താൾ:Ramarajabahadoor.djvu/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തന്നെ രാജഭക്തനായുള്ള, ആ അജ്ഞന്റെ ഗ്രഹണശക്തിയെ മഹാരാജാവ് അഭിനന്ദിച്ചു. "ദിവാൻജിയെ കാത്തുനിന്നു സേവിച്ചു ജയിച്ചു വാ," എന്നു കല്പിച്ചപ്പോൾ അഴകൻപിള്ള തന്റെ യജമാനനെയും യാത്രാസംബന്ധമായുള്ള മറ്റ് ആളുകളെയും എല്ലാം മറന്ന് ഒന്നുകൂടി ശൂലാന്തങ്ങളെ പല സ്ഥലങ്ങളിലും സംഘട്ടനംചെയ്യിച്ചു തൊഴുതു വിടവാങ്ങി. വിശ്വേശ്വരധ്യാനത്തിൽ സർവ്വദാ വികസിച്ചു ഭക്തിമധുവേ നിതാന്തം വർഷിച്ചുകൊണ്ടിരുന്ന ആ രാജർഷിയുടെ ഹൃദയത്തിൽനിന്നു ഉൽഗളിതങ്ങളായ ആശിസ്സുകൾ ആ ശൂലധാരിക്കു സഹസ്രകവചങ്ങളായി. അഴകൻപിള്ള രാജമന്ദിരത്തിൽനിന്നു പുറത്താകുന്നതിനു മുമ്പുതന്നെ, സർവ്വാധികാര്യക്കാരാൽ രണ്ടാമതും സൽകൃതനും യുദ്ധരംഗത്തിലേക്കുള്ള യാത്രയ്ക്കു വേണ്ട ഇതരസാമഗ്രികളാലും ദിവാൻജിയുടെ അംഗരക്ഷകസ്ഥാനം ദത്തംചെയ്തുള്ള ഒരു ശാസനത്താലും സമ്മാനിതനും ആയി.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/173&oldid=168009" എന്ന താളിൽനിന്ന് ശേഖരിച്ചത്