അമൃതാശനപതി സുമതി ശചീപതി
ക്രമമേദുരഭക്ത്യാ സമുപാസിച്ചു ദേവീം.
സമയാ മന്ദാകിനീമമലേ മണിഗൃഹേ
മതിമാൻ ചിന്താമണി പ്രതിമാം പ്രതിഷ്ഠിച്ചു,
സുരഭിയുടെപാൽകൊണ്ടഭിഷേചനം ചെയ്തു;
സുരഭീധൂപദീപാദ്യുപഹാരങ്ങൾ നല്കി;
വലവൈരിക്കു ചെയ്തു പലരും പരികൎമ്മം;
കുലിശായുധൻ സുധാകലശം നിവേദിച്ചു.
സുരവീരന്മാർ നാലുപുറവും തൊഴുതിരു-
ന്നിരവുപകൽചെയ്തു നിരവേ പുഷ്പാഞ്ജലിം.
ഭജിക്ക സുഖമെന്നു രുചിക്കായവർമനം;
വശക്കേടുപോയ് വാനിൽ വസിക്കും മരങ്ങൾക്കും
അശക്യമായഭാരം ത്യജിക്കായ്‌വന്നു പാട്ടി-
ലമർത്യനാരിമാൎക്കും പ്രവൃത്തിയതൊന്നായി.
അടിച്ചുതളി ചിലർ; പടിച്ചു പാടി ഗീതം;
നടിച്ചു നാട്യം ചിലർ; മടിച്ചീലാരുമൊന്നും;
സിദ്ധഗന്ധൎവ്വമുഖഹസ്തവാദിതവേണു-
മദ്ദളവാദ്യഘോഷം പത്തുദിക്കിലും ചെന്നു.
ഇത്തരം കോലാഹലം വിസ്തരമെന്നേവേണ്ടൂ;
വൃത്രവൈരിക്കു നിത്യമുദിമം മറ്റൊന്നില്ല.
ഭക്തിവന്നുദിച്ചതിൽ സക്തിയും വന്നു; നന്നാ-
യുൾഞെളിവോടേ വാഴ്‌ത്തി നിത്യവൂം നുതി ചെയ്തു.
വരദേ! നിരുപമചരിതേ; മഹേശ്വരി!
പെരിയദുഃഖാൎണ്ണവകര കാട്ടണമമ്മേ!
പരമശിവപ്രിയേ! ഹര മേദുരിതം നീ
ചിരമെങ്ങളെപ്പാലിച്ചരുളു കാമപ്രദേ!
ചതിചെയ്വതിന്നതിചതുരേ! തായേ! ജഗ-
ത്‌ത്രിതയോദയസ്ഥിതിക്ഷയകാരിണി! മായേ!
മധുകൈടഭാസുരമഥനപ്രരോചിതേ!
മദനവധൂമധുമദവൈഭവപ്രദേ!
മഹിഷനിഷ്പേഷണേ! നിഹതധൂമ്രേക്ഷണേ!
മഹിഷാസനപുരപ്രഹിതചണ്ഡമുണ്ഡേ!
രുധിരബീജവ്രജഖദിരാനലജ്വാലേ!