താൾ:Sangkalpakaanthi.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യാമൂഢൻ

വളൊരു രശ്മിപൊലെ,ൻ കുടിലിങ്കല-
ന്നവിരളശ്രീ പൊഴിച്ചെത്തി.
ഇരുളിലടിഞ്ഞൊരെൻ ചിന്തകളൊക്കെ,യ-
ന്നൊരു നവകാന്തിയിൽ മുങ്ങി.
ഞൊടിയിട,യേതോ പുളകാങ്കുരപ്പുത-
പ്പടിമുടിയിട്ടു ഞാൻ മൂടി!

അഭിരാമയാണവളെങ്കിലും കഷ്ടമൊ-
രഭിസാരികയായിരുന്നു.
സ്ഫുരിതോന്മദാശ്രുവൊന്നൊപ്പുവാൻകൂടിയും
തരമായതില്ല,തിൻമുമ്പേ ,
കനകവിദ്യുല്ലതപോലെ, യക്കാമദ-
കവനവിലാസിനി പോയി!

തരമായി,വേൾക്കാനൊ,രൊറ്റ നിമേഷ,മ-
ത്തരിവളച്ചാർത്തിൻ കിലുക്കം;
നുകരുവാനാ,നെടുവീർപ്പുകൾ വീശിയ
മൃഗമദസൗരഭലേശം;
മദഭരിതാകുലമേൽക്കുവാനോ,മലിൻ-
മൃദുലവസ്ത്രാഞ്ചലസ്പർശം!

സകലവുമത്യന്തമോഹനമാമൊരു
സലിലരേഖോപമസ്വപ്നം-
പരമനിശ്ശൂന്യത കാൽക്ഷണം കാട്ടിയ
വെറുമൊരു വിഭ്രമചിത്രം!-
പരിചിലതെന്നുമെൻ സ്വന്തമാക്കീടുവാൻ
കരുതിയ ഞാനെന്തു മൂഢൻ!

ഒരു നിശകൊണ്ടവളായിരം കാമുകർ-
ക്കരുളുമീ മായികോന്മാദം.
സകലരോടും സ്വയ,മെന്നിട്ട, വളൊരു
സതിയെന്ന ഭാവം നടിക്കും.

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/25&oldid=169634" എന്ന താളിൽനിന്ന് ശേഖരിച്ചത്