ശ്രീമഹാഭാഗവതം/ഹരിനാമകീർത്തനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഗവതം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
ഹരിനാമകീർത്തനം

ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞുടനേ
ആങ്കാരമായതിനു നീ തന്നെ സാക്ഷിയിതു
ബോധം വരുത്തുവതിനാളായി നിന്ന പര
മാചാര്യ രൂപ ഹരി നാരായണായ നമഃ

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ
പണ്ടേ കണക്കെ വരുവാൻ നിൻ കൃപാവലിക
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ

ആനന്ദ ചിന്മയ ഹരേ ഗോപികാരമണ!
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ! നാരായണായ നമഃ

അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെന്നുറയ്ക്കുമള-
വാനന്ദമെന്തു ഹരി നാരായണായനമഃ

ഹരിനാമകീർത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുൾ ചെയ്ക ഭൂസുരരും
നരനായ് ജനിച്ചുഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുൾക നാരായണായ നമഃ

ശ്രീമൂലമായ പ്രകൃതീങ്കൽ തുടങ്ങി ജന-
നാന്ത്യത്തൊളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി
കർമ്മത്തിനും പരമ നാരായണായ നമഃ

ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
കർപ്പോളപോലെജനനാന്ത്യേന നിത്യഗതി
ത്വൽഭക്തി വർദ്ധനമുദിക്കേണമെന്മനസി
നിത്യം തൊഴായ് വരിക നാരായണായ നമഃ

ണത്താരിൽ മാനിനി മണാളൻ പുരാണപുരു-
ഷൻ ഭക്തവത്സലനന്താദിഹീനനതി
ചിത്തത്തിലച്യുത! കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ

പച്ചക്കിളിപ്പവിഴപാൽ വർണ്ണമൊത്തനിറ-
മിച്ഛിപ്പവർക്കു ഷഡാധാരം കടന്നു പരി-
വിശ്വസ്ഥിതി പ്രളയസൃഷ്ടിക്കു സത്വരജ-
സ്തമോഭേദനാഥ ഹരി നാരായണായ നമഃ

തത്ത്വത്തിനുള്ളിലുദയം ചെയ്തിരുന്ന പൊരു-
ളെത്തീടുവാൻ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കു തക്കൊരുപദേശം തരും ജനന-
മറ്റീടുമന്നവനു നാരായണായ നമഃ

യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്തനുടെ
സമ്പൂർണ്ണലിഖ്യതഗിരം കേട്ടു ധർമ്മപതി
എമ്പക്കലുളള ദുരിതം പാർത്തുകാണുമള-
വംഭോരുഹാക്ഷ! ഹരിനാരായണായ നമഃ

നക്ഷത്ര പംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങുയർന്നളവിൽ
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്ക യെന്നടിമ നാരായണായ നമഃ

മൽ പ്രാണനും പരനുമൊന്നെന്നുറപ്പവനു
തൽ പ്രാണദേഹവുമനിത്യം കളത്ര ധനം
സ്വപ്നാദിയിൽ പലതു കണ്ടിട്ടുണർന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമഃ

അൻപേണമെൻ മനസ്സിൽ ശ്രീനീലകണ്ഠഗുരു
മംഭോരുഹാക്ഷമിഹ വാഴ്ത്തുന്നു ഞാനുമിഹ
അമ്പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലൻപോടുചേർക്ക ഹരിനാരായണായ നമഃ

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീർത്തിപ്പതിന്നരുൾക! നാരായണായ നമഃ

ഇക്കണ്ട വിശ്വമതുമിന്ദ്രാദി ദേവകളു
മർക്കേന്ദുവഹ്നികളൊടൊപ്പം ത്രിമൂർത്തികളും
അഗ്രേ വിരാട് പുരുഷ! നിന്മൂലമക്ഷരവു-
മോർക്കായ് വരേണമിഹ നാരായണായ നമഃ

ഈ വന്ന മോഹമകലെപ്പോവതിന്നു പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകിൽ
ജീവന്നുകൃഷ്ണഹരി ഗോവിന്ദരാമ തിരു-
നാമങ്ങളൊന്നൊഴികെ നാരായണായ നമഃ

ഉള്ളിൽ കനത്ത മദമാത്സര്യമെന്നിവക-
ളുള്ളോരുകാലമുടനെന്നാകിലും മനസി
ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു
നല്ലൂഗതിക്കുവഴി നാരായണായനമഃ

ഊരിന്നു വേണ്ട ചില ഭാരങ്ങൾ വേണ്ടതിന്
നീരിന്നുവേണ്ട നിജദാരങ്ങൾ വേണ്ടതിന്ന്
നാരായണാച്യുതഹരേ! എന്നതിന്നൊരുവർ
നാവൊന്നേവേണ്ടു ഹരിനാരായണായ നമഃ

ൠതുവാ‍യ പെണ്ണിനുമിരപ്പന്നു ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ

ൠഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ ക-
ളിപ്പാവയെന്നു പറയുന്നതാകിലും മനസി-
ആവോ നമുക്കു തിരിയാതെന്നുറച്ചു തിരു-
നാമങ്ങൾ ചൊൽക ഹരി നാരായണായ നമഃ

ഌസ്മാമാദി ചേർ‍ത്തൊരു പൊരുത്തം നിനയ്ക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
ഒരു കോടി കോടി തവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമഃ

ൡകാരമാദിമുതലായിട്ടു ഞാനുമിഹ
കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരി നാരായണായ നമഃ

എണ്ണുന്നു നാമജപരാഗാദിപോയിടുവാ-
നെണ്ണുന്നിതാറുപടികേറികടപ്പതിനു
കണ്ണും മിഴിച്ചിവനിരിക്കുന്നൊരേ നിലയി-
ലെണ്ണാവതല്ല ഹരി നാരായണായ നമഃ

ഏകാന്തയോഗികളിലാകാംക്ഷകൊണ്ടു പര-
മേകാന്തമെന്നവഴി പോകുന്നിതെന്മനവും
കാകൻ പറന്നു പുനരന്നങ്ങൾ പോയവഴി
പോകുന്നപോലെ ഹരിനാരായണായനമഃ

ഐയഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നൗവ്വണ്ണനമെട്ടുമുടനെൺ‌മ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതിൽ
മേവുന്ന നാഥ! ജയ നാരായണായ നമഃ

ഒന്നിന്നു തത്വമിതു ദേഹത്തിനൊത്തവിധം
എത്തുന്നിതാർക്കുമൊരു ഭേദം വരാതെ ഭൂവി
മർത്ത്യന്റെ ജന്മനില പാപം വെടിഞ്ഞിടുകി-
ലെത്തുന്നു മോക്ഷമതിൽ നാരായണായ നമഃ

ഓതുന്നു ഗീതകളിതെല്ലാമിതെന്ന പൊരു-
ളേതെന്നു കാണ്മതിനു പോരാ മനോബലവു-
മേതെങ്കിലും കിമപി കാരുണ്യമിന്നു തവ
സാധിക്കവേണ്ടു ഹരി നാരായണായ നമഃ

ഔദുംബരത്തിൽ മശകത്തിന്നു തോന്നുമതിൻ
മീതേകദാപി സുഖമില്ലെന്നു തൽ‌പരിചു
ചേതോവിമോഹിനി മയക്കായ്ക മായതവ
ദേഹോഹമെന്നിവയിൽ നാരായണായ നമഃ

അംഭോജസംഭവനുമൻപോടുനീന്തിബത!
വന്മോഹവാരിധിയിലെന്നേടമോർത്തു മമ
വൻപേടിപാരമിവനൻ‌പോടടായ്‌വതിനു
മുമ്പേ തൊഴാമടികൾ നാരായണായ നമഃ

അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ
മുല്പാടുചെന്നു കയറിട്ടോരു കിങ്കരരെ
പിൽപ്പാടുചെന്നഥ തടുത്തോരു നാൽ‌വരെയു-
മപ്പോലെ നൗമി ഹരി നാരായണായ നമഃ

കഷ്ടം! ഭവാനേയൊരു പാണ്ഡ്യൻ ഭജിച്ചളവ-
ഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാൽക്കഥ കടിപ്പിച്ചതെന്തിനിതു
മോർക്കാവതല്ല ഹരി നാരായണായ നമഃ

ഖട്വാംഗനെന്ന ധരണീശന്നു കാൺകൊരുമു-
ഹൂർത്തേന നീ ഗതി കൊടുപ്പാനുമെന്തു വിധി?
ഒട്ടല്ലനിൻ കളികളിപ്പോലെ തങ്ങളിൽ വി-
രുദ്ധങ്ങളായവകൾ നാരായണായ നമഃ

ഗർവ്വിച്ചുവന്നൊരു ജരാസന്ധനോടുയുധി-
ചൊവ്വോടെ നില്പതിനു പോരാ നിനക്കുബലം!
അവ്വാരിധൗ ദഹനബാണം തൊടുത്തതു തി-
ളപ്പിപ്പതിന്നുമതി നാരായണായ നമഃ

ഘർമ്മാതപം കുളിർന്നിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നെത്തിരഞ്ഞുമറുകിച്ചാമൃഗാക്ഷികളെ-
വൃന്ദാവന്ത്തിലഥ നാരായണായ നമഃ

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ
ഊനം വരുത്തിയൊരു നക്തഞ്ചരിക്കുബത!
കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു! ഹരി നാരായണായ നമഃ

ചമ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നുയുധി തേർപൂട്ടിനിന്നു ബത!
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടു കൊന്നതുമൊ-
രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ

ഛന്നത്വമാർന്ന കനൽ പോലെ നിറഞ്ഞുലകിൽ
മിന്നുന്ന നിന്മഹിമയാർക്കും തിരിക്കരുത്
അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രെ തോന്നി ഹരി നാരായണായ നമഃ

ജന്തുക്കളുള്ളിൽ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂർണ്ണാത്മനാ സതതം
തന്തും മണിപ്രകരഭേദങ്ങൾപോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമഃ

ഝംകാരനാദമിവ യോഗീന്ദ്രരുള്ളിലുമി-
തോതുന്നഗീതകളിലും പാൽപയോധിയിലും
ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു-
മാനന്ദരൂപ! ജയ ഹരി നാരായണായ നമ!

ഞാനെന്നുമീശ്വരനിതെന്നും വളർന്നളവു-
ജ്ഞാനദ്വയങ്ങൾ പലതുണ്ടായതിന്നുമിഹ!
മോഹം നിമിത്തമതു പോകും പ്രകാരമപി
ചേതസ്സിലാക ഹരി നാരായണായ നമഃ

ടങ്കം കുരംഗവുമെടുത്തിട്ടു പാതിയുടൽ
ശംഖും രഥാംഗവുമെടുത്തിട്ടു പാതിയുടൽ
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നു മോഹമതു നാരായണായ നമഃ

ഠായങ്ങൾ ഗീതമിവ നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്നപോലെ പര-
മേകാക്ഷരത്തിലിതടങ്ങുന്നു സർവ്വവുമി-
താകാശസൂക്ഷ്മതനു നാരായണായ നമഃ

ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി-
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പംകളഞ്ഞു നിലയാറും കടപ്പതിന്നു
തുമ്പങ്ങൾ തീർക്ക ഹരി നാരായണായ നമഃ

ഢക്കാമൃദംഗതുടിതാളങ്ങൾ കേട്ടനുഭ-
വിക്കാമിതിന്നിലയിലിന്നേടമോർത്തു മമ
പാർക്കുന്നതല്ല മനമാളാനബദ്ധകരി
തീൻ കണ്ടപോലെ ഹരി നാരായണായ നമഃ

ണത്വാപരം പരിചു കർമ്മവ്യപായമിഹ
മദ്ധ്യേഭവിക്കിലുമതില്ലെങ്കിലും കിമപി
തത്വാദിയിൽ‌ പരമുദിച്ചോരുബോധമനു-
ചിത്തേ വരേണ്ടതിഹ നാരായണായ നമഃ

തത്ത്വാർത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത!
ശബ്ദങ്ങളുള്ളിൽ വിലസീടുന്നതിന്നടിയിൽ
മുക്തിക്കുകാരണമിതേ ശബ്ദമെന്നു തവ
വാക്യങ്ങൾ തന്നെ ഹരി നാരായണായ നമഃ

ഥല്ലിന്നു മീതെ പരമില്ലെന്നുമോർത്തുമുട-
നെല്ലാരൊടും കുതറിവാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ, നാരായണായ നമഃ

ദംഭായവൻ‌മരമതിന്നുള്ളിൽനിന്നു ചില
കൊമ്പും തളിർത്തവധിയില്ലാത്ത കായ്കനികൾ
അൻപേറിയത്തരുവിൽ വാഴായ്‌വതിന്നുഗതി
നിൻ പാദഭക്തി ഹരി നാരായണായ നമഃ

ധന്യോഹമെന്നുമതി മന്യോഹമെന്നുമതി-
പുണ്യങ്ങൾ ചെയ്ത പുരുഷൻ ഞാനിതെന്നുമതി
ഒന്നല്ല കാൺകൊരു കൊടുങ്കാടു ദന്തിമയ-
മൊന്നിച്ചു കൂടിയതു, നാരായണായ നമഃ

നന്നായ്ഗതിക്കൊരുസഹസ്രാരധാരയിലി-
തന്നീറ്റിൽ നിൻകരുണ വൻമാരി പെയുതുപുനഃ‍‍
മുന്നം മുളച്ചമുളഭക്തിക്കുവാഴ്ത്തുവതു-
മിന്നേ കൃപാനിലയ! നാരായണായ നമഃ

പലതും പറഞ്ഞു പകൽ കളയുന്ന നാവുതവ
തിരുനാമകീർത്തനമിതതിനായ് വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടുമോക്ഷഗതി
എളുതെന്നുകേൾപ്പു ഹരി നാരായണായ നമഃ

ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലമൂത്രമായ തടി പലനാളിരുത്തിയുടൻ-‍
അളവില്ലയാതെ വെളിവകമേയുദിപ്പതിനു
കളയായ്ക കാലമിനി നാരായണായ നമഃ

ബന്ധുക്കളർത്ഥഗൃഹ പുത്രാദിജാലമതിൽ
ബന്ധിച്ചവന്നുലകിൽ നിൻ തത്ത്വമോർക്കിലുമി-
തന്ധന്നുകാട്ടിയൊരു കണ്ണാടിപോലെ വരു-
മെന്നാക്കിടൊല്ല ഹരി നാരായണായ നമഃ

ഭക്ഷിപ്പതിന്നു ഗുഹപോലെ പിളർന്നു മുഖ-
മയ്യോ കൃതാന്തനിഹ പിൻപേ നടന്നു മമ
എത്തുന്നു ദർദ്ദുരമുരത്തോടെ പിമ്പെയൊരു
സർപ്പം കണക്കെ ഹരി നാരായണായ നമഃ

മന്നിങ്കൽ വന്നിഹ പിറന്നന്നുതൊട്ടുപുന-
രെന്തൊന്നു വാങ്മനസു ദേഹങ്ങൾ ചെയ്തതു
എന്തിന്നു മേലിലതുമെല്ലാം നിനക്കുഹൃദി-
സന്തോഷമായ് വരിക നാരായണായ നമഃ

യാതൊന്നു കണ്ടതതു നാരായണ പ്രതിമ
യാതൊന്നു കേൾപ്പതതു നാരായണ ശ്രുതികൾ
യാതൊന്നു ചെയ്‌വതതു നാരായണാർച്ചനകൾ
യാതൊന്നതോക്കെ ഹരി നാരായണായ നമഃ

രവികോടിതുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാൻ കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാ‍ദികൗസ്തുഭവു-
മകമേ ഭവിപ്പതിന്നു നാരായണായ നമഃ

ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീരണ്ടുശക്തികള-
തിങ്കേന്നുദിച്ചവകൾ നാരായണായ നമഃ

വദനം നമുക്കു ശിഖി വസനങ്ങൾ സന്ധ്യകളു-
മുദരം നമുക്കു ദധിയുലകേഴു രണ്ടുമിഹ
ഭുവനം നമുക്കു ശിവനേത്രങ്ങൾ രാത്രി പക-
ലകമേ ഭവിപ്പതിനു നാരായണായ നമഃ

ശക്തിക്കു തക്കവഴിയിത്ഥം ഭജിപ്പവനു
ഭക്ത്യാപിദേഹദൃഢ വിശ്വാസമോടുബത
ഭക്ത്യാകടന്നു തവ തൃക്കാൽ പിടിപ്പതിന-
യയ്ക്കുന്നതെന്നു ഹരി നാരായണായ നമഃ

ഷഡ്വൈരികൾക്കു വിളയാട്ടത്തിനാക്കരുതു
ചിത്താംബുജം തവഹി സദ്ധ്യാ‍നരംഗമതിൽ
തത്രാപിനിത്യവുമൊരിക്കാലിരുന്നരുൾക
സത്യസ്വരൂപ ഹരി നാരായണായ നമഃ

സത്യം വദാമി മമ ഭൃത്യാദിവർഗ്ഗമതു-
മർത്ഥം കളത്രഗൃഹ പുത്രാദിജാലമതും
ഒക്കെ ത്വദർപ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാൽക്കൽവീണു ഹരി നാരായണായ നമഃ

ഹരനും വിരിഞ്ചനുമിതരമരാധിനായകനു-
മറിയുന്നതില്ല തവ മറിമായതൻ മഹിമ
അറിവായ്, മുതൽക്കരളിലൊരുപോലെ നിന്നരുളും
പരജീവനിൽ തെളിക നാരായണായ നമഃ

ളത്വം കലർന്നിതുലകാരത്തിനപ്പരി‍ചു
തത്ത്വം നിനയ്ക്കിലൊരു ദിവ്യത്വമുണ്ടു തവ
കത്തുന്ന പൊന്മണിവിളക്കെന്നപോലെ ഹൃദി
നിൽക്കുന്ന നാഥ! ഹരി നാരായണായ നമഃ

ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ല തവ പരമാക്ഷരസ്യ പൊരുൾ
അറിയായുമായ് വരിക നാരായണായ നാമ:

കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവോടുപാർത്തു പിഴ വഴിപോലെ തീർത്തരുൾക
ദുരിതാബ്ധിതൻ നടുവിൽ മറിയുന്നവർക്കു പര-
മൊരുപോതമായ് വരിക നാരായണായ നമഃ

മദമത്സരാദികൾ മനസ്സിൽ തൊടാതെ ദിന-
മിതുകൊണ്ടു വാഴ്ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേൾക്കതാനിതൊരു മൊഴിതാൻ പഠിപ്പവനും
പതിയാ ഭവാംബുധിയിൽ നാരാ‍യണായ നമഃ

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണായ സകലസന്താപ നാശന
ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ