താൾ:Ramarajabahadoor.djvu/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഹാരാജാവ്: "ദുർവ്യാപാരം പ്രബലപ്പെടണമെന്ന് ആരെങ്കിലും ആഗ്രഹിച്ചുവോ? എന്തായാലും ഈ അനർത്ഥം നീക്കിയില്ലെങ്കിൽ ഇവിടെങ്ങും ആർക്കും സുഖമുണ്ടാവില്ല."

കാര്യക്കാർ: "കല്പനപോലെ ചെയ്യാം. തിരുമനസ്സിൽ അറിയിക്കേണ്ടത് ഇപ്പോൾ അടിയന്റെ ചുമതല. ദിവാൻജിയജമാനനും ഉണ്ണിത്താൻ കാര്യക്കാരും നിരപ്പിലല്ലാത്ത സ്ഥിതിക്കു വല്ലതും ചെയ്തുവെന്നു വച്ചാൽ പരമാർത്ഥം. പക്ഷേ, വെളിപ്പെടുമ്പോൾ, അവർ തമ്മിൽ പെരുമ്പോരുണ്ടായേക്കാം. അന്ന് ഇപ്പോഴത്തെ ആലോചന വേണ്ടിയില്ലായിരുന്നു എന്നു കല്പിച്ചാൽ അടിയൻ പുറമ്പുള്ളിയായിപ്പോകും."

മഹാരാജാവ്: "നീ കുസൃതി! നമ്മെ വിഷമിപ്പിക്കാൻ വേണ്ട വിദ്യകളെല്ലാം നിൻറെ കൈയ്ക്കൽ ഉണ്ട്. ഒന്നു നോക്കുമ്പോൾ നീ പറയുന്നതു ശരിയുംതന്നെ. ആ ഉണ്ണിത്താനെ ആദ്യം കണ്ടന്നുമുതൽ പ്രത്യേകമായി ഒരാദരം നമുക്കു തോന്നിയിട്ടുണ്ട്. അവന്റെ കുടുംബത്തിനു നാമായി മാനഹാനി വരുത്തിക്കൂടാ. നല്ലവണ്ണം സൂക്ഷിച്ചുകൊണ്ടാൽ മതി. ആ പെൺകുട്ടിയുടെ കഥ - അവളെന്താ ചെറുവികൃതിയാണോ?"

കാര്യക്കാർ: (തന്റെ അഭിലാഷാനുസാരമായുള്ള കല്പന കിട്ടാഴികയാൽ കാര്യസ്ഥിതികളെ ശപിച്ചും പരമാർത്ഥാനുകാരിത്വം എന്ന ധർമ്മത്തെ മറന്നും) "ആവോ, അടിയനു രൂപമില്ല. കുറച്ചു സ്വാതന്ത്ര്യബുദ്ധി - പുരുഷത്വം കൂടുതലും - എങ്കിലും നല്ല തന്റേടമുള്ള കൂട്ടത്തിൽ എന്നു അടിയൻ കേട്ടിട്ടുണ്ട്. അവരുടെ ബന്ധുക്കളിൽത്തന്നെ വല്ലവരും കൊണ്ടുപോയിരിക്കാമെന്നും കേൾക്കുന്നുണ്ട്. എങ്ങനെ അറിയുന്നു!"

മഹാരാജാവ്: "കുഞ്ചൈക്കുട്ടിയറിഞ്ഞില്ലെങ്കിൽ ആരറിയും? എന്തായാലും ആ സാധു ഉണ്ണിത്താൻ വ്യസനിക്കും. കേശവനും അസ്വാസ്ഥ്യമുണ്ടാകും. നീ അത്ഭുതക്രിയകൾ സാധിക്കുന്ന വിക്രമനല്ലേ? അവളെ കണ്ടുപിടിച്ച് ഇങ്ങോട്ടു കൊണ്ടേല്പിക്കുക. കേശവനെയും ഉണ്ണിത്താനെയും യോജിപ്പിക്കാൻ നമുക്ക് ഒരവസരം കിട്ടിക്കൊള്ളട്ടെ."

ഈ കൃപാലുത്വം ആ രാജർഷിയിൽനിന്ന് ഒരു സാമാന്യന്റെ ആകാംക്ഷയെന്നപോലെ ഗളിതമായപ്പോൾ, കാര്യക്കാർക്കു തന്റെ അനുഷ്ഠേയവിധത്തെക്കുറിച്ച് അല്പം സംഭ്രമം ഉണ്ടായി. അദ്ദേഹം ആ അപഹരണത്തെപ്പറ്റി ഒരു പര്യേഷണവിമർശനത്തെ ഇങ്ങനെ സമർപ്പിച്ചു:

"സംബന്ധികളിൽ ഒരു ധൂർത്തന്റെ ക്രയയായിരിക്കാം. ആ അജിതസിംഹനെയും ശങ്കിക്കാൻ സംഗതിയുണ്ട്. ഈ ഗൗണ്ഡന്റെ കൈനീളവും ആരു കണ്ടു? ആ കുട്ടിയുടെ ജനനം പെരിഞ്ചക്കോടൻ എന്ന രാക്ഷസന് ഒട്ടുംതന്നെ സമ്മതമല്ല. ദിവാൻജിയജമാനൻ ആ കുട്ടിയെ കൊട്ടാരക്കരക്കാര്യക്കാരുടെ സൂക്ഷിപ്പിൽ ഏല്പിച്ചിട്ടുണ്ട്. ആ കിടാത്തിതന്നെ അജിതസിംഹനും മറ്റും പിടികൂടാതെ അവരുടെ വല്ല കുപ്പപ്പാട്ടിലേക്കും ചാടിക്കടന്നുമിരിക്കാം."

മഹാരാജാവ്: "ശരി. ഇങ്ങനെ അവളെ കണ്ടുപിടിക്കുക കഴിഞ്ഞോ? ഗൗണ്ടന്റെ കൈനീളംപോലതന്നെയാണ് കാര്യക്കാർക്കു തോന്നു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/249&oldid=168093" എന്ന താളിൽനിന്ന് ശേഖരിച്ചത്