ഇങ്ങിനെ പറഞ്ഞു. "ഹേ! അംഗനാരത്നമെ! നിന്തിരുവടിയുടെ ഭൎത്താവിനെ ജയിപ്പാൻ പന്നഗാസുരന്മാൎക്കൊ, ദേവഗന്ധൎവ്വന്മാൎക്കോ, മനുഷ്യൎക്കോ, രാക്ഷസന്മാൎക്കോ സാധ്യമല്ല. ഹാ! ദേവി! അമരമാനുഷന്മാരിലൊ, ഗന്ധൎവ്വരക്ഷസ്സുകളിലൊ, പിശാചുക്കളിലൊ, പക്ഷിവൃന്ദത്തിലൊ, കിന്നരവൎഗ്ഗത്തിലൊ, മൃഗസമൂഹത്തിലൊ, അതിദാരുണരായ ദാനവക്കൂട്ടത്തിലോ സമരത്തിൽ നിന്തിരുവടിയുടെ ഭൎത്താവിന്നു സമനായി, ആരുമില്ല. ആ വീരഹീരം, രണത്തിൽ നിൎജ്ജരനാഥന്നു തുല്യനാണു്. രണപണ്ഡിതനായ ആ മഹാത്മാവ്, പോരിൽ ആരാലും വദ്ധ്യനല്ല. ഹേ! ഉത്തമെ! നിന്തിരുവടി എന്നോട് ഈവിധമൊന്നും വചിക്കരുത്. ശ്രീരാഘവൻ അകന്നിരിക്കുന്ന ഈ അവസരത്തിൽ, ഭവതിയെ ഞാൻ ഈ കൊടുംകാട്ടിൽ എങ്ങിനെ തനിയെ വിട്ടുപോകും. ഹാ! ദേവി! രാഘവശക്തിക്കു തുല്യമായി ഒരു ശക്തിയും ലോകത്തിലില്ല. ഇന്ദ്രാമരന്മാരോടുകൂടിയ ഈ മൂന്നു ലോകങ്ങളും, ഒന്നായി നേരിടുന്നുവെങ്കിൽകൂടി, രാമന്നെതിരല്ല. ഹേ! ശുഭഗാത്രി! സന്താപം പരിത്യജിച്ച് നിന്തിരുവടി ആശ്വസിക്ക. രാഘവൻ ആ ശ്രേഷ്ഠമൃഗത്തെ വധിച്ചു് ഇപ്പോൾ തിരിച്ചുപോരും. അങ്ങുന്നു കേട്ടതു് രാഘവന്റെ ശബ്ദമല്ല. മായാപ്രയോഗത്തിൽ ഗന്ധൎവ്വനഗരത്തോളം പ്രഖ്യാതിയാൎന്ന ഏതോ ക്ഷുദ്രരാക്ഷസന്റെ കൃത്രിമവിദ്യയാണതു്. മഹാത്മാവായ രാമൻ നിന്തിരുവടിയെ എന്റെ പക്കൽ ഏൽപ്പിച്ചിട്ടാണല്ലൊ പോയിരിക്കുന്നതു്. ആ സ്ഥിതിക്കു് ഞാൻ ഭവതിയെ, എങ്ങിനെ തനിയെ വിട്ടുപോകും. ഖരനെ വധിച്ച്, ജനസ്ഥാനം ശൂന്യമാക്കിത്തീൎത്തതിൽ, രാക്ഷസന്മാൎക്കു് നമ്മോടു നന്ന പകയുണ്ടു്. അവർ വനത്തിൽ പലതും പറഞ്ഞു നടക്കുന്നതുമുണ്ട്. ഹിംസാതല്പരരായ അവരുടെ വാക്കുകൾ നിന്തിരുവടി വകവെയ്ക്കേണ്ട." ലക്ഷ്മണന്റെ ഈ വചസ്സുകൾക്കു് വിദേഹജ ക്രോധത്താൽ രക്തലോചനയായി, വീണ്ടും പരുഷവചങ്ങൾ ഇങ്ങിനെ പറയുകയാണു് ചെയ്തതു്. "ഹേ! അനാൎയ്യ! നിഷ്കരുണ! കുലാധമ! രാമന്നു നേരിട്ടിരിക്കുന്ന ഈ ആപത്തു്, നി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.