ഹേ! രാക്ഷസേശ്വര! പണ്ടൊരിക്കൽ ഞാൻ, ആയിരം വരഗജങ്ങളോളം മഹാബലവും പരാക്രമപ്രൌഢിയും പൂണ്ടു് ഈ പൃഥിവിയിൽ ചുററിനടന്നിരുന്നു. തപ്തകാഞ്ചനകുണ്ഡലങ്ങളും പൊന്നിൻകിരീടവും അണിഞ്ഞു് കരിങ്കാറിന്നു തുല്യനായ ഞാൻ, പരിഘായുധം എടുത്തുകൊണ്ടു് അന്നു ലോകം മുഴുവൻ വിറപ്പിച്ചു. ഋഷിമാംസവും ഭക്ഷിച്ചു് ദണ്ഡകവനത്തിലും ഞാൻ, സഞ്ചരിക്കയുണ്ടായി. അക്കാലം ധൎമ്മാത്മാവായ വിശ്വാമിത്രമഹൎഷി, എന്നെക്കണ്ടു ഭയപ്പെട്ടു് നരേന്ദ്രനായ ദശരഥനെ പ്രാപിച്ചു്, ഇങ്ങിനെ പറഞ്ഞു. "ഹേ! രാജപുംഗവ! ലോകകണ്ടകനായ മാരീചങ്കൽനിന്നു് എനിക്കു് കഠിനഭയം ഉൽഭവിച്ചിരിക്കുന്നു. യാഗകാലത്തിൽ ഭവാന്റെ പുത്രനായ രാമൻ തന്നെ വന്നു്, എന്നെ കാത്തുരക്ഷിക്കണം." ഇതുകേട്ടു് മഹാഭാഗനായ ദശരഥൻ, ആ മഹൎഷിവൎയ്യനോടിപ്രകാരമാണു് പറഞ്ഞതു്. "ഹേ! മഹാമുനെ! രാമൻ, പന്ത്രണ്ടു വയസ്സു മാത്രം പ്രായമുള്ള ബാലനാണു്. ധനുൎവ്വേദമൎമ്മങ്ങൾ സൂക്ഷ്മമായി ധരിച്ചിട്ടുമില്ല. അതിനാൽ ഞാൻ തന്നെ, സൈന്യസമേതനായി അങ്ങയോടൊന്നിച്ചു് പോന്നുകൊള്ളാം. ചതുരംഗപ്പടയോടുകൂടെ ഞാൻ, ശത്രുസംഘത്തെ ഉന്മൂലനം ചെയ്യുന്നുണ്ടു്." ധരാനാഥനായ ദശരഥൻ, ഇങ്ങിനെ ബഹുവിധം ആവലാധിപ്പെട്ടപ്പോൾ മുനി, വീണ്ടും തുടൎന്നു പറാഞ്ഞു. "ഹേ! ഊഴിനായക! രാമനൊഴികെ, ലോകത്തിൽ മററാരും ആ രാക്ഷസന്നെതിരല്ല. അസുരന്മാരുമായുണ്ടായ സംഗരത്തിൽ അങ്ങുന്നാണു് ദേവന്മാരെച്ചെന്നു രക്ഷിച്ചിട്ടുള്ളതു്. അങ്ങയുടെ ഈ കൃത്യം, ലോകപ്രസിദ്ധവുമാണു്. അങ്ങയ്ക്കു്, സൈന്യങ്ങളും ബഹുലമാണു്. എന്നാലും, ഹേ! ശത്രുനാശന! ആ രാക്ഷസനെ നശിപ്പിപ്പാൻ ബാലനാണെങ്കിലും, മഹാതേജസ്വിയായ രാമനേ ശക്ത
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.