ശിവപുരാണം/ഉമേശാനവ്രതമാഹാത്മ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
  • ഉമേശാനവ്രതത്തിന്റെ മഹത്വം കേട്ടുകൊണ്ടാലും
  • സുമേധാസുസ്ഥിരന്മാരേ! മുനീന്ദ്രശ്രോതിരിയന്മാരേ!
  • ധരിത്രീദേവനുണ്ടായികശ്ചിദാനർത്തഭൂപന്റെ
  • ധരിത്രീമണ്ഡലേ വേദരഥനെന്നിങ്ങനെ നാം‌മ്‌നാ
  • ഗൃഹസ്ഥൻ ബുദ്ധിമാൻ ധീരൻ വിനീതൻ കർമ്മവാൻ ധർമ്മി
  • ദരിദ്രന്മാരിലാർദ്രത്വം കലർന്ന ഭൂസുരശ്രേഷ്ഠൻ
  • ജലധിക്കിന്ദിരാപോലെ ഹിമവാനംബികാപോലെ
  • കുലസ്ത്രീ ധന്യയാം കന്യാ ജനിച്ചു ഭൂമിദേവന്നു
  • ശാരദേന്ദുപ്രകാശത്തെജ്ജയിക്കും കന്യകയ്ക്കന്നു
  • ശാരദാശാരദായെന്നു പേരുമേറ്റം പുകൾ പൊങ്ങി
  • പന്തിരണ്ടുവയസ്സായി പാണിപീഡോചിതം കാലം
  • വന്നടുത്തൂമുലരണ്ടും കുരുത്തു യൌവനകാലം
  • അതുകാലമരചന്റെ സേവകൻ പത്മനാഭാഖ്യൻ
  • മുതുവിപ്രൻ വന്നു രണ്ടാം വിവാഹത്തിന്നപേക്ഷിച്ചു
  • അപായം വന്നുപോയെന്റെ മുമ്പിൽ വേട്ട ഗൃഹിണിക്കു
  • എന്തുചെയ്യാം കർമ്മമില്ല പുത്രനൊന്നും ലഭിച്ചില്ല
  • എനിക്കു കന്യകാദാനം ചെയ്കെടോ! താൻ മടിക്കേണ്ടാ
  • തനിക്കു നന്നിതു മേലിൽ തനിക്കും മന്നവൻ ബന്ധു
  • മുതുക്കൻ ചെന്നു ചോദിച്ചാൽ മടിക്കും താതമാതാക്കൾ
  • പതുക്കെദ്ദാനവും ചെയ്യും ചാർച്ചയിൽ ചേർച്ചയുണ്ടാകിൽ
  • എനിക്കങ്ങെൺപതും നാലും വയസ്സേ ചെന്നതുമുള്ളു
  • ജനിക്കും പുത്രനിക്കാലം പലർക്കും പക്ഷമീവണ്ണം
  • അതുകേട്ടപ്പൊഴേ വേദരഥനും തദ്ഗൃഹിണിയും
  • അധികം കുണ്ഠിതം ചിത്തേ വളർന്നു ദൈവമെന്നോത്തു
  • കൊടുത്തു വിപ്രനായ്ക്കൊണ്ടു പുത്രിയെത്താൻ കൊടുക്കാഞ്ഞാൽ
  • തടുത്തു കൊണ്ടുപോം നാടുവാഴിയെന്ന ഭയത്തോടെ
  • മുതുക്കൻ ബ്രാഹ്മണൻ വേളി കഴിച്ചു തദ്ഗൃഹേ നിന്നു
  • പതുക്കെസ്സന്ധ്യാനേരത്തു വടി കുത്തിപ്പുറപ്പെട്ടു
  • പുഴയിൽച്ചെന്നുകൊണ്ടർഗ്ഘ്യം കഴിച്ചിങ്ങു വരുന്നേരം
  • വഴിയിൽ നിന്നൊരു പാമ്പു കടിച്ചു കാലനൂർ പുക്കാർ
  • അതുകേട്ടു വിഷാദം പൂണ്ടവന്റെ ബന്ധുവർഗ്ഗങ്ങ-
  • ളതിന്നുയോഗ്യമാകുന്ന ശേഷകർമ്മങ്ങളും ചെയ്തു
  • കാമിനീശാരദാതാനും കളഞ്ഞു കണ്ഠസൂത്രത്തെ
  • കമനീയാംഗിമാർമൌലി കരഞ്ഞുമേവിനകാലം
  • ധ്രുവനെന്നു യശസ്സുള്ള മഹാവിപ്രൻ മഹാവിദ്വാൻ
  • ശിവനെന്നു മനക്കാമ്പിലുറച്ചു മേവിനശാന്തൻ
  • തപോവൃദ്ധൻ വയോവൃദ്ധൻ ജ്ഞാനവൈര്യാഗ്യതോവൃദ്ധൻ
  • കൃപാശാലീസുഖീധീമാനങ്ങൊരുനാളങ്ങെഴുന്നള്ളി
  • കണ്ണുരണ്ടുമവനൊട്ടും കാഴചയില്ലെന്നതേയുള്ളൂ
  • പുണ്യവാനാന്ത്രജ്ഞാനങ്കൊണ്ടുസർവം ഗ്രഹിക്കുന്നു
  • തന്നുടെ ശിഷ്യരെക്കൊണ്ടു പാണിപത്മം പിടിപ്പിച്ചു
  • വന്നിതുശാരദതാനും വസിക്കും മന്ദിരം തന്നിൽ
  • താതമാതാക്കളെങ്ങാനും ദൂരവേപോയോരുനേരം
  • തദ്ദേശൻ ബ്രാഹ്മണശ്രേഷ്ഠൻ ചെന്നിതുശാരദാഗേഹേ
  • ശാരദതാനതുനേരം ചെന്നുടൻ വന്ദനം ചെയ്തു
  • വാരിപുഷ്പാർഘ്യസംഭാരംകൊണ്ടു സൽക്കാരവും ചെയ്തു
  • ഭദ്രപീഠേ വസിപ്പിച്ചു മാർഗ്ഗഖേദം ശമിപ്പിച്ചു
  • ഭദ്രസൌജന്യവാക്യങ്ങൾ പറഞ്ഞു ഭക്തിവിശ്വാസാൽ
  • എണ്ണതേച്ചുകുളിപ്പിച്ചു ദേവകാര്യം കഴിപ്പിച്ചു
  • വെണ്ണയും പാൽ പഴം തേനും നല്ല ചോറും ഭുജിപ്പിച്ചു
  • മെത്തമേൽ വെള്ളവസ്ത്രങ്ങൾ വിരിച്ചാശു ശയിപ്പിച്ചു
  • ചിത്തമോദം വരുത്തിനാനന്തികേനിന്നു വന്ദിച്ചു
  • എത്രയും തുഷ്ടനാം ഭൂമിദേവനാശിസ്സുകൾ ചെയ്തു
  • പുത്രരത്നം തനിക്കുണ്ടാം ഭർത്തൃസൌഖ്യം ലഭിച്ചീടും
  • കന്യകാരത്നമേ നിന്റെ ഭക്തിയും വൃത്തിയും കണ്ടാലന്യ
  • സാമാന്യമല്ലേതും പ്രസാദിച്ചേനഹം ബാലേ!
  • എന്നതുകേട്ടുര ചെയ്തു ശാരദവ്യാകുലത്തോടെ
  • എന്നുടെ ഭാഗ്യഹീനത്വം ബോധിയാതെ വരം നൽകി
  • കന്യകാത്വം വേർപെടുത്താൻ മാത്രമേകൻ മഹാവൃദ്ധൻ
  • എന്നെവേട്ടുദിവം പുക്കാനെന്നുടെ ഭാഗ്യദോഷാൽ
  • ബാല്യവൈധവ്യവും വന്നു വസിക്കുന്നേനഹം വിദ്വൻ!
  • കല്യനാം നിന്നുടെ വാക്യം വ്യർത്ഥമായ്‌വന്നതുകഷ്ടം
  • ശാരദാഭാരതികേട്ടു പറഞ്ഞു ഭൂസുരശ്രേഷ്ഠൻ
  • കാരണമെനിക്കെന്തെനിക്കേവം തോന്നുവാനെന്തെടോ ബാലേ!
  • കണ്ണുകാണായ്ക കൊണ്ടേവം പറഞ്ഞേനെന്നുവന്നാലും
  • നിർണ്ണയം നമ്മുടെ വാക്യം നിഷ്ഫലമാകയില്ലല്ലോ
  • ആര്യനാം ഞാനുര ചെയ്താൽ കാര്യമായിബ്ഭവിക്കേണം
  • സൂര്യദേവനുദിക്കുമ്പോൾ കൂരിരുട്ടു ശമിക്കേണം
  • ഉമേശാനവ്രതം പുണ്യം സമാരംഭിക്ക നീ ബാലേ!
  • ക്രമേണത്വന്മനോമോദം സർവദാ സംഭവിച്ചീടും
  • അശേഘാക്ഷയം സാരം ശാരദേ! നീ ഗ്രഹിച്ചാലും
  • വിശേഷിച്ചു സന്തതിക്കും ഭർത്തൃസൌഖ്യത്തിനും മുഖ്യം
  • മേഷമാസം ധനുമാസമിവരണ്ടാലൊരുമാസേ
  • തോഷമോടേതുടങ്ങേണം പാർവതീശപ്രസാദാർത്ഥം
  • തിങ്ങളിൽ തിങ്ങളിൽ രണ്ടുപതിന്നാംകുമഷ്ടമിയും
  • തിങ്ങിന ഭക്തി കൈക്കൊണ്ടു നോറ്റുകൊൾക മഹാഭാഗേ!
  • ഉഷയ്ക്കുമ്പോൾ കുളിക്കേണം വെള്ളവസ്ത്രം ധരിക്കേണം
  • വിഷഗ്രീവാലയം തന്നിൽച്ചെന്നിരുന്നു ജപിക്കേണം
  • പുഷ്പമാല്യങ്ങളെക്കൊണ്ടും പട്ടുകൊണ്ടും വിതാനിച്ചു
  • ശില്പമാം മണ്ഡപം തന്നിൽ പത്മമിട്ടങ്ങതിന്മീതേ
  • ധാന്യകുംഭം നിറച്ചാശു വെച്ചു പൂജിച്ചതിന്മീതേ
  • ധന്യമാം കാഞ്ചനം കൊണ്ടു രണ്ടു രൂപങ്ങളുണ്ടാക്കി
  • പാർവതീരൂപവും പിന്നെ ശങ്കരരൂപവും രണ്ടും
  • പൂർവഭാഗേ മുഖ്യമായി പ്രതിഷ്ഠിച്ചു വഴിപോലെ
  • ധൂപദീപാദികൾകൊണ്ടു പൂജയും ചെയ്തുകൊള്ളേണം
  • സൂപവും പായസം പക്വം നിവേദ്യം ചെയ്തുകൊള്ളേണം
  • തൽക്ഷണം ഭൂസുരന്മാരെബ്ഭുജിപ്പിച്ചു യഥാശക്തി
  • ദക്ഷിണ ചെയ്തുടൻ താനും ഭുജിച്ചുകൊൾക നീ ബാലേ!
  • ഏകസംവത്സരമേവം വ്രതം ചെയ്ക മുടങ്ങാതെ
  • ശോകമെന്നാൽ ശമിച്ചീടും കാമമെല്ലാം ലഭിച്ചീടും
  • വീതശങ്കം വിപ്രവാക്യം ഗ്രഹിച്ചു ശാരദ താനും
  • താതമാതാക്കളും വന്നുവണങ്ങിവിപ്രനെബ്ഭക്ത്യാ
  • ഗുരുക്കന്മാരിതാവന്നു വണങ്ങുന്നു മഹാഭാഗ!
  • തെരിക്കെന്നാശിഷാപാപം ശമിപ്പിച്ചീടുക ബ്രഹ്മൻ!
  • ഇത്തരം ശാരദ തന്റെ ഗിരം കേട്ടു മുനിശ്രേഷ്ഠൻ
  • സത്വരം മസ്തകേ തൊട്ടു മംഗലമെന്നരുൾ ചെയ്തു
  • ഉമേശാനവ്രതം പുത്രിക്കുപദേശിച്ചതും കേട്ടു
  • പ്രമോദം പൂണ്ടുടൻ വേദരഥൻ വന്ദിച്ചുരചെയ്തു
  • മുനിശ്രേഷ്ഠ! ഭവാനെന്റെ ഗൃഹോപാന്തേ വസിക്കേണം
  • കനിവോടീവ്രതം നിത്യമനുഷ്ഠിപ്പിക്കയും വേണം
  • ഒരു സംവത്സരമെന്റെ മഠം തന്നിലിരിക്കേണം
  • വരും ഭാഗ്യം ഭവാൻ കൂടെ ഗ്രഹിച്ചു പോകയും വേണം
  • ഇതിശ്രുത്വാ മുനിശ്രേഷ്ഠൻ പ്രസാദിച്ചു മഠം തന്നിൽ
  • സ്ഥിതി ചെയ്തു ജിതക്രോധൻ ജിതാശേഷേന്ദ്രിയഗ്രാമൻ
  • തുടങ്ങി ശാരദ താനും ധ്രുവാഭീഷ്ടം വ്രതം മുഖ്യം
  • വ്രതം മുഖ്യം മുടങ്ങാതെ ജപധ്യാനം പൂജനം തർപ്പണം ഹോമം
  • വരുന്ന ഭൂസുരന്മാരെബ്ഭുജിപ്പിച്ചുവഴിപോലെ ഹിരണ്യം
  • വസ്ത്രവും പട്ടും ദക്ഷിണ ചെയ്കയും മോദാൽ
  • തിങ്ങളിൽ നാലുപവാസം പൂജയും നിദ്ര കൂടാതെ
  • ഭംഗഹീനവ്രതത്തോടെ ചെയ്തുരാത്രി കഴിച്ചാശു
  • സ്നാനവും ചെയ്തു പിറ്റേന്നാൾ പൂജയും ഭൂസുരന്മാർക്കു
  • ദാനവും ഭോഗ്യസമ്മാനം സർവവും നിർവഹിച്ചീടും
  • പാരണചെയ്യുമന്നേരം താനുമിത്ഥം ക്രമത്താലേ
  • ശാരദവത്സരമൊന്നു കഴിച്ചു ധീരതയോടെ
  • ഉപവാസം സമർപ്പിച്ചു പൂർവപക്ഷാഷ്ടമിതന്നിൽ
  • കൃതാനേകാർച്ചനത്തോടെ ധ്രുവൻ തന്റെ മഠം തന്നിൽ
  • ധ്രുവനോടുമൊരുമിച്ചുശിവനെ ധ്യാനവും ചെയ്തു
  • ദിവസരാത്രികളാശു കഴിഞ്ഞുമിക്കവാറും താൻ
  • അപ്രകാരം വസിക്കുന്ന ശാരദാഭൂസുരന്മാരിൽ
  • സുപ്രസാദം പ്രകാശിച്ചു പാർവതീദേവിതാനപ്പോൾ
  • പൂർണ്ണചന്ദ്രപ്രഭാജാലം കണക്കെക്കാന്തിയോടാശു
  • പൂർണ്ണമായ്ക്കണ്ടുടൻ ഭക്ത്യാശാരദാഭൂസുരന്മാരും
  • തല്പദാംഭോരുഹേ വീണു വണങ്ങി സ്തോത്രവാക്യത്താൽ
  • കെല്പിനോടേ സ്തുതിച്ചപ്പോൾ ദേവിയുമങ്ങരുൾ ചെയ്തു
  • പ്രീതയായേനഹം ബാലേശാരദേ ഹേ മുനിശ്രേഷ്ഠ!
  • വീതശങ്കം പറഞ്ഞാലും നിങ്ങളിച്ഛിച്ചവസ്തുക്കൾ
  • ഇത്ഥമപ്പോളരുൾ ചെയ്തു ദേവിയോടങ്ങരുൾ ചെയ്താൻ
  • ഉത്തമൻ ബ്രാഹ്മണശ്രേഷ്ഠൻ കണ്ണുരണ്ടും മിഴിച്ചാശു
  • അന്ധനാകുമെനിക്കിപ്പോൾ കണ്ണുകാണാറായി വന്നു
  • എന്തിതിങ്കല്പരമുള്ളു വാഞ്ഛിതം മേ മഹാദേവി
  • എത്രനാളുണ്ടു ഞാൻ ദേവി! ദൃശ്യവസ്തുക്കൾ കാണാതെ
  • നേത്രയുഗ്മം വഹിക്കുന്നു ചിത്രനേത്രദ്വയം പോലെ
  • ചിന്മയേ! നിർമ്മലാകാരേ! നിൻ മുഖം കാൺകയാലെന്റെ
  • കൽമഷങ്ങളകന്നു കാത്യായനി! തേ നമസ്കാരം!
  • അംബികേ! ലോകമാതാവേ! ശംഭുജായേ! മഹാമായേ!
  • കംബുകണ്ഠീ! ദയാശീലേ! കമനീയാംഗി! ഹേദേവി!
  • ശൈലകന്യേ! ജഗന്മാന്യേ! സർവവന്ദ്യേ! സദാനന്ദേ!
  • ബാലചന്ദ്രാമലൊത്തംസേ! പാലനം ചെയ്ക നീ ഗൌരി
  • വിപ്രപത്നിക്കു വൈധവ്യം വന്നതു ഞാൻ ഗ്രഹിക്കാതെ
  • ക്ഷിപ്രമായങ്ങുരചെയ്തേൻ പുത്രനുണ്ടാം നിനക്കെന്നും
  • അത്രയല്ലംബികേ! നല്ല ഭർത്തൃസൌഖ്യം വരുമെന്നും
  • നേത്രസാഫല്യഹീനൻ ഞാൻ പറഞ്ഞേനഞ്ജസാദേവി!
  • നിങ്കഴൽ പങ്കജേ ഭക്ത്യാ വണങ്ങുന്നേനഹം നിത്യം ശങ്കരീ!
  • സത്യമാക്കേണം താദൃശം നമ്മുടെ വാക്യം
  • നിന്നുടെ ഭക്തനാമെന്നെപ്പാലനം ചെയ്ക നീ മായേ!
  • മന്നിനും വിണ്ണിനും പാതാളത്തിനുമേകമാതാവേ!
  • ശങ്കരി താനതുകേട്ടു മന്ദമൊന്നങ്ങരുൾ ചെയ്തു
  • എങ്കിലോ കേട്ടുകൊണ്ടാലും ശാരദാപൂർവവൃത്താന്തം
  • ശാരദാപൂർവജന്മത്തിൽ ഭാമിനിയെന്ന പേരോടെ
  • ഭാര്യയായിസ്സുഖം വാണദാഹിഷബ്രാഹ്മണനുണ്ടു
  • വേട്ടതിൽ ഭാമിനി രണ്ടാം ഗേഹിനി മോഹനിയാംഗി
  • ദഹിഷന്നിഷ്ടയായ്‌വന്നുവശ്യമന്ത്രങ്ങളും നല്ല
  • ഹാസഭാവങ്ങളെക്കൊണ്ടും വേശ്യമാർക്കുള്ള
  • വൈദഗ്ദ്ധ്യം പണ്ടിവൾക്കുണ്ടെടോ വിപ്ര!
  • സർവകാലമിവളോടു രമിച്ചു ദാഹിഷൻ ശുദ്ധൻ
  • പൂർവപത്നിക്കതുകൊണ്ടു പുത്രനുണ്ടായതുമില്ല
  • അഗ്രജയ്ക്കു മഹാദുഃഖം സംഭവിപ്പിച്ചതുമൂല-
  • മുഗ്രവൈധവ്യവുമിപ്പോൾ ശാരദയ്ക്കു വേണ്ടിവന്നു
  • ആഗ്രഹിച്ചാനിവളോടേ രമിപ്പാൻ മറ്റൊരു വിപ്രൻ
  • ആഗ്രഹിച്ചില്ലിവളങ്ങോട്ടേകപത്നീവ്രതം സ്വൈരാൽ
  • മാരതാപം സഹിക്കാഞ്ഞു മരിച്ചാനന്നവൻ കഷ്ടം
  • ശാരദയ്ക്കു പതിയായി വന്ന വിപ്രനവൻ തന്നെ
  • പൂർവജന്മത്തിലുമെന്നെബ്ഭജിച്ചുശാരദമോദാൽ
  • ദുർവഹമില്ലിതുകൊണ്ടിന്നിവൾക്കും സംസാരഭംഗം
  • ഭാമിനീവല്ലഭൻ വന്നു ജനിച്ചു പാണ്ഡ്യരാജ്യത്തിൽ
  • കാമിനീസംഗ്രഹം ചെയ്തു സുഖിച്ചുവാണരുളുന്നു
  • അക്ഷമാദേവനെസ്വപ്നം കാണുമിശ്ശാരദമേലിൽ
  • തൽക്ഷണേ ഗർഭമുണ്ടാകും പുത്രനും സംഭവിച്ചീടും
  • അക്ഷമാദേവനുപിന്നെ സ്വപ്നസന്ദർശനംകൊണ്ടു
  • പക്ഷപാതം ഭവിച്ചീടും ശാരദാതൻ സുതന്മാരിൽ
  • ശാരദേ! ചാരുശീലേ! ഞാൻ സാരമൊന്നു കഥിക്കുന്നേൻ
  • ദൂരദേശേ വസിക്കുന്ന പൂർവഭർത്താവിനെക്കണ്ടാൽ
  • അത്ര നിന്റെ വ്രതത്തിന്റെ ഫലം പാതി കൊടുക്കേണം
  • പുത്രനേയും കൊടുക്കേണം കൂടെ നീയും ഗമിക്കേണം
  • അക്ഷമാദേവനെ സ്പർശിച്ചീടൊലാനീമഹാഭാഗേ!
  • അക്ഷമത്വം ഭവിക്കൊല്ലാതത്സമീപേ വസിക്കുമ്പോൾ
  • രമ്യമാം സ്വപ്നസംഭോഗങ്കൊണ്ടു നിത്യം രമിക്ക നീ
  • ജന്മമേവം കഴിച്ചെന്റെ സമീപേ പോന്നുകൊൾക നീ
  • എന്നരുൾ ചെയ്തുടൻ ദേവി മറഞ്ഞു ലോകമാതാവും
  • വന്ദനം ചെയ്തുടൻ നിന്നു വിപ്രനും ശാരദാതാനും
  • സൂര്യനപ്പോളുദയാദ്രിമസ്തകാഗ്രേ പ്രകാശിച്ചു
  • കാര്യമൊക്കെ ധ്രുവൻ ചെന്നു പിതാക്കന്മാരോടു ചൊന്നാൻ
  • നേത്രയുഗ്മപ്രകാശത്തെ ഭവിച്ച ഭൂസുരശ്രേഷ്ഠൻ
  • യാത്ര ചൊല്ലി ധ്രുവൻ ദിവ്യൻ ഗമിച്ചാൻ ശിഷ്യരുമായി
  • ശാരദാചാരു സർവാംഗി പൂർവഭർത്താവിനെസ്വപ്നേ
  • പാരമാനന്ദമുൾക്കൊണ്ടു കണ്ടു സംഭോഗവും ചെയ്തു
  • നാലുമാസം കഴിഞ്ഞപ്പോൾ ചാലവേ ഗർഭമുണ്ടായി
  • ശൈലകന്യാവരം മിത്ഥ്യയാകില്ലെന്നറിഞ്ഞാലും
  • അതുകാലം വിധവയ്ക്കു ഗർഭമുണ്ടായിപോലെന്നു
  • ക്ഷിതിവാസിജനം കേട്ടു പരിഹാസം തുടർന്നപ്പോൾ
  • ദ്വിജന്മാരൊക്കവേ കൂടി വിചാരത്തിന്നൊരുമ്പെട്ടു
  • വിജനേശാരദയോടു വിചാരിച്ചു തുടങ്ങിനാർ
  • പരമാർത്ഥമവളെല്ലാമുരചെയ്ത വിശേഷത്തെ
  • പരിഹാസമാക്കിവച്ചുപലരും നിന്നുര ചെയ്തു
  • കുലസ്ത്രീകൾക്കടുക്കാത്ത ഖലത്വം വ്യാപിച്ചിരിക്കും
  • കുലടേ! കുത്സിതേ! മൂഢേ! ദുഷ്ടശീലേ! ദുരാചാരേ!
  • കുലത്തിൽക്കൂട്ടുമോനീയിന്നടക്കം കൈവെടിഞ്ഞോരോ
  • ഖലന്മാരിൽ ഗമിക്കുന്ന പാപശീലേ! നടന്നാലും
  • പിടിച്ചുവിൽക്കയും വേണം ഗൃഹസ്ഥനെന്തിളകാത്തൂ
  • അടിച്ചുപൽ പൊഴിക്കേണം ചെവി ചെത്തീട്ടയയ്ക്കേണം
  • മുടിയൊക്കെച്ചിരച്ചേച്ചും കുടുമ വച്ചയയ്ക്കേണം
  • മുടിപ്പാനിങ്ങനെ വന്നു പിറന്നുള്ള സ്വരൂപത്തെ
  • ത്യജിപ്പാനെന്തു സന്ദേഹം പുറത്തുനില്ലെടീ മൂഢേ!
  • ഭുജിപ്പാനും കൊടുക്കേണ്ട ഭൂസുരാ നീയിളക്കാഞ്ഞാൽ
  • തനിക്കും മേലിലാപത്തുജനിക്കും സംശയം വേണ്ടാ
  • മുനിക്കും വ്യാജമുണ്ടെന്നു നിനയ്ക്കും സജ്ജനം കേട്ടാൽ
  • പിടിപ്പിൻ മൂഢയെ നന്നായടിപ്പിൻ മദ്യമാംസങ്ങൾ കൊടുപ്പിൻ
  • നിങ്ങളെന്നിത്ഥം ഘോഷമങ്ങു തുടർന്നാശു
  • അംബരത്തിങ്കൽ നിന്നപ്പോളശരീരി വാക്കുമുണ്ടായ്
  • കർമ്മദോഷമിവൾക്കില്ല സാക്ഷിയുണ്ടീശ്വരന്മാരും
  • ശങ്കയാരും തുടങ്ങേണ്ട ശാരദയ്ക്കും ദോഷമില്ല
  • ശങ്കരപ്രേയസീവാചാഗർഭമുണ്ടായതും ഭദ്രം
  • ഇത്ഥമുള്ള ഗിരം കേട്ടു ഭക്തിയുള്ള ജനമെല്ലാം
  • യുകതമെന്നങ്ങുരചെയ്താരന്തണന്മാരുമന്നപ്പോൾ
  • ഗ്ഗൃഹസ്ഥന്റെ നിയോഗത്താലൊരുത്തൻ വ്യാജമായ്ച്ചെന്നു
  • മഹത്വം സംഭവിപ്പാനായ് വിളിച്ചു ചൊന്നൊരു വാക്യം
  • എനിക്കുസമ്മതമില്ലെന്നൊരുത്തൻ ചൊല്ലിനാനപ്പോൾ
  • ജനിച്ചു ജിഹ്വമേൽ നിന്നു കൃമിയും ചോരയുമേറ്റം
  • അതുകണ്ടു ഭയപ്പെട്ടുജനം മിണ്ടാതിരിക്കുമ്പോൾ
  • അതിലൊരു മഹാവൃദ്ധൻ മഹീദേവനുരചെയ്തു
  • മനക്കാമ്പിലൊരുത്തർക്കും ശങ്കവേണ്ടാ ബുധന്മാരേ!
  • എനിക്കേതും ശങ്കയില്ല വരുന്നൊന്നീവിധമെല്ലാം
  • ആർക്കിതിന്റെ പരമാർത്ഥമോർത്തുകണ്ടാൽ ഗ്രഹിച്ചീടാം
  • താർകികന്മാർ പ്രപഞ്ചങ്കൊണ്ടൊത്തവണ്ണം കഥിക്കുന്നു
  • മായകൊണ്ടു വിളങ്ങുന്ന വിശ്വതത്ത്വം പ്രയോഗിപ്പാ-
  • നായവണ്ണം പ്രയത്നങ്ങൾ ചെയ്തുകൊൾവിൻ ബുധന്മാരേ!
  • ദമ്പതിമാരുടെ സംഗം കൊണ്ടു പുത്രൻ ജനിക്കുന്നു
  • സമ്പ്രതിയിപ്രപഞ്ചത്തിൽ ദൃഷ്ടമല്ലോ കഥിക്കേണ്ടൂ
  • സംഗമെന്നാൽ ശരീരം കൊണ്ടെന്നുതന്നെ ഗ്രഹിക്കേണ്ടാ
  • സംഗമം മാനസം കൊണ്ടും ഗർഭമുണ്ടാക്കുവാൻ പോരും
  • യൂപകേതുക്ഷിതീശന്റെ ശുക്ലബിന്ദു ജലേവീണു
  • കാപിവേശ്യാംഗനപാനം ചെയ്തു ഗർഭം ധരിച്ചാൾ പോൽ
  • ഋശ്യശൃംഗൻ മഹായോഗി തന്നുടെ താതശുക്ലം
  • ചെന്നൃശ്യഗർഭേ ധരിച്ചിട്ടു ഭവിച്ച ദേഹമെന്നോർപ്പിൻ
  • ദേവനാരിക്കുടൻ ഗർഭം പണ്ടു സൌരാഷ്ട്രഭൂപന്റെ
  • കെവലം പാണിസംസ്പർശം കൊണ്ടു സംജാതമായല്ലോ
  • വ്യാസമാതാവിനും മാതാവാരെടോ ഭൂസുരന്മാരേ!
  • വാസനാരൂപമീവിശ്വം വിശ്വസിച്ചീടുവിൻ നിങ്ങൾ
  • ചിത്തസംഗംകൊണ്ടു ഗർഭം ധരിച്ച നാരിമാരുണ്ടാം
  • പത്തുലക്ഷം വിചാരിച്ചാലെന്തിതെല്ലാം കഥിക്കുന്നു
  • ശാരദയ്ക്കുദോഷമില്ല ശങ്കവേണ്ടാമനക്കാമ്പിൽ
  • സാരമാകാശവാക്കല്ലോ പ്രമാണം ഭൂസുരന്മാരേ!
  • ദാസിമാർ ചെന്നുചോദിച്ചാലായവണ്ണം പറഞ്ഞീടും
  • ശാസിയാതെ വസിച്ചാലും നിങ്ങളെല്ലാവരും സ്വൈരം
  • എന്നുവിപ്രോദിതം കേട്ടു ദാസിമാർ ചെന്നു ചോദിച്ചു
  • തന്നുടെ സത്യവൃത്താന്തം ശാരദതാനുരചെയ്തു
  • അന്തണന്മാരതുകേട്ടു വിസ്മയാനന്ദസന്തോഷമന്തരംഗേ
  • വഹിച്ചും കൊണ്ടാശു ദേശാന്തരം പുക്കാർ
  • ശാരദതാൻ പ്രസവിച്ചു പുത്രനുണ്ടായ് മഹാവിദ്വാൻ
  • ശാരദീയൻ മഹാധീരൻ ശാരദേന്ദുപ്രകാശാസ്യൻ
  • സർവവേദങ്ങളും പിന്നെസ്സർവ്വശാസ്ത്രങ്ങളും ധീമാ
  • നുർവരാനിർജ്ജരാബാലൻ ഗ്രഹിച്ചുമേവിനകാലം
  • ശിവരാത്രിക്കു ഗോകർണ്ണത്തെത്തുവാൻ ഭൂസുരന്മാരും
  • പ്രബലക്ഷത്രിയന്മാരും വൈശ്യരും ശൂദ്രരും കൂടി
  • സമസ്തപ്രാഭവത്തോടെ ഗമിക്കും മാർഗ്ഗമേകൂടി
  • ഗമിച്ചു ശാരദതാനും പുത്രനും താതനും മറ്റും
  • മിത്രവൃന്ദങ്ങളും വിപ്രസ്ത്രീകളും തജ്ജനനിയും
  • തത്രചെന്നു മഹാദേവം വണങ്ങിസ്സഞ്ചരിക്കുമ്പോൾ
  • തന്നുടെ സ്വപ്നസംഭോഗേ സ്നിഗ്ദ്ധനാം കാന്തനെക്കണ്ടു
  • നിന്നിതുശാരദ തന്നെത്താൻ മറന്നെത്രയും മോദാൽ
  • തൽക്ഷണം ഭൂസുരന്താനും സ്വപ്നസംദൃഷ്ടമായുള്ള
  • ലക്ഷണം കണ്ടുടൻ കാമാക്രാന്തനായന്തികേ വന്നാൻ
  • ആരെടോ നീ മനോജ്ഞാംഗി! ചൊൽകനീയെന്നു ചോദിച്ചോ
  • രാരണശ്രേഷ്ഠനോടെല്ലാം ചൊല്ലിനാൾ ശാരദ താനും
  • എന്നുടെ പൂർവകാന്തൻ നീ നിന്നുടെ പുത്രനീബാലൻ
  • എന്നുടെ നന്ദനൻ കാൺക ശാരദീയൻ ഭവത്തുല്യൻ
  • എന്നതുകേട്ടുരചെയ്തു ഭൂസുരൻ ഹാസവും തൂകി
  • നന്നെടോ ബാലവൈധവ്യം വന്നനീചൊന്നതീവണ്ണം
  • ശാരദതാനുരചെയ്തു ഗൌരിതന്റെ വരം പിന്നെ
  • സാരമാം സ്വപ്നവൃത്താന്തം പുത്രജന്മപ്രകാരങ്ങൾ
  • ഉമേശാനവ്രതം പിന്നെ ധ്രുവന്റെ വാക്യവുമെല്ലാം
  • ക്രമത്താൽ ഗൂഢമാം വണ്ണം പറഞ്ഞുസംഭ്രമത്തോടെ
  • അതുകേട്ടു മഹീദേവൻ പ്രസാദിച്ചു പുറപ്പെട്ടു
  • പിതാക്കന്മാരൊടുയാത്രപറഞ്ഞു ഭാര്യയും താനും
  • പുത്രനും തത്രനിന്നാശു ഗമിച്ചുതല്പുരം പുക്കു
  • മിത്രവൃന്ദങ്ങളെക്കൂടെ ഗ്രഹിപ്പിച്ചു വിശേഷങ്ങൾ
  • ശാരദതാനതുനേരം വ്രതത്തിന്റെ ഫലം പാതി
  • പാരമാസ്ഥാരസത്തോടെ കൊടുത്തു തല്പതിക്കപ്പോൾ
  • ശാരദീയാഖ്യനാം തന്റെ പുത്രനേയും മുദാ നൽകി
  • സ്വൈരമായി പ്രിയാഗാരേ മേവിനാളെന്നതേവേണ്ടൂ
  • അംഗസ്പർശനം കൂടാതാത്മഭർത്താവിനെസ്വപ്നേ
  • സംഗമിച്ചു ബഹുകാലം വസിച്ചു ശാരദ മോദാൽ
  • ഏകദാതന്നുടെ ദേഹം ത്യജിച്ച കാന്തനോടൊപ്പം
  • ശോകഹീനം നിജഗാത്രം ത്യജിച്ചു ശാരദ താനും
  • ദിവ്യരൂപം ധരിച്ചാശു രണ്ടുപേരും പ്രവേശിച്ചാ
  • രവ്യയം സന്തതാനന്ദം ശംഭുലോകം സദാകാലം
  • ഉമേശാനവ്രതത്തിന്റെ മഹത്വം കർണ്ണനം ചെയ്താൽ
  • ക്രമേണാനന്ദമാം ലോകേ ഗമിക്കാം താപസന്മാരേ!
  • കുലസ്ത്രീകൾക്കിതുകേട്ടാൽ നെടുമംഗല്യവുമുണ്ടാം
  • കുലശ്രീപുഷ്ടിയും പിന്നെസ്സന്തതിസൌഖ്യവും ഭദ്രം
  • ചന്ദ്രചൂഡപ്രസാദത്തെച്ചന്തമോടേ ലഭിക്കുന്ന
  • ചന്ദ്രബിംബാനൻ വീരൻ മനക്കോട്ടു ബലരാമൻ
  • നന്ദിപൂണ്ടു ചിരകാലം നാടുവാണു വസിക്കേണം
  • വന്ദനീയാകൃതേ! ശംഭോ! വാമദേവാ! നമസ്കാരം.

ഉമേശാനവ്രതമാഹാത്മ്യം സമാപ്തം