരവും കുളിച്ചാൽ മുക്തി കിട്ടുമെങ്കിൽ, തവളകൾക്കും ആ മുക്തി കിട്ടണമല്ലോ?

കബീർ പറയുന്നു: എന്തിനാണ് ഇത്രയേറെ പൂജയും, കർമ്മങ്ങളും? അവയെല്ലാം ത്യജിച്ച്, മനസ്സിലെ മോഹങ്ങളെ അകററി, ഭക്തിഭാവത്തോടെ, സർവ്വേശ്വരൻെറ നാമജപം ചെയ്യുക; ജീവന്മുക്തിക്കു അതല്ലാതെ, വേറെ വഴിയൊന്നുമില്ല.

അമ്മയുടെ ഗർഭത്തിൽ കിടക്കുമ്പോൾ, ഓ, പണ്ഡിതാ, നിനക്ക് തറവാട് ഏതെന്നോ, വംശം ഏതൊന്നോ അറിവുണ്ടോ? എല്ലാ ജീവികളും പരമാത്മാവിൻെറ ഒരു അംശമാണ്. ഓ, പണ്ഡിതാ, ഓ, മതവിദ്വാനേ, പറയൂ, എന്നു മുതൽകു നീ ബ്രാഹ്മണനായി? ബ്രാഹ്മണനായി നടിച്ച്, ജീവിതം നഷ്‍ടപ്പെടുത്തേണ്ട. വാസ്‍തവത്തിൽ നീ ബ്രാഹ്മണൻ ആയിരുന്നാൽ, എന്തുകൊണ്ട് വേറെ വഴിയാൽ ജനിച്ചില്ല? എങ്ങനെ നീ ബ്രാഹ്മണനും, ഞാൻ നെയ്‍തുകാരനും ആയി? അശുദ്ധമായ എൻെറ ദേഹം രക്തത്താൽ നിറഞ്ഞതും, ശുദ്ധമായ നിൻെറ ദേഹം പാലിനാൽ നിറഞ്ഞതും ആണോ? കബീർ പറയുന്നു: ഏതൊരുവൻ ഈശ്വരധ്യാനത്തിൽ മുഴുകി, എല്ലാവരേയും ഈശ്വരസൃഷ്‍ടികളായി വീക്ഷിക്കുന്നുവോ, അവനെ ബ്രാഹ്മണൻ എന്ന് ആദരിക്കാം.

ഈശ്വരവിശ്വാസം ഇല്ലെങ്കിൽ ദരിദ്രനോ, ധനവാനോ, ആരായിരുന്നാലും, ദുഖമയമായ ജീവിതം നയിക്കുന്നു. എപ്പോൾ പരമാത്മാവിൻെറ നാമം ജപിക്കുന്നുവോ, അപ്പോൾ ജനന-മരണ ഭയം അകന്നു പോവുന്നു.

വൃക്ഷത്തിൻെറ നിഴൽ പോലെയും, വാദ്യത്തിൻെറ നാദം പോലെയും, ത‍ടാകത്തിൻെറ മുകളിലെ ഹംസം പോലെയും, മൃത്യു എല്ലാ ശരീരത്തിൻെറയും മുകളിൽ നിൽക്കുന്നു.

ഹേ, പ്രഭോ! എൻെറ പൂർവ്വജന്മങ്ങളിൽ ഞാൻ അങ്ങയെ പൂജിച്ചതും ഇല്ല, ധ്യാനിച്ചതും ഇല്ല; ഈ ജന്മത്തിൽ എൻെറ സ്ഥിതി എന്തായിരിക്കും? ഞാൻ വെളളത്തിൽ നിന്ന് പുറത്തെടുത്ത മത്സ്യം പോലെയാണ്.

ശിവൻെറ വാസസ്ഥാനവും, പൂണ്യസ്ഥലവുമായ കാശിയിൽ ഞാൻ വളരെക്കാലം വ്രതങ്ങളും, ധ്യാനങ്ങളും അനുഷ്‍ടിച്ചു; ഇപ്പോൾ എൻെറ അന്ത്യകാലം അടുത്തു വരുമ്പോൾ, ഞാൻ ശപിക്കപ്പെട്ട മഹഗറിൽ വന്നു താമസിക്കുന്നു; കാശിയും, മഹഗറും എനിക്ക് ഒരുപോലെയാണ്. ഈശ്വരനിൽ ഭക്തിയും, വിശ്വാസവും ഇല്ലെങ്കിൽ, സംസാരസാഗരം എങ്ങനെ തരണം ചെയ്യും? ഭക്ത കബീർ പറയുന്നു; സത്ഗുരുവും, ഗണേശനും, ശിവനും, മറെറല്ലാവരും അറിയും,

കബീർ ഈശ്വരനാമം ജപിച്ചുകൊണ്ടാണ് മരിച്ചത്.
  • ( ഭക്ത കബീർ മഹഗറിൽ സമാധി അടഞ്ഞു.

മഹഗർ ഉത്തർപ്രദേശിൽ ഗോരഖ്‍പുരിൽ നിന്ന് 25 കിലോമീററർ അകലെയാണ്. ഹിന്ദുക്കളുടെ വിശ്വാസത്തിൽ കാശിയിൽ ഇരുന്ന് മരിച്ചാൽ ശിവലോകം ലഭിക്കും എന്നാണ്. മഹഗർ ഒരു ശാപഗ്രസ്‍തമായ സ്ഥലമാണ്. അവിടെ ഇരുന്ന് മരിച്ചാൽ ജന്മജന്മാന്തരം കഴുതയുടെ യോനിയിൽ നിന്ന്

ജനിക്കേണ്ടി വരും എന്നാണ്.)

ആകാശത്തിൽ തിളങ്ങുന്ന നക്ഷത്രങ്ങൾ ഏതു ചിത്രകാരനാണ് വരച്ചത്? ആകാശം ഏതിൻെറ ആധാരത്തിൽ നിൽക്കുന്നു? സൂർയ്യനും, ചന്ദ്രനും എല്ലായിടത്തും പ്രകാശം നൽകുന്നു. ഈശ്വരൻെറ സൃഷ്‍ടികൾ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. ഈ തത്വങ്ങളെല്ലാം ഈശ്വരവിശ്വാസം ഉളളവന്നും, ഈശ്വരൻെറ നാമജപം ചെയ്യുന്നവന്നും മാത്രമേ അറിയൂ.

ഏതൊരു തല ഏപ്പോൾ ഭംഗിയായ തലപ്പാവു ധരിച്ചിരുന്നുവോ, ആ തലയിൽ ഇപ്പോൾ കാക്കകൾ കൊത്തിക്കൊറിക്കുന്നു; എന്തിനാണ് നശ്വരമായ ദേഹത്തിലും, ധനത്തിലും ഉളള ഗർവ്വം? പകരം, സർവ്വേശ്വരൻെറ നാമത്തെ ദൃഢമായ് പിടിക്കാമല്ലോ!

സനകനും, നാരദനും, ആദിശേഷനും, മറെറല്ലാ മുനികളും, ശരീരത്തിൽ മനസ്സിനെ തേടിയിട്ടും, കണ്ടു കിട്ടിയിട്ടില്ല. ശരീരത്തിൽ നിന്ന് പിരിയുമ്പോൾ, മനസ്സ് എവിടേക്കു പോവും? സത്ഗുരുവിൻെറ അനുഗ്രഹത്താൽ, ജയദേവനും, നാമദേവനും, പ്രേമഭക്തിയാൽ ഈ രഹസ്യം അറിഞ്ഞു; മനസ്സ് വരുന്നുമില്ല, പോവുന്നുമില്ല; മനസ്സിന്ന് രൂപവും ഇല്ല, രേഖയും ഇല്ല; ഈശ്വരൻെറ ആജ്ഞയാൽ മനസ്സ് സൃഷ്‍ടിക്കപ്പെട്ടു; ഈശ്വരൻെറ ആജ്ഞയാൽ അത് അവനിൽ തന്നേ ലയിക്കുന്നു!

ആര് ആരുടെ മകൻ ആണ്? ആര് ആരുടെ അച്ഛൻ? ആര് ആരുടെ ഭർത്താവാണ്? ആര് ആരുടെ ഭാർയ്യ? ആര് മുമ്പിൽ മരിക്കും? ആര് പിന്നെ ദുഖിക്കും? ഈ വാസ‍്തവം ആർക്കറിയും? ഈ ബന്ധങ്ങളെല്ലാം നശ്വരമല്ലേ? ഈ ജനന-മരണ സത്യങ്ങളെല്ലാം ഈശ്വരൻെറ മായയാണ്!

ജനനത്തിലും, മരണത്തിലും അശുദ്ധി ഉണ്ടെങ്കിൽ, ഓ, വിദ്വാനേ, പറയു ആരാണ് ശുദ്ധനും, നിർമ്മലനും? ഭൂമിയിലും, ജലത്തിലും, വായുവിലും, ജനന-മരണങ്ങൾ എല്ലാ സമയത്തും നടന്നു കൊണ്ടിരിക്കുന്നു; അതിനാൽ ഭൂമിയും, ജലവും, വായുവും എല്ലാ സമയത്തും അശുദ്ധമാണോ? നിൻെറ കണ്ണുകളിലും, വായിലും, ചെവികളിലും, നീ ഇരിക്കുമ്പോഴും, നിൽക്കുമ്പോഴും, അശുദ്ധിയുണ്ട്; നിൻെറ പാചകശാലയിലും അശുദ്ധിയുണ്ട്! കബീർ പറയുന്നു: ഏതൊരുവൻ ഈശ്വരൻെറ നാമം ഹൃദയത്തിൽ സ്ഥാപിച്ചിരിക്കുന്നുവോ, അവന്ന് അശുദ്ധത ഇല്ല.

ഓ, മനുഷ്യാ, നിൻെറ മാതാപിതാക്കളെ

അവർ ജീവിച്ചിരിക്കുമ്പോൾ നീ ആദരിച്ചില്ല;

അവർ മരിച്ചതിൽ പിന്നെ എന്തിനാ സദ്യ നടത്തുന്നത്? അവർ കാക്കകളും, നായ്ക്കളും തിന്ന സദ്യയാണോ ആസ്വദിക്കേണ്ടത്?

ഓ, മനുഷ്യാ, നിൻെറ ജീവിതത്തിലെ ഈ രംഗം ഓർമ്മിക്കു: ആദ്യമാദ്യം നിൻെറ പല്ലുകൾ മുളക്കുമ്പോൾ, നിൻെറ മാതാപിതാക്കന്മാർ ഉറക്കം വെടിഞ്ഞിരുന്നു;

അന്ത്യകാലത്തിൽ അവരുടെ പല്ലുകൾ വീഴുമ്പോൾ, 

നിൻെറ കടമയെ പൂർത്തിയാക്കു. ആദ്യമാദ്യം നീ ചുവടുകൾ ഉറയ്ക്കാതെ നടന്നു വീഴുമ്പോൾ, നിൻെറ മാതാപിതാക്കന്മാർ നിന്നെ സ്നേഹപൂർവ്വം പിടിച്ചിരുന്നു; അന്ത്യകാലത്തിൽ അവരുടെ ചുവടുകൾ തെററുമ്പോൾ, നിൻെറ കടമയെ പൂർത്തിയാക്കു.

ഓ, മനുഷ്യാ, തപസ്സു ചെയ്‍തു, ഇന്ദ്രലോകം, ശിവലോകം, എന്നീ ലോകങ്ങളിൽ ചെല്ലുവാൻ ശ്രമിക്കേണ്ടാ; നിൻെറ തപോബലം തീർന്നാൽ, തിരിച്ചുവരേണ്ടി വരും. പ്രഭുവിൻെറ നാമസ്‍മരണം ചെയ്യു, നാമജപം ജപിക്കു, ആ ഭക്തിലോകത്തിൽ എന്നന്നേക്കും വസിക്കാം.

ഹേ, മനുഷ്യാ, പരമാത്മാവിൻെറ നാമമായ ധനം ശേഖരിക്കു; ആ നാമം അഗ്നിയിൽ ജ്വലിക്കുകയില്ല; കാററിൽ പറന്നു പോവുകയില്ല; കളളന്മാർ കട്ടുകൊണ്ടു പോവുകയില്ല; ആ നാമം സർവ്വലോകങ്ങൾക്കും ആധാരമാണ്; എല്ലാ സമ്പത്തുകളിലും വെച്ച് ശ്രേഷ്‍ടമായതാണ്; ഈശ്വരൻെറ നാമജപത്താൽ എളുപ്പം കിട്ടുന്നതാണ്.

വൃന്ദാവനത്തിലെ തുളസിച്ചെടികൾ നിറഞ്ഞ സ്ഥലത്തിൽ നിന്ന്, ശൃീ കൃഷ്‍ണൻെറ മധുരമായ വേണുഗാനം കേട്ടപ്പോൾ, ഗോപസ്ത്രീകൾ കൃഷ്‍ണനെ കണ്ട് മനസ്സ് മയങ്ങി, അങ്ങുന്ന് എന്നെ വിട്ടു പോവരുതേ" എന്നു പ്രാർത്ഥിച്ചു. 'അങ്ങനെയുളള ശുദ്ധമനസ്സ് എനിക്കു കിട്ടുമോ?' കബീർ പറയുന്നു.

വൃന്ദാവനത്തിൽ പശുക്കളെ മേച്ചും, വേണുഗാനം പാടിയും, വിളങ്ങിയ മനോമോഹനനായ കൃഷ്‍ണാ! സാധുക്കളായ ഗോപന്മാരെ നീ എങ്ങനെ കടാക്ഷിച്ചുവോ, സാധുവായ ഈ നെയ്ത്തുകാരനേയും കടാക്ഷിക്കണേ.

ശൃീകൃഷ്‍ണൻെറ ദൂതനായ ഉദ്ധവർ ഗോപികളോടു പറഞ്ഞു: "കൃഷ്‍ണൻെറ അഭാവത്തിൽ, അവനെ ഹൃദയത്തിൽ സ്മരിക്കു"; ഗോപികൾ പറഞ്ഞു:" അല്ലയോ, ഉദ്ധവരേ! ഞങ്ങൾക്ക് പത്തോ, ഇരുപതോ ഹൃദയങ്ങൾ ഉണ്ടോ? ഉളളത് ഒന്ന്; അതും ആ കളളൻ കട്ടുകൊണ്ടു പോയി! പിന്നെ എങ്ങനെയാ അവനെ സ്‍മരിക്കുന്നത്?" കബീർ പറയുന്നു: "ഗോപസ്ത്രീകളുടെ ഇങ്ങനെയുളള അപാര ഭക്തി ഏതെങ്കിലും ജന്മത്തിൽ എനിക്കും കിട്ടുമോ?"

കബീർ പറയുന്നു: മനുഷ്യർ പതിനഞ്ചു തിഥികളിലും, ഏഴു ദിവസങ്ങളിലും വ്രതാനുഷ്‍ടാനങ്ങൾ ആചരിക്കുന്നു; പക്ഷെ, കബീർ ആ ദിവസങ്ങിൽ എല്ലാം ഈശ്വരൻെറ മഹിമകളെ സ്‍തുതിക്കുന്നു; ആ ദിവ്യ ജ്യോതിയെ സർവ്വ സ്ഥലത്തും കാണുന്നു.

ഭക്ത കബീറിൻെറ തിഥികളെ പററി വചനങ്ങൾ:-

അമാവാസ്യ തിഥിയിൽ നിൻെറ ആഗ്രഹങ്ങളെല്ലാം ത്യജിക്കു, സർവ്വേശ്വരനെ സ്‍മരിക്കു, ദിവ്യനാമങ്ങൾ ഉച്ചരിക്കു, സർവ്വേശ്വരൻെറ പാദാരവിന്ദങ്ങളെ മനസ്സിൽ സ്ഥിരമാക്കു. നിനക്കു ജീവന്മുക്തി ലഭിക്കുന്നതാണ്.

പ്രഥമ തിഥിയിൽ ആ സ്നേഹരൂപത്തെ സ്‍മരിക്കു, അവൻ നിൻെറ ഹൃദയത്തിൽ വസിക്കുന്നു, അവന് രൂപവും ഇല്ല, ശരീരവും ഇല്ല; അവനെ സ്‍മരിക്കുന്നവന്ന് മരണഭയവും ഇല്ല.

ദ്വിതീയ തിഥിയിൽ നിൻെറ ദേഹത്തിൽ ഇണങ്ങി നിൽക്കുന്ന ജീവാത്മാവിനേയും, പരമാത്മാവിൻെറ മായയേയും ഓർമ്മിക്കു; പരമാത്മാ അനശ്വരവും, രൂപരഹിതവും, സർവ്വവ്യാപിയും ആണ്.

തൃതീയ തിഥിയിൽ, സത്വ-രജസ്-തമോ ഗുണങ്ങളാൽ ബന്ധിതനായാലും, ഏതൊരുവൻ സമനിലയിൽ നിൽക്കുന്നുവോ, പരമാനന്ദം നേടി, ഉന്നത പദവിയിൽ എത്തുന്നു; അവൻെറ മനസ്സിലും, ശരീരത്തിലും ദൈവീക തേജസ്സ് വരുന്നു.

ചതുർത്ഥി തിഥിയിൽ നിൻെറ ചഞ്ചല മനസ്സിനെ നിയന്ത്രിക്കു, കാമ-ക്രോധങ്ങൾക്കു വഴങ്ങാതെ, ഈശ്വരനെ ധ്യാനിക്കു.

പഞ്ചമി തിഥിയിൽ അഞ്ചു മോഹങ്ങൾ നിറഞ്ഞ മനസ്സിനാൽ മനുഷ്യർ ധനം ശേഖരിക്കുന്നതിലും, കാമവികാരങ്ങളിലും, ജീവിതം നഷ്‍ടമാക്കി, മരണഭയത്തിൽ കിടന്ന് പിടയുന്നു. ഈശ്വരഭക്തന്മാർ ആ ദുഖങ്ങൾക്കു വിധേയരാവുന്നില്ല.

ഷഷ്‍ഠി തിഥിയിൽ ശരീരത്തിലെ ആറു ചക്രങ്ങളും, ആറു ദിശകളിൽ ഓടി, ശരീരത്തെ അലട്ടുന്നു. ഓ, മനുഷ്യാ, കർമ്മ ഫലങ്ങളെ കാംക്ഷിക്കാതെ ഇരുന്നാൽ, മനസ്സ് സ്ഥിരമായി ഈശ്വര ഭക്തിയിൽ ലയിക്കും.

സപ്‍തമി തിഥിയിൽ ഓംകാരസ്വരൂപൻെറ സത്യനാമത്തെ മനസ്സിൽ സ്ഥിരമാക്കി, അവനെ ധ്യാനിക്കു; നിൻെറ ശങ്കകളെല്ലാം നശിച്ച്, മനസ്സമാധാനം ലഭിക്കും.

അഷ്‍ടമി തിഥിയിൽ എട്ടു ധാതുക്കളാൽ നിർമ്മിതമായ ഈ ശരീരത്തിൽ അനോഘ സമ്പത്തായ പരമാത്മാ വസിക്കുന്നു; സത്ഗുരുവിൽനിന്ന് ഈ രഹസ്യം അറിയൂ, മനോവികാരങ്ങളെ അടക്കി, ഈശ്വരകീർത്തനം ചെയ്യു.

നവമി തിഥിയിൽ ശരീരത്തിലെ നവദ്വാരങ്ങളേയും നിയന്ത്രിക്കു; കാമ-ക്രോധ-ലോഭ-മദ-മോഹങ്ങളെ അകററി നിർത്തു; നിനക്ക് ജീവിതത്തിൽ സുഖവും, ശാന്തിയും അനുഭവിക്കാം.

ദശമി തിഥിയിൽ മനസ്സിൻെറ ചഞ്ചലത അകലുന്നു, സംശങ്ങളെല്ലാം നീങ്ങി, ഈശ്വരൻെറ മഹിമകൾ അറിയുന്നു, ഈശ്വരൻെറ നാമസങ്കീർത്തനത്തിൽ മനസ്സ് ലയിക്കുന്നു.

ഏകാദശി തിഥിയിൽ സ്ഥിരമനസ്സോടെ, ഈശ്വരനെ ധ്യാനിക്കു, നിനക്കു ജനനമരണ ദുഖങ്ങളിൽ നിന്ന് മുൿതി ലഭിക്കും, ഈശ്വരൻെറ സാന്നിദ്ധ്യം നിൻെറ മനസ്സിൽ വരും.

ദ്വാദശി തിഥിയിൽ ഏതൊരുവൻ സർവ്വേശ്വരൻെറ ധ്യാനത്തിൽ മുഴുകിയിരിക്കുന്നുവോ, അവൻെറ മനസ്സിൽ പന്ത്രണ്ടു സൂർയ്യന്മാരുടെ പ്രകാശം ഉത്ഭവിക്കുന്നു; അവൻെറ മനസ്സിൽ ഓംകാരശബ്‍ദം അഹോരാത്രം ധ്വനിക്കുന്നു, അവൻെറ രൂപം പരമാത്മാവോടു ചേരുന്നു.

ത്രയോദശി തിഥിയിൽ, പതിമൂന്ന് മത ഗ്രന്ഥങ്ങളും, ഈശ്വരനെ മൂന്നു ലോകങ്ങളുടെയും നാഥനായി പ്രഖ്യാപിക്കുന്നു; ഈശ്വരൻ ഗുണങ്ങൾക്കതീതനാണ്, സർവ്വവ്യാപിയാണ്.

ചതുർദ്ദശി തിഥിയിൽ, ഈശ്വരൻ പതിനാലു ലോകങ്ങളിലും,

ഓരോരു കണുക്കളിലും, പ്രത്യക്ഷമായി കാണപ്പെടുന്നു.

ഓ, മാനവാ, സത്യത്തിലും, സംതൃപ്‍തിയിലും ഉറച്ചു നിൽക്കു, ഈശ്വരൻെറ മഹിമകളെ കീർത്തിക്കു.

പൌർണമി തിഥിയിൽ, ചന്ദ്രൻെറ പ്രകാശം ആകാശം മുഴുവനും വ്യാപിക്കുന്നു. ഈശ്വരൻെറ മഹിമകളും ലോകങ്ങളിലെല്ലാം നിറഞ്ഞിരിക്കുന്നു. കബീർ ഭക്തിമയമായ ആനന്ദസാഗരത്തിൽ മുങ്ങിയിരിക്കുന്നു.

ഭക്ത കബീറിൻെറ ആഴ്‍ചകളെ പററി വചനങ്ങൾ:-

സത്ഗുരുവിനെ ശരണം പ്രാപിച്ച്, പരമാത്മാവിൻെറ ഗുണങ്ങൾ പാടി, എനിക്കു മനസ്സമാധാനം ലഭിച്ചു.

ഞായറാഴ്‍ചയിൽ വികാരങ്ങളെ എല്ലാം അടക്കി, അഹോരാത്രം ഈശ്വരധ്യാനത്തിൽ മനസ്സിനെ നിർത്തി, സുഖ-ശാന്തി തരുന്ന ആ ദിവ്യമായ വേണുഗാനം ശ്രവിക്കു.

തിങ്കളാഴ്‍ചയിൽ ചന്ദ്രൻ അമൃതം വർഷിക്കുന്നു; ആ അമൃതം കഴിച്ചാൽ മനസ്സിലെ ദൂഷ്യങ്ങൾ നീങ്ങുന്നു. സത്ഗുരുവിൻെറ വാക്യങ്ങൾ ശ്രവിച്ചതിനാൽ മനസ്സിന്ന് സുഖവും, ശാന്തിയും കിട്ടുന്നു.

ചൊവ്വാഴ്‍ചയിൽ കാമാദിവികാരങ്ങളായ അഞ്ചു കളളന്മാരുടെ കയ്യിൽ അകപ്പെട്ട്, നീ മനസ്സിനെ രക്ഷിച്ചില്ലെങ്കിൽ, ഈശ്വരൻെറ കോപത്തിന്ന് ഇരയാകും.

ബുധനാഴ്‍ചയിൽ ജ്ഞാനം ഉദിക്കുന്നു, ഈശ്വരൻെറ കാരുണ്യം ഹൃദയത്തിൽ നിറയുന്നു; സത്ഗുരുവിൻെറ ഉപദേശത്താൽ സുഖദുഖങ്ങൾ സമമായി വീക്ഷിക്കുമ്പോൾ, ഹൃദയകമലം പൂർണ്ണമായ് വികസിക്കുന്നു.

വ്യാഴാഴ്‍ചയിൽ നിൻെറ ദുഷ്‍ടചിന്തകളെ അകററു, ത്രിമൂർത്തികൾക്കു പകരം, ആ സർവ്വേശ്വരനെ സ്‍തുതിക്കു. നല്ല ബുദ്ധിയും, നല്ല കർമ്മവും, നല്ല ഭക്തിയും, ചേരുന്ന തീർത്ഥത്തിൽ നിൻെറ തെററുകളെ കഴുകു.

വെളളിയാഴ്‍ചയിൽ ഉപവാസം അനുഷ്‍ടിക്കു, അഹോരാത്രം നിൻെറ ദുഷ്‍ട ചിന്തകളെ അകററു, നിൻെറ അഞ്ചു ഇന്ദ്രിയങ്ങളേയും നിയന്ത്രിക്കു, അന്യരുടെ നേർക്ക് നിൻെറ ദൃഷ്‍ടി പതിക്കരുത്.

ശനിയാഴ്‍ചയിൽ ഈശ്വരൻെറ ദീപത്തെ നിൻെറ ഹൃദയത്തിൽ സ്ഥിരമായ് നിർത്തു; നിൻെറ മനസ്സ് അകത്തും, പുറത്തും പ്രകാശമാവും, നിൻെറ കർമ്മങ്ങൾ എല്ലാം മാഞ്ഞും പോവും.

പരമാത്മാവിൻെറ നാമസ്‍മരണം നിരന്തരമായി ചെയ്യുമ്പോൾ, പരമാത്മാവിൽ മനസ്സു ലയിച്ച്, ദേഹം പവിത്രമാവുന്നു.

ഭക്ത നാംദേവിൻെറ വചനങ്ങൾ:- പ്രഭോ! അങ്ങുന്ന് കല്ലുളേയും സമുദ്രത്തിൽ പൊങ്ങുമാറാക്കി; അങ്ങയുടെ നാമം ജപിച്ച്, അങ്ങയുടെ ഭക്തനും സംസാരസാഗരം തരണം ചെയ്യുമല്ലോ!

അങ്ങുന്ന് വേശ്യയായ ഗണികയേയും, കൂനിയായ കുബ്‍ജയേയും, അങ്ങയുടെ പാദത്തിൽ അസ്ത്രം തറച്ച വേടനേയും, പെരും പാമ്പായിരുന്ന അജാമിളനേയും, ദരിദ്രനായ കുചേലനേയും, ദാസിയുടെ മകനായ വിദുരനേയും, ഉഗ്രസേനനേയും, സംസാരസാഗരം കടത്തി വിട്ടു! ഇവർ ആരും ഉത്തമകുലത്തിൽ ജനിച്ചവരല്ല, വ്രതങ്ങൾ അനുഷ്‍ടിച്ചവരല്ല, സത്കർമ്മങ്ങൾ ചെയ്‍തവരല്ല; പക്ഷേ അങ്ങയിൽ അപാരമായ ഭക്തിയും, ദൃഢവിശ്വാസവും ഉളളവരായിരുന്നു!

ഭക്ത രവിദാസിൻെറ വചനങ്ങൾ:- ഞാൻ നീച ജാതിയിൽ ജനിച്ചു, നീച ജാതിക്കാരോടു കൂടി താമസിക്കുന്നു, എൻെറ ചെരുപ്പുകുത്തി പണിയും നീചമാണ്; ഓ, ജഗദീശ്വരാ, അന്തർയ്യാമീ, ഞാൻ അങ്ങയുടെ സേവകനാണ്; അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു, എൻെറ ആത്മാവിനെ അങ്ങയുടെ പാദങ്ങളിൽ ചേർക്കു.

ബെഗംപുരാ എന്ന നഗരത്തിൽ ദുഖമോ, ദേഹപീഡകളോ, ദുർഭിക്ഷമോ, ഭയമോ, നികുതികളോ, ഒന്നും ഇല്ല. അവിടെ ജാതി-മത ഭേദങ്ങൾ ഇല്ലാതെ എല്ലാവരും ഒന്നായും, സമ്പത്സമൃദ്ധമായും ജീവിക്കുന്നു. ഈശ്വരൻെറ സാന്നിദ്ധ്യം എല്ലാവർക്കും ലഭ്യമാണ്. രവിദാസിന്ന് അവിടത്തെ വാസികൾ എല്ലാം സ്‍നേഹിതരാണ്.

ഈശ്വരൻെറ സന്നിധിയിൽ എത്തുവാനുുളള വഴി ചെങ്കുത്തായതും, അപകടങ്ങൾ നിറഞ്ഞതുമാണ്; ഭഗവാനേ, എൻെറ ദുർബ്ബലമായ മനസ്സിനെ ദൃഢമാക്കണേ; അങ്ങയുടെ നാമങ്ങൾ ഉച്ചരിച്ചുകൊണ്ട് ഞാൻ യാത്ര ചെയ്യാം.

എൻെറ മനസ്സിൽ ലോകം ദുഷ്‍ടചിന്തകളെ നിറച്ചിരുന്നു; അവയെയെല്ലാം അകററി ഞാൻ അങ്ങയുടെ നാമങ്ങൾ നിറച്ചു. എല്ലാ സംസാരബന്ധങ്ങളേയും ത്യജിച്ചതിനാൽ, മൃത്യുവിൻെറ ദണ്ഡം എൻെറ മേൽ വീഴുകയില്ല. ഈ ലോകത്തോടുളള പ്രേമം വിളർന്നതും, കുങ്കുമപ്പൂവിൻെറ നിറം പോലെ നശ്വരവുമാണ്; എൻെറ ഈശ്വരപ്രേമം മഞ്ചട്ടിയുടെ നിറം പോലെ ദൃഢമാണ്.

ദുഷ്‍ടചിന്തകൾ നിറഞ്ഞ എൻെറ മനസ്സ്, ഒരു കൂപമണ്ഡൂകം പോലെ വേറെ ഒന്നും അറിയുന്നില്ല. എൻെറ ബുദ്ധി മന്ദീഭവിച്ചിരിക്കുന്നു, എൻെറ സംശയങ്ങളെ അകററി, ജ്ഞാനം തരേണമേ. സർവ്വേശ്വരാ, ഒരു ക്ഷണനേരമെങ്കിലും അങ്ങയുടെ ദർശനം എനിക്കു നൽകേണമേ.

കൃതാ (സത്യ) യുഗത്തിൽ സത്യം പ്രധാനമായിരുന്നു; ത്രേതാ യുഗത്തിൽ ധാന-ധർമ്മങ്ങൾ പ്രധാനമായിരുന്നു; ദ്വാപര യുഗത്തിൽ പൂജാ കർമ്മങ്ങൾ പ്രധാനമായിരുന്നു; കലിയുഗത്തിൽ ഈശ്വരൻെറ നാമോച്ചാരണം പ്രധാനമാണ്!

വേദ-പുരാണ-ഇതിഹാസങ്ങൾ ശ്രവിച്ചാലും, കർമ്മ-അകർമ്മങ്ങളെ തിരിച്ചറിഞ്ഞാലും, മനസ്സിലെ സന്ദേഹങ്ങൾ തങ്ങിനിൽക്കുന്നു; മനസ്സിൽ നിന്ന് അഹങ്കാരത്തെ എങ്ങനെ നീക്കും? ലോകത്തിൽ ഒട്ടേറെ മതങ്ങൾ പ്രചാരത്തിൽ ഉണ്ട്; പക്ഷേ അവയെല്ലാം സംസാരസാഗരം തരണം ചെയ്യാനും, ജനന-മരണ ദുഖങ്ങളിൽ നിന്ന് മുക്തി തരുമോ?

ദേഹം എതു വിധത്തിൽ ശുദ്ധി ആക്കിയാലും, മനസ്സ് വികാരങ്ങളാൽ അശുദ്ധമായി തന്നെ ഇരിക്കുന്നു. അങ്ങനെയുളള ദേഹശുദ്ധി, ആന കുളിച്ചതിൽ പിന്നെ, മണ്ണ് വാരി ദേഹം മുഴുവനും ഇടുന്നതു പോലെയാണ്.

സൂർയ്യോദയത്തിൽ അന്ധകാരം നീങ്ങുന്നതുപോലെയും, പാരസ്‍മണിയുടെ സ്‍പർശനത്താൽ, ചെമ്പു സ്വർണ്ണമാവുന്നതു പോലെയും, സത്ഗുരുവിൻെറ ഉപദേശങ്ങളാൽ, ജീവാത്മാവ് പരമാത്മാവിൽ ലയിക്കുന്നു.

സത്യമാർഗ്ഗത്തിൽ ജീവിച്ചും, ധാന-ധർമ്മങ്ങൾ ചെയ്‍തും, പൂജാ കർമ്മങ്ങൾ അനുഷ്‍ടിച്ചും, നാമോച്ചാരണം ചെയ്‍തും, എൻെറ ഹൃദയത്തിൽ ഈശ്വരപ്രേമം വന്നില്ലലോ," എന്ന് പറഞ്ഞ് രവിദാസ് ദുഖിതനായി കഴിയുന്നു.

പാലില്ലാത്ത പശുവും, ചിറകില്ലാത്ത പക്ഷിയും, വെളളം ഇല്ലാത്ത ഉദ്യാനവും ഉപയോഗശൂന്യമാണ്. ആരാലും ആദരിക്കപ്പെടാത്ത രാജാവിനെ, പ്രജകൾ എങ്ങനെ രാജാ എന്ന് വിളിക്കും?

കണ്ണിലെ കാഴ്‍ച കുറയുന്നു, നാവിൻെറ രുചി കുറയുന്നു, ചെവിയുടെ ശ്രവണശക്തി കുറയുന്നു, കാലുകളും തെററുന്നു; ഈശ്വരസ്‍മരണം ഇല്ലെങ്കിൽ, ഇതാണ് വിധി.

ഓ, നാനൿ, നിൻെറ ഹൃദയമായ ഉദ്യാനത്തിൽ ഈശ്വരൻെറ നാമമായ വൃക്ഷത്തെ നട്ടു വളർത്തു; പക്ഷേ, സത്കർമ്മങ്ങൾ ചെയ്‍താൽ മാത്രമേ, ആ വൃക്ഷത്തിൻെറ ഫലങ്ങൾ അനുഭവിക്കാൻ കഴിയൂ.

വികാരങ്ങളിൽ നിന്നു മുക്തമായ മനുഷ്യ ശരീരം ഉത്തമജാതിയായ ബ്രാഹ്മണനും, ശുദ്ധ മനസ്സ് വസ്ത്രവും, പരമാത്മാവിൻെറ കാരുണ്യം പൂണൂലും, ഈശ്വര ധ്യാനം ദർഭപ്പുല്ലാൽ പണിത മോതിരവും ആണ്. ഹേ, പണ്ഡിതാ, ഞാൻ ഈശ്വരൻെറ നാമവും, അവൻെറ മഹിമകളും, ദക്ഷിണയായി ആഗ്രഹിക്കുന്നു,

ഹേ, പണ്ഡിതാ, ഈശ്വരനാമത്തെ നിൻെറ ദേഹശുദ്ധിയായും, നാമസ്‍മരണത്തെ വേദവും, ധർമ്മതത്വങ്ങളും ആയി വിചാരിക്കു. ശരീരത്തിലുളള പൂണൂലും, വസ്ത്രവും, അന്ത്യസമയത്തിൽ നിൻെറ കൂടെ വരുമോ? ഈശ്വരൻെറ നാമം മാത്രമേ ഇഹലോകത്തിലും, പരലോകത്തിലും നിന്നെ അനുഗമിക്കുകയുളളു.

വേദങ്ങളും, പുരാണങ്ങളും എത്രയെത്ര പാരായണം ചെയ്‍താലും, മനസ്സിലെ മായാമോഹങ്ങളും, അഹങ്കാരവും അകററാതെ, ഈശ്വരൻെറ അനുഗ്രഹങ്ങൾ ലഭിക്കുകയില്ല.

ഹേ, ശരീരമേ, ജീവാത്മാവിൻെറ കൂട്ടുകെട്ടിനാൽ, നിനക്കു ആദരവും, ബഹുമാനവും, മഹിമയും കിട്ടുന്നു, എല്ലാവരും നിൻെറ ബന്ധുമിത്രങ്ങളാവുന്നു, എല്ലായിടത്തും നിന്നെ പാലിച്ചുപോഷിപ്പിക്കുന്നു; ആ ജീവാത്മാവു നിന്നെ വിട്ടു പിരിഞ്ഞാൽ, നീ മണ്ണോടുമണ്ണായി പോവുകയില്ലേ? ഓ, നാനൿ, ജീവാത്മാവും നിസ്സഹായനല്ലേ? പരമാത്മാവല്ലേ അതിനെ ശരീരത്തോടു ചേർത്തിയത്? പരമാത്മാവിൻെറ ആജ്ഞയാൽ അല്ലേ, ജീവാത്മാവ് ശരീരത്തിൽ നിന്ന് പിരിഞ്ഞുപോവുന്നത്? പരമാത്മാവിൻെറ ഈ വിനോദങ്ങൾ ആർക്കറിയും?

ഈശ്വരനിൽ പ്രേമം ഉണ്ടെങ്കിൽ, നിത്യവും ശാന്തിയും, സുഖവും ലഭിക്കുന്നു. ഈശ്വരനിൽ പ്രേമം ഉണ്ടെങ്കിൽ, അഹങ്കാരം നീങ്ങി, മനസ്സ് നിർമ്മലമാവുന്നു. ഈശ്വരനിൽ പ്രേമം ഉണ്ടെങ്കിൽ, സർവ്വ സമ്പത്തുകളും വന്നു ചേരുന്നു. ഈശ്വരനിൽ പ്രേമം ഉണ്ടെങ്കിൽ, മരണഭയം ഇല്ലാതെ, സംസാരസാഗരം കടക്കാം. ഈശ്വരനിൽ പ്രേമം ഉണ്ടെങ്കിൽ, സന്മാർഗ്ഗത്തിൽ ജീവിച്ച്, മുക്തി നേടാം. ഈശ്വരനിൽ ഉളള ദൃഡമായ പ്രേമം മാത്രമേ, നിന്നെ അന്തിമയാത്രയിൽ അനുഗമിക്കൂ.

ഓ, നാനൿ, ജീവിതയാത്രയിൽ സുഖ-ദുഖങ്ങൾ മാറി മാറി വന്നു കൊണ്ടേയിരിക്കും. എത്ര എത്ര പൂജാകർമ്മങ്ങൾ ചെയ്‍താലും, ദുഖങ്ങളിൽ നിന്നു രക്ഷ കിട്ടുകയില്ല. ഞാൻ പരമാത്മാവിനെ ശരണം പ്രാപിച്ച്, സുഖങ്ങളെ നേടുന്നതിന്ന് ശ്രമിക്കുന്നില്ല; ദുഖങ്ങളെ സഹിക്കുവാൻ അവൻെറ അനുഗ്രഹം കാംക്ഷിക്കുന്നു.

നിൻെറ പുത്ര-മിത്ര-കളത്രങ്ങളും, ഗൃഹവും, സമ്പത്തുകളുമെല്ലാം നശ്വരങ്ങളാണ്; നിൻെറ വസ്ത്രങ്ങൾ പോലെ അവയെല്ലാം ദ്രവിച്ചു പോവുന്നു; എത്ര ദൂരം നിനക്ക് ഒരു മതിലിൻെറ മേൽ നടക്കാം? അവസാനം നീ മതിലിൻെറ അററത്ത് എത്തുമല്ലോ? ഭരണിയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ഉപ്പ്, വെളളത്തിൽ ഇട്ടാൽ അലിയുകയില്ലേ?

ഓ, മനസ്സേ, നീ നടക്കുന്ന അടികളും, നീ ജീവിച്ചിരിക്കുന്ന നിമിഷങ്ങളും, നിൻെറ ശ്വാസോഛ്വാസങ്ങളും, എല്ലാം മുമ്പിൽ തന്നെ നിശ്ചിതമാണ്. ഈശ്വരൻെറ കീർത്തനങ്ങൾ പാടി, ആ സമയത്തെ സഫലമാക്കു.

സത്യ (കൃതാ) യുഗത്തിൽ മനുഷ്യരെല്ലാവരും ധർമ്മപരിപാലനരും, സത്യസന്ധരും, സംതൃപ്‍തരും, ധ്യാനനിരതരും ആയി ജീവിച്ചിരുന്നു; ആ യുഗത്തിൽ ധർമ്മം നാലു കാലുകളിൽ നിന്നിരുന്നു.

അടുത്തുവന്ന ത്രേതാ യുഗത്തിൽ മനുഷ്യരെല്ലാവരും ബ്രഹ്മചർയ്യവും, ദേഹനിയന്തണവും പാലിച്ചിരുന്നു; പക്ഷേ, മനസ്സിൽ ആശകളും, മദ-മാത്സർയ്യങ്ങളും, അഹങ്കാരവും, മററും നിറഞ്ഞിരുന്നു; ആ യുഗത്തിൽ ധർമ്മം മൂന്നു കാലുകളിൽ നിന്നിരുന്നു.

അടുത്തുവന്ന ദ്വാപര യുഗത്തിൽ ശൃീകൃഷ്‍ണനും, ഗോപികളും അവതരിച്ചിരുന്നാലും, ഒട്ടറേ രാജാക്കന്മാരും അഹങ്കാരത്തിൽ മുഴുകി, മഹായുദ്ധങ്ങളാൽ സർവ്വസ്വവും നശിപ്പിച്ചു; ആ യുഗത്തിൽ ധർമ്മം രണ്ടു കാലുകളിൽ നിന്നിരുന്നു.

ഇപ്പോൾ നിലവിലുളള കലിയുഗത്തിൽ അധർമ്മം മുഖ്യമായിരുന്നാലും, ധർമ്മത്തിൻെറ മൂന്നു കാലുകളും നഷ്‍ടമായിരുന്നാലും, ഈശ്വരൻെറ നാമസങ്കീർത്തനങ്ങളാലും, നാമസ്‍മരണത്താലും, ധർമ്മം ഒരേ ഒരു കാലിൽ സ്ഥിരമായി നിൽക്കുന്നു.

ഹേ, നാനൿ, പ്രകൃതിയിലെ സൃഷ്‍ടികൾ ആശ്ചർയ്യജനകമാണ്; നാദങ്ങളും, വേദങ്ങളും, രൂപങ്ങളും, നിറങ്ങളും, വായുവും, ജലവും, അഗ്നിയും, ജീവജാലങ്ങളും, പൃധ്വി മുഴുവനും, മനുഷ്യരുടെ വിശപ്പും, രുചികളും, യോഗ-വിയോഗങ്ങളും, സർവ്വസൃഷ്‍ടികളും, ഈശ്വരൻെറ മഹിമയെ വർണ്ണിക്കുന്നു. ഈശ്വരൻെറ ശക്തിയാൽ, നമ്മൾ കാണുന്നു, കേൾക്കുന്നു, ചിലപ്പോൾ ഭയപ്പെടുന്നു, ചിലപ്പോൾ സന്തോഷിക്കുകയും ചെയ്യുന്നു.

ഈശ്വരനിൽ ഉളള ഭീതിയാൽ, വായു ചലിക്കുന്നു, അസംഖ്യം നദികൾ ഒഴുകുന്നു, അഗ്നി ജ്വലിക്കുന്നു, സൂർയ്യൻ ദിനത്തിലും, ചന്ദ്രൻ രാത്രിയിലും പ്രകാശം നൽകുന്നു, മേഘങ്ങൾ എല്ലായിടത്തും പരന്ന് മഴ നൽകുന്നു, സിദ്ധരും, ബുദ്ധരും, യോദ്ധാക്കളും, എന്നുവേണ്ടാ യമധർമ്മരാജനും, അവനവൻെറ കൃത്യങ്ങൾ നിർവ്വഹിക്കുന്നു; ഈശ്വരൻ എല്ലാവരുടെയും മനസ്സിൽ ആ ഭീതിയെ സ്ഥാപിച്ചിരിക്കുന്നു.

ഏതൊരുവൻെറ ഹൃദയത്തിൽ സത്യം സ്ഥാപിതവും, അസത്യം അകന്നും, മനസ്സ് ശുദ്ധമായും ഇരിക്കുന്നുവോ, അവന്നേ സത്യസ്വരൂപൻെറ പ്രേമം ലഭിക്കുകയുളളു. ഏതൊരുവൻ സത്യമാർഗ്ഗത്തിൽ ജീവിക്കുന്നുവോ, സർവ്വ ജീവജാലങ്ങളിലും ദയാ ദാക്ഷിണ്യം കാണിക്കുന്നുവോ, സത്ഗുരുവിൻെറ ഉപദേശങ്ങളിൽ ഉറച്ചു നിൽക്കുന്നുവോ, ഓ, നാനൿ, അവൻെറ ജന്മം സഫലമാവുന്നു.

ഒരു മൺ കുടത്തിൽ വെളളം നിറച്ചാൽ, വെളളം അതിൽ അടങ്ങി നിൽക്കും; അതുപോലെ, സത്ഗുരുവിൻെറ ഉപദേശങ്ങളാൽ മനസ്സ് സ്ഥിരമായി ഒരു സ്ഥലത്തിൽ നിൽക്കും; വെളളം ഇല്ലാതെ മൺകുടം ഉണ്ടാക്കാൻ കഴിയാത്തപോലെ, സത്ഗുരുവിൻെറ ഉപദേശങ്ങളാലേ ജ്ഞാനം കിട്ടുകയുളളു.

ഓ, നാനൿ, ജീവാത്മാവിന്ന് ഒരു രഥവും, ഒരു സാരഥിയും ഉണ്ട്; ഓരോരു യുഗങ്ങളിലും അവ രണ്ടും മാറിക്കൊണ്ടിരിക്കും. സത്‍ (കൃത) യുഗത്തിൽ സംതൃപ്‍തി രഥവും, ധർമ്മാനുഷ്‍ഠാനം സാരഥിയും ആയിരുന്നു; ത്രേതാ യുഗത്തിൽ ബ്രഹ്മചർയ്യം രഥവും, അധികാരം സാരഥിയും ആയിരുന്നു; ദ്വാപര യുഗത്തിൽ ജപ-തപങ്ങൾ രഥവും, സത്യം സാരഥിയും ആയിരുന്നു; കലി യുഗത്തിൽ അഗ്നി രഥവും, അസത്യം സാരഥിയും ആയിരിക്കുന്നു.

സാമവേദം ഈശ്വരനെ ശ്വേതവസ്ത്രധാരിയായി വർണ്ണിക്കുന്നു; ഋഗ്വേദം ഈശ്വരനെ സർവ്വ വ്യാപിയായി പ്രസ്‍താവിക്കുന്നു; യജുർ വേദം ശ്രീകൃഷ്‍ണനെ സ്വർഗ്ഗത്തിലെ പാരിജാത വൃക്ഷത്തെ വൃന്ദാവനത്തിൽ കൊണ്ടുവന്നു നട്ടതായി വർണ്ണിച്ചിരിക്കുന്നു; അഥർവ്വ വേദം കലിയുഗത്തിൽ പ്രധാനമായിരിക്കുന്നു, അളളാഹു അൿബർ, ഈശ്വരൻെറ നാമം ആയിരിക്കുന്നു; ഓ, നാനൿ, മതവും, മതഗ്രന്ഥങ്ങളും ഏതായാലും, ഭക്തിഭാവത്തോടെ സർവ്വേശ്വരനെ സ്‍തുതിച്ചാൽ ജന്മസാഫല്യം തീർച്ചയായും ലഭിക്കും.

ഓ, പണ്ഡിതാ, ദയ ആയ പരുത്തിയാൽ, സംതൃപതി ആയ നൂൽ ഉണ്ടാക്കി, സത്യത്തെ ആവശ്യം പോലെ വരികൾ ആക്കി, വിനയഭാവത്തെ കെട്ടാക്കിയാൽ, ആ പൂണൂൽ ജീവാത്മാവിൻെറ പൂണൂൽ ആവും. അങ്ങനെയൊരു പൂണൂൽ ഉണ്ടെങ്കിൽ, അതിനെ എൻെറ ദേഹത്തിൽ ഇടു. ആ പൂണൂൽ പൊട്ടുകയോ, മലിനമാവുകയോ, തീയിൽ കത്തിപോവുയോ, നഷ്‍ടപ്പെടുകയോ ചെയ്യില്ല. ആ പൂണൂൽ ധരിക്കുന്നവർ ധന്യരാണ് !

ഓ, പണ്ഡിതാ, ചുരുക്കം വിലയ്‍ക്ക് നൂൽ വാങ്ങി, നിൻെറ വീട്ടിൽ ഇരുന്ന് പൂണൂൽ ഉണ്ടാക്കി, കുറെ മന്ത്രങ്ങൾ ചെവിയിൽ ഉച്ചരിച്ച്, പൂണൂൽ ധരിപ്പിക്കുന്നു; പക്ഷേ, അവൻ മരിക്കുമ്പോൾ ആ പൂണൂൽ വീണുപോവുന്നു; അവൻെറ ആത്മാവ് പൂണൂൽ ഇല്ലാതെ വിട്ടു പോവുന്നു. ഓ, പണ്ഡിതാ, നിൻെറ ആത്മാവും അതേപോലെ, പൂണൂൽ ഇല്ലാതെയല്ലേ വിട്ടു പോവുക?

ഓ, നാനൿ, അത്യാഗ്രഹത്താൽ മനസ്സ് ദുഷിക്കുന്നു; അസത്യത്താൽ നാവും, വായും ദുഷിക്കുന്നു; പരസ്ത്രീകളേയും, പരസമ്പത്തിനേയും, തുറിച്ചു നോക്കുന്നതിനാൽ കണ്ണുകൾ ദുഷിക്കുന്നു; പരനിന്ദകൾ കേൾക്കുന്നതിനാൽ ചെവികൾ ദുഷിക്കുന്നു; അവസാനം ആത്മാവ് നരകത്തിൽ വീഴുന്നു.

സ്ത്രീയുടെ ഗർഭത്തിൽ പുരുഷൻ ഉൽപാദിക്കുന്നു; സ്ത്രീയുടെ യോനിയിൽ നിന്ന് പുരുഷൻ ജനിക്കുന്നു; സ്ത്രീയുടെ കൂടെ പുരുഷൻ ബന്ധനവും, വിവാഹവും ചെയ്യുന്നു; സ്ത്രീ പുരുഷൻെറ സഹധർമ്മിണി ആയി ജീവിക്കുന്നു; സ്ത്രീയിൽ നിന്ന് അടുത്ത തലമുറകൾ വരുന്നു; സ്ത്രീയുടെ മരണാനന്തരം, പുരുഷൻ മറെറാരു സ്ത്രീയെ നേടുന്നു; ആ സ്ത്രീയുടെ കൂടെയും പുരുഷൻ പിന്നേയും, ബന്ധനവും, വിവാഹവും ചെയ്യുന്നു, അടുത്ത തലമുറകൾ വരുന്നു; സ്ത്രീയുടെ ഗർഭത്തിൽ നിന്ന് സ്ത്രീയും ജനിക്കുന്നു; രാജാക്കളും, പ്രജകളും സ്ത്രീയിൽ നിന്നല്ലേ ജനിക്കുന്നത്? പിന്നെ ഏതു കാരണത്താലാണ് അവൾ ദൂഷിതയാവുന്നത്? ഓ, നാനൿ, ഈശ്വരൻ മാത്രമേ അയോനിജനായി വിളങ്ങുന്നുളളു !

കൌപീനവും, മൂന്നര വാര നീളമുളള മുണ്ടും ഉടുത്ത്, മൂന്നു വരിയുളള പൂണൂലും, കഴുത്തിൽ രുദ്രാക്ഷമാലയും ധരിച്ച്, കയ്യിൽ മിന്നിത്തിളങ്ങുന്ന കമണ്ഡലുവും എടുത്ത്, സന്യാസികളെപ്പോലെ നടിക്കുന്നവരെ, ഓ, നാനൿ, കാശിയിലെ കൊളളക്കാർ എന്ന് വിളിക്കാം. അവർ ഭക്ഷണം പാകം ചെയ്യുന്നതിനു മുമ്പിൽ, പാത്രങ്ങളും, വിറകും ശുദ്ധമാക്കാനായി കഴുകും; പക്ഷേ ജനങ്ങളെ സമ്പൂർണ്ണമായ് കൊളളയടിക്കും.

ഹിന്ദുവും, മുസ്‍ലീമും എവിടെ നിന്ന് വന്നു? ആരാണ് അവരെ വിവിധ മതങ്ങളിൽ ഇട്ടത്? അവരിൽ ആരു സ്വർഗ്ഗത്തിലേക്കും,

ആരു നരകത്തിലേക്കും പോവും?

ഏതു വേദപുസ്‍തകം അവർ പഠിച്ചിരുന്നാലും, അതിൽ അടങ്ങിയ തത്വങ്ങളെ മനസ്സിലാക്കിയോ? സ്ത്രീകളിൽ ഉളള പ്രേമത്താലാണോ, നീ സുന്നത്ത് ചെയ്‍തത്? ആ സംഗതി വിശവാസനീയമല്ല; ഓ, മനുഷ്യാ. സുന്നത്ത് കർമ്മം ഒരുത്തനെ മുസ്‍ലിം ആക്കുകയാണെങ്കിൽ, എങ്ങനെ സ്‍ത്രീകൾ സുന്നത്തില്ലാതെ മുസ്‍ലിം ആവും? കബീർ പറയുന്നു: "പുസ്‍തകങ്ങൾ പഠിച്ച് പഠിച്ച്, ആരും പണ്ഡിതനോ, ക്വാസിയോ ആവുകയില്ല; പ്രേമത്തിൻെറ രണ്ടര അക്ഷരം പഠിച്ചിരുന്നാൽ, അവൻ തീർച്ചയായും പണ്ഡിതനും, ക്വാസിയും ആവുമല്ലോ!" ( ക്വാസി = ന്യായാധിപൻ )

എണ്ണയും, തിരിയും ഉളളതുവരെ വിളക്ക് പ്രകാശം തരുന്നു; വിളക്ക് അണഞ്ഞാൽ അന്ധകാരം വരുന്നു. അതേപോലെ, നിൻെറ ശക്തി ക്ഷയിച്ച്, ആത്മാ വിട്ടുപോയാൽ, നിൻെറ കുടുമ്പാംഗങ്ങൾ നിന്നെ ഒരു നിമിഷം പോലും വെയ്ക്കുന്നില്ല. എല്ലാവരും "ശവത്തിനെ എടുത്തു കൊണ്ടു പോകു" എന്ന് പറയും; നിൻെറ ഭാർയ്യാ-ബന്ധുക്കൾ കരയും; പക്ഷേ കൂടെ വരമോ?

ഓ, നാനൿ, നിൻെറ ശരീരത്തെ കടയാനുളള പാത്രം ആക്കി, നിൻെറ മനസ്സിനെ കടകോലാക്കി, ഈശ്വരനാമങ്ങളായ തൈരിനെ, ശ്രദ്ധാ-ഭക്തി പൂർവം ഇടവിടാതെ കടയു, അമൃതമായ ഈശ്വരാനുഗ്രഹം ലഭിക്കും.

ഓ, മനുഷ്യാ, നീ വിഗ്രഹത്തിൻെറ പൂജക്കുവേണ്ടി ഇലകളും, പൂക്കളും, പഴങ്ങളും, പറിക്കുന്നു; പക്ഷേ അവയിൽ എല്ലാം ജീവൻ ഉണ്ട്; എന്നാൽ വിഗ്രഹത്തിൽ ജീവൻ ഇല്ലലോ. ഇലകളിൽ ബ്രഹ്മാവും, പഴങ്ങളിൽ വിഷ്ണുവും, പൂക്കളിൽ ശിവനും വസിക്കുന്നു; അവയെ പറിക്കുമ്പോൾ, നീ ആ ദേവന്മാരെ നിരാദരിക്കുന്നു; പക്ഷേ, കരിങ്കല്ലായ വിഗ്രഹത്തെ ആദരിക്കുന്നു!

ശിൽപി കരിങ്കല്ലിനെ കൊത്തിയും, അടിച്ചും, ഉരച്ചും, കല്ലിൻെറ മുകളിൽ നിന്നുകൊണ്ടും, വിഗ്രഹം പണിയുന്നു; ആ വിഗ്രഹത്തിൽ ഈശ്വരൻ ഉണ്ടായിരുന്നെങ്കിൽ, ശിൽപിയെ കഠിനമായി ശിക്ഷിച്ചിരിക്കുമല്ലോ? സ്വാദിഷ്‍ഠമായ ഖാദ്യപദാർത്ഥങ്ങൾ പൂജക്കു വെക്കുന്നു; പൂജാരിയും, ജനങ്ങളും ആസ്വദിക്കുന്നുവെങ്കിലും, വിഗ്രഹത്തിന്ന് അതൊന്നും ആസ്വദിക്കാൻ കൊടുക്കുന്നില്ലലോ!

ഓ, മനുഷ്യാ, ആദ്യത്തെ പന്ത്രണ്ടു കൊല്ലം ബാല്യാവസ്ഥയിലും, അടുത്ത ഇരുപതു കൊല്ലം ആത്മനിയന്ത്രണം ഇല്ലാതെയും, അടുത്ത മുപ്പതു കൊല്ലം ധനം ശേഖരിക്കുന്നതിലും, ഈശ്വരനെ തീരെ മറന്നും, നീ ജീവിത സുഖങ്ങൾ അനുഭവിച്ചു; വാർദ്ധക്യം വന്നപ്പോൾ ദുഖിക്കുന്നു, പശ്ചാത്തപിക്കുന്നു. ഈശ്വരനിൽ വിശ്വാസം ഉണ്ടായിരുന്നാൽ, മരണസമയത്തിൽ മനസ്സ് ശാന്തമായിരുന്നേനേ!

ഈശ്വരൻ ചിലർക്കു പട്ടുവസ്ത്രങ്ങളും, ചിലർക്കു കീറത്തുണികളും, ചിലർക്കു കൊട്ടാരങ്ങളും, ചിലർക്കു പൊളിഞ്ഞ കുടിലുകളും, കൊടുത്തിട്ടുണ്ടെങ്കിലും, എൻെറ മനസ്സേ, അസൂയപ്പെടാതെ ഇരിക്കു; സത്കർമ്മങ്ങൾ ചെയ്‍താൽ, സുഖ-ശാന്തികൾ ലഭിക്കും.

കുശവൻ ഒരേ കളിമണ്ണാൽ വിവിധരൂപത്തിൽ പാത്രങ്ങളണ്ടാുക്കുന്നു; ചില പാത്രങ്ങൾ മുത്തുകൾ വെക്കാനും, വേറെ ചിലവ കുപ്പകൾക്കും; ഓ, നാനൿ, അതേപോലെ നിൻെറ മനസ്സായ പാത്രത്തിൽ നല്ല ചിന്തകളേയോ, ദുഷ്‍ട ചിന്തകളേയോ സൂക്ഷിച്ചു വെക്കാം.

ഓ, ക്വാസി, രോസാ (ഉപവാസം) അനുഷ്‍ടിക്കു, അഞ്ചു പ്രാർത്ഥനകളും ചെയ്യു, കൽമാ (ഖുർ-ആൻ) പഠിക്കു, എന്നാലും, നിൻെറ മതം നിന്നെ സ്വർഗ്ഗത്തിൽ എത്തിക്കുകയില്ല; മക്കയിലെ പളളി നിൻെറ മനസ്സിൽ ഉണ്ട്; പക്ഷേ നീ അറിയുന്നില്ല. ( ക്വാസി = ന്യായാധിപൻ )

ഈശ്വരനായ നെയ്‍ത്തുകാരൻെറ രഹസ്യം ആർക്കറിയാം? ആകാശവും, ഭൂമിയും, ചേർത്തി അവൻ തറി ഉണ്ടാക്കിയിരിക്കുന്നു; സൂർയ്യനും, ചന്ദ്രനും ആ തറിയിലെ നൂൽകട്ടകളാണ്; (shuttles) അവൻ നെയ്യുന്ന തുണി ലോകം മുഴുവനും പരന്നിരിക്കുന്നു. സർവ്വലോകങ്ങളേയും അവൻെറ തറിയിലെ ഒരു ചെറിയ തുണിക്കഷ്‍ണമായി വേദ-പുരാണങ്ങൾ ഘോഷിക്കന്നു. ഭക്ത കബീർ പ്രാർത്ഥിക്കുന്നു: "എൻെറ ആത്മാവായ നൂലിനേ, അങ്ങയുടെ നൂലിനോടു ചേർക്കണേ".

അലക്കുകാരനായ നാമദേവും, നെയ്ത്തുകാരനായ കബീറും, ചെരുപ്പുകുത്തിയായ രവിദാസും, ക്ഷുരകനായ സൈനും, കർഷകനായ ധന്നായും, സന്യാസിയായ ഫരീദ് ഷേക്കും, ഈശ്വരഭജനത്താലും, അവരവരുടെ കർമ്മങ്ങൾ അനുഷ്‍ഠിച്ചും, ഈശ്വരമഹിമകളെ പാടി, ഭക്തിയിൽ ലയിച്ച്, സായൂജ്യം നേടി.

കർഷകനായ ധന്നാ പറയുന്നു: " ഈശ്വരൻ നിൻെറ അമ്മയുടെ ഗർഭത്തിൽ, പത്തു ദ്വാരങ്ങൾ ഉളള നിൻെറ ശരീരത്തെ സൃഷ്‍ടിച്ചു, ജഠരാഗ്നിയിൽ നിന്ന് രക്ഷിച്ചു, പോഷിപ്പിച്ചു; അമ്മയായ ആമ വെളളത്തിൽ വസിക്കുന്നു, മുട്ടകൾ വിരിഞ്ഞ്, കുഞ്ഞുകൾ കരയിൽ വസിക്കുന്നു, അമ്മക്കു കുഞ്ഞുങ്ങളെ രക്ഷിക്കാൻ ചിറകുകൾ ഇല്ല, കുടിക്കാൻ പാലു കൊടുക്കാനും വയ്യ, കുഞ്ഞുങ്ങളുടെ രക്ഷ സർവ്വേശ്വരൻ ചെയ്യുന്നു.

പുഴുക്കൾ പാറയുടെ അടിയിൽ കുടുങ്ങിയിരിക്കുന്നു,

അവക്കു രക്ഷാമാർഗ്ഗം ഇല്ല; ഈശ്വരൻ അവയെ സംരക്ഷിക്കുന്നു."

ഈശ്വരൻ യോഗവും,വിയോഗവും ലോകത്തിൻെറ അസ്ഥിവാരമാക്കി; തൻെറ ദിവ്യജ്യോതിയെ ലോകത്തിലെ പ്രകാശമാക്കി; തൻെറ നാദബ്രഹ്മത്തെ ലോകത്തിലെ ശബ്‍ദങ്ങൾ ആക്കി; ബ്രഹ്മ-വിഷ്‍ണു-മഹേശ്വരന്മാരെ ലോകത്തിലെ സൃഷ്‍ടി-സ്ഥിതി-സംഹാരങ്ങൾക്ക് നിയുക്തരാക്കി; മനുഷ്യൻെറ മനസ്സിൽ മായയുടെ വേരും ഉറപ്പിച്ചു; തൻെറ നാമജപത്തെ ദിവ്യ ഔഷധമായും നൽകി.

ഓ, കബീർ, സ്വർഗ്ഗവാതിൽ ഒരു കടുകുമണിയുടെ പത്തിലൊരംശം മാത്രം വീതി ഉളളതാണ്; ആനയോളം വലിപ്പം ഉളള മനസ്സ് എങ്ങനെ കടക്കും? അഹങ്കാരത്തെ അടക്കി, സത്ഗുരുവിനെ ശരണം പ്രാപിച്ചാൽ, സ്വർഗ്ഗവാതിൽ വിശാലമായി തുറക്കും, നിൻെറ ആത്മാവ് എളുപ്പം കടക്കും.

ഓ, നാനൿ, നിൻെറ ശരീരം വെറും ധൂളിയാണ്; ആത്മാവിനോട് ചോദിച്ചാൽ, ആത്മാവു പറയും: " ഞാൻ മായക്കധീനമായി വരുന്നു, പോവുന്നു, വരുന്നു, പോവുന്നു".

ഓ, നാനൿ, രാമനാമം ആയ സ്വത്ത് ശാശ്വതമാണ്, കളളന്മാർക്കു കക്കുവാനോ, തട്ടിപ്പറിക്കാനോ കഴിയുകയില്ല. രാമനാമം ആത്മാവിൽ സ്ഥിരമായി നിൽക്കുന്നു, ആത്മാവിൻെറ കൂടെ പോവുന്നു.

ഭക്ത ത്രിലോചൻ പറയുന്നു: ഓ, മനുഷ്യാ, നിൻെറ മരണസമയത്തിൽ ധനത്തെ ഓർമ്മിച്ചാൽ, നിനക്ക് അടുത്ത ജന്മങ്ങളിൽ പാമ്പായി ജനിക്കേണ്ടി വരും. നിൻെറ മരണസമയത്തിൽ സ്ത്രീകളെ ഓർമ്മിച്ചാൽ, നിനക്ക് അടുത്ത ജന്മങ്ങളിൽ വേശ്യയായി ജനിക്കേണ്ടി വരും. നിൻെറ മരണസമയത്തിൽ നിൻെറ മക്കളെ ഓർമ്മിച്ചാൽ, നിനക്ക് അടുത്ത ജന്മങ്ങളിൽ പന്നിയായി ജനിക്കേണ്ടി വരും. നിൻെറ മരണസമയത്തിൽ കൊട്ടാരങ്ങളെ ഓർമ്മിച്ചാൽ, നിനക്ക് അടുത്ത ജന്മങ്ങളിൽ രാക്ഷസനായി ജനിക്കേണ്ടി വരും. നിൻെറ മരണസമയത്തിൽ ഈശ്വരൻെറ നാമം ഓർമ്മിച്ചാൽ, നിനക്ക് ജന്മമുക്തി തീർച്ചയായും ലഭിക്കും!

ഭക്തകവി ജയദേവ് പറയുന്നു: ഈശ്വരൻെറ നാമം സ്‍മരിച്ചും,സ്‍തുതിച്ചും, സത്കർമ്മങ്ങൾ ചെയ്‍തും, പരധനത്തേയും, പരസ്ത്രീകളേയും കാംക്ഷിക്കാതേയും, മനസാവാചാകർമ്മണാ പാപം ചെയ്യാതെയും, സർവ്വേശ്വരനെ സദാസമയവും ഓർമ്മിച്ചാൽ, ജനനമരണ ദുഖങ്ങൾ നിന്നെ ഒരിക്കലും അലട്ടുകയില്ല.

ഭക്തൻ മർദ്ദാനാ പറയുന്നു:

"കലിയുഗമായ പാത്രത്തിൽ, കാമമായ കളളു നിറച്ച്, മനുഷ്യൻെറ മനസ്സ് കുടിക്കാൻ ഇരിക്കൂന്നു; കോപമായ കോപ്പയിൽ, കാമവികാരമായ ആ കളളു നിറച്ച്, അഹങ്കാര രൂപമായ ഭൃത്യൻ കൊടുക്കുന്നു; അസത്യവും, അത്യാശയും, ആയ കൂട്ടുകാരോടു കൂടി ഇരുന്ന്, മനുഷ്യൻെറ മനസ്സ് ആ കളളു കുടിച്ച് കുടിച്ച് നശിക്കുന്നു. ഓ, മനുഷ്യാ, സത്കർമ്മങ്ങളായ പാത്രത്തിൽ, സത്യമായ കരിമ്പു രസം നിറച്ച്, സുകൃതത്തെ ആപ്പം ആക്കി, സത്സ്വഭാവമായ നെയ്യ് ഒഴിച്ച്, ഈശ്വരാർപ്പണമായി തിന്നാൽ, ഈശ്വരകാരുണ്യം ലഭിച്ച്, പാപങ്ങൾ അകന്നുപോവും."

"ശരീരമായ പാത്രത്തിൽ, അഹങ്കാരമായ കളളു നിറച്ച്, യമദൂതൻ കുടിക്കുവാൻ കൊടുക്കുന്നു; അത്യാഗ്രഹമായ കൂട്ടുകാരോടു കൂടി ഇരുന്ന്, ആ കളളു കുടിച്ച് കുടിച്ച്, ഒട്ടേറെ പാപകർമ്മങ്ങൾ ചെയ്യുന്നു. ഓ, നാനൿ, നിൻെറ ശരീരമായ പാത്രത്തിൽ, ആത്മവിശ്വാസമായ മധുരരസം നിറച്ച്, ഈശ്വരകീർത്തിയെ അപ്പം ആക്കി, ഈശ്വരാർപ്പണമായി തിന്നാൽ, ജന്മസാഫല്യം തീർച്ചയായും ലഭിക്കും."

ഏതൊരുവൻ സുഖ-ദുഖങ്ങളേയും, സ്നേഹ-വിരഹങ്ങളേയും, പ്രശംസ-നിന്ദകളേയും, സ്വർണ്ണത്തേയു, മണ്ണിനേയും, ഒരുപോലെ വീക്ഷിക്കുന്നുവോ, ലോഭ-മോഹങ്ങൾ ഇല്ലാതെയും, മനസ്സിൽ കാമവികാരങ്ങളും, അഹങ്കാരവും ഇല്ലാതെയും, ജീവിക്കുന്നുവോ, അവൻെറ മനസ്സിൽ ഈശ്വരൻ വസിക്കുന്നു. ജലം ജലത്തോടു ചേരുന്നതുപോലെ, അവൻെറ ആത്മാ പരമാത്മാവിൽ ലയിക്കുന്നു.

ഭക്തൻ കബീർ പറയുന്നു:- "ഓ, മനസ്സേ, ലോകം ഒരു അഗാധമായതും, അന്ധകാരം നിറഞ്ഞതുമായ കുഴിയാണ്; അതിൻെറ നാലു വശത്തും, മൃത്യു വല വിരിച്ചിരിക്കുന്നു. കവിതകൾ വായിച്ച് കവികളും, കീർത്തനങ്ങൾ പാടി തപസ്വികളും, ജഡ ധരിച്ച യോഗികളും, കേദാർനാഥ് പോവുന്ന തീർത്ഥകരും, വേദപാരായണവും, വിഗ്രഹപൂജയും ചെയ്യുന്ന പണ്ഡിതരും, ഖുർ-ആൻ പഠിച്ച് പ്രാർത്ഥനകൾ ചെയ്യുന്ന മൌൾവികളും, ധനവും, രാജ്യങ്ങളും ശേഖരിച്ച രാജാക്കന്മാരും, തങ്ങളുടെ തന്നേ സൌന്ദർയ്യത്തിൽ ഗർവിക്കുന്ന സ്ത്രീകളും, അവസാനം ആ വലയിൽ കുടുങ്ങിയേ തീരൂ! ഈശ്വരൻെറ നാമസ്‍മരണം ഇല്ലെങ്കിൽ എങ്ങനെ മുക്തി ലഭിക്കും? ഈ നശ്വരമായ ദേഹത്തെ ദഹനം ചെയ്‍താൽ ഭസ്‍മം ആവുന്നു; മണ്ണിൽ കുഴിച്ചിട്ടാൽ പുഴുക്കൾ തിന്നു തീർക്കുന്നു."

" ഓ, മനുഷ്യാ, നീ ശരീരം എത്ര ശുദ്ധിയാക്കിയാലും, നിൻെറ മനസ്സിൽ മലിനതകൾ നിറഞ്ഞിരിക്കുന്നുവല്ലോ. കയ്‍പക്കയെ അറുപത്തിയെട്ടു തീർത്ഥസ്ഥലങ്ങളിൽ മുക്കിയാലും, വളരെക്കാലം പാലിൽ ഇട്ടാലും, അതിൻെറ കയ്‍പു മാറുമോ?"

ഭക്തൻ നാംദേവിൻെറ വാക്യങ്ങൾ:- " എൻെറ അയൽവക്കത്തെ സ്ത്രീ ചോദിച്ചു: ' നിൻെറ വീടു പണിത ആശാരി ആരാണ്?

അവന് ഞാൻ രണ്ടിരട്ടി കൂലി കൊടുക്കാം.'

ഓ, അനിയത്തി, എനിക്കു തരാൻ വയ്യ; അവൻ സർവ്വവ്യാപിയാണ്. അവൻ എൻെറ ആത്മാവിൻെറ ആധാരമാണ്; വീടു പണിയുവാൻ അവൻെറ കൂലി ഭക്തിയും, പ്രേമവുമാണ്; ബന്ധു-മിത്രങ്ങളുടെ ബന്ധനങ്ങൾ ഉപേക്ഷിച്ചാൽ സർവ വ്യാപി ആയ അവൻ സ്വയമേ വരും".

ഭക്തൻ രവിദാസ് പറയുന്നു:- " ഞാൻ എൻെറ മനസ്സിൽ ഉളളപ്പോൾ, അങ്ങുന്ന് ഇല്ല; അങ്ങുന്ന് എൻെറ മനസ്സിൽ ഉളളപ്പോൾ, ഞാൻ ഇല്ല! കാററടിക്കുമ്പോൾ സമുദ്രത്തിൽ വലിയതും, ചെറിയതും ആയ തിരമാലകൾ ഉയരുന്നു; പക്ഷേ എല്ലാം വെളളം തന്നേ. ഈശ്വരാ, എല്ലാം നിൻെറ മായാവിഭവങ്ങളല്ലേ? രാജാവ് സിംഹാസനത്തിൽ ഇരുന്ന് മയങ്ങിയപ്പോൾ, താൻ ഒരു യാചകനാണെന്ന് സ്വപ്‍നം കണ്ടു; തൻെറ രാജ്യം സുരക്ഷിതമാണെങ്കിലും, അവൻ വ്യസനിക്കുന്നു; അങ്ങനെയുളള സ്‍തിഥിയിലാണ് എൻെറതും."

" അങ്ങുന്ന് ഒരു മലയാണെങ്കിൽ, ഞാൻ ഒരു മയിലാണ്; അങ്ങുന്ന് ചന്ദ്രനാണെങ്കിൽ, ഞാൻ ഒരു രാക്കോഴിയാണ്; പ്രഭോ, അങ്ങുന്ന് എന്നെ ത്യജിച്ചാൽ, ഞാൻ എങ്ങോട്ടു പോവും? അങ്ങുന്ന് വിളക്കാണെങ്കിൽ, ഞാൻ തിരിയാണ്; അങ്ങുന്ന് തീർത്ഥസ്ഥലമാണെങ്കിൽ, ഞാൻ യാത്രീകനാണ്."

" ശരീരം, വെളളത്താൽ നിറച്ച ഭിത്തിയും, വായുവായ തൂണുകളാൽ താങ്ങിയതും, അണ്ഡവും, വീർയ്യവും ചേർന്ന കുമ്മായത്താൽ പൂശിയതുമാണ്; എല്ലും, മാംസവും, നാഡികളും ചേർന്ന ആ കൂട്ടിന്നുളളിൽ, ജീവാത്മാവ് അതിനുളളിൽ അകപ്പെട്ടു കിടക്കുന്നു."

"ഓ, മനഷ്യാ, നീ അസ്ഥിവരം ഇട്ട്, ചുമരുകൾ ഉയർത്തി, പുരയും പണിത്, നിൻെറ ഗൃഹം നിർമ്മിച്ചു; ഇന്നിട്ടെന്തു കിട്ടി? ആറടി മണ്ണു മാത്രം ! നീ തലമുടി എല്ലാം ഭംഗിയാക്കി, നല്ല തലപ്പാവും വെച്ചു; ഇന്നിട്ടെന്തു കിട്ടി? ഒടുവിൽ നിൻെറ ശരീരം ഒരു കൂമ്പാരം ചാരമായി."

"എൻെറ ജാതിയും, തറവാടും, ജീവിതവും നീചമാണ്; ചെരുപ്പുകുത്തിയായ ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു."

ഭക്തൻ ഭീഖാൻജീ പറയുന്നു:- " പ്രഭോ! എൻെറ നേത്രങ്ങൾ ക്ഷീണിച്ചു, കണ്ണീർ വടിക്കുന്നു; എൻെറ ശരീരം ക്ഷീണിച്ചു, തലമുടികൾ നരച്ചു; എൻെറ തൊണ്ട അടഞ്ഞു, ഒരു ശബ്‍ദം പോലും വരുന്നില്ല;

എൻെറ തല വേദനിക്കുന്നു, ശരീരം തപിക്കുന്നു;
എൻെറ ഹൃദയം ദുഖഭരിതമായിരിക്കുന്നു;

ഞാൻ, ഒരു നിസ്സാരമായ മനുഷ്യൻ, അങ്ങയെ ശരണം പ്രാപിക്കുന്നു; അങ്ങയുടെ നാമങ്ങൾ ദിവ്യൌഷധമായ അമൃതമാണ്, ലോകത്തിലെ സർവ്വദുഖങ്ങൾക്കും ഏകനിവാരണം! സത്ഗുരുവിൻെറ അനുഗ്രഹത്താൽ ഞാൻ സ്വർഗ്ഗവാതിൽ കണ്ടു; സത്കർമ്മങ്ങളാൽ, നാമം ആയ അമൂല്യരത്നം, എൻെറ ഹൃദയത്തിൽ പ്രതിഷ്‍ഠിതമായി! ഈശ്വരൻെറ മഹിമകൾ വർണ്ണനക്കതീതമാണ്; ഉച്ചരിച്ചാലും, ശ്രവിച്ചാലും, മനനം ചെയ്താലും, സുഖവും, ശാന്തിയും മനസ്സിൽ തീർച്ചയായും വരും! ഞാൻ എല്ലാ ദിക്കിലും പ്രഭുവിനെ കാണുന്നു, എൻെറ നേത്രങ്ങൾ ആനന്ദത്തിൽ മുഴുകുന്നു!"

ഓ, നാനൿ, ഈശ്വരനെ കാട്ടിലും, നാട്ടിലും തേടി നടക്കേണ്ട; അവന്ന് ബന്ധനം ഒന്നുമില്ലെങ്കിലും, അവൻ സർവ്വ വ്യാപിയാണ്. പുഷ്‍പത്തിലെ സുഗന്ധം പോലെയും, ദർപ്പണത്തിലെ പ്രതിബിംബം പോലെയും, അവൻ നിൻെറ മനസ്സിൽ വസിക്കുന്നു; നിൻെറ ഹൃദയത്തിൽ തേടി നോക്കു, അവനെ തീർച്ചയായിട്ടും കാണാം!

കാഷായ വസ്ത്രം ധരിച്ചാലോ, യോഗദണ്ഡം പിടിച്ചിരുന്നാലോ, ശരീരം മുഴുവനും ഭസ്‍മലേപനം ചെയ്‍താലോ, കർണ്ണ കുണ്ഡലങ്ങൾ അണിഞ്ഞാലോ, തല മുണ്ഡനം ചെയ്‍താലോ, ശംഖനാദം ഉയർത്തിയാലോ, ശ്‍മശാനത്തിൽ താമസിച്ചാലോ, തീർത്ഥാടങ്ങൾ ചെയ്‍താലോ, പുണ്യ തീർത്ഥങ്ങളിൽ മുങ്ങിയാലോ, നേത്രങ്ങൾ അടച്ച് ധ്യാനത്തിൽ ഇരുന്നാലോ, യോഗസാധനയും, ശാന്തിയും കിട്ടുകയില്ല. ലോകത്തിലെ വിഷയ-വികാരങ്ങളിൽ പെടാതെയും, എല്ലാ ജീവജാലങ്ങളേയും കരുണയോടു വീക്ഷിച്ചും, ജീവിക്കുന്നവൻ യോഗസാധനയും, മനശ്ശാന്തിയും നേടുന്നു.

പൊളിഞ്ഞ കുടിലും ഈശ്വരൻെറ നാമസങ്കീർത്തനം ചെയ്യുമ്പോൾ, അത്യധികം പവിത്രവും, മനോഹരവും ആയി തീരുന്നു. മറിച്ച്, ഒരു കൊട്ടാരത്തിൽ ഈശ്വരൻെറ നാമസ്‍മരണം ഇല്ലെങ്കിൽ, ആ സ്ഥലം വെറും ഒരു ശ്‍മശാനഭൂമിക്ക് തുല്യമാണ്. ഒരുവൻ ദരിദ്രനായിരുന്നാലും, കീറമാറാപ്പുകൾ ധരിച്ചിരുന്നാലും, അധ്വാനിച്ചു ജീവിച്ചാലും, ഈശ്വരവിശ്വാസം ഉണ്ടെങ്കിൽ, അവൻെറ ജീവിതം ശാന്തവും, ധന്യവും ആവും. പട്ടുവസ്ത്രങ്ങളും, ആഭരണങ്ങളും, രാജ്യങ്ങളും, മററും, മനസ്സിന്ന് സന്തോഷവും, ശാന്തിയും തരുമോ?

ഈശ്വരനിൽ ഭയഭക്തിയുണ്ടെങ്കിൽ, വേറെ ഒന്നിനേയും ഭയപ്പെടേണ്ട. ഈശ്വരനിൽ ഭയഭക്തി ഇല്ലാത്തവർ, സർവ്വ സമയവും ഭയന്ന് വസിക്കുന്നു.

ഒഴുകുന്ന ജലം, ജലത്തോടു ചേരുന്നു; ചലിക്കുന്ന വായു, വായുവോടു ചേരുന്നു;

ജീവിച്ചിരിക്കുന്ന ജീവി, ജീവനോടു  ചേരുന്നു;

മരണത്തിൽ ആത്മാവ്, പരമാത്മാവോടു ചേരുന്നു!

ഓ, നാനൿ, നിൻെറ ശരീരത്തിന്ന് പുഷ്‍ടിയും, ബലവും ഉണ്ട്; നിൻെറ കണ്ണുകൾ തിളങ്ങുന്ന രത്നങ്ങളും, നിൻെറ പല്ലുകൾ മിന്നുന്ന മുത്തുകളും, ആയി ഇപ്പോൾ കാണുന്നുവെങ്കിലും, നിൻെറ വാർദ്ധക്യ അവസ്‍തയിൽ അതെല്ലാം നശിക്കുന്നു. ഈശ്വരൻെറ നാമം മാത്രമേ അനശ്വരമായി നിൽക്കൂ.

മാസത്തിലെ പതിനഞ്ചു തിഥികളും, ആഴ്‍ചയിലെ ഏഴു ദിവസങ്ങളും, പകലും, രാത്രിയും, മാസങ്ങളും, ഋതുക്കളും, എല്ലാം വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കുന്നു. ഇങ്ങനെ ലോകം കറങ്ങിക്കൊണ്ടിരിക്കുന്നു. ഈശ്വരൻ മാത്രം തൻെറ ശക്തിയാൽ സ്ഥിരമായിരിക്കുന്നു. ഓ, നാനൿ, സത്യമാർഗ്ഗത്തിൽ ജീവിച്ചിരുന്നാൽ, എല്ലാ തിഥികളും, ദിവസങ്ങളും പുണ്യദിനങ്ങളാവും.

വിളക്കു കൊളുത്തി വെച്ചാൽ, ഇരുട്ട് നീങ്ങുന്നതു പോലെയും, വേദങ്ങൾ പഠിച്ചാൽ, ദുഷ്‍ടബുദ്ധി നശിക്കുന്നതു പോലെയും, സൂർയ്യോദയത്തിൽ, ചന്ദ്രൻ മറയുന്നതു പോലെയും, ഈശ്വരവിശ്വാസം വരുമ്പോൾ, അജ്ഞാനം അകലുന്നു.

പരമാത്മാവിൻെറ രൂപങ്ങളും, ഗുണങ്ങളും, എത്ര വർണ്ണിച്ചാലും പൂർത്തിയാവുകയില്ല. പരമാത്മാവിന്ന് യൌവ്വനമോ, വാർദ്ധക്യമോ ഇല്ല; അവനെ രോഗമോ, മരണമോ ബാധിക്കുന്നില്ല; അവൻ ആദി-അന്തം ഇല്ലാത്തവനും, സർവ്വവ്യാപിയുമാണ്; അവനെ ശീതോഷ്‍ണങ്ങളോ, സുഖ-ദുഖങ്ങളോ, ശത്രു-മിത്ര ഭാവങ്ങളോ, ബാധിക്കുന്നില്ല; അവന് മാതാ-പിതാവോ, ബന്ധുക്കളോ ഇല്ല; അവനെ പാപ-പുണ്യങ്ങളും, മായയും, സത്വ-രജസ്-തമോ ഗുണങ്ങളും, ബാധിക്കുന്നില്ല; ഓ, നാനൿ, അവൻ ഭക്തന്മാരെ അനുഗ്രഹിക്കുന്നു.

ഭക്തൻ കബീറിൻെറ വചനങ്ങൾ:- " ഒഴിഞ്ഞ കുടം ശബ്‍ദിക്കും,

നിറഞ്ഞ കുടം ശബ്‍ദിക്കുകയില്ല.

ഒരു മനുഷ്യൻ മരിച്ചാൽ, ആർക്കും ഉപയോഗമില്ല; ഒരു മൃഗം മരിച്ചാൽ, പത്തു വിധം ഉപയോഗമാവുന്നു. മനുഷ്യൻെറ എല്ലുകൾ മരക്കഷ്‍ണം പോലെ കത്തിപ്പോവുന്നു, അവൻെറ രോമങ്ങൾ ഉണക്കപ്പുല്ലു പോലെ കത്തിപ്പോവുന്നു."

" അവർ എൻെറ കൈകാലുകൾ കെട്ടി, ആനയുടെ മുമ്പിൽ ഇട്ടു; ആനപാപ്പാൻ, ആനയെ തലയിൽ കുത്തി മദിപ്പിച്ചു; ' ഇയാൾക്കു ഞാൻ അടിമയാണ്' എന്ന് പറഞ്ഞ്,

ആന കാഹളം വിളിച്ചുകൊണ്ട് ഓടിപ്പോയി.

ന്യായാധിപൻ ആനപാപ്പാനെ ഭീഷണപ്പെടുത്തി, ആനയെ പിന്നെയും കുത്തി മദിപ്പിച്ചു; പക്ഷേ, ആന മുട്ടുകുത്തി മൌനമായിരുന്നു. ' ഈശ്വരൻ ഈ ഭക്തൻെറ മനസ്സിൽ വസിക്കുന്നു,

അവനെ കെട്ടി എൻെറ മുമ്പിൽ എന്തിന്നു ഇട്ടു?
അവൻ എന്തു കുററം ചെയ്‍തു? '
മൂന്നു പ്രാവശ്യം ന്യായാധിപൻ ശ്രമിച്ചതെല്ലാം നിഷ്‍ഫലമായി;

ആന മുട്ടുകുത്തി, ആ കെട്ടിയവനെ എടുത്തുകൊണ്ടു പോയി!" ഇത്രയെല്ലാം കണ്ടിട്ടും ന്യായാധിപന്ന് വിശ്വാസമായില്ല; ഭക്തന്മാരെ രക്ഷിക്കുന്നതും ഈശ്വരൻെറ മഹിമയാണ്."

" അതു മനുഷ്യനും അല്ല, ദേവനും അല്ല; ബ്രഹ്മചാരിയും അല്ല, ശിവഭക്തനും അല്ല; യോഗിയും അല്ല, ഋഷിയും അല്ല; അമ്മയും അല്ല, ആരുടെയും മകനും അല്ല; എന്നാൽ എന്താണ് ഈ ശരീരത്തിൽ വസിക്കുന്നത്? ആർക്കും അതിൻെറ അതിർത്തികൾ ദൃശ്യമല്ല."

" അതു ഗൃഹസ്ഥനും അല്ല, സന്യാസിയും അല്ല; രാജാവും അല്ല, യാചകനും അല്ല; അതിന്ന് ശരീരം ഇല്ല, ഒരു തുളളി രക്തം പോലുമില്ല; അതു ബ്രാഹ്മണനും അല്ല, ക്ഷത്രിയനും അല്ല; സ്വയം നിയന്ത്രിതനും അല്ല, പ്രഭുവും അല്ല; ജീവിക്കുന്നതു പോലുമില്ല, മരിച്ചതു പോലുമില്ല; ഏതൊരുവൻ അതിൻെറ മരണത്തിൽ ദുഖിക്കുന്നുവോ, അവൻ വലിയ മൂഢനാണ്." കബീർ പറയുന്നു: "അതാണ് ജീവാത്മാവ്; "അതു കടലാസ്സിൽ മഷിപോലെ പതിഞ്ഞിരിക്കും; അതിനെ ഉരച്ചോ, തുടച്ചോ, കളയാൻ കഴിയുകയില്ല!"

സർവ്വേശ്വരൻെറ മായ മൂന്നു ലോകങ്ങളേയും, ദേവന്മാരെയും, മനുഷ്യരേയും, രാക്ഷസരേയും, പതിനെട്ടു പുരാണങ്ങളേയും, തീർത്ഥസ്ഥലങ്ങളേയും, ത്രിമൂർത്തികളുടെ ഹൃദയങ്ങളേയും, കീഴടക്കിയിരിക്കുന്നു. അഞ്ചു മനോവികാരങ്ങളോട് ചേർന്ന്, ലോകത്തിലെ വലിയ ചക്രവർത്തികളേയും, രാജാക്കന്മാരേയും, മായ നശിപ്പിച്ചിരിക്കുന്നു. അഞ്ചു മനോവികാരങ്ങളാലും നിറഞ്ഞ ശരീരമായ മൺപാത്രം ഉടഞ്ഞാൽ മാത്രമേ, സത്ഗുരുവിൻെറ കരുണയാൽ മുക്തി കിട്ടുകയുളളു.

താങ്ങി നിൽക്കാൻ തൂണുകൾ ഇല്ലെങ്കിൽ, വീടു നിൽക്കുമോ? കുടം ഇല്ലെങ്കിൽ വെളളം നിറക്കാമോ? കർഷകൻ ഇല്ലെങ്കിൽ ഭൂമിയിൽ വിളയുമോ? ചരട് ഇല്ലാതെ മുത്തുകൾ കോർക്കാമോ? കുടുക്ക് ഇല്ലാതെ കെട്ടുവാൻ കഴിയുമോ? അമ്മയും, അച്‍ഛനും ഇല്ലാതെ, കുട്ടി ജനിക്കുമോ? വെളളം ഇല്ലാതെ വസ്ത്രങ്ങൾ കഴുകാമോ? കുതിര ഇല്ലെങ്കിൽ കുതിരസ്സവാരി ചെയ്യാമോ? പട്ടു പാടാതെ നൃത്യം ഭംഗിയായിരിക്കുമോ? സത്ഗുരുവിൻെറ അനുഗ്രഹം ഇല്ലെങ്കിൽ ജീവന്മുക്തി എങ്ങനെ ലഭിക്കും?

നിൻെറ മനസ്സിൽ ഈശ്വരഭക്തിയെ സ്ഥിരമാക്കി, നിൻെറ ശരീരത്തെ ഒരു ചങ്ങാടം ആക്കി, ഈ സംസാരസാഗരത്തെ തരണം ചെയ്യു. നിൻെറ മനസ്സിലുളള തൃഷ്‍ണയായ അഗ്നിയെ നിയന്ത്രിക്കു, ഭക്തിയായ ദീപം അഹോരാത്രം കൊളുത്തി വെക്കു, ആ ദീപത്തെ സംസാരസാഗരത്തിൽ പൊക്കിവിടു, ആ ദീപം സമ്പൂർണ്ണ ജ്ഞാനം വരുത്തും!

ജ്ഞാനമായ  കളിമണ്ണാൽ  ഉണ്ടാക്കിയ ആ  വിളക്കിനെ,

സത് കർമ്മങ്ങളായ ചക്രത്തിൽ ഭംഗിയാക്കു, ആ ദീപം ജന്മ-ജന്മങ്ങളിൽ നിൻെറ കൂടെ ഇരിക്കും! നിൻെറ ഹൃദയത്തിൽ ആ ദീപം ശാശ്വതമായി നിൽക്കും, വെളളത്താലോ, വായുവിനാലോ ആ ദീപം അണയുകയില്ല; ആ ദീപം നിന്നെ സംസാരസാഗരം കടത്തിവിടും! ഓ, നാനൿ, ഏതൊരുവൻ ഏതു ജാതി-മതം ആയാലും, മനസ്സിൽ ആ ദീപം കൊളുത്തിവെച്ചാൽ, അവന്ന് മുക്തി കിട്ടും!

'രാമാ, രാമാ' എന്നു വിളിച്ചാലും, 'ഖുദാ-എ' എന്നു വിളിച്ചാലും, 'ഗുസൈൻ' എന്നു വിളിച്ചാലും, 'അളളാഹു' എന്നു വിളിച്ചാലും, ദയാലുവും, സർവ്വവ്യാപിയും ആയ ഈശ്വരൻ, തൻെറ ഭക്തന്മാരെ എപ്പോഴും അനുഗ്രഹിക്കുന്നു.

പുണ്യസ്ഥലങ്ങളിൽ തീർത്ഥസ്‍നാനം ചെയ്‍താലും, മക്കയിലേക്കു തീർത്ഥയാത്ര ചെയ്‍താലും, പൂജാ-അർച്ചനകൾ ചെയ്‍താലും, ദൈനംദിനം നമസ്കരിച്ചാലും, വേദങ്ങളോ, ഖുർ-ആനോ, ബൈബിളോ പഠിച്ചാലും, നീല വസ്ത്രമോ, വെളുത്ത വസ്ത്രമോ ധരിച്ചാലും, മുസ്‍ലീം എന്നോ, ഹിന്ദു എന്നോ, ക്രിസ്ത്യാനി എന്നോ വിളിച്ചാലും, ഓ, നാനൿ, ഈശ്വരവിശ്വാസം ഇല്ലെങ്കിൽ, സ്വർഗ്ഗവാതിൽ അവർക്കു അടഞ്ഞിരിക്കും.

നമ്രതയെ കർണ്ണാഭരണങ്ങളായും, ദയയെ വസ്ത്രമായും,

ജനന-മരണ ഭയത്തെ ഭസ്‍മലേപനമായും,

സത്യത്തെ ഭിക്ഷാപാത്രമായും, സംതൃപ്തിയെ സഞ്ചിയായും, ധ്യാനത്തെ ദണ്ഡമായും, മനോബോധത്തെ വിളിക്കുന്ന കുഴലായും, സ്ഥിരമായ മനസ്സിനെ യോഗാസനമായും, ഈശ്വരൻെറ നാമങ്ങളെ ആഹാരമായും, സർവ്വേശ്വരൻെറ ധ്യാനത്തിൽ മുഴുകി ഇരിക്കു;

ഓ, യോഗി, മനസ്സിനെ അലട്ടുന്ന വികാരങ്ങൾ അകന്നുപോവും.

ഓ, യോഗി, നിൻെറ ശരീരമായ ഗ്രാമത്തിൽ ഭിക്ഷ യാചിക്കു, സർവ്വേശ്വരൻെറ നാമങ്ങൾ നിൻെറ മടിയിൽ കിട്ടും. ഓ, യോഗി, നിൻെറ ഈ വീണ നിന്നെ ധ്യാനത്തിൽ നിർത്തുന്നില്ല, ഈശ്വരൻെറ നാമങ്ങളെ വായിക്കുന്നില്ല, മനശ്ശാന്തി വരുത്തുന്നില്ല, നിൻെറ മനസ്സിലുളള അഹങ്കാരത്തെ നീക്കുന്നതും ഇല്ല; ഈശ്വരനിലുളള ഭയത്തേയും, പ്രേമത്തേയും രണ്ടു ഗോളങ്ങളായും, നിൻെറ ശരീരത്തെ ആ വീണയുടെ കമ്പികളായും ആക്കി, നാമസങ്കീർത്തനം ചെയ്‍ത്, നിൻെറ വികാരങ്ങളെ അകററു.

ഓ, നാനൿ, ഈ ലോകത്തിൽ നിനക്കു കാണുന്നതെല്ലാം നശ്വരമാണ്; മനസ്സിനെ ഈശ്വരധ്യാനത്തിൽ നിർത്തു, നിൻെറ ഈ ജന്മം സഫലമാവും.

ചില മനുഷ്യർ മാതാ, പിതാ, പുത്രന്മാരോടു കൂടി താമസിച്ചും, ചില മനുഷ്യർ സുഖ സമ്പത്തുകൾ ശേഖരിക്കുന്നതിലും, ചില മനുഷ്യർ വാദ-പ്രതിവാദങ്ങളിലും, വേദപാരായണങ്ങളിലും, ചില മനുഷ്യർ ചൂതു കളിച്ചും, മദ്യപിച്ചും, വേശ്യാസംഗമത്തിലും, ചില മനുഷ്യർ അന്യരുടെ മുതൽ കൊളളയടിക്കുന്നതിലും, ചില മനുഷ്യർ രോഗബാധിതരായും, ദുഖിച്ചും, ചഞ്ചലമനസ്സോടും, ചില മനുഷ്യർ യോദ്ധാക്കളായും, നർത്തകരായും, അദ്ധ്യാപകരായും, ചില മനുഷ്യർ കൊലപാതകരായും, അന്യരെ ഭയപ്പെടുത്തിയും, ചില മനുഷ്യർ അടിമകളായും, കഠിനമായി അദ്ധ്വാനിച്ചും, ചില മനുഷ്യർ യോഗികളായും, മതപ്രവചകരായും, പൂജാരികളായും, ചില മനുഷ്യർ തപസ്വികളായും, തത്വചിന്തകരായും, അവരവരുടെ പൂർവ്വ-ജന്മ കർമ്മ ഫലങ്ങൾ അനുഭവിക്കുന്നു. ഓ, നാനൿ, ഇതെല്ലാം സർവ്വേശ്വരൻെറ അനുഗ്രഹങ്ങളാണ്.

കാട്ടുതീയിലും ചില മരങ്ങൾ കത്താതെ, പച്ചയായി നിൽക്കുന്നു; അമ്മയുടെ ജഠരാഗ്നിയിൽ നിന്ന്, ശിശു രക്ഷപ്പെടുന്നു; വെളളം ദാഹത്തെ ശമിപ്പിക്കുന്നു; നവവധു ഭർത്താവിനെ കാണുമ്പോൾ സന്തോഷിക്കുന്നു; ലോഭിയായ മനുഷ്യൻ ധനം കിട്ടുമ്പോൾ സന്തോഷിക്കുന്നു; കർഷകൻ വയലിലെ വിളവുകളെ സംരക്ഷിക്കുന്നു; മാതാ-പിതാക്കൾ മക്കളെ സംരക്ഷിക്കുന്നു; കാഴ്‍ച കിട്ടുമ്പോൾ കുരുടൻ സന്തോഷിക്കുന്നു; സംസാരിക്കാനും, പാടുവാനും കഴിഞ്ഞാൽ, ഊമ സന്തോഷിക്കുന്നു; കുന്നു കയറുവാൻ കഴിഞ്ഞാൽ, മുടന്തൻ സന്തോഷിക്കുന്നു; തീ തണുപ്പിനെ അകററുന്നു; സോപ്പ് വസ്ത്രത്തെ ശുദ്ധിയാക്കുന്നു; ഈശ്വരൻെറ നാമജപത്താൽ മനസ്സിന്ന് ശാന്തി കിട്ടുന്നു. പൂവൻകോഴി സൂർയ്യോദയത്തെ കാംക്ഷിക്കുന്നു, വേഴാമ്പൽ പുതു മഴത്തുളളിയെ കാംക്ഷിക്കുന്നു, മാൻ മണിയുടെ ശബ്‍ദത്തിൽ ലയിക്കുന്നു, ഈശ്വരൻെറ നാമജപം ഭക്തന് ആനന്ദം നൽകുന്നു.

നാമജപത്താൽ മനസ്സിലെ ആഹങ്കാരം അകലുന്നു; നാമജപത്താൽ ഈശ്വരഭക്തിയിൽ ലയിക്കുന്നു; നാമജപത്താൽ യോഗമാർഗ്ഗത്തിൽ ജീവിക്കുന്നു; നാമജപത്താൽ മനസ്സിന്ന് ശാന്തി ലഭിക്കുന്നു; നാമജപത്താൽ ജീവിതം സത്യമാർഗ്ഗത്തിൽ വരുന്നു; നാമജപത്താൽ ഈശ്വരൻെറ മഹിമകളെ. അറിയുന്നു; നാമജപത്താൽ സർവ്വസിദ്ധികളും ലഭിക്കുന്നു; നാമജപത്താൽ ജീവന്മുക്തിയും ലഭിക്കുന്നു.

രാത്രി വേനൽക്കാലമായും, പകൽ ശീതകാലമായും, കാമവും, ക്രോധവും രണ്ടു വയലുകളായും, ചിന്തയെ കലപ്പയാക്കി, അത്യാഗ്രഹത്താൽ മണ്ണു കിളച്ച്, അസത്യം വിതച്ച്, ദുഷ്‍ടചിന്തകൾ കൊയ്‍തെടുത്തു; ഓ, നാനൿ, ഇതാണ് അവസാനം ഈശ്വരൻ തരുന്നത്.

നേരെ മറിച്ച്, ഓ, നാനൿ, ഈശ്വരഭക്തിയെ വയലാക്കി, ശുദ്ധ മനസ്സായ വെളളം ഒഴിച്ച്, സത്യവും, തൃപ്തിയും കാളകൾ ആക്കി, നമ്രതയെ കലപ്പയാക്കി, അന്തക്കരണത്തെ കർഷകനാക്കി, നാമസ്‍മരണത്താൽ മണ്ണു തയാറാക്കി, നാമത്തെ വിത്താക്കി, ഈശ്വരധ്യാനത്തിൽ മുഴുകി ഇരുന്നാൽ, സർവ്വേശ്വരൻെറ കരുണാ-കടാക്ഷങ്ങൾ കൊയ്‍തെടുക്കാം!

ഈശ്വരൻ മണലിൽ വീണുപോയ ശർക്കര പോലെയാണ്; സ്ഥൂല ശരീരമുളള ആനക്ക് അതെടുക്കാൻ കഴിയുകയില്ല; പക്ഷേ, സൂക്ഷമ ശരീരമുളള ഉറുമ്പിന്നു അതെടുത്ത് തിന്നാൻ കഴിയും! കബീർ പറയുന്നു:-

" നിൻെറ പദവിയും, ഗർവ്വവും  ഉപേക്ഷിക്കു,
  ഉറുമ്പു പോലെ  നമ്രതയോടെ  ജീവിക്കു."

ഭക്തൻ നാമദേവിൻെറ വചനങ്ങൾ:- " ബാലകൻ കടലാസെടുത്ത് പട്ടം ഉണ്ടാക്കി, ആകാശത്തിൽ. പറപ്പിക്കുന്നു; ചങ്ങാതിമാരോടെ സംസാരിച്ചു കൊണ്ടിരുന്നാലും, അവൻെറ ധ്യാനം മുഴുവനും പട്ടത്തിൻെറ ചരടിലാണ്. ബാലിക കുടത്തിൽ വെളളം നിറച്ചുകൊണ്ടു വരുമ്പോൾ, സഖിമാരോടെ കളിച്ചും, ചിരിച്ചും കൊണ്ടിരുന്നാലും, അവളുടെ ധ്യാനം മുഴുവനും കുടത്തിലെ വെളളത്തിലാണ്. പശുവിനെ മേയുവാൻ വേണ്ടി, തൊഴുത്തിൽ നിന്ന് പുറത്ത് വിട്ടാലും, അത് അഞ്ചു മൈൽ ദൂരെ മെയ്‍തു കൊണ്ടിരുന്നാലും, അതിൻെറ ധ്യാനം മുഴുവനും തൻെറ കിടാവിലായിരിക്കും. തൻെറ ശിശുവിനെ തൊട്ടിലിൽ കിടത്തിയിരുന്നാലും, അമ്മ എവിടെ പണി ചെയ്‍തു കൊണ്ടിരുന്നാലും, അമ്മയുടെ ധ്യാനം മുഴുവനും തൻെറ കുഞ്ഞിലായിരിക്കും. ഹേ, ഭഗവാനേ, ഇതുപോലെയുളള ശ്രദ്ധ എൻെറ മനസ്സിൽ വരണേ !"

പാപകർമ്മങ്ങൾ ചെയ്യുന്ന ആത്മാ സംസാരസാഗരത്തിൽ

ഒരു കല്ലുപോലെ  താണുപോവുന്നു;

ഈശ്വരനിലുളള ഭയ-ഭക്തി ഒരു തോണിയായി ആത്മാവിനെ സംസാരസാഗരത്തിനെ കടത്തി. വിടുന്നു!

ശരീരം ഒരു ചൂളയാണ്; മനസ്സ് അതിൽ ഇട്ട ഇരുമ്പു കഷ്‍ണമാണ്; കാമ-ക്രോധ-ലോഭ-മദ-മോഹങ്ങൾ ആ ചൂളയിലെ അഗ്നിയാണ്; പാപമായ കൽക്കരി കത്തിച്ച് മനസ്സിനെ ചൂടാക്കുന്നു; ജീവിതത്തിലെ ദുഖവും, ചിന്തയും കൊടിലാണ്; സത്ഗുരുവിനെ ശരണം പ്രാപിച്ച മനസ്സാണെങ്കിൽ, ആ മനസ്സ് ഉരുകി സ്വർണ്ണമാവുന്നു. ആ മനസ്സ് സംസാരസാഗരത്തിൽ താമരപ്പൂവു പോലെ, ചളി നിറഞ്ഞ വെളളമായാലും, വെളളത്തിന്നു മീതെ നിൽക്കുന്നു.

ഈശ്വരധ്യാനത്തിൽ ബന്ധനങ്ങളും, വിരുദ്ധഭാവങ്ങളും നീങ്ങുന്നു, ഭയ-ഭീതികളും, ദുർഭാഗ്യങ്ങളും, മനോവേദനകളും, പാപങ്ങളും അകന്ന്, മനസ്സും, ഹൃദയവും ശാന്തമാവുന്നു. ഈശ്വരധ്യാനത്തിൽ മായാ മോഹങ്ങളെല്ലാം അകന്ന്, സുഖ-സമ്പത്തികളും, ജന്മസാഫല്യവും ലഭ്യമാവുന്നു. ഈശ്വരധ്യാനം സംസാരസാഗരം കടക്കുവാനുളള തോണിയാണ്.

ഭക്തൻ നാംദേവിൻെറ വചനങ്ങൾ:- " ഭഗവാൻ ശ്രീകൃഷ്‍ണൻ വിളിച്ചിരുന്ന ഓടക്കുൽ എത്ര എത്ര ധന്യമാണ്, എത്രയെത്ര മധുര സംഗീതം ആ ഓടക്കുഴലിൽ നിന്ന് വന്നു! ആ ചെമ്മരി ആടുകൾ എത്ര എത്ര ഭാഗ്യവാന്മാരാണ്, അവകളുടെ രോമത്താൽ നെയ്‍ത കരിമ്പടം ശ്രീകൃഷ്‍ണൻ ധരിച്ചു! ഓ, മാതാ ദേവകീ, നീ എത്ര എത്ര ധന്യയാണ്, ശ്രീകൃഷ്‍ണൻ നിൻെറ ഗർഭത്തിൽ നിന്ന് ജനിച്ചു! ഓ, മാതാ യശോദാ, നീ എത്ര എത്ര ധന്യയാണ്, ശ്രീകൃഷ്‍ണൻ നിൻെറ ഗൃഹത്തിൽ കളിച്ചിരുന്നു! വൃന്ദാവനത്തിലെ കാടുകൾ എത്ര എത്ര ധന്യമാണ്, ശ്രീകൃഷ്‍ണൻ അവിടെ ഓടക്കുഴലും വിളിച്ചു, പശുക്കളെ മേച്ചു! "

" ഹേ, സർവ്വേശ്വരാ, ഉണ്ണി കൃഷ്‍ണാ, കാർമുകിൽവർണ്ണാ, ചക്രധാരിയായ നീ, ഗജേന്ദ്രനായ ആനയെ രക്ഷിച്ചു, കൌരവസഭയിൽ ദ്രൌപദിയുടെ മാനത്തെ രക്ഷിച്ചു, ഗൌതമ മഹർഷിയുടെ ഭാർയ്യ, അഹല്യക്കു മുക്തി നൽകി, എത്ര എത്ര ഭക്തന്മാരെ അങ്ങുന്ന് സംസാരസാഗരം കടത്തിവിട്ടു!

ഒരേ മണ്ണിൽ നിന്ന്  സ്ഥാവര-ജംഗമങ്ങളേയും, 

സർവ്വേശ്വരനായ അങ്ങുന്നല്ലേ സൃഷ്‍ടിച്ചത്? നീച ജാതിയിൽ ജനിച്ച ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു."

ചന്ദനമരമോ, ചെന്നിനായകമോ, ( Aloe vera ), കർപ്പൂരമോ,

ചാണകമോ, മല-മൂത്രമോ, കുത്തി കിളക്കലോ, ഭൂമിക്ക് സമമാണ്!
സജ്ജനങ്ങളോ, ദുർജ്ജനങ്ങളോ, ശത്രുവോ, മിത്രമോ,

വിശാലമായ ആകാശത്തിന്ന് എല്ലാം സമമാണ്! സൂർയ്യൻ ഉദിച്ച്, അന്ധകാരത്തെ അകററുന്നു, സർവ്വ സ്ഥലത്തും തിളങ്ങുന്ന പ്രകാശം നൽകുന്നു; ശുദ്ധസ്ഥലവും, അശുദ്ധസ്ഥലവും, സൂർയ്യന്ന് സമമാണ്! ശീതളവും, സുഗന്ധവുമായ കാററ് അടിക്കുമ്പോൾ, എല്ലായിടത്തും ഭാവ-ഭേദമില്ലാതെ ഒരുപോലെ വീശുന്നു! അഗ്നി എല്ലാ ജീവജാലങ്ങൾക്കും, ശത്രുവായാലും, മിത്രമായാലും, ഒരുപോലെ ഉഷ്‍ണം നൽകി, ശീതം അകററുന്നു! ഇങ്ങനെ മനസ്സിനെ സമനിലയിൽ നിർത്തുന്ന ഭക്തൻ, ഓ, നാനൿ, സംസാരസാഗരം എളുപ്പം കടക്കുന്നു!

ഈശ്വരധ്യാനം മനസ്സിൽ ശീതളമായ നിലാവു പോലെ പരക്കുന്നു; കാമ-ക്രോധ-ലോഭങ്ങളെ ത്യജിച്ചും, സത്ഗുരുവിൻെറ കീർത്തനങ്ങൾ പാടിയും, സത്ഗുരുവിനെ ശരണം പ്രാപിച്ചാൽ, ഓ, നാനൿ, സംസാരസാഗരം എളുപ്പം കടക്കാം!

സർവ്വേശ്വരാ, സൃഷ്‍ടിക്കുന്നതും നീ, സംഹരിക്കുന്നതും നീ, സർവജീവികളേയും കർമ്മങ്ങളാൽ ബന്ധിക്കുന്നതും നീ, സർവജീവികളുടേയും മാർഗ്ഗദർശി നീ, സർവജീവികൾക്കും സ്വഭാവഗുണങ്ങൾ നൽകുന്നതും നീ, സർയ്യനും, ചന്ദ്രനും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും നീ, വായുവും, ജലവും, അഗ്നിയും, ആകാശവും, ഭൂമിയും നീ, പൂവും, പൂവിലെ മധുവും, മധുവിനെ ആസ്വദിക്കുന്ന വണ്ടും നീ, പകലും നീ, രാത്രിയും നീ, ശബ്‍ദവും നീ, നാദബ്രഹ്മവും നീ, മത്സ്യം, കൂർമ്മം, വരാഹം, എന്നെല്ലാ അവതാരങ്ങളും നീ, ചതുരംഗപ്പലകയും, അതിലെ കുരുക്കളേയും നിയന്ത്രിക്കുന്നതും നീ, ഇഹലോകത്തിലെ നാടകങ്ങളെ നയിക്കുന്നതും നീ, സാത്വീകബുദ്ധി, ധ്യാനം, യോദ്ധാ, ഗുരു, നാമോച്ചാരണവും നീ, സഗുണബ്രഹ്മവും നീ, നിർഗുണബ്രഹ്മവും നീ! നിരാമയൻ നീ, നിഖിലേശ്വരൻ നീ, നിരഞ്ജനൻ നീ, നിരുപാധികൻ നീ, നിരാദികൻ നീ, നിരുപപ്‍ലവൻ നീ, നിരന്തകൻ നീ, ഭഗവാൻ നമസ്തേ!

എണ്ണമില്ലാത്ത യുഗങ്ങൾക്ക് ഘോര അന്ധകാരമായിരുന്നു; ഭൂമിയോ, ആകാശമോ, സൂർയ്യനോ, ചന്ദ്രനോ, നക്ഷത്രങ്ങളോ, സ്വർഗ്ഗമോ, നരകമോ, പാതാളമോ, ജനനമോ, മരണമോ, ബ്രഹ്മാവോ, വിഷ്‍ണുവോ, ശിവനോ, മററു ദേവീ-ദേവതകളോ, സിദ്ധപുരുഷന്മാരോ, ഋഷി-മുനികളോ, മററാരും ഉണ്ടായിരുന്നില്ല; ഓംകാരസ്വരൂപനായ ഈശ്വരൻ മാത്രം സ്ഥിതനായിരുന്നു !

തദനന്തരം, ആ ശൂന്യാവസ്ഥയിൽ ഓംകാര ശബ്‍ദം മുഴങ്ങി; ഈശ്വരൻ സർവ്വശക്തിമാനായി, സൃഷ്‍ടിവൈഭവങ്ങൾ തുടങ്ങി; ആകാശവും, വെളിച്ചവും, ജലവും, വായുവും, ഭൂമിയും, ഭൂമിയിലെ സർവ്വ ജീവജാലങ്ങളും, സ്ഥാവര-ജംഗമങ്ങളും, ആകാശത്തിലെ സർവ്വ ഗ്രഹങ്ങളേയും, നക്ഷത്രങ്ങളേയും, ത്രിമൂർത്തികളേയും, ദേവ-ദേവിമാരേയും, മനുഷ്യരേയും, എല്ലാവരേയും വട്ടം തിരിപ്പിക്കുന്ന തൻെറ മായയേയും സൃഷ്‍ടിച്ചു!

കൃതാ, ത്രേതാ, ദ്വാപരാ, കലി എന്നീ നാലു യുഗങ്ങളിലും, ഈശ്വരൻെറ ലീലാ വിലാസങ്ങൾ നടന്നു കൊണ്ടിരിക്കും; യുഗാവസാനത്തിൽ പ്രളയം വരുമ്പോൾ, സർവ്വ സൃഷ്‍ടികളും ഈശ്വരനിൽ ലയിക്കും!

ഭൂമിയിലെ സർവ്വസ്ഥലങ്ങളും, സ്വർഗ്ഗവും, പാതാളവും, എന്നു വേണ്ടാ, പതിനാലു ലോകങ്ങളും, ബ്രഹ്മ-വിഷ്‍ണു-ശിവൻ തുടങ്ങി മുപ്പത്തിമൂന്നു കോടി ദേവതകളും, ഋഷികളും, സിദ്ധപുരുഷന്മാരും, സന്യാസികളും, മനുഷ്യരും, യക്ഷ-കിന്നര-ഗന്ധർവ്വ-രാക്ഷസന്മാരും, പ്രേത-പിശാശാദികളും, സ്ഥാവരങ്ങളും, ജംഗമങ്ങളും, തുടങ്ങി എല്ലാ സൃഷ്‍ടികളും, ഓ, സർവ്വേശ്വരനായി വിളങ്ങുന്ന അങ്ങയെ, അഹോരാത്രം ഓർമ്മിക്കുന്നു, ധ്യാനിക്കുന്നു.

ഹേ, ഓംകാരരൂപാ, ജ്യോതിസ്വരൂപാ, അന്തർയ്യാമി, ഹൃദയകമലവാസാ, ദുഷ്‍ടനിഗ്രഹാ, ശിഷ്‍ടപരിപാലകാ, യോഗിവർയ്യാ, മുരളീധരാ, ഗോപീജനവല്ലഭാ, ഗോവർദ്ധനഗിരിധാരീ, ശ്രീകൃഷ്‍ണാ, അങ്ങയെ ഞങ്ങൾ ശരണം പ്രാപിക്കുന്നു! അങ്ങുന്ന് മത്സ്യമായി അവതരിച്ച്, വേദങ്ങളെ വീണ്ടെടുത്തു! അങ്ങുന്ന് ആമയായി അവതരിച്ച്, മന്ദരപർവ്വതത്തെ താങ്ങി! അങ്ങുന്ന് പന്നിയായി അവതരിച്ച്, താണുപോയ ഭൂമിയെ പൊക്കി! അങ്ങുന്ന് നരസിംഹമായി അവതരിച്ച്, പ്രഹ്ളാദനെ രക്ഷിച്ച്, രാക്ഷസനായ ഹിരണ്യകശിപുവിനെ സംഹരിച്ചു! അങ്ങുന്ന് വാമനനായി അവതരിച്ച്, മഹാബലിയെ അനുഗ്രഹിച്ചു! അങ്ങുന്ന് പരശുരാമനായി അവതരിച്ച്, ക്ഷത്രിയരുടെ ഗർവ്വം അടക്കി! അങ്ങുന്ന് ശ്രീരാമനായി അവതരിച്ച്, ഭകതൻ വിഭീഷണനെ രക്ഷിച്ച്, രാവണൻ, കുംഭകർണ്ണൻ, എന്നീ രാക്ഷസന്മാരെ സംഹരിച്ചു! അങ്ങുന്ന് ശ്രീകൃഷ്‍ണനായി അവതരിച്ച്, അമ്പാടിയിലും, വൃന്ദാവനത്തിലും, മഥുരയിലും, ദ്വാരകയിലും, ലീലകൾ കാണിച്ചു! ശ്രീകൃഷ്‍ണനായി അങ്ങുന്ന്, ശ്രീമദ് ഭഗവദ്ഗീതയെ ഉപദേശിച്ചു!

ഉണ്ണികൃഷ്‍ണനായി, അമ്പാടിയിലെ ഗോപ-ഗോപീജനങ്ങളെ തൻെറ ലീലാവിലാസങ്ങളാൽ മയക്കിയതും അങ്ങുന്നല്ലേ? കൌരവസഭയിൽ ഭക്തവത്സലനായ അങ്ങുന്നല്ലേ, ഭക്തയായ ദ്രൌപദിയെ മാനഭംഗത്തിൽ നിന്ന് രക്ഷിച്ചത്? ശിഷ്‍ടപരിപാലനവും, ദുഷ്‍ടനിഗ്രഹവും ചെയ്‍ത്, ധർമ്മം നിലനിർത്താൻ ആയി യുഗായുഗങ്ങളിൽ വിവിധ രൂപങ്ങളിൽ അവതരിച്ചതും അങ്ങുന്നല്ലേ?

അളളാഹു അക്ബർ! അങ്ങയുടെ ഭക്തന്മാർ, അങ്ങയുടെ കാരുണ്യം നേടുവാൻ ദൈനംദിനം പ്രാർത്ഥിക്കുന്നു. ഓ, ദെർവേഷ്, സത്യം നിൻെറ പ്രാർത്ഥനയും, വിശ്വാസം നിൻെറ പ്രാർത്ഥനക്കുളള പായയും, നിൻെറ ശരീരം മസ്‍ജിദും, നിൻെറ മനസ്സ് മൌൾവിയും, സത്യജീവിതം അളളാഹു അക്ബറിൻെറ നാമങ്ങളും, മനസ്സിനെ സത്യമാർഗ്ഗത്തിലേക്ക് നിയന്ത്രിച്ചാൽ, അളളാഹു അക്ബർ നിനക്ക് ജീവന്മുക്തി തരും.

ഓ, ദെർവേഷ്, ഖുർ-ആനും, ബൈബിളും നിൻെറ മനസ്സിൽ നിർത്തി, ഇന്ത്രിയങ്ങളെയും, മനസ്സിനേയും, ദുർവിചാരങ്ങളിൽ നിന്ന് അകററി, വിശ്വാസവും, ദാനധർമ്മങ്ങളും, സംതൃപ്തിയും അനുഷ്‍ടിച്ച്, ജീവികളോടുളള കാരുണ്യത്തെ മക്കാ ആക്കി, നബിമാരുടെ വാക്യങ്ങളെ അനുസരിച്ചാൽ, സ്വർഗ്ഗാനുഭൂതി ലഭിക്കും.

സത്യം അനുഷ്‍ടിക്കുന്നവനേ, ക്വാസി (ന്യായാധിപൻ) ആവൂ! ഹൃദയശുദ്ധി ഉളളവനേ, ഹാജി (മക്കക്കു പോയ തീർത്ഥയാത്രി) ആവൂ! ദുഷ്‍ടചിന്തകളെ അകററിയവനേ, മുളളാ (പൂജാരി) ആവൂ! അളളാഹുവെ ആധാരം ആക്കിയവനേ, ദെർവേഷ് (സന്യാസി) ആവൂ!

ആദ്യം അളളാഹു അക്ബറിൻെറ സ്‍തുതികൾ; രണ്ടാമത് നിൻെറ ജീവിതത്തിലെ സംതൃപ്‍തി; മൂന്നാമത് നിൻെറ ജീവികളോടുളള വിനയ സ്വഭാവം; നാലാമത് നീ അനുദിനം ചെയ്യുന്ന ദാന-ധർമ്മങ്ങൾ; അഞ്ചാമത് നിൻെറ മനോവികാരങ്ങളുടെ നിയന്തണം; ഇങ്ങനെ നിൻെറ അഞ്ചു പ്രാർത്ഥനകളും ദിനംപ്രതി ചെയ്യു!

അളളാഹു അക്ബർ സർവ്വവ്യാപിയാണെന്ന് അറിയു; ദുഷ്‍ട കർമ്മങ്ങൾ ചെയ്യാതിരിക്കുന്നത് നിൻെറ ജല പാത്രവും, അളളാഹുവിൽ വിശ്വാസം പ്രാർത്ഥനക്കുളള വിളി ആയും, സന്മാർഗ്ഗത്തിൽ കിട്ടിയത് ഭക്ഷണമായും, ഹൃദയത്തിലെ ദുഷ്‍ടചിന്തകളെ അകററിയും, നബിയുടെ വചനങ്ങളെ അനുസരിച്ചും, ജീവിക്കുന്നവൻ സ്വർഗ്ഗപ്രാപ്‍തി നേടുന്നു! അളളാഹുവിൽ വിശ്വാസം അവൻെറ തലപ്പാവ് ആവുന്നു! മരണ ദൂതൻ, അസ്രേയിൽ, അവനെ നരകത്തിൽ തളളുകയില്ല!

പിതാവ്, ഹിരണ്യകശിപു, പ്രഹ്ളാദനെ ഗുരുകുലത്തിലേക്ക് അയച്ചു; പ്രഹ്ളാദൻ തൻെറ എഴുത്തുപലകയും (സ്‍ലേട്ട്) എടുത്ത്,

ഗുരുവിൻെറ മുമ്പിലിരുന്നു;

പ്രഹ്ളാദൻ പറഞ്ഞു:-" ഞാൻ ഈശ്വരൻെറ നാമം അല്ലാതെ വേറൊന്നും പഠിക്കില്ല; ഈശ്വരൻെറ നാമം അല്ലാതെ വേറൊന്നും എഴുതുകയും ചെയ്യില്ല! " ഗുരുക്കൾ, സൻദ്ദനും, മാർക്കനും, ഹിരണ്യകശിപുവിനോട് ആവലാതി പറഞ്ഞു:- " പ്രഹ്ളാദൻ, ഞങ്ങളുടെ വചനങ്ങൾ കേൾക്കാതെ, തൻെറ ഇഷ്‍ടം പോലെ നടക്കുന്നു; അവൻ മററു കുട്ടികൾക്കും, പൊതു ജനങ്ങൾക്കും, ഈശ്വരഭക്തി ഉപദേശിക്കുന്നു!" പ്രഹ്ളാദൻെറ അമ്മ, മകനോട് പറഞ്ഞു:- " എൻെറ മോനേ, നിൻെറ ഗുരുക്കൾ പഠിപ്പിച്ചതല്ലാതെ, നീ വേറൊന്നും വായിക്കരുത്, എഴുതരുത്, പറയരുത്". പ്രഹ്ളാദൻ അമ്മയോടു പറഞ്ഞു:- " അമ്മേ, ആ സർവ്വേശ്വരൻ എൻെറ കൂടെ എപ്പോഴും ഉണ്ട്; അവനെ ഞാൻ ത്യജിച്ചാൽ, എൻെറ തറവാട് മുഴുവനും നശിക്കും." പ്രഹ്ളാദൻെറ അമ്മ, മകനോട് പിന്നേയും പറഞ്ഞു:- "എൻെറ കുഞ്ഞേ, ഈശ്വരനെ ത്യജിച്ച്, നീ നിൻെറ ജീവനെ രക്ഷിക്കു." പ്രഹ്ളാദൻ പറഞ്ഞു:- " അമ്മേ, ഞാൻ ഒരിക്കലും ഈശ്വരനാമം ത്യജിക്കില്ല; എൻെറ സത്ഗുരുവായ ഈശ്വരൻ എന്നെ പഠിപ്പിച്ചിട്ടുണ്ട്. എൻെറ മനസ്സിൽ ഈശ്വരൻ, എൻെറ ഗുരുവായി വസിക്കുന്നു!" ഹീരണ്യകശിപുവിൻെറ സദസ്സിലെ ഗൂഢാലോചനകൾ മൂലം, കാരാഗൃഹത്തിൽ ഇട്ട് അടച്ചും, മലയുടെ മുകളിൽ നിന്ന് തളളിയും, സമുദ്രത്തിൽ മുക്കിയും, അഗ്നിക്ക് ഇരയാക്കിയും പ്രഹ്ളാദനെ കൊല്ലുവാൻ ഹീരണ്യകശിപു ശ്രമിച്ചു. പക്ഷേ, ഈശ്വരൻെറ മഹിമയാൽ എല്ലാം വിഫലമായി. ഹിരണ്യകശിപു ഗർജ്ജിച്ചു:- "കാണട്ടെ, നിന്നെ ആരാണ് രക്ഷിക്കുന്നത്?" പ്രഹ്ളാദൻ പറഞ്ഞു:- " എന്നെ കെട്ടിയിരിക്കുന്ന ഈ തൂണിലും വസിക്കുന്ന സർവ്വേശ്വരൻ!" തൻെറ ഗദയെ ചുഴററിക്കൊണ്ട് ഹിരണ്യകശിപു ഗർജ്ജിച്ചു:- " എവിടേയാ നിന്നെ രക്ഷിക്കുന്ന നിൻെറ ഈശ്വരൻ?" പ്രഹ്ളാദൻ പറഞ്ഞു:- " സർവ്വവ്യാപിയും, ലോകൈകനാഥനും, ആയ ഈശ്വരനെ ഞാൻ എല്ലായിടത്തും കാണുന്നു; അവനാണ് എൻെറ ആധാരം!" അടുത്ത ക്ഷണത്തിൽ, തൂണിനെ പൊളിച്ചുകൊണ്ടും, ഭയങ്കരമായി ഗർജ്ജിച്ചുകൊണ്ടും, ഭയാനകരൂപത്തിൽ, നരസിംഹമായി ഈശ്വരൻ പ്രത്യക്ഷമായി! ഹരണ്കശിപുവിനെ നഖങ്ങാൽ കുത്തിപ്പൊളിച്ച്, തൻെറ ഭക്തനായ പ്രഹ്ളാദനെ രക്ഷിച്ചു! ഇങ്ങനെ ഓരോരു യുഗത്തിലും, ഈശ്വരൻ ഭക്തരെ രക്ഷിക്കുന്നു!

പ്രഹ്ളാദന്ന് ഒരു പ്രാർത്ഥനയോ, ഗായത്രി മന്ത്രമോ, അറിഞ്ഞില്ല; പക്ഷേ ഈശ്വനിൽ അഗാധവും, അഭംഗവും ആയ ഭക്തി ഉണ്ടായിരുന്നു. ഈശ്വരൻെറ നരസിംഹരൂപത്തിൽ, ലക്ഷ്‍മിയും ഭയന്നുപോയി; പ്രഹ്ളാദൻ സാഷ്‍ടാംഗനമസ്‍കാരം ചെയ്‍തു, പ്രാർത്ഥിച്ചു; സർവ്വേശ്വരൻ തൻെറ ഭയങ്കരരൂപം മാററി, പ്രഹ്ളാദനെ അനുഗ്രഹിച്ചു!

ഭക്തൻ കബീർ പറയുന്നു:- " ഞാൻ ഹിന്ദുക്കളുടെ ഉപവാസം അനുഷ്‍ടിക്കുന്നില്ല, മുസ്ലീമുകളുടെ റംസാൻ മാസവും അനുഷ്‍ടിക്കുന്നില്ല. ഞാൻ ആ സർവ്വേശ്വരനായ അളളാഹുവേയോ, ശ്രീരാമനേയോ ഭജിക്കുന്നു. ആ ഈശ്വരൻ ഹിന്ദുക്കൾക്കും, മുസ്ലീമുകൾക്കും, ഒരുപോലെ അനുഗ്രഹിക്കുന്നു. ഞാൻ മക്കക്കും, കാശിക്കും തീർത്ഥയാത്ര. പോവുന്നില്ല. ഞാൻ ഹിന്ദുക്കളുടെ പൂജയോ, മുസ്ലീമുകളുടെ നമാസോ ചെയ്യുന്നില്ല. ഞാൻ ഹിന്ദുവും അല്ല, മുസ്ലീമും അല്ല. എൻെറ ശരീരവും, ശ്വാസവും അളളാഹുവിൻെറയും , ശ്രീരാമൻെറയും കടാക്ഷത്താൽ ആണ് നിലനിൽക്കുന്നത്. എൻെറ സത്ഗുരുവിൻെറ ഉപദേശങ്ങളാൽ, ഞാൻ ഈശ്വരനെ എൻെറ ഹൃദയത്തിൽ തന്നെ കാണുന്നു.

ഭക്തൻ നാംദേവിൻെറ പ്രാർത്ഥന:- " ഹേ, സർവ്വേശ്വരാ, അങ്ങയുടെ രൂപങ്ങൾ അഗണ്യമാണ്; അങ്ങുന്ന് പരസ്ത്രീകളിലും, പരധനത്തിലും, വിരക്തിയുളളവരെ കടാക്ഷിക്കുന്നു. അങ്ങയിൽ ഭക്തി ഇല്ലാത്തവർ മൃഗതുല്യരാണ്; ഞാൻ അവരെ നോക്കുകപോലും ചെയ്യില്ല. ഒരുവൻെറ ശരീരത്തിന്ന് മുപ്പത്തിരണ്ടു ലക്ഷണങ്ങൾ ഇരുന്നാലും, മൂക്കില്ലെങ്കിൽ, അതെല്ലാം നിഷ്‍ഫലമല്ലേ?" " ഹേ, സർവ്വേശ്വരാ, ഞാൻ കൊണ്ടുവന്ന പാലും, വെളളവും കഴിക്കു; അല്ലെങ്കിൽ ഞാൻ വ്യസനിക്കും, എൻെറ അച്‍ഛൻ കോപിക്കും." ആ പാത്രത്തിലെ പാലു കുടിച്ച്, ഈശ്വരൻ സന്തുഷ്‍ടനായി, പറഞ്ഞു, " ഈ ഭക്തൻ എൻെറ ഹൃദയത്തിൽ വസിക്കുന്നു!" "ഞാൻ അമ്പലത്തിൽ ഇരുന്ന്, ഈശ്വരനെ സ്‍തുതിക്കുമ്പോൾ, ഉയർന്ന ജാതിക്കാർ എന്നെ വലിച്ചിഴച്ച് പുറത്താക്കി. ഞാൻ വണ്ണാൻെറ ജാതിയിൽ ജനിച്ചവനാണ്." അവൻ അമ്പലത്തിൻെറ പിന്നിൽ ഇരുന്ന്, ഈശ്വരനെ സ്‍തുതിച്ചു; അമ്പലം തിരിഞ്ഞു; ഈശ്വരൻ നാംദേവിന്ന് മുമ്പിലായി! " അമ്മ തൻെറ കുഞ്ഞിനെ എങ്ങനെ സ്നേഹിക്കുന്നുവോ, അതേപോലെ ഞാൻ ഈശ്വരനെ സ്നേഹിക്കുന്നു."

സുൽത്താൻ നാംദേവിനെ തടവിലാക്കി, കൽപിച്ചു:- " നിൻെറ ഈശ്വരൻെറ പ്രവൃത്തികൾ ഞാൻ കാണട്ടെ; ഈ മരിച്ചുപോയ പശുവിനെ ജീവിപ്പിക്കു; ഇല്ലെങ്കിൽ നിൻെറ ശിരസ്സ് അറുക്കും". നാംദേവ് പറഞ്ഞു:- " രാജാവേ, അതെങ്ങനെ കഴിയും? ഈശ്വരൻ എന്തു വിധിക്കുന്നുവോ, അതേ നടക്കൂ. എനിക്ക് അതിനെ ലംഘിക്കാൻ കഴിയില്ല." സുൽത്താൻ കോപിച്ച്, ആനയെ നാംദേവിനെ നേർക്ക് വിട്ടു. നാംദേവിൻെറ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു:- " എൻെറ മോനേ, നീ രാമനെ മറന്ന്, റഹീമിനെ സ്‍തുതിക്കു". നാംദേവ് പറഞ്ഞു:- " നീ എൻെറ അമ്മയല്ല, ഞാൻ നിൻെറ മകനല്ല; എൻെറ മരണം വരെ, ഞാൻ ഈശ്വരകീർത്തനങ്ങൾ പാടും!" ആന തുമ്പിക്കൈ വീശി, ഈശ്വരൻ നാംദേവിനെ രക്ഷിച്ചു! സുൽത്താൻ ഗർജ്ജിച്ചു:- " ക്വാസികളും, മുളളാക്കളും എന്നെ ബഹുമാനിക്കുന്നു, പക്ഷേ, ഈ ഹിന്ദു എന്നെ അപഹസിക്കുന്നു." പൌരജനങ്ങൾ സുൽത്താനോട് അഭ്യർത്ഥിച്ചു:- " രാജാവേ, നാംദേവിന് തുല്യം സ്വർണ്ണം അങ്ങേക്ക് തരാം, നാംദേവിനെ തടവിൽ നിന്ന് വിട്ടേക്കു". സുൽത്താൻ പറഞ്ഞു:- " ഞാൻ നിങ്ങളുടെ സ്വർണ്ണം സ്വീകരിച്ചാൽ, എൻെറ മതം ത്യജിച്ച്, ധനം ശേഖരിച്ചതു പോലെ ആവും, ഞാൻ നരകത്തിലും വീഴും." നാംദേവ് കൈകൊട്ടിക്കൊണ്ട് കീർത്തനങ്ങൾ പാടി പറഞ്ഞു:- "ഗംഗയും, യമുനയും പിന്നോട്ട് ഒഴുകിയാലും, ഞാൻ ഈശ്വരൻെറ കീർത്തനങ്ങൾ പാടിക്കൊണ്ടിരിക്കും!" മൂന്നു മണിക്കൂർ കടന്നുപോയതിൽ പിന്നെ, ഈശ്വരൻ ഗരുഢാരൂഡനായി വന്ന്, നാംദേവിനോടു പറഞ്ഞു:- " നിനക്കുവേണ്ടി ഞാൻ ഭൂമിയെയും തിരിക്കാം, മറിക്കാം; ആ ചത്ത പശുവിനെ എല്ലാവരും കാൺകെ ജീവിപ്പിക്കാം; അപ്പോഴേ എല്ലാവർക്കും വിശ്വാസം വരൂ." ജനങ്ങൾക്കു മുമ്പിൽ, നാംദേവ് പശുവിൻെറ പാൽ കറന്ന്,

പാൽക്കിണ്ണം സുൽത്താൻെറ മുമ്പിൽ വെച്ചു!

സുൽത്താൻെറ ഹൃദയം കമ്പിതമായി, പ്രാർത്ഥിച്ചു:- " ഓ, ഹിന്ദു, എന്നെ ക്ഷമിക്കു, നിൻെറ മുമ്പിൽ ഞാൻ ഒരു പശുവാണ്." നാംദേവ് പറഞ്ഞു:- " ഞാൻ അല്ലല്ലോ ആ അത്ഭുതം കാണിച്ചത്! ആ അത്ഭുതം, അങ്ങക്ക് വിശ്വാസം വരുത്തുവാനും, നമ്രതയോടെ സത്യമാർഗ്ഗത്തിൽ ജീവിക്കുവാനും വേണ്ടി സർവ്വവ്യാപിയായ ഈശ്വരൻ കാണിച്ചതാണ്!" ഇങ്ങനെ ഓരോരു യുഗത്തിലും, ഈശ്വരൻ ഭക്തരെ രക്ഷിക്കുന്നു!

ഓ, മനുഷ്യാ, മരുഭൂമിയിൽ വെളളം ഒഴിച്ചാൽ എന്താ ലാഭം? നിൻെറ ജീവിതം നഷ്‍ടമാവുകയേ ചെയ്യൂ. ഇടിഞ്ഞു വീഴാൻ പോവുന്ന ചുമരിൽ, കുമ്മായം പൂശുന്നതിന്ന് ശ്രമിക്കണോ? നിൻെറ കൈകളെ കുടം ആക്കി, ഭക്തിയായ കയറിൽ കെട്ടി, മനസ്സായ കാളയാൽ വലിച്ച്, സംസാരമായ കിണററിൽ നിന്ന്, അമൃതമായ നാമം എടുത്ത് ഒഴിച്ചാൽ, നീ ഉത്തമനായ കർഷകനാവും! കാമത്തേയും, കോപത്തെയും രണ്ടു മമ്മട്ടികളാക്കി, നിൻെറ ജീവിതത്തിലെ മലിനങ്ങളെ അകററു. ഓ, നാനൿ, അധികമധികം കിളച്ചാൽ, നിനക്ക് മനശ്ശാന്തി കിട്ടും, നിൻെറ പൂർവ്വകർമ്മങ്ങൾ അകന്നു പോവും.

ഓ, പാപി, നിന്നെ പാപം ചെയ്യാൻ ആരാ പഠിപ്പിച്ചത്? നീ ഈശ്വരനെ ഒരു നിമിഷമെങ്കിലും ധ്യാനിക്കു; അവനല്ലേ നിനക്ക് ഈ ദേഹവും, ജീവനും തന്നത്? നീ ഉണ്ണുന്നതിലും, ഉറങ്ങുന്നതിലും, കുടിക്കുന്നതിലും, സമയം വ്യർത്ഥമാക്കി, നരകം അനുഭവിക്കുന്നു. നിൻെറ അമ്മയുടെ ഗർഭത്തിൽ നീ കരഞ്ഞുകൊണ്ടിരുന്നു, ഇപ്പോൾ നീ ഗർവ്വിഷ്ടനായി ജീവിക്കുന്നു; ഇങ്ങനെ നീ അനവധി ജന്മങ്ങളിൽ അലഞ്ഞു കൊണ്ടിരിക്കും.

ഓ, നാനൿ, അശുദ്ധി വേദത്തിൽനിന്നോ, സംഗീതത്തിൽ നിന്നോ, ആഹാരത്തിൽ നിന്നോ, തീർത്ഥ സ്‍നാനങ്ങളിൽ നിന്നോ, സൂർയ്യ-ചന്ദ്ര-നക്ഷത്രങ്ങളിൽ നിന്നോ, ഭൂമിയിൽ നിന്നോ, മഴയിൽ നിന്നോ, ജലത്തിൽ നിന്നോ, വായുവിൽ നിന്നോ, വരുന്നില്ല. ഓ, നാനൿ, അശുദ്ധി ഈശ്വരനിലും, ഗുരുവിലും വിശ്വാസമില്ലാതെ ജീവിതം നയിക്കുന്നതിലാണ്.

ഓ, നാനൿ, മനസ്സിലെ ശുദ്ധി അദ്ധ്യാത്മ ധ്യാനത്താൽ വരുന്നു; യോഗിക്ക് ആത്മനിയന്ത്രണത്താലും, ബ്രാഹ്മണന് സംതൃപ്തിയാലും, ഗൃഹസ്ഥന്ന് സത്യം, ദാനം, ധർമ്മം എന്നിവയാലും, രാജാവിന്ന് നീതിപരിപാലനത്താലും,

ശിഷ്യന്ന് അനുസരണത്താലും വരുന്നു.

ഓ, നാനൿ, വിശപ്പും, ഉറക്കവും പോലെ, ജനനവും, മരണവും,

എല്ലാവരുടെയും  ശിരസ്സിന്നു  മീതെ തൂങ്ങി  നിൽക്കുന്നു.

ഓ, നാനൿ, കർമ്മം വൃക്ഷമാണ്; ഓംകാരേശ്വരൻെറ നാമങ്ങൾ ശാഖകളാണ്; ഓംകാരേശ്വരൻെറ സ്‍മരണങ്ങൾ ഇലകളാണ്; ധർമ്മമാർഗ്ഗത്തിലെ ജീവിതം പൂക്കളാണ്; അദ്ധ്യാത്മജ്ഞാനം പഴങ്ങളാണ്; അഹങ്കാരം ഇല്ലാത്ത മനസ്സ് നിഴലാണ് !

ഓ, നാനൿ, കർക്കടക മാസം മഴ വരുമ്പോൾ പാമ്പും, മാനും, മീനും, മയിലും, ധനവാന്മാരും സുഖിക്കുന്നു; പശുക്കുട്ടികളും, ദരിദ്രരും, യാത്രീകരും, ജോലിക്കാരും, ദുഖിക്കുന്നു.

ഓ, മനുഷ്യാ, അമ്മ-അച്ഛന്മാരുടെ സംഗമത്താൽ, നീ മാംസശരീരനായി ഭൂമിയിൽ വന്നു. നിൻെറ മാംസമായ വായിനാൽ, അമ്മയുടെ മുലപ്പാൽ കുടിച്ചു. നിൻെറ മാംസമായ നാവിനാൽ, നീ മാംസാഹാരം ആസ്വദിച്ചു. നീ വിവാഹിതനായി, ഭാർയ്യുടെ മാംസത്തോടെ സംഗമം ചെയ്‍തു.

നിങ്ങൾ രണ്ടു പേരുടെയും മാംസത്തിൽ നിന്ന്,

നിങ്ങളുടെ മക്കളും മാംസശരീരങ്ങളോടെ ജനിച്ചു. ഓ, മനുഷ്യാ, നീ മററുളള മാംസങ്ങളെ നിഷേധിക്കുന്നു, പക്ഷേ നിൻെറ വീട്ടിലെ മാംസങ്ങളെ പ്രശംസിക്കുന്നു. എല്ലാ ജീവികളുടേയും ദേഹം മാംസമാണ്, ജീവാത്മാവ് ആ ദേഹത്തിനെ വാസസ്ഥലമാക്കിയിരിക്കുന്നു!

ഏത്തച്ചക്രത്തിലെ (Persian wheel) ഓരോരു കൊട്ടയും, ഒരു സമയം വെളളം നിറഞ്ഞും, ഒരു സമയം ഒഴിഞ്ഞും, വീണ്ടും വീണ്ടും കറങ്ങിക്കൊണ്ടിരിക്കുന്നതു പോലെ, സുഖവും, ദുഖവും, ജീവിതത്തിൽ മാറി മാറി വന്നുകൊണ്ടിരിക്കും. അതേപോലെ, ജനനവും മരണവും, ആരോഗ്യവും വ്യാധിയും, പ്രശംസയും നിന്ദ്യയും, അധികാരവും അധ:പതനവും, സർവ്വേശ്വരൻെറ മായയാൽ മാറി മാറി വന്നുകൊണ്ടിരിക്കും

ഹേ, സത്ഗുരോ! സത്യവും, ആത്മനിയന്ത്രണവും ആയ അരിയും, ജീവദയ ആയ ഗോതമ്പും, ധ്യാനം ആയ ഉണ്ണുവാനുളള ഇലയും, സത്കർമ്മം ആയ പാലും, ദയ ആയ നെയ്യും, തന്ന് അനുഗ്രഹിക്കണേ! ക്ഷമയും, ശാന്തതയും ആയ പശുവിൻെറ പാല്, എൻെറ മനസ്സു തൃപ്തി വരും വരെ നുകരട്ടേ. ഈശ്വരകീർത്തിയും, ലജ്‍ജയും ആയ വസ്ത്രങ്ങൾ തന്നാൽ മതി; ഓ, നാനൿ, ഈശ്വരൻെറ മഹിമകളെ ഞാൻ കീർത്തിക്കട്ടെ.

മുസ്‍ലീമുകൾക്ക്, അളളാഹു അൿബർ മസ്‍ജിദിൽ വസിക്കുന്നു, ഹിന്ദുക്കൾക്ക്, ഈശ്വരൻ ക്ഷേത്രത്തിലെ വിഗ്രഹങ്ങളിലും; മുസ്‍ലീമുകൾക്ക്, അളളാഹു അൿബർ പടിഞ്ഞാറെ ദിശയിലും, ഹിന്ദുക്കൾക്ക് ഈശ്വരൻ കിഴക്കേ ദിശയിലും, പ്രത്യക്ഷനാണെങ്കിൽ,

ഈ ലോകം ആരാണ്  സൃഷ്‍ടിച്ചത്?

രണ്ടു മതക്കാരുടേയും പ്രസ്‍താവനകൾ സത്യമല്ല. ഹേ, മതവിശ്വാസികളേ, നിങ്ങളുടെ ഹൃദയത്തിന്നകത്ത് തേടൂ, അവിടെ, അളളാഹു അൿബറേയും, ഈശ്വരനേയും കാണാം!

ബ്രാഹ്മണർ ഒരു വർഷത്തിൽ ഇരുപത്തിനാലു ഉപവാസങ്ങളും, മുസ്‍ലീമുകൾ ഒരു വർഷത്തിൽ റംസാൻ മാസം ഉപവാസവും, അനുഷ്‍ടിച്ച് ഈശ്വരൻെറ അനുഗ്രഹങ്ങൾ കാംക്ഷിക്കുന്നു. ഒറീസ്സയിലെ സമുദ്രസ്‍നാനമായാലും, മക്കയിലെ തീർത്ഥാടനമായാലും, മക്കയിലെ വലിയ മസ്‍ജിദിലെ പ്രാർത്ഥനകളായാലും, ഗംഗയിലെയോ, ഒറീസ്സയിലെയോ തീർത്ഥസ്‍നാനങ്ങളായാലും, ഹൃദയത്തിൽ കാപട്യം നിറഞ്ഞിരുന്നാൽ, അവയെല്ലാം വെറും നാടകവും, അർത്ഥശൂന്യവും അല്ലേ?

ഭക്ത കബീറിൻെറ വചനങ്ങൾ :-

" ഈശ്വരനെ രാം എന്നോ, റഹീം എന്നോ, ഈശോയേ എന്നോ വിളിക്കു; സ്ഥാവര-ജംഗമങ്ങളായ സർവ്വജീവജാലങ്ങളും, ആ സർവ്വേശ്വരൻെറ സൃഷ്‍ടിവൈഭവങ്ങളല്ലേ? ഓ, മനുഷ്യാ, ആ സർവ്വേശ്വരനെ ശരണം പ്രാപിക്കു, നിൻെറ തോണിയെ സംസാരസാഗരത്തിൽ അവൻ നയിക്കും!

ഓ, മനുഷ്യാ, വേദങ്ങളേയോ, ഖുർആനേയോ, ബൈബിളേയോ, സത്യം അല്ലെന്ന് വാദിക്കേണ്ടാ. നിൻെറ മനസ്സിൽ ദൈവഭക്തിയുണ്ടെങ്കിൽ മതി. നീ പ്രാണികളെ കൊല്ലുന്നു, പൂജിക്കുന്നു, തിന്നുന്നു; ഓ, മനുഷ്യാ, ഇത് ഈശ്വരൻെറ നീതിയാണോ? നീ കൊന്ന പ്രാണിയുടെ ജീവാത്മാവ് വേറെ ശരീരത്തിൽ കൂടുന്നു. ഓ, മനുഷ്യാ, നിൻെറ തീർത്ഥസ്‍നാനങ്ങളും, പ്രാർത്ഥനകളും, മററും കൊണ്ടെന്തു ഫലം? നീ ഈശ്വരനെ അറിയുന്നില്ല, ഈശ്വരനിൽ വിശ്വസിക്കുന്നില്ല, നിനക്ക് സ്വർഗ്ഗം നഷ്‍ടമായി, നരകം ലാഭമായി!

ധനവും, രാജ്യങ്ങളും, കൊട്ടാരങ്ങളും, അധികാരവും, സുഖസമൃദ്ധമായ ആഹാരങ്ങളും, നല്ല വസ്ത്രങ്ങളും, പുത്ര-മിത്ര-കളത്രാദികളും, കാമരസഭോഗങ്ങളും, സാമർത്ഥ്യവും, അറിവും, വഞ്ചനയും കൂടി സമ്പാദിക്കാൻ അധികം കഷ്‍ടപ്പെടേണ്ടതില്ല. ഈശ്വരൻെറ നാമങ്ങൾ എളുപ്പം കിട്ടുകയില്ല; ഈശ്വരകരുണയാലും, ഭക്തസംഘത്താലും മാത്രമേ കിട്ടുകയുളളൂ!

പുണ്യാത്മാക്കളെ കാണാത്ത കണ്ണുകൾ മങ്ങിപ്പോയതാണ്; ഈശ്വരകീർത്തനങ്ങൾ കേൾക്കാത്ത ചെവികൾ അടഞ്ഞതാണ്; ഈശ്വരനാമങ്ങൾ ജപിക്കാത്ത നാവ് കഷ്ണം കഷ്ണമായി മുറിഞ്ഞതാണ്; ഈശ്വരനെ സ്‍മരിക്കാത്ത മനുഷ്യൻ ദൈനംദിനം ക്ഷയിക്കുന്നു.

താമരപ്പൂവിൻെറ വാസനയാൽ മയങ്ങിയ വണ്ടിൻെറ ചിറകുകൾ, താമരപ്പൂവിൻെറ ഇദളുകളിൽ കുടുങ്ങുകയും, മധു നുകർന്ന വണ്ട് ബോധമില്ലാതെ ആവുന്നതുപോലെ, മനുഷ്യൻ ദുർവിചാരങ്ങളിൽ മുഴുകി ബുദ്ധിഹീനൻ ആവുന്നു.

ഞാൻ താഴ്ന്ന ജാതിയിൽ ജനിച്ചതിനാൽ, എല്ലാവരുടേയും പരിഹാസത്തിന്ന് പാത്രമായി. പക്ഷേ, ഈശ്വരനാമങ്ങളായ മുത്തുകൾ കോർത്ത ജപമാലയായ എൻെറ നാവിനാൽ, ഞാൻ നിത്യവും അവനെ സ്‍തുതിക്കുന്നു.

ഓ, മനുഷ്യാ, നിൻെറ ആത്മാവ് എന്തിനാണ് പിടയുന്നത്? ഈശ്വരൻെറ നാമസ്‍മരണത്താൽ ശാന്തിയും, സുഖവും കിട്ടുമല്ലോ! നീ എവിടെ നോക്കിയാലും, സർവ്വവ്യാപിയായ അവനെ കാണാമല്ലോ! നിൻെറ കുണ്ഡലങ്ങളും, ആഭരണങ്ങളും രത്നഖചിതമായാലും, നിൻെറ മനസ്സിൽ ഈശ്വരൻെറ നാമസ്‍മരണം ഇല്ലെങ്കിൽ, അവയെല്ലാം കരിഞ്ഞുപോയ മരക്കഷ്‍ണങ്ങളാണ്.

മായ വിവിധ രൂപത്തിൽ വന്ന്, എൻെറ മനസ്സിനെ മോഹിപ്പിച്ചു; സത്ഗുരുവിൻെറ ഉപദേശങ്ങളാൽ ഞാൻ രക്ഷപ്പെട്ടു. ഇപ്പോൾ മായ എൻെറ മനസ്സിനെ അലട്ടുന്നില്ല.

ഒരു ഭക്തൻ മരിച്ചാൽ എന്തിനാണ് കരയുന്നത്? ആ ഭക്തൻ ഈശ്വരൻെറ സന്നിധിയിൽ എത്തിയിരിക്കുന്നു! ദൈവവിശ്വാസം ഇല്ലാത്തവൻെറ മരണത്തിൽ കരയു; അവൻ ജന്മജന്മാന്തരങ്ങളിൽ കിടന്നു ഉഴലുമല്ലോ. ദൈവവിശ്വാസം ഇല്ലാത്തവൻ ഒരു കഷ്‍ണം വെളളുളളി പോലെ, എല്ലായ്പ്പോഴും ദുർഗ്ഗന്ധം പരത്തിക്കൊണ്ടിരിക്കും.

മായയായ തൈരിനെ, മനോ-നിയന്ത്രണമായ കടകോലിനാൽ കടഞ്ഞ്, ഭക്തന്മാർ വെണ്ണയെ ഭക്ഷിക്കുന്നു, മററുളളവർ മോര് കുടിക്കുന്നു. മായയായ കളളൻ, മനസ്സായ പത്തായം പൊളിച്ച്, സത്വഗുണങ്ങളെയെല്ലാം മോഷ്‍ടിക്കുന്നു; കബീർ മായയെ കഷ്‍ണം കഷ്‍ണമായി മുറിച്ചതിനാൽ, മനസ്സമാധാനത്തോടെ ഈശ്വരഭജനം ചെയ്യുന്നു.

മനസ്സിന്ന് ശാന്തി കിട്ടുവാൻ ഒട്ടനേകം സഖാക്കൾ വേണ്ടാ; ഏതൊരുവൻ മനോധൈർയ്യം നിലനിർത്തുന്നുവോ, അവൻെറ മനസ്സ് ഈശ്വരധ്യാനത്തിൽ ലയിച്ച്, അനന്തമായ ശാന്തിയും, സുഖവും നേടുന്നു.

ഓ, മനുഷ്യാ, നിൻെറ ഈ ശരീരം നശ്വരമാണ്; നിൻെറ കയ്യിൽ ഉളള ധനത്താൽ ശരീരം ശാശ്വതമാവില്ല. നിൻെറ മനസ്സിനെ ഈശ്വരപ്രേമത്തിൽ സ്ഥിരമാക്കു; അന്ധകാരത്തിൽ നിന്ന്, പ്രകാശത്തിലേക്ക് കടക്കാം.

മനുഷ്യശരീരം ദുർലഭമായേ കിട്ടുകയുളളു; അത് വൃക്ഷത്തിലെ മൂത്തു പഴുത്ത പഴം പോലെയാണ്; ഒരിക്കൽ ഭൂമിയിൽ വീണാൽ, പിന്നെ ഒട്ടിക്കാൻ പററുമോ?

ഓ, മനുഷ്യാ, നീ വളരെ അധികം ഗർവ്വിക്കേണ്ട; ഈശ്വരൻ വിധിച്ചതു നിനക്ക് മാററുവാൻ കഴിയുകയില്ല.

ഓ, മനുഷ്യാ, നിൻെറ ഈ നശ്വര ശരീരം, ആയിരം സുഷിരങ്ങൾ ഉളള തോണിയാണ്; നിൻെറ പുണ്യകർമ്മങ്ങൾ നിന്നെ കടത്തും, നിൻെറ പാപകർമ്മങ്ങൾ നിന്നെ മുക്കും.

 നിൻെറ കൊട്ടാരങ്ങളും, വാഹനങ്ങളും, സൈന്യങ്ങളും, മററും

ഒരു ദിവസം മണ്ണോടു മണ്ണായി പോവും, അതിന്ന് മുകളിൽ പുല്ലും, മുളളും മുളക്കും.

നിൻെറ രൂപത്തിലും, സമ്പത്തിലും ഗർവ്വിക്കേണ്ടാ; സാധു ജനങ്ങളെ ദുഷിക്കുകയും വേണ്ടാ; ഇന്നോ, നാളേയോ, നിനക്ക് എല്ലാം ഉപേക്ഷിക്കേണ്ടി വരും, പാമ്പ് തൻെറ ചട്ട ഊരുന്നതുപോലെ!

' മോഷ്‍ടിച്ച്  ധനം  ശേഖരിക്കുന്നതിന്നു  പകരം,

ശാശ്വതമായ രാമനാമത്തെ മോഷ്‍ടിക്കു; നിൻെറ അന്തിമയാത്രയിൽ, നിനക്ക് തുണയായി വരും.

നമ്രതയോടും, ഭക്തിയോടും കൂടി ജീവിക്കു; ഈശ്വരൻ തരുന്നതെല്ലാം തൃപ്‍തിയോടെ സ്വീകരിക്കു. ഭക്തൻെറ നായയും സത്സ്വഭാവിയായിരിക്കും, നിർദ്ദയൻെറ കുഡുംബം പോലും അവിശ്വാസികൾ ആയിരിക്കും. ഭക്തൻെറ നായ ഈശ്വരകീർത്തനങ്ങൾ കേൾക്കുന്നു; നിർദ്ദയൻെ മനസ്സ് ദുഷ്‍ടചിന്തകളിൽ മുഴുകുന്നു.

മഞ്ഞപ്പൊടിയുടെ നിറം മഞ്ഞ, ചുണ്ണാമ്പിൻെറ നിറം വെളള; പക്ഷേ രണ്ടും കൂടി ചേർന്നാൽ മഞ്ഞയുമില്ല, വെളളയുമില്ല; ഭക്തിയിൽ മുഴുകിയാൽ, നിൻെറ മതവും, പദവിയും നീങ്ങി, ഈശ്വരൻെറ കുങ്കുമ നിറം നിൻെറ മനസ്സിൽ നിറയും.

മുക്തിക്കുളള ദ്വാരം കടുകുമണിയെക്കാളും ചെറുതാണ്; ആനയുടെ വലുപ്പമുളള നിൻെറ മനസ്സ് എങ്ങനെ കടക്കും? ഞാൻ സത്ഗുരുവിനെ ശരണം പ്രാപിച്ചു; ഗുരുവിൻെറ കടാക്ഷത്താൽ, മുക്തിദ്വാരം വിശാലമായി തുറന്നു; എനിക്ക് എളുപ്പം കടക്കുവാൻ സാധിച്ചു.

എനിക്ക് കുടിലോ, വീടോ, ഗ്രാമമോ, പേരോ, പദവിയോ ഒന്നും ഇല്ല; എൻെറ വിശ്വാസം: ഈശ്വരൻ അതൊന്നും ഗണിക്കുകയില്ലെന്നാണ്; ഈശ്വരൻെറ സന്നിധിക്കു മുമ്പിൽ മരിക്കാൻ, ഞാൻ ആഗ്രഹിക്കുന്നു;

'ഇതാരാണ് എൻെറ  സന്നിധിക്കു മുമ്പിൽ കിടക്കുന്നത്? ' 

എന്ന് ഈശ്വരൻ ചോദിക്കകയില്ലെന്നാണ്, എൻെറ വിശ്വാസം. ഞാൻ പാപം ചെയ്‍തിട്ടില്ല, ചെയ്‍യുകയുമില്ല, ചെയ്‍യാനും വയ്‍യാ; ഈശ്വരൻ എന്തു ചെയ്‍യുമെന്ന് അറിഞ്ഞുകൂടാ; ഒരു സമയം, ' കബീർ, കബീർ ' എന്ന് വിളിക്കുമോ?

ആരെങ്കിലും ഈശ്വരൻെറ നാമം സ്വപ്‍നത്തിലും ഉച്ചരിക്കുന്നുവോ, ഞാൻ എൻെറ തോലുകൊണ്ട് അവൻെറ ചെരുപ്പ് ഉണ്ടാക്കും.

നമ്മളെല്ലാം കളിമണ്ണാൽ ഉണ്ടാക്കിയ പാവകളാണ്; പക്ഷേ, മനുഷ്യൻ എന്ന പേരിൽ അറിയപ്പെടുന്നു. നമ്മളെല്ലാം കുറച്ചു ദിവസത്തെ വിരുന്നുകാരായാലും, ഒട്ടേറെ സ്‍തലം പിടിച്ച്, ഗർവ്വിഷ്‍ഠരായി വസിക്കുന്നു.

എൻെറ ദേഹത്തെ ഞാൻ മൈലാഞ്ചിയായി അരച്ചു; എന്നിട്ടും, അങ്ങുന്ന് എന്നെ വിളിച്ചില്ല; അരച്ച മൈലാഞ്ചിയെ, അങ്ങുന്ന് പാദങ്ങളിൽ പുരട്ടിയില്ല.

സർവ്വേശരാ, അങ്ങയുടെ മുക്തിദ്വാരത്തിൽ കൂടി മനുഷ്യർ തുടർച്ചയായി വന്നും, പോയും കൊണ്ടിരിക്കുന്നു; എനിക്ക് ആ ദ്വാരത്തെ വിട്ടുപോവാൻ എങ്ങനെ കഴിയും?

ഞാൻ സംസാരസാഗരത്തിൽ മുങ്ങിച്ചാവുകയായിരുന്നു; എൻെറ സത്കർമ്മങ്ങൾ ഒരു ക്ഷണത്തിൽ എന്നെ രക്ഷിച്ചു.

ഈ മനുഷ്യ ശരീരം മരത്താൽ ഉണ്ടാക്കിയ പാത്രമാണ്; അതിനെ ദുഷ്‍കർമ്മങ്ങളായ ചൂളയിൽ വെക്കരുതേ.

ഓ, മനുഷ്യാ, നീ കരിമ്പിനെ ചവച്ചു, ചവച്ച്, നല്ലവണ്ണം മധുരരസം ആസ്വദിക്കുന്നു; അതേ വിധത്തിൽ പുണ്യം നേടുവാൻ പ്രയത്നിക്കു. നിൻെറ ജീവിതത്തിൽ ധർമ്മം ഇല്ലെങ്കിൽ, ആരും നിന്നെ ബഹുമാനിക്കുകയില്ല.

ഞാൻ ഈശ്രൻെറ നായ ആണ്, മോത്തി എന്നാണ് പേര്; എൻെറ കഴുത്തിൽ ഒരു ചങ്ങലയുണ്ട്; ഈശ്വരൻ എന്നെ നയിക്കുന്ന വഴിയിൽ ഞാൻ പോവുന്നു.

മററുളളവർക്ക് നിൻെറ ജപമാല കാണിക്കേണ്ടാ; നീ നിൻെറ മനസ്സിൽ ഈശ്വനെ സ്‍മരിക്കുന്നില്ല; നിൻെറ ജപമാല കൊണ്ട് എന്താ പ്രയോജനം?

നദി കടക്കുന്ന തോണിയിലെ യാത്രീകർ സ്വൈരസല്ലാപങ്ങൾ ചെയ്‍തുകൊണ്ടിരിക്കും. അക്കരയിൽ എത്തിയാൽ പിരിഞ്ഞുപോവും; പിന്നെ തമ്മിൽ തമ്മിൽ കണ്ടു മുട്ടുകയില്ല. ജീവിതവും അതേപോലെത്തന്നെ.

സപ്‍ത സമുദ്രങ്ങളേയും മഷി ആക്കുവാനും, സകല സസ്യങ്ങളേയും പേനകൾ ആക്കുവാനും, ഭൂമിയെ മുഴുവനും കടലാസ്സ് ആക്കുവാനും, എനിക്കു കഴിഞ്ഞാൽ തന്നെയും, ഈശ്വരൻെറ സ്‍തുതികളെ എഴുതുവാൻ കഴിയുകയില്ല!

നെയ്‍ത്തുകാരനായ എൻെറ താഴ്ന്ന ജാതി എന്നെ എന്തു ചെയ്യും? ഞാൻ എല്ലാ ബന്ധനങ്ങളേയും അറുത്തിരിക്കുന്നതിനാൽ, എൻെറ ഹൃദയവാസി ആയ ഈശ്വരൻ എന്നെ കെട്ടിപ്പിടിച്ചിരിക്കുന്നു.

മനസ്സ്, ഒരു പക്ഷിയെപ്പോലെ പത്തു ദിക്കുകളിലും പറക്കുന്നു; ഏങ്ങനെയുളള കൂട്ടുകെട്ട് വെക്കുന്നുവോ, അതിന്ന് ചേർന്ന ഫലങ്ങൾ അസ്വദിക്കുന്നു.

മുളളുച്ചെടിയുടെ അടുത്ത് വളരുന്ന വാഴ മരത്തിൻെറ ഇലകൾ, കാററടിക്കുമ്പോൾ, മുളളുകളാൽ കീറപ്പെട്ട് നശിക്കുന്നു. ദുഷിച്ച കൂട്ടുകെട്ടിൽ ചേർന്ന്, എൻെറ ജീവിതവും നാശമായി. ഇതേപോലെ, അവിശ്വാസികളോടെ കൂട്ടുകെട്ട് വെക്കരുതേ.

കാട്ടുതീയിൽ അകപ്പെട്ടു കത്തുന്ന മരം കരഞ്ഞുകൊണ്ട് പറയുന്നു: "ഈശ്വരാ, എന്നെ കൊല്ലൻെറ കയ്യിൽ ഏൽപിക്കരതേ; അവൻ എന്നെ രണ്ടാമതും കത്തിക്കും."

കബീർ അനവധി ജനങ്ങളെ തൻെറ ശിഷ്യരാക്കി, പക്ഷേ, ഈശ്വരനെ തൻെറ സഖാവാക്കിയില്ല. ഈശ്വരനെ കാണുവാൻ പലവിധവും ശ്രമിച്ചു, പക്ഷേ മനസ്സാക്ഷി എല്ലാ സമയത്തും വിട്ടേച്ചുപോയി.

നീ സംസാരമായ വൃക്ഷത്തിൻെറ ഏതു കൊമ്പിൽ നിന്നാലും, ഈശ്വരൻെറ അനുഗ്രഹം ഇല്ലെങ്കിൽ, അത് പൊട്ടിപ്പോവും.

എന്തു ഗതി വന്നാലും, ഞാൻ അവിശ്വാസികളോട് ചേരുകയില്ല; ഉണങ്ങിയ റൊട്ടി മാത്രമേ ആഹാരമായി കിട്ടുന്നു വെങ്കിലും, ഞാൻ സന്മാർഗ്ഗികളോട് ചേർന്ന് ഈശ്വരകാരുണ്യം തേടും. അവിശ്വാസികളുടെ മനസ്സ് കറുത്ത കമ്പിളി പോലെയാണ്; എത്ര പ്രാവശ്യം അലക്കിയാലും, വെളുക്കുകയില്ല.

നിൻെറ മനസ്സിനെ ക്ഷൌരം ചെയ്യു, ശിരസ്സിനെ വേണ്ടാ; കർമ്മങ്ങൾ ചെയ്യന്നതെല്ലാം മനസ്സാണ്, ശിരസ്സല്ല. നിൻെറ ദേഹവും, ധനവും, മററും പോയ്ക്കോട്ടേ; എന്നാലും, മനസ്സാക്ഷിയെ ഈശ്വരനാമത്തിൽ സ്ഥിരമാക്കു.

പുണ്യാത്മാക്കളെ കാണുവാൻ തനിച്ചു പോവു, കൂട്ടുകാരാരും വേണ്ടാ, തിരിഞ്ഞു നോക്കാതെ പോവു, പോയ്ക്കൊണ്ടിരിക്കു; തീർച്ചയായും നീ ലക്ഷ്യത്തിൽ എത്തും.

ലോകം മുഴുവനും സംസാര ബന്ധനങ്ങളിൽ കുടുങ്ങിയിരിക്കുന്നു; നീ സംസാര ബന്ധനങ്ങളിൽ നിന്ന് അകന്നു നിൽക്കു.

ഗോതമ്പുമാവിൽ  ഉപ്പ്  കലരുന്നതുപോലെ, 

നിൻെറ ശരീരം സ്വർണ്ണ വർണ്ണമായാലും കാണാതെയാവുന്നു.

എൻെറ നേത്രങ്ങൾ അങ്ങയുടെ രൂപത്തെ കാണട്ടേ; എൻെറ കർണ്ണങ്ങൾ അങ്ങയുടെ നാമങ്ങളെ കേൾക്കട്ടേ; എൻെറ നാവ് അങ്ങയുടെ നാമങ്ങളെ ഉച്ചരിക്കട്ടേ; എൻെറ ഹൃദയം അങ്ങയുടെ തൃപ്പാദങ്ങളെ പൂജിക്കട്ടേ! അങ്ങയുടെ കരുണയാൽ, ഞാൻ സ്വർഗ്ഗ-നരകങ്ങളിൽ വീഴാതെ, സദാസമയവും, അങ്ങയുടെ തൃപ്പാദങ്ങളിൽ ലയിച്ചിരിക്കണേ.

കൊററികൾ (Flamingo) കുഞ്ഞുങ്ങളെ കൂട്ടിൽ വിട്ടേച്ച്, ആഹാരം തേടുവാൻ വളരെ ദൂരെ ദൂരെ പോവുന്നു; പക്ഷേ, തൻെറ കുഞ്ഞുങ്ങളെ എപ്പോഴും ഓർത്തുകൊണ്ടിരിക്കുന്നു. ഇതേപോലെ മനുഷ്യൻെറ മനസ്സും, സദാ സമയവും ധനത്തിനെ ഓർത്തുകൊണ്ടിരിക്കുന്നു.

ആകാശം മുഴുവനും കാർമേഘങ്ങളാൽ മൂടിയിരുന്നാലും, ജലാശയങ്ങളെല്ലാം കരകവിഞ്ഞു ഒഴുകിയാലും, വേഴാമ്പലിൻെറ ദാഹം, പുതുമഴയുടെ ഒരു തുളളിയാലേ ശമിക്കൂ.

അരയന്നം തൻെറ ഇണയോട് രാത്രിയിൽ പിരിഞ്ഞിരുന്നാലും, സൂർയ്യോദയത്തിൽ ഇണയോട് കൂടി ചേരുന്നു. പക്ഷേ, ഈശ്വരനിൽ നിന്ന് വേർപെട്ടു ജീവിക്കുന്നവർ, പകലിലും, രാത്രിയിലും ഈശ്വരനെ ഓർമ്മിക്കുന്നില്ല.

ഓ, ശംഖേ, നീ സമുദ്രത്തിൻെറ ആഴത്തിൽ തന്നെ ഇരിക്കു; സമുദ്രത്തിൽ നിന്ന് പുറത്തുവന്നാൽ, മനുഷ്യൻ നിന്നെ പ്രഭാതസമയത്തിൽ ക്ഷേത്രങ്ങളിൽ നിന്ന് അലറുവാൻ പറയും.

ഓ, മനുഷ്യാ, ഉറങ്ങിക്കിടക്കേണ്ടാ; എണീററു ഈശ്വനെ ധ്യാനിക്കു; ഒരു ദിവസം നീ കാലുകൾ വിടർത്തി ഉറങ്ങിപ്പോവും. ഓ, മനുഷ്യാ, ഉറങ്ങിക്കിടക്കേണ്ടാ; എണീററു ഈശ്വനെ കീർത്തിക്കു; ഈശ്വരനെ നിൻെറ മനസ്സിൽ സ്ഥിരമായി സ്ഥാപിക്കു.

കരിപ്പിടിച്ച പാത്രത്തെ തൊട്ടാൽ, കുറച്ചു കരി നിൻെറ ദേഹത്തിലാവും. ദുഷ്‍ടജനങ്ങളോടു കൂട്ടുകെട്ട് ചേർന്നാൽ, നിൻെറ മനസ്സും കുറച്ച് ദുഷിക്കും.

ഇന്നലെ വരേ നീ ഈശ്വരനെ ഓർമ്മിച്ചില്ല; ഇപ്പോൾ വാർദ്ധക്യവും വന്നു കഴിഞ്ഞു; അടുത്തുതന്നെ നിൻെറ വീട് (ശരീരം) കത്തിപ്പോവും; അപ്പോൾ നീ എന്താണ് എടുത്തുകൊണ്ടു പോവുക?

തോട്ടത്തിലെ മാവുമരങ്ങളിൽ, മാങ്ങകൾ പഴുത്തു നിൽക്കുന്നു; ആദ്യം കാക്കകൾ കൊത്തിയാൽ, ഉടമസ്ഥന്ന് എങ്ങനെ കിട്ടും? അതേപോലെ, മനസ്സിനെ ദുഷ്‍ടചിന്തകൾ കവർന്നാൽ, ഈശ്വരസ്‍മരണങ്ങൾ എങ്ങനെ വരും?

വിഗ്രഹങ്ങളെ പൂജിക്കലും, തീർത്ഥ സ്‍നാനങ്ങളും, കാഷായവസ്ത്രം ധരിക്കലും, ജപമാല തിരിക്കലും, മററും, മററും, അഭംഗ ഭക്തി ഇല്ലെങ്കിൽ, അന്ധകാരമായ നദിയിൽ മുഴുകിയതു പോലെയാണ്.

അന്നന്നു ചെയ്യേണ്ട കാർയ്യങ്ങൾ, അന്നന്നേ ചെയ്‍തു തീർക്കണം; പിന്നേക്കു നീട്ടി വെച്ചാൽ, കുന്നുപോൽ അവ കൂടീടും. മരണം നിൻെറ തലക്കു മീതെ തൂങ്ങി നിൽക്കുമ്പോൾ, ആർക്കറിയാം, നിനക്കു ചെയ്യാൻ കഴിയുമോ എന്ന്?

ഈശ്വരൻ കസ്‍തൂരി പോലെയും, ഭക്തന്മാർ വണ്ടുകൾ പോലെയും; എത്രത്തോളം അവനെ സ്‍തുതിക്കുന്നുവോ, അത്രത്തോളം അവൻ മനസ്സിൽ വസിക്കുന്നു.

അവിശ്വാസിയേക്കാളും, ഒരു പന്നി നല്ല ജീവിയാണ്; പന്നി ഗ്രാമത്തെ വൃത്തിയാക്കി വെക്കുന്നുണ്ടല്ലോ!

" ഞാൻ ക്ഷേത്രത്തിൻെറ വഴിയിലുളള ഒരു കൂഴാങ്കല്ലാവാം; പക്ഷേ, അവിടേക്കു വരുന്ന ദർശകൻെറ കാലിൽ ഇടറുമല്ലോ. ഞാൻ ക്ഷേത്രത്തിൻെറ വഴിയിലുളള പൂഴി ആവാം; പക്ഷേ, വരുന്ന ദർശകൻെറ ദേഹത്തിൽ ഒട്ടിപ്പിടിക്കുമല്ലോ. ഞാൻ ക്ഷേത്രത്തിൻെറ ഉപയോഗത്തിന്നു വേണ്ട വെളളമാവാം; പക്ഷേ, ചിലപ്പോൾ തണുത്തും, ചിലപ്പോൾ ചൂടായും ഇരിക്കുമല്ലോ. അവസാനം ഞാൻ ഈ ആശകളെല്ലാം ത്യജിച്ചു, ഈശ്വരൻെറ പാദപത്മങ്ങളിൽ ശരണം അടഞ്ഞു.

" ഏതു മനുഷ്യൻ ആദ്യം തുടങ്ങി, തൻെറ അന്ത്യസമയം വരെ, ഈശ്വരസ്‍മരണത്തിൽ നിലച്ചുനിൽക്കുന്നുവോ, അവന്ന് തുല്യമായി ഭൂലോകത്തിൽ ഒരു വസ്‍തുവും ഇല്ല.

" ഓ, മനുഷ്യാ, മായാമോഹങ്ങളെ ത്യജിച്ചാലും, ഗർവ്വത്തെ അടക്കിയില്ലെങ്കിൽ എല്ലാം നിഷ്‍ഫലമാവും. എത്രയോ യോഗികളേയും, മഹർഷികളേയും, ഗർവ്വം നശിപ്പിച്ചിരിക്കുന്നു.

" എവിടെ ആത്മജ്ഞാനം ഉണ്ടോ, അവിടെ ധർമ്മം ഉണ്ട്; എവിടെ അസത്യം ഉണ്ടോ, അവിടെ പാപം ഉണ്ട്; എവിടെ ലോഭം ഉണ്ടോ, അവിടെ മൃത്യു ഉണ്ട്; എവിടെ ക്ഷമ ഉണ്ടോ, അവിടെ ഈശ്വരൻ ഉണ്ട് !

" ദുഖം വന്നാൽ മാത്രം, നീ ഈശ്വരനെ പ്രാർത്ഥിക്കുന്നു;

സുഖം വന്നാൽ,  ഈശ്വരനെ മറന്നു പോവുന്നു.
സുഖത്തിലും  ഈശ്വരനെ  പ്രാർത്ഥിച്ചാൽ, ദുഖം എന്തിന് വരും?

" നിസ്വാർത്ഥമായി രണ്ടു പേരെ സേവിക്കു:

 ഈശ്വരനേയും,  ഭക്തജനങ്ങളേയും.
ഈശ്വരൻ  ജന്മ-മരണചക്രത്തിൽ  നിന്ന്  മുക്തി  നൽകുന്നു;
ഭക്തജനങ്ങൾ  നാമോച്ചാരണം  ചെയ്യുവാൻ  പ്രേരിപ്പിക്കുന്നു.

" ഈശ്വരനെ പ്രാപിക്കുവനുളള വഴി ചെങ്കുത്തായ മലയാണ്;

ജനങ്ങൾ  മതവിദ്വാന്മാരും, മതപണ്ഡിതരും,
കാണിച്ചുകൊടുക്കുന്ന  എളുപ്പമായ വഴിയിൽ  പോവുന്നു;
ഞാൻ  ഭക്തി മാർഗ്ഗത്താൽ,  ആ  ചെങ്കുത്തായ  മല  കയറുന്നു.

" തന്നസ്‍തുതി ചെയ്‍തു നടക്കുന്നവർ, എപ്പോഴും അതൃപ്‍തരാണ്;

വിനീതരായ മനുഷ്യർ  തന്നസ്‍തുതി ചെയ്‍തു നടക്കുന്നില്ല,
അവർ  ദേവന്മാരേയും, ദീനന്മാരേയും  ഒരുപോലെ  വീക്ഷിക്കുന്നു,

" നക്ഷത്രങ്ങൾ പ്രഭാതസമയത്തിൽ മറയുന്നതുപോലെ,

 ഈ  നശ്വരമായ  ശരീരവും  മറഞ്ഞുപോവും;
ഈശ്വരൻെറ  നാമം  മാത്രം  പ്രകാശിച്ചു  കൊണ്ടിരിക്കും!
ഓ, കബീർ, ഈശ്വരൻെറ  നാമത്തെ  ദൃഢമായി പിടിക്കു!

" ദുഷ്‍ടജനങ്ങളുടെ നടുവിൽ ജീവിക്കേണ്ടി വന്നാലും, ഭക്തൻ, ഭക്തിമാർഗ്ഗത്തിൽ സ്ഥിരമായി നിൽക്കുന്നു. ചന്ദനമരത്തിൻെറ ചുററും പാമ്പുകളുടെ പുററുണ്ടായിരുന്നാലും, ചന്ദനമരം അതിൻെറ സുഗന്ധം വിടുന്നില്ല.

" ഓ, മുളളാ, പളളിയുടെ മിനാരത്തിൽ കയറി.

അളളാഹു  അൿബറിനെ  ഉച്‍ഛസ്വരത്തിൽ  വിളിക്കേണ്ടാ;
നീ ആരേ വിളിക്കുന്നുവോ, അവനെ നിൻെറ ഹൃദയത്തിൽ കാണാം.

" സർവ്വേശ്വരനേയോ, സജ്ജനങ്ങളേയോ ആദരിക്കാത്ത വീടുകൾ

ശ്‍മശാനതുല്യമാണ്; ദുർദേവതകളുടെ  നിവാസസ്ഥലമാണ്.

" ഞാൻ മക്കയിലേക്ക് തീർത്ഥയാത്ര ചെയ്യാൻ പോവുമ്പോൾ,

അളളാഹു  അൿബർ  എന്നെ  വഴിയിൽ  കണ്ടുമുട്ടി  ചോദിച്ചു:-
"ആരാണ് നിന്നോടു പറഞ്ഞത്, ഞാൻ  അവിടെ മാത്രമേ ഉളളു എന്ന്?"

" നിൻെറ ഹൃദയം ശുദ്ധമായിരുന്നാൽ, അളളാഹു അൿബറിൻെറ സന്നിധിയിൽ നിനക്കു നിൽക്കാം; ആരും നിന്നെ കുററപ്പെടുത്തുകയില്ല.

" 'എൻേറത്' എന്ന് എൻെറ മനസ്സിൽ ഒന്നുമില്ല,

  ഉളളതെല്ലാം  അങ്ങയുടെതാണ്.
  അങ്ങയുടേതെല്ലാം,  അങ്ങേക്കു സമർപ്പിച്ചാൽ,
 എനിക്കു  നഷ്‍ടം  ഒന്നും  ഇല്ലല്ലോ.

" 'അങ്ങുന്ന്, അങ്ങുന്ന്' എന്ന് പറഞ്ഞ്,

 എൻെറ  മനസ്സ്  അങ്ങയിൽ  ലയിച്ചു;
എൻെറയും, മററുളളവരുടേയും തമ്മിലെ വ്യത്യാസം നീങ്ങിയപ്പോൾ,
എവിടെ നോക്കിയാലും, എനിക്കു അങ്ങയെ മാത്രമേ കാണുന്നുളളു!

" ദുഷ്‍ടചിന്തകളും, തെററായ ആശകളും മനസ്സിൽ വെച്ച്, അതൊന്നും നിറവേറാതെ, മനുഷ്യർ നിരാശരായി പോവുന്നു. ആരെല്ലാം ഈശ്വരനെ സ്‍മരിക്കുന്നുവോ, അവരെല്ലാം സന്തോഷത്തോടെ ജീവിക്കുന്നു. സന്തുഷ്‍ടരായ അവരെയെല്ലാം, ഈശ്വരൻ രക്ഷിക്കുന്നു.

" ഭൂമിയിൽ പുണ്യവാന്മാരും, പാപികളും വസിക്കുന്നു; പുണ്യവാന്മാർ ഭൂമിക്കൊരു ഭാരമല്ല, അവർ അനുഗ്രഹീതരാണ്. പാപികളാണ് ഭൂമിയുടെ വലിയ ഭാരം.

" നെല്ലിനെ കുത്തി കുത്തി, ഉമിയെ വേർപെടുന്നതുപോലെ,

ദുഷ്‍ടജനങ്ങളോടു ചേർന്നവരെ, യമധർമ്മരാജാവ് ശിക്ഷിക്കുന്നു.

" ആരും എൻെറ ബന്ധുല്ല, ഞാൻ ആരുടേയും ബന്ധുവല്ല;

എന്നെ സൃഷ്‍ടിച്ചവനിൽ തന്നെ, ഞാൻ ലയിച്ചു പോവും.

" ധാന്യം പൊടിക്കുമ്പോൾ ശേഖരിച്ചത്, ഉപയോഗപ്രദം;

പൊടിച്ചത്  മണ്ണിൽ  വീണുപോയാൽ,  ഉപയോഗശൂന്യം.

" എല്ലാം അറിഞ്ഞിരുന്നും, മനുഷ്യൻ പലേ തെററുകളും ചെയ്യുന്നു;

കത്തുന്ന വിളക്ക്  കയ്യിൽ  വെച്ചുകൊണ്ട്, കിണററിൽ വീണപോലെ!

" സർവ്വേശ്വരനെ ഞാൻ പ്രേമിക്കുമ്പോൾ, മൂഢർ എന്നെ തടയുന്നു;

ആത്മാവും, ശ്വാസവും ഈശ്വരൻെറ കയ്യിൽ ഉളളപ്പോൾ,
എങ്ങനെ ഈശ്വരനെ വിട്ടേച്ചു നിൽക്കും?

" ഓ, മനുഷ്യാ, നിൻെറ വീടും, ധനവും, ആഭരണങ്ങളും,

അവസാനമായി, ആറടിയോ, സ്വൽപം കൂടുതലോ  ആയ,
 മണ്ണോടു  മണ്ണായി  മറഞ്ഞുപോവുമല്ലോ.

" ആശകളെല്ലാം നിരാശകളാവും, ഈശ്വരകടാക്ഷം ഇല്ലെങ്കിൽ;

നീ എത്ര തുനിഞ്ഞാലും, നിനക്കു വിധിച്ചതേ കിട്ടുകയുളളു.

" ഓ, മനുഷ്യാ, നിൻെറ ശരീരം ഒരു മൺകുടമാണ്;

ദുഷ്‍ടചിന്തകളും, പാപകർമ്മങ്ങളും നിറക്കാതെ,
സത്കർമ്മങ്ങളും, ഭഗവാൻെറ നാമങ്ങളും നിറച്ചാൽ,
ആ പാത്രം സുരക്ഷിതമായിരിക്കും; ഇല്ലെങ്കിൽ ഉടഞ്ഞുപോവും.

" ശരീരം ഒരു വാഴത്തോട്ടമാണ്; മനസ്സ് മദം പിടിച്ച ആനയും;

ആത്മജ്ഞാനമായ രത്നം അങ്കുശവും; സത്ഗുരു ആനപ്പാകനും.

" ഈശ്വരനാമങ്ങളായ അമൂല്യരത്നങ്ങളെ അഹോരാത്രം ഉച്ചരിക്കു,

 നീ  നിൻെറ  ഗൃഹസ്ഥകർമ്മങ്ങളിൽ  മുഴുകിയിരുന്നാലും,
അന്ത്യസമയത്തിൽ  നാമങ്ങൾ  നിനക്കു  തുണയായി  വരും.

" ഈശ്വരൻ ഒരു വൃക്ഷമാണ്; പുണ്യാത്മാവായ ഭക്തൻ നിഴലാണ്;

ജീവികളോടുളള ദയ പഴങ്ങളാണ്; പക്ഷികൾ ആസ്വാദകരാണ്;
കബീർ,  അങ്ങനെയുളള വൃക്ഷത്തെ നടൂ; 
അതിൻെറ നിഴലും, പഴങ്ങളും, എല്ലാവരും ആസ്വദിക്കട്ടെ.

" ഈശ്വരൻ, മണലിൽ വീണുപോയ ശർക്കര പോലെയാണ്;

 ആനക്ക്  ശർക്കരയുടെ  തരികളെ  എടുക്കുവാൻ  കഴിയുകയില്ല;
 സത്ഗുരു  എന്നെ  ഉപദേശിച്ചു:- 
 ' ഉറുമ്പു പോലെ താഴ്‍മയോടെ ഇരുന്നാൽ, നിനക്ക് ആസ്വദിക്കാം'.

" മൂക്കാത്ത കടുകു, എണ്ണയും തരുകയില്ല, പൊടിയും തരുകയില്ല

ഭക്തൻ ത്രിലോചൻ പറഞ്ഞു:- "ഓ, നാം ദേവ്, മായ നിന്നെ മയക്കിയിരിക്കുന്നു; തുണികളിൽ നീ ചിത്രങ്ങൾ അടിക്കുന്നു; നിൻെറ മനസ്സിൽ ഈശ്വരധ്യാനം ഇല്ല." ഭക്തൻ നാം ദേവ് പറഞ്ഞു:- " ഓ, ത്രിലോചൻ, ഞാൻ വായിനാൽ ഈശ്വരനാമങ്ങൾ ജപിക്കുന്നു;

എൻെറ കൈകളും, കാലുകളും കൊണ്ട് പണികൾ ചെയ്യുന്നു;
മനസ്സിനെ ഈശ്വരധ്യാനത്തിൽ നിർത്തുന്നു."

ഭക്തൻ രവിദാസ് പറയുന്നു:- " ഈശ്വരൻെറ നാമമായ രത്നത്തെ ത്യജിച്ച്,

മനുഷ്യർ  എന്തിനെയെല്ലാമോ  തേടുന്നു;
തേടി തേടി,  അവസാനം അവർക്കു  നരകം കിട്ടുന്നു."

ഷേക്ക് ഫരീദിൻെറ വചനങ്ങൾ:- " ജീവാത്മാവായ വധുവിൻെറ വിവാഹം, മൃത്യുവായ വരനോടെ, മുമ്പേ തന്നെ നിശ്ചയിച്ചതാണ്; പക്ഷേ വധുവിന്ന് അറിവില്ല. ആ വിവാഹസമയം മാററുവാൻ കഴിയുകയില്ലെന്ന് വധു അറിയട്ടെ. നിശ്ചിതസമയത്ത് വരൻ വന്ന്, വധുവിനെ വിവാഹം ചെയ്യും, തൻെറ കൂടെ കൊണ്ടുപോവും; ഇതാണ് ജീവിത രഹസ്യം!

" ഈ ലോകത്തിൽ നടന്ന് നടന്ന്, ഞാൻ വലിയ ഭാണ്ഡം ശേഖരിച്ചു;

ആ  ഭാണ്ഡം എവിടെ  ഇട്ടേച്ചു പോവണമെന്ന് അറിഞ്ഞുകൂടാ.

" ഈ ലോകം പുകയുന്ന ഉമിത്തീയാണ്; ഞാൻ അറിഞ്ഞില്ല. അളളാഹു അക്ബർ എന്നോടു പറഞ്ഞു; എന്നെ രക്ഷിച്ചു.

" എൻെറ കയ്യിൽ വളരെ ചുരുക്കം കടുകുമണികളേ ഉളളു,

മുമ്പേ തന്നെ അറിഞ്ഞിരുന്നാൽ, ഞാൻ നല്ലവണ്ണം സൂക്ഷിച്ചിരിക്കും.
എൻെറ  അളളാഹു അക്ബർ സർവ്വവ്യാപിയും, ദയാലുവും ആണ്,
മുമ്പേ തന്നെ അറിഞ്ഞിരുന്നാൽ, ഞാൻ അഹങ്കാരി ആയിരിക്കയില്ല.
എൻെറ മനസ്സ് ലൌകീകവിഷയങ്ങളിൽ അലഞ്ഞു തിരിയുന്നു,
മുമ്പേ തന്നെ അറിഞ്ഞിരുന്നാൽ, ഞാൻ കെട്ടിയിടുമായിരുന്നു.
അളളാഹു അക്ബർ! എവിടെ നോക്കിയാലും, അങ്ങയെ കാണുന്നു!

" ഓ, ഫരീദ്, മററുളളവരെ ദുഷിക്കേണ്ടാ;

പകരം, നിൻെറ ഉളളിൽ തന്നേ നോക്കു;
അപ്പോൾ അറിയാം, നിൻെറ വസ്ത്രത്തിൻെറ  മലിനത.

" ഓ, ഫരീദ്, നീ ഒരു വിരൽ കൊണ്ട് അന്യനെ ആക്ഷേപിക്കുമ്പോൾ,

നിൻെറ തന്നെ  മൂന്നു വിരലുകൾ നിന്നെ ആക്ഷേപിക്കുന്നില്ലേ?

" കടുക്ക മരം നട്ടു വളർത്തി, മുന്തിരിങ്ങക്ക് ആഗ്രഹിക്കേണ്ടാ;

ആട്ടിൻെറ രോമം തിരിച്ചാൽ, പട്ടു നൂൽ കിട്ടുമോ?

" അളളാഹു അൿബറെ കാണുവാൻ പോവേണ്ട വഴിയിൽ,

മഴ പെയ്യുന്നു, ചളി നിറഞ്ഞിരിക്കുന്നു, പൂഴിക്കാററ് അടിക്കുന്നു;
എൻെറ വസ്ത്രവും, കമ്പിളിയും, തലപ്പാവും, മലിനമാവുമല്ലോ.
ഓ, ഫരീദ്, ഒരു ദിവസം നിൻെറ തല തന്നെ പൂഴിയിൽ മുങ്ങിപ്പോവും.
" ഓ, ഫരീദ്, അളളാഹു അൿബറിൻെറ ദയയാൽ കിട്ടിയ
  ഉണങ്ങിയ റൊട്ടിയും, പച്ചവെളളവും കഴിച്ച് തൃപ്‍തിയാവു;
 നെയ്യ് പുരട്ടിയ റൊട്ടി തിന്നുന്നവനെ നോക്കി അസൂയപ്പെടേണ്ടാ!

" ദു:ഖം എൻെറ പായ, ചിന്ത എൻെറ കിടക്ക,

അങ്ങയിൽ നിന്നുളള വിരഹം എൻെറ കമ്പിളി;

അളളാഹു അൿബറെ, എൻെറ യൌവനം നഷ്‍ടമായാലും, അങ്ങയിലുളള ഭക്തി നഷ്‍ടമാവരുതേ!

" പകലെല്ലാം അലഞ്ഞു തിരിഞ്ഞും, രാത്രിയെല്ലാം ഉറങ്ങിയും,

സത്കർമ്മങ്ങൾ ഒന്നും ചെയ്യാതെയും,  
അളളാഹു അൿബറിൻെറ മുമ്പിൽ നിനക്ക് നിൽക്കാൻ കഴിയുമോ?

" ഓ, ഫരീദ്, നിന്നെ അടിച്ചവനെ, നീ മറിച്ച് അടിക്കരുത്;

അവൻെറ  പാദങ്ങളെ  ചുംബിക്കു, വീട്ടിലേക്ക് തിരിച്ചു പോവു.

" ഓ, ഫരീദ്, നല്ല കർമ്മങ്ങൾ ചെയ്യേണ്ട സമയം, നീ ചെയ്‍തില്ല;

ഇപ്പോൾ നിൻെറ മുടികൾ നരച്ചു തുടങ്ങി, മൃത്യു വരാറായി;       	
 ഇനി  പശ്ചാത്തപിച്ചിട്ടു  പ്രയോജനമില്ല.

" ഓ, ഫരീദ്, മുടി കറുത്തിരിക്കുമ്പോൾ (യൌവനത്തിൽ)

 അളളാഹു അൿബറെ സ്‍മരിക്കാത്തവരിൽ,
വളരെ ചുരുക്കം പേരേ, മുടി നരക്കുമ്പോൾ (വാർദ്ധക്യത്തിൽ)
അളളാഹു അൿബറെ സ്‍മരിക്കുന്നുളളു.
ഓ, ഫരീദ്, നിൻെറ കാഴ്‍ച കുറഞ്ഞാലും, ചെവി കേൾക്കാതായാലും,
മുടികൾ നരച്ചാലും, ദേഹം ക്ഷീണിച്ചാലും, 

അളളാഹു അൿബറിൻെറ സ്‍മരണയിൽ എല്ലാം പുതിയതാവും.

" ഓ, ഫരീദ്, അളളാഹു അൿബറിൻെറ മുമ്പിൽ എത്തണമെങ്കിൽ, ആ വഴിയിലെ പുല്ലായി ഇരിക്കു ; ഒരുവൻ നിന്നെ അരിഞ്ഞു തളളും, മററൊരുവൻ ചവിട്ടിത്തളളും, അങ്ങനെ നീ അളളാഹു അൿബറിൻെറ സന്നിധിയിൽ എത്തും.

" ഓ, ഫരീദ്, പൂഴിയെ ദുഷിക്കേണ്ടാ;

 പൂഴിയെക്കാളും  വലിയതായി  ഒന്നുമില്ല;
നാം  ജീവിച്ചിരിക്കുമ്പോൾ,  അത്  നമ്മുടെ  കാലിന്നടിയിലും,
നാം  മരിച്ചാൽ, അത്  നമ്മുടെ  ശരീരത്തിന്നു മുകളിലും  ഉണ്ടല്ലോ!

" ഓ, ഫരീദ്, അത്യാഗ്രഹം ഉളള മനസ്സിൽ, ഈശ്വരൻ വസിക്കുകയില്ല;

 മഴ പെയ്യുമ്പോൾ ചോരുന്ന കുടിലിൽ, ആർക്കു നിൽക്കാൻ കഴിയും?
" ഓ, ഫരീദ്, അളളാഹു അൿബറെ തേടി, കാടുകളിൽ അലയേണ്ടാ,
അളളാഹു അൿബർ നിൻെറ ഹൃദയത്തിൽ തന്നെ വസിക്കുന്നുണ്ട്.
" ധനവാന്മാർ  സമൃദ്ധമായി  ഭക്ഷിക്കുന്നു, 
  ആ സമയത്തും,  അളളാഹു അൿബറെ  സ്‍മരിക്കുന്നില്ല;
 പാവങ്ങൾക്ക്  കഞ്ഞിയിൽ  ചേർക്കാനുളള  ഉപ്പു  പോലും ഇല്ല,
 എന്നാലും,  അളളാഹു അൿബറെ  സ്‍മരിച്ച് കഞ്ഞി കുടിക്കുന്നു.
 അവസാനസമയം വന്നാൽ, ശ്‍മശാനത്തിൽ 
  രണ്ടു  പേരും  അനാഥകളായി  ഉറങ്ങുന്നു.
" ഓ, ഫരീദ്, അളളാഹു അൿബറിൻെറ കരുണയാൽ
നിൻെറ  രണ്ടു  വിളക്കുകൾ  (നേത്രങ്ങൾ)  പ്രകാശിക്കുന്നു;
പ്രകാശം ഉളളതുവരെ, അളളാഹു അൿബറിൻെറ നാമങ്ങൾ പഠിക്കു,
അവസാനം മൃത്യു വന്ന്, രണ്ടു വിളക്കുകളേയും കെടുത്തി,
ജീവാത്മാവിനെ  കൊണ്ടു  പോവുന്നു.

" ഓ, ഫരീദ്, നിൻെറ ശരീരത്തിലെ രക്തത്തെ,

 ധനത്തിലുളള  ലോഭത്തിനാൽ മലിനമാക്കരുത്.
 അളളാഹു അൿബറിൽ വിശ്വാസം  ഉണ്ടെങ്കിൽ,
നിൻെറ  രക്തം ശുദ്ധമായിരിക്കും.
ലോഹങ്ങളെ അഗ്നിയിൽ  ഇട്ട്  ശുദ്ധീകരിക്കുന്നതു പോലെ,

അളളാഹു അൿബറിൻെറ കരുണയാൽ, നിൻെറ മനസ്സും ശുദ്ധമാവും.

" ഓ, ഫരീദ്, നിൻെറ സമ്പത്തുകളിൽ ആശ വെക്കേണ്ട,

ഒരു ദിവസം അവയെല്ലാം മണ്ണോടു  മണ്ണായിപ്പോവും;
നിൻെറ അവസാന സ്ഥലം ഓർമ്മയിരിക്കട്ടെ.
 ജീവാത്മാവിൻെറ  പ്രധാന  ശത്രു  മൃത്യു  ആണ്.

" ഓ, ഫരീദ്, അളളാഹു അൿബറിന്നു വേണ്ടി പണി ചെയ്യു,

നിൻെറ മനസ്സിലെ സംശയങ്ങളെ അകററു.

ഭക്തന്മാരും, സന്യാസികളും, വൃക്ഷങ്ങൾ പോലെ ക്ഷമയുളളവരാണ്.

" അകവും, പുറവും മലിനമായി, പാപകർമ്മങ്ങളെ തലയിൽ ചുമന്ന്, ഞാൻ നടക്കുമ്പോൾ, ജനങ്ങൾ എന്നെ സന്യാസി എന്ന് വിളിക്കുന്നു.

" ഓ, ഫരീദ്, നിൻെറ ശരീരം ഒടിഞ്ഞുപോവും,

ശ്വാസോഛ്‍വാസം  ആയ  ചരടും  പൊട്ടിപ്പോവും,
മരണദേവത  നിൻെറ  അതിഥിയായും  വരും;
പിന്നെ,  മണ്ണ്   നിൻെറ   കിടക്ക  ആവും,
ഒരു  ഇഷ്‍ടിക  നിൻെറ  തലയണ  ആവും,
അനേക  വർഷങ്ങൾ  അങ്ങനെ  കടന്നുപോവും,
അവസാനം  പുഴുക്കൾ  തിന്ന്, നീ  മണ്ണോടു  മണ്ണാവും!

" ഓ, ഫരീദ്, അവിശ്വാസിയായി ജീവിക്കേണ്ടാ;

നീ ദിനന്തോറും പളളിയിൽ വന്ന്, അഞ്ചു പ്രാർത്ഥനകൾ ചെയ്യുന്നില്ല;

നീ ശദ്ധമനസ്സോടെ, പുലർച്ചകാലത്ത് പ്രാർത്ഥിക്കുന്നില്ല; അളളാഹു അൿബറിൻെറ മുമ്പിൽ തല കുനിക്കുന്നില്ല;

നിൻെറ തല  അടുപ്പിൽ കത്തിക്കാനുളള  വിറകിന്ന് തുല്യമാണ്.
" ഓ, ഫരീദ്, നിന്നെ പെററ അമ്മ-അച്‍ഛന്മാർ എവിടേ?
 അവരെല്ലാം നിന്നെ വിട്ടേച്ചുപോയി;
ഇപ്പോഴും, നിനക്കും വിട്ടേച്ചുപോവണം എന്നുളള ബോധം വന്നിട്ടില്ല.
" ഓ, ഫരീദ്, നിൻെറ മനസ്സിലെ കുന്നും, കുണ്ടും നിരത്തി സമമാക്കു,
നരകത്തിൻെറ  തീനാളങ്ങൾ നിന്നെ  തീണ്ടുകയില്ല.
" ഓ, ഫരീദ്,  സൃഷ്‍ടികളിലെല്ലാം  സൃഷ‍ടികർത്താവുണ്ട്;
 സൃഷ്‍ടികളിലെല്ലാം  അളളാഹു അൿബറിൽ  വസിക്കുന്നു.
 എന്തിനെ കെട്ടതെന്ന് കരുതാം? 
അളളാഹു ഇല്ലാതെ അവയൊന്നുമില്ലലോ.
" ഓ, ഫരീദ്, എൻെറ തൊപ്പിൾകൊടി മുറിക്കുന്ന സമയത്ത്,
 എൻെറ  കഴുത്താണ്  മുറിച്ചിരുന്നെങ്കിൽ,
 ഈക്കണ്ട കുഴപ്പങ്ങളിൽ  എല്ലാം  വീണ്, 
  ഇത്ര കഷ്‍ടങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നില്ല.
" എൻെറ പല്ലുകളും, കാലുകളും,കണ്ണുകളും, ചെവികളും,
പ്രവർത്തിക്കാതെ ആയപ്പോൾ, ശരീരം വിലപിച്ചു പറഞ്ഞു:-
' എൻെറ കൂട്ടുകാരെല്ലാം എന്നെ വിട്ടേച്ചുപോയി!'
" ഓ, ഫരീദ്, തിന്മക്കു പകരം, നന്മയെ കൊടുക്കു,
 മനസ്സിൽ  കോപത്തിന്നു  പകരം, ശാന്തിയെ  നിറക്കു,
നിൻെറ  ശരീരം  രോഗമുക്തമാവും, മനസ്സ്  സംതൃപ്‍തമാവും!

" ഓ, ഫരീദ്, കസ്‍തൂരിയുടെ മണം രാത്രിയിൽ വരുമ്പോൾ,

ഉറങ്ങിക്കിടന്നാൽ  ആസ്വദിക്കാമോ?

" ഓ, ഫരീദ്, ഞാൻ മാത്രമേ കഷ്‍ടപ്പെടുന്നു എന്ന് വിചാരിച്ചു;

പക്ഷേ ലോകം മുഴുവനും കഷ്‍ടത്തിൽ മുങ്ങിയിരിക്കുന്നു.
കുന്നിൽ കയറി, ചുററും  നോക്കിയപ്പോൾ, 
എല്ലാ വീടുകളിലും തീ  ഉണ്ടെന്നു കണ്ടു.

" ഓ, ഫരീദ്, ഈ മനോഹരമായ ഭൂമിയിൽ,

 മുളളു  ചെടികളുടെ  ഉദ്യാനവും  ഉണ്ട്;
 സത്ഗുരുവിൻെറ  അനുഗ്രഹത്താൽ 
  ഭക്തജനങ്ങളെ  മുളളുകൾ  കുത്തുന്നില്ല.

" ഓ, ഫരീദ്, എൻെറ ശരീരം ഉണങ്ങിപ്പോയി;

കാക്കകൾ  എൻെറ  കയ്യിലെ  മാംസം  കൊത്തുന്നു;
 കാക്കകളേ,  എൻെറ  കണ്ണുകളെ  കൊത്തരുതേ;
 ഞാൻ  അളളാഹു  അൿബറെ  കാണാൻ  ആഗ്രഹിക്കുന്നു.
 
" അളളാഹു അൿബർ പറയുന്നു:- " സന്മാർഗ്ഗത്തിൽ ചലിക്കു,
നിനക്ക് എന്നെ കാണാം, എന്നോടു ചേരാം, ശാന്തമായിരിക്കാം.
നീ എന്നിൽ വിശ്വസിക്കു, ലോകം മുഴുവനും നിൻെറത്  ആവും."

" നദീ തീരത്തിൽ നിൽക്കുന്ന വൃക്ഷം,

എത്ര  ദിവസം  അവിടെ  നിൽക്കും?
ചൂളയിൽ  വെക്കാത്ത  മൺ  പാത്രത്തിൽ,
 എത്ര  നേരം  വെളളം  നിൽക്കും?

" ഓ, ഫരീദ്, നദിക്കരയിൽ ഒരു കൊററി കളിച്ചുകൊണ്ടിരിക്കുന്നു;

പെട്ടെന്ന്,  ഒരു പരുന്ത് അതിനെ റാഞ്ചിക്കൊണ്ടു പോവുന്നു;
ഈശ്വരനായ പരുന്ത് റാഞ്ചുമ്പോൾ, കളിയെല്ലാം മറന്നുപോവുന്നു;
നീ ചിന്തിക്കാത്തതെല്ലാം ഈശ്വരൻ ചെയ്യുന്നു.

" ഓ, ഫരീദ്, ശരീരത്തെ നല്ലവണ്ണം പുഷ്‍ടിപ്പെടുത്തി,

 മനുഷ്യൻ ആശാഭരിതമായ ജീവിതം നയിക്കുന്നു;
അവസാനം മൃത്യു വന്ന്, എല്ലാ ബന്ധുക്കളും കാൺകെ,
അവനെ, നാല്  ആളുകളുടെ ചുമലിൽ കേററുന്നു.
അവൻ ചെയ്‍ത കർമ്മങ്ങൾ മാത്രംഅവൻെറ കൂടെ പോവുന്നു.

" ഓ, ഫരീദ്, കാട്ടിൽ വസിക്കുന്ന പക്ഷികൾ,

മണ്ണിലും, വേരിലും കൊത്തി കൊത്തി ജീവിക്കുന്നു;
എന്നാലും, ഈശ്വരനിൽ നിന്ന് അകന്നു പോവുന്നില്ല.

" ഓ, ഫരീദ്, ഋതുക്കൾ മാറുന്നു, മരങ്ങളിലെ ഇലകൾ കൊഴിയുന്നു,

നാലു ദിക്കുകളിലും തേടി നോക്കീട്ടും, ഉറങ്ങാനുളള സ്ഥലം കിട്ടീല.

" ഓ, ഫരീദ്, എൻെറ വസ്ത്രങ്ങളെ കീറുമാറാപ്പാക്കി,

ഇപ്പോൾ ഞാൻ ഒരു കരിമ്പടം മാത്രം ധരിക്കുന്നു;
ഈശ്വരനെ കാണാൻ പററുന്ന വസ്ത്രങ്ങൾ മാത്രം ധരിക്കുന്നു.
ഓ, നാനൿ, വസ്ത്രങ്ങളെ കീറുമാറാപ്പാക്കിയും,
കരിമ്പടം മാത്രം ധരിക്കുന്നതും  എന്തിനാ?
നിൻെറ വീട്ടിൽ ഇരുന്നും കൊണ്ട് ഈശ്വരനെ കാണാം,
പക്ഷേ, മനസ്സ് ശരിയായ സ്ഥലത്തിൽ ഇരിക്കണം.

" ഓ, ഫരീദ്, നിൻെറ ധനത്തിലും, ദേഹത്തിലും ഗർവ്വിക്കേണ്ടാ;

അന്ത്യസമയത്ത്  അവയെല്ലാം, മഴയിൽ നിന്ന മണൽക്കുന്നാവും.

" ഓ, ഫരീദ്, പുലർച്ചക്ക് എണീററിട്ടില്ലെങ്കിൽ, നീ ഒരു ജീവശ്ശവമാണ്;

നീ  അളളാഹു അൿബറെ സ്‍മരിച്ചില്ലെങ്കിലും, 
 അളളാഹു അൿബർ  നിന്നെ മറന്നിട്ടില്ല.

" ഓ, ഫരീദ്, സുഖത്തേയും, ദു:ഖത്തേയും സമമായി വീക്ഷിക്കു,

മനസ്സിൽ നിന്ന്  ദുഷ്‍ടചിന്തകളെ  അകററു,
 അളളാഹു അൿബറിൻെറ സന്നിധിയിൽ എത്താം.

" ഓ, ഫരീദ്, ലോകമെല്ലാം നട്ടം തിരിയുന്നു, നീയും അതിൽ ചേരുന്നു;

അളളാഹു അൿബറിൽ ദൃഢവിശ്വാസമുളള ജീവാത്മാ, ചേരുന്നില്ല.

" ഓ, ഫരീദ്, നിൻെറ ഹൃദയം ഈ ലോകത്തിൽ മയങ്ങി ഇരിക്കുന്നു,

 പക്ഷേ, ഈ ലോകത്താൽ അതിന്ന് ഉപയോഗമില്ല.
 സന്യാസികൾ ആവുന്നത്, നെയ്യു പുരട്ടിയ റൊട്ടി 
 തിന്നുന്നതു പോലെ,  അത്ര എളുപ്പമല്ല, 
 ആ സ്ഥിതി സത്കർമ്മങ്ങളാലേ ലഭിക്കു.

രാത്രിയുടെ ആദ്യ യാമത്തിൽ ഈശ്വരസ്‍മരണയോടെ കിടന്നാൽ, ബ്രഹ്മ മുഹൂർത്തത്തിൽ, ഈശ്വരാനുഗ്രഹങ്ങളോടെ ഉണരാം.

ഓ, നാനൿ, നിൻെറ മനസ്സിൽ, ക്ഷമയെ വില്ലാക്കി, ക്ഷമയെ ഞാണാക്കി, ക്ഷമയെ ശരമാക്കി, തൊടുത്തുവിടു, ഈശ്വരൻ ആ ശരത്തെ ലക്ഷ്യത്തിൽ എത്തിക്കും. ക്ഷമയുളളവൻ, ക്ഷമയോടെ ജീവിക്കുന്നു, തൻെറ ജീവിതം ഈശ്വരന്ന് അർപ്പിക്കുന്നു. ഇങ്ങനെ നീ ഒരു ചെറിയ അരുവിയിൽ നിന്ന്, വലിയ നദി ആവും.

ശരീരത്തെ വളച്ചു, തിരിച്ചു, കാലുകൾ തളർന്നു, തലകീഴായി നടന്നു, എന്നിട്ടും ഈശ്വരനെ കണ്ടു മുട്ടിയില്ല; അവൻ എൻെറ ഹൃദയത്തിൽ വസിക്കുന്നത്, ഞാൻ അറിഞ്ഞില്ല.

ഈശ്വരൻെറ കാരുണ്യം നേടുവാൻ, ഏതാണ് വാക്ക്, ഏതാണ് സത്ഗുണം, ഏതാണ് മന്ത്രം, ഏതാണ് വസ്ത്രം?

നമ്രതയായ  വാക്കിനാലും, ക്ഷമയായ സത്ഗുണത്താലും,

മൃദു ഭാഷണമായ മന്ത്രത്താലും, നെയ്‍ത വസ്ത്രത്താൽ, ഓ, സോദരീ, നിനക്ക് ഈശ്വരനെ വശീകരിക്കാം!

ഓ,നാനൿ, നീ ബുദ്ധിമാൻ ആണെങ്കിൽ, താഴ്‍മയോടിരിക്കു; നിനക്ക് അധികാരം ഉണ്ടെങ്കിൽ, ശാന്തമായിരിക്കു; നിൻെറ കയ്യിൽ കുറച്ചേ ഉളളുവെങ്കിലും, മററുളളവർക്കും കൊടുക്കു; അങ്ങനത്തെ ഭക്തനെ വിരളമായേ കാണുകയുളളു.

ഓ,നാനൿ, ആരേയും ദുഷിക്കരുത്; ദൈവം എല്ലാവരുടേയും മനസ്സിൽ വസിക്കുന്നു. ആരുടേയും ഹൃദയത്തെ വേദനിപ്പിക്കരുത്; എല്ലാവരുടേയും ഹൃദയം അമൂല്യ രത്നമാണ്. നിനക്ക് ദൈവാനുഗ്രഹം വേണമെങ്കിൽ, എല്ലാവരേയും ആത്മാർത്ഥമായി സ്നേഹിക്കുക.

ഓ, മനസ്സേ, എലിയായ നീ, ശരീരമായ കുണ്ടിൽ വസിക്കുന്നു; ധനത്തിനാൽ ഗർവ്വിഷ്‍ടനായി, മൂഢനെപ്പോലെ അലഞ്ഞു തിരിയുന്നു; നിൻെറ കുടുംബാംഗങ്ങളിൽ മോഹിച്ചു കഴിയുന്നു; നീ വിതച്ച അഹങ്കാരത്തിൻെറ വിത്തുകൾ മുളച്ച്, നിന്നെ ദുഷ്‍ടമാർഗ്ഗങ്ങളിൽ കുടുക്കുന്നു. എത്ര തിന്നാലും, നിനക്ക് തൃപ്‍തി വരുന്നില്ല. മൃത്യുരൂപമായ പൂച്ച, വായും തുറന്ന്, നിന്നെ നോക്കുന്നു. ഓ, മനസ്സേ, ഈശ്വരനെ ധ്യാനിക്കു, ഈ ലോകം ഒരു സ്വപ്‍നമാണ്.

ഈശ്വരൻെറ പാദാരവിന്ദങ്ങളിൽ ലയിച്ച ഭക്തൻ, ആയുധങ്ങളാൽ മുറിവേൽക്കുകയില്ല,

കയറുകളാൽ  കെട്ടപ്പെടുകയില്ല,

അഗ്നിക്ക് ഇരയാവുകയില്ല, വെളളത്തിൽ മുങ്ങിപ്പോവുകയില്ല, ദണ്ണം-ദീനങ്ങൾ ബാധിക്കുകയില്ല, മനോവികാരങ്ങളാൽ ദുഖിതനാവുകയില്ല; നാമസ്‍മരണം ചെയ്‍തുകൊണ്ട് അവൻ മുക്തി നേടുന്നു.

ഹേ, ഓംകാരരൂപാ, ഓരോരു യുഗങ്ങളിലും അങ്ങുന്ന് ഓരോരു അവതാരം എടുത്ത്, സജ്ജനങ്ങളെ രക്ഷിച്ചും, ദുർജ്ജനങ്ങളെ ശിക്ഷിച്ചും, സത്യവും, ധർമ്മവും നിലനിർത്തിയിരിക്കുന്നു. അഞ്ഞൂറു വർഷങ്ങൾക്കു മുമ്പിൽ, അങ്ങുന്ന്, ശ്രീ ഗുരു നാനൿ ദേവ് ആയി ഭൂമിയിൽ വന്ന്, സിഖ് മതം സ്ഥാപിച്ചു, ധർമ്മം നിലനിർത്തി! തുടർന്ന്, ശ്രീ ഗുരു അംഗദ് ദേവ്, ശ്രീ ഗുരു അമർ ദാസ്, ശ്രീ ഗുരു രാം ദാസ്, ശ്രീ ഗുരു അർജ്ജുൻ ദേവ്, ശ്രീ ഗുരു ഹർഗോവിന്ദ്, ശ്രീ ഗുരു ഹർ രായ്, ശ്രീ ഗുരു ഹർ കിഷൻ, ശ്രീ ഗുരു തേഗ് ബഹാദൂർ, ശ്രീ ഗുരു ഗോവിന്ദ് സിംഗ്, എന്നീ ഗുരുക്കളായി വന്ന്, അധർമ്മത്തിൻെറ പിടിയിൽ നിന്ന്, ധർമ്മത്തെ രക്ഷിച്ചു! ഇന്നും അങ്ങുന്ന്, ശാശ്വതമായ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിൻെറ അവതാരത്തിൽ, ധർമ്മം നിലനിർത്തി വരുന്നു!

*** ശ്രീ ഗുരു ഗ്രന്ഥ് സാഹേബ് സമാപ്‍തം. *** 00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)00:00, 4 ജനുവരി 2024 (UTC)~~ *** വാഹേ ഗുരു ! വാഹേ ഗുരു ! *** *********************************

                                     ഉപസംഹാരം  
                                     -------------------
  ശ്രീ  നാരായണ  ഗുരു  ഉപദേശിച്ച  ദൈവദശകം  ഇവിടെ  
ചേർത്തുവാൻ  ഭക്തജനങ്ങളുടെ   അനുവാദം  അപേക്ഷിക്കുന്നു. 

ദൈവദശകം


ദൈവമേ! കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ; നാവികൻ നീ, ഭവാബ്ധിക്കൊ‌രാവി വൻതോണി നിൻപദം.

ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്‌പന്ദമാകണം.

അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നുതന്നെ ഞങ്ങൾക്കു തമ്പുരാൻ.

ആഴിയും തിരയും കാറ്റുമാഴവും പോലെ ഞങ്ങളും മായയും നിൻ മഹിമയും നീയുമെന്നുള്ളിലാകണം.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ, സൃഷ്ടിക്കുള്ള സാമഗ്രിയായതും.

നീയല്ലോ മായയും മായാവിയും മായാവിനോദനും നീയല്ലോ മായയെ നീക്കിസ്സായൂജ്യം നൽകുമാര്യനും.

നീ സത്യം ജ്ഞാനമാനന്ദം നീതന്നെ വർത്തമാനവും ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോർക്കിൽ നീ.

അകവും പുറവും തിങ്ങും മഹിമാവാർന്ന നിൻ പദം പുകഴ്ത്തുന്നൂ ഞങ്ങളങ്ങു ഭഗവാനേ, ജയിക്കുക.

ജയിക്കുക മഹാദേവ, ദീനാവനപരായണാ, ജയിക്കുക ചിദാനന്ദ, ദയാസിന്ധോ ജയിക്കുക.

ആഴമേറും നിൻ മഹസ്സാമാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.

(ശ്രീ നാരായണ ഗുരു)


ക്ഷമാപണം -----------------

 ആമോദം  പൂണ്ടു  ചൊല്ലുവിൻ  നാമങ്ങൾ 
ആനന്ദം  പൂണ്ടു  ബ്രഹ്മത്തിൽ  ചേരുവാൻ.
മതിയുണ്ടെങ്കിലൊക്കെ  മതിയിതു
തിരുനാമത്തിൽ  മാഹാത്മ്യമാമിതു;
പിഴയാകിലും  പിഴകേടെന്നാകിലും 
തിരുവുളളമരുളുക  ഭഗവാനെ.    
    (പൂന്താനം  നമ്പൂതിരി)
    --------------------------------

*** വാഹേ ഗുരു ! വാഹേ ഗുരു ! ***

        *********************************
"https://ml.wikisource.org/w/index.php?title=Guru_granth_saheb&oldid=218474" എന്ന താളിൽനിന്ന് ശേഖരിച്ചത്