താൾ:Ramarajabahadoor.djvu/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെയ്തുള്ള കുട്ടിമങ്ങളുടെയും മാംകാവിലെ ലാസ്യവേഷാവലംബിനികളുടെ പാദതലങ്ങളുടെയും പരസ്പരഘർഷണം അവരുടെ ഹൃത്കുസുമതയെ ശുഷ്കചർമ്മത്വമായും ഈക്ഷണപുടങ്ങളുടെ ആർദ്രതയെ അപരിച്ഛേദ്യവജ്രത്വമായും രൂപാന്തരീകരിച്ചു. ഏതദ്വിധമായുള്ള പരിവർത്തനങ്ങൾ, മദനധനദന്മാരാൽ, പരമാന്ധ്യത്തോടെ അനുഗ്രഹിക്കപ്പെട്ടിരുന്ന ആ മഹിളാലോകത്തിൽ, സാമാന്യലോകത്തിന് ദുഷ്പ്രാപമായുള്ള ഒരു ഗന്ധർവ്വലോകത്തിലെ ഈശ്വരികൾ എന്ന ദുരഹങ്കാരപതാകയെ പ്രതിഷ്ഠിച്ചു. ഇതിന്മണ്ണമുള്ള ഐശ്വര്യാഹങ്കാരങ്ങളുടെ സംയോഗത്തെ ശശ്വത്തായി അനുമതിക്കുന്ന പരമശക്തിയെ "ആരൊരുവൻ മേലിൽ സേവിക്കും?" എന്നുള്ള പ്രശ്നം ബഹുജനജിഹ്വകളിൽനിന്നു തരുപക്ഷിമൃഗജാലങ്ങളോടുപോലും ഉദീരണംചെയ്തുപോയുള്ള സമകൾ ശതംശതങ്ങളായിക്കഴിഞ്ഞു. ധർമ്മശക്തിയുടെ 'കാലേനചിരേണ'യുള്ള കോപദണ്ഡനിപാതത്തെ പ്രതീക്ഷിച്ചു തലമുറകൾ ഭഗവന്നീതിയിൽ വിച്ഛിന്നവിശ്വാസികളായി രുദ്രഭൂമികളിൽ ലയിച്ചു. മാംകാവിലെ ദുർഗ്ഗർവ്വം സ്വർലോകതരുവെന്നപോലെ തഴച്ചു. അവിടത്തെ ചേടികാത്വം അഹോരാത്രകൈകസീത്വത്തെത്തന്നെ ഉപാന്തവാസികളെക്കൊണ്ട് അനുസ്മരിപ്പിച്ചു. ധർമ്മഗതി, ഭഗവന്നീതി എന്നിത്യാദി ശബ്ദങ്ങൾ മാംകാവിലെ ഭരണച്ഛത്രമേഖലയ്ക്കുള്ളിൽ നിരർത്ഥവാചികങ്ങൾതന്നെ എന്നു ചിന്താക്ഷീണമായ സമീപലോകം വിധിച്ചടങ്ങുകയും ചെയ്തു.

ബ്രഹ്മാണ്ഡത്തിന്റെ പ്രവർത്തനരഹസ്യങ്ങൾ പ്രസിദ്ധങ്ങളായിത്തീർന്നാൽ പ്രപഞ്ചഗതി വിഘാതപ്പെടുമെന്നുള്ളതു നിസ്തർക്കമാണ്. അർത്ഥത്തിന്റെ അമിതസംഭരണം, ഇന്ദ്രിയങ്ങളുടെ അനിയന്ത്രിതമായുള്ള ഭോഗാനുഭൂതി, നിരോധഭയം കൂടാതെയുള്ള ദുരധികാരപ്രയോഗം എന്നിതുകൾ ജനതാമതമനുസരിച്ചു, വ്യവസ്ഥിതമായും അനുലക്ഷണലമായും ഐഹികനരകാനുഭൂതികളാൽ ശിക്ഷിക്കപ്പെടുന്നുവെങ്കിൽ, രാവണാദിചരിത്രങ്ങൾ നമ്മെ വിനോദിപ്പിക്കുകയോ, പരിഷ്കൃതലോകത്തിന്റെ അത്ഭുതഗതികൾ നമ്മെ വിസ്മയിപ്പിക്കുകയോ ചെയ്യുമായിരുന്നില്ല. എന്നാൽ വൃദ്ധജനനിമാരുടെ പാചകശാലോക്തിതന്നെയും നിശാവേളയെന്നു ധൈര്യപ്പെട്ടു ചൗര്യകർമ്മം യഥാസന്ദർഭം സമാപിതമാകാതെ തുടരപ്പെട്ടാൽ സൂര്യകരപ്രവേശത്താലുള്ള ബന്ധനം അസന്ദിഗ്ദ്ധമെന്നു നമ്മെ ഗ്രഹിപ്പിക്കുന്നില്ലേ?

ജനതാഭിമതം മുമ്പറഞ്ഞതിൻവണ്ണം ക്ഷീണിച്ചു ശിക്ഷാപീഠാധികാരം തദിഷ്ടമനുസരിച്ചു പ്രവർത്തിതമായിക്കൊള്ളട്ടെയെന്നു വിട്ടുകളഞ്ഞപ്പോൾ മാംകാവുഭവനത്തെക്കൊണ്ട് എണ്ണിയെണ്ണിക്കണക്കുപറയിച്ചു ക്ഷമായാചനം ചെയ്യിക്കാനെന്നവണ്ണം മഹാകാലമാകുന്ന കൗശികശക്തിയുടെ ആജ്ഞാകാരിയായി ഒരു കിംപുരുഷദ്വിജൻ ആ ഭവനരഥത്തിന്റെ സാരഥ്യത്തിൽ അധിരൂഢനായിത്തീർന്നു. മാംകാവായ കദംബതരുവിന്റെ നിരവധി രമണീയശാഖകൾ ദക്ഷിണപാർശ്വത്തിലുള്ള ഗോവർദ്ധനസാനുക്കളിൽ ചിതാരോഹംചെയ്ത് ഒരു സഹോദരീയുഗ്മംമാത്രം ശേഷിച്ച

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/209&oldid=168049" എന്ന താളിൽനിന്ന് ശേഖരിച്ചത്