താൾ:Ramarajabahadoor.djvu/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആ പ്രദേശങ്ങളിലെ വിദഗ്ദ്ധനാവികന്മാർ, അവസരദൃക്കുകളായ രാജ്യദാസന്മാർ എന്നിവർ ഓടികളും വഞ്ചികളും ഇറക്കി ജലാവഗാഹിതമായുള്ള പ്രദേശങ്ങളിൽ ശാർദൂലകർമ്മാനുഷ്ഠകരായി വ്യാപരിച്ചിരിക്കുന്ന ടിപ്പുവിന്റെ പദാതിസംഘങ്ങളെ ഹിംസിച്ചു തുടങ്ങി. ചില യാനങ്ങൾ ടിപ്പുസങ്കേതത്തിന്റെ പുരോഭാഗത്തുള്ള കേദാരസരസ്സിലും പ്രത്യക്ഷങ്ങളായി. ഉപകാരികാകൂടങ്ങൾ ശിഥിലങ്ങളായിത്തീരുകയാൽ കുന്നിന്റെ മുകൾപ്പരപ്പിൽ അദ്ദേഹത്തിനും അരമനയ്ക്കും സേനാഖണ്ഡങ്ങൾക്കും വേണ്ട നെടുമ്പുരകൾ പണിതുടങ്ങി, മേച്ചിൽ കഴിഞ്ഞിരുന്നു. ശത്രുവഞ്ചികൾ തന്റെ പീരങ്കികളുടെയും തോക്കുകളുടെയും ശക്തിനഷ്ടത്തിൽ ധൈര്യപ്പെട്ടു സ്വാക്ഷിവീഥികളെ തരണം ചെയ്‌വാൻ സംഭൃതദർപ്പന്മാരായത്, അദ്ദേഹത്തിന്റെ കോപദർപ്പത്തെ വീണ്ടും ഉജ്ജൃംഭിപ്പിച്ചു. കേരളത്തിലെയല്ല, ഏതു ചേരചോളമണ്ഡലത്തിലെയാകട്ടെ വർഷത്തുവിനും ആയുഷ്‌പരിമിതിയുണ്ടെന്നു ധൈര്യപ്പെട്ട് സുൽത്താൻ തിരുവിതാംകൂറിനെ യാവച്ഛക്യം മർദ്ദിച്ചിട്ട് അനന്തരജീവിതമെന്നു ശപഥം ചെയ്തുകൊണ്ട് സാഹായ്യകസേനകളെയും സാമഗ്രികളെയും മൈസൂരിൽനിന്ന് ആനയിപ്പാൻ ആജ്ഞകൾ പുറപ്പെടുവിച്ചു. ജാലരുകളും വിചിത്രയവനികകളും ശിഥിലങ്ങളായി, മൃതപക്ഷികളുടെ ചിറകുകളെന്നപോലെ ലംബങ്ങളായി കാണുന്ന ഉപകാരികകളിൽ പലക നിരത്തി സാമാന്യാസനങ്ങൾ ഇട്ടു, സുൽത്താൻ മന്ത്രശാലാകർമ്മങ്ങൾ നിർവ്വഹിച്ചു. വൃഷ്ടിസംഗമത്താൽ നിഷ്പ്രഭമാക്കിക്കൂടാത്ത കനകരത്നാഞ്ചിതവസനങ്ങളുടെ സ്ഥാനത്തു ശുഭ്രാങ്കികളെ ധരിച്ചുകൊണ്ടു, സ്വസിംഹാസനത്തിൽ എഴുന്നരുളി കാലദേശാവസ്ഥകളെ കുരുവരോചിതമായുള്ള സ്തവഘോഷണങ്ങളാൽ പ്രശംസിക്കുന്നു. ആ പൊക്കമുള്ള കുന്നിൻചരിവോളം ജലം പൊങ്ങുകയില്ലെന്ന ധൈര്യത്താൽ കൂടാരത്തിൽത്തന്നെ മന്ത്രസഭകൂടി കാര്യാവലോകനം തുടങ്ങിയ സുൽത്താൻ, അവസന്നമുഖനായി നില്ക്കുന്ന അജിതസിംഹൻ ചെവി വട്ടംപിടിക്കുന്നതു കണ്ട് എന്തോ അത്ഭുതസംഭവത്തിന്റെ ആരംഭമുണ്ടാകുന്നുവെന്നു സംഭ്രമിച്ചു. വർഷവാതമേഘങ്ങൾ മര്യാദരാമന്മാരായി വിശ്രമശയ്യകളെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും, വാടങ്ങളിൽ തളയ്ക്കപ്പെട്ടിരുന്ന അശ്വങ്ങൾ കുറ്റികൾ പിഴുത് വട്ടംതിരിഞ്ഞും പുറങ്കാലെറിഞ്ഞും പുച്ഛങ്ങൾ പറപ്പിച്ചും ദുഷ്ഷന്താശ്വങ്ങളുടെ വേഗതയോടെ അഭയകേന്ദ്രങ്ങൾ ആരാഞ്ഞു പാഞ്ഞുതുടങ്ങുന്നു. ഭയാനകമായുള്ള ഒരു ഭ്രമരമുരളനം അതിദൂരത്തുനിന്നു ശ്രവണഗോചരമാകുന്നു. ചക്രവാതധ്വനിയോ എന്നു സഭാവാസികൾ ശ്രദ്ധിച്ചതിൽ, പവനന്റെ നിശ്ചലത ആ അപരാധാരോപത്തെ പ്രതിക്ഷേധിച്ചു സേവകജനങ്ങളിൽ പലരും കൂടാരത്തിന്റെ ബഹിർഭാഗത്തിലോട്ടു ചാടുന്നു. അജിതസിംഹൻ സ്വസ്വാമിരക്ഷണത്തിനു ധൃതഖഡ്ഗനായി, പരിസരചക്രാന്തങ്ങളെ കുശാഗ്രവീക്ഷണംചെയ്തു. ആകാശമഞ്ചത്തിൽ സ്വൈരനിദ്രയെ അവലംബിക്കുന്ന മേഘനിരകൾ അപ്പോഴത്തെ അപരാധോദ്യമ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/403&oldid=168265" എന്ന താളിൽനിന്ന് ശേഖരിച്ചത്