താൾ:Adhyathmavicharam Pana.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദുർജ്ജനങ്ങളെപ്പോലെ നരകത്തി-
ലിജ്ജനങ്ങൾ വസിക്കേണമെന്നുണ്ടോ
അജ്ഞാനം കൊണ്ടു വന്നോരനർത്ഥത്തെ
വിജ്ഞാനം കൊണ്ടു വേണ്ടയോ നീക്കുവാൻ
പ്രജ്ഞാനം കിഞ്ചിദുണ്ടെങ്കിലുണ്ടല്ലോ
സജ്ജനങ്ങളരുൾചൈത മാർഗ്ഗങ്ങൾ.
അതു കൂടാതെ തീരുന്നതെത്രയും
അതിസാഹസമെന്നേ പറയാവൂ
ചതിയായ്‌വരും മേലിലതൊക്കെയും
മതിയുള്ളവരോർത്തു കൊള്ളേണമേ.
സജ്ജനത്തിനെ നിന്ദിച്ചീടുന്നവൻ
ദുർജ്ജനോത്തമനെന്നതു നിർണ്ണയം,
സജ്ജനങ്ങളെ പൂജിച്ചീടുന്നവൻ
സജ്ജനോത്തമനെന്നുമറിയണം.
അർജ്ജുനനോടുമുദ്ധവരോടുമാ-
കൃഷ്ണസ്വാമിയരുൾചെയ്തതോർക്കെടോ.
ദുർജ്ജനങ്ങളെ ദൂരത്തുപേക്ഷിച്ചു
സജ്ജനങ്ങളെ സേവിപ്പിനെന്നല്ലേ.
ചിത്സ്വരൂപമറിവാനെളുപ്പമായ്
സത്സംഗത്തോളം നന്നല്ല മറ്റൊന്നും
മത്സരാദികൾ കൂടാതെ നാമെല്ലാം
ഉത്സാഹിക്കേണ്ടതിന്നതിനല്ലയോ.
പഠിച്ചീടുന്നു ശാസ്ത്രങ്ങളോരോന്നേ
നടിച്ചീടുന്നു വിദ്വാനെന്നുള്ളതും.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/13&oldid=155725" എന്ന താളിൽനിന്ന് ശേഖരിച്ചത്