താൾ:Girija Kalyanam 1925.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xiv

വാക്യം 'അനുകലനകാലേ' എന്ന പദത്തെ പിൻതുടൎന്നു വരുന്നതിനാൽ അതു കലിസംഖ്യാസൂചകമല്ലെന്നു ഖണ്ഡിച്ചു പറവാൻ നിവൃത്തിയുമില്ല. അതു കലിസംഖ്യതന്നെയാണെങ്കിൽ രാമപഞ്ചശതീസ്തോത്രം വാരിയരുടെ യൌവനത്തിലേയും നളചരിതം വാൎദ്ധക്യത്തിലേയും കവിതയാണെന്ന് ഇതിൽ കൂടുതൽ തെളിവുകൾ നമുക്കു കിട്ടുന്നതുവരെ വിശ്വസിക്കുന്നതിൽ അനൌചിത്യമില്ല.

ഈ മഹാകവിയുടെ കവിതാരീതിയെപ്പറ്റി പരേതനായ പ്രൊഫസർ ഏ. ആർ രാജരാജവൎമ്മ കോയിത്തമ്പുരാൻ തന്റെ നളചരിതത്തിന്റെ പ്രൌഢവ്യാഖ്യയായ കാന്താരതാരകത്തിന്റെ അവതാരികയിൽ രേഖപ്പെടുത്തീട്ടുള്ളതിൽനിന്ന് അധികമായി ഒന്നും ഈ അവതാരികയിൽ പ്രസ്താവിക്കണമെന്നു ഞാനുദ്ദേശിക്കുന്നില്ല. ഉണ്ണായിവാരിയൎക്കും ഗ്രന്ഥാന്തത്തിൽ,

ഗ്രന്ഥഗ്രന്ഥിരിഹ ക്വചിൽ ക്വചിദപി
ന്യാസി പ്രയത്നാന്മയാ
പ്രാജ്ഞമ്മന്യമനാ ഹഠേന പഠിതീ
മാസ്മിൻ ഖലഃ ഖേലതു
ശ്രദ്ധാരാദ്ധഗുരുശ്ലഥീകൃതദൃഢ
ഗ്രന്ഥിൎസ്സമാസാദയ
ത്വേതൽകാവ്യരസോൎമ്മിമജ്ജനസുഖ
വ്യാസജ്ജനം സജ്ജനഃ

എന്നു തന്റെ ഉദ്ദേശത്തെ വിളിച്ചുപറയാമായിരുന്നു എന്നു പ്രൊഫസർ തമ്പുരാൻ ആ അവതാരികയിൽ സൂചിപ്പിച്ചിട്ടുണ്ടു്. അതുതന്നെ ഗിരിജാകല്യാണത്തിന്റെ അവസാനത്തിൽ കവി മുക്തകണ്ഠം ഘോഷിച്ചിരിക്കുന്നു എന്നുള്ളതു സ്മരണീയമാണ്.

"കഠിനതയുമിടയിടയിൽ വരുവതുമിരുമ്പിനാൽ
കപ്പൽ മരംകൊണ്ടു കല്പിക്കിലേവനും
അഭയമിതു ഭുവജലധിനടുവിലടിതും കപ്പ-
ലഭ്യസിച്ചീടിനാലൎത്ഥമുണ്ടാം ബഹു
മറുകരയിലണവതിനുമറികിൽ മതിയായ്‌വരും
മലോകരേ! ഘോരസംസാരസാഗരേ"

എന്ന ഭാഗം നോക്കുക

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/17&oldid=203117" എന്ന താളിൽനിന്ന് ശേഖരിച്ചത്