ദണ്ഡകാരണ്യത്തിൽ ചെന്നു് തപസ്സുനിമിത്തം ആത്മജ്ഞാനികളായിത്തീൎന്നിട്ടുള്ള മഹൎഷിമാരുടെ അതീവരമ്യമായ ആശ്രമപദത്തെ നിങ്ങൾ വീക്ഷിക്ക. രുചിരങ്ങളായ ഫലമൂലങ്ങൾ, പുഷ്പാതിഭാരത്തോടുകൂടിയ വൃക്ഷവൃന്ദങ്ങൾ, പ്രശസ്തങ്ങളായ മൃഗയൂഥങ്ങൾ, പ്രശാന്തങ്ങളായ പക്ഷിവ്രജങ്ങൾ എന്നിവകൊണ്ടു് ആ വനം സുസമൃദ്ധമാണു്. പ്രസന്നസലിലം നിറഞ്ഞു് ഉൽഫുല്ലപങ്കജങ്ങളോടും നീൎക്കോഴികളോടുംകൂടിയ അസംഖ്യം തടാകങ്ങളും സരിത്തുകളും നിങ്ങൾക്കവിടെ ദൎശിക്കാം. അക്ഷിമോഹനമായ ഗിരിപ്രപാതങ്ങൾ, മയൂരനിസ്വനത്തോടുകൂടിയ രമണീയകാനനങ്ങൾ എന്നിവ അവിടെ എത്രയെങ്കിലുമുണ്ടു്. ഹെ! രാഘവ! എന്നാൽ യാത്രചെയ്യുക. ഹെ! ലക്ഷ്മണ! ഭവാനും പുറപ്പെട്ടുകൊൾക. എന്റെ ഈ ആശ്രമത്തിൽ നിങ്ങൾ വീണ്ടും വരണം." മുനിവൎയ്യന്റെ വചസ്സുകൾ കേട്ടു് "അങ്ങിനെയാവാം" എന്നു സമ്മതിച്ചു ദാശരഥി സുമിത്രാത്മജനോടുംകൂടെ മുനിയെ പ്രദക്ഷിണം ചെയ്തു. ആ അവസരത്തിൽ ആയതേക്ഷണയായ വൈദേഹി രാമലക്ഷ്മണന്മാരുടെ സുശുഭങ്ങളായ തൂണികളും ചാപങ്ങളും തിളങ്ങുന്ന വാളും അവരെ ഏല്പിച്ചു. ചാപതൂണികളും ഖൾഗവും ധരിച്ചു ഞാണൊലിയുണ്ടാക്കിയുംകൊണ്ടു് വീരശ്രീകളും രൂപസമ്പന്നരും സ്വതേജസ്സുകൊണ്ടുജ്വലിക്കുന്നവരുമായ കാകുൽസ്ഥാത്മജന്മാർ സീതയോടുംകൂടെ ആശ്രമയാത്രക്കു പുറപ്പെട്ടു.
സുതീക്ഷ്ണമുനിയോടു യാത്രപറഞ്ഞു പുറപ്പെട്ടശേഷം സീത രഘുനന്ദനനായ തന്റെ ഭൎത്താവൊടു ഹൃദ്യവും പഥ്യവുമായ വാക്കുകൾ ഇങ്ങിനെ പറഞ്ഞു. "ഹെ! രാമചന്ദ്ര! എത്രയും സൂക്ഷ്മമായ വിധിബലംകൊണ്ടു മാത്രമേ ഉൽകൃഷ്ടധൎമ്മം പ്രാപ്തമാവൂ. കാമജങ്ങളായ വ്യസനങ്ങളിൽനിന്നും നിവൎത്തിക്കുന്നവൎക്കേ ഇതി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.