താൾ:Ramarajabahadoor.djvu/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരുമെന്നറിഞ്ഞുകൂടാ. നീ തെന്തനം വഴിക്കു നടപ്പാൻ പോയാൽ വല്ല ചൂനുകളും വന്നു തലയിൽ കേറും."

അഴകൻപിള്ള: (ദേഷ്യത്തോടെ) "ഒന്നീ അഴകു ചൊല്ലുമ്പോലെ അങ്ങുന്നു കേക്കണം. അല്ലേങ്കി അങ്ങുന്നു നടക്കുണതു അഴകു ചൊല്ലുമ്പടി. അല്ലാണ്ട് ഈ നാലും മൂന്നും നെനച്ചോണ്ടിരുന്നാ, നന്മ വഹുക്കമാട്ടാര്. അങ്ങുന്നു ചെന്നൺ ആ എലങ്കത്തിടിലില് ശെവനേന്നിരിക്കണം. അഴകു ചെന്ന് എന്തരിനെല്ലാം നീട്ടും ശിട്ടിയും പിടിച്ചോണ്ടുവരുണെന്നു പാത്തോളണം."

ലക്ഷ്മിഅമ്മ: "എന്റെ അഴകുശ്ശാരേ! താനിത്ര അടങ്ങി ഇരിക്കു. എവടെ അച്ഛന്റെ മനസ്സ് എങ്ങനെ എന്നറിഞ്ഞ്."

അഴകൻപിള്ള: "ചെക്കെന്നു ചൊല്ലുമ്പം കൊക്കെന്നു കേട്ടോ ണ്ടാ... ഹല്യോ? ആ മനം വരുത്താനല്യോ അഴകു പോണത്. അമ്മച്ചീ ഈ കല്പനാന്നു ചൊല്ലുണില്യോ പൊന്നുതമ്പുരാന്റെ കല്പന, അതു കല്ലേപ്പിളപ്പാര്."

ഈ വാക്കുകൾ കേട്ട് ലക്ഷ്മിഅമ്മ അല്പനേരം ചിന്തയോടിരുന്നു. രാജകല്പനയോ? സമുദായകല്പന, അല്ല സംഘകല്പന. ഈ മൂന്നാമത്തേത് എന്തെന്നു തനിക്കു രൂപം ഉണ്ട്. അതു കല്ലുകളെയല്ല, എല്ലുകളെയുമല്ല, ആത്മാവുകളെ തകർക്കുന്നു. ജന്മജന്മാന്തരമോക്ഷത്തെ നഷ്ടം ആക്കുന്നു. കല്പന എന്നുള്ള ശിലാഭേദകശക്തിയെ വഹിക്കുന്ന മഹൽകേന്ദ്രം അതിനിസ്സാരങ്ങളായ സംഘകേന്ദ്രങ്ങൾ മുക്തങ്ങളാക്കുന്ന അശ്മശലാകകളാൽ സംഭവിക്കപ്പെടുന്ന ദുരിതസമുച്ചയങ്ങളെ പ്രതിബന്ധിപ്പാൻ ശക്തി വഹിക്കുന്നുവോ? ഇല്ലെങ്കിൽ അതിന്റെ മാഹാത്മ്യം എന്ത്? ഈ ചിന്തകളൂടെ അവസാനത്തിൽ ഇങ്ങനെ ഒരു ക്ലേശോച്ചാരണവും അവരുടെ ഹൃദയനാളത്തിൽനിന്നു മുക്തമായി. "അതേ അഴകുശ്ശാരെ, ചിലരുടെ നെഞ്ചിനകത്തുള്ള കല്ലിനെ അതു തകർക്കുമോ എന്നു സംശയമുണ്ട്."

തനിക്കു ദൈവകൃപയാൽ ശരിയായ രക്ഷ കിട്ടിയിരിക്കെ ഈ ക്ലേശം അവിഹിതം അല്ലേ എന്ന് ലക്ഷ്മിഅമ്മ സ്വയം ശാസിക്കുന്നതിനിടയിൽ അവരുടെ അഭിപ്രായത്തെ പ്രത്യാദേശിച്ചു പുത്രിയും അഴകുശ്ശാരും നിൽക്കുന്നതിനെ പരിഗണിക്കാത്ത ഒരു ദീർഘഹസ്തം അവരെ ആവരണം ചെയ്തു.

അഴകുശ്ശാർ മുറ്റത്തോട്ടു ചാടി ചാഞ്ഞുനിന്നിരുന്ന വൃക്ഷശാഖവഴി ചന്ദ്രബിംബം ചേർന്ന് അഭയം പ്രാപിക്കാൻ എന്നപോലെ അംബരം എത്തി. അഭിലഷിച്ചുകൊണ്ടിരുന്ന ദർശനത്തിന്റെ ലബ്ധിയിൽ ഉദിതമായ ആനന്ദത്താൽ അരുണിതമായ മുഖത്തോടെ ദേവകി അച്ഛന്റെ ദക്ഷിണഹസ്തത്തെപ്പിടിച്ചു തന്റെ ദേഹത്തെ വലയം ചെയ്യിച്ചു. ഖലനും അസുരനും നാരകീയനും ആയ ആ ഹിമവൽകായന്റെ ഉന്നതനിരകളിലുള്ള ജലസുരഭികൾ രണ്ടിലും നിന്നു ദ്വിവിധമായുള്ള അമൃതധാരകൾ പ്രവഹിച്ച് ആ അവലംബിനീയുഗ്മത്തെ അഭിഷേകം ചെയ്തു. കിഴക്കേ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/166&oldid=168001" എന്ന താളിൽനിന്ന് ശേഖരിച്ചത്